കോവിഡ്​ രണ്ടാം തരംഗം: ഇത്​ ക്രിമിനൽ അവഗണനയല്ല, പ്രത്യക്ഷ അക്രമമാണ്​- അരുന്ധതി റോയ്​

‘‘വ്യവസ്ഥിതി തകിടം മറിഞ്ഞിട്ടില്ല. വ്യവസ്ഥിതി ശേഷിക്കുന്നില്ല എന്നതാണ്​ വസ്തുത. ഈ സർക്കാരും, ഇതിനു മുമ്പത്തെ കോൺഗ്രസ് സർക്കാരും രാജ്യത്തെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളെ മനഃപൂർവ്വം പൊളിക്കുകയായിരുന്നു. അടിസ്ഥാനപരമായ ആരോഗ്യസുരക്ഷാ സൗകര്യങ്ങൾ ഏതാണ്ട് പൂർണ്ണമായും ഇല്ലാത്ത ഒരു രാജ്യത്ത് മഹാമാരി വന്നാൽ സംഭവിക്കുന്നത് ഇതാണ്’’

National Desk

""ഈ ഗ്രാമത്തിൽ ഖബറിസ്ഥാൻ നിർമിക്കാമെങ്കിൽ, തീർച്ചയായും ഒരു ശ്മശാനവും ഇവിടെ പണിയാൻ കഴിയും.''

""ശ്മശാൻ, ശ്മശാൻ,'' ആവേശഭരിതരായ കാണികൾ ആർപ്പുവിളിച്ചു.

2017-ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, അന്ന് സംസ്ഥാനം ഭരിച്ചിരുന്ന സമാജ്‌വാദി പാർട്ടി ഹിന്ദുക്കളുടെ ശ്മശാനങ്ങൾക്ക് ചെലവഴിക്കുന്നതിനെക്കാൾ കൂടുതൽ മുസ്‌ലിംങ്ങളുടെ ഖബറിസ്ഥാന് ചെലവഴിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുവേദിയിൽ നടത്തിയ പ്രസ്താവനയും അതിന് അണികൾ നൽകിയ ആവേശകരമായ പ്രതികരണവും ഓർമ്മിപ്പിച്ചു കൊണ്ടാണ് അരുന്ധതി റോയ് ഗാർഡിയനിൽ എഴുതിയ ‘We are witnessing a crime against humanity’ എന്ന ലേഖനം തുടങ്ങുന്നത്.

മോദി തീർച്ചയായും തന്റെ വാക്കു പാലിച്ചു. മിനിസ്റ്ററി ഓഫ് ഹെൽത്ത് ആൻറ്​ ഫാമിലി വെൽഫെയറിന്റെ ഔദ്യോഗിക കണക്കുകളനുസരിച്ച് ഇതുവരെ 11,943 പേരാണ് ഉത്തർപ്രദേശിൽ മാത്രം കോവിഡ് ബാധിച്ചും, മതിയായ ചികിത്സ ലഭിക്കാതെയും മരിച്ചത്. ഏപ്രിൽ 28നു മാത്രം മരിച്ചത് 265 പേർ. സംസ്ഥാനത്തെ കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിൽ യോഗി ആദിത്യനാഥ് സർക്കാർ അലംഭാവം കാണിക്കുന്നത് പരസ്യമായ രഹസ്യമാണെന്ന് ചൂണ്ടിക്കാട്ടി, സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ ജുഡീഷ്യൽ ഓഫീസർക്ക് ദിവസവും റിപ്പോർട്ട് ചെയ്യണമെന്നും അലഹബാദ് ഹൈക്കോടതി ഉത്തരവിറക്കേണ്ട സാഹചര്യമുണ്ടായി.

ആദിത്യനാഥ് സർക്കാർ കോവിഡ് മരണങ്ങൾ മറച്ചു വെക്കുന്നെന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് കോടതി ഇടപെടൽ. തലസ്ഥാനമായ ലക്‌നൗവിലെ ശ്മശാനങ്ങളിലെ കണക്കും, സർക്കാർ കണക്കുകളും തമ്മിലുള്ള പൊരുത്തക്കേടുകൾ എൻ.ഡി.ടി.വി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

2021 ജനുവരിയിൽ യൂറോപ്പും യു.എസും കോവിഡ് രണ്ടാം തരംഗത്തിന്റെ പാരമ്യത്തിൽ നിൽക്കുമ്പോൾ, അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പോലും ശ്രമിക്കാതെ, വേൾഡ് എക്കണോമിക് ഫോറത്തിൽ ഇന്ത്യയുടെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെക്കുറിച്ച് വീമ്പു പറയുകയായിരുന്നു നരേന്ദ്ര മോദി. മോദി ഭരണകൂടം ചരിത്രത്തെ തിരുത്തി എഴുതുമ്പോൾ പ്രസ്തുത പ്രസംഗം അപ്രത്യക്ഷമാകുമെന്ന് ഭയന്ന് താൻ അത് ഡൗൺലോഡ് ചെയ്തു വെച്ചിട്ടുണ്ടെന്നും അരുന്ധതി റോയ് ലേഖനത്തിൽ പറയുന്നു.

മോദി വേൾഡ് എക്കണോമിക് ഫോറത്തിൽ നടത്തിയ പ്രസംഗത്തിൽ നിന്ന്​:
""സുഹൃത്തുക്കളെ, ആശങ്കയുടെ ഈ കാലത്ത്, 1.3 ബില്ല്യൻ ഇന്ത്യക്കാരിൽ നിന്ന്
ആത്മവിശ്വാസത്തിന്റെയും, പ്രതീക്ഷയുടേയും സന്ദേശവുമായാണ് ഞാൻ എത്തിയിരിക്കുന്നത്. കൊറോണ ഏറ്റവും രൂക്ഷമായി ബാധിക്കാൻ പോകുന്ന രാജ്യം ഇന്ത്യയായിരിക്കുമെന്നായിരുന്നു പ്രവചനങ്ങൾ. ഇന്ത്യയിൽ കോവിഡിന്റെ സുനാമി തന്നെ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. 700-800 മില്ല്യൻ ഇന്ത്യക്കാർ കോവിഡ് ബാധിതരാകുമെന്നും 20 ലക്ഷത്തോളം പേർ കോവിഡ് മൂലം മരിക്കുമെന്നും ആരോ പറഞ്ഞിരുന്നു.
സുഹൃത്തുക്കളെ, ഇന്ത്യയുടെ വിജയത്തെ മറ്റു രാജ്യങ്ങളുടേതുമായി താരതമ്യം ചെയ്യുന്നത് ഉചിതമല്ല. ലോക ജനസംഖ്യയുടെ 18 ശതമാനത്തെ ഉൾക്കൊള്ളുന്ന രാജ്യം കൊറോണയെ പിടിച്ചു കെട്ടുക വഴി മാനവരാശിയെ തന്നെയാണ് രക്ഷിച്ചിരിക്കുന്നത്.''

പുതിയ കോവിഡ് കേസുകൾ, മരണം, ടെസ്റ്റിങ്, ടി.ആർ.പി, വാക്സിനേഷൻ തോത് എന്നിവയുടെ പട്ടിക (ഏപ്രിൽ 27)

വേൾഡ് എക്കണോമിക് ഫോറത്തിലെ പ്രസംഗത്തിന് മൂന്ന് മാസങ്ങൾക്കിപ്പുറം, ഏപ്രിൽ 21 മുതൽ രാജ്യത്ത് ദിനംപ്രതി മൂന്ന് ലക്ഷത്തിന് മുകളിലാണ് കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ എട്ടു ദിവസങ്ങൾക്കിടെ ശരാശരി ഒരു ദിവസം കോവിഡ് ബാധിക്കുന്നത് 344,876 പേർക്കാണ്. കോവിഡ് രൂക്ഷമായ സ്ഥലങ്ങളിൽ കേരളവും ഡൽഹിയും ഒഴികെ ടെസ്റ്റുകൾ നടത്തുന്നതിൽ കാണിക്കുന്ന അലംഭാവം ഒരു പക്ഷെ ഇന്ത്യയിലെ രണ്ടാം തരംഗത്തിന്റെ പീക്കിന്റെ യഥാർഥ സ്വഭാവം കണക്കുകളിൽ നിന്ന് മറച്ചു വെക്കാൻ ഉപകരിച്ചേക്കാം, എന്നാൽ കോവിഡിനെ കൈകാര്യം ചെയ്യുന്നതിലെ ഭരണകൂടത്തിന്റെ പരാജയം തുറന്നു കാട്ടാൻ നമുക്കു മുന്നിൽ മോദി വാഗ്ദാനം ചെയ്ത ശ്മശാനങ്ങളുണ്ട്.

""ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ തീവ്രത ശാസ്ത്രജ്ഞരെയും വൈറോളജിസ്റ്റുകളേയും അത്ഭുപ്പെടുത്തിയെങ്കിലും, കോവിഡ് രണ്ടാം തരംഗം നേരത്തെ പ്രവചിക്കപ്പെട്ടതാണ്. മോദി തന്റെ പ്രസംഗത്തിൽ അവകാശപ്പെട്ട കോവിഡിനെതിരെയുള്ള "ജനകീയ മുന്നേറ്റവും' കോവിഡ് പ്രതിരോധവും എവിടെ? ആശുപത്രികളിൽ കിടക്കകളില്ല. ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും ബ്രേക്കിങ്ങ് പോയിന്റിലാണ്. സുഹൃത്തുക്കൾ വിളിച്ച്, സ്റ്റാഫില്ലാത്ത, ജീവനുള്ളവരെക്കാൾ മൃതശരീരങ്ങൾ സൂക്ഷിച്ചിരിക്കുന്ന വാർഡുകളെ കുറിച്ച് പറയുന്നു. ആളുകൾ ആശുപത്രി വരാന്തകളിലും, റോഡിലും, വീടുകളിലും മരിച്ചു വീഴുകയാണ്. ഡൽഹിയിലെ ശ്മശാനങ്ങളിൽ വിറകുകളില്ല. നഗരത്തിലെ മരങ്ങൾ മുറിക്കാൻ വനം വകുപ്പ് പ്രത്യേകാനുമതി നൽകുന്നു. ഉദ്യാനങ്ങളും, കാർ പാർക്കിങ്ങുകളും ശ്മശാനഭൂമിയാക്കി മാറ്റി. ഞങ്ങൾക്ക് മുകളിൽ, ശ്വാസകോശങ്ങളിൽ നിന്ന് വായു വലിച്ചെടുക്കുന്ന, അദൃശ്യമായ ഒരു യു.എഫ്.ഒ പാർക്ക് ചെയ്ത പ്രതീതിയാണ്. അന്നു വരെ അപരിചിതമായ ഒരുതരം വ്യോമാക്രമണം പോലൊന്ന്,''അരുന്ധതി റോയ് എഴുതുന്നു.

ഡൽഹിയിൽ ഇതുവരെ 15,377 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഏപ്രിൽ 22 മുതൽ ഡൽഹിയിൽ പ്രതിദിനം ശരാശരി 356 പേർ കൊല്ലപ്പെടുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. ഡൽഹിയിൽ മെഡിക്കൽ ഓക്‌സിജന്റെ ലഭ്യതക്കുറവ് മൂലം ഏപ്രിൽ 24ന് ജയ്പൂർ ഗോൾഡൻ ഹോസ്പിറ്റലിൽ 25 പേരാണ് മരിച്ചത്. രാജ്യത്തെ തന്നെ മുൻനിര സ്വകാര്യ ആശുപത്രിയായ ഗംഗാറാം ഹോസ്പിറ്റലിൽ ഓക്‌സിജൻ ക്ഷാമം മൂലം ഏപ്രിൽ 23 ന് മരിച്ചത് 25 പേരാണ്.

ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ രാജ്യതലസ്ഥാനത്തെ ആശുപത്രികൾ ഡൽഹി ഹൈക്കോടതിയെ നിരവധി തവണ സമീപിക്കേണ്ടി വന്നു. ഹെൽപ്‌ലൈൻ ആയി ആശുപത്രികളും സാധാരണക്കാരും ആശ്രയിച്ചത് ട്വിറ്റർ പോലുള്ള സമൂഹമാധ്യമങ്ങളെയാണ്.

പൊടുന്നനെ പ്രഖ്യാപിച്ച ആദ്യ ലോക്ഡൗണിന്റെ ദുരന്തപൂർണ്ണമായ ഓർമ്മകൾ മറ്റു സംസ്ഥാനങ്ങളിൽ ദിവസവേതനത്തിന് തൊഴിലെടുക്കുന്നവർക്കു മുന്നിലുണ്ട്. പൊതുഗതാഗതം ലഭ്യമായ സാഹചര്യത്തിൽ നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക് തിരികെ പോകുന്ന തൊഴിലാളികൾക്ക് ക്വാറന്റയ്ൻ സൗകര്യങ്ങൾ പോലും ഇത്തവണയില്ല.

ലോക്ഡൗൺ കാലത്ത് നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികൾ

""ഡൽഹിയിലെ സ്ഥിതി ഇതാണെങ്കിൽ മധ്യപ്രദേശിലെയും, ഉത്തർപ്രദേശിലെയും, ബിഹാറിലേയും ഗ്രാമങ്ങളിലെ അവസ്ഥയെ നാം എങ്ങനെയാണ് കാണേണ്ടത്? ഭീമമായ രാജ്യത്തിന്റെ സമ്പദ്ഘടനയെ മുന്നോട്ടു കൊണ്ടു പോകുന്നത് തങ്ങളാണെന്ന തിരിച്ചറിവുണ്ടായിട്ടും തൊഴിലാളികൾ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നത്, പ്രതിസന്ധി ഘട്ടങ്ങൾ ഭരണകൂടത്തിന്റെ കണ്ണിൽ തങ്ങൾ അസ്ഥിത്വമില്ലെന്ന തിരിച്ചറിവ് കൊണ്ടാണ്.'' ലേഖനത്തിൽ പറയുന്നു.

ഉത്തർപ്രദേശിൽ സമൂഹമാധ്യമത്തിലൂടെ ഓക്‌സിജൻ അന്വേഷിച്ച് എസ്.ഒ.എസ് സന്ദേശം അയച്ച ശശാങ്ക് യാദവ് എന്ന 26-കാരനെ അമേത്തി പൊലീസ് അറസ്റ്റു ചെയ്ത സാഹചര്യമുണ്ടായി. യുവാവിന്റെ സന്ദേശം വ്യാജമാണെന്ന് കാണിച്ചായിരുന്നു അറസ്റ്റ്. എന്നാൽ പൊലീസ് അന്വേഷണത്തിൽ എന്താണ് കണ്ടെത്തിയതെന്ന് പറയാൻ തയ്യാറായില്ലെന്ന് ഇന്ത്യൻ എക്​സ്​പ്രസ്​ റിപ്പോർട്ടു ചെയ്യുന്നു. സംസ്ഥാനത്ത് ഓക്‌സിജൻ ക്ഷാമം ഇല്ലെന്നും, മറുത്ത് പറയുന്ന, "കിംവദന്തി പരത്തുന്നവരെ' ദേശീയ സുരക്ഷ നിയമപ്രകാരം അറസ്റ്റു ചെയ്യുമെന്ന് മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞതിന് പിന്നാലെയായിരുന്നു ശശാങ്കിന്റെ അറസ്റ്റ്.

ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്തത്രേയ ഹൊസബാലെ ഏപ്രിൽ 24ന് നൽകിയ പ്രസ്താവനയിലും വിനാശകാരികളായ ആന്റി-ഭാരത് ശക്തികളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇവർ സാഹചര്യം മുതലെടുത്ത് അവിശ്വാസത്തിന്റേയും, നിഷേധാത്മകതയുടേയും അന്തരീക്ഷം സൃഷ്ടിക്കുമെന്നും, ഹൊസബാലെ പറയുന്നു. സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കുന്നവർ പോസിറ്റീവ് ആയ പങ്കു വഹിക്കുകയും, സംയമനം പാലിക്കുകയും ജാഗരൂകരായിരിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ഇതിനു പിന്നാലെ കേന്ദ്രസർക്കാറിന്റെ നിർദേശം അനുസരിച്ച് ട്വിറ്റർ ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട നിരവധി ട്വീറ്റുകൾ നീക്കം ചെയ്തു. ഫേസ്ബുക്ക് #resignmodi എന്ന ഹാഷ്ടാഗ് ക്യാമ്പയ്ൻ തങ്ങളുടെ കമ്മ്യൂണിറ്റി സ്റ്റാൻഡേഡിന് വിരുദ്ധമാണെന്ന് കാണിച്ച് താൽകാലികമായി നീക്കം ചെയ്തിരുന്നു.

രാജ്യത്ത് ഓക്‌സിജൻ ക്ഷാമം ഉണ്ടാവാനുള്ള സാധ്യതയെക്കുറിച്ച് 2020 ഏപ്രിലിലും, പിന്നീട് കേന്ദ്രസർക്കാർ തന്നെ നിയോഗിച്ച സമിതി നവംബറിലും മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും മോദി സർക്കാർ മറ്റു പല തിരക്കുകളിലും ആയിരുന്നെന്നും, ഇപ്പോഴും ആണെന്നും അരുന്ധതി റോയ് ചൂണ്ടിക്കാട്ടുന്നു. കോവിഡിന് തൊട്ടുമുമ്പ്, ജനാധിപത്യത്തിന്റെ ശേഷിക്കുന്ന അടയാളങ്ങളേയും ഇല്ലാതാക്കി, ഹിന്ദുരാഷ്ട്ര നിർമ്മാണത്തിന്റെ ഭാഗമായി പൗരത്വ പട്ടിക തയ്യാറാക്കി അസമിൽ വർഷങ്ങളായി താമസിക്കുന്ന ന്യൂനപക്ഷങ്ങളെ പാർപ്പിക്കാൻ ഭീമമായ തടവുകേന്ദ്രങ്ങൾ നിർമിക്കുന്ന തിരക്കിലായിരുന്നു കേന്ദ്രസർക്കാർ എന്ന് ലേഖനത്തിൽ പറയുന്നുണ്ട്.

""സ്വന്തം സമുദായത്തിനെതിരെ, വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന മുസ്‌ലിം-വിരുദ്ധ വംശഹത്യയിൽ കുറ്റക്കാരായി വിചാരണ കാത്തുകിടക്കുന്ന നൂറുകണക്കിന് യുവ മുസ്‌ലിം പൗരന്മാരാണുള്ളത്. നിങ്ങൾ ഇന്ത്യയിലെ ഒരു മുസ്‌ലിം ആണെങ്കിൽ നിങ്ങൾ കൊല്ലപ്പെടുന്നതും ഒരു കുറ്റകൃത്യമാണ്. നിങ്ങളുടെ സമുദായത്തിൽ പെട്ടവർ തന്നെ അതിനു വിലകൊടുക്കേണ്ടി വരും.''

മുതിർന്ന ബി.ജെ.പി നേതാക്കളുടെ മേൽനോട്ടത്തിൽ ഹിന്ദു കലാപകാരികൾ പൊളിച്ച ബാബറി മസ്ജിദിന്റെ സ്ഥാനത്ത് പണിയാനിരിക്കുന്ന പുതിയ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം, കാർഷിക മേഖലയെ കോർപ്പറേറ്റ്‌വൽക്കുന്നതിന്റെ ഭാഗമായി ഉണ്ടാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്ക് ശക്തമായ പ്രക്ഷോഭങ്ങൾക്കിടയിലും പ്രതിരോധം തീർക്കുക, ഡൽഹിയിൽ കോവിഡ് രൂക്ഷമായ സാഹചര്യത്തിലും മോദിയുടെ സ്വപ്‌ന പദ്ധതിയായ സെൻട്രൽ വിസ്റ്റയുടെ നിർമ്മാണപ്രവർത്തനം അവശ്യ സർവ്വീസുകളിൽ ഉൾപ്പെടുത്തി മുന്നോട്ടു കൊണ്ടു പോവുക, ദശലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന കുംഭമേള തടസ്സങ്ങളൊന്നുമില്ലാതെ നടത്തുക, പശ്ചിമ ബംഗാളിൽ എന്തു വില കൊടുത്തും ഭരണം പിടിക്കുക എന്നിങ്ങനെയുള്ള തിരക്കുകളിലാണ് കേന്ദ്രസർക്കാർ എന്ന് അരുന്ധതി റോയ് പറയുന്നു.

160,845 കോവിഡ് കേസുകളാണ് ഏപ്രിൽ 12-ന് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

തെരഞ്ഞെടുപ്പ് നടന്ന മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി മാർച്ച് 27ന് ആരംഭിച്ച് ഏപ്രിൽ 29 വരെ നീളുന്ന എട്ടു ഘട്ടങ്ങളായാണ് ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്​. ഏപ്രിൽ ഒന്നു മുതൽ ബംഗാളിൽ ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം 1000 നു മുകളിലാണ്. ഏപ്രിൽ 28ന് 17,207 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് റിപ്പോർട്ട് ചെയ്തത്. ടെസ്റ്റുകളുടെ കാര്യത്തിലും, വാക്സിൻ വിതരണത്തിന്റെ കാര്യത്തിലും സംസ്ഥാനം പുറകിലാണ്.

ഇന്ത്യയുടെ വാക്‌സിൻ പോളിസി കോർപറേറ്റുകളെ ലാഭത്തിന് അനുയോജ്യമായി രൂപപ്പെടുത്തിയതാണെന്നും, നിലവിലെ ഭീകരമായ സാഹചര്യത്തെ മോദി അനകൂല മുഖ്യധാരാ ടെലിവിഷൻ ചാനലുകൾ വ്യവസ്ഥിതിയുടെ പരാജയമായാണ് അവതരിപ്പിക്കുന്നതെന്നും അരുന്ധതി റോയ് കുറ്റപ്പെടുത്തുന്നു.

""വ്യവസ്ഥിതി തകിടം മറിഞ്ഞിട്ടില്ല. വ്യവസ്ഥിതി ശേഷിക്കുന്നില്ലെന്നായിരുന്നു വസ്തുത. ഈ സർക്കാരും, ഇതിനു മുമ്പത്തെ കോൺഗ്രസ് സർക്കാരും രാജ്യത്തെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളെ മനഃപൂർവ്വം പൊളിക്കുകയായിരുന്നു. അടിസ്ഥാനപരമായ ആരോഗ്യസുരക്ഷാ സൗകര്യങ്ങൾ ഏതാണ്ട് പൂർണ്ണമായും ഇല്ലാത്ത ഒരു രാജ്യത്ത് മഹാമാരി വന്നാൽ ഇതാണ് സംഭവിക്കുക. ആരോഗ്യമേഖലയിൽ ഏറ്റവും മോശം നിക്ഷേപം നടത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.''

""വ്യവസ്ഥിതി തകിടം മറിഞ്ഞതല്ല, സർക്കാർ പരാജയപ്പെട്ടതാണ്. പരാജയപ്പെട്ടു എന്നു പറയുന്നതു പോലും ശരിയല്ല. നമ്മൾ സാക്ഷ്യം വഹിക്കുന്നത് ക്രിമിനൽ നെഗ്ലിജൻസ് അല്ല, മറിച്ച് മാനവികതയ്ക്കു നേരെയുള്ള പ്രത്യക്ഷമായ അക്രമമാണ്.''


Comments