കേരള യൂണിവേഴ്‌സിറ്റി എന്ന ഒച്ചിനൊപ്പം ‘കിതച്ചുപായുന്ന' ഗവേഷണ വിദ്യാർഥികൾ

കേരള യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാർഥികൾ നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. സാങ്കേതികവും ഭരണപരവും അക്കാദമികവുമായ ചുവപ്പുനാടകളിൽ പെട്ട്, ജോയ്‌നിങ് ഓർഡർ മുതൽ ഫെലോഷിപ്പ് കുടിശ്ശിക വരെയുള്ള വിഷയങ്ങളെച്ചൊല്ലി നട്ടം തിരിയുകയാണ് ഗവേഷണ വിദ്യാർഥികൾ. സർവകലാശാലാ ബ്യൂറോക്രസിയുമായുള്ള ദുരനുഭവങ്ങൾ അവർ തുറന്നെഴുതുന്നു.

Truecopy Webzine

കേരള സർവകലാശാലയിൽ ഗവേഷണ വിദ്യാർഥികൾ മനുഷ്യാവകാശ ലംഘനങ്ങൾക്ക്​ ഇരയാകുന്നു എന്ന ഗുരുതര പരാതി ഉയരുകയാണ്​. ബ്യൂറോക്രസിയുടെ വിദ്യാർഥി വിരുദ്ധ നടപടികൾ, ഗവേഷകരെ നെ​​ട്ടോട്ടമോടിക്കുകയാണ്​. ഫെല്ലോഷിപ്പ് അപേക്ഷയിൽ നടപടി ഇല്ലാത്തതിനാൽ കടം വാങ്ങി റിസർച്ച് ചെയ്യേണ്ട ഗതികേടുള്ളവർ പോലുമുണ്ട്. ‘ആരെയും പ്രതിക്കൂട്ടിലാക്കാനോ അപമാനിക്കാനോ അല്ല ഇത്തരമൊരു പരാതി ഞങ്ങൾ ഉന്നയിക്കുന്നത്​, ഗവേഷക സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾ കൂടുതൽ പേർ അറിയാനും അനുഭാവ പൂർവമായ നടപടി ഉണ്ടാകാനുമാണ്’- ​ട്രൂ കോപ്പി വെബ്​സീനിൽ ഗവേഷണ വിദ്യാർഥികൾ എഴുതുന്നു.

കേരള യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ ഗവേഷണ വിദ്യാർഥിയാണ് ജെ. വിഷ്ണുനാഥ്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലാണ് പഠനം. 2020 ൽ ഗവേഷണം തുടങ്ങേണ്ടതാണ്, എന്നാൽ ഡോക്ടറൽ വൈവ സമയത്ത് ലിസ്റ്റ് ചെയ്ത ഗൈഡ് ലിസ്റ്റിൽ അനുവദിച്ച ഗൈഡ് ഇല്ല എന്ന സാങ്കേതിക കാരണത്താൽ കാര്യവട്ടം ക്യാമ്പസിലും, യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിലുമായി പലതവണ ഓടേണ്ടതായി വന്നു. അങ്ങനെ കൃത്യം ഒന്നര വർഷങ്ങൾക്കുശേഷം ജോയിനിംഗ് ഓർഡർ കയ്യിൽ കിട്ടി. പിന്നീട് രജിസ്ട്രേഷൻ ഓർഡർ, ഫെലോഷിപ്പിന്റെ പേപ്പർ അങ്ങനെ നൂറുകൂട്ടം പരിപാടികൾ വേറെ... ഇതൊക്കെയൊന്ന് കംപ്യൂട്ടറൈസ്ഡ് ആക്കിയിരുന്നെങ്കിൽ?

‘‘പിന്നീടാണ്, അതിനുള്ളിലെ വലിയൊരു രാഷ്ട്രീയത്തിന് ഞങ്ങൾ ഇരുപതുപേർ സാക്ഷ്യം വഹിച്ചത്. അക്ഷരാർത്ഥത്തിൽ ഇന്നും ഓർക്കാനാഗ്രഹിക്കാത്ത ഒരു അധ്യായമാണത്. അനുവദിച്ച ഗൈഡുകളെ ആരേയും 2020 ലെ, ആ സെഷനിൽ ലിസ്റ്റ് ചെയ്തിട്ടില്ല, ആ സമയത്ത് ഇവർക്ക് ഗൈഡ്ഷിപ്പ് കിട്ടിയിട്ടില്ല എന്ന ന്യായമായിരുന്നു. സത്യത്തിൽ, അതിനപ്പുറം കാര്യവട്ടം ഡിപ്പാർട്ട്മെന്റും യൂണിവേഴ്സിറ്റിയിലെ ഏതാനും സംഘടനകളും തമ്മിലുളള ഒരു മൽപ്പിടുത്തമായി തന്നെ പലപ്പോഴും അതനുഭവപ്പെട്ടു. പിന്നീട്, ഇലക്ഷൻ സമയമായപ്പോൾ ആ ഫയലിനെപ്പറ്റി വിവരമേതുമില്ലാതെ ഞങ്ങൾ അലഞ്ഞു. ഡിപ്പാർട്ട്മെന്റിൽ നിന്നും, യൂണിവേഴ്‌സിറ്റിയിൽ നിന്നുമെല്ലാം ഓരോരോ ഒഴിവുകഴിവുകൾ പറഞ്ഞുതുടങ്ങിയിരുന്നു. ഫെലോഷിപ്പ് ഓർഡർ ലഭിച്ചതിനു ശേഷവും മൂന്ന് മാസം മുതലുള്ള കുടിശ്ശിക ഇപ്പോഴും ലഭിച്ചിട്ടില്ല. ഞങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാന പ്രശ്‌നം കൂടിയാണിത്. ഫുൾ ടൈം ഗവേഷകർക്ക്, മറ്റൊരു ജോലിയ്ക്കും പോകാൻ പറ്റാത്ത സാങ്കേതിക തടസ്സമുള്ളതിനാൽ, ആകെ വരുമാനമെന്ന് പറയാൻ യൂണിവേഴ്‌സിറ്റി ഫെലോഷിപ്പ് മാത്രമാണുള്ളത്. സത്യത്തിൽ, അതുമാത്രമാണ് ഏകയുള്ള നിലവിലെ, അല്ലെങ്കിൽ തുടർവർഷങ്ങളിലെ വരുമാനമാർഗം. പക്ഷെ ഏതാനും മാസങ്ങളായി ഞങ്ങളുടെ ഫെലോഷിപ്പ് തുക തുലാസിലാണ്, ഇതുവരെ കിട്ടിയിട്ടില്ല, 3 മാസം മുതൽ 1 വർഷം വരെ ഫെലോഷിപ്പ് കിട്ടാനുള്ള വിദ്യാർഥികൾ ഏറെയാണ്.''- ജെ. വിഷ്ണുനാഥ് പറയന്നു.

‘‘ഫെലോഷിപ്പ് ഓർഡർ കിട്ടിയശേഷം, കഴിഞ്ഞ ഡിസംബർ 9 നാണ് യൂണിവേഴ്സിറ്റിയിലെ Adf2 സെക്ഷനിൽ എല്ലാ പേപ്പേഴ്സും ഞാൻ കൊടുത്തത്. എപ്പോൾ കിട്ടുമെന്നതിന് രണ്ടാഴ്ച എന്നാണ് മറുപടി ലഭിച്ചത്. തുടർന്ന് രണ്ട് പ്രാവശ്യം ചെന്നു, എന്റെ വീട് കൊല്ലം ജില്ലയിലെ ആനയടി എന്ന ഗ്രാമത്തിലാണ്, അവിടെ നിന്നാണ് ഇത് അന്വേഷിക്കുന്നതിന് മാത്രമായി തിരുവന്തപുരത്തേയ്ക്ക് പോയത്. പലപ്പോഴും, ക്യാഷ് സെക്ഷനിലാണ്, ഓഡിറ്റ് സെക്ഷനിലാണ് എന്നൊക്കെ പറഞ്ഞ്? വീണ്ടും നടത്തിക്കുക പതിവാക്കി.
ഗതികെട്ട്, തുക എപ്പോൾ വരുമെന്ന് ചോദിച്ചപ്പോൾ, 'അക്കൗണ്ട് ബാലൻസ ചെക്ക് ചെയ്യുക?' എന്ന മറുപടിയാണ് തന്നത്. ഇപ്പോഴും ആ കലാപരിപാടി തുടർന്നു കൊണ്ടിരിക്കുന്നു.''

തിരുവനന്തപുരം ഗവൺമെൻറ്​ ആർട്‌സ് കോളേജിലെ ഗവേഷണ വിദ്യാർത്ഥി ലക്ഷ്മി ജയൻ അനുഭവം പങ്കുവെയ്ക്കുന്നു: കേരള യൂണിവേഴ്സിറ്റി എന്നുപറയുമ്പോൾ തന്നെ ഓർമ വരുന്നത്, ഇഴഞ്ഞു നീങ്ങുന്ന ഒച്ചിനെയാണ്. ഗവേഷണ വിദ്യാർത്ഥി എന്ന നിലയ്ക്ക്, ഫെലോഷിപ്പുമായി ബന്ധപ്പെട്ട് തുടങ്ങി, നിരവധി കാര്യങ്ങൾക്ക് യൂണിവേഴ്സിറ്റി കയറിയിറങ്ങേണ്ട സാഹചര്യമാണ് ഒരു ശരാശരി വിദ്യാർത്ഥി നേരിടേണ്ടത്. വ്യക്തിപരമായി, പത്ത് മിനിറ്റുകൾക്കൊണ്ടു നടക്കേണ്ട പല കാര്യങ്ങൾക്കുമായി, പത്ത് ദിവസം തന്നെ നഷ്ടപ്പെടുത്തേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. യൂണിവേഴ്സിറ്റിയിൽ പലരുടെയും വിദ്യാർത്ഥികളോടുള്ള മനോഭാവം തന്നെ വളരെ മോശമായി അനുഭവപ്പെട്ട സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. ഗവേഷണ വിദ്യാർത്ഥികളോടുള്ള ഇത്തരം മനോഭാവത്തിന് ഉന്നത തലത്തിൽ നിന്ന് തന്നെ മതിയായ പരിഹാരം കാണേണ്ടത് അനിവാര്യമാണ്.

തിരുവനന്തപുരം ഗവൺമെൻറ്​ ആർട്‌സ് കോളേജിലെ ഗവേഷണ വിദ്യാർത്ഥി അഭിഷേക് അജയ്കുമാറിന്റെ അനുഭവം: ജനുവരി 2020 ന് കേരളാ യൂണിവേഴ്സിറ്റിയുടെ കീഴിൽ പിഎച്ച് ഡിക്ക് അപേക്ഷിക്കുന്നു. 19-3 -2020 ലാണ് ആദ്യത്തെ ഡോക്ടറൽ കമ്മിറ്റി കൂടാൻ തീരുമാനിച്ചിരുന്നത്. കോവിഡ് മൂലം അത് 30-6-2020 ലേക്ക് മാറ്റി. ടോപ്പിക് അപ്രൂവൽ കിട്ടിയവർക്ക് ഗൈഡിനെ അലോട്ട് ചെയ്തില്ല. ഗൈഡിനെ ഞങ്ങൾ സ്വന്തമായി കണ്ടുപിടിച്ചു. എങ്കിൽ പോലും രജിസ്‌ട്രേഷൻ ഓർഡർ ലഭിച്ചത് ഒരു വർഷത്തിനു ശേഷമാണ്.
ഇതിനകം JRF കാർ പലരും ജോയിൻ ചെയ്തു. പക്ഷേ ഫെലോഷിപ്പിന് രജിസ്ട്രേഷൻ ഓർഡർ കിട്ടിയാലേ അപേക്ഷിക്കാനാകൂ. രജിസ്ട്രേഷൻ ഓർഡർ കിട്ടുന്നത് 2021 ആഗസ്റ്റിലാണ്. തുടർന്ന് ഫെലോഷിപ്പിനുവേണ്ടിയുള്ള വെരിഫിക്കേഷൻ നവംബറിൽ നടക്കുന്നു. ഡിസംബറിൽ മൂന്നിന് ക്വാർട്ടറിലേക്കുള്ള ഫെലോഷിപ്പിന്റെ അപ്ലിക്കേഷൻ ഫയൽ ചെയ്തു. റിസർച്ച് തുടങ്ങിയിട്ട് ഒരു വർഷമാകുന്നു. തുക ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. അന്വേഷിച്ചപ്പോൾ അപേക്ഷ വൈകിയതുകൊണ്ട് അതിന്റേതായ നടപടിക്രമങ്ങൾക്ക് അധിക സമയം വേണമെന്നതിനാൽ ഇനിയും വൈകുമെന്ന് യൂണിവേഴ്സിറ്റി ഓഫീസിൽ നിന്ന്? അറിയിച്ചു. ഞങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ഞങ്ങൾക്ക് അർഹതപ്പെട്ട ഫെല്ലോഷിപ്പ് ആവശ്യങ്ങൾക്ക് ഒന്നും ഉപകരിക്കാതെ വൈകുന്നു.

തിരുവനന്തപുരം ഗവൺമെൻറ്​ ആർട്‌സ് കോളേജിലെ ഗവേഷണ വിദ്യാർത്ഥി വിഷ്ണു ആർ. നായർ: ഇന്ത്യയിലെ തന്നെ ഏറ്റവും അപരിഷ്‌കൃത ഗവേഷണ വിഭാഗം കേരള സർവ്വകലാശാലയിലാണെന്ന് വേദനയോടെ പറയേണ്ടി വരും. പിഎച്ച്.ഡി രജിസ്‌ട്രേഷൻ ഓർഡർ ലഭിക്കുന്നതുമുതൽ ആരംഭിക്കുന്ന മെല്ലേപ്പോക്ക് പിഎച്ച്.ഡി അവാർഡ് ചെയ്യുന്നതുവരെ നീളുന്ന ഒന്നാണ്. റിസർച്ചിന് അത്യന്താപേക്ഷിതമായ ഒന്നാണ് ഫണ്ടിംഗ്. എന്നാൽ വിവിധ തരം ഫെല്ലോഷിപ്പുകളുടെ നടത്തിപ്പിൽ സർവ്വകാലാ വിഭാഗത്തിൽ നിന്നുണ്ടാകുന്ന വീഴ്ചയും കാലതാമസവും ഗവേഷകരെ വളരെ സമ്മർദത്തിലാഴ്ത്തുന്നു. രജിസ്‌ട്രേഷൻ ഓർഡറിന്റെ വിതരണം, ഫെല്ലോഷിപ്പ് രജിസ്‌ട്രേഷൻ, കോഴ്‌സ് വർക്ക് എക്‌സാം രജിസ്‌ട്രേഷൻ തുടങ്ങി ഒട്ടു മുക്കാൽ സേവനങ്ങളും ഓൺലൈനായി നൽകാവുന്ന രീതിയിൽ പരിഷ്‌കാരം സാധ്യമാകും എന്നിരിക്കെ ചുവപ്പു നാടയിൽ കുരുക്കി വിദ്യാർഥികളെ പൊറുതി മുട്ടിക്കുന്ന സർവ്വകലാശാല സമീപനം അത്യന്തം ഗൗരവത്തോടെ കാണേണ്ടതാണ്. പരമാവധി സേവനങ്ങൾ ഓൺലൈനായി നൽകുന്ന വിധം കേരള സർവ്വകലാശാല റിസർച്ച് പോർട്ടൽ നവീകരിക്കുന്നത് ഒരു പരിധിവരെ ഇത്തരം മോശം പ്രവണതകൾ ഒഴിവാക്കുന്നതിന് സഹായകമാകും.

തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിലെ ഗവേഷണ വിദ്യാർത്ഥി അനന്തപത്മനാഭൻ: ഒരുപാട് സ്വപ്നങ്ങളും ലക്ഷ്യങ്ങളുമായി ഗവേഷണത്തിലേക്കിറങ്ങുന്ന എന്നെപ്പോലുള്ള ഗവേഷകർക്ക് തീർത്തും ദുരിതപൂർണമായ അനുഭവമാണ് സർവ്വകലാശാലയിൽ നിന്ന് ഉണ്ടാകുന്നത്. ഡോക്ടറൽ കമ്മിറ്റിയിൽ തുടങ്ങി രജിസ്ട്രേഷൻ ഓർഡർ കിട്ടുന്നതുവരെ ഒരു ശരാശരി ഗവേഷണ വിദ്യാർത്ഥി ഒരുപാട് നൂലാമാലകളിലൂടെയാണ് കടന്നു പോകുന്നത്. യൂണിവേഴ്‌സിറ്റി ആവശ്യപ്പെടുന്ന എല്ലാ രേഖകളും സമർപ്പിച്ചാൽ പോലും വളരെ കാലതാമസമെടുത്താണ്? ഓരോ കാര്യങ്ങളും ചെയ്?തു കിട്ടുന്നത്. അതും നിരന്തരം സെക്ഷനുകളിൽ കയറിയിറങ്ങിയ ശേഷം.


‘ഞങ്ങളെ എന്തിനിങ്ങനെ പറ്റിക്കുന്നു?'
സർവകലാശാലക്ക് ഗവേഷണ വിദ്യാർഥികളുടെ കുറ്റപത്രം
ജെ. വിഷ്ണുനാഥ്


ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 63 ഡൗൺലോഡ് ചെയ്ത് സൗജന്യമായി വായിക്കാം

Comments