കേരളത്തെ മാറ്റിമറിക്കും,
ഗെയില്‍ പൈപ്പ്‌ലൈൻ പദ്ധതി
കേരളത്തെ മാറ്റിമറിക്കും, ഗെയില്‍ പൈപ്പ്‌ലൈൻ പദ്ധതി
കൊച്ചി- കൂറ്റനാട്- മംഗലാപുരം ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി ജനുവരി അഞ്ചിന് പ്രധാനമന്ത്രി ഔദ്യോഗികമായി നാടിനുസമര്‍പ്പിക്കുകയാണ്. 2009 ല്‍ തുടങ്ങി 2013 ല്‍ തീരേണ്ടിയിരുന്ന പദ്ധതിയാണ് ഏറെ വിവാദങ്ങള്‍ക്കും വെല്ലുവിളികള്‍ക്കു ശേഷം പൂര്‍ത്തിയാകുന്നത്. ഇന്ത്യന്‍ വ്യാവസായിക സമ്പദ്‌വ്യവസ്ഥ, പ്രകൃതി വാതക കേന്ദ്രീകൃത സമ്പദ് വ്യസ്ഥയായി പരിണമിക്കാന്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍, ഈ പദ്ധതിയുടെ ദേശീയവും അന്തര്‍ദേശീയവുമായ പ്രാധാന്യം വിശദീകരിക്കുകയാണ്, എണ്ണ- പ്രകൃതിവാതക മേഖലയിൽ ഗവേഷകനായ ലേഖകന്‍
4 Jan 2021, 05:19 PM
കാലാവസ്ഥ വ്യതിയാനങ്ങളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി German watch, New Climate Institute, Climate Action Network എന്നീ സംഘടനകള്‍ ചേര്‍ന്ന് വര്‍ഷാവര്‍ഷം CCPI (Climate Change Performance Index) എന്ന സൂചിക പുറത്തിറക്കുന്നുണ്ട്. പാരീസ് ഉടമ്പടിയില്‍ അംഗീകരിച്ച NDC (Nationally Determined Contributions) യില്‍ രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇതില്‍ വിലയിരുത്തപ്പെടുന്നു. ഈ വര്‍ഷത്തെ പട്ടികയില്‍ ഇന്ത്യ 63.98 പോയിന്റ് നേടി പത്താം സ്ഥാനത്താണ്. ആദ്യ പത്തില്‍ രണ്ടേ രണ്ടു G-20 രാജ്യങ്ങള്‍ (ഇന്ത്യയും യു.കെയും) മാത്രമേ ഇടം നേടിയിട്ടുള്ളൂ. ഏതാനും വര്‍ഷങ്ങളായി ഇന്ത്യ റാങ്കിങ് മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
ഹരിതഗൃഹ വാതക പ്രസരണം, പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകള്‍, കാലാവസ്ഥ വ്യതിയാന നയങ്ങള്‍, ഊര്‍ജ ഉപയോഗം എന്നീ നാല് മേഖലകളിലെ പ്രവര്‍ത്തനമാണ് ഈ സൂചികക്ക് ആധാരമായി പരിഗണിക്കുന്നത്. ഇന്ത്യ പാരീസ് ഉടമ്പടിയില്‍ അംഗീകരിച്ച ഏറ്റവും പ്രധാന ഭാഗം, 2030 ആകുമ്പോഴേക്കും GDP അടിസ്ഥാനമായ പ്രസരണ തീവ്രത (emission intensity) 2005നേക്കാളും 33-35 ശതമാനം കുറയ്ക്കും എന്നതാണ്. ഇപ്പോഴത്തെ കണക്കനുസരിച്ചു ഇന്ത്യ ഈ ലക്ഷ്യം 2030നു മുന്നേ നേടും എന്നാണ് വിലയിരുത്തപ്പെടുന്നത്. പാരീസ് ഉടമ്പടിയുടെ ഭാഗമായി കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് (CO2) പ്രസരണവുമായി ബന്ധപ്പെട്ട കൃത്യമായ ഒരു ലക്ഷ്യവും ഇന്ത്യ ഏറ്റെടുത്തിട്ടില്ലെങ്കിലും, കാലാവസ്ഥ വ്യതിയാനത്തിന്റെ ഏറ്റവും പ്രധാന കാരണമായ CO2 പ്രസരണത്തില്‍ കാര്യമായ കുറവ് വരുത്താതെ ഇന്ത്യക്കു അതിന്റെ മറ്റു ലക്ഷ്യങ്ങളില്‍ എത്തിച്ചേരാന്‍ സാധിക്കില്ല. നിലവില്‍ ഒരു വര്‍ഷം 3 GT (Giga Ton ) CO2 ആണ് ഇന്ത്യ പുറന്തള്ളുന്നത്. ലോകത്തിലെ ആകെ CO2 പ്രസരണത്തിന്റെ 7 ശതമാനമോളം ഇതുവരും. കോവിഡ് കാരണം സാമ്പത്തിക രംഗത്തുണ്ടായ മാന്ദ്യം കൊണ്ട് ഈ വര്‍ഷം 36 GT ആയി ലോക സൂചിക കുറയുമെങ്കിലും വലിയ രീതിയിലുള്ള കുറവ് വരുത്താതെ ആഗോള താപനിലയില്‍ ഉണ്ടാവാന്‍ പോകുന്ന വര്‍ദ്ധനവ് പിടിച്ചു നിര്‍ത്താന്‍ സാധിക്കില്ല. IPCC (Intergovernmental Panel on Climate Change) പുറത്തിറക്കിയ പതിനഞ്ചാം സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് പ്രകാരം ആഗോള താപനില വര്‍ദ്ധനവ് 1.5 ഡിഗ്രി യില്‍ നിലനിര്‍ത്തണമെങ്കില്‍ ലോകവ്യാപകമായി CO2 പുറംതള്ളുന്ന അളവ് 420 GTക്കുള്ളില്‍ നിലനിര്‍ത്തണം. അതായത്, നിലവിലുള്ള രീതിയില്‍ പുറംതള്ളല്‍ തുടര്‍ന്നാല്‍ വെറും പത്തു വര്‍ഷത്തിനുള്ളില്‍ നമ്മുടെ ലഭ്യമായ ഗ്ലോബല്‍ കാര്‍ബണ്‍ ബജറ്റ് മുഴുവന്‍ തീരുകയും, ആഗോള താപനില 1.5 ഡിഗ്രി ഉയരുന്നത് കൊണ്ടുള്ള വ്യാപക പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടതായും വരും.

ഇന്ത്യയുടെ CO2 പ്രസരണത്തില്‍ 60 ശതമാനത്തോളം കല്‍ക്കരി മൂലമാണ് സംഭവിക്കുന്നത് (ചിത്രം ഒന്ന്). ഊര്‍ജോല്‍പാദനത്തിനും മറ്റു വ്യാവസായികാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന കല്‍ക്കരി ആണ് ഇതിന്റെ പ്രധാന കാരണം. അടുത്ത ഏറ്റവും പ്രധാന ഘടകം എണ്ണയും പെട്രോളിയം ഉത്പന്നങ്ങളുമാണ്. (25 -27 ശതമാനം വരെ). ഇന്ത്യയുടെ ഊര്‍ജ ഉപയോഗത്തിനില്‍ നിന്ന് ഘട്ടം ഘട്ടമായി ഈ രണ്ടു സ്രോതസ്സുകളും കുറച്ചു കൊണ്ടുവരുന്നതിലൂടെ മാത്രമേ ഇന്ത്യക്കു അതിന്റെ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളെ നേടാന്‍ സാധിക്കൂ.
പ്രകൃതിവാതകത്തിന്റെ പ്രസക്തി
അന്തര്‍ദേശീയ പ്രാധാന്യമുള്ള ഇത്തരം ലക്ഷ്യങ്ങളിലേക്കെത്തുന്നതിന് ഏറ്റവും പ്രധാനമാണ് നമ്മുടെ ഊര്‍ജ സ്രോതസ്സുകളുടെ പുനക്രമീകരണം. ഇന്ത്യയുടെ പ്രാഥമിക ഊര്‍ജ വിതരണം (TPES - Total Primary Energy Supply) പരിശോധിച്ചാല്‍ മനസിലാകുന്നത്, 44% ഇപ്പോഴും കല്‍ക്കരി (Coal) മൂലമാണ് എന്നാണ്. ഊര്‍ജ ഉപയോഗത്തില്‍ 33% എണ്ണയില്‍ നിന്നും 17% കല്‍ക്കരിയില്‍ നിന്നുമാണ്. ഈ രണ്ടു സൂചികയിലും വെറും 6% മാത്രമാണ് പ്രകൃതി വാതകത്തിന്റെ സംഭാവന.
Also Read: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞല്ലോ, ഇനിയൊന്ന് പരിശോധിക്കാം ‘വിവാദ വ്യവസായ’ത്തെക്കുറിച്ച്
പരമ്പരാഗത ഫോസില്‍ ഇന്ധനങ്ങളില്‍ ഏറ്റവും കുറവ് കാര്‍ബണ്‍ ഡൈഓക്‌സൈഡ് പ്രസരണം ഉണ്ടാക്കുന്ന ഊര്‍ജ സ്രോതസ്സ് എന്ന നിലയിലാണ് (117 Pounds/ MMBTU against 228 Pounds/ MMBTU of Coal) പ്രകൃതി വാതകം ഇവിടെ പ്രസക്തമാകുന്നത്. കാലാവസ്ഥ വ്യതിയാന രംഗത്ത് ഇന്ത്യയുടെ മുന്നേറ്റങ്ങള്‍ നിലനിര്‍ത്താനും തുടര്‍ന്നുകൊണ്ടുപോകാനുമുള്ള നടപടികളില്‍ ഏറ്റവും പ്രധാനമാണ് ഇന്ത്യന്‍ ഊര്‍ജമേഖലയില്‍ പ്രകൃതി വാതകത്തിന്റെ ഓഹരി ഉയര്‍ത്തുക എന്നത്. അത് മുന്നില്‍ വച്ചുകൊണ്ടാണ് ഇന്ത്യ ഗവണ്‍മെന്റ് 2025 ആകുമ്പോഴേക്കും പ്രകൃതി വാതക ഓഹരി 15% ആക്കി ഉയര്‍ത്തും എന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. (Global average - 23.4%)
ഇന്ത്യയിലെ സാധ്യതകളും വെല്ലുവിളികളും
ഇന്ത്യന്‍ പ്രകൃതി വാതക മേഖല 10 വര്‍ഷമായി ആഭ്യന്തര ഉല്‍പാദന രംഗത്ത് വലിയ രീതിയില്‍ പുറകോട്ടു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. രണ്ടു വര്‍ഷമായി നേരിയ വര്‍ദ്ധനവ് ഉണ്ടെങ്കിലും 2010 ലെ റെക്കോര്‍ഡ് ഉല്‍പാദനത്തിന്റെ 60 ശതമാനം മാത്രമാണ് കഴിഞ്ഞ വര്‍ഷം ഉല്‍പാദിപ്പിക്കാന്‍ സാധിച്ചത്. വലിയ പ്രതീക്ഷ ഉണ്ടായിരുന്ന കൃഷ്ണ ഗോദാവരി (KG) ബേസിനില്‍ നിന്നുള്ള ഉല്‍പാദനത്തിന്റെ ക്രമാനുഗതമായ കുറവ് ഇന്ത്യന്‍ പ്രകൃതി വാതക ആഭ്യന്തര ഉല്‍പാദനത്തിന്റെ വളര്‍ച്ചയെ കുറിച്ചുള്ള എല്ലാ പ്രവചനങ്ങളെയും അട്ടിമറിച്ചു. ഈ കുറവ് പരിഹരിക്കാന്‍ റിലയന്‍സ്, ബ്രിട്ടീഷ് പെട്രോളിയവുമായി സഹകരിച്ച് Deep Water Drilling സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃഷ്ണ ഗോദാവരി ബേസിനിലെ 3 ക്ലസ്റ്ററുകള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ആദ്യ ഘട്ടമായ R- ക്ലസ്റ്ററിന്റെ ഉത്പാദനം ഈ മാസം ആരംഭിച്ചു കഴിഞ്ഞു. അടുത്ത 2 ക്ലസ്റ്ററുകളും (Satelite & MJ) 2023 ആകുമ്പോഴേക്കും പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ സാധിച്ചാല്‍ ഇന്ത്യയുടെ മൊത്തം ആവശ്യകതയുടെ 15 %, KG-D6 ല്‍ നിന്നുള്ള ഉല്‍പാദനം കൊണ്ടായിരിക്കും നിവര്‍ത്തിക്കപ്പെടുന്നത്. ഇന്ത്യയിലെ വാതക ആവശ്യകതയുടെ വളര്‍ച്ച കൂടി പരിഗണിച്ചാല്‍ ആഭ്യന്തര ഉല്‍പാദത്തില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ചകൊണ്ട് മാത്രം ഈ വിടവ് നികത്താന്‍ സാധിക്കില്ല. ഇന്ന് നിലനില്‍ക്കുന്നതു പോലെ 50 ശതമാനമോ അതില്‍ അധികമോ വാതക ഇറക്കുമതിയെ ഇന്ത്യക്കു ആശ്രയിക്കേണ്ടതായി വരും. ഈ സാഹചര്യത്തില്‍ ആണ് ഇന്ത്യയിലെ LNG ടെര്‍മിനലുകളും അതിനോടനുബന്ധിച്ചുള്ള പൈപ്പ്‌ലൈന്‍ ശൃംഖലയും നിര്‍ണായകമാകുന്നത്.

നിലവില്‍ ഇന്ത്യ 33.8 BCM (Billion Cubic Meter) പ്രകൃതി വാതകം ദ്രവീകരിച്ച രീതിയില്‍ (LNG ) ഇറക്കുമതി ചെയ്യുന്നുണ്ട്. 2011-12 കാലഘട്ടത്തില്‍ ഇതിലെ 80 ശതമാനവും ഖത്തറില്‍ നിന്നായിരുന്നു ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് ഈ മേഖലയില്‍ നയപരമായ വൈവിധ്യ വത്കരണം നടത്തിയതിന്റെ ഫലമായി മറ്റു 7-10 രാജ്യങ്ങളില്‍ നിന്ന് കൂടി ഇന്ത്യ LNG ഇറക്കുമതി ചെയ്യുന്നുണ്ട് (ചിത്രം രണ്ട്). പശ്ചിമ തീരത്തുള്ള അഞ്ചും കിഴക്കന്‍ തീരത്തുള്ള ഒന്നും അടക്കം ആറ് LNG ടെര്‍മിനലുകളിലൂടെ ആണ് ഈ ഇറക്കുമതികള്‍ സാധ്യമാക്കുന്നത്. ഈ ടെര്‍മിനലുകള്‍ എല്ലാം അടക്കം 42.5 MTPA (Million Tons Per Annum) സംഭരണ ശേഷി നിലവില്‍ ഇന്ത്യക്കുണ്ട്. ഇപ്പോള്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നതും വിഭാവനം ചെയ്തിരിക്കുന്നതുമായ എല്ലാ പദ്ധതികളും പരിഗണിച്ചാല്‍ ഇത് 71.5 MTPA ആകും (ചിത്രം മൂന്ന്). പ്രകൃതി വാതകത്തിന്റെ ആവശ്യകതാകേന്ദ്രങ്ങള്‍ ആയ വ്യാവസായിക മേഖലയിലേക്കും നഗരങ്ങളിലേക്കും ഈ ടെര്‍മിനലുകളെ ബന്ധിപ്പിക്കുന്ന പൈപ്പ്‌ലൈന്‍ ശൃംഖല കൂടി യാഥാര്‍ഥ്യമായാല്‍ മാത്രമേ ഇത്തരം പദ്ധതികളുടെ പൂര്‍ണ ഗുണം രാജ്യത്തിന് ലഭ്യമാകൂ. അത് വ്യക്തമാക്കുന്ന ഏറ്റവും നല്ല ഉദാഹരണം ആണ് കൊച്ചി LNG ടെര്‍മിനല്‍.
നഷ്ടക്കണക്കുമായി പോകുന്ന കൊച്ചി LNG ടെര്‍മിനല്‍
2013 സെപ്റ്റംബറിലാണ് കൊച്ചി LNG ടെര്‍മിനല്‍ പ്രവര്‍ത്തന ക്ഷമമായത്. 5 MTPA കപ്പാസിറ്റിയുള്ള ഈ ടെര്‍മിനല്‍ ഏഴു വര്‍ഷം പൂര്‍ത്തിയായിട്ടും വെറും 10-15 % കാര്യക്ഷമതയോടെ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. 4200 കോടി ചെലവഴിച്ചുനിര്‍മിച്ച ടെര്‍മിനലാണ് ഉപഭോക്താക്കളുടെ അടുത്തേക്ക് പ്രകൃതി വാതകം എത്തിക്കാനുള്ള പൈപ്പ്‌ലൈന്‍ ശൃംഖല നിലവിലില്ലാത്തതിന്റെ പേരില്‍ നഷ്ടകണക്കുകള്‍ മാത്രം രേഖപ്പെടുത്തി മുന്നോട്ടുപോകുന്നത്.

ഒരു വ്യാവസായിക നിക്ഷേപത്തിന്റെ മുകളിലുള്ള Opportunity Cost ലെ നഷ്ടം എന്ന രീതിയില്‍ മാത്രമല്ല നാം ഈ പ്രൊജക്റ്റ് വൈകിയതുകൊണ്ടുള്ള ദൂഷ്യഫലങ്ങളെ വിലയിരുത്തേണ്ടത്. ഈ പൈപ്പ്‌ലൈനിന്റെ ഒരു പ്രധാന ഉപയോക്താവായ FACT പരിപൂര്‍ണമായി പ്രകൃതി വാതകത്തിലേക്കു മാറിയശേഷം അവരുടെ കാര്‍ബണ്‍ ഡൈഓക്‌സൈഡ് പ്രസരണത്തില്‍ ഇരുപതു ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. കൊച്ചിയിലും മംഗലാപുരത്തുമായി ഇതുപോലെയുള്ള അനേകം വ്യാവസായിക കേന്ദ്രങ്ങളിലെ ഹരിതഗൃഹ വാതക പ്രസരണത്തില്‍ സാധ്യമാകുമായിരുന്ന കുറവുകൂടി ഈ പദ്ധതിയുടെ കാലതാമസം വിലയിരുത്തുമ്പോള്‍ ചര്‍ച്ച ചെയ്യപ്പെടണം. കൊച്ചി-മംഗളൂര്‍ പൈപ്പ്‌ലൈന്‍ പൂര്‍ത്തിയാവുന്നതോടെ LNG Terminal കാര്യക്ഷമത 30 ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ സാധിക്കും എന്ന് വിലയിരുത്തപ്പെടുന്നു.
കേരള ചരിത്രത്തിലെ മെഗാ പ്രൊജക്റ്റ്
2012 ല്‍ ആരംഭിച്ച പദ്ധതി ആദ്യ ഘട്ടം മാത്രം പൂര്‍ത്തിയാക്കി, സ്ഥലമേറ്റെടുക്കലിന്റെ പ്രശ്‌നങ്ങളെ തുടര്‍ന്ന് 2013 നവംബറോടെ പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ടു. 2016 ല്‍ കേരളത്തിലുണ്ടായ ഭരണമാറ്റത്തെ തുടര്‍ന്നാണ് പദ്ധതിക്ക് വീണ്ടും ജീവന്‍ വച്ചത്. പ്രാദേശിക പ്രതിഷേധങ്ങളെയും, ഭൂമിക്കും വിളകള്‍ക്കും നിശ്ചയിച്ച നഷ്ടപരിഹാര തുകയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെയും മാറി വന്ന സര്‍ക്കാരിന് ഫലപ്രദമായി നേരിടാന്‍ സാധിച്ചു.
പദ്ധതിയുടെ സുരക്ഷയെ സംബന്ധിച്ച് വ്യാപക അസത്യ പ്രചാരങ്ങളും നടന്നു. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു നാലുവര്‍ഷം കൊണ്ട് 374 കിലോമീറ്റര്‍ പൈപ്പ് ലൈനാണു പൂര്‍ത്തിയാക്കിയത്. 2915 കോടി ബജറ്റ് പ്രതീക്ഷിച്ച പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ മൊത്തം ചെലവ് 5750 കോടിയാണ്. പദ്ധതിയുടെ വ്യാപ്തിയും വെല്ലുവിളികളും സാധ്യതകളും വിലയിരുത്തിയാല്‍ കേരള ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാന മെഗാ പ്രൊജകറ്റായി ഗെയില്‍ പൈപ്പ്‌ലൈന്‍ പ്രൊജക്റ്റിനെ വിലയിരുത്താം. ശക്തമായ മഴക്കാലം കാരണം പരിമിതമായ പ്രവര്‍ത്തി ദിനങ്ങളാലും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടും പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന പാതകളിലെ ജലാശയങ്ങളുടെ സാന്നിധ്യം കൊണ്ടും നിരവധി വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു പദ്ധതി. ജലാശയങ്ങളെ മുറിച്ചു കടക്കാന്‍ 96 സ്ഥലങ്ങളില്‍ HDD (Horizontal Directional Drilling) സാങ്കേതിക വിദ്യ ഉപയോഗിക്കേണ്ടി വന്നു. അവസാന ഘട്ടത്തില്‍ ചന്ദ്രഗിരി പുഴ കടക്കാന്‍ വലിയ പ്രതിസന്ധി നേരിട്ടുവെങ്കിലും ഇതിന് താത്കാലിക പരിഹാരം കണ്ട് പദ്ധതി പൂര്‍ത്തിയാക്കുകയാണ് ചെയ്തത്.
സാദ്ധ്യതകള്‍, പ്രതീക്ഷകള്‍
രാജ്യവ്യാപകമായി വിലയിരുത്തിയാല്‍ പ്രകൃതി വാതക ഉപയോഗം നടക്കുന്നത് പ്രധാനമായും മൂന്ന് മേഖലകളിലാണ്. വ്യാവസായിക മേഖല, വൈദ്യുതി ഉല്‍പാദനം, പാചക വാതകവും വാഹന ഇന്ധനവും ഉള്‍പ്പെടുന്ന പ്രാദേശിക ഉപഭോക്താക്കളെ ലക്ഷ്യം വച്ചുള്ള CGD (City Gas Distribution). കേരള സാഹചര്യത്തില്‍ ഇവ ഒരോന്നിന്റെയും സാധ്യതകളെ പ്രത്യേകം പരിശോധിക്കാം.

കേരള സാഹചര്യത്തില്‍ പ്രകൃതി വാതകം ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പാദനം എന്ന സാധ്യത നിലനില്‍ക്കുന്നില്ല. മാത്രവുമല്ല വൈദ്യുതി ഉല്‍പാദന രംഗത്ത് മെഗാ പ്രൊജക്റ്റുകള്‍ ഒഴിവാക്കി ചെറിയ കപ്പാസിറ്റിയുള്ള ഉല്‍പാദന കേന്ദ്രങ്ങളുടെ സാധ്യത ഉപയോഗിക്കുന്ന നയമാണ് നിലവിലുള്ള ഭരണ സംവിധാനം മുന്നോട്ടുവയ്ക്കുന്നത്. ദേശീയ രംഗത്ത് നേടിയെടുത്ത വൈദ്യുതിമിച്ചം സംസ്ഥാനത്തിന് ഗുണപരമായി ഉപകാരപ്പെടുന്നതിനുതകുന്ന അടിസ്ഥാന സൗകര്യം വിപുലപ്പെടുത്തുക എന്ന ലക്ഷ്യവുമായി മുന്നോട്ടു പോകുമ്പോള്‍ പ്രകൃതി വാതകം ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പാദനം എന്ന സാധ്യത കേരളത്തില്‍ ഇല്ലെന്നു തന്നെ പറയാം. അതുകൊണ്ട് GAIL പൈപ്പ്‌ലൈന്‍ പ്രൊജക്റ്റ് അപ്രൂവ് ചെയ്യുമ്പോള്‍ പരിഗണിച്ചിരുന്ന കണ്ണൂര്‍ പവര്‍ പ്രൊജക്റ്റും, ചീമേനി പവര്‍ പ്രൊജക്റ്റും ഇപ്പോള്‍ പരിഗണനയില്‍ ഇല്ല. പാരമ്പര്യേതര സ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനത്തിന്റെ ചെലവ് ഗണ്യമായി കുറയുന്ന ഈ കാലഘട്ടത്തില്‍ ഈ പൈപ്പ് ലൈന്‍ നിന്നുള്ള വാതകം ഉപയോഗിച്ചുള്ള ഒരു പവര്‍പ്ലാന്റ് കേരളത്തില്‍ സാധ്യമല്ല എന്ന് തന്നെ കരുതാം.
ഗാര്‍ഹികാവശ്യത്തിന് പ്രകൃതി വാതകം ഉപയോഗിക്കാനുള്ള രാജ്യവ്യാപകമായുള്ള ബൃഹത് പദ്ധതിയാണ് CGD (City Gas Distribution). ഇതുവരെ 10 റൗണ്ട് ബിഡ്ഡിങ് പൂര്‍ത്തിയായ ഈ പദ്ധതിയുടെ ഭാഗമായി 406 ജില്ലകളിലായി 228 GA (Geographic Area )കള്‍ ആണ് ഇപ്പോള്‍ നീക്കിവച്ചിരിക്കുന്നത്.
എറണാകുളം ജില്ലയിലുള്ളവര്‍ക്ക് ഇപ്പോള്‍ തന്നെ ഇതിന്റെ ഗുണം ലഭ്യമായി തുടങ്ങി. എറണാകുളത്തിന് വടക്കുള്ള കേരളത്തിലെ മറ്റു ജില്ലകളെ ഒന്‍പതാം റൗണ്ട് ബിഡ്ഡിങ്ങില്‍ ഉള്‍പ്പെടുത്തി 4 GA കളായി തിരിച്ചു കോണ്‍ട്രാക്ട് കൊടുത്തു കഴിഞ്ഞു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സംയുകത സംരംഭമായ IOAG യുമാണ് കേരളത്തില്‍ CGD യാഥാര്‍ഥ്യമാക്കാന്‍ പോകുന്നത്. 7 ജില്ലകളിലായി 17.26 ലക്ഷം കണക്ഷനുകളാണ് വിഭാവനം ചെയ്തിട്ടുള്ളത്. LPG യെക്കാള്‍ 30 ശതമാനത്തോളം ചെലവ് കുറയും എന്നതുകൊണ്ടുതന്നെ ഇത് യാഥാര്‍ഥ്യമായാല്‍ സമീപ ഭാവിയില്‍ പാചക വാതകം എന്ന നിലയില്‍ PNG , LPG യുടെ പകരക്കാരനാകും. അതോടെ വലിയ LPG ടാങ്കറുകളുടെ കേരള റോഡുകളിലെ അപകട യാത്രകള്‍ ഒരു പരിധി വരെ ഒഴിവാകും എന്ന് പ്രതീക്ഷിക്കാം.
ഈ പദ്ധതി മുന്നോട്ടു വയ്ക്കുന്ന ഏറ്റവും വലിയ സാധ്യത വടക്കന്‍ കേരളത്തിന്റെ വ്യവസായികവല്‍കരണമാണ്. നിലവില്‍ കൊച്ചിന്‍ റിഫൈനറി, FACT, നീറ്റാ ജെലാറ്റിന്‍ പോലുള്ള വന്‍കിട വ്യവസായങ്ങള്‍ കൊച്ചിയിലും മാംഗ്ലൂര്‍ കെമിക്കല്‍ ഫെര്‍ട്ടിലൈസേഴ്‌സ് പോലുള്ള വ്യാവസായിക സ്ഥാപനങ്ങള്‍ മംഗലാപുരത്തുമാണ് ഈ പദ്ധതിയുടെ പ്രധാന വ്യാവസായിക ഉപയോക്താക്കള്‍.
എന്നാല്‍ കേരളത്തിലെ വിവിധ വ്യാവസായിക മേഖലകളില്‍ പ്രകൃതി വാതകം ഉപയോഗിച്ചുള്ള സംരംഭങ്ങള്‍ ഉയര്‍ന്നു വരാനുള്ള സാധ്യത ഈ പദ്ധതി മുന്നോട്ടു വയ്ക്കുന്നു. പുറമെ ഈ വ്യാവസായിക മേഖലയില്‍ മറ്റു ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളെ പ്രകൃതി വാതകത്തിലേക്കു മാറ്റാനുള്ള നയപരമായ ഇടപെടല്‍ കൂടി ആവശ്യമാണ്. ഇന്ന് ഇത്തരം വ്യവസായങ്ങളുണ്ടാക്കുന്ന CO2 പ്രസരണം കുറക്കുക എന്ന വിശാല ലക്ഷ്യം മുന്നോട്ടുവച്ച് നയപരമായ ഇടപെടലാണ് ഇതിനു വേണ്ടത്. കേവലം പ്രകൃതി വാതകം ലഭ്യമായതുകൊണ്ടുമാത്രം സംരംഭങ്ങള്‍ പ്രകൃതി വാതകത്തിലേക്കു മാറണം എന്നില്ല. കാരണം CO2 പ്രസരണം കൂടിയ മറ്റു ചില ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പ്രകൃതി വാതകത്തെക്കാള്‍ ചെലവ് കുറവേ വരുന്നുള്ളു. സര്‍ക്കാര്‍ തലത്തില്‍ പ്രകൃതി വാതകത്തിലേക്ക് മാറുന്ന സംരംഭകങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുണ്ടായാല്‍ മാത്രമേ ഇതിനു സാധിക്കൂ.

2019 മാര്‍ച്ചില്‍, ഇന്ത്യയുടെ ഏറ്റവും പ്രധാന സെറാമിക് ക്ലസ്റ്റര്‍ ആയ മോര്‍ബിയില്‍ പ്രവര്‍ത്തിക്കുന്ന സെറാമിക് ടൈല്‍ ഫാക്ടറികളില്‍ കല്‍ക്കരി ഉപയോഗിച്ചുള്ള ഗാസിഫയര്‍ ഉപയോഗിക്കുന്നത് നിരോധിച്ച് നാഷണല്‍ ഗ്രീന്‍ ട്രിബുണല്‍ വിധിയുണ്ടായി. 10% അധിക ചെലവ് ഉണ്ടായി എങ്കിലും എല്ലാ സംരംഭങ്ങളും പ്രകൃതി വാതകത്തിലേക്കു മാറാന്‍ നിര്‍ബന്ധിതമായി. ഇതിനു പ്രത്സാഹനമായി ഗവണ്‍മെന്റ് ഗ്യാസ് ബില്ലില്‍ 16% കുറവ് പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും വലിയ സെറാമിക് ടൈല്‍ ക്ലസ്റ്റര്‍ ആയ മോര്‍ബി അങ്ങനെ പ്രകൃതി വാതകത്തിലേക്കു പരിപൂര്‍ണമായി മാറി. വലിയ വ്യാവസായിക മേഖല ഇല്ലെങ്കിലും കേരളത്തിന് അനുയോജ്യമായ രീതിയിലുള്ള നയപരമായ തീരുമാനങ്ങള്‍ കൊണ്ട് കേരളത്തിനും ഈ പൈപ്പ്‌ലൈന്‍ മുന്നോട്ടു വയ്ക്കുന്ന സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ സാധിക്കും.
കേരളം ഒറ്റപ്പെടുമായിരുന്നു...
ഒരു പദ്ധതി നടപ്പിലാക്കുമ്പോള്‍ അതിന്റെ ദേശീയവും അന്തര്‍ദേശീയവുമായ മാനങ്ങളെ ഉള്‍ക്കൊള്ളുകയും പ്രാദേശിക സമ്മര്‍ദങ്ങളെക്കാള്‍ മുകളില്‍ അതിനെ പ്രതിഷ്ഠിക്കുകയും ചെയ്യുമ്പോഴാണ് വികാസനോന്മുഖമായ രാഷ്ട്രീയ നേതൃത്വം, രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളി ആകുന്നത്. ഇന്ത്യ ദേശ വ്യാപകമായി വാതക പൈപ്പ്‌ലൈന്‍ ശൃംഖല സ്ഥാപിച്ച്, ഇന്ത്യന്‍ വ്യാവസായിക സമ്പദ്‌വ്യവസ്ഥ, പ്രകൃതി വാതക കേന്ദ്രീകൃത സമ്പദ് വ്യസ്ഥയായി പരിണമിക്കാന്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഈ പദ്ധതി ഉപേക്ഷിക്കപ്പെട്ടിരുന്നുവെങ്കില്‍ കേരളം, ദേശീയ വികസന ഭൂപടത്തില്‍ ഒറ്റപ്പെട്ടു പോകുന്ന അവസ്ഥ ഉണ്ടായേനെ.
Also Read: കിഫ്ബി, മസാലബോണ്ട്, സി ആന്റ് എ.ജി: വിവാദങ്ങള്‍ക്ക് മന്ത്രി ഡോ. തോമസ് ഐസക്കിന്റെ മറുപടി
കേരളത്തിലും കര്‍ണാടകത്തിലുമായി പ്രവര്‍ത്തിക്കുന്ന വ്യാവസായിക കേന്ദ്രങ്ങളുടെ CO2 പ്രസരണം കുറക്കാന്‍ ഇപ്പോള്‍ ലഭ്യമായ അവസരവും നമുക്കു നഷ്ടപ്പെട്ടേനെ. ഈ പദ്ധതിയുടെ അടുത്ത ഘട്ടമായ കൊച്ചി- കൂറ്റനാട്- ബാംഗ്ലൂര്‍- പൈപ്പ്‌ലൈന്‍ അടുത്തുതന്നെ പൂര്‍ത്തിയാകാന്‍ പോകുകയാണ്. കൊച്ചി- കൂറ്റനാട് നിന്ന് തുടങ്ങി വാളയാര്‍ വഴി സേലം, ഈറോഡ് നഗരങ്ങളിലൂടെ ബാംഗ്ലൂര്‍ വരെ ആണ് ഈ പദ്ധതി. ദേശീയ ഗ്യാസ് ഗ്രിഡിന്റെ ഭാഗമായി ദാബോലില്‍ നിന്ന് ബാംഗ്ലൂര്‍ക്കു ഇപ്പോള്‍ തന്നെ ഒരു പൈപ്പ്‌ലൈന്‍ നിലവിലുണ്ട്. കേരള സര്‍ക്കാര്‍ വലിയ പ്രതീക്ഷയോടെ കാണുന്ന കൊച്ചി- ബാംഗ്ലൂര്‍ വ്യാവസായിക ഇടനാഴിക്ക് ഊര്‍ജമേകാനും ഈ പദ്ധതിക്ക് സാധിക്കുമെന്ന് പ്രത്യാശിക്കാം.
Reference
1) International Energy Agency, www.iea.org
2) Petroleum & Natural Gas Regulatory Board, www.pngrb.gov.in
3) Petroleum Planning and Analysis Cell, www.ppac.gov.in
4) US Energy Information Administration, www.eia.gov
5) Intergovernmental Panel on Climate Change www.ipcc.ch
6) Independent Commodity Intelligent Services www.icis.com
7) Climate Change Performance Index, www.ccpi.org
8) The Global Carbon Project, www.globalcarbonproject.org
9) Public Relations Department, Kerala Government.

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്
Apr 18, 2021
16 Minutes Read
വി.അബ്ദുള്‍ ലത്തീഫ്
Apr 13, 2021
9 Minutes Read
Truecopy Webzine
Apr 12, 2021
4 Minutes Read
Election Desk
Apr 03, 2021
2 Minutes Read
Mar 30, 2021
2 Minutes Read
Election Desk
Mar 29, 2021
4 Minutes Read
പി. രാജീവ് / ടി.എം. ഹര്‍ഷന്‍
Mar 29, 2021
27 Minutes Watch
കെ. കണ്ണൻ
Mar 16, 2021
5 Minutes Watch