പെട്ടിമുടിയിലെ കൂട്ടക്കൊല
ഉത്തരവാദികള്‍ നാം തന്നെ
പെട്ടിമുടിയിലെ കൂട്ടക്കൊല ഉത്തരവാദികള്‍ നാം തന്നെ
പശ്ചിമഘട്ടത്തിന് മാത്രമായി ഒരു സംരക്ഷണം സാധ്യമല്ലെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. കേരളത്തിന്റെ വികസന-സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെടുത്തി കേരളമെന്ന ഭൂപ്രദേശത്തെ മൊത്തത്തില്‍ കണ്ടുകൊണ്ടുള്ള ഇടപെടലുകള്‍ക്ക് മാത്രമേ പ്രസക്തിയുള്ളൂ. വികസന-സാമ്പത്തിക നയങ്ങളില്‍ പുതിയൊരു ദിശാബോധം അനിവാര്യമായിരിക്കുന്നു
9 Aug 2020, 10:04 AM
പട്ടരെയും പട്ടിണിയെയും ഭയന്ന് മലകയറിയവര്‍ ഇന്ന് പന്നികളെയും പ്രകൃതിക്ഷോഭങ്ങളെയും ഭയന്ന് മലയിറങ്ങുകയാണ്.
രണ്ട് കാലങ്ങളിലെ സാധാരണ മനുഷ്യരുടെ അടിസ്ഥാന ഭാവത്തില്‍ വലിയ മാറ്റമൊന്നും ഇല്ല. ഭയന്ന് ജീവിക്കുക. ഒരുകാലത്ത് പട്ടിണിയും രോഗവുമായിരുന്നു അവരുടെ ഭയത്തിന് അടിസ്ഥാനമെങ്കില്‍; ഇന്ന് നാട്ടിലേക്കിറങ്ങുന്ന കാട്ടുമൃഗങ്ങളും പ്രകൃതി ദുരന്തങ്ങളുമാണ്. രണ്ടും അതത് കാലത്തെ ഭരണകൂട നയങ്ങളുമായി അഭേദ്യബന്ധം പുലര്‍ത്തുന്നവയുമാണ്. ഇതെഴുതുമ്പോള്‍ പെട്ടിമുടിയിലെ ഉരുല്‍പൊട്ടലില്‍ മരിച്ചവരുടെ സംഖ്യ 26 ആയി ഉയര്‍ന്നുകഴിഞ്ഞു. 46ഓളം പേര്‍ മണ്ണിന്നടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. വര്‍ഷങ്ങളായി ദേവികുളത്തും പരിസരപ്രദേശങ്ങളിലുമുള്ള തേയിലത്തോട്ടങ്ങളിലും മറ്റും തൊഴിലെടുക്കുന്ന തമിഴ്‌നാട്ടില്‍ നിന്നും കുടിയേറിയ ദളിത്-പിന്നോക്ക വിഭാഗങ്ങളാണ് ഉരുള്‍പൊട്ടലിന്റെ പ്രധാന ഇരകള്‍. ലായങ്ങളിലും ചാളകളിലും കഴിയാന്‍ വിധിക്കപ്പെട്ടവര്‍. കേരളം കുത്തിയൊലിച്ച് പോകുകയാണ്. ഒപ്പം ദരിദ്രജനങ്ങളും അവരുടെ ജീവനോപാധികളും. ഈ ദുരന്തങ്ങളുടെ ഉത്തരവാദികള്‍ ആരാണ്? പ്രകൃതി ദുരന്തങ്ങള്‍ കേരളത്തെ ആവര്‍ത്തിച്ച് വേട്ടയാടിക്കൊണ്ടിരിക്കുമ്പോഴും അപകട സാധ്യതകള്‍ വളരെയധികം വര്‍ദ്ധിച്ചിരിക്കുന്ന ഇത്തരം പ്രദേശങ്ങളിലെ ജനങ്ങളെ മരണത്തിനെറിഞ്ഞ് കൊടുക്കുന്ന ഭരണകൂടം എങ്ങിനെയാണ് ഇതിനെ ന്യായീകരിക്കുക? ഈ ആധുനിക കേരളത്തിലും യാതൊരു ഉറപ്പുമില്ലാത്ത ലായങ്ങളിലും ചാളകളിലും കഴിയേണ്ടിവരുന്ന അനേകായിരങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന രാഷ്ട്രീയ - സാമൂഹ്യ പ്രസ്ഥാനങ്ങള്‍ക്ക് അവരുടെ ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകാനാകുമോ? പരിസ്ഥിതിയെന്നാല്‍ ചെടികളും മൃഗങ്ങളും ശുദ്ധവായുവും വെള്ളവും മാത്രമാണെന്ന് സങ്കല്‍പിക്കുന്ന പരിസ്ഥിതി വാദങ്ങള്‍ ഇതിനെന്ത് സമാധാനം പറയും?
മാറുന്ന കാലാവസ്ഥ
കാലം മാറുകയാണ്. അതിതീവ്ര കാലാവസ്ഥാ സംഭവങ്ങള്‍ യാഥാര്‍ത്ഥ്യമായി മാറിക്കഴിഞ്ഞു. കാലാവസ്ഥാ മാറ്റങ്ങളെ സംബന്ധിച്ച വസ്തുതാപരമായ വിലയിരുത്തലുകള്‍ നടത്താനും പ്രശ്‌നപരിഹാര സാധ്യകള്‍ കണ്ടെത്താനുമുള്ള ഉത്തരവാദിത്തം സമൂഹത്തിനാകമാനമുള്ളതാണ്.
ലായങ്ങളിലും ചാളകളിലും കഴിയാന്‍ വിധിക്കപ്പെട്ടവര്‍. കേരളം കുത്തിയൊലിച്ച് പോകുകയാണ്. ഒപ്പം ദരിദ്രജനങ്ങളും അവരുടെ ജീവനോപാധികളും. ഈ ദുരന്തങ്ങളുടെ ഉത്തരവാദികള്‍ ആരാണ്?
കേരളത്തിന്റെ ഭൂവിനിയോഗ രീതിയില്‍ സംഭവിച്ചിരിക്കുന്ന മാറ്റങ്ങള്‍, തോട്ടം മേഖലകളുടെ വിനിയോഗം, ഉടമസ്ഥാവകാശം, കാര്‍ഷിക മേഖലയില്‍ സംഭവിച്ചിരിക്കുന്ന മാറ്റങ്ങള്‍ തുടങ്ങി പശ്ചിമഘട്ട മലനിരകള്‍ തൊട്ട് തീരപ്രദേശം വരെയുള്ള കേരളത്തിന്റെ വികസന ഭാവിയെ സംബന്ധിച്ച പുനരാലോചനകളില്‍ കൂടിയല്ലാതെ ഈ പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്.
ആഗോള കാലാവസ്ഥയില്‍ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നതായി വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ കുത്തൊഴുക്കായാരുന്നുവെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് 2020 ജനുവരി 6ന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു (Statement on Climate of India during 2019, IMD, Climate Research and Services (CRS), 6 th January 2020). എട്ട് ചുഴലിക്കൊടുങ്കാറ്റുകള്‍, അതിവൃഷ്ടി, വെള്ളപ്പൊക്കം, ഉഷ്ണക്കാറ്റ്, വരള്‍ച്ച, ഹിമപാതം തുടങ്ങി പ്രകൃതി ദുരന്തങ്ങളുടെ തുടര്‍ച്ചകള്‍ ഇന്ത്യന്‍ ജനതയെ അഭൂതപൂര്‍വ്വമായതോതില്‍ വേട്ടയാടിയ കാലമായിരുന്നു 2019. ചരിത്രത്തിലെ ഏറ്റവും ‘ചൂടേറിയ ജൂലൈ' 2019ലേതായിരുന്നുവെന്നും 530ലധികം അതിതീവ്ര വര്‍ഷപാതങ്ങള്‍ (Extreme Rainfall Events) ഈ കാലയളവില്‍ സംഭവിച്ചെന്നും ദശലക്ഷക്കണക്കിന് മനുഷ്യര്‍ വെളപ്പൊക്കത്തിനും കൊടുങ്കാറ്റിനും കൊടുംചൂടിനും ഇരകളാക്കപ്പെട്ടുവെന്നും വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത് അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ എണ്ണത്തില്‍ ക്രമാതീതമായ പെരുക്കങ്ങള്‍ ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്. എന്നാല്‍ ആഗോള കാലാവസ്ഥയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മാറ്റങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നതില്‍ ഗവണ്‍മെന്റുകള്‍ പരാജയപ്പെടുകയാണ് എന്നത് പരിസ്ഥിതി നിയമങ്ങളുമായി ബന്ധപ്പെട്ട ഭേദഗതികളും മറ്റും ശ്രദ്ധിച്ചാല്‍ മതിയാകും.
കേരളം: ദുര്‍ബലമാകുന്ന പാരിസ്ഥിതിക ജീവിതം
പുതുസഹസ്രാബ്ദത്തിന്റെ ആദ്യം തൊട്ടുതന്നെ അതിതീവ്ര കാലാവസ്ഥാ സംഭവങ്ങള്‍ കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്നതിന്റെ സൂചന ലഭിച്ചുകൊണ്ടിരുന്നു. ആഗോള കാലാവസ്ഥയില്‍ സംഭവിക്കുന്ന മാറ്റങ്ങളോടൊപ്പം ഇന്ത്യന്‍ സമുദ്രമേഖലയിലെ താപവ്യതിയാനം കൂടുതല്‍ രൂക്ഷമാകുന്നത് കേരള കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും കഴിഞ്ഞ 120 വര്‍ഷത്തിനിടയില്‍ 1.1 ഡിഗ്രി സെല്‍ഷ്യസ് എന്ന തോതില്‍ താപവ്യതിയാനം സംഭവിച്ചിരിക്കുന്നു. മറ്റ് സമുദ്ര മേഖലകളില്‍ ഇതേ കാലയളവില്‍ 0.8-0.9 ഡിഗ്രി സെല്‍ഷ്യസ് താപവര്‍ദ്ധനവ് മാത്രമാണ് ഉണ്ടായതെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഇത് തെക്കു പടിഞ്ഞാറന്‍ മണ്‍സൂണിലും മറ്റ് കാലാവസ്ഥാ ഘടകങ്ങളിലും തീവ്രമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമാണ്. 2004

ഡിസംബറില്‍ ഉണ്ടായ സുനാമി തൊട്ടിങ്ങോട്ട് അതിവൃഷ്ടി, അത്യുഷ്ണം, വരള്‍ച്ച, ചുഴലിക്കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുടെ നീണ്ട നിരതന്നെ കേരളത്തെ ആക്രമിച്ചുകൊണ്ടിരുന്നു. 30 വര്‍ഷക്കാലയളവിലെ ഏറ്റവും ഉയര്‍ന്ന ചൂട് പാലക്കാട് ജില്ലയില്‍ രേഖപ്പെടുത്തപ്പെട്ടത് 2016ലായിരുന്നു (മലമ്പുഴ, 41.9ഡിഗ്രി സെല്‍ഷ്യസ്). പിന്നീടുള്ള വര്‍ഷങ്ങളില്‍ ശരാശരി അന്തരീക്ഷ താപനിലയില്‍ 2 മുതല്‍ 4 ഡിഗ്രിവരെയുള്ള വ്യത്യാസം ഏറിയും കുറഞ്ഞും കേരളത്തില്‍ അനുഭവപ്പെട്ടു. 2019ല്‍ പാലക്കാടും പുനലൂരും 40 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. സൂര്യാഘാതം പോലുള്ള ആരോഗ്യപ്രശ്‌നങ്ങളും കുടിവെള്ള ക്ഷാമവും കേരളത്തില്‍
ആഗോള കാലാവസ്ഥയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മാറ്റങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നതില്‍ ഗവണ്‍മെന്റുകള്‍ പരാജയപ്പെടുകയാണ് എന്നത് പരിസ്ഥിതി നിയമങ്ങളുമായി ബന്ധപ്പെട്ട ഭേദഗതികളും മറ്റും ശ്രദ്ധിച്ചാല്‍ മതിയാകും
സ്വാഭാവികമായിത്തുടങ്ങി. 2017ലെ ‘ഓഖി' കൊടുങ്കാറ്റ്, 2018ലെ വെള്ളപ്പൊക്കം, അതേ വര്‍ഷം നവമ്പറില്‍ ‘ഗജ' ചുഴലിക്കൊടുങ്കാറ്റ് സൃഷ്ടിച്ച ദുരിതങ്ങള്‍, 2019ല്‍ ആവര്‍ത്തിച്ച അതിവൃഷ്ടിയും വെള്ളപ്പൊക്കവും കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക ജീവിതങ്ങളെ തീര്‍ത്തും ദുരിതക്കയങ്ങളിലേക്ക് കൂപ്പുകുത്തിക്കുന്നതായിരുന്നു. പ്രളയവും ഉരുള്‍പൊട്ടലും നൂറുകണക്കിനാളുകളുടെ ജീവനും പതിനായിരക്കണക്കിന് കോടി രൂപയുടെ സമ്പത്തും കവര്‍ന്നെടുത്തു. മലയോരങ്ങളിലെ നദീതീരങ്ങളിലും സമതലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലും, തീരപ്രദേശങ്ങളിലും താമസിക്കുന്ന ആദിവാസി-ദളിത്-മത്സ്യത്തൊഴിലാളി ജീവിതങ്ങള്‍ പ്രകൃതി ദുരന്തങ്ങളുടെ വേലിയേറ്റങ്ങള്‍ക്ക് ആവര്‍ത്തിച്ച് ഇരകളാക്കപ്പെട്ടു. കേരളത്തിന്റെ സമതലങ്ങളില്‍ വസിക്കുന്നവര്‍ക്ക് പ്രകൃതി ദുരന്തങ്ങള്‍ അനുഭവവേദ്യമാകാന്‍ തുടങ്ങിയത് അടുത്തകാലത്തായിരുന്നെങ്കിലും തീരപ്രദേശങ്ങളിലും വനമേഖലയിലും താമസിക്കുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം പ്രകൃതി ദുരന്തങ്ങള്‍ അവരുടെ നിത്യജീവിതത്തിന്റെ ഭാഗമാകാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായെന്ന് വയനാട്ടിലെ ആക്ടിവിസ്റ്റായ മംഗ്ലു ശ്രീധര്‍ പറയുന്നു. അവര്‍ പറയുന്നത് ശ്രദ്ധിക്കുക: ‘‘കാലവര്‍ഷവും പ്രളയവുമൊക്കെ നഗരങ്ങളെ കൂടി ബാധിച്ചു തുടങ്ങിയത് കൊണ്ടു മാത്രമാണ് കേരളത്തില്‍ വെള്ളപ്പൊക്കത്തെ കുറിച്ച് ചര്‍ച്ചകള്‍ പോലും നടക്കുന്നത്. എല്ലാ വര്‍ഷവും ഈ ദുരനുഭവത്തില്‍ കൂടി കടന്നുപോകുന്ന പിന്നാക്ക അവസ്ഥ നേരിടുന്ന സ്ഥലങ്ങളെയും അവിടെ ജീവിക്കുന്ന ആദിവാസികള്‍ അടക്കമുള്ള പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനതയെക്കുറിച്ചും ഒരു കരുതലും സര്‍ക്കാരിനില്ല എന്നുവേണം മനസ്സിലാക്കാന്‍''.
നഗരങ്ങളിലെ രണ്ടാം നിലയില്‍ വെള്ളം കയറുമ്പോള്‍ മാത്രം വെള്ളപ്പൊക്കത്തെക്കുറിച്ച് സംസാരിക്കുന്ന, കുടിവെള്ള ടാങ്കര്‍ വന്നില്ലെങ്കില്‍ മാത്രം ജലക്ഷാമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന കേരളീയ പൊതുബോധത്തെ വരാനിരിക്കുന്ന കടുത്ത യാഥാര്‍ത്ഥ്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോയാല്‍ മാത്രമേ കേരളം നേരിടുന്ന പ്രതിസന്ധികള്‍ക്കുള്ള അന്വേഷണം സുഗമമാകുകയുള്ളൂ.
അതിവൃഷ്ടി, ഉരുള്‍പൊട്ടല്‍
ശരാശരി മഴപ്പെയ്ത്തില്‍ കുറവ് സംഭവിക്കുമ്പോഴും അതിവൃഷ്ടിയുടെ ദുരന്തഫലങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരായി നാം മാറിയിരിക്കുന്നു എന്നതാണ് വസ്തുത. കേരളത്തിലെ പല ജില്ലകളിലും സാധാരണയിലും

തൊട്ടുതാഴെയായി മാത്രം മഴ ലഭിച്ചുകൊണ്ടിരിക്കുമ്പോഴും വളരെപ്പെട്ടെന്നുതന്നെ വെള്ളപ്പൊക്കത്തിന്റെ പിടിയിലകപ്പെട്ടുപോകുന്ന പ്രതിഭാസം ശക്തമായിക്കൊണ്ടിരിക്കുകയാണ് എന്ന് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വര്‍ഷപാതത്തിന്റെ തോത് നോക്കിയാല്‍ മനസ്സിലാകും. അതിതീവ്ര വര്‍ഷപാതങ്ങളെന്ന് (ഒരു പ്രത്യേക പ്രദേശത്ത് വളരെ കുറഞ്ഞ സമയദൈര്‍ഘ്യത്തിനുള്ളില്‍ 150 മുതല്‍ 200 മില്ലീ മീറ്റര്‍ വരെ അളവില്‍ പെയ്യുന്ന മഴയെയാണ് അതിതീവ്ര വര്‍ഷപാതം അഥവാ എക്‌സ്ട്രീം റെയിന്‍ഫാള്‍ എന്ന് വിളിക്കുന്നത്) വിശേഷിപ്പിക്കാവുന്ന മഴയുടെ നിരക്കിലുള്ള വര്‍ദ്ധനവാണ് ഇത്തരമൊരു പ്രതിഭാസത്തിന് കാരണം. അറബിക്കടലില്‍ സംഭവിക്കുന്ന താപവ്യതിയാനവുമായി ഇതിന് വളരെയധികം ബന്ധമുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ചെറിയ പ്രദേശത്ത് ഒറ്റയടിക്ക് വലിയതോതിലുള്ള വര്‍ഷപാതം സംഭവിക്കുമ്പോള്‍ ചരിഞ്ഞ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിന് കാരണമാകുമെന്നത് തര്‍ക്കമില്ലാത്ത സംഗതിയാണ്. അതിവൃഷ്ടി പോലുള്ള പ്രകൃതി പ്രതിഭാസങ്ങളെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ ഇന്ന് നമുക്കില്ല എന്നത് വസ്തുതയാണ്. എന്നാല്‍ ഉരുള്‍പൊട്ടലിനും തുടര്‍ന്നുണ്ടാകുന്ന ജീവനാശങ്ങളും ഇല്ലാതാക്കാനാവശ്യമായ നിരവധി കാര്യങ്ങള്‍ സംസ്ഥാന-പ്രാദേശിക
മുന്‍കാലങ്ങളിലെ അനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കാതിരിക്കുന്നു എന്നതുകൊണ്ടുതന്നെ പെട്ടിമുടിയില്‍ വിലപ്പെട്ട മനുഷ്യജീവനുകള്‍ നഷ്ടമായതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും സര്‍ക്കാരിന് കയ്യൊഴിയാന്‍ സാധ്യമല്ല തന്നെ
ഭരണകൂടങ്ങള്‍ക്ക് ചെയ്യാനുണ്ട്. അക്കാര്യത്തില്‍ മുന്‍കാലങ്ങളിലെ അനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കാതിരിക്കുന്നു എന്നതുകൊണ്ടുതന്നെ പെട്ടിമുടിയില്‍ വിലപ്പെട്ട മനുഷ്യജീവനുകള്‍ നഷ്ടമായതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും സര്‍ക്കാരിന് കയ്യൊഴിയാന്‍ സാധ്യമല്ല തന്നെ.
പടിഞ്ഞാറന്‍ താഴ്‌വര കുന്നുകളടക്കം (foot hills) കേരളത്തിന്റെ ഭൂവിസ്തൃതിയില്‍ ഏതാണ്ട് നാല്‍പത് ശതമാനത്തോളം (15545 ചതുരശ്ര കിലോമീറ്റര്‍) വരും പശ്ചിമഘട്ട മേഖല. 25 ഡിഗ്രിയിലും കൂടുതല്‍ ചെരിവുള്ള ഈ മലമ്പ്രദേശങ്ങളില്‍ ഏതാണ്ട് 1700-1900 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം തീവ്ര ഉരുള്‍പൊട്ടല്‍ ഭീഷണിയുടെ നിഴലില്‍ കഴിയുന്നവയും 3750 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം തീവ്രത കുറഞ്ഞ മേഖലകളുമാണെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ പത്തനംതിട്ട (170 ച.കി.മീ), ഇടുക്കി (388ച.കി.മീ), പാലക്കാട് (324 ച.കി.മീ), മലപ്പുറം (198ച.കി.മീ), കണ്ണൂര്‍ (168ച.കി.മീ), വയനാട് (102ച.കി.മീ) എന്നിവ തീവ്ര ഉരുള്‍പൊട്ടല്‍ സ്വഭാവമുള്ള മേഖലകളായും തിരിച്ചിട്ടുണ്ട് (KSDMA, 2010).

2018 കാലയളവില്‍ ഇടുക്കി ജില്ലയില്‍ സംഭവിച്ച ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സംഭവങ്ങളുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. വ്യത്യസ്ത തീവ്രതകളിലുള്ള, ഭിന്ന സ്വഭാവത്തോടുകൂടിയ ഏതാണ്ട് 2300ലധികം ഉരുള്‍പൊട്ടലുകളാണ് ജില്ലയില്‍ സംഭവിച്ചത്. ഉരുള്‍പൊട്ടലിന്റെ സ്വഭാവമനുസരിച്ച് സര്‍ഫിഷ്യല്‍ സ്ലൈഡ് (1421), ഡെബ്രിസ് ഫ്‌ളോ (679), റോക് ഫാള്‍ (123) എന്നിങ്ങനെ മൂന്നായി ഇവയെ തിരിച്ചിരിക്കുന്നു. (Landslide inventory dataset for the 2018, Kerala, Earth System Science Data, Lina Hao et al, June 2020). കേരളത്തില്‍ അങ്ങോളമിങ്ങോളമായി 4200ലധികം ഉരുള്‍പൊട്ടലുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇവയ്ക്ക് പുറമെ, മണ്ണിടിച്ചില്‍, മണ്ണമരല്‍, സോയില്‍ പൈപ്പിംഗ് പോലുള്ള പ്രതിഭാസങ്ങളും പശ്ചിമഘട്ട മലനിരകളില്‍ വര്‍ദ്ധിച്ചുവരുന്നതായി നിരവധി ശാസ്ത്രീയ പഠനങ്ങള്‍ തെളിവുനല്‍കുന്നു. ഉരുള്‍പൊട്ടല്‍ സംവേദകത്വ മേഖലകള്‍ വ്യക്തമായി അടയാളപ്പെടുത്തിക്കൊണ്ടുള്ള ഭൂപടം 2010ല്‍ തന്നെ കേരള ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി പ്രസിദ്ധീകരിക്കുകയുണ്ടായിട്ടുണ്ട്. അതോടൊപ്പം തന്നെ സോയില്‍ പൈപ്പിംഗ് പ്രതിഭാസങ്ങള്‍ കൂടുതലായി കണ്ടുവരുന്ന പ്രദേശങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടുള്ള മാപ്പുകളും പ്രസിദ്ധപ്പെടുത്തുകയുണ്ടായി. 2018ലെ പ്രകൃതി ദുരന്തങ്ങളുടെ അത്രയും തീവ്രത ഉണ്ടായിരുന്നില്ലെങ്കിലും 2019ലും വ്യാപകമായ ഉരുള്‍പൊട്ടലുകള്‍ക്ക് കേരളം സാക്ഷ്യം വഹിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനോ അവര്‍ക്ക് മറ്റ് സ്ഥലങ്ങളിലേക്ക് താമസസൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കാനോ ഉള്ള യാതൊരു നടപടികളും ഈ കാലയളവില്‍ സര്‍ക്കാര്‍ സ്വീകരിക്കുകയുണ്ടായില്ല.
ഭൂവിനിയോഗത്തിലുള്ള മാറ്റം
ആഗോള കാലാവസ്ഥാ പ്രതിസന്ധിയുടെ സുപ്രധാന കാരണങ്ങളിലൊന്ന് ഭൂവിനിയോഗത്തില്‍ സംഭവിച്ച മാറ്റങ്ങളാണെന്ന് ശാസ്ത്രലോകം തെളിവ് നിരത്തുന്നുണ്ട്. ആഗോള കാലാവസ്ഥാ മാറ്റങ്ങളോടൊപ്പം തന്നെ പ്രാദേശിക പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് പിന്നിലും ഭൂവിനിയോഗത്തില്‍ വന്ന മാറ്റങ്ങളാണ് എന്ന് കണ്ടെത്താവുന്നതാണ്. ഇപ്പോള്‍ ഉരുള്‍പൊട്ടല്‍ സംഭവിച്ച ദേവികുളം താലൂക്കിലെ ഭൂവിനിയോഗത്തില്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ സംഭവിച്ച മാറ്റങ്ങള്‍ അവിടുത്തെ പ്രാദേശിക പരിസ്ഥിതിയില്‍ ഉണ്ടാക്കിയ പരിക്കുകള്‍ എന്താണെന്ന് വ്യക്തമാക്കുന്ന പഠനങ്ങള്‍ ലഭ്യമാണ് (Mani. K, Land use and land cover changes, International Journal of Geomatics & Geoscience, Volume 3, No1, 2012).
കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ കാര്‍ഷിക വിളകളിലും ജനസംഖ്യയിലും ഉണ്ടായ മാറ്റങ്ങള്‍ അവിടുത്തെ പ്രാദേശിക കാലാവസ്ഥയിലും ഭൂമിയുടെ ഉപരിതല ഘടനയിലും വമ്പിച്ച പരിവര്‍ത്തനങ്ങള്‍ വരുത്തിയിട്ടുണ്ട്. കേരളത്തിലെ പാരിസ്ഥിതിക തകര്‍ച്ചകളെ സംബന്ധിച്ച നിരവധി ശാസ്ത്രീയ പഠനങ്ങള്‍ ലഭ്യമാകുമ്പോഴും ദൈനംദിന ഭരണനിര്‍വ്വഹണത്തിലും നയരൂപീകരണത്തിലും അത്തരം പഠനങ്ങളിലെ നിഗമനങ്ങളും നിര്‍ദ്ദേശങ്ങളും പ്രതിഫലിക്കപ്പെടുന്നില്ല എന്നത് ശ്രദ്ധിക്കപ്പെടേണ്ട സംഗതിയാണ്. ശാസ്ത്രീയ പഠനങ്ങള്‍ ഒരു ഭാഗത്തും സാമ്പത്തിക താല്‍പര്യങ്ങള്‍ മറ്റൊരു ഭാഗത്തുമായി നില്‍ക്കുകയാണ്. എന്നാലതേ സമയം സാമ്പത്തിക താല്‍പര്യങ്ങള്‍ പോലും താല്‍ക്കാലിക ലക്ഷ്യങ്ങള്‍ മാത്രം മുന്നില്‍ക്കണ്ടുകൊണ്ടുള്ളതാണെന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുന്നുണ്ട്.
2018ലെ മഹാപ്രളയം കേരളത്തിന് സൃഷ്ടിച്ച സാമ്പത്തിക നഷ്ടം 30,000 കോടി രൂപയോളം വരുമെന്ന് വിവിധ ഏജന്‍സികളുടെ പഠനം വ്യക്തമാക്കുന്നു. സംസ്ഥാന ബജറ്റിന്റെ 20.83ശതമാനം വരും ഈ തുക. മേല്‍മണ്ണടക്കമുള്ള പ്രകൃതി വിഭവങ്ങളുടെ നാശം സൃഷ്ടിക്കുന്ന ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍
ദേവികുളം താലൂക്കിലെ ഭൂവിനിയോഗത്തില്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ സംഭവിച്ച മാറ്റങ്ങള്‍ അവിടുത്തെ പ്രാദേശിക പരിസ്ഥിതിയില്‍ ഉണ്ടാക്കിയ പരിക്കുകള്‍ എന്താണെന്ന് വ്യക്തമാക്കുന്ന പഠനങ്ങള്‍ ലഭ്യമാണ്
പരിഗണിക്കാതെയുള്ള കണക്കെടുപ്പാണിത്. തുടര്‍ച്ചയായ പ്രകൃതി ദുരന്തങ്ങള്‍ കേരളത്തിന്റെ കാര്‍ഷിക-തൊഴില്‍ മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതായിരിക്കും. അതുകൊണ്ടുതന്നെ താല്‍ക്കാലിക ആശ്വാസ നടപടികള്‍കൊണ്ട് പ്രശ്‌നപരിഹാരം സാധ്യമാക്കാമെന്ന ചിന്തകള്‍ മാറ്റിവെക്കുന്നതാണ് നല്ലത്. ഭൂവിനിയോഗം അടക്കമുള്ള വിഷയങ്ങളില്‍ കൃത്യമായ പദ്ധതികള്‍ രൂപീകരിക്കുകയും വിഭവ വിനിയോഗത്തിന്മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും വികസന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച പുനരാലോചനകള്‍ സജീവമാക്കിയും ദീര്‍ഘകാല നയസമീപനങ്ങള്‍ തയ്യാറാക്കുകയും വിവിധ തലങ്ങളില്‍ ജനങ്ങളുമായി കൂടിയാലോചനകള്‍ നടത്തുകയും വേണം.
പശ്ചിമഘട്ടത്തിന് മാത്രമായി ഒരു സംരക്ഷണം സാധ്യമല്ലെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. കേരളത്തിന്റെ വികസന-സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെടുത്തി കേരളമെന്ന ഭൂപ്രദേശത്തെ മൊത്തത്തില്‍ കണ്ടുകൊണ്ടുള്ള ഇടപെടലുകള്‍ക്ക് മാത്രമേ പ്രസക്തിയുള്ളൂ. പശ്ചിമഘട്ടത്തിന്റെ നാശത്തിലേക്ക് നയിക്കുന്ന സമതലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പുനരാലോചന കൂടാതെ പശ്ചിമഘട്ട സംരക്ഷണം സാധ്യമാകില്ല. സാങ്കേതിക പരിഹാരങ്ങളിലൂടെ പ്രശ്‌നങ്ങളെ നേരിടാനുള്ള അവസരങ്ങള്‍ കൈമോശം വന്നിരിക്കുന്നു. വികസന-സാമ്പത്തിക നയങ്ങളില്‍ പുതിയൊരു ദിശാബോധം വളര്‍ത്തിയെടുക്കേണ്ടത് ആവശ്യമാണ്. കൂട്ടായ ആലോചനകളിലൂടെ മാത്രം സാധ്യമാകുന്ന ഒന്നാണത്.
പ്രാദേശിക പാരിസ്ഥിതിക തകര്‍ച്ചകളോട് പ്രതികരിക്കുമ്പോഴും ആഗോള കാലാവസ്ഥാ മാറ്റങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ ദേശീയ-അന്തര്‍ദ്ദേശീയ ഭരണകൂടങ്ങളോട് ആവശ്യപ്പെടാനുള്ള ഉത്തരവാദിത്തവും നമുക്കുണ്ട്. അറബിക്കടലിലെയും ബംഗാള്‍ ഉള്‍ക്കടലിലെയും വര്‍ദ്ധിച്ചുവരുന്ന താപവ്യതിയാനം ആഗോള കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട് സംഭവിക്കുന്നതാണ്. കാര്‍ബണ്‍ വിസര്‍ജ്ജനം കുറയ്ക്കാനും പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകളിലേക്ക് മാറാനും ഉള്ള ഭരണകൂട പ്രതിജ്ഞകള്‍ പാലിക്കാന്‍ ദേശീയ-അന്തര്‍ദ്ദേശീയ ഭരണ നേതൃത്വങ്ങളെ നിര്‍ബന്ധിക്കേണ്ടതുണ്ട്. നഷ്ടപ്പെടുത്തുന്ന ഓരോ ദിനവും കൂടുതല്‍ ദുരന്തങ്ങളിലേക്കുള്ള ചുവടുവെപ്പുകള്‍ മാത്രമാണ്.
ഈ ലേഖനം തയ്യാറാക്കുന്നതിന് സഹായകമായ വിവരങ്ങള്‍ നല്‍കിയ ഇടുക്കി ജില്ലയിലെ പരിസ്ഥിതി-സാമൂഹ്യ പ്രവര്‍ത്തകരായ സിബി മൂന്നാര്‍, രാജു ചെറുതോണി, ജോണ്‍ ജോസഫ് നെടുങ്കണ്ടം എന്നിവരോട് കടപ്പാട്
Muzammil Salim A
11 Aug 2020, 01:26 AM
Good
Anoop
9 Aug 2020, 03:05 PM
ഭരണകൂടവും പൊതുസമൂഹവും ഇനിയും കാര്യമായി എടുക്കാത്ത നിർണായകമായ വിവരങ്ങൾ. ലേഖകന് നന്ദി. കൂടുതൽ ആളുകളുടെ ശ്രദ്ധ ഇതിലേക്ക് പതിയട്ടെ.
എൻ.സി.ഹരിദാസൻ
9 Aug 2020, 01:30 PM
ലേഖനത്തിന്റെ ഗൗരവം നഷ്ടപ്പെടുത്തും വിധം ആദ്യത്തെ വാക്ക് കല്ലുകടിയായിപ്പോയി എന്ന് പറയാതിരിക്കാൻ നിവൃത്തിയില്ല, അത്രയ്ക്ക് അടിസ്ഥാനമില്ലാത്ത പ്രയോഗമാണത്....
കെ. സഹദേവന്‍
Feb 01, 2021
7 Minutes Read
കെ. സഹദേവന്‍
Jan 13, 2021
7 Minutes Read
കെ. സഹദേവന്‍
Jan 06, 2021
4 Minutes Read
എം.എ. റഹ്മാൻ
Dec 27, 2020
12 minute read
കെ. സഹദേവന്‍
Dec 12, 2020
9 Minutes Read
Ravi Paloor
16 Aug 2020, 02:04 PM
"കാലം മാറുകയാണ്. അതിതീവ്ര കാലാവസ്ഥാ സംഭവങ്ങള്‍ യാഥാര്‍ത്ഥ്യമായി മാറിക്കഴിഞ്ഞു. കാലാവസ്ഥാ മാറ്റങ്ങളെ സംബന്ധിച്ച വസ്തുതാപരമായ വിലയിരുത്തലുകള്‍ നടത്താനും പ്രശ്‌നപരിഹാര സാധ്യകള്‍ കണ്ടെത്താനുമുള്ള ഉത്തരവാദിത്തം സമൂഹത്തിനാകമാനമുള്ളതാണ്. ലായങ്ങളിലും ചാളകളിലും കഴിയാന്‍ വിധിക്കപ്പെട്ടവര്‍. കേരളം കുത്തിയൊലിച്ച് പോകുകയാണ്. ഒപ്പം ദരിദ്രജനങ്ങളും അവരുടെ ജീവനോപാധികളും. ഈ ദുരന്തങ്ങളുടെ ഉത്തരവാദികള്‍ ആരാണ്?" "കേരളത്തിന്റെ ഭൂവിനിയോഗ രീതിയില്‍ സംഭവിച്ചിരിക്കുന്ന മാറ്റങ്ങള്‍, തോട്ടം മേഖലകളുടെ വിനിയോഗം, ഉടമസ്ഥാവകാശം, കാര്‍ഷിക മേഖലയില്‍ സംഭവിച്ചിരിക്കുന്ന മാറ്റങ്ങള്‍ തുടങ്ങി പശ്ചിമഘട്ട മലനിരകള്‍ തൊട്ട് തീരപ്രദേശം വരെയുള്ള കേരളത്തിന്റെ വികസന ഭാവിയെ സംബന്ധിച്ച പുനരാലോചനകളില്‍ കൂടിയല്ലാതെ ഈ പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. " Cardinal point of the issue. Well explained.