ഒരു പ്രണയത്തിന്റെ ആത്മകഥ (‘പ്രണയക്കൊല’യുടെ കാലത്ത്​)

തിരയടിച്ചുയരുന്ന പൊന്നാനി കടപ്പുറത്ത്, നുസ്രത്ത് ഫത്തേ അലിഖാന്റെ ശബ്ദമാന്ത്രികതയിൽ ലയിച്ച് ലിയാഖത്ത് മുഹമ്മദ് ഒരു ഹാർമോണിയത്തിൽ താളമിടുന്നതുപോലെ പറഞ്ഞുതുടങ്ങിയ കഥ. ചക്രവാളം ചെഞ്ചോപ്പ് നിറമണിഞ്ഞ് കടലിൽ അലിഞ്ഞുചേർന്നുകൊണ്ടിരിക്കെ തുടർസംഗീതംപോലെ പെയ്തുതുടങ്ങിയ പ്രണയജീവിതം. ലിയാഖത്ത് മുഹമ്മദ് എന്ന ഭായിയിലൂടെ ഒരു പുഴ കടലിനെ തേടുന്നത് ഞാനറിഞ്ഞു. 'പ്രണയക്കൊല'(!) നടക്കുന്ന ഈ കാലത്ത് കേൾക്കാനായി ആ പ്രണയകഥ, അദ്ദേഹത്തിന്റെ ഭാഷയിൽ ഇവിടെ പകർത്തുകയാണ്​.

മീനമാസവും മഴയുടേതല്ല, എന്നിട്ടും എവിടെയോ പെയ്തൊരു മഴയുടെ നേർത്ത തണുപ്പ്, മഴമേഘം മൂടിയ പകലിൽ ശരീരത്തിൽ അസ്വസ്ഥപ്പെടുത്തി. ഹൃദയം വല്ലാതെ വിങ്ങിക്കൊണ്ടിരിക്കുന്നു. അറിയില്ല.
ട്രൂകോപ്പിയുടെ വായനക്കാരൻ സനൽദേവിന്റെ സേവ് ചെയ്യാത്ത നമ്പർ മൊബൈലിൽ നിർത്താതെ ബെല്ലടിപ്പിച്ചു.
""വായിച്ചറിഞ്ഞ് ഭായി എന്റെ ഹൃദയത്തിലേക്ക് കയറിക്കൂടിയതാ... കാണണം എന്ന് വിചാരിച്ചിരുന്നു. കാണാൻ പറ്റിയില്ല.'' സനൽദേവ് പറഞ്ഞവസാനിപ്പിക്കുമ്പോഴാണ് ലിയാക്കത്ത് ഭായ് എന്ന പ്രണയത്തിന്റെ രാജകുമാരന്റെ ഹൃദയം സ്പന്ദനം വിട്ടതറിഞ്ഞത്.
എടപ്പാളിലെ ഷോണ ബുക് സ്റ്റാളിന്റെ മുന്നിലും ഗ്രൗണ്ടിലെ ഫുട്ബോൾ കളികൾക്കിടയിലും അലസമായി പറക്കുന്ന വെള്ളിരോമങ്ങൾക്കു താഴെ ഹൃദയം തുറക്കുന്ന ചിരിയുമായി ലിയാക്കത്ത് സനിം എന്ന ഭായിയെ കൊച്ചുകുട്ടിയുടെ ഉത്സാഹത്തോടെ ആദ്യം കണ്ടതോർക്കുന്നു. എഴുത്തുകാരൻ പി. സുരേന്ദ്രൻ മാഷ് പറഞ്ഞുകേട്ടെത്തിയതായിരുന്നു. ""ഒരു ബല്ലാത്ത പഹയനാണ്'' - പൊന്നാനി കടപ്പുറത്തുവെച്ച് സംസാരിച്ചു തുടങ്ങിയപ്പോൾ അത് ബോധ്യമായി. ഹൃദയം നിറയെ സ്നേഹവുമായി നടക്കുന്ന, തന്റെ പ്രണയത്തെ ലാളിച്ച് ജീവിക്കുന്ന ലിയാക്കത്ത് ഭായ്....
ഒരിക്കൽ ഒരു മുതല, കുരങ്ങനോട് ചോദിച്ചതുപോലെ, ""നിങ്ങളുടെ ഹൃദയം എനിക്കു തര്വോ?'' എന്ന് ഞാൻ ചോദിച്ചിരുന്നു. അതേ കഥയുടെ താളത്തിൽ ഭായ് പറഞ്ഞു: ""എന്റെ ഹൃദയം പ്രണയത്തിന്റെ ലായനിയിൽ മുക്കിവച്ചിരിക്കുകയാണ്.'' ആ ഹൃദയം പ്രണയത്തോട് ലയിച്ചുചേർന്നിരിക്കുന്നു. ഹൃദയസ്തംഭനമായിരുന്നു.
""ഇത്താക്കേ, നിങ്ങളെന്തിനാണ് ഇപ്പോഴും എന്റെ ഹൃദയത്തിലേക്ക് വന്ന് സ്പന്ദിക്കുന്നത്?''
കേൾക്കൂ...


നുമാസം മഴയുടെ കാലമല്ല.
നനുനനുക്കെ മഞ്ഞുപൊഴിയേണ്ട കാലം.
എന്നിട്ടും ഇന്നലെ പതിവെല്ലാം തെറ്റിച്ച് ഒരു മഴ വന്നെത്തി.
പൊടിപിടിച്ച് മുഷിഞ്ഞ പച്ചപ്പിനെയൊക്കെ കഴുകിത്തിളക്കിക്കൊണ്ട്, വൈകി കണ്ണുതുറന്ന മാമ്പൂവുകളെ കുടഞ്ഞുവീഴിച്ചുകൊണ്ട്, പതിവില്ലാത്ത ഒരു മഴ.
മഴ ബാക്കിവച്ചുപോയ തണുപ്പു വന്നു തൊടുമ്പോൾ മനസ് മറ്റൊരു മഴയിൽ കുളിച്ചുകുതിരുന്നു.
എന്റെ കുട്ടിക്കാവ് എന്ന മഴ.
കൗമാരക്കാലം മുതൽ നെഞ്ചിൽ തകർത്തു പെയ്തു നിറഞ്ഞൊഴുകുന്ന പ്രണയമഴ.

""ഇത്താക്കേ..'' അവളുടെ വിളി.
""എന്താ കുട്ടിക്കാവേ?''

ശ്രീകൃഷ്ണ കോളേജിലെ പൂമരങ്ങൾ ഞങ്ങൾക്കായി എന്ന്​ കരുതി വെക്കുമായിരുന്ന കുളിർമഴ നനഞ്ഞ്... എത്രയോ കാലം മുമ്പാണ് ഞങ്ങൾ അങ്ങനെ ഇരുന്നിരുന്നത്? പൂമരങ്ങളും തളിർ വീണ പടിക്കെട്ടും കുസൃതിവാക്കുകളുമായി അടുത്തിരിക്കുന്ന കുട്ടിക്കാവും എന്റെ മനസിലേ അനുഭവം മാത്രമായി ചേക്കേറിയിട്ട് നാളുകൾ ഏറെ കഴിഞ്ഞിട്ടുണ്ടാവണം. എന്റെ കുട്ടിക്കാവ് എന്നും ഇന്നും എന്റെയുള്ളിൽ മഴയുണ്ട്. എല്ലാ മഴകളും അവളെ ഓർക്കാനുള്ളതാണ്.

മഹാരാഷ്ട്രയിലെ ഖൊപ്പോലി താഴ്വരയിൽ പിറവികൊണ്ട നസീം മുഹമ്മദാണ്​ഞാൻ. ഖൊപ്പോലിയിൽ നിന്ന്​ എടപ്പാളിലേക്ക്, ഉപ്പാന്റെ നാട്ടിലേക്ക് പത്തു പന്ത്രണ്ടുവയസിൽ പറിച്ചുനട്ടവൻ. എടപ്പാൾ ഹൈസ്‌കൂളിൽ നിന്ന് പത്താം ക്ലാസ് കഴിഞ്ഞെത്തിയത് പൊന്നാനി എം. ഇ. എസ്. കോളേജിലെ പ്രീഡിഗ്രി ക്ലാസിൽ. അക്കാലത്താണ് ഖൊപ്പോലിയിലെ എന്റെ ലത്തീഫ് ഭായി നാട്ടിലേക്കൊരു സന്ദർശനം നടത്തിയത്. ചരസ്സിന്റെ മണമായിരുന്നു ലത്തീഫ് ഭായിയുടെ സംസാരത്തിന്. ആ ലഹരി പഠിച്ചെടുക്കാൻ എനിക്ക് മുകുന്ദന്റെ അപ്പുവും അരവിന്ദനും ദാസനുമായിരുന്നു മാതൃകയായി നിന്നത്. ആ സമയത്താണ് ബാപ്പ പ്രിയദർശിനി ബസിന്റെ മരണപ്പാച്ചിലിൽ പിടഞ്ഞുമരിക്കുന്നത്.

പിന്നെ മാൻഡ്രക്സ്, വെസ്പരക്സ്, കാംപോസ്, പാൽഡോന, മെറ്റാസിഡിൻ... ഏകാന്തതയിൽ എന്റെ രക്തകണങ്ങളിൽ അലിഞ്ഞുചേർന്നത് ആ ലഹരികളായിരുന്നു. അതിനിടയിൽ പ്രീ ഡിഗ്രി പാസായി. ഫറോക്ക് കോളേജിൽ ബി.എയ്ക്ക് ചേർന്നു. അപ്പോഴേക്കും മനസ് ലഹരിക്ക് പിന്നാലെ യാത്രയായി. കോഴിക്കോട് അങ്ങാടിയിലൂടെ നടന്നും ക്വീൻസ് ഹോട്ടലിലെ ഗാനസന്ധ്യകളിൽ രാവുറങ്ങിയും കഴിച്ചുകൂട്ടി. പഠിപ്പ് നിന്നു. നിയോഗമായിരിക്കണം, അല്ലാതെന്ത്?

സുഹൃത്ത് നരേന്ദ്രൻ വന്നു പറഞ്ഞു, നീ പഠിക്കണം. ഡിഗ്രി കംപ്ലീറ്റ് ചെയ്യണം.
ശ്രീകൃഷ്ണ കോളേജിലേക്ക് പുറപ്പെട്ടു. എടപ്പാളിൽ നിന്ന് സ്വപ്ന ബസിൽ കയറി കുന്നംകുളം വഴി ചൂണ്ടൽ വരെ. ഗുരുവായൂർ ഭാഗത്തേക്കുള്ള മറ്റൊരു ബസിൽ കയറി കൂനംമൂച്ചിയിൽ. അൽപ്പം ദൂരം നടന്നാൽ ശ്രീകൃഷ്ണ കോളേജിന്റെ പതിനെട്ടാംപടി. അവൾ എന്നെ കാത്തിരിക്കുകയായിരുന്നു, ശ്രീകൃഷ്ണ കോളേജ് അല്ല എന്റെ കുട്ടിക്കാവ്.

വിശ്വകുമാരി ടീച്ചറുടെ സാമ്പത്തിക സൂക്തങ്ങൾക്ക്​ കാതുനൽകാതെ മുളങ്കാടുകൾ തേടി ഞാനിറങ്ങി. ഉള്ളിനെ തണുപ്പിച്ചുനിർത്താൻ, തലയിൽ പെരുമഴ കൊട്ടിക്കാൻ മാൻഡ്രക്സ് മജീഷ്യൻ പൊതിക്കടലാസുകൾക്കിടയിൽ കാത്തിരിപ്പുണ്ട്. ബോയ്സ് ഹോസ്റ്റലിനു സമീപത്തെ ഭീമാകാരമായ വാട്ടർടാങ്കിന്റെ ഉച്ചസ്ഥായിയിലേക്ക് വലിഞ്ഞുകയറി. ജലസംഭരണിയുടെ കോൺക്രീറ്റ് പാകിയ വിതാനത്തിൽ കയറി നിന്ന് മേഘങ്ങളെ സ്പർശിക്കാം. കൈക്കുമ്പിളിലെടുത്ത് കീശയിൽ നിക്ഷേപിക്കാം. ആകാശം തൊട്ടുണർത്താം. കാൽപ്പാദത്തിലൂന്നി ആകാശം തൊട്ട് മുട്ടിവിളിച്ചപ്പോൾ താഴെ നിന്നൊരു വിളി.
""താഴെയിറങ്ങെടാ''
ലഹരി മൂത്ത കണ്ണുകൾ പാതിതുറന്ന് താഴേക്ക് നോക്കി. ഒരു പെണ്ണ്. പച്ചദാവണിത്തുമ്പ് ഇടംകൈയാൽ ഉയർത്തി മുകളിലോട്ട് നോക്കി, ഇടതൂർന്ന മുടിയിഴകളിൽ മുല്ലപ്പൂ വിരിയിച്ച പെണ്ണ്.
ഞാൻ പടവുകളിറങ്ങി പാതിയിറക്കത്തിൽ,
""എന്തേയ്?'' പേടിപ്പിക്കുന്ന ക്രോധവും ലഹരിയുടെ കുഴച്ചിലുമുണ്ടായിരുന്നു എന്റെ സ്വരത്തിൽ.
""നീ എന്തിനാ ആ പെണ്ണിനെ നോവിച്ചത്?'' പതറാത്ത കണ്ണുകളുമായി അവൾ. എന്റെ കണ്ണിൽ നിന്ന് ക്രോധം മാഞ്ഞു. ബോധതലത്തിൽ നിന്ന് ലഹരി മാഞ്ഞു.
""ആരെയാണ് ഞാൻ നോവിച്ചത്?'' ആരെയും നോവിക്കാൻ എന്നെ അനുവദിക്കില്ലെന്ന അധികാരഭാവത്തിൽ, ഈ വിജനതയിൽ വന്നുപെടാവുന്ന അപകടമൊന്നും ചിന്തിക്കുക പോലും ചെയ്യാതെ അത്രയേറെ അടുപ്പത്തിൽ ഈ കണ്ണുകൾ എന്നെ ചോദ്യം ചെയ്യുന്നതെന്തിനാണ്.
പതുക്കെ ഓർമ വന്നു. കുന്നംകുളത്തുനിന്നു കയറുന്ന ഒരു ക്ലാസ്​മേറ്റിന്റെ കാര്യമാണ് ഇവൾ ചോദിക്കുന്നത്. കുന്നംകുളത്തുകാരിയെ നോവിച്ചൊന്നുമില്ല ഞാൻ. എന്തോ കുസൃതി. ആ ധൈര്യത്തിൽ പറഞ്ഞു.
""ഒരു രസത്തിന്.''
""ഇനി വേണ്ടാട്ടോ.''

പിന്നെ, ഇവൾ പറയുന്നതുകേട്ട് നിർത്താൻ ഞാനാര്? എങ്കിലും അവളുടെ മുഖത്തുനോക്കി എതിർത്തു പറയാൻ തോന്നിയില്ല.
""ഇത്താക്ക് അങ്ങനെ ചെയ്യണത് ഇനിക്ക് ഇഷ്ടല്ലാ അത്രതന്നെ.''
അവളുടെ ഉള്ളിലെ ആന്തൽ എനിക്ക് കേൾക്കാമായിരുന്നു. ഞാനുറപ്പു കൊടുത്തു. ""ഇനി ഇണ്ടാവില്ലാട്ടോ''
പാദസരങ്ങൾ കിലുക്കി അവൾ ഓടിമറഞ്ഞു.

ശ്രീകൃഷ്ണ കോളേജിലെ പ്രണയപുഷ്പങ്ങൾക്ക് നൈർമല്യമുള്ള വാക്കുകൾ എഴുതിക്കൊടുക്കുന്ന എനിക്കിതാ ഒരു പൂങ്കാവനം തന്നിരിക്കുന്നു.
എന്റെ കുട്ടിക്കാവ്.
മൈതാനിയിലെ മഴയിൽ മരങ്ങളോടൊപ്പം ഞാനും പെയ്തുനിൽക്കുമ്പോൾ വരാന്തയിൽ അവൾ നിൽപ്പുണ്ടാവും, കൊതിയോടെ. അവൾ എന്റെ കൂടെ മഴനനയുകയായിരിക്കും. മഴയില്ലാത്തപ്പോൾ ഞങ്ങൾ പാറക്കൂട്ടങ്ങളുടെ മൗനനൊമ്പരങ്ങൾക്കിടയിൽ പുൽമൈതാനിയുടെ തണുപ്പിലിരുന്ന് മഴ പെയ്യിച്ചു. മഴ തോർന്നിട്ടും തോരാത്ത രണ്ടു മരങ്ങളായി.
ശ്രീകൃഷ്ണ കോളേജിലെ ദിനങ്ങളിൽ ക്ലാസുകൾക്കപ്പുറം ഞങ്ങൾ പ്രണയിച്ചുപൂത്തുനിന്നു. മറ്റം പള്ളിയുടെ മൊട്ടക്കുന്നുകളായിരുന്നു ഞങ്ങളുടെ പ്രണയവീട്. ആ പടികളിൽ എന്റെ കുട്ടിക്കാവിരിക്കും. അവളുടെ മടിയിൽ തല ചായ്ച്ച് ഞാനും.

""കുട്ടിക്കാവേ, എനിക്ക് ഒരു പാട്ടുപാടിത്താ''
""ഇത്താക്കേ, ആരെങ്കിലും വരും, കാണും. വേണ്ട''
""ഇല്ല ബുദ്ദൂസേ, നീ പാട്.''

അപ്പോൾ അവൾ ചെവിയിൽ ചുണ്ടുകൾ ചേർത്ത് പാടിത്തുടങ്ങും.
പ്രണയം തുളുമ്പുന്ന സ്വരത്തിൽ ജന്മങ്ങളിൽ നിന്നും ജന്മങ്ങളിലേക്ക് പടരുന്ന സ്നേഹത്തളിരുകൾ എന്റെ നെഞ്ചകത്തേക്ക് പാറിവീഴും. വരികളിൽ നൊമ്പരത്തിന്റെ മഞ്ഞുകണങ്ങൾ വീഴുമ്പോൾ കുട്ടിക്കാവിന്റെ സ്വരം പതറും. നീണ്ട കൺപീലികൾ നനച്ച് കണ്ണീർ ഉറപൊട്ടിയൊഴുകും. കരയല്ലേ എന്ന് പറയും പോലെ വിരൽതുമ്പുകൾ കൊണ്ട് കൺപീലികളിൽ ഉമ്മവച്ച് ഞാൻ മടക്കയാത്രക്കൊരുങ്ങും. വിരൽതുമ്പുകൾ ചേർത്തുപിടിച്ച് കുട്ടിക്കാവ് പറയും.
""നീ നീ എന്റെ ജീവനാണ്.... ജീവിതം തന്നെയാണ്.''

കോളേജിൽ ഋതുഭേദങ്ങൾ മാഞ്ഞപ്പോഴും ഞങ്ങളിൽ വസന്തം വിടാതെ നിന്നു. കോളേജ് ഡേയ്ക്ക് കുട്ടിക്കാവിന്റെ ഇത്താക്ക് ടാബ്ളോ അവതരിപ്പിച്ചു. കുരിശിലേറിയ ക്രിസ്തുവായിട്ടായിരുന്നു ഇത്താക്ക്. കറുപ്പിലും വെളുപ്പിലും പകർന്നു കിട്ടിയ ടാബ്ളോ ഫോട്ടോ കോളേജ് മാഗസിനിൽ പ്രത്യക്ഷപ്പെട്ടു. അതുമായി നിധി പോലെ കുട്ടിക്കാവ് വീട്ടിലേക്കോടി.
""ഇനി, ആഗ്രഹിക്കുമ്പോഴെല്ലാം ഈ ഫോട്ടോ കാണാല്ലോ.''
വിരസവേളകളിലും ഉറക്കത്തിലേക്കുള്ള വഴികളിലും ഫോട്ടോയ്ക്കു മുന്നിൽ കുട്ടിക്കാവ് തപസിരുന്നു. മനസിലെ ഇത്താക്കിന്റെ മുഖം കാണുമ്പോൾ അവൾ ഓരോ തവണയും എഴുതി,
എന്റെ ഇത്താക്ക്, എന്റെ പ്രിയപ്പെട്ട ഇത്താക്ക്, എന്റെ ജീവനായ ഇത്താക്ക്''

സ്വപ്നങ്ങൾക്കിടയിൽ അവൾ ഉണർന്നത് അമ്മയുടെ വിളി കേട്ടായിരുന്നു.

""ആരാടീ ഇത്താക്ക്?''
അവൾ പറഞ്ഞു, ""അതെന്റെ ജീവനാണ്''
ഇന്നോടെ നിർത്തിക്കോളണം നിന്റെ പഠിപ്പ്.
അമ്മയുടെ ശാസനയുണ്ടായെങ്കിലും പിന്നെയും കുട്ടിക്കാവ് കോളേജിലെത്തി. ഈ കാര്യങ്ങൾ പറഞ്ഞു.
""ഞാൻ നിന്റെ കൂടെയുണ്ടാവും.''

ദിവസങ്ങൾ കഴിഞ്ഞു. കുട്ടിക്കാവ് കോളേജിലേക്ക് വന്നില്ല.
പാതവക്കിലെ പൂമരങ്ങൾക്ക് തീപ്പനി പിടിച്ച നാളുകൾ. എന്റെ നെഞ്ചിലായിരുന്നു കനലുകൾ ആളിയത്. കുട്ടിക്കാവില്ലാത്ത നിമിഷങ്ങൾ. കുട്ടിക്കാവിന്റെ ചിരി കാണാത്ത പ്രഭാതങ്ങൾ. ""നോവിക്കരുത് ആരെയും'' എന്നു പറഞ്ഞുതന്ന അവൾ എന്റെ നോവു കാണുന്നില്ലേ എന്ന് ഭ്രാന്തുപിടിച്ചതു പോലെ സ്വയം ചോദിച്ചു. ""കരയല്ലേ കുട്ടിക്കാവേ'' എന്ന് അവളെ ഓർത്ത് വിങ്ങി. കാത്തിരുന്ന് തകർന്ന് ഒടുവിൽ അവളെ തെരഞ്ഞുപോകുകതന്നെ ചെയ്തു.

ചെറിയൊരു ഗ്രാമം. അപരിചിതരുടെ നടുവിലൂടെ അവൾ പറയുന്ന കഥകളിലൂടെ മാത്രം കണ്ടറിഞ്ഞ വഴികളിലൂടെ... ഒന്നേ മനസിലുള്ളൂ. ഒന്നു കാണണം. ആരു തടഞ്ഞാലും പിടിച്ചിറക്കി കൂടെ കൂട്ടണം.
പാതകൾക്കൊടുവിൽ പതിഞ്ഞിരിക്കുന്ന ഇല്ലത്തിനു മുന്നിൽ പഴയൊരു ചങ്ങാതി...
""ആ കുട്ടീടെ പെൺകൊടയാണ്. നീ വെറുതെ അലമ്പുണ്ടാക്കരുത്.''
പെൺകൊടയോ, എന്റെ കുട്ടിക്കാവിന്റെയോ ഞാനറിയാതെയോ എനിക്കല്ലാതെ ആർക്കാണ് അവളെ കൊടുക്കുക.
""അതിന് ആകേള്ളത് അമ്മയാണ്. അവര് ചത്തുകളയൂന്ന് പറഞ്ഞിരിക്കയാണ്'' ചങ്ങാതി പിന്നെയും പറഞ്ഞുകൊണ്ടിരുന്നു.

ഒന്നുറക്കെ വിളിച്ചാൽ കേൾക്കുന്ന ദൂരത്ത് എന്റെ കുട്ടിക്കാവ്. എന്റെ ജീവൻ. എന്റെ ജീവിതം. പക്ഷേ, അവളുടെ മെലിഞ്ഞുനീണ്ട വിരലുകൾ എന്റെ വായ്പൊത്തിപിടിച്ചതുപോലെ...

""അരുത് ഇത്താക്കേ. അവരെ നോവിക്കാനെനിക്കാവില്ല.''
എന്റെ കൈയിൽ പിടിച്ച് പടിയിറങ്ങിപ്പോകുന്ന കുട്ടിക്കാവിനെ ഞാൻ മനസിലോർത്തു. ഒരു ജന്മം മുഴുവൻ അവൾ മാപ്പുനൽകില്ല ആ ഇറങ്ങിപ്പോരലിന്. ""ന്റെ മോള്'' എന്നു പറഞ്ഞ് പ്രാണൻ കളയുന്ന ഒരു അമ്മയുടെ നെഞ്ചിൽ നിന്ന് ഞാനെങ്ങനെ എന്റെ കുട്ടിക്കാവിനെ പറിച്ചെടുക്കും?

നെഞ്ച് ഉരുകിത്തീരുന്നു. ഇരുട്ടിൽ കണ്ണീരുപ്പ് തെളിഞ്ഞുകൊണ്ടേയിരുന്നു. ഉള്ളിലെ തുലാസിൽ, ഞാനും എന്റെ കുട്ടിക്കാവും ചേർന്നിരിക്കുന്ന തട്ടിലെ തീരാസങ്കടത്തിലും താഴേക്ക് ഒരമ്മയുടെ ജന്മസാഫല്യം തച്ചുടക്കപ്പെടുന്നതിലെ കൊടും വ്യഥക്ക് കനംകൂടി.
വേണ്ട, നമുക്ക് ആരെയും നോവിക്കേണ്ട കുട്ടിക്കാവേ. കൊതിയോടെ തെരഞ്ഞുപിടിച്ച വഴികളിലൂടെ ഞാൻ തിരികെനടന്നു.

നെഞ്ചിൽ ഒരു പിളർപ്പുമായി ഞാൻ ഒരു യാത്രയ്ക്ക് തയ്യാറായി.
എന്റെ ബാല്യത്തിലേക്ക്, ബോംബെയിലേക്ക്, ഖൊപ്പോലിയിലേക്ക്. കൈയിൽ 150 രൂപയുണ്ട്. കോഴിക്കോട്, കണ്ണൂർ, കുമ്പളയിലെത്തിയപ്പോൾ രാത്രിയായി. മുറിവേറ്റ ഹൃദയവുമായി കുമ്പളയിൽ റോഡിൽ കാത്തിരുന്നു. ലോറിയിൽ മംഗലാപുരത്തേക്ക്. അവിടെ നിന്ന് ബോംബെയിലേക്ക്.
നൊമ്പരങ്ങളുമായി എത്തിയ എനിക്ക് ഖൊപ്പോലിയിൽ കുട്ടിക്കാലം തിരിച്ചുപിടിക്കാനായില്ല, മനസു മുഴുവൻ കുട്ടിക്കാവായിരുന്നു. ഉള്ളിൽ തേങ്ങലുകൾ അടങ്ങുന്നില്ല.

മൂന്നു മാസം കഴിഞ്ഞ് നാട്ടിലേക്കുള്ള തിരിച്ചുവരവിലും മനസ് നീറുകയായിരുന്നു; കുട്ടിക്കാവ് എവിടെയായിരിക്കും? എന്നെ മറന്നുകാണുമോ? നാട്ടിലെത്തിയപ്പോൾ കൂട്ടുകാരൻ പറഞ്ഞു; അവനെ കണ്ടപ്പോൾതന്നെ അവൾ മുഖം താഴ്ത്തിപ്പിടിച്ചു. അങ്ങനെയെങ്കിൽ ഇത്താക്കിനെ കണ്ടാലോ?
നാട്ടിലെ പല പരിചിത വഴികളിലും ഞാൻ അവളെ തേടി. ഒരിക്കൽ കണ്ടു, ബസിൽവച്ച്. ഒന്നും മിണ്ടിയില്ല, മിണ്ടാൻ പറ്റിയില്ല.
ബോംബെയിലും നാട്ടിലുമായി എന്റെ വർഷങ്ങൾ കഴിച്ചുകൂട്ടി. കുട്ടിക്കാവ് ഭർത്താവിനോടൊപ്പം ഗൾഫിലേക്ക് പോയി. ചേട്ടന്റെ സഹായത്താൽ ഗൾഫിലേക്ക് ഒരു ചാൻസ് വന്നു. കഴുത്തിൽ നിന്നിറങ്ങി അസ്ഥികൾ ഉരുകുന്ന വിയർപ്പുതുള്ളികളുടെ മൂല്യം പതിനേഴ് ദിർഹം. നാട്ടിലേക്കു തിരിക്കണമെന്ന മോഹമുണ്ടെങ്കിലും ചേട്ടനെ പിണക്കേണ്ടെന്നു കരുതി പിടിച്ചുനിന്നു. ഏകാന്തതകളിൽ തീർത്തും ഏകനായിപ്പോകുന്നുവെന്ന തോന്നലിൽ, കൈവിരലുകളിൽ ബ്ളേഡ് കോർത്തിട്ട് കൈത്തണ്ടയിൽ ആഞ്ഞാഞ്ഞുവലിച്ചു. ചോര പൊടിഞ്ഞു. പക്ഷെ, മരണവും എന്നെ കൈവിട്ടിരുന്നു. ജീവിച്ചിരിക്കാനാണ് വിധി.

പ്രവാസ ജീവിതത്തിന്റെ ആറാം വാർഷികം. അന്നായിരുന്നു ഒരു ഫോൺകോൾ എന്നെ തേടിയെത്തിയത്.
""ഇത്താക്കല്ലേ?''
ആ ഒരറ്റ ചോദ്യത്തിൽ നിന്ന് ഞാൻ ശ്രീകൃഷ്ണ കോളേജ് കണ്ടു. അവിടെ മരത്തിനു താഴെ നിൽക്കുന്ന കുട്ടിക്കാവിനെ കണ്ടു. ഒരു ആന്തലോടെ ഞാൻ ചോദിച്ചു;
""ആരാ?''
""എനിക്ക് ഇത്താക്കിനെ കാണണം.''
""വേണ്ട, കുട്ടിക്കാവിനെ എനിക്ക് കാണേണ്ട..!''
""കണ്ടില്ലെങ്കിൽ ഞാൻ ഇനിയും വിളിച്ചുകൊണ്ടിരിക്കും.''
""വേണ്ട കുട്ടിക്കാവേ, ഇനി കാണേണ്ട, കണ്ടാൽ ഞാൻ തളർന്നുപോകും.''
കുട്ടിക്കാവ് ഭർത്താവിനൊപ്പം അവിടെയുണ്ട്. കണ്ടിരുന്നെങ്കിൽ എന്ന് എന്റെ മനസും ആയിരംവട്ടം പറഞ്ഞതാണ്. എന്നിട്ടും അറിയാതെ പറഞ്ഞുപോയതാണ് വേണ്ടാന്ന്. കുട്ടിക്കാവ് എല്ലാ ദിവസവും വിളിച്ചുകൊണ്ടിരുന്നു. മാസങ്ങൾക്കുശേഷം ഞാൻ പറഞ്ഞു;
""നാളെ നമുക്ക് കാണാം.''

കുട്ടിക്കാവിന്റെ ഫ്ളാറ്റിനു സമീപത്തുതന്നെയായിരുന്നു കൂടിക്കാഴ്ച.
ഞാൻ കാത്തുനിന്നു. മുന്നിൽ കുട്ടിക്കാവ്, മെലിഞ്ഞുണങ്ങി ഒരു പെണ്ണ്. നിന്റെ നീണ്ട മുടിയും വട്ടമുഖവും എല്ലാം എവിടെ കുട്ടിക്കാവേ? ഞാൻ ചോദിച്ചില്ല. കുട്ടിക്കാവ് പറഞ്ഞുമില്ല. പത്തു മിനിട്ട് നീണ്ട മൗനം. ""ഞാൻ പോകട്ടേ? ഡ്യൂട്ടിക്ക് സമയമായി.'' തിരിച്ചുനടത്തത്തിനിടയിൽ ഞാൻ പറഞ്ഞു. മറുപടിയില്ല. ഞാൻ നടന്നു. തിരിഞ്ഞുനോക്കിയില്ല, അതിനു ശേഷിയില്ല. കലങ്ങിയ കണ്ണുകളാൽ നോക്കിയാൽ പിന്നിലെ കാഴ്ചകൾ കാണാൻ പറ്റില്ല.
പിറ്റേദിവസം കുട്ടിക്കാവിന്റെ ഫോൺ. ഇന്നലെ പിരിഞ്ഞസമയത്ത് തലകറങ്ങി വീണു. ആശുപത്രിയിലായിരുന്നു.

ആത്മനിന്ദയായിരുന്നു എനിക്ക്. ഞാൻ കാരണം ഒരു പെണ്ണ്...! അവൾക്കുള്ള മരുന്നും ഞാൻ തന്നെ നൽകണം. ഞാൻ പഴയ ഇത്താക്കായി മാറാൻ തീരുമാനിച്ചു. പിന്നെയും കണ്ടു. പണ്ട് അവകാശഭാവം നിറഞ്ഞുനിന്ന കണ്ണുകളിൽ പരാതിയുടെ നിഴൽപോലുമില്ലാതെ എപ്പോഴോ അവൾ ചോദിച്ചു
""ഇത്താക്ക് കല്യാണം കഴിച്ചോ?''
""ഉവ്വല്ലോ'' ഞാൻ അവൾക്കേറെ ഇഷ്ടമുള്ള കുസൃതിച്ചിരിയോടെ പറഞ്ഞു. താഴ്ന്നു മൂടിയ കൺപീലികൾ ഒന്നു പിടഞ്ഞോ?
""എന്നായിരുന്നു?''
""വർഷം കുറേയായി എന്റെ കുട്ടിക്കാവേ'' ഞാൻ ചിരിച്ചുകൊണ്ടേയിരുന്നു.
സംശയം തിരയടിക്കുന്ന കണ്ണുകൾ വിടർന്നു. കൺപീലികളിൽ പഴയ നീർത്തുള്ളികൾ.
""മക്കൾ?''
""രണ്ടുപേർ!''
""ഫോട്ടോ ഉണ്ടോ കൈയില്?''
""ഫോട്ടോ ഇല്ല, ഭാര്യേ കാണിച്ചുതരാം.''
""എവ്ടേ?'' അവൾ അവിശ്വാസത്തോടെ ചുറ്റുംനോക്കി.
""അവ്ടൊന്നും നോക്കണ്ട. ദാ ഇവ്ടെ ന്റെ കണ്ണില് നോക്ക്. കാണുന്നുണ്ടോ? ശ്രീകൃഷ്ണ കോളേജ്. മുടിയിൽ മുല്ലപ്പൂ ചൂടിയ ഒരു മെലിഞ്ഞ പെൺകുട്ടി...''
എന്റെ നെഞ്ചിലെ മഴ അവളിൽ നിന്നു മറയ്ക്കാൻ ഞാൻ കണ്ണുകൾ ചേർത്തടച്ചു. നിശബ്ദതയിൽ ഒഴുകിപ്പോയ ഒരുപാടു നിമിഷങ്ങൾ.... പിന്നെ അവൾ പറഞ്ഞു. ""രണ്ടു മക്കളാണ് എനിക്ക്''.
""അറിയാം'' ഞാൻ പറഞ്ഞു. ''അവരാണ് എന്റെയും മക്കൾ''
മാസങ്ങൾക്കുശേഷം കുട്ടിക്കാവ് ഗൾഫിൽ നിന്നും നാട്ടിലേക്ക് തിരിച്ചു. പിന്നെ ബന്ധമില്ലാതെയായി. അപ്പോഴും എന്റെ മനസിൽ കുട്ടിക്കാവും മക്കളും എന്റേതെന്ന മട്ടിൽ കാത്തുനിന്നിരുന്നു.

വിരസമായ മണലാരണ്യത്തിൽ നിന്ന്​ നാട്ടിലേക്കുള്ള വഴി തുറന്നുകിട്ടിയപ്പോൾ ഒറ്റത്തടിയും കുട്ടിക്കാവും മക്കളും നിറഞ്ഞുനിൽക്കുന്ന മനസുമായി ഞാൻ നാട്ടിലേക്ക് തിരിച്ചു. തീർത്തും ബന്ധങ്ങളില്ലാത്ത നാലുവർഷം കൂടി കടന്നുപോയി. അവൾ പറയുമായിരുന്നത് ഞാനോർക്കുന്നു: ""ഇത്താക്ക് നൽകിയ സ്നേഹത്തിന്റെ പകുതിയെങ്കിലും അയാൾ എനിക്ക് നൽകിയിരുന്നുവെങ്കിൽ, ഞാൻ ഇത്താക്കിനെ മറന്നേനെ.''

അതുകേൾക്കുമ്പോൾ വേദനയല്ല എനിക്കു തോന്നുമായിരുന്നത്. കുട്ടിക്കാവിനോടു പോലും പങ്കിടാത്ത ഒരു വിജയോന്മാദമായിരുന്നു. എന്റെയുള്ളിലെ രഹസ്യമായിരുന്നു അത്. എന്റെ കുട്ടിക്കാവിന് ഞാൻ കൊടുക്കുന്നിടത്തോളം സ്നേഹം. അതീഭൂമിയിൽ വേറാർക്കും കൊടുക്കാൻ കഴിയില്ല എന്ന വിശ്വാസത്തിന്റെ വിജയമായിരുന്നു അത്. മറക്കാൻ കഴിയുന്നില്ലല്ലൊ എന്ന നൊമ്പരത്തിൽ പിടയുന്ന അവളോട് എനിക്കു വേണമെങ്കിൽ പറഞ്ഞുകൊടുക്കാമായിരുന്നു.

""അയാൾ നിന്നെ സ്നേഹിക്കാഞ്ഞിട്ടായിരിക്കില്ല കുട്ടിക്കാവേ. അതു തിരിച്ചറിയാൻ നിനക്കു കഴിയാത്തതാണ്. എന്താണെന്നല്ലേ, നിന്റെ സ്നേഹമാകെ, നിന്റെ മനസാകെ, പണ്ടേ ഞാൻ എന്റെ ഉള്ളിലേക്ക് അടർത്തിയെടുത്തില്ലേ. കുട്ടിക്കാവിന് ഈ ജന്മം ഇത്താക്കിനെയല്ലേ പ്രണയിക്കാൻ കഴിയൂ. ആ പ്രണയമല്ലേ തിരിച്ചറിയാൻ കഴിയൂ.''
ഒരിക്കലും ഞാനതു പറഞ്ഞുകൊടുത്തില്ല. അത് എന്റെ രഹസ്യം. കല്യാണപന്തലുയർന്ന വീട്ടിൽ നിന്നു തിരിച്ചുനടക്കുമ്പോൾ ജീവിതത്തിൽ പൂർണമായി തോറ്റുകൊടുക്കുകയാണെന്നറിഞ്ഞിട്ടും എന്നെ ജീവിപ്പിച്ചു നിർത്തിയ ലഹരി നിറഞ്ഞ രഹസ്യം. ഇപ്പോഴും ഏകാന്തമായ ജീവിതത്തിനിടയിൽ ആ ലഹരിയല്ലേ എന്നെ ജീവിപ്പിക്കുന്നത്, നീ എന്റേതു മാത്രമായിരുന്നു എന്ന ലഹരി.
കുട്ടിക്കാവിന്റെ സ്വന്തം ഇത്താക്ക്.

Comments