പെട്ടിമുടി, കരിപ്പൂര്‍
രണ്ട് വലിയ പാഠങ്ങള്‍
പെട്ടിമുടി, കരിപ്പൂര്‍ രണ്ട് വലിയ പാഠങ്ങള്‍
മൂന്നാറിലെ പെട്ടിമലയിലും കരിപ്പൂർ വിമാനത്താവളത്തിലുമുണ്ടായ രണ്ട് അപകടങ്ങൾ, ദുരന്തങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിന്റെ വലിയ പാഠങ്ങൾ കൂടിയാണ് അവശേഷിപ്പിക്കുന്നത്. ഒൗദ്യോഗിക സംവിധാനങ്ങളുടെയും പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും കരുതലുകളുടെയും കരുതലില്ലായ്മകളുടെയും ചില സാക്ഷ്യങ്ങൾ ഇതാ...
8 Aug 2020, 03:43 PM
കോവിഡ് പ്രതിസന്ധിക്കിടെയാണ് കഴിഞ്ഞദിവസം കേരളം രണ്ടുവന്‍ദുരന്തങ്ങള്‍ നേരിട്ടത്. ഇടുക്കി മൂന്നാറിലെ പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലും കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വിമാന അപകടവും. കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍സിന്റെ നെയ്മക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിലാണ് മണ്ണിടിച്ചലുണ്ടായത്. വ്യാഴാഴ്ച രാത്രി 10.50ന് ദുരന്തം സംഭവിച്ചിട്ടും വെള്ളിയാഴ്ച രാവിലെയാണ് പുറംലോകം അറിഞ്ഞത്. നാലുദിവസമായി രാജമല മേഖലയില്‍ വൈദ്യുതി ബന്ധം തകരാറിലായിരുന്നു. സംഭവസമയത്ത് ഫോണ്‍ കണക്ഷനും വൈദ്യുതി ബന്ധവും ഇല്ലാതിരുന്നതും വിവരം പുറത്തറിയുന്നത് വൈകിപ്പിച്ചു. കനത്ത മഴയില്‍ റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ അപകടവിവരം അറിയിക്കാന്‍ അടുത്തുള്ള എസ്റ്റേറ്റുകളിലേക്ക് ആര്‍ക്കും പോകാനുമായില്ല. പുലര്‍ച്ചെ രാജമലയ്ക്കടുത്തുള്ള നമയക്കാട് എസ്റ്റേറ്റിലെത്തി നാട്ടുകാര്‍ വിവരം അറിയിച്ചതോടെയാണ് അപകടം പുറംലോകം അറിഞ്ഞത്. എത്രപേര്‍ അപകടത്തില്‍പ്പെട്ടെന്നോ അപകടം നടന്ന സ്ഥലത്ത് എത്രപേര്‍ താമസിച്ചിരുന്നെന്നോ കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന അരികുവത്കരിക്കപ്പെട്ട വിഭാഗമാണ് ഇവിടെ ദുരന്തത്തിന് ഇരയായത്.

കേരളം കണ്ട ഏറ്റവും വലിയ വിമാനദുരന്തമാണ് വെള്ളിയാഴ്ച രാത്രി കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായത്. കോവിഡ് പശ്ചാത്തലത്തില്‍ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റണ്‍വേയില്‍ നന്ന് തെന്നിമാറി താഴേക്ക് വീഴുകയായിരുന്നു. 35 അടി താഴ്ചയിലേക്ക് വീണ വിമാനം രണ്ടായി പിളര്‍ന്നു. 1998 ജൂലൈ 30ന് കൊച്ചിയിലുണ്ടായ വിമാന അപകടമാണ് കേരള ചരിത്രത്തില്‍ ഇതുവരെയുണ്ടായ ഏറ്റവും വലിയ വിമാനാപകടം. ലക്ഷദ്വീപില്‍ നിന്ന് കൊച്ചിവഴി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വിമാനം തകര്‍ന്ന് എട്ടുപേരാണ് മരിച്ചത്.
ലിസ്റ്റില്‍ ഇല്ലാത്തവര്‍
പത്തുകുട്ടികള്‍ അടക്കം 184 യാത്രക്കാരും നാല് ജീവനക്കാരും രണ്ട് പൈലറ്റുമാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാന അപകടമുണ്ടായി മണിക്കൂറുകള്‍ക്കകം ഇവരുടെ പേരുവിവരങ്ങള്‍ അടങ്ങിയ ലിസ്റ്റ് പുറത്തുവിടുകയും ചെയ്തിരുന്നു. അതേസമയം പെട്ടിമുടിയിലുണ്ടായ അപകടത്തില്‍ ആരെയൊക്കെ കാണാതായി എന്നറിയാന്‍ വോട്ടേഴ്സ് ലിസ്റ്റ് പരിശോധിക്കേണ്ട ദുരവസ്ഥയാണ് കാത്തിരിക്കുന്നതെന്നാണ് ടി.സി. രാജേഷ് സിന്ധു അഭിപ്രായപ്പെടുന്നത്: ‘മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡായ രാജമലയില്‍പെട്ട സ്ഥലമാണ് പെട്ടിമുടി. പെട്ടിമുടിയിലുള്ളവരുടെ പേരുവിവരങ്ങളുള്ളത് രണ്ടാം നമ്പര്‍ ബൂത്തിലെ വോട്ടേഴ്‌സ് ലിസ്റ്റിലാണ്. പേരും വയസ്സും പിന്നെ പെട്ടിമുടിയെന്ന സ്ഥലനാമവും മാത്രമാണ് ഇവരുടെ വിലാസം. നൂറിലേറെപ്പേര്‍ വരും അത്. എസ്റ്റേറ്റ് ലായത്തില്‍ ആകെ എത്രപേര്‍ താമസിക്കുന്നുണ്ടെന്നതിന് ഈ വോട്ടേഴ്‌സ് ലിസ്റ്റല്ലാതെ മറ്റെന്തെങ്കിലും കണക്കുണ്ടോ എന്നു സംശയമാണ്. അതിലാകട്ടെ പതിനെട്ടു തികയാത്തവര്‍ ഉള്‍പ്പെട്ടിട്ടില്ലതാനും. പേരുള്ളവര്‍ പലരും ഉണ്ടാകണമെന്നുമില്ല. തകരഷീറ്റ് മേഞ്ഞ, അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീടുകളുടെ നീണ്ട നിരയാണ് എസ്റ്റേറ്റ് ലായങ്ങള്‍. ഒരു മുറിയില്‍ താമസിക്കുന്നത് അഞ്ചും ആറും പേരുകാണും, മൂന്നോ നാലോ തലമുറ കാണും. അടിസ്ഥാന സൗകര്യങ്ങള്‍ തീര്‍ത്തും അപര്യാപ്തം. തമിഴരാണ്, ദളിതരാണ്. സാക്ഷരരായവര്‍ പോലും വളരെക്കുറവ്. തമിഴ്‌നാട്ടിലും ഇവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരുണ്ടാകും. അവിടെ നിന്ന് സൗജന്യമായി ലഭിച്ച ടെലിവിഷനുകള്‍ മിക്കവാറും വീടുകളിലുള്ളതുമാത്രമാണ് ഏക ആഡംബരം. സ്വകാര്യതയെന്നത് കേട്ടിട്ടുപോലുമില്ലാത്തവര്‍. തോട്ടത്തിലെ പണി ഇല്ലാതായാല്‍ അവര്‍ ലയത്തിലെ വീടൊഴിഞ്ഞുപോകേണ്ടവരാണ്. അതൊഴിവാക്കാന്‍ ഒന്നാം തലമുറയ്ക്കു പിന്നാലെ രണ്ടാം തലമുറയും അതിന്റെ പിന്‍തലമുറകളിലുമുള്ളവര്‍ എസ്റ്റേറ്റില്‍ പണിക്കുപോകുന്നു. അവരുടെ തണലില്‍ മൂന്നും നാലും തലമുറയില്‍പെട്ടവര്‍ ഒറ്റമുറിയും അടുക്കളയുമുള്ള, പ്രാഥമികാവശ്യനിര്‍വ്വഹണത്തിന് വേണ്ടത്ര സൗകര്യങ്ങളില്ലാത്ത ഈ ലയങ്ങളില്‍ തിങ്ങിഞെരുങ്ങിത്താമസിക്കുന്നു.'
പെട്ടിമുടിയില്‍ മണ്ണിനടിയിലായ ലയങ്ങളിലെ താമസക്കാരുടെ പട്ടിക, ആശാവര്‍ക്കര്‍മാര്‍ തയ്യാറാക്കിയതും ടി.സി രാജേഷ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്: ‘ഇതില്‍ കുട്ടികളടക്കം 81 പേര്‍ ഉണ്ടെന്നാണ് കാണുന്നത്. ഇന്നത്തെ വാര്‍ത്തകളില്‍ കാണുന്ന, രക്ഷപ്പെട്ട ദീപന്റെ ബന്ധു, കാണാതായ രതീഷ് കുമാറിന്റെ പേര് ഈ ലിസ്റ്റിലില്ല. ദീപന്റെ വീട്ടിലെ ഒരു ചടങ്ങിനോടനുബന്ധിച്ച് വന്ന ബന്ധുവാണ് അയാള്‍. ഇത്തരത്തില്‍ വന്നവര്‍ മറ്റു ലെയ്ന്‍ വീടുകളിലുണ്ടായിരുന്നോ എന്നും അറിയില്ല.'
മലപ്പുറം അഥവാ, മനുഷ്വത്വം
കരിപ്പൂര്‍ അപകടത്തില്‍, കോവിഡ് ഭീതിയും വിമാനത്തിന് തീപിടിക്കാനുള്ള സാധ്യതയും പ്രതികൂല കാലാവസ്ഥയുമെല്ലാം ഉണ്ടായിട്ടും ഔദ്യോഗിക രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നതിനുമുമ്പേ നാട്ടുകാര്‍ സംഭവസ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാകുകയും ചെയ്തിരുന്നു. ഒരുപാട് പേരാണ് സോഷ്യല്‍മീഡിയയില്‍ മലപ്പുറത്തുകാരുടെ ഇടപെടലുകളെ അഭിനന്ദിക്കുന്നത്. സോമി സോളമന്‍ എഴുതുന്നു: ‘സാധാരണ ഗതിയില്‍ ഇപ്പോഴത്തെ പൊതു സ്വഭാവം അനുസരിച്ച് ഒരു ദുരന്തമുണ്ടായാല്‍ ആദ്യം വരുക ആളുകള്‍ മൊബൈലില്‍ എടുക്കുന്ന വിഷ്വവല്‍സ് / വിഡിയോകള്‍ ആയിരിക്കും. ഇന്നലെ കരിപ്പൂരില്‍ വിമാനം തകര്‍ന്നപ്പോള്‍ കോവിഡും, കണ്ടെന്‍മെന്റും, മഴയും എല്ലാം മറന്നു നിമിഷ നേരങ്ങള്‍ക്കുള്ളില്‍ മനുഷ്യരെ പുറത്തെടുത്ത് (ഔദ്യോഗികമായി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്‍പ്) കിട്ടിയ വണ്ടികളില്‍ എല്ലാം മനുഷ്യരെ കയറ്റി, റോഡെല്ലാം ഒതുക്കി അപകടത്തിലായ മനുഷ്യരെ ആശുപത്രികളില്‍ എത്തിച്ച മനുഷ്യരുടെ മനസ്സാന്നിധ്യം. തകര്‍ന്ന വിമാനം പൊട്ടിത്തെറിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ടായിട്ടും എല്ലാ മനുഷ്യരെയും അതി വേഗത്തില്‍ സമചിത്തതയോടെ പുറത്തിച്ച മനുഷ്യര്‍, മൊബൈല്‍ ഓഫ് ചെയ്ത് അതില്‍ പോലും ജാഗ്രത പുലര്‍ത്തിയത് കൊണ്ടും വിഡിയോ എടുക്കുന്നത് പരിഗണനയില്‍ പോലും ഇല്ലാത്തതുകൊണ്ടും ആണ് നമുക്കീ ജീവനുകള്‍ തിരികെ കിട്ടിയത്.'
പെട്ടിമുടി ദുരന്തത്തെ കുറിച്ച് പുറംലോകം അറിഞ്ഞിട്ടുപോലുമില്ലാത്ത സമയത്ത് പ്രതികൂലമായ സാഹചര്യത്തിലും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത് അവിടുത്തെ ആദിവാസികളും തോട്ടംതൊഴിലാളികളുമായിരുന്നെന്ന കാര്യവും സോമി ശ്രദ്ധയില്‍പ്പെടുത്തുന്നുണ്ട്: ‘രാജമലയില്‍ മണ്ണോടു മണ്ണ് ചേര്‍ന്ന മനുഷ്യരെക്കുറിച്ച് പുറം ലോകത്തെ അറിയിക്കുന്നത് തോട്ടം തൊഴിലാളികളും ആദിവാസികളാണ്. ദുരന്ത മേഖലയില്‍ നിന്നും നടന്നു ഫോറസ്റ്റ് ഓഫീസില്‍ എത്തി വിവരം അറിയിച്ച മനുഷ്യര്‍, പെരുമഴ മൂലം വൈദ്യുതിയോ, ഫോണ്‍ നെറ്റ്വര്‍ക്ക് ഉണ്ടായിരുന്നില്ല. ദുരന്ത ഭൂമിയിലും അവരാണ് രക്ഷാപ്രവത്തനം തുടങ്ങി വെച്ചത്.'

കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍ക്ക് സൗകര്യങ്ങളുടെ കുറവുകളുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അപകടസ്ഥലത്തുനിന്ന് പരുക്കേറ്റവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാന്‍ അവര്‍ക്കുകഴിഞ്ഞു. ആശുപത്രികളിലും അവര്‍ക്കുവേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ പ്രദേശവാസികള്‍ മുന്നിലുണ്ടായിരുന്നു. അവരെ അഭിനന്ദിച്ചുകൊണ്ട് ഡോ. ജിനേഷ് പി.എസ് എഴുതുന്നു: ‘ഒരു മടിയും കൂടാതെ രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയ പച്ച മനുഷ്യര്‍... കരിപ്പൂര്‍ സ്വദേശികള്‍... ഔദ്യോഗിക സംവിധാനങ്ങള്‍ക്കൊപ്പം അവരും രക്ഷാപ്രവര്‍ത്തനത്തിന്റെ മുന്നില്‍ത്തന്നെ നിന്നു. അതുകൊണ്ടും കഴിഞ്ഞില്ല. അപകടത്തില്‍പെട്ടവരെ പ്രവേശിപ്പിച്ച ആശുപത്രികളില്‍ അവര്‍ കാത്തിരുന്നു. തന്നാലാവുന്നത് ചെയ്യാന്‍... ആശുപത്രികളിലെ രക്ത ബാങ്കിന് മുന്നില്‍ മൊബൈല്‍ ഫോണുകളുമായി അവര്‍ ഉറങ്ങാതെ കാത്തിരുന്നു. രക്തം നല്‍കേണ്ട സാഹചര്യം ഉണ്ടായാല്‍ അവര്‍ക്കാവുന്നത് ചെയ്യാന്‍... ആശുപത്രികളില്‍ അഡ്മിറ്റായ രോഗികളുടെ കൂട്ടിരിപ്പുകാര്‍ വരെയുണ്ടായിരുന്നു ഇങ്ങനെ കാത്ത് നിന്നവരില്‍.'
മുന്‍പ് കടലുണ്ടി അപകടത്തിലും വെട്ടിച്ചിറ പടക്ക നിര്‍മ്മാണ ശാല തീപിടിത്തത്തിലും പരുക്കേറ്റവരെ രക്ഷിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കോവിഡ് കാലത്തും മലപ്പുറത്തുകാര്‍ ആവര്‍ത്തിക്കുകയാണ് ചെയ്തതെന്നാണ് മലപ്പുറത്തുകാരന്‍ കൂടിയായ അനസ് യാസിന്‍ പറയുന്നത്: ‘കൊറോണവൈറസ് അവരെ പിന്തിരിപ്പിച്ചില്ല. തണുപ്പ് ശക്തമാക്കി കോരിച്ചെരിയുന്ന മഴയിലും തകര്‍ന്ന വിമാനത്തിന്റെ അപരിതമായ ഭാഗങ്ങളില്‍ പരിക്കേറ്റ് പിടഞ്ഞവരെ അവര്‍ എടുത്തുകിട്ടിയ വാഹനങ്ങളില്‍ അവര്‍ ആശുപത്രികളിലേക്കോടി; മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയുമായി. അപകടത്തില്‍ ഒറ്റപ്പെട്ടുപോയ ഭീതിയിലായ കുട്ടികള്‍ക്ക് അവര്‍ സാന്ത്വനത്തിന്റെ, കരുതലിന്റെ കരസ്പര്‍ശമായി. ഫയര്‍ഫോഴ്സിനും പൊലിസിനുമൊപ്പം നാട്ടുകാര്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനമാണ് 190 യാത്രക്കാരെ മണിക്കൂറുകള്‍ക്കകം പുറത്തെത്തിക്കാന്‍ സഹായിച്ചത്. ഇടുങ്ങിയവഴികളില്‍ ആംബുലന്‍സുകള്‍ക്ക് കടന്നു പോകാന്‍ അവര്‍ വഴിയൊരുക്കി. കൊണ്ടോട്ടിയിലെ ആശുപത്രികളിലും അവര്‍ സേവനങ്ങള്‍ എത്തിക്കാന്‍ മുന്നില്‍ നിന്നു.'
ഓര്‍ക്കാം, പെട്ടിമുടിയിലെ ആ മനുഷ്യരെ
കരിപ്പൂരിലെ രക്ഷാപ്രവര്‍ത്തകരെ അഭിനന്ദനങ്ങള്‍കൊണ്ട് പൊതിയുമ്പോള്‍ ഒരുപാട് പ്രതിബന്ധങ്ങള്‍ക്കിടയിലും മണ്ണില്‍പൂണ്ടുപോയ സഹജീവികള്‍ക്കുവേണ്ടി എല്ലാംമറന്ന് മുന്നിട്ടിറങ്ങിയ പെട്ടിമുടിയിലെ രക്ഷാപ്രവര്‍ത്തകരെക്കൂടി ഓര്‍ക്കേണ്ടതുണ്ടെന്ന് പറയുകയാണ് ടി.സി രാജേഷ് സിന്ധു: ‘അവിടെയും കോവിഡ് ഭീഷണി നിലനില്‍ക്കുന്നുണ്ട്. മണ്ണും കല്ലും മാറ്റിയാലും മണ്ണിനടിയിലായവരെ ഇനി രക്ഷിക്കാനായെന്നു വരില്ല. ഇന്നലെ രാവിലെ അപകട വിവരം കേട്ടപ്പോള്‍തന്നെ മൂന്നാറില്‍ നിന്നും മറയൂരില്‍ നിന്നും രണ്ടും മൂന്നും കിലോമീറ്ററിലേറെ നടന്ന് പെട്ടിമുടിയിലെത്തിയവരുണ്ട്, ദുരിതാശ്വാസപ്രവര്‍ത്തകരായി. മണ്ണിനടിയിലായ ലയങ്ങളില്‍ നിന്ന്, ദിവസവും കാണുന്ന സുഹൃത്തുക്കളേയും ബന്ധുക്കളേയും ഏതുവിധത്തിലും പുറത്തെത്തിക്കാനാകുമോ എന്ന് ടോര്‍ച്ചിന്റെയും പെട്രോമാക്‌സിന്റെയും വെളിച്ചത്തില്‍ തിരഞ്ഞുമടുത്തവരുണ്ട്. അവരാണ് പത്തിലേറെപ്പേരെ ആശുപത്രിയിലെത്തിച്ചത്. കഴുത്തൊപ്പം ചെളിമണ്ണില്‍ പുതഞ്ഞുകിടന്ന ദീപനെ ഉള്‍പ്പെടെ വലിച്ചൂരിയെടുത്തത്. കുടിക്കാന്‍ വെള്ളമില്ലാതെ, കഴിക്കാന്‍ ഭക്ഷണമില്ലാതെ, ആവശ്യത്തിനു വാഹനമില്ലാതെ മരിച്ചവരെ പുറത്തെടുക്കുമ്പോള്‍ കിടത്താന്‍ ട്രോളിയില്ലാതെ തകരഷീറ്റുകള്‍ കൂട്ടിക്കെട്ടി ചെളിക്കുമീതേ പാതയുണ്ടാക്കി, തകരീറ്റുകള്‍തന്നെ ട്രോളിയാക്കി പെരുമഴയത്ത് അവര്‍ ചെളിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുകയാണ്. മണ്ണില്‍ പൂണ്ടുപോയ സഹജീവികളുടെ വെറുങ്ങലിച്ച ശരീരമെങ്കിലും കിട്ടുമോയെന്നറിയാന്‍.'

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു മുന്നിട്ടിറങ്ങിയ അലന്‍ എന്ന വ്യക്തിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ടി.സി രാജേഷ് പറയുന്നു- ‘ഈ ചിത്രത്തിലുള്ളത് അലനാണ്. അപകടവിവരമറിഞ്ഞ് രാവിലെ പെട്ടിമുടിയിലേക്കുപോയശേഷം തിരിച്ചെത്തിയതാണ്. ശരീരത്തില്‍ നിന്ന് പത്തിലേറെ അട്ടകളെ പെറുക്കിക്കളഞ്ഞത് വീട്ടിലെത്തിയശേഷം. അലനെപ്പോലെ എത്രയോ പേര്‍! കുളയട്ടകള്‍ ഇഴഞ്ഞുകയറി ശരീരത്തിലെ രക്തം കുടിക്കുന്നതുപോലും അവരറിയുന്നില്ല. അത്യാവേശത്തിലല്ല, നിര്‍വ്വികാരരായാണ് അവര്‍ അവിടെ സേവനം ചെയ്യുന്നത്. അഭിനന്ദിക്കേണ്ട, സ്‌നേഹിക്കേണ്ട... പക്ഷേ, അവരെ നിങ്ങള്‍ മറന്നുപോകരുത്.'
പെട്ടിമുടിയോട് അവഗണന
കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നടത്തിയ തരത്തിലുള്ള ഇടപെടലും ജാഗ്രതയും രാജമല പെട്ടിമുടിയില്‍ ഉണ്ടായില്ലെന്ന വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. കെ.സന്തോഷ് കുമാര്‍ എഴുതുന്നു- ‘കരിപ്പൂര്‍ വിമാനത്താവളത്തില്‍ അഭിനന്ദാര്‍ഹവും അഭിമാനകാരവുമായ ഇടപെടലാണ് നാട്ടുകാരായ ജനങ്ങള്‍ നടത്തിയത്. മുഖ്യമന്ത്രി, ഗവര്‍ണ്ണര്‍, കേന്ദ്ര സഹമന്ത്രി, ഒന്നിലധികം മന്ത്രിമാര്‍, എം എല്‍ എമാര്‍, പ്രതിപക്ഷ നേതാവ്, വിവിധ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കള്‍, ചീഫ് സെക്രട്ടറി തുടങ്ങി മൊത്തം സ്റ്റേറ്റ് തന്നെ കരിപ്പൂരിലേക്ക് എത്തുന്നുണ്ട്. അഭിമാനകരവും ആശ്വാസകരവുമായ ഇടപെടലുകള്‍ അവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പക്ഷെ ഇതേ ഇടപെടലും ജാഗ്രതയും രാജമല പെട്ടിമുടിയില്‍ ഉണ്ടായോ? ദുരന്തം നടന്നിട്ട് 24മണിക്കൂര്‍ ആയി. കൃത്യമായ ഒരു കണക്കെങ്കിലും! നമ്മുടെ എത്ര മന്ത്രിമാര്‍ അവിടെ എത്തി? പ്രതിപക്ഷം ഉള്‍പ്പെടെ എത്ര രാഷ്ട്രീയ നേതൃത്വങ്ങള്‍ അവിടെ എത്തി? ദുരന്തം ഉണ്ടായപ്പോള്‍ ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത് ഇടമലക്കുടിയിലെ ആദിവാസികളാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇവര്‍ എപ്പോഴെങ്കിലും ദൃശ്യമായോ? മൂന്നാര്‍ തോട്ടംമേഖലയിലെ തോട്ടംതൊഴിലാളികളില്‍ 90 ശതമാനവും പള്ളര്‍, പറയര്‍, അരുന്ധതിയാര്‍ (ചക്ലിയ ) തുടങ്ങിയ തമിഴ് ദളിതരും കുറച്ചു പിന്നോക്ക സമുദായങ്ങളുമാണ്. സ്വന്തമായി ഭൂമിയും വീടുമില്ലാതെ അടിസ്ഥാന സൗകര്യം പോലുമില്ലാത്ത ലായങ്ങളില്‍ ജീവിക്കുകയും, തോട്ടങ്ങളില്‍ ഇന്നും 321 രൂപയ്ക്ക് 10 മണിക്കൂറിലധികം അടിമപ്പണി എടുക്കുന്നവരുമാണ് തോട്ടംതൊഴിലാളികള്‍. കൊളോണിയല്‍ കാലഘട്ടത്തില്‍ അടിമകള്‍ക്ക് വേണ്ടി നിര്‍മ്മിച്ച പ്ലാന്റേഷന്‍ ലേബര്‍ ആക്റ്റാണ് ഇന്നും തോട്ടം നിലനില്‍ക്കുന്നത്. ഇത്തരത്തില്‍ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന പാര്‍ശ്വവത്കൃതര്‍ ആയതു കൊണ്ടാണോ ഈ രീതിയില്‍ ജാഗ്രതകുറവും ഇടപെടലും ഉണ്ടാകുന്നത്.'
പെട്ടിമുടി ദുരന്തത്തിന്റെയും രക്ഷാപ്രവര്‍ത്തനം വൈകിയതിന്റെയുമൊക്കെ കാരണം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകനായ ഡി. പ്രദീപ് കുമാര്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്:
‘1. പാവപ്പെട്ട തമിഴരായ തൊഴിലാളികള്‍, അവരില്‍ ഭൂരിപക്ഷവും ദളിതര്‍, അധിവസിക്കുന്ന പ്രദേശങ്ങള്‍ മുഴുവന്‍ ഇപ്പോഴും അവികസിതമായി തുടരുന്നു. ഇന്നലെ രാത്രി 11 മണിയോടെ നടന്ന ദുരന്തം പുറം ലോകമറിഞ്ഞത് ഇന്ന് രാവിലെ എട്ടുമണിയോടെ. അതിനു കാരണം, ടെലിഫോണ്‍ - മൊബൈല്‍ ബന്ധമില്ലാത്തതും , വൈദ്യുതി പുനസ്ഥാപിക്കാത്തതുമാണ്. മുന്‍പ്, കാലവര്‍ഷത്തില്‍ തകരാറായ പാലം അതേ അവസ്ഥയില്‍ തുടരുന്നതിനാല്‍ റോഡ് ബന്ധവും സാദ്ധ്യമായില്ല. ഭൂമി മാത്രമല്ല,എസ്റ്റേറ്റ് റോഡുകളും ടാറ്റയുടേയും മറ്റ് വന്‍കിട തോട്ടമുടമകളുടേയും കൈയ്യിലായതിനാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്നില്ല.
2. ഇടുക്കിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഇന്നും കടലാസില്‍ മാത്രം. ഗുരുതരാവസ്ഥയിലുള്ളവരെയും കൊണ്ട് എറണാകുളത്തെയോ കോലഞ്ചേരിലെയോ സ്വകാര്യ ആശുപത്രിയികളിലേക്ക് പോകണം.
മൂന്നാറില്‍ നിന്ന് 120 കിലോമീറ്റര്‍ ദൂരമുണ്ട്, എറണാകുളത്തിനും കോട്ടയത്തിനും. നാലു മണിക്കൂര്‍ ദൂരം.

ഇടുക്കിയിലെ ജനങ്ങള്‍ക്ക് മതിയായ ആരോഗ്യ പരിരക്ഷയൊരുക്കാന്‍ ഇന്നും കഴിഞ്ഞിട്ടില്ല. കടുത്ത മനുഷ്യാവകാശ ലംഘനമാണിത്. ഇവിടെ, വൈദ്യസഹായം ലഭിക്കാതെ മരിച്ച പാവങ്ങളുടെ കണക്കെടുക്കേണ്ടതാണ്. ഓരോ വര്‍ഷവും ആയിരങ്ങള്‍ വരും, അത്.
3. തെയിലത്തോട്ടങ്ങളില്‍ മുന്‍പ് മലയിടിച്ചിലോ മണ്ണൊലിപ്പോ ഉണ്ടായിട്ടില്ലത്രേ. ഇപ്പോള്‍ എന്തുകൊണ്ടുണ്ടായി എന്നത് പഠന വിഷയമാക്കേണ്ടതാണ്. മറ്റിടങ്ങളില്‍ അശാസ്ത്രീയവും അനധികൃതവുമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ദുരന്തം വിതയ്ക്കുന്നത്. അതിനുത്തരവാദികളായവര്‍ക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. സര്‍വ്വ രാഷ്ടീയകക്ഷിക്കാരും മത സംഘടനകളും വെട്ടിപ്പിടുത്തത്തിലും കൈയ്യേറ്റത്തിലും ഇവിടെ ഒറ്റകൈയ്യാണ്.
4. ഉദ്ഘാടനത്തിന് തൊട്ടു മുന്‍പ് , 2018 ആഗസ്റ്റ് 16 ന്, മലയിടിച്ചിലില്‍ ഒലിച്ചു പോയ മൂന്നാര്‍ ഗവ: കോളേജ് നിന്നിടത്ത് ഈ കാലവര്‍ഷത്തില്‍ വെള്ളച്ചാട്ടം രൂപപ്പെട്ടിട്ടുണ്ട്. ഇതിനും, സമാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനഎഎുമതി നല്‍കിയവര്‍ക്കെതിരെ എന്തു നടപടിയെടുത്തു എന്നും ചര്‍ച്ച ചെയ്യേണ്ടതാണ്.
2018 ലെ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, ഇടുക്കി ജില്ലയിലെ പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങള്‍ അടയാളപ്പെടുത്തി, എന്തുകൊണ്ട് അടിയന്തിര പരിഹാര നടപടികള്‍ സ്വീകരിച്ചില്ല?'
കരിപ്പൂരിനോട് എന്നും അലംഭാവം
കരിപ്പൂര്‍ വിമാനദുരന്തത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ടേബിള്‍ ടോപ്പ് റണ്‍വേ, മോശം കാലാവസ്ഥ തുടങ്ങിയ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കേണ്ടതുണ്ട്. അതിനുമുമ്പ് നിഗമനത്തില്‍ എത്തിച്ചേരുന്നതിനെ വിമര്‍ശിക്കുകയാണ് വൈശാഖന്‍ തമ്പി: ‘ഒരു എയര്‍ക്രാഫ്റ്റ് അപകടം നടന്നാല്‍ അതിന്റെ കാരണം കണ്ടെത്തുക എന്നത് മാസങ്ങള്‍ മുതല്‍ വര്‍ഷങ്ങള്‍ വരെ നീളുന്ന ഒരു പ്രക്രിയയാണ്. സാങ്കേതികമാണോ, നിയന്ത്രണത്തിന്റെയാണോ,മാനേജുമെന്റിന്റെയാണോ, കാലാവസ്ഥയുടേതാണോ എന്നിങ്ങനെ എന്തൊക്കെ ഘടകങ്ങള്‍ എങ്ങനൊക്കെ പ്രവര്‍ത്തിച്ചു എന്ന് സൂക്ഷ്മമായി പരിശോധിച്ചാണ് അത് ചെയ്യുക. പക്ഷേ നമ്മളിവിടെ ഒറ്റ രാത്രി കൊണ്ട് റിപ്പോര്‍ട്ടടിച്ച് പ്രിന്റിങ് തുടങ്ങിക്കഴിഞ്ഞു!'
കരിപ്പൂര്‍ വിമാനത്താവളത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം ദുരന്തത്തിന്റെ ആക്കംകൂട്ടിയിട്ടുണ്ടെന്ന വിമര്‍ശനമാണ് മന്‍സൂര്‍ പറമേല്‍ ഉന്നയിക്കുന്നത്: ‘ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ വിദേശ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന എയര്‍പ്പോര്‍ട്ടുകളില്‍ ഒന്നാവും കോഴിക്കോട് എയര്‍പ്പോര്‍ട്ട്, പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എയര്‍പ്പോര്‍ട്ട്. അതിനെ ഏങ്ങനെ ആണ് കേന്ദ്രം നശിപ്പിക്കുന്നത് എന്നതിന്റെ ഉദാഹരണമാണ് ഇന്ന് കണ്ടത്. ദുരന്തം നടന്ന ഇടത്ത് രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാര്‍.! ലോകത്ത് ഒരു വിമാനത്താവളത്തിലും ഈ ഗതി ഉണ്ടാവില്ല, എല്ലായിടത്തും മിനിമം ഒരു വിമാനം അപകടത്തിലാവുമ്പോള്‍ ചെയ്യേണ്ട സംവിധാനങ്ങള്‍ മൊത്തം ഉണ്ടാവും. കുറഞ്ഞത് ഇരുപതോ മുപ്പതോ ആമ്പുലന്‍സും രക്ഷാ ദൗത്യത്തിന് വേണ്ട മുഴുവന്‍ ഫയര്‍ ഏന്റ് റസ്‌ക്യൂ ടീമും. ബാക്കി സംവിധാനങ്ങള്‍ മുഴുവനും ഉണ്ടാവും. ദുബായില്‍ വര്‍ഷങ്ങള്‍ക്ക് കേരളത്തില്‍ നിന്ന് പോയ വിമാനം തീ പിടിച്ചത് ഓര്‍മയില്ലേ.? ഒറ്റയാളെ ഒഴിയാതെ ഫയര്‍ ഏന്റ് റസ്‌ക്യൂ പ്രൊഫഷണല്‍സ് രക്ഷപ്പെടുത്തി എടുത്തു. അതാണ് രീതിയും, അല്ലാതെ വിമാനം റണ്‍വെയില്‍ ആപകടത്തിലായാല്‍ മതില് പൊളിച്ച് നാട്ടുകാരെ കൊണ്ട് രക്ഷാപ്രവര്‍ത്തനം നടത്തല്‍ ഒരിടത്തും കാണില്ല.'
വിദ്വേഷം, വ്യാജവാര്‍ത്ത
മുമ്പെങ്ങുമില്ലാത്ത തരത്തില്‍ കേരളം ദുരന്തങ്ങളെ അഭിമുഖീകരിക്കുന്ന, ഈ മഹാമാരിയുടെ ഭീതിക്കിടയിലും മറ്റൊന്നും പ്രതീക്ഷിക്കാതെ, മനുഷ്യര്‍ സഹജീവികള്‍ക്കുവേണ്ടി മുന്നോട്ടുവരുന്ന ഈ ഘട്ടത്തെയും വിദ്വേഷ പ്രചരണത്തിനുള്ള സുവര്‍ണാവസരമാക്കിമാറ്റാന്‍ ശ്രമിക്കുന്നവരെയും സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നുണ്ട്. വിഷ്ണു വിജയന്‍ എഴുതുന്നു: ‘കോഴിക്കോട് ഇന്നലെ രാത്രി സംഭവിച്ച വിമാനാപകടത്തെ തുടര്‍ന്ന് കേരളത്തോടും, മലയാളികളോടും സ്വതവേ തുടര്‍ന്ന് പോരുന്ന, അതിലുപരി ഇസ്ലാമോഫോബിയ മുദ്രാവാക്യം എന്നപോലെ നിരന്തരം ഛര്‍ദ്ദിക്കുന്ന മലപ്പുറം അഥവാ ജിഹാദിസ്ഥാന്‍ എന്ന ഉത്തരേന്ത്യന്‍ സംഘ് നരേറ്റീവ് ഇന്നലെ രാത്രി മുതല്‍ ട്വിറ്ററില്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആണ്. ‘ആ നൂറ്റി മുപ്പത് കോടിയില്‍ ഞങ്ങള്‍ ഇല്ല' എന്ന് ആവര്‍ത്തിച്ചു പറഞ്ഞതിന് ലഭിച്ച ശിക്ഷയാണ് ഇതെന്ന് പോലും ഈ നെറികെട്ട കൂട്ടര്‍ പടച്ചു വിടുന്നുണ്ട്. കോവിഡ് കാലത്ത് ക്ലീനിംഗ് ജോലി ചെയ്യുന്ന സ്ത്രീകളെ ഫ്ളാറ്റിന്റെ ഗെയ്റ്റിന് പുറത്ത് നിര്‍ത്തി പരസ്യമായി അധിക്ഷേപിക്കുന്ന ജാതി വിവേചനം കാണിക്കുന്ന, ചത്ത പശുവിന്റെ മാസത്തിന് നല്‍കുന്നതിന്റെ നൂറില്‍ ഒരംശം ജീവിച്ചിരിക്കുന്ന മനുഷ്യന് നല്‍കാത്തവരുടെ ജല്പനങ്ങളാണ്. അവരെ തന്നെ രൂപപ്പെടുത്തി നിലനിര്‍ത്തി പോരുന്ന അവരുടെ ഭാഷയാണ്.
ഇവിടെ കോല് കറക്കി നടക്കുന്ന, വെറുപ്പ് മാത്രം മൂന്ന് നേരം ഉരുവിട്ടു കഴിയുന്ന, പ്രൈം ടൈം ഡിബൈറ്റിലെ അവരുടെ തന്നെ വെറുപ്പിന്റെ വിദക്തന്‍മാര്‍ പടച്ചുണ്ടാക്കി വിടുന്ന നരേറ്റീവ് വാട്സ്ആപ് യൂണിവേഴ്‌സിറ്റി വഴി നേരം പുലരും വരെ ഫോര്‍വേഡ് ചെയ്യുന്നവര്‍ മുതല്‍, അത് ഏറ്റെടുത്ത് ഉത്തരേന്ത്യന്‍ സംഘ് നുണ ഫാക്ടറി വഴി ഇസ്ലാമോഫോബിയ ചേര്‍ത്ത് കേരളത്തിനും, മലപ്പുറത്തിനും എതിരെ കിട്ടുന്ന തക്കത്തില്‍ എല്ലാം ദേശീയ തലത്തില്‍ ഹെയ്റ്റ് ക്യാംപെയ്ന്‍ നടത്തുന്ന കൂട്ടര്‍ക്ക് ഒരിക്കലും, മനസിലാക്കാന്‍ കഴിയാത്ത തിരിച്ചറിയാന്‍ കഴിയാത്ത ജീവിതരീതിയുടെ, ഇടപെടലുകളുടെ അടയാളപ്പെടുത്തലാണ് മേല്‍പ്പറഞ്ഞ മനുഷ്യര്‍, മലപ്പുറം അഥവാ, മനുഷ്വത്വം....'
ഈ ദുരന്തസമയത്ത് കേരളത്തിലെ മാധ്യമങ്ങള്‍ കാണിച്ച ജാഗ്രതക്കുറവും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ചാനലുകള്‍ തമ്മിലുള്ള മത്സരത്തിനിടയില്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ വരെ മറന്നുകൊണ്ടുളള റിപ്പോര്‍ട്ടിങ്ങാണ് നമ്മള്‍ കഴിഞ്ഞദിവസം കണ്ടത്. മൂവായിരത്തോളം പേര്‍ മരണപ്പെട്ട 25000ത്തോളം പേര്‍ക്ക് പരുക്കേറ്റ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ പരുക്കുപറ്റിയവരുടെയൊന്നും ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഇവിടെ പരുക്കേറ്റവരുടെ സ്വകാര്യത മാനിക്കാതെ , ഇത്തരം ദൃശ്യങ്ങള്‍ പരുക്കേറ്റവരുടെ ബന്ധുക്കളെ, കുട്ടികളടക്കമുള്ള കാഴ്ചക്കാരെ ഏതുതരത്തില്‍ ബാധിക്കുമെന്ന് ചിന്തിക്കാതെയുളള റിപ്പോര്‍ട്ടിങ്ങാണ് കണ്ടത്. ഇതുമായി ബന്ധപ്പെട്ട് സുനില്‍ പി.കെയുടെ നിരീക്ഷണങ്ങള്‍ പ്രസക്തമാണ്- ‘ഓരോ സെന്‍സേഷണല്‍ വാര്‍ത്തകള്‍ ഉണ്ടാകുമ്പോഴും നേരത്തേ വാര്‍ത്ത എത്തിക്കാനായി പായുമ്പോള്‍ നേരിനെ ചവിട്ടി പുറമ്പോക്കിലാക്കുകയാണ് കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ !
"അഞ്ചു ഡാമുകള്‍ തുറന്നു ' എന്നത് ‘അഞ്ചു ഡാമുകള്‍ തകര്‍ന്നു ' എന്നായിപ്പോയത് മനോരമയിലെ നിഷയ്ക്ക് പറ്റിയ ഒരു നാക്കു പിഴയായി കണക്കാക്കാം.
പക്ഷേ ആകെ ഇരുപത് ലായങ്ങള്‍ ഉള്ളിടത്ത് നാലുവരികളിലായി എണ്‍പത് ലായങ്ങള്‍ മണ്ണിനടിയിലായി എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് തിരുത്തപ്പെടേണ്ട തെറ്റു തന്നെയാണ്. ഏറെ ഹൃദയ ഭേദകമായ ഒരു ദുരന്തത്തെ ഇനിയും പര്‍വ്വതീകരിക്കുന്നത് അതിലും വലിയ ദുരന്തമാണ്.
തകര്‍ന്ന വിമാനത്തില്‍ യാത്ര ചെയ്ത യാത്രക്കാരില്‍ നാല്‍പ്പത് പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ചില ചാനലുകള്‍ നല്‍കിയിരുന്നു. അത് തെറ്റാണെന്ന് ആരോഗ്യ മന്ത്രി തന്നെ പിന്നീട് വെളിപ്പെടുത്തി.
ബ്രേക്കിംഗ് ന്യൂസുകള്‍ തകര്‍ക്കുന്നത് സ്വന്തം വിശ്വാസ്യതയാണെന്ന് മാധ്യമങ്ങള്‍ എന്നാണ് മനസ്സിലാക്കുക ? ബ്രേക്കിംഗ് ന്യൂസുകള്‍ തകര്‍ക്കുന്നത് ആകെ തകര്‍ന്നിരിക്കുന്നവരുടെ ഹൃദയങ്ങളെയാണ് എന്ന് ഇവര്‍ എന്നാണ് തിരിച്ചറിയുക! ഏറ്റവുമൊടുവില്‍ സുരക്ഷിതയായിരിക്കുന്ന ഒരു കുഞ്ഞിന്റെ മരണവും സ്‌ക്രോള്‍ ആക്കി ആഘോഷിക്കുന്നു അവര്‍. പേരും വയസ്സും എല്ലാം എഴുതിക്കാണിച്ചു കൊണ്ട് ...
ഈ ദുരന്തങ്ങളില്‍ സ്വന്തക്കാരോ സുഹൃത്തുക്കളോ ആരും നഷ്ടപ്പെടാത്തവര്‍ പോലും മനസ്സില്‍ പ്രാര്‍ത്ഥനയോടെ ശോകമൂകരായി ഇരിക്കുകയാണ്.
അപ്പോഴാണ് ഉറ്റവരെപ്പറ്റി ആധികൊള്ളുന്നവരുടെ മനസ്സിലേക്ക് നിങ്ങള്‍ വെടി മരുന്ന് നിറച്ച് തീക്കൊള്ളി എറിയുന്നത്.'
ആദിത്യന്‍ കെ.
Oct 08, 2020
5 Minutes Read
സജി മാര്‍ക്കോസ്
Aug 09, 2020
28 Minutes Watch
ഡോ.എസ്. അഭിലാഷ്
Aug 09, 2020
1 Minute Read
ഡോ.എസ്. അഭിലാഷ്
Aug 03, 2020
9 Minutes Read
ഇ. എ. എസ്. ശര്‍മ്മ
May 07, 2020
3 Minute Read
ഇശാം
8 Aug 2020, 04:48 PM
കരിപ്പൂരിന്റെയും പൊട്ടിമുടിയുടെയും മാനുഷികവും ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങൾ മുൻ നിർത്തിയുള്ള നിരീക്ഷണം മികച്ചതായി.. നല്ല എഴുത്ത്..