രണ്ടു രാപ്പകലിന്റെ സങ്കൽപ്പക്കടൽ

രാജീവ് രവിയുടെ 'തുറമുഖം' എന്ന സിനിമയുടെ ശബ്ദപഥത്തിനായി ഒരു 'പുതിയ' നാടോടിക്കഥപ്പാട്ടുണ്ടാക്കാനിരിക്കുമ്പോഴാണ്, ഇലങ്കയിലെ ആദംമല (Adam's Peak) തേടി മദ്ധ്യേഷ്യൻ തീരങ്ങളിൽ നിന്ന് കപ്പലോട്ടിയ സാഹസികരായ സുജായികളെ കുറിച്ച് പൊന്നാനിയിലെ നാട്ടു ചരിത്രകാരൻ ടി.വി. അബ്ദുൾ റഹ്മാൻകുട്ടി മാസ്റ്റർ കവി അൻവർ അലിയോട് പറയുന്നത്. അപ്പോൾ കവിക്കൊപ്പമുണ്ടായിരുന്ന ഷഹബാസ് അമന്റെ നാവിൽ നിന്നാണ് ഹാദി എന്ന പേര് വീണത്. അൻവർ പറയുന്നു, 'ബാക്കിയെല്ലാം രണ്ടു രാപ്പകലിന്റെ സങ്കൽപ്പക്കടൽ തനിയേ ഇരമ്പിയാർത്തത്. പാട്ടുകെട്ടിക്കെട്ടി കവിതയായിപ്പോയത്'.

ആദംമല തേടി, ഹാദി
ആലി മരയ്ക്കാൻ
ആലമേറും മരക്കപ്പൽ
കേറിപ്പോയ്, ഒരിക്കൽ....

പന്തിരണ്ടു ഖലാസിമാ-
രെന്തിനും പോന്നോര്
വൻകരയ്ക്കു ദ്വീപു പോലെ
വഞ്ചിത്തുണക്കാര്

പടച്ചോന്റെ കടക്കണ്ണിൻ
പൊയ്കയല്ലോ കടല്
പാമരങ്ങൾ തൊട്ടില്, താ-
രാടുമിളന്തെന്നല്

ഹാദിസ്രാങ്കിന്റെയോ അതോ
ആഴിയുടേയോ
അടിത്തട്ടിൽ നിന്നൊരു മീൻ
മിന്നിമറഞ്ഞോ?
ഏഴുനിറവില്ലുപോലെ
കൊള്ളിമീനു പോലേ...?

ഹാദിയാകെ ആന്തലായി
ഓളമായി ബഹറ്

ചാട്ടുളിക്കണ്ണാലെ സ്രാങ്ക്
നീട്ടിയെറിഞ്ഞാറേ
ചോന്നു പടച്ചോന്റെ കണ്ണ്
ചോര പൊടിഞ്ഞാറേ

പാമരങ്ങൾ തൊട്ടിലിട്ട്
പോറ്റുമിളങ്കാറ്റുകള്
നോക്കിനിക്കെ കഴു...കമ്മാ-
രായി ദിക്കെട്ടും
പൊന്തണള്ളാ - അള്ളാ
പൊന്തണള്ളാ - അള്ളാ

നോക്കിനിക്കെ പൊന്തണള്ളാ
തീയ് തുപ്പി പാറണള്ളാ
കത്തണള്ളാ ചീറണള്ളാ
കീയണള്ളാ - അള്ളാ

ഹാദിസ്രാങ്ക് കണ്ടുനിക്കെ
ആഴി പെരുമ്പരവയായി
വെളളിക്കൊമ്പൻസ്രാവു പോലെ
പല്ലിറുമ്പണ് തിരകളള്ളാ
തിരകളള്ളാ - അള്ളാ...
തിരകളള്ളാ - അള്ളാ...

അഞ്ചു തുണവഞ്ചി കത്തണ്
പന്തിരണ്ടു പേരും കത്തണ്
ഏഴു പായ നിന്നുകത്തണ്
ദാഹം, ഈസാന്നബിപോലെ
കടലിമ്മേ നടക്കണ്...
കടലിമ്മേ നടക്കണ്...

2
ആദംമല തേടിപ്പോയ
ഹാദി മരയ്ക്കാൻ
പ്രാന്തുമലത്തീനടുക്ക്
പാറപോലെ നിന്നൂ

എട്ടുദിക്കും നിന്നെരിയെ
പെടപെടയ്ക്കും മീനെ
കൂർത്ത കണ്ണ് കുന്തമാക്കി
കോർത്തെടുത്തൂ താനേ

എട്ടുദിക്കും വിർപ്പടക്കെ
ചോര കപ്പുമ്മാറ്
കപ്പലിന്റെ അണിയത്ത്
കുത്തിനിർത്തീ സ്രാങ്ക്

3
കോലാനോ മാച്ചാനോ അല്ല
ഓലപ്പടവനുമല്ല
ഓളാവോ ശീലാവോ അല്ല
വാലന്തെരച്ചിയുമല്ല

മിന്നിമിന്നിച്ചിരിച്ചമരത്തിരിക്കണ്
മാലാഹച്ചിറകുള്ള ഹൂറി
വിങ്ങിവിങ്ങിക്കരഞ്ഞവളുരിയാടണ്
മീനായ പേക്കഥ, നീറി

പെട്ടെന്ന് തീയങ്ങണഞ്ഞ്...
അട്ടത്ത് സൂര്യൻ മറഞ്ഞ്...
പൊന്നുപടച്ചോന്റെ കണ്ണായ പൊയ്കയിൽ
കപ്പല് കട്ടമരമായ്

ചിറകാലെ തിരകൾ വകഞ്ഞു പെണ്ണ്
ബഹറായ ബഹറ് തുഴഞ്ഞ്
മുലരണ്ടുമിടയിൽ കിടന്നു സ്രാങ്ക്
തല ചായ്ച്ചു മെല്ലെയുറങ്ങി

പൊന്നാനിയെത്തീല
കൊച്ചീലുമെത്തീല
കൊളമ്പിലുമെത്തീല കപ്പൽ....

തെക്കങ്കടലിന് ജിന്നുകേറുന്നേരം
കപ്പപ്പണിക്കാര് കേക്കാറുണ്ടിപ്പഴും
ഹാദി മരയ്ക്കാനെ പണ്ട്
ഹൂറി കൊണ്ടോയോരു പാട്ട്.

Comments