പോണ്ടിച്ചേരി സര്‍ക്കാറിനെ
അട്ടിമറിക്കാന്‍ എന്നേയും സമീപിച്ചിരുന്നു,
മാഹി ഇടതു എം.എല്‍.എയുടെ വെളിപ്പെടുത്തല്‍
പോണ്ടിച്ചേരി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ എന്നേയും സമീപിച്ചിരുന്നു, മാഹി ഇടതു എം.എല്‍.എയുടെ വെളിപ്പെടുത്തല്‍
ദക്ഷിണേന്ത്യയിലെ അവസാനത്തെ കോണ്‍ഗ്രസ് സര്‍ക്കാറിനേയും ബി.ജെ.പി കുതിരക്കച്ചവടത്തിലൂടെ അട്ടിമറിച്ചു. ഇതോടെ ബി.ജെ.പിയുടെ ഓപറേഷന്‍ പുതുച്ചേരി ഒന്നാം ഭാഗം വിജയിച്ചു. ഭൂരിപക്ഷമുള്ള സര്‍ക്കാറിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കുന്ന നയം അരുണാചല്‍ പ്രദേശ്, മധ്യപ്രദേശ്, മണിപ്പുര്‍, ഗോവ, കര്‍ണാടക, ഇപ്പോള്‍ പുതുച്ചേരിയിലും നിര്‍ബാധം തുടരുകയാണ്. മന്ത്രിസഭ അട്ടിമറിക്കാന്‍ തന്നെയും സമീപിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി മാഹി ഇടതു എം.എല്‍.എ ഡോ.വി. രാമചന്ദ്രന്‍. പുതുച്ചേരിയിലെ ജനാധിപത്യ അട്ടിമറിയെ കുറിച്ച് സംസാരിക്കുന്നു.
23 Feb 2021, 08:13 PM
അലി ഹെെദർ : പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ പതനത്തിന് പിന്നിലെ മൂലകാരണം എന്താണ്?
ഡോ : വി. രാമചന്ദ്രൻ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂറുമാറിയാണ് പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസ് മന്ത്രിസഭയെ താഴെയിട്ടത്. അതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ഒന്നാമതായി ഭരണകക്ഷിയിലെ പല എം.എല്‍.എമാരും അസംതൃപ്തരായിരുന്നെന്നതാണ്. ഒരു തെരഞ്ഞെടുപ്പ് കൂടി വരാനിരിക്കെ ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്ന ഒരു സ്‌റ്റേറ്റില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പല എം.എല്‍.എമാര്‍ക്കും പ്രായാസം ഉണ്ടായിരുന്നു. മറ്റൊന്ന് കൂറുമാറാന്‍ വേണ്ടിയുള്ള ബി.ജെ.പിയുടെ പ്രോത്സാഹനം. പണവും മറ്റും വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു അത്. നമ്മുടെ കേരളത്തിനെ പോലല്ല, പുതുച്ചേരിയില്‍ അസംബ്ലി മണ്ഡലങ്ങളൊക്കെ ചെറുതാണെങ്കിലും നല്ല കാശ് വേണം. വോട്ടര്‍മാര്‍ക്കൊക്കെ കാശ് കൊടുക്കേണ്ടി വരും. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ സാമ്പത്തിക പ്രതിസന്ധി കാരണം തന്നെ പലരും തെരഞ്ഞെടുപ്പിനെ നേരിടാന്‍ സാമ്പത്തികമായി പ്രയാസപ്പെടുന്നുണ്ട്. ആ ഒരു സാഹചര്യത്തില്‍ ബി.ജെ.പിയുടെ ഒരു സാമ്പത്തികമായ പിന്തുണ അടക്കം കിട്ടിയപ്പോള്‍ അവരു മാറി. ഇത് പോണ്ടിച്ചേരിക്ക് പുതുമയുള്ള കാര്യമല്ല. ഇതില്‍ വിചിത്രമായൊരു കാര്യം കോണ്‍ഗ്രസിലെ രണ്ട് പ്രഗല്‍ഭരായ മന്ത്രിമാരും മുഖ്യമന്ത്രിയുടെ പാര്‍ലമെന്ററി സെക്രട്ടറി ലക്ഷ്മി നാരായണ്‍ അടക്കം മുതിര്‍ന്ന നേതാക്കളൊക്കെ ബി.ജെ.പിയിലേക്ക് പോയി എന്നതാണ്. അത് ശരിക്കും ഒരു ദുരന്തമാണ്. അതായത് സാധാരണ എം.എല്‍.എമാര്‍ മാത്രമല്ല രാജിവെച്ചത്.
കൂറുമാറ്റത്തിന് വേണ്ടി ബി.ജെ.പി പ്രതിനിധികള്‍ താങ്കളെ സമീപിച്ചിരുന്നോ ?
തുടക്കം മുതലെ ഈ ഒരു ട്രെന്‍ഡ് ഉണ്ടായിരുന്നു. രണ്ട് വര്‍ഷം മുമ്പ് എന്നെ വല്ലാണ്ട് പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്തിരുന്നു. ഞാനൊരു സ്വതന്ത്ര എം.എല്‍.എ ആയതു കൊണ്ട് എനിക്ക് രാജിവെക്കാതെ മറുപക്ഷേത്തേക്ക് ചേരാം. എന്നെ കാണാന്‍ തലശ്ശേരി വന്നിരുന്നു അവര്‍. കൂറുമാറുകയാണെങ്കില്‍ വ്യക്തിപരമായി ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാകുമെന്നും മാഹിയുടെ വികസനത്തില്‍ നല്ലൊരു ഫണ്ട് തരാമെന്നും അവര്‍ പറഞ്ഞിരുന്നു. നിര്‍ണ്ണായകമായൊരു ഘട്ടത്തില്‍ മന്ത്രിസഭയെ വീഴ്ത്താനായിരുന്നു അത്. എന്‍.ആര്‍ കോണ്‍ഗ്രസിന്റെ പ്രതിനിധികള്‍ അടക്കമാണ് ഭരണത്തെ അട്ടിമറിക്കാന്‍ വേണ്ടി എന്നെ കാണാന്‍ വന്നത്.

ബി.ജെ.പി നേതാക്കള്‍ നേരിട്ടായിരുന്നില്ല എന്നെ സമീപിച്ചത്. അവര്‍ക്ക് വേണ്ടി സംസാരിച്ചിരുന്നത് എന്‍.ആര്‍ കോണ്‍ഗ്രസിന്റെയും എ.ഐ.എ.ഡി.എം.കെയിലേയും നേതാക്കളായിരുന്നു. കൂറുമാറുകയാണെങ്കില്‍ ഇന്നകാര്യങ്ങള്‍ ചെയ്തു തരാം, മാഹിയുടെ വികസനത്തില്‍ ഇത്ര കോടി തരും എന്നൊക്കെ പറഞ്ഞു. അതിനെയൊക്കെ പൂര്‍ണ്ണമായി നിഷേധിക്കുകയായിരുന്നു. നമുക്ക് അതിന്റെ ആവശ്യമില്ല. ഇനിയും അത്തരം നിലപാടുകള്‍ എടുക്കുകയുമില്ല.
എന്റേത് ഇഷ്യു ബേസ്ഡ് സപ്പോര്‍ട്ട് ആണ്, ഞാന്‍ ആര്‍ക്കും ഒന്നും എഴുതിക്കൊടുത്തിട്ടില്ല ഇനി കൊടുക്കുകയുമില്ല. സി.പി.എമ്മിന്റെ സഹായത്തോടുകൂടിയാണ് ഞാന്‍ മാഹിയില്‍ നിന്നും ജയിച്ചു വന്നത്. അവരുടെ അഭിപ്രായം പലപ്പോഴും പറയുകയും അത് സ്വീകരിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ മന്ത്രിസഭയ്ക്ക് വാക്കാലുള്ള പിന്തുണയുണ്ടായിരുന്നു. വികസനങ്ങളൊന്നും നേരാവണ്ണം നടക്കാത്ത ഈ മന്ത്രിസഭയില്‍ ഞാനും അസംതൃപ്തനായിരുന്നു. എന്നാല്‍ ഒരിക്കലും ഞാന്‍ കാരണം നാരായണ സ്വാമി മന്ത്രിസഭയെ താഴെ ഇറക്കാന്‍ കൂട്ടുനില്‍ക്കില്ലെന്ന് വ്യക്തമായി പറഞ്ഞിരുന്നു. കാരണം അതെന്റെ രാഷ്ട്രീയ മര്യാദയ്ക്ക് യോജിച്ചതല്ല. കോണ്‍ഗ്രസ് മന്ത്രിസഭയെ അട്ടിമറിച്ച് ബി.ജെ.പി നേതൃത്വം കൊടുക്കുന്ന ഒരു പക്ഷത്തേക്ക് ചേരാന്‍ ഇടതുപക്ഷവും ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ ഒരാഴ്ച്ചയായി പലരും നിരന്തരം വിളിച്ച് എന്നോട് പിന്തുണ ആവശ്യപ്പെട്ടിരുന്നു. അപ്പോഴൊക്കെ ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചു നിന്നു.
കോണ്‍ഗ്രസ് താങ്കളുടെ പിന്തുണ ആദ്യം മുതലേ ഉറപ്പ് വരുത്തിയിരുന്നോ ?
2016-ല്‍ ഞാന്‍ എം.എല്‍.എ ആയി പോണ്ടിച്ചേരിയില്‍ പോയ ആദ്യം ദിവസം തന്നെ കോണ്‍ഗ്രസ് മന്ത്രിസഭ ഉണ്ടാക്കുന്നുണ്ട് പിന്തുണയ്ക്കണമെന്ന് അവര്‍ പറഞ്ഞിരുന്നു. അവര്‍ക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നു. എന്നാല്‍ അതില്‍ ഡി.എം.കെയുടെ രണ്ട് എം.എല്‍.എമാര്‍ കൂടുതല്‍ അവകാശവാദം ഉന്നയിച്ച ഘട്ടത്തിലാണ് അവര്‍ എന്റെ സഹായം തേടിയത്. എന്റെ പിന്തുണ കിട്ടിയാല്‍ കേവല ഭൂരിപക്ഷം ആകുമായിരുന്നു. ഡി.എം.കെയുടെ സഹായമില്ലാതെ തന്നെ മന്ത്രിസഭ ഉണ്ടാക്കുമെന്ന് പറഞ്ഞപ്പോള്‍ ഡി.എം.കെ ഒന്ന് അയഞ്ഞു. അവിടന്നിങ്ങോട്ട് എന്റെ സഹായം വേണ്ടിവന്നിട്ടില്ല. 17 പേരുടെ പിന്തുണയോടെ മുന്നോട്ട് പോയി.
ഒറ്റ സീറ്റുപോലും ഇല്ലാത്ത ബി.ജെ.പിക്ക് എങ്ങനെയാണ് ഒരു മന്ത്രിസഭയെ അട്ടിമറിക്കാനുള്ള ധൈര്യം കിട്ടുന്നത് ?
ബി.ജെ.പിക്ക് മൂന്ന് നോമിനേറ്റഡ് എം.എല്‍.എമാരെ കിട്ടിയപ്പോഴാണ് അവര്‍ക്ക് മുന്നില്‍ സാധ്യത തെളിഞ്ഞ് വന്നത്. അതിന് മുമ്പ് ഏഴ് എന്‍.ആര്‍ കോണ്‍ഗ്രസ് എം.എല്‍.എമാരും നാല് എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരുമായി മൊത്തം പതിനൊന്ന് പേരെ ഉണ്ടായിരുന്നുള്ളു. ഇതിലേക്ക് മൂന്ന് ബി.ജെ.പിയുടെ നോമിനേറ്റഡ് എം.എല്‍.എമാര്‍ കൂടി വന്നപ്പോഴാണ് പ്രതിപക്ഷം കുറച്ച് ശക്തമായത്. സ്വാഭാവികമായും അവരുടെ വരവും കൂട്ടായ പ്രവര്‍ത്തനവുമാണ് ഈ മന്ത്രിസഭയെ അട്ടിമറിക്കാനുള്ള ആത്മവിശ്വാസം വർധിപ്പിച്ചത്.
മിനിഞ്ഞാന്ന് അത് മൂര്‍ദ്ധന്യത്തില്‍ എത്തുകയായിരുന്നു. ലക്ഷ്മി നാരായണനും ഡി.എം.കെ എം.എല്‍.എയും കൂടി രാജിവെച്ചില്ലായിരുന്നെങ്കില്‍ എന്റെ പിന്തുണയോടെ മന്ത്രിസഭയ്ക്ക് നിലനില്‍ക്കാമായിരുന്നു.

ഇപ്പോള്‍ ഒമ്പത് കോണ്‍ഗ്രസ് എം.എല്‍.എമാരും രണ്ട് ഡി.എം.കെ എം.എല്‍.എമാരും ഒപ്പം ഞാനുമാണുള്ളത്. നിയമസഭയുടെ ഇപ്പോഴത്തെ ആക്ച്വല്‍ സ്ട്രങ്ത്ത് 26 പേരാണ്. 33 അംഗങ്ങളില്‍ ഏഴ് പേര്‍ രാജിവെച്ചപ്പോള്‍ 26 ആയി. കോണ്‍ഗ്രസ് പക്ഷത്ത് 12 പേരാണിപ്പോഴുള്ളത്. ബി.ജെ.പി, എന്‍.ആര്‍. കോണ്‍ഗ്രസ്, എ.ഐ.എ.ഡി.എം.കെ പക്ഷത്ത് 14 പേരും.
ഈ ജനാധിപത്യ അട്ടിമറിയില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കുള്ള പങ്ക് എന്താണെന്നാണ് തോന്നുന്നത് ?
മുഖ്യമന്ത്രിയും ഗവര്‍ണറു തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമായിരുന്നു. ഗവര്‍ണര്‍ ബി.ജെ.പിയുടെ പ്രതിനിധി ആണല്ലോ, അപ്പോള്‍ സ്വാഭാവികമായും ഫണ്ട് കിട്ടാതെയായി. വികസനങ്ങള്‍ തീരെ നടക്കാതായായി. പ്രോജക്ടുകളൊക്കെ മുടങ്ങി. ബ്ലേഡിന് പലിശ വാങ്ങി തെരഞ്ഞെടുപ്പില്‍ മത്സരിച്ച എം.എല്‍.എമാരൊക്കെയുണ്ട്. അവരെ സംബന്ധിച്ച് സാമ്പത്തികമായി പ്രയാസം വന്നു. അപ്പോള്‍ കോണ്‍ഗ്രസിനകത്തുനിന്നു തന്നെ ചില എം.എല്‍.എമാര്‍ ചേര്‍ന്ന് ഏകദേശമൊരു കൂറുമുന്നണി പോലൊന്ന് ഉണ്ടാക്കി ഭരണത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അപ്പോഴും എന്റെ സഹായം തേടിയിരുന്നു.
കേന്ദ്രസര്‍ക്കാര്‍ ആദ്യം മുതലെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാന്‍ ശ്രമിച്ചിരുന്നു. അവരുടെ ഉദ്ദേശ്യം അതായിരുന്നു. ദക്ഷിണേന്ത്യയിലെ ഏക കോണ്‍ഗ്രസ് ഭരണത്തെ തകര്‍ക്കാന്‍ ആദ്യം മുതലെ ശ്രമം ഉണ്ടായിരുന്നു. കിരണ്‍ബേദിയെ ചുമതലപ്പെടുത്തിയതിന് പിന്നില്‍ അത്തരം ലക്ഷ്യങ്ങളും ഉണ്ടായിരിക്കാം. ബി.ജെ.പി നിയമിക്കുന്ന ഗവര്‍ണര്‍ക്ക് ബി.ജെ.പിയോട് സ്വാഭാവികമായും പ്രതിബദ്ധതയുണ്ടാകും. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ വലിയ അസ്വാരസ്യമുണ്ടായിരുന്നു. അവര്‍ ഒരിക്കലും പരസ്പരം അംഗീകരിച്ചിരുന്നില്ല. ഈ പ്രതിസന്ധി പരിഹരിക്കാന്‍ മന്ത്രിസഭയും ശ്രമിച്ചില്ല.
ജനാഭിലാഷത്തിലൂടെ അധികാരത്തിലേറിയ സര്‍ക്കാറിനെ കുതിരക്കച്ചവടത്തിലൂടെ പുറത്താക്കുന്ന രീതിയെ എങ്ങനെ കാണുന്നു ?
നമ്മുടെ ജനാധിപത്യത്തിന് വലിയ ഭീഷണിയാണിത്. കൂറുമാറ്റ നിയമങ്ങള്‍ ഉണ്ടെങ്കിലും കൂറുമാറ്റ നിയമങ്ങളെ മറികടന്നാണ് വേണ്ടത്ര എം.എല്‍.എമാരെ രാജിവെപ്പിച്ച് അംഗങ്ങളുടെ എണ്ണം കുറച്ച് മന്ത്രിസഭകളുടെ അട്ടിമറികള്‍ നടക്കുന്നത്. ഇതിനെതിരെ ശക്തമായ നിയമം കൊണ്ടുവന്നില്ലെങ്കില്‍ അപകടകരമായ ഈ പ്രവണത ഇന്ത്യയില്‍ ഇനിയും തുടരും.
കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം കാര്യമായ ഇടപെടല്‍ പുതുച്ചേരിയില്‍ നടത്തിയിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. എന്ത് കൊണ്ടാണ് ഇത്തരം അട്ടിമറികളെ കോണ്‍ഗ്രസിന് പ്രതിരോധിക്കാന്‍ കഴിയാത്തത്. ?
ദേശീയ നേതൃത്വം ദുര്‍ഭലമാണ്. കോണ്‍ഗ്രസ് നേതൃത്വം ചുമതലപ്പെടുത്തിയ ഒന്നോ രണ്ടോ പേര്‍ നിരീക്ഷകരായി പോണ്ടിച്ചേരിയില്‍ ഉണ്ടായിരുന്നു. കാര്യമായി അവര്‍ക്ക് മന്ത്രിസഭയെ സംരക്ഷിക്കാനൊ ഇടപെടാനോ പറ്റിയില്ല, അവര്‍ക്കൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല.
നോമിനേറ്റഡ് എം.എല്‍.എമാര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നൈതികതയുടെ ഒരു പ്രശ്‌നമില്ലേ. ?
ഒരിക്കലും പാടില്ലാത്തതാണ്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, ആ ജനപ്രതിനിധികളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന മന്ത്രിസഭ, ഈ മന്ത്രിസഭയെ അട്ടിമറിക്കാന്‍ അവരുടെ പങ്കാളിത്തമുണ്ടാവുക എന്ന് പറയുന്നത് വളരെ അപകടം പിടിച്ചതാണ്. അവര്‍ക്ക് എന്തൊക്കെ അധികാരങ്ങള്‍ ഉണ്ടായാലും നോമിനേറ്റ് ചെയ്യപ്പെട്ട എം.എല്‍.എമാര്‍ക്ക് എങ്ങനെയാണ് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ടൊരു മന്ത്രിസഭയെ അട്ടിമറിക്കാന്‍ കഴിയുക.
പക്ഷെ എന്ത് കൊണ്ടാണെന്ന് അറിയില്ല. സുപ്രീം കോടതിയില്‍ അങ്ങനെയൊരു വിധി ഉണ്ടായിട്ടുണ്ട്. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള പ്രശ്‌നം സുപ്രിം കോടതിയിലെത്തിയപ്പോള്‍ നോമിനേറ്റ് ചെയ്യപ്പെട്ട എം.എല്‍.എമാരുടെ അധികാരങ്ങളെ സംബന്ധിച്ച് കേസ് കൊടുക്കുകയും അതിന്മേല്‍ സുപ്രിം കോടതി ഒരു വിധിയുണ്ടാവുകയും ചെയ്തിട്ടുണ്ട്. വോട്ടവകാശം അടക്കം തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാര്‍ക്കുള്ള എല്ലാ അവകാശവും നോമിനേറ്റഡ് എം.എല്‍.എമാര്‍ക്കും ഉണ്ടെന്ന് സുപ്രിം കോടതി വിധിച്ചിരുന്നു. ആ വിധി നിലവിലുണ്ട്. ഒരു പക്ഷെ അതില്‍ കേന്ദ്രത്തിന്റെയൊക്കെ ഇടപെടലുണ്ടായിരിക്കാം. കാരണം പോണ്ടിച്ചേരി സര്‍ക്കാര്‍ കേസിന് പോകുന്നത് കേന്ദ്രത്തിനെതിരായിട്ടാണ്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് യൂണിയന്‍ ടെറിട്ടറിയുള്ളത്. അപ്പോള്‍ സ്വാഭാവികമായും കേസ് പോകുന്നത് കേന്ദ്രത്തിനെതിരായിട്ടാണ്. അപ്പോള്‍ കേന്ദ്രത്തിന്റെ പരോക്ഷമായ സ്വാധീനം സുപ്രീം കോടതി വിധിയിലുമുണ്ടായിരിക്കാം.
പോണ്ടിച്ചേരിയിലെ ജനാധിപത്യ അട്ടിമറി കേരളത്തില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ എന്ത് പ്രതിഫലനമുണ്ടാക്കുമെന്നാണ് തോന്നുന്നത്. ?
എം.എല്‍.എമാരെ വിലക്കെടുക്കുകയും മന്ത്രിസഭയെ എളുപ്പത്തില്‍ അട്ടിമറിക്കുകയും ചെയ്യുന്ന ഒരു പ്രവണത അടുത്തകാലത്തായി നിരന്തരം ഉണ്ടാകുന്നത് കോണ്‍ഗ്രസിന്റെ വിശ്വാസ്യതയും ക്രഡിബിലിറ്റിയും നഷ്ടപ്പെടുത്തുന്നുണ്ട്. കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ പലരും കോണ്‍ഗ്രസില്‍ ഉണ്ടാവില്ല എന്ന കാര്യം ഒരുപക്ഷെ ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകാന്‍ സാധ്യതയുണ്ട്.
ഭാവി ഇന്ത്യന്‍ രാഷ്ട്രീയത്തെ എങ്ങനെ നോക്കിക്കാണുന്നു
കോണ്‍ഗ്രസ് മൂല്യങ്ങളൊക്കെ സംരക്ഷിച്ച് ശക്തിപ്പെടണമെന്ന് തന്നെയാണ് വ്യക്തിപരമായ ആഗ്രഹം. പ്രത്യേകിച്ച് പുതിയ ഇന്ത്യന്‍ സാഹചര്യത്തില്‍ മൂല്യങ്ങള്‍ തിരിച്ച് പിടിച്ച് വളരെ ആത്മാര്‍ഥമായ കഠിനമായ പ്രയത്‌നങ്ങള്‍ നടത്തേണ്ടതുണ്ട്.
എന്നാല്‍ വളരെ ശക്തമായ സ്റ്റാന്റാണ് ഇന്ന് ഇടതുപക്ഷത്തിനുള്ളത്. ഇപ്പോള്‍ ഇടതുപക്ഷമാണ് മതേതര മൂല്യം ഉയര്‍ത്തിപ്പിടിച്ച് ബി.ജെ.പിക്കെതിരെ നിലകൊള്ളുന്ന പാര്‍ടി. അത്‌കൊണ്ട് തന്നെ ഇടതുപക്ഷത്തിന്റെയും നേതാക്കളുടെയും ആഗ്രഹം കോണ്‍ഗ്രസ് ദുര്‍ഭലപ്പെടരുത് എന്നാണ്. കേരളത്തില്‍ നേര്‍ക്കുനേര്‍ ഇടതുപക്ഷേത്തോട് ഏറ്റുമുട്ടുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് ശക്തിപ്പെടേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്.
മനില സി.മോഹൻ
Apr 23, 2021
60 Minutes Watch
സോയ / മനില സി. മോഹന്‍
Apr 21, 2021
60 Minutes Watch
പുന്നല ശ്രീകുമാർ / ടി.എം. ഹർഷൻ
Apr 12, 2021
36 Minutes Watch
Truecopy Webzine
Apr 12, 2021
4 Minutes Read
സിവിക് ചന്ദ്രൻ
Apr 03, 2021
4 Minutes Read
കെ.കെ. ശൈലജ / ടി.എം. ഹർഷന്‍
Apr 01, 2021
23 Minutes Watch
അനിവര്‍ അരവിന്ദ്
Apr 01, 2021
1 Hour Watch
എം. കെ. മുനീര്‍ / ടി.എം. ഹര്‍ഷന്‍
Mar 31, 2021
26 Minutes Watch