ഫ്രാങ്കോയുടെ അഭിഭാഷകൻ
എന്റെ പേര് പറയുന്നത് അത്ര നിഷ്കളങ്കമായല്ല:
അഭിലാഷ് മോഹൻ
ഫ്രാങ്കോയുടെ അഭിഭാഷകൻ എന്റെ പേര് പറയുന്നത് അത്ര നിഷ്കളങ്കമായല്ല: അഭിലാഷ് മോഹൻ
ഫ്രാങ്കോക്കെതിരായ ലൈംഗിക പീഡനക്കേസില്‍, സാക്ഷിയായ സിസ്റ്റര്‍ അനുപമയുമായി, റിപ്പോര്‍ട്ടര്‍ ടി.വിക്കുവേണ്ടി അഭിലാഷ് മോഹന്‍ നടത്തിയ അഭിമുഖം കോടതിയില്‍ ഹാജരാക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ കോടതി അഭിലാഷ് മോഹനില്‍നിന്ന് അഭിമുഖത്തെക്കുറിച്ച് വിവരം ശേഖരിക്കുകയും ചെയ്തിരുന്നു. കേസിലെ വിധിക്കുശേഷം പ്രതിഭാഗം അഭിഭാഷകന്‍ തന്റെ പേര് പരാമര്‍ശിച്ച്, കേസ് ജയിച്ചത് ഒരു മാധ്യമപ്രവര്‍ത്തകന്റെ അഭിമുഖം കാരണമാണ് എന്നു പറയുന്നത് ഒരുതരം നരേറ്റീവ് ബില്‍ഡിങ്ങാണെന്ന് അഭിലാഷ് മോഹന്‍ എഴുതുന്നു
14 Jan 2022, 06:51 PM
ഫ്രാങ്കോ കേസില്‍ വിധിയ്ക്കുശേഷം പ്രതിഭാഗം വക്കീല്‍ എന്റെ പേര് പരാമര്‍ശിക്കുന്നതു കണ്ടപ്പോള്‍ അത് അത്ര നിഷ്‌കളങ്കമായി തോന്നിയില്ല, അതില്‍ എന്തെങ്കിലും ഉദ്ദേശ്യം കാണുമെന്നുതന്നെയാണ് കരുതുന്നത്. ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് വലിയ പൊതുചര്‍ച്ചയാക്കി ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ച് ടെലിവിഷന്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അപ്പോള്‍ അതേ മാധ്യമങ്ങളുടെ അല്ലെങ്കില്‍ മാധ്യമപ്രവര്‍ത്തകന്റെ അഭിമുഖം കാരണമാണ് ഞങ്ങള്‍ ഈ കേസ് ജയിച്ചത് എന്നുപറയുന്നത് ഒരുതരം നരേറ്റീവ് ബില്‍ഡിങ്ങാണ്. അതാണ് വിധിയ്ക്കുശേഷം എന്റെ പേര് പരാമര്‍ശിച്ചതിലൂടെ പ്രതിഭാഗം അഭിഭാഷകന്‍ ഉദ്ദേശിച്ചതെന്നാണ് എനിയ്ക്കുതോന്നുന്നത്.
ഞാൻ റിപ്പോര്‍ട്ടര്‍ ടി.വി.യിലായിരുന്നപ്പോള്‍ ചെയ്ത ആ അഭിമുഖത്തിന് ഫ്രാങ്കോ കേസിന്റെ മെറിറ്റുമായി നേരിട്ട് ഒരു ബന്ധമില്ല. കാരണം ഇരയുമായിട്ടോ അതിന്റെ സാഹചര്യങ്ങളുമായോ ബന്ധപ്പെട്ട ഇന്റര്‍വ്യൂ അല്ല ഇത്. അനുപമ എന്ന, ഈ കേസിലെ ഒരു സാക്ഷിയായ ഒരാളുടെ ഇന്റര്‍വ്യൂ കേസിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി വന്നു എന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറയുന്നത് നിഷ്‌കളങ്കമായി എടുക്കാന്‍ സാധിക്കില്ല.
ഈ കേസില്‍, ഇന്റര്‍വ്യൂ സത്യസന്ധമാണോ അല്ലയോ എന്ന ചോദ്യമാണ് ഞാന്‍ പ്രധാനമായും നേരിടേണ്ടിവന്നത്. അതുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും കോടതി ചോദിച്ചു. ഞാന്‍ ഉത്തരവും പറഞ്ഞു. പ്രോസിക്യൂട്ടറുടെ അവസാന ചോദ്യം, അനുപമയോട് നിങ്ങള്‍ ഇത്രയും നേരം സംസാരിച്ചതില്‍ നിന്ന് ഈ കേസില്‍ അനുപമ പറയുന്ന കാര്യങ്ങള്‍ ശരിയാണെന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടോ എന്നായിരുന്നു. ഞാന്‍ ഉണ്ടെന്ന് മറുപടി നല്‍കി. അപ്പോള്‍ പ്രതിഭാഗം അഭിഭാഷകന്‍ അതിനെ എതിര്‍ത്തു. ഒരാളുടെ തോന്നല്‍ കേസില്‍ ഏതെങ്കിലും തരത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നതല്ലെന്ന് കോടതിയും അഭിപ്രായം പറഞ്ഞു. ഇത് കഴിഞ്ഞിട്ട് പ്രോസിക്യൂട്ടറോ പ്രതിഭാഗമോ പിന്നെ സംസാരിച്ചിട്ടില്ല.
പക്ഷെ, സിസ്റ്ററിനുവേണ്ടി കേസ് നടത്തുന്നവരില്‍ പ്രധാനിയായ ഷൈജു ആന്റണി അന്ന് വൈകുന്നേരം എന്നെ വിളിച്ചു. അദ്ദേഹം പ്രോസിക്യൂട്ടറോട് സംസാരിച്ചശേഷമാണ് വിളിച്ചത്. അദ്ദേഹമെന്നോട് നന്ദി പറഞ്ഞു. ഞങ്ങള്‍ക്ക് ആശങ്കകളുണ്ടായിരുന്നു, പക്ഷെ നിങ്ങള്‍ വളരെ കൃത്യമായി തന്നെയാണ് കോടതിയില്‍ ആ കാര്യം പറഞ്ഞതെന്നാണ് പ്രോസിക്യൂട്ടര്‍ പറഞ്ഞത്. അതായത് ഞാന്‍ കൊടുത്ത മൊഴിയില്‍ പ്രോസിക്യൂഷന്‍ തൃപ്തരാണെന്ന്. ഞാന്‍ അങ്ങോട്ട് ചോദിച്ചതല്ല, അവര്‍ ഇങ്ങോട്ട് വിളിച്ചുപറഞ്ഞാതാണിത്.
ഇന്റര്‍വ്യൂ നടക്കുന്നത് 2018 സെപ്റ്റംബറിലാണ്. ആ സമയത്ത് സിസ്റ്റര്‍മാര്‍ എറണാകുളത്ത് വഞ്ചി സ്‌ക്വയറില്‍ സമരത്തിലാണ്. അവരുടെ ആവശ്യം ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റാണ്. ഈ കേസില്‍ നീതി ലഭിക്കുകയാണ്. ആ സമരത്തിന്റെ പശ്ചാത്തലത്തിലാണ് വലിയതോതിലുള്ള സമ്മര്‍ദം കേസില്‍ ഉണ്ടാവുന്നത്.
സമരത്തിനിടയ്ക്കാണ് ഞാന്‍ ഇന്റര്‍വ്യൂ എടുക്കുന്നത്. സിസ്റ്റര്‍മാരുടെ സമരത്തിന്റെ ഭാഗമായിട്ടുള്ള സഭാ സുതാര്യതാ സമിതിയുടെ പ്രവര്‍ത്തകരോട് സംസാരിച്ചിട്ടാണ് ഞാന്‍ അനുപമയെ ഇന്റര്‍വ്യൂ ചെയ്തത്. ആ ഇന്റര്‍വ്യൂവിന്റെ ഉദ്ദേശ്യം, അവര്‍ക്ക് പറയാനുള്ളത് പരമാവധി ജനങ്ങളെ അറിയിക്കുക എന്നതായിരുന്നു. ഇന്റര്‍വ്യൂവിന്റെ ടൈറ്റില്‍ തന്നെ ‘ഞങ്ങളുടെ മദറിനെ ഫ്രാങ്കോ ക്രൂരമായി പീഡിപ്പിച്ചു' എന്നായിരുന്നു. പ്രേക്ഷകരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തിനുപുറത്ത് അങ്ങനെ ഒരു ഇന്റര്‍വ്യൂ എടുത്തതും അത് സംപ്രേക്ഷണം ചെയ്തതുമെല്ലാം ഈ സിസ്റ്റര്‍മാരുടെ ശബ്ദം കേള്‍പ്പിക്കുക എന്ന ഉദ്ദേശ്യത്തിലായിരുന്നു. മദര്‍ അവരോട് പറഞ്ഞ കാര്യങ്ങള്‍ അനുപമ വളരെ വിശദമായി അവതരിപ്പിക്കുന്നുണ്ട്. പ്രതിഭാഗമാണ് ആ ഇന്റര്‍വ്യൂ കോടതിയില്‍ പരാമര്‍ശിക്കുകയും ഇന്റര്‍വ്യൂവിന്റെ ക്ലിപ് കോടതിയില്‍ ഹാജരാക്കുകയും ചെയ്ത്. അതിന്റെ അടിസ്ഥാനത്തിലാണ് എന്നെ വിളിപ്പിച്ചത്.
കഴിഞ്ഞ മാസമാണ് എന്നെ കോടതി വിളിപ്പിച്ചത്. കോടതി ആവര്‍ത്തിച്ച് ചോദിച്ച ചോദ്യം, അഭിമുഖത്തില്‍ എന്തെങ്കിലും തരത്തിലുള്ള കൃത്രിമം കാണിച്ചിട്ടുണ്ടോ, എന്തെങ്കിലും കൂട്ടിച്ചേര്‍ത്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ്. ഇല്ല എന്നാണ് ഞാന്‍ ഉത്തരം നല്‍കിയത്. മൊഴിപ്പകര്‍പ്പ് എനിയ്ക്ക് വായിക്കാന്‍ തന്നിരുന്നു. ഞാന്‍ ഒപ്പിട്ട് നല്‍കി. ഇനി മൊഴിപ്പകര്‍പ്പ് കിട്ടുമെങ്കില്‍ അത് പ്രസിദ്ധീകരിക്കുന്നതില്‍ എനിയ്ക്ക് പ്രശ്‌നമില്ല. റിപ്പോര്‍ട്ടര്‍ ടി.വി. ഫ്രാങ്കോ കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പിന്തുടരുകയും വാര്‍ത്ത നല്‍കുകയും ചെയ്തിരുന്നു.
സിസ്റ്ററിനൊപ്പവും നീതിക്കൊപ്പവുമാണ് ഞങ്ങള്‍ നിന്നത്. ഈ ഇന്റര്‍വ്യൂ മാത്രമല്ല, കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വാര്‍ത്തകളും തുടര്‍ച്ചയായി നല്‍കിയിരുന്നു. അതൊക്കെ ഇപ്പോഴും പൊതുജനങ്ങള്‍ക്ക് കാണാവുന്നതാണ്. ഇന്റര്‍വ്യൂവിനെക്കുറിച്ചുള്ള എന്റെ വിസ്താരത്തിനുശേഷം സംസാരിക്കുമ്പോഴും പ്രോസിക്യൂഷന്‍ പൂര്‍ണ ആത്മവിശ്വാസത്തിലായിരുന്നു. പിന്നെ എന്തുകൊണ്ടാണ് ഈ കേസില്‍ ഇങ്ങനെയൊരു വിധി വന്നത് എന്നതിനെക്കുറിച്ചും എനിയ്ക്ക് പറയാനാകില്ല.
ഷഫീഖ് താമരശ്ശേരി
Jun 15, 2022
37 Minutes Watch
ശ്യാം ദേവരാജ്
May 26, 2022
12 Minutes Read
പ്രമോദ് പുഴങ്കര
May 24, 2022
9 Minutes Read
കെ.വി. ദിവ്യശ്രീ
May 05, 2022
14 Minutes Read
സംഗമേശ്വരന്‍ അയ്യര്‍
May 04, 2022
10 Minutes Read