എന്റെ സ്വാതന്ത്ര്യം മറ്റൊരാളുടെ പോക്കറ്റിൽ അല്ല

"സൗന്ദര്യത്തിന്റേയും പ്രണയത്തിന്റേയും മാതൃത്വത്തിന്റേയും പ്രതിനിധാന വാർപ്പുമാതൃകകളിൽ ബന്ധിക്കപ്പെടേണ്ടവളല്ല സ്ത്രീ' - എന്ന ഈ സമൂഹത്തോടുള്ള പെണ്ണിന്റെ തർക്കം കൂടിയാണ് എന്നെ സംബന്ധിച്ചിടത്തോളം എന്റെ ചിത്രങ്ങൾ. " - ജീവിതത്തിൽനിന്ന് ഒരു വർഷം കൂടി അടർന്നുപോകുമ്പോൾ, അത് ജീവിതത്തിൽ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങൾ വീണ്ടെടുക്കപ്പെടുകയാണിവിടെ. അഞ്ജു പുന്നത്ത് എഴുതുന്നു.

I wanted to be an artist,

ജൂഡി ചിക്കാഗോ എന്ന ഫെമിനിസ്റ്റ് ആർട്ടിസ്റ്റിനെ കുറിച്ച് വായിക്കുകയും അവരുടെ സൃഷ്ടികളിലൂടെ അവരുടെ ചിന്തകളെ അറിയാൻ ശ്രമിക്കുകയും ചെയ്ത ഒരു വർഷമായിരുന്നു 2022. ജൂഡി ചിക്കാഗോയുടെ വുമൺഹൗസ് (1972) അവരുടെ വിദ്യാർഥികളുമായി ചേർന്ന് ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടത്തെ സ്ത്രീകളുടെ അനുഭവങ്ങളുടെ പ്രതിനിധാനമാക്കി മാറ്റി. എന്നെ ഒരുപാട് സ്വാധീനിച്ച ഒരു വർക്കാണത്.. ഒരു സ്ത്രീയെന്ന നിലയിൽ ഞാൻ എങ്ങനെ എന്നെ രൂപപ്പെടുത്തി എടുക്കണം എന്ന എന്റെ ചിന്തകളെ ജൂഡിയ്ക്ക് സ്വാധീനിക്കാൻ സാധിച്ചിട്ടുണ്ട്.

Once I knew that I wanted to be an artist, I made myself into one. I did not understand that wanting doesn't always lead to action. Many of the women had been raised without the sense that they could mold and shape their own lives, and so, wanting to be an artist (but without the ability to realize their wants) was, for some of them, only an idle fantasy, like wanting to go to the moon.' - JUDY CHICAGO

ജീവിക്കാനുള്ള മരുന്ന്

ചില ബുദ്ധിമുട്ടുകളിലൂടെ ജീവിതം പ്രയാസപ്പെട്ടു നീങ്ങുന്ന ഒരു ഘട്ടത്തിലാണ് ഞാൻ മുടങ്ങാതെ എല്ലാ ദിവസവും ചിത്രങ്ങൾ വരക്കാൻ തുടങ്ങിയത്. പതുക്കെ, ഒരു ചിത്രമെങ്കിലും കോറിയിടാതെ കിടന്നാൽ ഉറക്കം വരാതെ ആയി. അഭേദ്യമായ ഒരു ബന്ധം ഞാനും വരകളും തമ്മിൽ ഞാനറിയാതെ തന്നെ രൂപപ്പെടുകയായിരുന്നു. ചിത്രകലയിൽ എന്തെങ്കിലും ശിക്ഷണമോ മുൻപരിചയമോ ഇല്ലാതിരുന്ന എനിക്ക് ഞാൻ വരയ്ക്കുന്ന ചിത്രങ്ങളെ എന്റെ തീർത്തും വ്യക്തിപരമായ ആവിഷ്‌കാരങ്ങൾ എന്നതിലപ്പുറം ഏതെങ്കിലും വിധത്തിൽ മനസ്സിലാക്കാനോ ഉൾക്കൊള്ളാനോ സാധിച്ചിരുന്നില്ല. വരച്ചു കൊണ്ടേയിരിക്കുക എന്നല്ലാതെ മറ്റെന്തെങ്കിലും എന്റെ പരിഗണനയിൽ ഉണ്ടായിരുന്നേയില്ല.

ആ കാലത്തു Scribbling ചെയ്തു തുടങ്ങിയത് ആ പ്രവർത്തിയിൽ ഏർപ്പെടുമ്പോൾ എന്നെ അലട്ടികൊണ്ടിരിക്കുന്ന ചിന്തകളിൽ നിന്നും വഴിമാറിപ്പോകാൻ കഴിഞ്ഞിരുന്നു എന്നതു കൊണ്ട് മാത്രം ആയിരുന്നു. അങ്ങനൊരു ശൈലി ചിത്ര രചനയിൽ ഉണ്ടെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. അതുപോലെ തന്നെ പിന്നീട് എന്റെ ചിത്രങ്ങളിൽ zentangles വരാൻ തുടങ്ങി. പ്രശസ്ത ചിത്രകാരിയും visual poet ഉം ആയ ഡോണ മയൂര ഒരിക്കൽ ഫെയ്സ്ബുക്കിൽ ഞാൻ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ zentangles എന്ന കമന്റ് ഇട്ടപ്പോൾ ആണ് അങ്ങനൊരു ശൈലി ഉണ്ടെന്ന് ഞാൻ വീണ്ടും തിരിച്ചറിയുന്നത്. ചിത്രം വരക്കുക എന്നത് എന്റെ ജീവൻ നിലനിൽക്കാനുള്ള ഒരു മരുന്ന് എന്ന പോലെ ആയിരുന്നു അന്നൊക്കെ.

2015 ൽ തുടങ്ങിയ ചിത്രരചന ഇന്നും ഞാൻ അതെ ആവേശത്തോടെ തുടരുന്നുണ്ട്. ഇന്ന് ഞാൻ കൂടുതൽ കാര്യങ്ങൾ അറിയാൻ ശ്രമിക്കുന്നു. എന്നെ നിലനിർത്താൻ വേണ്ടി വരച്ചു തുടങ്ങിയെങ്കിലും എനിക്ക് ഇന്ന് ചിത്ര രചന വെറും ജീവൻ നിലനിർത്താനുള്ള മരുന്ന് മാത്രമല്ല, ജീവിതത്തിനു കൂടുതൽ കരുത്തും ദിശാബോധവും പകരാനുള്ള ഒരു ശ്രമം കൂടിയാണ്. സ്ത്രീ എന്ന നിലയ്ക്ക് സ്വയം കണ്ടെത്താനുള്ള അന്വേഷണങ്ങളാണ്. അതുകൊണ്ടാകാം എന്റെ ചിത്രങ്ങളിൽ ഭൂരിപക്ഷവും സ്ത്രീയുടെ ചിന്തകളുടെ വർണ്ണനകളായി മാറുന്നത്. പല ആർട്ടിസ്റ്റുകളും എന്നോട് ചോദിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് എപ്പോളും സ്ത്രീകളുടെ ഇമേജസ്/ചിന്തകൾ എന്റെ വരകളിൽ വരുന്നത് എന്ന്. അത് ആവർത്തനം ആയി തോന്നുന്നില്ലേ എന്നും ആരായുകയുണ്ടായി.

"സൗന്ദര്യത്തിന്റേയും പ്രണയത്തിന്റേയും മാതൃത്വത്തിന്റേയും പ്രതിനിധാന വാർപ്പുമാതൃകകളിൽ ബന്ധിക്കപ്പെടേണ്ടവളല്ല സ്ത്രീ' - എന്ന ഈ സമൂഹത്തോടുള്ള പെണ്ണിന്റെ തർക്കം കൂടിയാണ് എന്നെ സംബന്ധിച്ചിടത്തോളം എന്റെ ചിത്രങ്ങൾ. ചരിത്രം നോക്കിയാലും വർത്തമാനം നോക്കിയാലും സ്ത്രീ ചിത്രകാരികളിലെല്ലാം ഈ ഒരു പ്രതിഷേധത്തിന്റെ അംശം കാണാൻ സാധിക്കും. ആ കൂട്ടത്തിൽ എന്നെക്കൊണ്ട് സാധിക്കുന്നതു പോലെ ഞാനും പങ്കു ചേരാൻ ശ്രമിച്ചിട്ടുണ്ട്. അബോധപൂർവ്വമായ ഒരു ആനന്ദത്തിൽ നിന്നും ബോധപൂർവ്വമായ ഒരു കലാ പ്രവർത്തനമായി ചിത്രകല എന്നിൽ പരിണമിക്കുന്നത് ഇങ്ങനെയാണ്.

അതുകൊണ്ടു തന്നെ വളരെ വൈയക്തികമായ ചിന്തകൾ പോലും എന്റെ വരകളിൽ, പലപ്പോളും ഞാൻ അറിയാതെയും, പുറത്തു വന്നിട്ടുണ്ട്. കവിതയിലൂടെ, കഥകളിലൂടെ ജനങ്ങളുടെ മനസിനെ തൊട്ടറിയാൻ സാധിക്കുന്ന എഴുത്തുകാരെ പോലെ തന്നെ എന്റെ വരകളിലൂടെ ഓരോ മനുഷ്യന്റെയും സ്വകാര്യ ഭാവനകളെയും ആശകളെയും വേദനകളെയും വരച്ചിടാൻ സാധിക്കണം എന്നു വ്യാമോഹിക്കാറുണ്ട്.

ചിത്രരചനയും സ്വാതന്ത്ര്യവും

""I am my own muse. The subject I know best. The subject I want to better.''- Frida Kahlo

ഫ്രിദയുടെ ഈ വാക്കുകൾ ഓർക്കാത്ത ദിവസങ്ങൾ കുറവാണ്. ഫ്രിദ പറഞ്ഞത് പോലെ എന്നെക്കാൾ കൂടുതൽ എന്നെ അറിയുന്ന വേറൊരു വ്യക്തി ഈ ഭൂമിയിൽ ഇല്ലെന്നിരിക്കെ എന്നെ പ്രചോദിപ്പിക്കാൻ എന്നെക്കാൾ മറ്റൊരാൾക്കു സാധിക്കുകയില്ലല്ലൊ.. ജീവിതത്തിൽ നേരിട്ട ഒറ്റപെടുത്തലുകൾ, പരിഹാസങ്ങൾ, ആക്ഷേപങ്ങൾ, വെല്ലുവിളികൾ സന്തോഷങ്ങൾ, സൗഹൃദങ്ങൾ, പ്രണയം... തുടങ്ങിയെല്ലാം എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. എന്റെ സ്വാതന്ത്ര്യം മറ്റൊരാളുടെ പോക്കറ്റിൽ അല്ല എന്ന ചിന്ത എപ്പോളും നിലനിർത്തിയിരുന്നു. ഞാൻ വരയ്ക്കുന്നതും ജീവിക്കുന്നതും ആരെയും തൃപ്തിപെടുത്താനല്ല മറിച്ച് എന്നെ തൃപ്തിപ്പെടുത്താനാണ് എന്ന ബോധ്യം എന്നും ഉണ്ടായിരുന്നു. തുടക്കകാലം മുതൽ നഗ്‌നമായ ശരീരം വരച്ചാൽ ആളുകൾ എന്ത് പറയും എന്ന ഭയം എനിക്ക് ഇല്ലായിരുന്നു.

സ്ത്രീയുടെ ഒരു വെല്ലുവിളി അവൾ എന്നും എല്ലായിടത്തും സ്ത്രീ മാത്രമായിപ്പോവുന്നു എന്നതാണ്. പുരുഷനു മുഴുവനായും ഒരു ആർട്ടിസ്റ്റ് മാത്രം ആവാൻ സാധിക്കും. പക്ഷേ സ്ത്രീയെ ആ നിലയ്ക്ക് സമൂഹം ഒരിക്കലും അംഗീകരിക്കാറില്ല. അവൾ ഒരു ആർടിസ്റ്റ് ആണെങ്കിലും അതിലുപരി അവളൊരു സ്ത്രീയാണ്. കുടുംബം ഇല്ലേ മക്കൾ ഇല്ലേ ഇങ്ങനൊക്കെ വരച്ചു മാധ്യമങ്ങളിൽ ഇടാമോ, മക്കൾ കാണില്ലേ, തുടങ്ങിയ നോട്ടങ്ങളുടെ നടുവിലാണ് അവൾ എന്നും. പ്രണയമോ രതിയോ വിഷയമായി വരുന്ന ചിത്രം വരച്ചിട്ടാൽ സ്ത്രീയായതിനാൽ തനിയ്ക്ക് ഇവിടെ എങ്ങനെ സ്വസ്ഥമായി ഉറങ്ങാൻ സാധിക്കും എന്നു മെസ്സേജ് അയച്ച ഒരു ആർട്ടിസ്റ്റിനെ എനിക്കറിയാം.
സ്ത്രീക്ക് ഈ സമൂഹത്തിൽ പൂർണമായി ഒരു കലാകാരി ആവാൻ സ്വാതന്ത്ര്യം കിട്ടുന്നുണ്ടോ? സമൂഹം അവളെ കെട്ടിയിട്ടിരിക്കുന്ന ഒരുപാട് ചങ്ങലകൾ പൊട്ടിച്ചെറിയാൻ ധൈര്യം കാണിച്ചാൽ മാത്രമേ അങ്ങനൊരു സ്വാതന്ത്ര്യത്തിലേയ്ക്ക് അവൾക്ക് എത്തിപ്പെടാൻ സാധിക്കുകയുള്ളു. പ്രമുഖ ആർട്ടിസ്റ്റ് സാറ ഹുസൈന്റെ "What the Body Says' എന്ന പെയിന്റിംഗ് സീരീസിനോട് അതിയായ ഇഷ്ടവും ആർടിസ്റ്റിനോട് അതിരില്ലാത്ത ബഹുമാനം തോന്നുന്നത് അതുകൊണ്ടാണ്.

സംഘടിച്ചു ശക്തരാവുക

ചിത്രകലയിലൂടെ സമൂഹത്തിൽ ഇടപെടാൻ സാധിക്കുമ്പോളാണ് യഥാർത്ഥത്തിൽ ആത്മസംതൃപ്തി നേടാൻ കഴിയുക എന്ന ചിന്ത വന്നപ്പോൾ ആണ് സംഘടിച്ച് ശക്തരാവുക എന്ന ആശയം മുൻനിർത്തി പ്രവർത്തിക്കുന്ന Varamukhi Women Art Commune-ൽ ഞാൻ 2020 ൽ അംഗമാവുന്നത്. ഈ കൂട്ടായ്മ തരുന്ന കരുത്തും ആവേശവും ഒന്ന് വേറെ തന്നെയാണ്. നൂറു കലാപ്രതിഭകൾ ചേർന്ന് മഹാത്മാഗാന്ധിയുടെ നൂറു ചിത്രങ്ങൾ 200 മീറ്റർ മുഴുനീളൻ ക്യാൻവാസിൽ വരച്ച ചരിത്രത്തിന്റെ ഭാഗമായത് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടം നേടിക്കൊണ്ടാണ്. വരമുഖിയോടൊപ്പം ആ നൂറിൽ ഒരാളായി മാറാൻ എനിക്കും സാധിച്ചു. കേരള ഗാന്ധി കെ. കേളപ്പൻ കൊയപ്പള്ളി തറവാട്ടിലെ ചുവരുകളിൽ അദ്ദേഹത്തിന്റെ ജീവിതത്തിലെ ചരിത്ര നിമിഷങ്ങൾ പകർത്തിയതും വരമുഖിയാണെന്നത് അഭിമാനമാണ്. ഇതു പോലെ ഒരുപാട് ചെറുതും വലുതുമായ കൂട്ടായ കലാപ്രവർത്തനങ്ങൾ നടത്താൻ ഈ കാലം കൊണ്ട് ഞങ്ങൾക്ക് സാധിച്ചത് സംഘടിച്ചതിന്റെ ഫലമായി ലഭിച്ച ആത്മവിശ്വാസം കൊണ്ടാണ്. ഒറ്റയ്ക്കല്ല എന്ന തോന്നൽ നൽകുന്ന കരുത്തു നമ്മൾ പ്രതീക്ഷിക്കുന്നതിലുമൊക്കെ വലുതാണ്.

2022

ഒരു പേപ്പറും പേനയും എടുത്ത് ഒരു പത്തു മിനിറ്റ് പോരെ ഒരു ഇല്ലുസ്‌ട്രേഷൻ ചെയ്തു തരാൻ എന്ന ലാഘവത്വത്തോടെ ചിത്രകലയെ സമീപിക്കുന്ന ഒരുപാടു പേരുണ്ട്. പലപ്പോഴും ലഭിക്കുന്ന പണത്തിലും ഈ നിലപാട് പ്രതിഫലിക്കും. സത്യത്തിൽ പ്രശസ്തിയും സാമൂഹികമായി വലിയ അംഗീകാരങ്ങളും അവയുടെ ആനുകൂല്യങ്ങളും അധികാരങ്ങളും ഇല്ലാത്ത ആർട്ടിസ്റ്റുകൾ നേരിടുന്ന പ്രതിസന്ധിയാണിത്. പതുക്കെ എന്റെ കലയ്ക്ക് ചെറുതെങ്കിലും ഒരു വില കല്പിക്കാനുള്ള ആത്മവിശ്വാസം ഞാൻ ആർജ്ജിച്ചു എന്നതാണ് 2022-ൽ സംഭവിച്ച ഒരു കാര്യം. എങ്കിലും സൗഹൃദം മുൻനിർത്തി ഇപ്പോളും ഞാൻ എന്റെ വരകൾ പല ഓൺലൈൻ മാസികകൾക്കും കാശു വാങ്ങാതെ കൊടുക്കാറുണ്ട്. എല്ലാത്തിനുമുപരി ഈയൊരു യാത്ര തുടരുക എന്നതാണ് ലക്ഷ്യം. ഒരുപാടു സുഹൃത്തുക്കൾ ആ യാത്രയിൽ കൂടെ നിന്നിട്ടുണ്ട്. പ്രോൽസാഹിപ്പിക്കുകയും കരുത്തു പകരുകയും ചെയ്തിട്ടുണ്ട്. അവരോടൊക്കെ വാക്കുകളിൽ ഒതുക്കാൻ ആകാത്ത നന്ദിയുണ്ട്. അവസാന ശ്വാസം വരെ ഈ വഴിയിൽ മുന്നോട്ടു പോകാൻ സാധിക്കണമെന്ന അദമ്യമായ ആഗ്രഹത്തോടെയാണ് പുതുവർഷത്തിലേയ്ക്ക് കാലെടുത്തു വയ്ക്കുന്നത്. എല്ലാവർക്കും സുന്ദരമായ പുതുവർഷം ആശംസിക്കുന്നു.


അഞ്ജു പുന്നത്ത്

ഫ്രീലാൻസ്​ ഇല്ലസ്​​ട്രേറ്റർ, ചിത്രകാരി. കേരള ലളിതകലാ അക്കാദമിയുടെ എക്​സിബിഷനുകളിൽ പ​ങ്കെടുത്തിട്ടുണ്ട്​.

Comments