ലൈംഗികാക്രമണക്കേസിലെ
ഇങ്ങനെയൊരു വിധി ഞെട്ടിപ്പിക്കുന്നത്-
എസ്.പി. ഹരിശങ്കർ
ലൈംഗികാക്രമണക്കേസിലെ ഇങ്ങനെയൊരു വിധി ഞെട്ടിപ്പിക്കുന്നത്- എസ്.പി. ഹരിശങ്കർ
ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ്, വിചാരണവേളയിലെ കൂറുമാറ്റം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് മുന്നോട്ടുപോയത്. എന്നിട്ടും ഇങ്ങനെയൊരു വിധിയുണ്ടാതയതെങ്ങനെ?. പ്രതിഭാഗം കൊണ്ടുവന്ന സാക്ഷികള്‍ക്കാര്‍ക്കും തന്നെ വിശ്വാസ്യയോഗ്യമായി ഒന്നും പറയാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ പ്രോസിക്യൂഷന്‍ സാക്ഷികളെല്ലാം വളരെ കൃത്യമായി മൊഴി പറയുകയും ചെയ്തു. ഒരു കാരണവശാലും അംഗീരിക്കാന്‍ പറ്റാത്ത വിധിയാണ്. പോലീസ് തീര്‍ച്ചയായും വിധിയ്‌ക്കെതിരെ അപ്പീല്‍ പോകും- കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി എസ്. ഹരിശങ്കർ പറയുന്നു.
14 Jan 2022, 02:59 PM
ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗികപീഡനക്കേസിലെ വിധിയെ ഞെട്ടലോടെയാണ് നോക്കിക്കാണുന്നത്. വളരെ അസാധാരണമായ വിധിയായിരിക്കും ഇത്. ഒരുപക്ഷേ ഇന്ത്യയില്‍ തന്നെ വേറിട്ടുനില്‍ക്കുന്ന ഒന്ന്. കാരണം, പൊതുവെ ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ ഉയർന്ന കോടതികളുടെയെല്ലാം മാര്‍ഗനിര്‍ദേശങ്ങള്‍ എപ്പോഴും ഒരു റേപ്പ് വിക്റ്റിമിന്റെ മാനസികാവസ്ഥയെ ഉള്‍ക്കൊണ്ടുള്ളതാണ്. ഇരയുടെ സ്ഥിരതയുള്ള മൊഴി മാത്രം മതി കുറ്റം സ്ഥാപിക്കാനെന്നത് സുപ്രീംകോടതി പറഞ്ഞിട്ടുള്ള സാഹചര്യത്തിലും കൂടിയാണ് വളരെ ഞെട്ടലോടെ ഈ വിധിയെ നോക്കിക്കാണുന്നത്.
കൃത്യമായ സാക്ഷിമൊഴികൾ; എന്നിട്ടും...
വിചാരണവേളയിലെ കൂറുമാറ്റം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളൊന്നുമില്ലാതെ നല്ല രീതിയില്‍ മുന്നോട്ടുപോയ കേസില്‍ ഇങ്ങനെയൊരു വിധിയുണ്ടാതയതെങ്ങനെ എന്ന് വിധിപ്പകര്‍പ്പ് കിട്ടിയശേഷം മാത്രമേ കൃത്യമായി പറയാന്‍ സാധിക്കൂ. പ്രതിഭാഗം കൊണ്ടുവന്ന സാക്ഷികള്‍ക്കാര്‍ക്കും തന്നെ വിശ്വാസ്യയോഗ്യമായി ഒന്നും പറയാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ പ്രോസിക്യൂഷന്‍ സാക്ഷികളെല്ലാം വളരെ കൃത്യമായി മൊഴി പറയുകയും ചെയ്തു.
റേപ്പ് എന്നുപറയുന്നത് പ്രത്യേകതരം കുറ്റകൃത്യമാണ്. അവിടെ പ്രതി നിയമത്തിനുമുന്നില്‍ കുറ്റക്കാരനാകുന്നതിനോടൊപ്പം തന്നെ ഇരയാകുന്നയാളും സമൂഹത്തില്‍ ഒറ്റപ്പെടുകയാണ്. അവരും ഒരു പ്രതിക്ക് തുല്യമായ മാനസികാവസ്ഥയിലേയ്ക്ക് പോവുകയാണ്. സമൂഹം ഒറ്റപ്പെടുത്തുന്നു. അവരുടെ മൊറാലിറ്റിയെ ബാധിക്കുന്ന വിഷയമാണ്. ഇതെല്ലാം ഒരു കന്യാസ്ത്രീയെ സംബന്ധിച്ച് അവരുടെ നിലനില്‍പ്പിനെക്കൂടി ബാധിക്കുന്ന വിഷയമാണ്. ഇത്രയും അനുകൂല കാരണങ്ങളാണ് ഈ കാലതാമസത്തിനുള്ളത്. അതെല്ലാം ബോധ്യപ്പെടുത്താനാകുംവിധമുള്ള തെളിവുകള്‍ വന്നിട്ടുണ്ട്. കൊറോബ്രേറ്റീവ് തെളിവുകള്‍ ഒരുപാട് വന്നിട്ടുണ്ട്. ഒരുപാട് സാക്ഷികള്‍ കൃത്യമായി മൊഴി നല്‍കിയിട്ടുണ്ട്.
ഈ കേസില്‍ എല്ലാ സാക്ഷികളും സാധാരണക്കാരാണെന്നതാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. പലരും ഈ സംവിധാനത്തിനകത്ത് തന്നെയുള്ളവരാണ്. ഒരു കന്യാസ്ത്രീ മൊഴി പറയാനായി കോടതിയില്‍ വരുന്ന സമയത്ത് അവരുടെ അമ്മ, മൊഴി പറഞ്ഞ് പുറത്തിറങ്ങിയാല്‍ ഞാന്‍ ആത്മഹത്യ ചെയ്യുമെന്ന് വരെ പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന സാഹചര്യം ഉണ്ടായപ്പോള്‍ അവരെ സ്വതന്ത്രമായി മൊഴി പറയാന്‍ അനുവദിക്കണമെന്ന രീതിയില്‍ പ്രോസിക്യൂഷന്‍ ഇടപെട്ട് അവരെ അനുനയിപ്പിക്കുന്ന സാഹചര്യങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. ഇത്തരം സാധാരണക്കാരായ ആളുകള്‍ വളരെ ധൈര്യപൂര്‍വം മുന്നോട്ടുവന്ന്, സ്വാധീനിക്കപ്പെടാതെ കൃത്യമായിട്ട് പറഞ്ഞ ഒരു കേസ് കൂടിയാണിത്.
മൂന്ന് മെഡിക്കല്‍ തെളിവുകള്‍, ഒരു കന്യാസ്ത്രീയെ സംബന്ധിച്ചിടത്തോളം Evidence for vaginal penetration എന്നുപറയുന്നത് ഒരു അസാധാരണ സംഭവമാണ്. അത് വളരെ കൃത്യമായി വന്നിട്ടുണ്ട്. ഇത്തരം ഒരുപാട് തെളിവുകള്‍ നിലനില്‍ക്കുന്ന ഒരു കേസില്‍, സുപ്രീംകോടതിയും ഹൈക്കോടതിയും തന്നെ ഒരു റേപ്പ് കേസിലെ വിലയിരുത്തുമ്പോള്‍ എന്തൊക്കെ മാനദണ്ഡങ്ങളാണ് പാലിക്കേണ്ടതെന്ന് വ്യക്തമായിട്ടുള്ള വിധിന്യായങ്ങള്‍ നിലനില്‍ക്കുകയും കൂടി ചെയ്യുന്ന സാഹചര്യത്തിലാണ് ഈ വിധിയെ നമ്മള്‍ നോക്കിക്കാണേണ്ടത്.
അഞ്ച് കന്യാസ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് കോട്ടയം ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെട്ട് ക്രമീകരണം ഒരുക്കും. വിധി വരുന്ന പശ്ചാത്തലത്തില്‍ അവിടെ സുരക്ഷാക്രമീകരണങ്ങള്‍ നേരത്തെ തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സമ്മർദങ്ങൾക്കും കള്ളക്കേസിനുമൊടുവിൽ പരാതി
പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ നിലനില്‍പ്പ് എന്നുപറയുന്നതുതന്നെ പീഡിപ്പിക്കുന്ന ആളെ ആശ്രയിച്ചുനില്‍ക്കുന്നതാണ്. അവര്‍ നാളെ ജീവിക്കണോ മരിക്കണോ എന്നുപോലും തീരുമാനിക്കാന്‍ കഴിവുള്ള ഒരാളാണ് ഇവിടെ പ്രതിയായി വരുന്നത്. അങ്ങനെയൊരു സാഹചര്യത്തില്‍ ഒരു സ്ത്രീ അപ്പോള്‍ തന്നെ പ്രതികരിക്കണം എന്നുപറയുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. സ്വാഭാവികമായും അവര്‍ പ്രതികരണത്തിലേയ്ക്ക് പോയാല്‍ അവരുടെ ജീവന്‍ അപായപ്പെടാം, അവരുടെ നിലനില്‍പ്പ് അനിശ്ചിതത്വത്തിലാകാം. അവരുടെ സഹോദരി ഇതേ സഭയില്‍ കന്യാസ്ത്രീയാണ്. അവരെ അപായപ്പെടുത്താം. അവരുടെ കുടുംബത്തെ മൊത്തത്തില്‍ ഒറ്റപ്പെടുത്തുന്ന സംവിധാനങ്ങളിലേയ്ക്ക് പോകാം.
ഇതെല്ലാം ആലോചിച്ചുകൊണ്ട് വളരെ മാനസിക സമ്മര്‍ദത്തില്‍ ഇത് പുറത്തുപോലും പറയാന്‍ കഴിയാത്തരീതിയില്‍ കുറേക്കാലം അനുഭവിച്ചു. സഹ കന്യാസ്ത്രീമാരോട് പറയുന്നില്ല. കൗണ്‍സിലര്‍മാരോട് പറയുന്നു. അതിനുശേഷം പലതരത്തിലുള്ള കുമ്പസാരങ്ങളില്‍ ഏര്‍പ്പെടുന്നു. ധ്യാനങ്ങളില്‍ പങ്കെടുക്കുന്നു. അങ്ങനെ ഒരു ധ്യാനവേളയില്‍ ഒരു വൈദികന്‍ കൊടുത്ത മാനസികമായ കരുത്തിന്റെ അടിസ്ഥാനത്തില്‍ സഹ കന്യാസ്ത്രീമാരോട് പറയുന്നു. അവര്‍ ആദ്യമായി ഒരു പ്രതിഷേധസ്വരം ഉയര്‍ത്തുന്നു. അതിനുശേഷം ഇവരിത് മറ്റാള്‍ക്കാരോട് പറഞ്ഞേക്കും എന്ന സംശയത്തില്‍ ഇവര്‍ക്കെതിരെ പലതരത്തിലുള്ള അച്ചടക്ക നടപടികളെടുക്കുന്നു. സ്ഥലംമാറ്റുന്നു.
ഒടുവില്‍ അവര്‍ക്കെതിരെ കള്ളക്കേസ് കൊടുക്കുന്നു. ഈ സാഹചര്യങ്ങള്‍ക്കെല്ലാം ഒടുവിലാണ് അവര്‍ 2018-ല്‍ പോലീസില്‍ പരാതിയുമായി വരുന്നത്. ഈ കാലയളവിലെല്ലാം തന്നെ അവര്‍ ഈ വിഷയം പല ആളുകളോടും പറഞ്ഞിട്ടുണ്ട്. അവരുടെ സിസ്റ്റത്തിനകത്തുതന്നെ ഇത് പരിഹരിക്കുന്നതിനുവേണ്ടിയുള്ള പലതരത്തിലുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഇങ്ങനെ തുടര്‍ച്ചയായി നടപടികള്‍ അവരുടെ ഭാഗത്തുനിന്ന് വന്നുകൊണ്ടിരിക്കുകയാണ്. ഇതൊക്കെ ഒരു തുടര്‍ച്ചയാണ്. അതിനുശേഷമാണ് 2108-ല്‍ അവര്‍ പരാതിയുമായി വരുന്നത്.
ആജീവനാന്തം നിശ്ശബ്രായിരിക്കണോ?
ഈ കേസിന് ഒരു സാമൂഹികമാനം കൂടിയുണ്ട്. കാരണം, ഇത് ഒരു കന്യാസ്ത്രീ അവര്‍ക്ക് കിട്ടിയ ഒരു കച്ചിത്തുരുമ്പില്‍ പിടിച്ചുകയറി ഇവിടം വരെ പോരാടിയ ഒരു കേസാണ്. ഞങ്ങള്‍ക്ക് കഴിയാവുന്ന കാര്യങ്ങള്‍ അതിനുവേണ്ടി ചെയ്തിട്ടുണ്ട്. അതുപോലെ നിരവധിയാളുകള്‍ ഈ സാഹചര്യങ്ങളില്‍ ഉണ്ടാകുമെന്നുകൂടി നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഒരു കന്യാസ്ത്രീയ്ക്ക് ഒരവസരം കിട്ടി, അതൊരു കച്ചിത്തുരുമ്പാക്കി അവര്‍ മുന്നോട്ടുവന്നു.

ഇതുപോലെ നൂറുകണക്കിനാളുകള്‍ നിശബ്ദരായി വേറെയുണ്ടാില്ലേയെന്നാണ് നമ്മള്‍ നോക്കേണ്ടത്. ഈയൊരു സിസ്റ്റത്തില്‍ മാത്രമല്ല, ഇതുപോലെയുള്ള മറ്റു പല സംവിധാനങ്ങളുണ്ട്. അനാഥാലയങ്ങളിലുണ്ടാകാം. അവിടെ സംരക്ഷിക്കുന്ന ആളുതന്നെ അക്രമിയാകുന്ന സാചര്യം ഉണ്ടായേക്കാം. ചില്‍ഡ്രന്‍സ് ഹോമിലുണ്ടാകാം, മാനസികാരോഗ്യ കേന്ദ്രങ്ങളിലുണ്ടാകാം, വൃദ്ധസദനങ്ങളിലുണ്ടാകാം. അതുപോലെയുള്ള പല സംവിധാനങ്ങളിലും ചൂഷണം നടക്കുന്നുണ്ടാകാം. അവിടെയെല്ലാം അവരുടെ ജീവനും നിലനില്‍പ്പും ഭീഷണിയിലായതുകൊണ്ട് ഇത് പുറത്ത് പറയണോ വേണ്ടയോ എന്ന് സംശയിച്ചുനില്‍ക്കുന്ന നൂറുകണക്കിനാളുകള്‍ നമ്മുടെ ചുറ്റുംതന്നെയുണ്ടാകും. അങ്ങനെയുള്ള ആളുകള്‍ക്ക് ഈ വിധി എന്ത് സന്ദേശമാണ് കൊടുക്കുന്നതെന്നുകൂടി ആലോചിക്കേണ്ടിയിരിക്കുന്നു. ഇത്തരം ആളുകള്‍ ആജീവനാന്തം നിശബ്ദരായിരിക്കണമെന്നാണ് ഈ വിധിയിലൂടെ പറയുന്നതെങ്കില്‍ അത് സമൂഹത്തിനുതന്നെ കൊടുക്കുന്ന ഒരു തെറ്റായ സന്ദേശമായിരിക്കും. ഒരു കാരണവശാലം അംഗീരിക്കാന്‍ പറ്റാത്ത വിധിയാണ്. പോലീസ് തീര്‍ച്ചയായും വിധിയ്‌ക്കെതിരെ അപ്പീല്‍ പോകും. വിധിപ്പകര്‍പ്പ് കിട്ടിയാലുടന്‍ തന്നെ അന്വേഷണ സംഘം പ്രോസിക്യൂട്ടറുമായി ചര്‍ച്ചചെയ്ത് അപ്പീല്‍ പോകുന്നത് തീരുമാനിക്കും. സംസ്ഥാന പോലീസ് മേധാവിയും അപ്പീല്‍ പോകണമെന്ന നിര്‍ദേശം തന്നെയാണ് നല്‍കിയത്.
വിക്ടിം പ്രൊട്ടക്ഷന്‍ സ്‌കീം ആദ്യമായി ഉപയോഗിക്കപ്പെട്ട കേസ്
2018-ല്‍ സുപ്രീംകോടതി ഒരു വിധിയിലൂടെ കൊണ്ടുവന്ന വിക്ടിം പ്രൊട്ടക്ഷന്‍ സ്‌കീം കേരളത്തില്‍ ആദ്യമായി ഉപയോഗിക്കപ്പെട്ട കേസ് കൂടിയാണിത്. ഇതിലെ ഒരു സാക്ഷിയെ മൊഴി പറയാതിരിക്കാനായി ഹൈദരാബാദില്‍ കൊണ്ടുപോയി താമസിപ്പിച്ച സാഹചര്യം ഉണ്ടായിരുന്നു. അവരുടെ വീട്ടുകാരം മിസ്സിങ് കേസ് കൊടുത്ത് അവരെ മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
വിക്ടിം പ്രൊട്ടക്ഷന്‍ സ്‌കീമിന്റെ കംപീറ്റന്റ് അതോറിറ്റിയായ കോട്ടയം ജില്ലാ ജഡ്ജിയുടെ മുന്നില്‍ അവര്‍ അപേക്ഷ കൊടുക്കുകയും അവര്‍ക്ക് വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ കൊടുക്കാന്‍ ജില്ലാ ജഡ്ജി ഉത്തരവിടുകയും ചെയ്തു. ജില്ലാ ജഡ്ജിയും എസ്.പി.യും പ്രോസിക്യൂട്ടറും അടങ്ങുന്നതാണ് കംപീറ്റന്റ് അതോറിറ്റി. 2018-ലെ സുപ്രീം കോടതി വിധിയിലെ വിക്ടിം പ്രൊട്ടക്ഷന്‍ സ്‌കീം അനുസരിച്ച് ഇരകള്‍ക്ക് തീര്‍ച്ചയായും സംരക്ഷണം ലഭിക്കാന്‍ അവകാശമുണ്ട്.
ഹയര്‍ കോടതികളുടെ നിലനില്‍ക്കുന്ന വിധികളുടെ വെലിച്ചത്തില്‍ മാത്രമെ കോടതിവിധിയെ വിലയിരുത്താനാകൂ. ഒരു എഫ്.ഐ.ആറില്‍ വരുന്ന കാലതാമസം, റേപ്പ് കേസില്‍ ഏതൊക്കെ രീതിയില്‍ കണക്കാക്കപ്പെടണം, വൈരുദ്ധ്യങ്ങള്‍ എങ്ങനെ പരിഗണിക്കണം എന്നതിനെയൊക്കെ കുറിച്ച് ഒരുപാട് വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. ആ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ് ഇതുവരെയുള്ള പ്രോസിക്യൂഷനെ വിലയിരുത്തിയതും വിധിയിലേക്കെത്തുമെന്ന് ധരിച്ചതും. പക്ഷെ അതില്‍ നിന്ന് വ്യത്യസ്തമായിട്ടുള്ള ഒരു വിധിയാണ് വന്നിരിക്കുന്നത്.
ഇത്തരം കേസുകളില്‍ ഇന്ത്യയിലെ പൊതുരീതിയ്ക്കനുസരിച്ചുള്ളതല്ല ഇപ്പോള്‍ വന്ന വിധി. ഈ അപഭ്രംശം എങ്ങനെ സംഭവിച്ചുവെന്നുള്ളത് ജഡ്ജ്‌മെന്റ് പഠിച്ചാലേ അറിയാനാവൂ. ഈ കേസില്‍ അപ്പീലിന് വലിയ സാധ്യതയുണ്ടെന്ന് തന്നെയാണ് പ്രതീക്ഷ. റേപ്പ് കേസുകളിലെ ഇരകള്‍, റേപ്പ് നടക്കുമ്പേള്‍ നിലവിളിച്ചില്ല, ഇറങ്ങിയോടിയില്ല, ശബ്ദിച്ചില്ല തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് പ്രതി കുറ്റവിമുക്തനാകുന്ന സാഹചര്യം പണ്ടുണ്ടായിരുന്നു. നിര്‍ഭയ കേസ് വന്നതിനുശേഷം ഐ.പി.സി. 375 ഭേദഗതി ചെയ്തതില്‍, പ്രതിരോധിച്ചില്ല എന്നത് സമ്മതത്തിന്റെ തെളിവല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. സമ്മതം (consent) എന്നത് വാക്കുകൊണ്ടോ അല്ലാതെയോ അസന്ധിഗ്ദമായി നല്‍കുന്നതായിരിക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്. നിയമസംവിധാനത്തില്‍ ഇരകള്‍ക്ക് അത്രയും സംരക്ഷണമുള്ള സാഹചര്യമാണുള്ളത്.
കേസില്‍ സാഹചര്യങ്ങള്‍ക്കും വലിയ പ്രധാന്യമുണ്ട്. ഈ കേസില്‍ വിശ്വാസി (fiduciary) സംവിധാനത്തില്‍ നില്‍ക്കുന്ന ഒരു സ്ത്രീ, സംരക്ഷകന്റെ സ്ഥാനത്തുനില്‍ക്കുന്ന അക്രമിക്കെതിരെ പരാതിയുമായി മുന്നോട്ടുവരുമ്പോള്‍ അവര്‍ അനുഭവിക്കുന്ന മാനസികാവസ്ഥ, അവരുടെ സാമൂഹിക സാഹചര്യം, അവര്‍ നേരിടുന്ന സമ്മര്‍ദം എന്നിവയെല്ലാം പ്രധാനമാണ്, ഒരു കന്യാസ്ത്രീയെ സംബന്ധിച്ചിടത്തോളം അവരുടെ കന്യാവൃത്തി എന്നുപറയുന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. അത് നഷ്ടപ്പെട്ടു എന്നാണ് അവര്‍ പരാതി പറയുന്നത്. അപ്പോള്‍ സ്വാഭാവികമായും അവര്‍ക്കുണ്ടാകുന്ന മാനസികാവസ്ഥ നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. അതെല്ലാം ഉള്‍ക്കൊണ്ടുകൊണ്ടുള്ള വിധിയാണ് പ്രതീക്ഷിച്ചത്. ഈ കാര്യങ്ങളെയൊക്കെ കോടതി വേറെ രീതിയില്‍ വ്യാഖ്യാനിച്ചിട്ടുണ്ടാകണം എന്നാണ് മനസ്സിലാക്കുന്നത്. അതുകൊണ്ട് ജഡ്ജ്‌മെന്റ് കിട്ടിയശേഷം എന്ത് നിയമവ്യഖ്യാനമാണുള്ളതെന്ന് നോക്കിയതിനുശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാനാകും.

ഷഫീഖ് താമരശ്ശേരി
Jun 15, 2022
37 Minutes Watch
ശ്യാം ദേവരാജ്
May 26, 2022
12 Minutes Read
പ്രമോദ് പുഴങ്കര
May 24, 2022
9 Minutes Read
കെ.വി. ദിവ്യശ്രീ
May 05, 2022
14 Minutes Read
സംഗമേശ്വരന്‍ അയ്യര്‍
May 04, 2022
10 Minutes Read