1896ലെ മഞ്ചേരി സമര പോരാളികളെ
എന്തിന് കുതിരവട്ടം മെന്റല്‍ അസൈലത്തിൽ
അടച്ചു? ഒരു കണ്ടെത്തൽ
1896ലെ മഞ്ചേരി സമര പോരാളികളെ എന്തിന് കുതിരവട്ടം മെന്റല്‍ അസൈലത്തിൽ അടച്ചു? ഒരു കണ്ടെത്തൽ
1896ല്‍ കുതിരവട്ടത്ത് മാനസിക പ്രശ്നങ്ങള്‍ക്ക് ചികില്‍സയിലുണ്ടായിരുന്ന 32 പേരില്‍ 27 ആളുകള്‍ മഞ്ചേരിക്കാരായ മാപ്പിളമാരായിരുന്നു. എല്ലാവരും 20 വയസ്സിനു താഴെയുള്ള തരുണ യുവാക്കള്‍. രോഗികളുടെ അഡ്മിഷന്‍ രജിസ്റ്ററില്‍ നിന്നാണ് ഈ വിവരം ചരിത്രഗവേഷകനായ ഡോ. അബ്ദുല്‍ റസാഖ്.പി.പിക്ക് കിട്ടിയത്. ഇത്രയും പേര്‍, തന്റെ നാട്ടുകാര്‍ എങ്ങിനെ അക്കാലത്ത് കുതിരവട്ടത്ത് എത്തി എന്ന കാര്യം അന്വേഷിക്കണമെന്ന് അദ്ദേഹത്തിന് തോന്നി. 96 മുസ്ലിംകള്‍ കൊല്ലപ്പെട്ട 1896ലെ മഞ്ചേരിയില്‍ നടന്ന കര്‍ഷക കലാപത്തില്‍ പങ്കെടുത്തവരായിരുന്നു 27 പേരും എന്നതായിരുന്നു ഞെട്ടിപ്പിക്കുന്ന ആ കണ്ടെത്തൽ
5 Sep 2021, 12:08 PM
"എന്റെ ഗവേണഷണത്തിന്റെ ഭാഗമായി (Colonialism and community formation in Malabar: A Study of muslims of Malabar) നടത്തിയ അന്വേഷണങ്ങളില്‍ ഒരു കാര്യം കണ്ടെത്തിയിരുന്നു. 1896ല്‍ കുതിരവട്ടത്ത് മാനസിക പ്രശ്നങ്ങള്‍ക്ക് ചികില്‍സയിലുണ്ടായിരുന്ന 32 പേരില്‍ 27 ആളുകള്‍ മഞ്ചേരിക്കാരായ മാപ്പിളമാരായിരുന്നു. എല്ലാവരും 20 വയസ്സിനു താഴെയുള്ള തരുണ യുവാക്കള്‍. രോഗികളുടെ അഡ്മിഷന്‍ രജിസ്റ്ററില്‍ നിന്നാണ് ഈ വിവരം എനിക്ക് കിട്ടിയത്. ഇത്രയും പേര്‍, എന്റെ നാട്ടുകാര്‍ എങ്ങിനെ അക്കാലത്ത് കുതിരവട്ടത്ത് എത്തി എന്ന കാര്യം അന്വേഷിക്കണമെന്ന് എനിക്കു തോന്നി. 96 മുസ്ലിംകള്‍ കൊല്ലപ്പെട്ട 1896ലെ മഞ്ചേരിയില്‍ നടന്ന കര്‍ഷക കലാപത്തില്‍ പങ്കെടുത്തവരായിരുന്നു 27 പേരും. നാം ഇന്നു പറയുന്ന 1921ലെ കലാപത്തിനു മുമ്പ് 1836 മുതല്‍ ചെറുതും വലുതുമായ കലാപങ്ങളുടെ പരമ്പര തന്നെയുണ്ടായിട്ടുണ്ട്. അതിലൊന്നാണ് 1896ലെ മഞ്ചേരി കലാപം. ഈ സംഭവത്തില്‍ പ്രതികളായി പിടിക്കപ്പെട്ടവരെ ജയിലിലേക്കയക്കുന്നതിനു പകരം കുതിരവട്ടത്തേക്ക് അയച്ചു.
ബ്രിട്ടീഷുകാരുടെ യന്ത്രത്തോക്കുകള്‍ക്ക് മുന്നിലേക്ക് വിരിമാറു കാട്ടി എടുത്തു ചാടുന്ന തരുണര്‍ക്ക് ഭ്രാന്തല്ലാതെ മറ്റെന്താണെന്ന യുക്തി ഉന്നയിച്ചാണ് ബ്രിട്ടീഷുകാര്‍ ഈ കൃത്യം ചെയ്തത്' (ഡോ. അബ്ദുല്‍ റസാഖ്.പി.പി, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ മുന്‍ ചരിത്ര വിഭാഗം അധ്യക്ഷന്‍/ഐസ ഐ.ഐ.എം.എസ് റീഡിംഗ് സര്‍ക്കിള്‍ കേരള, സപ്തംബര്‍ 3ന് സംഘടിപ്പിച്ച മലബാര്‍ കലാപം: മിത്തും ചരിത്രവും വെബിനാറില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ നിന്ന്).

ഈ സംഭവം നടക്കുമ്പോള്‍ കുതിരവട്ടം ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രസിഡന്‍സിയിലെ "ലുണാറ്റിക്ക് അസൈ'ലങ്ങളിലൊന്നാണ്. അന്ന് സ്ഥാപനം ജയില്‍ വകുപ്പിന്റെ കീഴിലായിരുന്നു. 1950 വരെ (ഇന്ത്യ സ്വതന്ത്രമായി മൂന്നു വര്‍ഷത്തോളവും) ജയില്‍ ഐ.ജിയുടെ നിയന്ത്രണത്തിലായിരുന്നു സ്ഥാപനം. പിന്നീടാണ് ആരോഗ്യ വകുപ്പിന്റെ കീഴിലേക്ക് മാറ്റുന്നത്. ഇങ്ങിനെയൊരിടത്താണ് 1896ല്‍ 27 മാപ്പിള വിപ്ലവകാരികളെ ബ്രിട്ടീഷ് സര്‍ക്കാര്‍ അടക്കുന്നത്. (മത)ഭ്രാന്തായിരുന്നു മലബാര്‍ സമരങ്ങള്‍ക്കു പിന്നിലെന്ന് സ്ഥാപിക്കാന്‍ ബ്രിട്ടീഷ് സംവിധാനം നടത്തിയ ആദ്യ സ്ഥാപനവല്‍ക്കൃത നീക്കമായി മാത്രമേ ഇന്ന് ഈ സംഭവത്തെ കാണാനാകൂ. (സംഘ്പരിവാറിനു മാത്രമല്ല, "ദേശീയ മുസ്ലിം' കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇതേ അഭിപ്രായം തന്നെയാണെന്നത് കൗതുകകരമായ സംഗതിയാണ്) വിപ്ലവകാരികളെ ഭ്രാന്തന്‍മാരാക്കുക, മാനസികാരോഗ്യ കേന്ദ്രത്തിലടക്കുക- മലബാര്‍ സമരങ്ങളുടെ ചരിത്രത്തിലെ ഈ ഏട് അതര്‍ഹിക്കുന്ന വിധം ആഴത്തില്‍ പഠിക്കപ്പെടേണ്ടതാണ്. "ക്രിമിനല്‍ ലൂനസി'യെ നിയന്ത്രിക്കുക, സമൂഹത്തില്‍ ഭരണസൗകര്യത്തിനാവശ്യമായ അച്ചടക്കം നില നിര്‍ത്തുക എന്നിവയാണ് ബ്രിട്ടീഷ് ഇന്ത്യയില്‍ ഇത്തരം സ്ഥാപനങ്ങള്‍ തുടങ്ങുമ്പോള്‍ കൊളോണിയല്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാദങ്ങള്‍. ചികില്‍സ അവരുടെ സങ്കല്‍പ്പത്തിലുണ്ടായിരുന്നില്ല. ചങ്ങലകളില്‍ ബന്ധിച്ച് ജയില്‍ സമാനമായ സെല്ലുകളില്‍ അടച്ചിടുക എന്നതായിരുന്നു രീതി. ഇങ്ങിനെ അവര്‍ മലബാര്‍ പോരാളികളേയും തളച്ചു. ഇന്ത്യയിലെ മറ്റിടങ്ങളിലും ഇതിനു സമാനമായ സംഭവങ്ങള്‍ തീര്‍ച്ചയായും ഉണ്ടായിട്ടുണ്ടാകും.

പാറ്റ്ന, ധാക്ക, കല്‍ക്കത്ത, ബെരംപൂര്‍, വാള്‍ട്ടയര്‍, തൃശിനാപ്പള്ളി, കൊളാബ, പൂന, ദാര്‍വാഡ്, അഹമ്മദാബാദ്, രത്നഗിരി, ഹൈദരാബാദ്, കോഴിക്കോട്, തിരുവിതാംകൂര്‍ (ഊളമ്പാറ), ജബല്‍പൂര്‍, ബനാറസ്, ആഗ്ര, ബറേലി, തേസ്പൂര്‍, ലാഹോര്‍ എന്നിവിടങ്ങളിലാണ് ബ്രിട്ടീഷ് കൊളോണിയല്‍ സര്‍ക്കാര്‍ ' മെന്റല്‍ അസൈല'ങ്ങള്‍ ആരംഭിച്ചത്. (ഇതു സംബന്ധിച്ച വിശദവിവരങ്ങള്‍ ഇന്ത്യാപേപ്പേഴ്സിലെ മദ്രാസ് പ്രസിഡന്‍സിയിലെ ലുണാറ്റിക്ക് അസൈലങ്ങളെക്കുറിച്ചുള്ള വിവിധ വര്‍ഷങ്ങളിലെ വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ കാണാം).
1871ല്‍ ഊളമ്പാറയിലും 1872ല്‍ കുതിരവട്ടത്തുമാണ് ബ്രിട്ടീഷുകാര്‍ അന്നത്തെ ജനങ്ങള്‍ "ഭ്രാന്ത് ജയിലാശുപത്രി' എന്നു വിളിച്ചു പോന്ന ഈ കേന്ദ്രങ്ങള്‍ സ്ഥാപിച്ചത്. ഫൂക്കോ ഇങ്ങിനെ പറഞ്ഞു: lunatic asylums became sites of disciplining and punishing of the self and for surveillance and judgement'. മലബാര്‍ സമര പോരാളികളെ ജയിലിലടക്കാതെ മെന്റല്‍ അസൈലത്തിലേക്കു വിട്ടതിന്റെ കാരണം ഫുക്കോയുടെ ഈ വാക്കുകളില്‍ നിന്നും എളുപ്പത്തില്‍ മനസ്സിലാക്കിയെടുക്കാന്‍ കഴിയും.

Medicine and British Empire in South India: A Study of Psychiatry and Mental Asylum in Colonial Kerala എന്ന ഗവേഷണ പ്രബന്ധത്തില്‍ (ബ്രിട്ടീഷ് കാലത്തെ കുതിരവട്ടം മെന്റല്‍ അസൈലത്തെക്കുറിച്ചുള്ള വിശദമായ പഠനമാണിത് ഇതിന്റെ സംക്ഷിപ്ത രൂപം Indian Journal of History of Science, 53.1 (2018) 125ല്‍ വായിക്കാം) സന്തോഷ് എബ്രഹാം (ചൈന്നെ ഐ.ഐ.ടി) മുന്നോട്ടുവെക്കുന്ന നിഗമനങ്ങളിലൊന്ന് ഇതാണ് - institutionalization of psychiatry and the colonial governmentality in India are inseparable. ഈ നിഗമനത്തിന്റെ വെളിച്ചത്തില്‍ നിന്നു കൂടി കൊണ്ടാണ് ഇന്ന് മലബാര്‍ സമര പോരാളികളെ കുതിരവട്ടത്തടച്ച സംഭവത്തെ നോക്കിക്കാണുകയും പഠിക്കുകയും ചെയ്യേണ്ടത്. ജെയിംസ് മില്ലിന്റെ Madness, Cannabis and Colonialism: The 'Native Only' Lunatic Asylums of British India 1857-1900 എന്ന പഠന ഗ്രന്ഥം ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തെ പ്രതിരോധിച്ചവരെ എങ്ങിനെ കൈകാര്യം ചെയ്തുവെന്നതിന്റെ സൂചനകള്‍ നല്‍കുന്നുണ്ട്. അദ്ദേഹം ഇങ്ങിനെ പറയുന്നു: asylums became areas of controvesry and resistance to colonial rule. ഭ്രാന്ത് ക്രിമിനല്‍ ആകുന്നത് എപ്പോഴാണ്? ബ്രിട്ടീഷ് കൊളോണിയല്‍ യുക്തി അനുസരിച്ച് അവരെ എതിര്‍ക്കുന്നവരെ, പ്രതിഷേധിക്കുന്നവരെ, സമരത്തിലും കലാപത്തിലും ഏര്‍പ്പെടുന്നവരെ ക്രിമിനല്‍ ലുനാറ്റിക്കുകളാക്കുകയായിരുന്നു എളുപ്പം. 27 മലബാര്‍ പോരാളികളുടെ കാര്യത്തില്‍ അവര്‍ അതു തന്നെയാണ് ചെയ്തത്.

മലബാര്‍, സൗത്ത് കാനറ, കോയമ്പത്തൂര്‍, നീലഗിരി എന്നിവിടങ്ങളില്‍ നിന്നുള്ള രോഗികളെ ചികില്‍സിക്കാനാണ് കുതിരവട്ടത്തെ അസൈലം ആരംഭിച്ചത്. രാഷ്ട്രീയ പോരാളികളെ ഇവ്വിധം ഭ്രാന്ത് ആരോപിച്ച് ഇവിടെ അടച്ച ഒരു സന്ദര്‍ഭം മാത്രമാണ് ഇന്ന് കാണാന്‍ കഴിയുക. മാനസിക അസ്വാസ്ഥ്യം ബാധിച്ച ബ്രിട്ടീഷ് പട്ടാളക്കാരും ഇത്തരം കേന്ദ്രങ്ങളില്‍ ചികില്‍സിക്കപ്പെട്ടതായി രേഖകളില്‍ കാണാം. 1920 മുതല്‍ ഓക്കുപ്പേഷണല്‍ തെറാപ്പി ആരംഭിച്ചതായും അന്തേവാസികള്‍ തുന്നല്‍, കാര്‍പ്പെറ്റ് നിര്‍മ്മാണം, ഇഷ്ടിക നിര്‍മ്മാണം, മരപ്പണി, ബുക്ക് ബൈന്റിംഗ്, ടൈലറിംഗ് തുടങ്ങിയ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതായും ബ്രിട്ടീഷ് രേഖകളിലുണ്ട്. കാല്‍ച്ചങ്ങലകള്‍ അഴിച്ചുമാറ്റി, ജയില്‍ സെല്ലുകള്‍ക്ക് സമാനമായ മുറികളില്‍ നിന്നും അവരെ കൂടുതല്‍ സ്വതന്ത്രരാക്കി തുടങ്ങിയ പരാമര്‍ശങ്ങളും കാണാം. സംഗീതം, റേഡിയോ കേള്‍ക്കാനുള്ള സൗകര്യം, ബാഡ്മിന്റണ്‍ കളിക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി കാണാം. എന്നാല്‍ അന്തേവാസികളെ ജയില്‍ സമാന മുറികളില്‍ പൂട്ടിയിടുകയായിരുന്നുവെന്നും അതേ രീതി സ്വാതന്ത്ര്യാനന്തരവും തുടര്‍ന്നു എന്നതിനും നിരവധി തെളിവുകളുണ്ട്. മാനസികാരോഗ്യ കേന്ദ്ര വളപ്പിലുള്ള കിണറിനെക്കുറിച്ച് പ്രചരിച്ചിട്ടുള്ള വാമൊഴിക്കഥ, ചികില്‍സിച്ചു ഭേദമാക്കാന്‍ കഴിയാത്തവരെ കിണിറ്റിലിറക്കി നിര്‍ത്തി വെടിവെച്ചുകൊല്ലുമായിരുന്നുവെന്നത്, കൊളോണിയല്‍ കാലം ഉണ്ടാക്കിയ അതിഭീകരമായ ഭീതിയില്‍ നിന്നും ഉണ്ടായതാകാനാണ് ഇട. ഇന്നും അവിടം സന്ദര്‍ശിച്ചാല്‍ ഈ കിണറിനെക്കുറിച്ച് ഇതേ വാമൊഴിക്കഥ കേള്‍ക്കാം. കൊളോണിയല്‍ കാലമുണ്ടാക്കിയ ഭീതി ഇന്നും വിട്ടു പോകാത്തതിന്റെ അടയാളങ്ങളിലൊന്നു കൂടിയാണ് ഈ കഥ.
മെന്റല്‍ അസൈലങ്ങളുണ്ടാക്കുന്നതിനൊപ്പം, ബ്രിട്ടീഷുകാര്‍ ഹെമ്പ് ഡ്രഗ് കമ്മീഷനും (189394) രൂപീകരിച്ചിരുന്നു. മാനസികാരോഗ്യത്തെ തകര്‍ക്കുന്ന ലഹരി മരുന്നുകളായ കറുപ്പ്, കഞ്ചാവ്, ഭാംഗ് തുടങ്ങിയ വസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ചാണ് ഈ കമ്മീഷന്‍ പഠിച്ചത്. കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ത്യാ പേപ്പേഴ്സില്‍ ലഭ്യമാണ്. കൊളോണിയല്‍ ഫോട്ടോഗ്രഫി പഠനങ്ങളില്‍ ബ്രിട്ടീഷ് കാലത്തെ കറുപ്പുല്‍പ്പാദനത്തിന്റെ ഫോട്ടോഗ്രാഫുകളെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ കാണാം. മെന്റല്‍ അസൈലങ്ങളുടെ പ്രസക്തിയെക്കുറിച്ച് ഈ റിപ്പോര്‍ട്ടിലൂന്നുണ്ട്.
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മാത്രം അധികാര കാലത്ത് അവരുടെ ചില ജീവനക്കാര്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അവരെ ചികില്‍സിക്കാനുള്ള ചില സ്വകാര്യ സംവിധാനങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. പില്‍ക്കാലത്താണ് അസൈലങ്ങളും ആശുപത്രികളും വികസിക്കുന്നത്. ഹെമ്പ് ഡ്രഗ് കമ്മീഷന്‍ റിപ്പോര്‍ട്ടാണ് പിന്നീട് എക്സെെസ് വിഭാഗം എന്ന സങ്കല്‍പ്പത്തിലേക്കും ബ്രിട്ടീഷുകാരെ നയിക്കുന്നത്. കൊളോണിയല്‍ കാലം ആവശ്യപ്പെട്ട (അനുസരിപ്പിച്ച) സാമൂഹിക മനോ ചിത്തത ( Socical Sanity) എന്താണെന്ന് നിശ്ചയിക്കാനുള്ള വിവിധങ്ങളായ ഉപാധികളായിരുന്നു ഇവയൊക്കെ.

ഗുഡ്ബെെ മലബാറിലെ കുതിരവട്ടം മെന്റല്‍ അസൈലം
കെ.ജെ.ബേബിയുടെ "ഗുഡ്ബെെ മലബാര്‍' എന്ന നോവലില്‍ കുതിരവട്ടം മെന്റല്‍ അസൈലത്തിന്റെ ആദ്യ നാളുകളെക്കുറിച്ചുള്ള ഭാവനാത്മക ചിത്രീകരണമുണ്ട്. കഥയിലെ നായകനും മലബാര്‍ മാന്വലിന്റെ കര്‍ത്താവുമായ വില്യം ലോഗന്‍, ഭാര്യ ആനി എന്നിവരിലൂടെയാണ് നോവലിലെ കഥ വികസിക്കുന്നത്. ജയിലുകളിലെ തൊട്ടികക്കൂസുകള്‍ മാറ്റുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ക്കിടയില്‍ ജയില്‍ സെല്ലുകള്‍ക്ക് സമാനമായ അസൈലത്തിലെ തൊട്ടിക്കക്കൂസുകള്‍ എങ്ങിനെ മാറ്റാം എന്ന ആലോചനയുമായി ലോഗന്‍ കുതിരവട്ടം സന്ദര്‍ശിക്കുന്നു. കൂടെ ഭാര്യ ആനിയുമുണ്ട്. അസൈലത്തിന്റെ ഉള്‍ഭാഗത്തെക്കുറിച്ച് നോവലിസ്റ്റ് എഴുതുന്നു: ചുറ്റുപാടുമുള്ള ഇരുളിമ രോഗികളുടെ മുറികളിലും നിറഞ്ഞു നിന്നിരുന്നു. രോഗികളില്‍ പലരും ആ ഇരുളിമയില്‍ പതിയിരുന്നു നോക്കുന്നുണ്ട്. പൂപ്പലും ഇരുട്ടും കെട്ടിക്കിടന്ന് മണക്കുന്നുണ്ട്. ആകാശം കാണാനേയില്ല. ഗവണ്‍മെന്റിനോ പൊതുജനങ്ങള്‍ക്കോ കുടുംബക്കാര്‍ക്കോ ഒട്ടും താല്‍പര്യമില്ലാത്തവരാണ് മനോരോഗികള്‍. ആര്‍ക്കും വേണ്ടാത്ത ഇവരേം കൊണ്ട് എന്തു ചെയ്യുമെന്ന് ചിലപ്പോ ഒരു പിടിയും കിട്ടാറില്ല. സ്ത്രീകളെ നോക്കാന്‍ പോലും ഒരാളില്ല. വരുന്നവര്‍ക്കു പേടിയുമാണ്. മരിച്ചു പോയവരുടെ പ്രേതങ്ങള്‍ കുടിയിരിക്കുന്നവരാണത്രെ മനോരോഗികള്‍. പ്രേതക്കൂട്ടിലേക്ക് നോക്കുന്നതു പോലെയാണ് പലരും ഇതിനെ കാണുന്നത്: (പേജ് 151).

അക്കാലത്തെ വാമൊഴിയില്‍ ജയിലാശുപത്രി എന്നു നാട്ടുകാര്‍ വിളിച്ചിരുന്ന സ്ഥലം നോവലിസ്റ്റിന്റെ ഭാവനയില്‍ പ്രേതക്കൂടായി മാറുന്നു. കഥാഗതി വെച്ചു നോക്കുമ്പോള്‍ ലോഗന്‍ 1882ലെ മലബാര്‍ ടെനന്‍സി റിപ്പോര്‍ട്ട് (മലബാറിലെ പൊട്ടിത്തെറികള്‍ക്കു പിന്നില്‍ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളല്ലാതെ മറ്റൊന്നുമല്ല എന്നു പറയുന്ന റിപ്പോര്‍ട്ട്) സമര്‍പ്പിച്ചു കഴിഞ്ഞ ശേഷമാണ് നോവലിലെ ഈ ഭാഗം ചിത്രീകരിക്കപ്പെടുന്നത്.
1884ലുണ്ടായ ഒരു മാപ്പിളക്കലാരപത്തെക്കുറിച്ചു നല്‍കിയ റിപ്പോര്‍ട്ടിലും ലോഗന്‍ കാര്‍ഷിക പ്രശ്നങ്ങള്‍ തന്നെയാണ് കലാപത്തിനടിസ്ഥാനം എന്ന് ആവര്‍ത്തിച്ചിട്ടുണ്ട്. ആ ഭാഗം പിന്‍വലിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ദേശിക്കുകയും ലോഗന്‍ അതിനു വഴങ്ങാതിരിക്കുകയും ചെയ്തതായി ചരിത്രകാരന്‍ കെ.കെ.എന്‍.കുറുപ്പ് എഴുതിയിട്ടുണ്ട്. പിന്നീട് 1888ല്‍ ആന്ധ്രയിലെ കടപ്പയിലേക്ക് സ്ഥലം മാറ്റപ്പെട്ട ലോഗന്‍ രണ്ടു മാസം അവിടെ ജോലി ചെയ്തത് ജന്‍മനാട്ടിലേക്ക് മടങ്ങുകയാണുണ്ടായത്. മഞ്ചേരിക്കാരായ 27 മാപ്പിള പോരാളികളെ കുതിരവട്ടത്തടക്കുന്നതിന് എട്ടു വര്‍ഷം മുമ്പ് ലോഗന്‍ ഇന്ത്യയില്‍ നിന്നും മടങ്ങി. അതായത് "ഗുഡ് ബൈ മലബാര്‍' മാപ്പിളപ്പോരാളികളെ കുതിരവട്ടത്ത് അടക്കുന്ന സംഭവത്തിന് മുന്‍പ്് നടക്കുന്ന കഥയാണ് പറയുന്നതെന്നര്‍ഥം.

ലോഗന്റെ നിര്‍ദേശ പ്രകാരം അസൈലത്തിനു വരുന്ന മാറ്റങ്ങളില്‍ ആനി വഹിക്കുന്ന പങ്കിനെക്കുറിച്ച് നോവലില്‍ ഇങ്ങിനെ പറയുന്നു: ആസ്പത്രിയുടെ ചുറ്റുപാടുമുള്ള കാടുതെളിഞ്ഞു. വെട്ടവും വെളിച്ചവുമായി. മുറികള്‍ക്കകത്തെ ഇരുളിമപോലും കുറേ കുറഞ്ഞു. ആ തെളിഞ്ഞ ചുറ്റുപാടിലായി കുറച്ചു പൂച്ചെടികള്‍ നടണമെന്ന് തോന്നി: ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കും തുടര്‍ന്ന് ഉദ്യാന സങ്കല്‍പ്പത്തിലേക്കും വളരുന്ന ഈ ചിന്ത മാനസികാരോഗ്യത്തിന്റെ രൂപകമായിത്തന്നെയാണ് നോവലില്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ വെച്ച് ആനി പരിചയപ്പെടുന്ന ഒരു മുസ്ലിം സ്ത്രീയുമായുള്ള ബന്ധം അവരെ വീട്ടിലേക്കു കൊണ്ടു പോകുന്നിടം വരെ എത്തുന്നുണ്ട്. ലോഗന്റെ ഔദ്യോഗിക-വ്യക്തിജീവിത സംഘര്‍ഷങ്ങളെ കേന്ദ്രീകരിക്കുന്നതാണ് നോവല്‍. ബ്രിട്ടീഷ് ഭീകരതയുടെ അടയാളങ്ങള്‍ മറ്റു പലയിടങ്ങളിലും നോവലില്‍ വരുന്നുണ്ടെങ്കിലും അസൈലത്തെക്കുറിച്ചുള്ള ആഖ്യാനം ഒരു പരിഷ്‌ക്കരണ സ്ഥലം എന്ന നിലയിലാണ്.

(ലോഗനെ അമിതമായി വിശ്വസിക്കുന്നതും ആശ്രയിക്കുന്നതും മലബാര്‍ പഠനങ്ങള്‍ക്ക് പുതിയ വെളിച്ചം നല്‍കുന്നത് തടയാനിടയുണ്ടെന്ന സബാള്‍ട്ടേണ്‍ ചരിത്രകാരന്‍മാരുടെ വിമര്‍ശനം ഓര്‍ക്കുക). അതിനാല്‍ തന്നെ ബ്രിട്ടീഷ് വിരുദ്ധ പോരാളികളെ അസൈലത്തില്‍ അടച്ചതു പോലുള്ള സംഭവങ്ങള്‍ നോവലില്‍ കാണാനാകില്ല. അത് ഈ നോവലിന്റെ പരിമിതിയുമാണ്. ഇന്ത്യ-പാക് വിഭജനത്തിന്റെ മുറിവുകളെക്കുറിച്ചു പറയുമ്പോള്‍ സാദത്ത് ഹസന്‍ മന്തോ ഭ്രാന്ത് എന്ന മെറ്റഫര്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതിന്‍ ബന്ദോപാധ്യായയുടെ നീലകണ്ഠ പക്കീര്‍ കോഞ്ചേ എന്ന നോവലിലും വിഭജനത്തെ ചിത്രീകരിക്കാന്‍ ഉന്‍മാദിയായ മണീന്ദ്രനാഥ് ടാക്കൂറിനെ ആഖ്യാനത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. സാനിറ്റി-ഇന്‍സാനിറ്റി എന്നീ ബൈനറികളെ എഴുത്തുകാര്‍ ഉപയോഗിച്ചതിന്റെ ഉദാഹരണം എന്ന നിലയിലാണ് ഇവരുടെ രചനകളെക്കുറിച്ച് പറഞ്ഞത്. ആ നിലയില്‍ ഒരു ക്രിട്ടിക്കല്‍ സ്പെയ്സ് എന്ന നിലയിലിലേക്കല്ല കെ.ജെ.ബേബിയുടെ നോവലില്‍ മെന്റല്‍ അസൈലം മാറുന്നത്.
എന്നാല്‍ മനോരോഗികളോട് ഇന്നും നമ്മുടെ സമൂഹം തുടരുന്ന അവഗണനയും ശ്രദ്ധയില്ലായ്മയും എന്ന പ്രശ്നം ബ്രിട്ടീഷുകാലം മുതല്‍ എങ്ങിനെ നില നിന്നുവെന്നതിലേക്ക് ഈ നോവല്‍ നമ്മുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്യുന്നു. ഇരുട്ടും പൂപ്പലും നിറഞ്ഞ എന്ന പ്രയോഗത്തിന് വലിയ ശക്തിയുണ്ട് എന്നതില്‍ സംശയമില്ല.
അതോടൊപ്പം സാമൂഹിക മാറ്റത്തിനു വേണ്ടി ശ്രമിക്കുന്നവരെ, അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരെ ഭ്രാന്തന്‍ എന്നു വിളിക്കുന്ന, ഇന്നും നമുക്കിടയില്‍ നില നില്‍ക്കുന്ന പ്രയോഗവും ആശയവും ബ്രിട്ടീഷുകാര്‍ ഒരു മെന്റല്‍ അസൈലമുണ്ടാക്കി പ്രാവര്‍ത്തികമാക്കിയതിന്റെ, മനുഷ്യ ജീവിതം വെച്ച് ഉദാഹരിച്ചതിന്റെ അനുഭവം മലബാര്‍ സമര പഠനങ്ങളുടേയും സംവാദങ്ങളുടേയും പശ്ചാത്തലത്തില്‍ കൂടുതല്‍ ആഴത്തില്‍ പഠിക്കേണ്ടതുമുണ്ട്. സാമൂഹ്യ നീതിയും മനോചിത്തതയും എന്ന സങ്കല്‍പ്പത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് തീര്‍ച്ചയായും ഇത് കൂടുതല്‍ വെളിച്ചം നല്‍കും.
എഴുത്തുകാരന്‍, ജേണലിസ്റ്റ്
അനൂപ്
6 Sep 2021, 02:56 AM
ഞെട്ടിക്കുന്ന സത്യങ്ങൾ. ചരിത്രം ഇനിയും കൂടുതൽ ആഴത്തിൽ വായിക്കേണ്ടിയിരിക്കുന്നു. മുസഫറിന് നന്ദി.
കെ എം വേണുഗോപാലൻ
5 Sep 2021, 06:50 PM
ഏറെ പ്രസക്തമായ വിവരങ്ങൾ, വിശകലനം; നന്ദി.
ഇശാo
5 Sep 2021, 06:45 PM
അങ്ങയുടെ ഗവേഷണത്തിന് ഞാൻ ഇപ്പോൾ ജോലി ചെയ്യുന്ന മലബാർ സ്പെഷ്യൽ പോലീസിന്റെ ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പഴയ "മലബാർ സ്പെഷ്യൽ പോലീസ് ഹോസ്പിറ്റൽ" നെ കുറിച്ചുള്ള പഠനം സഹായകമാകുമെന്ന് തോന്നുന്നു.
Abdul Razack
5 Sep 2021, 05:50 PM
Good reserch
Rasheed Arakkal
5 Sep 2021, 05:18 PM
So informative
ഡോ. ടി.എസ്. ശ്യാംകുമാര്‍
Apr 09, 2022
3.5 Minutes Read
ഡോ. പി.പി. അബ്ദുള്‍ റസാഖ്
Apr 04, 2022
26 Minutes Watch
അബ്ദുല്‍ ബാരി സി.
Jan 20, 2022
15 Minutes Read
ഉമൈർ എ. ചെറുമുറ്റം
Dec 10, 2021
14 Minutes Read
ഡോ. പി.ജെ. വിൻസെന്റ്
Dec 07, 2021
42 Minutes Watch
ഷൈനി ബെഞ്ചമിന്‍
Dec 05, 2021
2 minutes read
Mohamed Shereef
7 Sep 2021, 09:51 AM
പ്രവാചകൻ മുഹമ്മദ് നബി യെയും അവർ ഭ്രാന്തൻ എന്ന് വിളിച്ചിരുന്നു....ഇന്നും ചിലർ വിളിക്കുന്നു....സഹതാപം മാത്രം.