‘സീറോ കോവിഡ്’:
പ്രശ്‌നം വഷളാക്കിയ
ഒരു ചൈനീസ് മോഡൽ
‘സീറോ കോവിഡ്’: പ്രശ്‌നം വഷളാക്കിയ ഒരു ചൈനീസ് മോഡൽ
പ്രായാധിക്യമുള്ളവര്‍ക്കുപോലും ചൈനയില്‍ വേണ്ടത്ര വാക്‌സിനേഷന്‍ നല്‍കിയിരുന്നില്ല. ഡിസംബര്‍ ആദ്യം ലഭിച്ച വിവരമനുസരിച്ച് 60 വയസ്സിന് മുകളിലുള്ള 250 ദശലക്ഷം പേരില്‍ 68 ശതമാനം പേര്‍ക്കും 30 ദശലക്ഷം വരുന്ന 80 വയസ്സിനുമുകളിലുള്ളവരില്‍ 40 ശതമാനം പേര്‍ക്കും മാത്രമാണ് മൂന്ന് ഡോഡ് വാക്‌സിനേഷനും ലഭിച്ചത്. ചൈനീസ് വാക്‌സിന്റെ ഫലസിദ്ധിയെക്കുറിച്ചും സംശയങ്ങള്‍ ഉയര്‍ത്തപ്പെട്ടിട്ടുണ്ട്
25 Dec 2022, 02:56 PM
മഹാമാരികളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ശാസ്ത്രീയസമീപനവും ഭരണകൂട നിലപാടുകളും തമ്മില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടായതിന്റെ നിരവധി അനുഭവങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും. അതിന്റെ മറ്റൊരു ഉദാഹാരണമാണ് ചൈനയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ എയ്ഡ്‌സ് വന്‍തോതില്‍ വ്യാപിച്ചിരുന്ന കാലത്ത് പ്രസിഡണ്ട് തംബോ എംബക്കി, എയ്ഡ്‌സ്, വൈറസ് മൂലം പകരുന്ന രോഗമാണെന്ന ശാസ്ത്രീയസത്യം തള്ളിക്കളയുകയാണുണ്ടായത്. എയ്ഡ്‌സ് വംശീയവാദികള്‍ പ്രചരിപ്പിക്കുന്ന വെറുമൊരു യൂറോകേന്ദ്രീകൃത കെട്ടുകഥ മാത്രമാണെന്നാണ് എംബക്കി വാദിച്ചത്. രാജ്യത്ത് ഒരാള്‍ പോലും എയ്ഡ്‌സ് വന്ന് മരിച്ചിട്ടില്ലെന്നുപറഞ്ഞ്, മരണകാരണമായി എയ്ഡ്‌സ് രേഖപ്പെടുത്താന്‍ പാടില്ലെന്ന് എംബക്കി ഉത്തരവ് പുറപ്പെടുവിച്ചു. എയ്ഡ്‌സ് രോഗികളെ സര്‍ക്കാര്‍ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യാന്‍ പാടില്ലെന്ന് നിര്‍ബന്ധിച്ച എംബക്കി അതിന് വിസമ്മതിക്കുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. എംബക്കിയുടെ നിഷേധാത്മക സമീപനമൂലം കുറഞ്ഞത് അഞ്ചുലക്ഷം പേരെങ്കിലും എയ്ഡ്‌സ് മൂലം മരിച്ചിരിക്കാമെന്ന് കണക്കാക്കുന്നു.

കോവിഡ് കാലത്ത് ആദ്യഘട്ടത്തില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും സമാന അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചത്. തന്റെ ശാസ്‌ത്രോപദേശകരുടെ നിര്‍ദ്ദേശങ്ങൾ തള്ളിക്കളഞ്ഞ് കോവിഡിനെ ചൈനീസ് സൃഷ്ടിയെന്നുപറഞ്ഞ് ലഘൂകരിച്ച് കാണുകയുകയും പൊതുപരിപാടികളില്‍ മാസ്‌ക് ധരിക്കാതെ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഏറ്റവുമധികം രോഗവ്യാപനവും മരണവും നടന്ന രാജ്യമായി, വൈദ്യമേഖല ഏറ്റവുമധികം വികാസം പ്രാപിച്ച, അമേരിക്ക മാറി.
ചൈനയില്‍ നിന്ന് സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് വാര്‍ത്തകളും ഏതാണ്ടിതേ പാതയിലൂടെ ഭരണാധികാരികള്‍ സഞ്ചരിക്കുന്നതിന്റെ ഉദാഹരണങ്ങളില്‍ അവസാനത്തേതായി കരുതേണ്ടിയിരിക്കുന്നു. യാതൊരു ശാസ്ത്രീയാടിത്തറയുമില്ലാത്ത ‘സീറോ കോവിഡ്’ എന്ന ലക്ഷ്യം മുന്നോട്ടുവച്ച് ചൈനയിലെ ജനങ്ങളെ ദുരിതത്തിലാഴ്ത്തുകയും നിരവധി നഗരങ്ങള്‍ ലോക്ക് ഡൗണിനു വിധേയമാക്കുകയും നിര്‍ബന്ധിത ടെസ്റ്റിംഗ് നടത്തിയതുമാണ് പ്രശ്‌നം വഷളാക്കിയത്. പ്രാദേശിക രോഗമായി (Endemic Disease) മാറിക്കഴിഞ്ഞ കോവിഡിന്റെ ഈ ഘട്ടത്തില്‍ വാക്‌സിനേഷന്‍ ത്വരിതഗതിയിലാക്കുകയും മാസ്‌ക് ധാരണവും മറ്റു പെരുമാറ്റചട്ടങ്ങളും പ്രോത്സാഹിപ്പിക്കുകയുമായിരുന്നു ഭരണകര്‍ത്താക്കള്‍ ചെയ്യേണ്ടിയിരുന്നത്. അതിനു ശ്രമിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി ലോക്ക് ഡൗണ്‍ വ്യാപകമായി നടപ്പിലാക്കിയതാണ് രോഗവ്യാപനത്തിന് കാരണമായത്.
മനുഷ്യര്‍ സ്ഥിരാതിഥേയരായ (Definitive Host) രോഗാണുക്കളെ മാത്രമേ നമുക്ക് വാക്‌സിനേഷനിലൂടെ പൂര്‍ണമായും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ കഴിയൂ. വസൂരി, പോളിയോ എന്നീ വൈറസുകള്‍ മാത്രമാണ് ഈ വിഭാഗത്തില്‍ പെടുന്നത്. അതുകൊണ്ടാണ് വസൂരിരോഗം 1980 കളില്‍ നിര്‍മാര്‍ജ്ജനം (Zero Pox) ചെയ്യപ്പെട്ടത്. ഇപ്പോള്‍ പോളിയോ അഫ്ഗാനിസ്താന്റെ ചില ഭാഗങ്ങളില്‍ നിന്നൊഴികെ നിര്‍മാജ്ജനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം രോഗങ്ങള്‍ പോലെ ‘സീറോ’ പദവി കൈവരിക്കാന്‍ കഴിയാത്ത രോഗമാണ് കോവിഡ് എന്ന പ്രാഥമിക ശാസ്ത്രീയതത്വം നിരാകരിച്ചുകൊണ്ടുള്ള നയങ്ങളാണ് ചൈനീസ് അധികൃതര്‍ പിന്തുടര്‍ന്നത്. അതുപോലെ വാക്‌സിന്‍ ലഭ്യമല്ലാതിരുന്ന കാലത്തെ വ്യാപകമായ ലോക്ക്ഡൗണ്‍, ടെസ്റ്റിംഗ് തുടങ്ങിയ നടപടികള്‍ക്ക് ഈ ഘട്ടത്തില്‍ യാതൊരു പ്രസക്തിയുമില്ലായിരുന്നു. വാക്‌സിനേഷൻ പ്രോത്സാഹിപ്പിക്കാതെ ലോക്ക്ഡൗണിലും നിര്‍ബന്ധിത ടെസ്റ്റിംഗിലുമാണ് ചൈനീസ് ഭരണാധികാരികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രായാധിക്യമുള്ളവര്‍ക്കുപോലും ചൈനയില്‍ വേണ്ടത്ര വാക്‌സിനേഷന്‍ നല്‍കിയിരുന്നില്ല. ഡിസംബര്‍ ആദ്യം ലഭിച്ച വിവരമനുസരിച്ച് 60 വയസ്സിന് മുകളിലുള്ള 250 ദശലക്ഷം പേരില്‍ 68 ശതമാനം പേര്‍ക്കും 30 ദശലക്ഷം വരുന്ന 80 വയസ്സിനുമുകളിലുള്ളവരില്‍ 40 ശതമാനം പേര്‍ക്കും മാത്രമാണ് മൂന്ന് ഡോഡ് വാക്‌സിനേഷനും ലഭിച്ചത്. ചൈനീസ് വാക്‌സിന്റെ ഫലസിദ്ധിയെക്കുറിച്ചും സംശയങ്ങള്‍ ഉയര്‍ത്തപ്പെട്ടിട്ടുണ്ട്.
ഡോ. ബി. ഇക്ബാലുമായി കെ. കണ്ണൻ നടത്തിയ അഭിമുഖം വായിക്കാം
ചൈനയിലെ ‘കോവിഡ് സംഘർഷം’ - ശാസ്ത്രീയ സമീപനവും ഭരണകൂട നിലപാടും തമ്മിലെ വൈരുദ്ധ്യങ്ങള്‍
കെ. കണ്ണന്‍
Mar 23, 2023
5 Minutes Watch
Think
Mar 22, 2023
4 Minutes Read
കെ. കണ്ണന്‍
Mar 15, 2023
6 Minutes Watch
കെ. കണ്ണന്‍
Mar 09, 2023
4:48 Minutes Watch
കെ. കണ്ണന്‍
Mar 02, 2023
8 minutes read
ഡോ. പി. എം. മധു
Feb 25, 2023
9 Minutes Read