ജോലിക്കുള്ള കൂലി കിട്ടാത്ത അങ്കണവാടി ജീവനക്കാർ

മൂന്ന് വയസ്സിനും ആറ് വയസ്സിനും ഇടയിലുള്ള കുഞ്ഞുങ്ങളെ ഏൽപ്പിച്ചു പോകാൻ പറ്റിയ ഒരു ഡേ കെയർ സംവിധാനം, പ്ലേ സ്കൂളിന് പകരമായ ഒരു സ്ഥലം, എന്നൊക്കെയാണ് അങ്കണവാടികളെക്കുറിച്ച് പൊതുവേയുള്ള ധാരണ. പക്ഷേ അതങ്ങനെയല്ല. കേരളത്തെ സംബന്ധിച്ച്, ആരോഗ്യ സംവിധാനത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള നാഡീവ്യൂഹമാണ് അങ്കണവാടികൾ. മൂന്നു മുതൽ 6 വയസ്സുവരെയുള്ള കുഞ്ഞുങ്ങളുടെ, കൗമാര പ്രായക്കാരായ കുട്ടികളുടെ, ഗർഭിണികളുടെ, മുലയൂട്ടുന്ന സ്ത്രീകളുടെ, വയോജനങ്ങളുടെയെല്ലാം ആരോഗ്യ വ്യവസ്ഥയെ നേരിട്ട് അറിയുകയും അതിനെ നിരന്തരമായി പരിപാലിക്കുകയും ചെയ്യുന്ന സങ്കീർണ്ണവും ശക്തവുമായ സംവിധാനം.

ICDS, The integrated Child Development Scheme, സംയോജിത ശിശു വികസന സേവന പദ്ധതി. വനിതാ - ശിശു വികസന മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന പദ്ധതി.
പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ ഇവയാണ്:
ആറ് വയസ്സുവരെയുള്ള കുട്ടികളുടെ പോഷക ആരോഗ്യനിലവാരം മെച്ചപ്പെടുത്തുക. ശിശുക്കളുടെ ശരിയായ മാനസിക, ശാരീരിക, സാമൂഹിക വികസനത്തിനു വേണ്ട അടിത്തറയിടുക, മരണം, രോഗാവസ്ഥ, പോഷക ദാരിദ്ര്യം, സ്കൂളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് എന്നിവ സംഭവിക്കുന്നത് കുറയ്ക്കുക, ശിശു വികസനം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള വിവിധ വകുപ്പുകളുടെ നയങ്ങളും നടപടികളും ഫലപ്രദമായി ഏകോപിപ്പിക്കുക, ശരിയായ പോഷണ ആരോഗ്യ ശിക്ഷണത്തിലൂടെ കുട്ടികളുടെ ആരോഗ്യ പോഷക ആവശ്യങ്ങൾ നോക്കാൻ രക്ഷിതാക്കളെ പ്രാപ്തരാക്കുന്ന വിധത്തിൽ അവരുടെ ശേഷി വർധിപ്പിക്കുക.

ഈ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നത്, പൂരക പോഷകാഹാരം, രോഗപ്രതിരോധം, ആരോഗ്യ പരിശോധന, റഫറൽ സേവനങ്ങൾ, സ്കൂൾ പൂർവ്വ അനൗപചാരിക വിദ്യാഭ്യാസം പോഷകാഹാര - ആരോഗ്യ വിദ്യാഭ്യാസം എന്നീ സേവനങ്ങളിലൂടെയാണ്. അതിന്റെ കേന്ദ്രമാണ് ഓരോ അങ്കണവാടികളും.

1975 ഒക്ടോബർ രണ്ടിനാണ് ഈ ദേശീയ പദ്ധതി നിലവിൽ വന്നത്.
കേരളത്തിൽ ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാമായി - 33,115 അങ്കണവാടികൾ ഉണ്ട്. ഒരു അങ്കണവാടിയിൽ രണ്ട് പേരാണ് ഉണ്ടാവും. അങ്കണവാടി വർക്കറും ഹെൽപ്പറും. ഇതിൽ 129 എണ്ണം ഒരുവർക്കർ മാത്രമുള്ള മിനി അങ്കണവാടികളാണ്.

പുറത്ത് നിന്ന് കാണുന്നതുപോലെയല്ല, അംഗൻവാടി ടീച്ചറും ഹെൽപ്പറും ചെയ്യുന്ന ജോലികളുടെ വ്യാപ്തി. കുഞ്ഞുങ്ങളെ പരിപാലിക്കുക, മൂന്ന് നേരം ഭക്ഷണം കൊടുക്കുക എന്നതിനപ്പുറത്ത് എത്രയോ ജോലികൾ ഓരോ അംഗൻവാടി ജീവനക്കാരും ചെയ്യുന്നുണ്ട്.

സർക്കാരിന്റെ അടിസ്ഥാനപരമായ എല്ലാ വിവരശേഖരണവും നടത്തുന്നത് അങ്കണവാടി ജീവനക്കാരിലൂടെയാണ്.

കോവിഡ് കാലത്ത് ഒരോ കുടുംബത്തിലേയും ആരോഗ്യ വ്യവസ്ഥയുടെ സൂക്ഷ്മമായ ഡാറ്റ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ ശേഖരിച്ചത്, ഓരോ കുടുംബവുമായും വ്യക്തി ബന്ധമുള്ള അങ്കണവാടി ജീവനക്കാർ എന്ന നിശ്ശബ്ദ സൈന്യത്തിന്റെ വിശ്രമമില്ലാത്ത സേവനത്തിലൂടെയാണ്.

ഇത്രയും ജോലികൾ ചെയ്യുന്ന അങ്കണവാടി ജീവനക്കാർക്ക് ചെയ്യുന്ന ജോലിയ്ക്കനുസരിച്ചുള്ള വേതനം ലഭിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. ഇല്ല എന്നാണ് ഉത്തരം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഭേദമാണ് എന്ന് തോന്നുമെങ്കിലും തുച്ഛമായ വരുമാനമാണ് അങ്കണവാടി ജീവനക്കാരുടേത്. 12,000 രൂപയാണ് അങ്കണവാടി ടീച്ചർക്ക് ലഭിക്കുന്നത്. ഒരു ദിവസത്തെ കൂലി കണക്കാക്കിയാൽ 400 രൂപ. ഹെൽപ്പർക്ക് കിട്ടുന്നത് മാസം വെറും 8000 രൂപയാണ്. ഒരു ദിവസം 266 രൂപ. ഇതിൽ വർക്കറുടെ ഓണറേറിയത്തിൽ നിന്ന് 500 രൂപയും ഹെൽപ്പറുടെ ഓണറേറിയത്തിൽ നിന്ന് 250 രൂപയും ക്ഷേമനിധി പിടിക്കുന്നുമുണ്ട്. കേന്ദ്ര വിഹിതമായ 4500 രൂപയും സംസ്ഥാന വിഹിതമായ 5300 രൂപയും തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതമായ 2200 രൂപയും ചേർത്തിട്ടാണ് വർക്കറുടെ വേതനമായ പന്ത്രണ്ടായിരത്തിൽ എത്തിയ്ക്കുന്നത്.
ഹെൽപ്പർക്ക് നൽകുന്ന വേതന വിഹിതം 2250, 4300, 1450 എന്നിങ്ങനെയാണ്.

100 % സ്ത്രീകൾ ജോലി ചെയ്യുന്ന മേഖലയാണ് അങ്കണവാടികൾ. സ്കൂളിൽ പോകുന്നതിനു മുൻപ് കുഞ്ഞുങ്ങളെ പലതരത്തിൽ ഒരുക്കിയെടുക്കുന്ന കുറേ സ്ത്രീകൾ. വീട്ടിലെ മുഴുവൻ ജോലികളും തീർത്താണ് ഇവർ അങ്കണവാടികളിൽ എത്തുന്നത്. ഭക്ഷണമുണ്ടാക്കലും കുഞ്ഞുങ്ങളെ പരിപാലിക്കലുമൊക്കെ സ്ത്രീകൾ സ്വാഭാവികമായും ചെയ്യുമെന്നും ചെയ്യുമല്ലോയെന്നുമുള്ള സൂത്ര ന്യായങ്ങളുണ്ട് ഈ ജോലിയുടെ ഡിസൈനിങ്ങിൽ എന്ന് സൂക്ഷ്മമായി വിലയിരുത്തിയാൽ മനസ്സിലാവും. അത് സ്ത്രീകളാണല്ലോ ചെയ്യേണ്ടത് എന്ന സൂത്രം. അമ്മത്തം ചാർത്തി നൽകിയാൽ സ്വാഭാവികമായും കുറച്ച് കൊടുത്താൽ മതി കൂലി എന്ന എളുപ്പം. ഒരേ സമയം സേവനമാണെന്ന് പറയുകയും 24 മണിക്കൂറും ചെയ്താൽ തീരാത്ത ജോലി ഏൽപ്പിക്കുകയും തുച്ഛമായ ശമ്പളം നൽകുകയും ചെയ്യുന്നതിന്റെ ഇരട്ടത്താപ്പ് ഇതിലുണ്ട്.

കേന്ദ്ര- സംസ്ഥാന സർക്കാരുകളും തദ്ദേശഭരണ സ്ഥാപനങ്ങളും ചേർന്നാണ് കുഞ്ഞുങ്ങളുയും സ്ത്രീകളുടേയും കൗമാരക്കാരുടേയും ആരോഗ്യം മുൻത്തി ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. നാടിന്റെ വികസനമാണ് മുഖ്യം, അടിസ്ഥാന സൗകര്യ വികസനമാണ് പ്രധാനം എന്ന് കരുതുന്ന ഭരണാധികാരികളാണ് ഇവിടെയുള്ളത്. തൊഴിലാളികളെ തൊഴിലാളികളായി കാണാനും മിനിമം വേതന പരിധിയിലേക്ക് അങ്കണവാടി ജീവനക്കാരുടെ വേതനം ഉയർത്താനും ഇരു സർക്കാരുകളും തയ്യാറാവുകയാണ് വേണ്ടത്.

Comments