തെരഞ്ഞെടുപ്പുഫലത്തോട് ഏറ്റവും അടുത്ത് ട്രൂ കോപ്പി സർവേ

എൽ.ഡി.എഫിന് 85- 95 സീറ്റും യു.ഡി.എഫിന് 45-55 സീറ്റുമായിരുന്നു ട്രൂ കോപ്പി സർവേയിലെ കണ്ടെത്തൽ. ഫലം വന്നപ്പോൾ, എൽ.ഡി.എഫിന് 99 സീറ്റും യു.ഡി.എഫിന് 41 സീറ്റും. എൻ.ഡി.എക്ക് 0- 2 സീറ്റായിരുന്നു സർവേ പ്രവചിച്ചത്. പൂജ്യവുമായി എൻ.ഡി.എ സർവേയോട് ‘നീതി' പുലർത്തി.

Think

കേരളത്തിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ട്രൂ കോപ്പി നടത്തിയ പ്രീ പോൾ സർവേ, തെരഞ്ഞെടുപ്പുഫലവുമായി ഏറ്റവും അടുത്തുനിൽക്കുന്നത്.
എൽ.ഡി.എഫിന് 85- 95 സീറ്റും യു.ഡി.എഫിന് 45-55 സീറ്റുമായിരുന്നു സർവേയിലെ കണ്ടെത്തൽ. ഫലം വന്നപ്പോൾ, എൽ.ഡി.എഫിന് 99 സീറ്റും യു.ഡി.എഫിന് 41 സീറ്റും. എൻ.ഡി.എക്ക് 0- 2 സീറ്റായിരുന്നു സർവേ പ്രവചിച്ചത്. പൂജ്യവുമായി എൻ.ഡി.എ സർവേയോട് ‘നീതി' പുലർത്തി.

എൽ.ഡി.എഫ് 44.2 ശതമാനവും യു.ഡി.എഫ് 38.2 ശതമാനവും എൻ.ഡി.എ 15.4 ശതമാനവും വോട്ട് നേടുമെന്നായിരുന്നു സർവേ. ശതമാനക്കണക്കിൽ സർവേയുടെ കണ്ടെത്തൽ കൃത്യമായി. എൽ.ഡി.എഫിന്​ 45.33, യു.ഡി.എഫിന്​ 39.37, എൻ.ഡി.എക്ക്​ 12.47 ശതമാനം വോട്ടുവീതമാണ്​ ലഭിച്ചത്​. മറ്റുള്ളവർക്ക്​ 2.2 ശതമാനം ലഭിക്കുമെന്നായിരുന്നു സർവേ, ഫലം വന്നപ്പോൾ ലഭിച്ചത്​ 2.83 ശതമാനം.

മണ്ഡലങ്ങളിലെ ജയപരാജയങ്ങളല്ല, വോട്ടിംഗിലെ സ്വാധീനിക്കുന്ന വിഷയങ്ങളിൽ ഊന്നിയായിരുന്നു ട്രൂ കോപ്പി സർവേ. ഈ കണ്ടെത്തലുകൾ പൂർണമായി ശരിവെക്കുന്നതാണ് തെരഞ്ഞെടുപ്പുഫലം. രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലാണ് 63.2 ശതമാനം പേരും വോട്ടുചെയ്യുക എന്നത്​ സർവേയുടെ ശ്രദ്ധേയമായ ഒരു കണ്ടെത്തലായിരുന്നു. എൽ.ഡി.എഫിന്റെ ജയം സൂചിപ്പിക്കുന്നതും അതാണ്, പ്രത്യേകിച്ച് ബി.ജെ.പിയുടെ തകർച്ച. മത- സാമുദായിക പരിഗണനകൾക്കുപരിയായതും വർഗീയതക്കെതിരായതുമായ ഒരു വിധിയെഴുത്തായിരുന്ന ഈ ഫലം. ജാതി- മത പരിഗണനകൾ ഏത് മുന്നണിയെ സഹായിക്കും എന്ന ഒരു ചോദ്യം സർവേയിലുണ്ടായിരുന്നു. അതിൽ, ഏറ്റവും കുറവ് ശതമാനം എൽ.ഡി.എഫിനായിരുന്നു; 24.3. അതായത്, ഈ പരിഗണന ഏറ്റവും കൂടുതൽ ലഭിക്കുമെന്ന് (39.8 ശതമാനം) സർവേ പ്രവചിച്ച യു.ഡി.എഫ് വൻ തോൽവി ഏറ്റുവാങ്ങിയതിൽനിന്ന്, വോട്ടിംഗിൽ മത- സാമുദായിക പരിഗണന എന്ന ഘടകം കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ല എന്ന് തെളിയുന്നു.

റേഷൻ കിറ്റ് അടക്കമുള്ള ക്ഷേമ പ്രവർത്തനങ്ങളായിരിക്കും 62.9 ശതമാനം വോട്ടർമാരെയും സ്വാധീനിക്കുക എന്ന സർവേയിൽ പറഞ്ഞിരുന്നു. ഈ കണ്ടെത്തൽ ശരിവെക്കുന്നതാണ് തെരഞ്ഞെടുപ്പുഫല വിശകലനങ്ങൾ. മാത്രമല്ല, ശബരിമല വിഷയം, പിൻവാതിൽ നിയമന വിവാദം, ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദം, പൊലീസ് നയം തുടങ്ങിയവ വോട്ടിംഗിനെ ബാധിക്കില്ലെന്നായിരുന്നു സർവേയിൽ വ്യക്തമായത്. ഈ നിരീക്ഷണങ്ങൾ കൃത്യമാണെന്ന് ഫലം തെളിയിക്കുന്നു. തീരദേശ മേഖലയിലെ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് നേടിയ വൻ ജയം, ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദം, തെരഞ്ഞെടുപ്പിനെ ഒട്ടും സ്വാധീനിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു. ഈ വിഷയത്തിൽ ആരോപണ വിധേയയായ ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ കുണ്ടറയിലെ പരാജയം മറ്റു നിരവധി കാരണങ്ങളെ തുടർന്നാണെന്ന് ഇപ്പോൾ വ്യക്തമായിക്കഴിഞ്ഞു.

അതുപോലെ, ശബരിമല, ഒരു സജീവ വിഷയമാക്കാൻ ബി.ജെ.പിയേക്കാൾ ആഞ്ഞുപിടിച്ച് ശ്രമിച്ചത് യു.ഡി.എഫാണ്. ജനാധിപത്യ വിരുദ്ധമായ ഒരു നിയമനിർമാണം പോലും യു.ഡി.എഫ് പ്രകടനപത്രികയിലുൾപ്പെടുത്തി. ബി.ജെ.പിയാകട്ടെ, പ്രചാരണത്തിന്റെ ഓരോ ഘട്ടത്തിലും ശബരിമല ഊതിക്കത്തിക്കാൻ ആവതു ശ്രമിച്ചു. എന്നാൽ, സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രന്റെ ഇരട്ടത്തോൽവിയും പാർട്ടിയുടെ സംപൂജ്യാവസ്ഥയും യു.ഡി.എഫിന്റെ ദയനീയ തോൽവിയുമെല്ലാം കാണിക്കുന്നത്, ശബരിമലയുടെ പേരിലുള്ള മുതലെടുപ്പ് വിലപ്പോയില്ല എന്നാണ്.

വികസനപ്രവർത്തനങ്ങൾ ഏത് മുന്നണിയെ സഹായിക്കും എന്ന സർവേയിലെ ചോദ്യത്തിന് സ്വഭാവികമായും, 62.7 ശതമാനം പേരും എൽ.ഡി.എഫിനെ പിന്തുണക്കും എന്ന ഉത്തരമാണ് നൽകിയത്. ഈ ഉത്തരം കൃത്യമാണെന്ന് തെരഞ്ഞെടുപ്പുഫലം തെളിയിച്ചു.

എൽ.ഡി.എഫ് നേടിയ വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത്, മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രകടനമാണ്. സർവേയിൽ 52.4 ശതമാനം പേരും മുഖ്യമന്ത്രിയുടെ പ്രകടനം വളരെ മികച്ചത് എന്നാണ് രേഖപ്പെടുത്തിയത്. സർക്കാറിന്റെ പ്രകടനം വളരെ മികച്ചത് എന്ന് 40.8 ശതമാനവും പറഞ്ഞു.

പ്രളയകാലത്തെയും കോവിഡ്- നിപ കാലത്തെയും സർക്കാർ ഇടപെടലുകൾ വളരെ മികച്ചതായിരുന്നു എന്ന സർവേയുടെ കണ്ടെത്തൽ, തെരഞ്ഞെടുപ്പുഫലവുമായി ഒത്തുപോകുന്നു. കാരണം, ഇടതുപക്ഷത്തിന് ഒരു വൻ വിജയം നേടിക്കൊടുത്ത ഏറ്റവും പ്രധാന ഘടകങ്ങളാണിവ.
2021 മാർച്ച് 22 മുതൽ 29 വരെയുള്ള ദിവസങ്ങളിലാണ് 'തിങ്കി'ന്റെ പ്രതിനിധികൾ സർവേ നടത്തിയത്. സ്ട്രാറ്റിഫൈഡ് സിസ്റ്റമാറ്റിക്ക് റാൻഡം സാംപ്ളിങ്ങ് എന്ന ശാസ്ത്രീയ രീതിയാണ് സർവേയ്ക്ക് സ്വീകരിച്ചത്.

ഇതിനായി കേരളത്തിലെ പതിനാല് ജില്ലകളെ നാല് റീജിയനുകളായി തിരിച്ചു. ഒപ്പം മണ്ഡലങ്ങളെ സുനിശ്ചിത മണ്ഡലങ്ങൾ, അനിശ്ചിത മണ്ഡലങ്ങൾ എന്നിങ്ങനെയും തരംതിരിച്ചു. തുടർച്ചയായ നാല് നിയമസഭാ തെരഞ്ഞെടുപ്പുകിൽ ഒരേ മുന്നണിയെ മാത്രം വിജയിപ്പിച്ച മണ്ഡലങ്ങളാണ് സുനിശ്ചിത മണ്ഡലങ്ങളായി കണക്കാക്കിയത്. ഓരോ തെരഞ്ഞെടുപ്പിലും വ്യത്യസ്ത മുന്നണികളെ വിജയിപ്പിക്കുന്ന രാഷ്ട്രീയ സ്വഭാവമുള്ള മണ്ഡലങ്ങളാണ് അനിശ്ചിത മണ്ഡലങ്ങൾ. ഓരോ മണ്ഡലത്തിലും നാല് വീതം പഞ്ചായത്തുകളെയും നഗരസഭകളെയും തെരഞ്ഞെടുത്തു. ഓരോ പഞ്ചായത്ത്/ നഗരസഭ കളിൽ നാലുവീതം വാർഡുകൾ സർവ്വേയിൽ ഉൾപ്പെടുത്തി. ഒരോ വാർഡിലും വോട്ടർമാരെ വീടുകളിൽ കണ്ട് സംസാരിച്ചാണ് പ്രതികരണം തേടിയത്.





























Comments