കറുത്തവരുടെ മാർക്‌സ്

മാർക്‌സിസം ഇന്ന് മർദ്ദിത കീഴാള ജനതയെ സംബന്ധിച്ച് മൃതമായ ഒന്നാണെന്ന് തെളിയിക്കാൻ ഡോ.എം. കുഞ്ഞാമൻ നിരത്തുന്ന വാദങ്ങൾ ശീതയുദ്ധാനന്തര മാർക്‌സിസ്റ്റു വിരുദ്ധ ലിബറൽ യുക്തിയുടെ വാദമുഖങ്ങളാണെന്ന നിശിത വിമർശനമുന്നയിക്കുകയാണ് ബി. രാജീവൻ

Labour in the white skin cannot emancipate itself where in the black skin it is branded
- Karl Marx

ഡോ. കുഞ്ഞാമന്റെ ഹൃദയസ്പർശിയായ ജീവിതാഖ്യാനം വായിച്ചപ്പോൾ ഡോ. അംബേദ്ക്കറുടെ ജീവിതത്തിലെ തിക്താനുഭവങ്ങളാണ് ഓർമ്മയിൽവന്നത്. അംബേദ്കറെ പോലെ തന്നെ ജാതിപരമായ വിവേചനത്തിനെതിരെ ധീരമായ നിലപാട് കൈക്കൊള്ളുകയും ആരേയും കൂസാതെ സ്വന്തം അഭിപ്രായങ്ങൾ തുറന്നുപറയുകയും ചെയ്ത കുഞ്ഞാമന്റെ ആഖ്യാനം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം ഇന്ന് ആധിപത്യം പുലർത്തുന്ന വ്യവസ്ഥക്ക് എതിരായതുകൊണ്ടു തന്നെ അത് വിപ്ലവകരമായ രാഷ്ട്രീയമാണ്.

ഇന്ത്യൻ മാർക്സിസ്റ്റുകളിൽ നിന്ന് അകന്നുനിൽക്കേണ്ടി വന്ന അംബേദ്കർ അതേസമയം മാർക്സിസത്തിന്റെ യുഗനിർണ്ണായകമായ പ്രാധാന്യം അംഗീകരിച്ചിരുന്നു. വർഗ്ഗസമരത്തെ കേവലം ഒരു സാമ്പത്തിക ശാസ്ത്രപ്രശ്‌നമെന്നതിനുപരി ജീവിക്കുന്ന മനുഷ്യസമൂഹത്തിൽ സംഭവിക്കുന്ന രാഷ്ട്രീയ സംഘർഷമായി അംബേദ്കർ തിരിച്ചറിഞ്ഞിരുന്നു. ഇന്ത്യയിൽ ആ സംഘർഷം അഥവാ വർഗ്ഗസമരം പ്രവർത്തിക്കുന്നത് ജാതിപരമായ അടിമത്തത്തിനെതിരായ സമരത്തിന്റെ രൂപത്തിലാണെന്നും അംബേദ്കർക്ക് ബോധ്യപ്പെട്ടിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ജാതി അടഞ്ഞ വർഗ്ഗമാണ് (Caste is enclosed class) എന്ന് ജാതിയെ നിർവ്വചിച്ചതും ആ നിർവ്വചനത്തിൽ വിശ്വാസമില്ലാതിരുന്ന സാമ്പത്തിക വാദികളായ ഇന്ത്യൻ മാർക്‌സിസ്റ്റുകളെ അകറ്റിനിർത്തിയതും.

ഡോ. എം. കുഞ്ഞാമൻ

മാർക്‌സിനെക്കുറിച്ച ആ അസത്യം

"മാർക്‌സിസത്തിന് തിരിച്ചുവരവില്ല' എന്ന തലക്കെട്ടിനു കീഴിൽ ഡോ. കുഞ്ഞാമൻ പറയുന്ന കാര്യങ്ങൾ വളരെ ഉത്തരവാദിത്ത്വത്തോടെയുള്ള വീണ്ടുവിചാരത്തിന് വിധേയമാക്കേണ്ടവയാണ്. ഭൂമിയിലെ മനുഷ്യജീവിതത്തേയും ജീവജാലങ്ങളേയും ഒന്നാകെ ഗ്രസിച്ചിരിക്കുന്ന ആഗോള മുതലാളിത്തം അതിന്റെ ചൂഷണ- മർദ്ദന മുറകൾ സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള എല്ലാത്തരം കീഴാളർക്കും മേൽ തുടർന്നുകൊണ്ടിരിക്കുന്ന വർത്തമാന സാഹചര്യത്തിൽ കാലഹരണപ്പെട്ടു കഴിഞ്ഞ ഒരു ശീതയുദ്ധാനന്തര മാർക്‌സിസ്റ്റു വിരുദ്ധ ലിബറൽ യുക്തിയുടെ വാദമുഖങ്ങൾ അപ്പാടെ ഡോ. കുഞ്ഞാമനെ പോലൊരാൾ ആവർത്തിക്കുമ്പോഴാണ് നമുക്കത് ഗൗരവത്തോടെ പരിഗണിക്കേണ്ടി വരുന്നത്. അതുകൊണ്ട് മാർക്‌സിസം ഇന്ന് മർദ്ദിത കീഴാള ജനതയെ സംബന്ധിച്ച് മൃതമായ ഒന്നാണെന്ന് തെളിയിക്കാൻ വേണ്ടി അദ്ദേഹം നിരത്തുന്ന വാദങ്ങളിലേക്ക് വരാം.

അദ്ദേഹം പറയുന്നു-""മാർക്‌സ് ഒരിക്കലും വിമോചന സമരങ്ങൾക്ക് പ്രാധാന്യം നൽകിയില്ല. അദ്ദേഹത്തിന് പല പരിമിതികളുമുണ്ടായിരുന്നു. മൂലധനത്തിന്റെ ആദ്യ വാല്യത്തിൽ അമേരിക്കൻ അടിമ സമ്പ്രദായത്തെ കുറിച്ച് പറയുന്നുണ്ടെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വർഗേതര ( non-class)വിമോചന സമരങ്ങൾക്ക് മാർക്‌സ് പ്രാധാന്യം നൽകിയില്ല. വർഗേതര പ്രസ്ഥാനങ്ങളേയും വിമോചന മുന്നേറ്റങ്ങളേയും അവഗണിച്ചത് മാർക്‌സിനു പറ്റിയ ഒരു തെറ്റാണ്''.

ഇത്തരമൊരു നിഗമനത്തിൽ എത്താൻ ഡോ. കുഞ്ഞാമനെ പ്രേരിപ്പിച്ച സൈദ്ധാന്തികവും രാഷ്ട്രീയവുമായ പശ്ചാത്തലമെന്തെന്ന് പരിഗണിക്കുന്നതിനു മുമ്പ് അദ്ദേഹം പറഞ്ഞ കാര്യങ്ങളെ മാർക്‌സിന്റെ രചനകളേയും ചരിത്ര വസ്തുതകളേയും മുൻനിർത്തി പരിശോധിക്കേണ്ടതുണ്ട്. മാർക്‌സ് ഒരിക്കലും വിമോചനസമരങ്ങൾക്ക് പ്രാധാന്യം നൽകിയിട്ടില്ല എന്ന് പറയുമ്പോൾ പിന്നെ മാർക്‌സ് എന്തിനാണ് പ്രാധാന്യം നൽകിയത് എന്ന് തിരിച്ചു ചോദിക്കാനാണ് തോന്നുക.

എന്നാൽ ഡോ. കുഞ്ഞാമൻ വിമോചനസമരങ്ങൾ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് വർഗേതര (Non -class ) സമരങ്ങളെയാണെന്ന് തുടർന്ന് വരുന്ന വാക്യങ്ങളിൽ നിന്ന് നമുക്കൂഹിക്കാം. മൂലധനത്തിന്റെ ആദ്യവാല്യത്തിൽ അമേരിക്കൻ അടിമത്ത സമ്പ്രദായത്തെ കുറിച്ച് പറയുന്നുണ്ടെങ്കിലും ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നടക്കുന്ന വർഗേതര സമരങ്ങൾക്ക് മാർക്‌സ് പ്രാധാന്യം നൽകിയില്ല എന്ന് തുടർന്നു വരുന്ന പ്രസ്താവമാകട്ടെ മാർക്‌സിന്റെ രചനാലോകത്തേയും പ്രവർത്തനങ്ങളേയും കുറിച്ചുള്ള സങ്കുചിതവും ഭാഗികവുമായ ഒരു വീക്ഷണത്തിന്റെ ഉൽപ്പന്നമാണ്. ഈ വീക്ഷണ പരിമിതി കുഞ്ഞാമൻ എന്ന പണ്ഡിതൻ വ്യക്തിപരമായി നേരിടുന്ന ഒരു പ്രശ്‌നമല്ല. മാർക്‌സിനെ വെട്ടിച്ചുരുക്കി യൂറോപ്യൻ വ്യവസായത്തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനം മാത്രം ലക്ഷ്യം വച്ച, അതുകൊണ്ടു തന്നെ മുതലാളിത്ത വികസനത്തിന്റെ അനിവാര്യതയിൽ വിശ്വസിച്ച ഒരു യൂറോപ്യൻ ആധുനിക ചിന്തകൻ മാത്രമാക്കി മാറ്റാൻ ശ്രമിക്കുന്ന ഒരാശയ മണ്ഡലത്തിന്റെ പ്രശ്‌നമാണത്.

മാർക്‌സ് അടിമകളുടെ വിമോചനം മുതൽ ആദിമ ജനവിഭാഗങ്ങളുടെ രാഷ്ട്രീയ പ്രസക്തി വരെയുള്ള പ്രശ്‌നങ്ങളിൽ ഇടപെട്ട് എഴുതിയ വളരെ വിപുലമായ രാഷ്ട്രീയ സാഹിത്യത്തെ മുഴുവൻ പാർശ്വവത്ക്കരിക്കുകയോ തമസ്‌ക്കരിക്കുകയോ ചെയ്തുകൊണ്ടാണ് പാശ്ചാത്യ മുഖ്യധാരാ ആധുനികതയിലേക്കുള്ള മാർക്‌സിസത്തിന്റെ ഈ വെട്ടിച്ചുരുക്കൽ നടന്നത്. അങ്ങനെയാണ് താൻ ജീവിച്ചിരുന്ന കാലത്തെ ഏറ്റവും നീറുന്ന രാഷ്ട്രീയ പ്രശ്‌നമായിരുന്ന കറുത്തവരുടെ വിമോചനത്തെക്കുറിച്ച് മൂലധനത്തിൽ പരാമർശിക്കുകമാത്രം ചെയ്തുകൊണ്ട് മാർക്‌സ് ഒഴിഞ്ഞുമാറുകയാണ് ചെയ്തതെന്ന അസത്യം പ്രചരിപ്പിക്കപ്പെട്ടത്.

ഒന്നാം കമ്മ്യൂണിസ്റ്റ് ഇന്റർനാഷനൽ

ഇതാ, ആ രേഖകൾ

1861 മുതൽ 65 വരെയുള്ള, അടിമത്ത വിമോചനത്തെ കേന്ദ്രമാക്കിയ അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ ഇടപെട്ടുകൊണ്ട് "ന്യൂയോർക് ട്രിബ്യൂൺ', "ഡി പ്രസ്സേ' തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ നിരന്തരം എഴുതിക്കൊണ്ടിരുന്ന ലേഖനങ്ങൾ, അടിമത്ത വിമോചന പ്രസ്ഥാനം യൂറോപ്പിൽ ശക്തിപ്പെടുത്തുന്നതിനു വേണ്ടി യൂറോപ്യൻ തൊഴിലാളി വർഗ്ഗത്തെ അണിനിരത്തുന്നതിനായി നടത്തിയ ആഹ്വാനങ്ങൾ, അടിമത്ത വിമോചനപ്രശ്‌നങ്ങളിൽ ഇടപെട്ടുകൊണ്ട് "കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിൽ' അവതരിപ്പിച്ച പ്രമേയങ്ങൾ, എബ്രഹാം ലിങ്കണും പ്രസിഡണ്ട് ജോൺസണും മുതൽ തന്റെ യൂറോപ്യൻ സഹപ്രവർത്തകർക്ക് വരെ എഴുതിയ കത്തുകൾ തുടങ്ങി അടിമത്ത വ്യവസ്ഥ അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള മാർക്‌സിന്റെ തീവ്രമായ ഇച്ഛ വെളിപ്പെടുത്തുന്ന രേഖകളുടെ ഒരു വൻ ശേഖരം തന്നെയുണ്ട്. ഇവയിലെല്ലാം കറുത്തവരുടെ മോചനത്തെ ചൊല്ലിയുള്ള അമേരിക്കൻ ആഭ്യന്തര യുദ്ധത്തെ മനുഷ്യ വിമോചനത്തിനുവേണ്ടി നടക്കുന്ന നൂറ്റാണ്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഭവമായി ഉയർത്തിപ്പിടിക്കുകയാണ് മാർക്‌സ് ചെയ്തത്.

കറുത്തവരുടെ വിമോചനത്തെ ചൊല്ലി നടന്ന അമേരിക്കൻ ആഭ്യന്തര യുദ്ധത്തെ "രണ്ടാം അമേരിക്കൻ വിപ്ലവം' എന്നാണ് മാർക്‌സ് വിശേഷിപ്പിച്ചത്. എന്നാൽ അമേരിക്കയിലെ കറുത്തവരുടെ വിമോചനം അമേരിക്കയിലെയോ യൂറോപ്പിലെയോ വെളുത്ത തൊഴിലാളിവർഗ്ഗത്തിന്റെ വിമോചനത്തിന് കീഴ്‌പ്പെട്ടു നിൽക്കുന്ന ഒരു പ്രശ്നമായല്ല മാർക്‌സ് കാണുന്നത്.
മാർക്‌സിനെ സംബന്ധിച്ച് വെളുത്ത തൊഴിലാളിവർഗ്ഗ മുന്നണിപ്പടയുടെ വിമോചനത്തിലൂടെ മാത്രം പരിഹരിക്കപ്പെടേണ്ട ഒന്നായിരുന്നില്ല കറുത്തവരുടെ വിമോചനത്തിന്റെ പ്രശ്‌നം. കറുത്തവരുടെ അദ്ധ്വാന (Black Labour) ത്തിന്റെ മോചനത്തെ വെളുത്തവരുടെ അദ്ധ്വാന (White Labour)ത്തിന്റെ മോചനത്തിൽ നിന്ന് വ്യത്യസ്തമായ ഒരു സവിശേഷ പ്രശ്‌നമായിത്തന്നെയാണ് മാർക്‌സ് പരിഗണിച്ചത്. മാത്രമല്ല പിൽക്കാല ഔദ്യോഗിക മാർക്‌സിസ്റ്റുകളുടെ ധാരണകൾക്കു വിരുദ്ധമായി കറുത്തവരുടെ അദ്ധ്വാനത്തിന്റെ മോചനത്തിലൂടെ മാത്രമേ വെളുത്തവരുടെ അധ്വാനത്തിന് മോചനമുള്ളൂ എന്ന് മാർക്‌സ് തീർത്തു പറയുകപോലും ചെയ്തു.

പോൾ ലഫാർഗ്വേയുടെ അച്ഛൻ ഫ്രാൻസ്വാ ലഫാർഗ്വേക്ക് അയച്ച ഒരു കത്തിൽ മാർക്‌സ് ഇങ്ങനെ എഴുതി: "Labour in the white skin cannot emancipate itself where in the black skin it is branded'. ഈ പ്രസ്താവത്തിന് ആധാരമായി പ്രവർത്തിക്കുന്ന അദ്ധ്വാനത്തിന്റെ വംശീയാടിസ്ഥാനമെന്തെന്ന്, തെക്കൻപക്ഷം ആധിപത്യത്തിൽ എത്തിയാലുള്ള സ്ഥിതി വിശദീകരിക്കുന്ന സന്ദർഭത്തിൽ മാർക്‌സ് വെളിപ്പെടുത്തുന്നത് നോക്കുക: "The slave system would infect the whole Union. In the northern states, where Negro slavery is unworkable in practice, the white working class would be gradually depressed to the level of helotry. This would be in accord with the loudly proclaimed principle that only certain races are capable of freedom, and that in the South the real labour is the lot of the Negro'. ( The Civil War in the United States- അടിവര കൂട്ടിച്ചേർത്തത്).

ആധുനിക മുതലാളിത്ത വ്യവസ്ഥയിലെ അടിമ സമ്പ്രദായത്തെ കുറിച്ചുള്ള ചിന്ത തീവ്രമായിത്തന്നെ മാർക്‌സിന്റെ ആദ്യകാല രചനകളിലും വ്യക്തമായിരുന്നു. 1846ൽ മാർക്‌സ് ഇങ്ങനെ എഴുതി: "Direct slavery is as much the pivot upon which our present-day industrialism turns as are machinery, credit , etc. Without slavery there would be no cotton, without cotton there would be no modern industry. It is slavery which has given value to the colonies, it is the colonies which have created world trade, and world trade is the necessary condition for large scale machine industry........slavery is therefore an economic category of paramount importance'( MECW 38, 101).

ജോൺ ബ്രൗൺ

അടിമത്ത നിരോധനത്തെ ചൊല്ലിയുള്ള അമേരിക്കൻ ആഭ്യന്തര യുദ്ധം ആരംഭിക്കുന്നതിന് മുൻപു തന്നെ അടിമകൾക്കിടയിൽ നിന്ന് ഉയർന്നുവന്ന സായുധ ചെറുത്തുനിൽപ്പുകളിൽ മാർക്‌സ് ആവേശം കൊണ്ടിരുന്നു. 1860 ൽ, രക്തസാക്ഷിയായ ജോൺ ബ്രൗണിന്റെ നേതൃത്വത്തിൽ ഹാർപേഴ്സ് ഫെറിയിൽ നടന്ന ആക്രമണത്തെ കുറിച്ച് മാർക്‌സ് എഴുതിയത് ഇങ്ങനെയാണ്: " In my view, the most momentous thing happening in the world today is, on the one hand, the movement among the slaves in America, started by the death of Brown, and the movement among the slaves in Russia, on the other I have just seen in the Tribune that there was a new slave uprising in Missouri, naturally suppressed. But the signal has now been given'. ( MECW 41, 4).

ഇതിനൊക്കെ ഉപരിയായി ആഭ്യന്തര യുദ്ധകാലത്ത് കറുത്തവരുടെ വിമോചനത്തിനായി മാർക്‌സ് നടത്തിയ സൈദ്ധാന്തികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളുടെ ചരിത്ര പ്രാധാന്യം എന്തെന്നുകൂടി പരിശോധിക്കാം. 1864 ൽ മാർക്‌സിന്റെ കൂടി നേതൃത്വത്തിൽ "ഇന്റർനാഷണൽ വർക്കിങ് മെൻസ് അസോസിയേഷൻ' എന്ന പേരിൽ ഒന്നാം ഇന്റർനാഷണൽ രൂപം കൊള്ളുന്നതുതന്നെ അമേരിക്കയിലെ അടിമകളുടെ വിമോചനത്തിനു വേണ്ടിയുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ്.

ബ്രിട്ടനും ഫ്രാൻസും സ്പെയിനും അടക്കമുള്ള യൂറോപ്പിലെ ഭരണവർഗ്ഗങ്ങളും ഭരണകൂടങ്ങളും എല്ലാം ആഭ്യന്തര യുദ്ധത്തിൽ അടിമത്തത്തിനുവേണ്ടി നിലകൊള്ളുന്ന തെക്കൻ പക്ഷത്തെ ശക്തിപ്പെടുത്താനാണ് ശ്രമിച്ചത്. അടിമകളുടെ വിമോചന സമരത്തെ പരാജയപ്പെടുത്തുന്നതിനു വേണ്ടി ബ്രിട്ടന്റെയും സ്‌പെയിനിന്റെയും പിന്തുണയോടെ നെപ്പോളിയൻ മൂന്നാമന്റെ നേതൃത്വത്തിൽ മെക്‌സിക്കോ ആക്രമിക്കാനും തെക്കൻ പക്ഷത്തെ യുദ്ധത്തിൽ പിന്തുണക്കാനുമായിരുന്നു അവരുടെ പദ്ധതി. ഇതിനെതിരെ യൂറോപ്പിലെ തൊഴിലാളികളടക്കമുള്ള ജനങ്ങളെ തിരിച്ചുവിടാനും അമേരിക്കൻ അടിമകളുടെ മോചനത്തിനായി അവരെ അണിനിരത്താനും ശ്രമിച്ചത് മാർക്‌സിന്റെ നേതൃത്വത്തിലുള്ള 'ഇന്റർനാഷണൽ' ആണ്. ഈ പരിശ്രമത്തിന്റെ വിജയത്തെക്കുറിച്ച് മാർക്‌സ് ഒരു പ്രസംഗത്തിൽ പ്രസ്താവിക്കുന്നത് നോക്കുക: "It was not the wisdom of the ruling classes , but the heroic resistance to their criminal folly by the working classes of England that saved the West of Europe from plunging headlong into an infamous crusade for the perpetuation of slavery on the other side of the Atlantic'. ( MECW 20, 13).

കറുത്തവരുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനുള്ള പിന്തുണ അറിയിച്ച് "ഇന്റർനാഷണൽ' എബ്രഹാം ലിങ്കണ് അയച്ച സന്ദേശത്തിൽ മാർക്‌സ് എഴുതിയത് ഇങ്ങനെയാണ്: "You have opened the gates of freedom to the millions of our Negro brothers who have been deprived of their manhood by the infernal laws which have so long disgraced the civilization of America'. (John Bright- Speeches on American Question ). ഇങ്ങനെ മാർക്‌സിസത്തെ കുറിച്ച് ഇന്ന് ആധിപത്യം പുലർത്തുന്ന ധാരണകൾക്ക് വിരുദ്ധമായി കറുത്തവരുടെ വിമോചനത്തിന്റെ പ്രശ്‌നം മാർക്‌സിന്റെ രാഷ്ട്രീയ സിദ്ധാന്തത്തിന്റെയും പ്രവർത്തനങ്ങളുടേയും കേന്ദ്ര സ്ഥാനത്തു തന്നെയായിരുന്നു എന്ന് തെളിയിക്കാൻ മാർക്‌സിന്റെ രചനകളിലും പ്രവർത്തനങ്ങളിലും നിന്ന് നൂറു കണക്കിന് വസ്തുതകൾ എടുത്തുകാട്ടാൻ കഴിയും.

"ഒരു യാന്ത്രിക സിദ്ധാന്തമാണ് മാർക്‌സിസമെങ്കിൽ ഞാൻ മാർക്‌സിസ്റ്റല്ല'
മേൽ വിവരിച്ച വസ്തുതകളിൽ നിന്ന് വ്യക്തമാകുന്നത് ഡോ. കുഞ്ഞാമൻ കരുതുന്നതുപോലെ മാർക്‌സിനെ സംബന്ധിച്ച് വർഗ്ഗ സമരമെന്നും വർഗ്ഗേതര സമരമെന്നും രണ്ടുതരം വിമോചന സമരങ്ങൾ ഉണ്ടായിരുന്നില്ല എന്നതാണ്. മാർക്‌സിന്, അമർച്ച ചെയ്യപ്പെടുന്ന ഓരോ ജനവിഭാഗവും അവരുടെ ചൂഷിതവും മർദ്ദിതവുമായ അവസ്ഥക്കെതിരെ നടത്തുന്ന രാഷ്ട്രീയ സമരമാണ് വർഗ്ഗസമരം. വർഗ്ഗസമരത്തെ ഇങ്ങനെ രാഷ്ട്രീയമായി, അധികാരരൂപങ്ങളുടെ സംഘർഷമായി മനസ്സിലാക്കപ്പെടാതെ പോയതിന് ഒരു പ്രധാന കാരണം മാർക്‌സിസത്തിന് മേൽ കെട്ടിവയ്ക്കപ്പെട്ട സാമ്പത്തിക ശാസ്ത്രവാദമാണ്.

നിശ്ചയമായും, യൂറോപ്യൻ വികസിത മുതലാളിത്തത്തെ മാതൃകയാക്കി, ആ വ്യവസ്ഥയുടെ ചരിത്രപരമായ സവിശേഷത കണ്ടെത്തുകയും മുതലാളിത്ത മൂലധനത്തിന്റെ ചൂഷണരീതി വെളിപ്പെടുത്തുകയും ചെയ്യുന്ന ഒരു ശാസ്ത്രീയ രചനയാണ് മാർക്‌സിന്റെ മൂലധനം. എന്നാൽ ഇതിനർത്ഥം വൈവിദ്ധ്യമാർന്ന സാമൂഹ്യ വ്യവസ്ഥകളിൽ നിലകൊള്ളുന്ന ലോക ജനത മുഴുവൻ യൂറോപ്യൻ മുതലാളിത്ത മാതൃകയിൽ കൂടി കടന്നു പോയിട്ടുവേണം തൊഴിലാളിവർഗ്ഗ മുന്നണിപ്പടയുടെ കൈപിടിച്ച് കരകയറാൻ എന്നല്ല.

ലോകജനതയെ ആധുനിക പാശ്ചാത്യ മുതലാളിത്ത മാതൃകയിലേക്കുയർത്തി മോചനത്തിലേക്കു നയിക്കാനുള്ള ഒരു സിദ്ധാന്തമാണ് മാർക്‌സിസമെന്ന് മാർക്‌സിന്റെ അനുയായികൾ മാർക്‌സ് ജീവിച്ചിരുന്ന കാലത്തുതന്നെ പ്രചരിപ്പിക്കാൻ തുടങ്ങിയിരുന്നു. ഇത്തരം അനുയായികൾക്ക് നേരെ നോക്കിക്കൊണ്ടാണ്, ഈ വിധം ഒരു യാന്ത്രിക സിദ്ധാന്തമാണ് മാർക്‌സിസമെങ്കിൽ താൻ മാർക്‌സിസ്റ്റല്ല എന്ന് മാർക്‌സ് പറഞ്ഞത്.

ഗ്രൻഡ്രിസ്സെ

പടിഞ്ഞാറൻ യൂറോപ്പിലെ മുതലാളിത്ത വ്യവസ്ഥയുടെ ആവിർഭാവത്തെ കുറിച്ചുള്ള ചരിത്രപരമായ തന്റെ വിവരണത്തെ ലോകജനതക്കു മുഴുവൻ ബാധകമായ ഒരു ചരിത്ര സത്യമായി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതിന്റെ അസംബന്ധത്തെ കുറിച്ച് മിഖൈലോവിസ്‌കിക്ക് മറുപടി നൽകുമ്പോൾ മാർക്‌സ് പറയുന്നത് നോക്കുക: "Mikhailovisky insists on transforming my historical sketch of the genesis of capitalism in Western Europe into a historico- philosophical theory of the general course fatally imposed on all peoples, whatever the historical circumstances in which they find themselves placed'. ( Teodor Shanin- Late Marx and the Russian Road, Page 139).

മാർക്‌സ് ഇവിടെ തിരുത്താൻ ശ്രമിക്കുന്ന, മിഖൈലോവിസ്‌കിയെപ്പോലുള്ളവർക്ക് പറ്റിയ ഗുരുതരമായ അബദ്ധം തന്നെയാണ് മൂലധനത്തിന്റെ രചനക്ക് മാർക്‌സ് മാതൃകയായി കൈക്കൊണ്ട പടിഞ്ഞാറൻ യൂറോപ്പിന്റെ ചരിത്രം ലോകത്തിനു മുഴുവൻ ബാധകമാണെന്ന് ധരിച്ച മാർക്‌സിസ്റ്റുകൾക്കും, യൂറോ സെന്ററിസത്തിന്റെ പേരിൽ മാർക്‌സിസത്തെ തള്ളിക്കളയാൻ ശ്രമിക്കുന്ന മാർക്‌സിസ്റ്റ് വിരുദ്ധർക്കും സംഭവിച്ചത്. മാർക്‌സ് തിരുത്താൻ ശ്രമിക്കുന്ന ഈ ധാരണയിൽ നിന്നാണ് ഡോ: കുഞ്ഞാമന്റെ വാദമുഖങ്ങളും വരുന്നത്.

മാർക്‌സിസത്തെ ഇങ്ങനെ യൂറോപ്യൻ മാതൃകയിൽ തളച്ചിടുന്ന സാമ്പത്തിക ശാസ്ത്രവാദമനുസരിച്ച്, "വർഗ്ഗം' വർഗ്ഗ സംഘർഷത്തിൽ നിന്ന് മുക്തമായ, സമൂഹസിദ്ധമായ ഒരു സാമ്പത്തിക ഗണം മാത്രമാണ്. വർഗ്ഗം നിഷ്‌ക്രിയമായ ഒരു സാമ്പത്തികശാസ്ത്ര ഗണമെന്നതിനുപരി ഒരു സജീവരാഷ്ട്രീയ കർത്തൃത്വരൂപമായി ( Political Subjectivity ) ആവിഷ്‌കരിക്കപ്പെടുന്നത് മാർക്‌സിന്റെ രാഷ്ട്രീയ സൈദ്ധാന്തിക രചനകളുടെ അത്യുന്നതാവസ്ഥ എന്ന് വിശേഷിക്കപ്പെടുന്ന ഗ്രൻഡ്രിസ്സെ ( Grundrisse ) എന്നറിയപ്പെടുന്ന സമീപകാലത്തു മാത്രം വെളിച്ചംകണ്ട 1857 -58 കാലത്തെ നോട്ടുബുക്കുകളിലാണ്.

വർഗ്ഗസമരത്തെ ഇങ്ങനെ സാമ്പത്തിക വർഗ്ഗസമരം മാത്രമായി വ്യാഖ്യാനിച്ച ഇന്ത്യയിലെ മാർക്‌സിന്റെ അനുയായികളാണ് അടിമജാതികളുടെ മോചനത്തിനായി പ്രവർത്തിച്ച ഡോ. അംബേദ്കറെ ശത്രുവായി കണ്ടത്. അടിമത്ത വിമോചന സമരത്തിൽ മാർക്‌സ് കണ്ടതുപോലെ ജാതി വിമോചന സമരത്തിൽ വർഗ്ഗസമരം കാണാൻ കഴിയാതെ പോയ ഇന്ത്യൻ മാർക്‌സിസ്റ്റുകളെ അംബേദ്കർക്കും അകറ്റി നിർത്തേണ്ടതായി വന്നു. എന്നാൽ 19ാം നൂറ്റാണ്ടിൽ കറുത്ത അദ്ധ്വാനത്തിന്റെ മോചനത്തിലൂടെയല്ലാതെ വെളുത്ത അദ്ധ്വാനത്തിന് മോചനമില്ല എന്ന് പറഞ്ഞ മാർക്സിന്റെ അതെ സമീപനം തന്നെയാണ് 20-ാം നൂറ്റാണ്ടിൽ ഡോ. അംബേദ്കർ ജാതി വിമോചന സമരത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ ആവിഷ്‌ക്കരിച്ചത് എന്നു പറയാം.

വർഗ്ഗത്തിന്റെയും വംശത്തിന്റെയും പരസ്പര ബന്ധത്തിന്റെ പ്രശ്‌നത്തെ അടിമത്ത വിമോചന യുദ്ധകാലത്ത് മാർക്‌സ് കൈകാര്യം ചെയ്ത രീതിയിൽ തന്നെയാണ് ഇന്ത്യൻ ജാതി വിമോചന സമരത്തിൽ ജാതിയുടേയും വർഗ്ഗത്തിന്റെയും ബന്ധത്തെ ഡോ. അംബേദ്കറും കൈകാര്യം ചെയ്തത് എന്ന് കണ്ടെത്താൻ കഴിയും. അതുകൊണ്ടാണ് ജാതിയെ അടഞ്ഞ വർഗ്ഗമെന്ന് അംബേദ്കർക്ക് നിർവ്വചിക്കാൻ കഴിഞ്ഞത്.

അമേരിക്കയിലെ കറുത്തവരുടെ വിമോചനത്തിന്റെ കാര്യത്തിൽ മാർക്‌സ് കണ്ടെത്തിയ, ഒരേസമയം ഭിന്നതയിലും ഐക്യത്തിലും വർത്തിക്കുന്ന വംശ-വർഗ്ഗ ബന്ധത്തിന്റെ ഡയലക്ടിക്‌സ് തന്നെയാണ് ഇന്ത്യയിലെ ജാതി-വർഗ്ഗബന്ധത്തിന്റെ കാര്യത്തിലും അംബേദ്ക്കർ ദർശിച്ചത്. അതുകൊണ്ടാണ് ഇന്ത്യൻ മാർക്‌സിസ്റ്റുകളുടെ യാന്ത്രിക വർഗ്ഗ നിലപാടുകളുമായി അകലം പുലർത്തിയപ്പോഴും അംബേദ്കർക്ക് മാർക്‌സിസത്തിന്റെ വിമോചക ശക്തിയെ അംഗീകരിക്കാൻ കഴിഞ്ഞത്. സ്റ്റാലിൻ മരിച്ച ദിവസം അംബേദ്കർ പൂർണ്ണ ഉപവാസം അനുഷ്ഠിച്ചത് മനുഷ്യസമത്വത്തിലും സ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായ മാർക്‌സിസത്തിന്റെ മൂല്യങ്ങളോടുള്ള ആത്മാർത്ഥമായ അനുഭാവം കൊണ്ടുതന്നെയാവണം. ( അംബേദ്ക്കറുടെ ഈ ഉപവാസ വിവരം വെളിപ്പെടുത്തിയത് ആനന്ദ് ടെൽതുംബ്ദെയാണ്).

ഡോ. ബി.ആർ. അംബേദ്കർ

അവരുടേത് വിമോചനസമരമാണ്, മാർക്‌സിസമാണ്

മാർക്‌സിസത്തിന്റെ പരിമിതിയെ കുറിച്ച് ഡോ. കുഞ്ഞാമൻ തുടർന്നു പറയുന്ന കാര്യങ്ങളും ഇന്ന് പുനഃപരിശോധിക്കപ്പെടേണ്ടവയാണ്. മാർക്‌സിന്റെ പരിമിതികൾക്ക് പ്രധാന കാരണമായി അദ്ദേഹം പറയുന്നത് മാർക്‌സ് കിഴക്കൻ സമൂഹങ്ങളെക്കുറിച്ച് ശരിക്ക് പഠിച്ചില്ല എന്നതാണ്. യഥാർത്ഥത്തിൽ യൂറോപ്പിനെ കേന്ദ്രമാക്കിയുള്ള സാമ്പത്തിക-രാഷ്ട്രീയ പഠനങ്ങൾ 1872 നു ശേഷം, അതായത് പാരീസ് കമ്മ്യൂണിനു ശേഷം, മാർക്‌സ് അവസാനിപ്പിക്കുകയും യൂറോപ്പിന് പുറത്തുള്ള പാർശ്വവൽക്കരിക്കപ്പെട്ട ലോക രാഷ്ട്രങ്ങളെ കുറിച്ചുള്ള വിശദ പഠനങ്ങളിലേക്ക് തിരിയുകയുമാണ് ചെയ്യുന്നത്.

മുതലാളിത്ത വ്യവസ്ഥയെ കുറിച്ചുള്ള തന്റെ പഠന മാതൃകയായ പടിഞ്ഞാറൻ യൂറോപ്പിൽ ഒതുങ്ങി നിൽക്കാതെ ലോകജനതയെ മുഴുവൻ അവയുടെ വൈവിധ്യങ്ങളോടും വൈചിത്ര്യങ്ങളോടും പഠനവിഷയമാക്കാനാണ് മാർക്‌സ് പിന്നീടുള്ള ജീവിതകാലം മുഴുവൻ ആവേശപൂർവ്വം ഉഴിഞ്ഞു വയ്ക്കുന്നത്. 1857 -58 ലെ ഗ്രൻഡ്രിസ്സെ നോട്ടുബുക്കുകളുടെ കാലത്തു തന്നെ, പിന്നീട് സ്റ്റാലിനിസത്തിലൂടെ പ്രചാരത്തിൽ വന്ന ഏകരേഖീയവും ( Unilinear) അനിവാര്യ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നതുമായ (Sta-gits) ചരിത്ര സങ്കൽപ്പത്തെ മറികടക്കുന്ന ബഹുരേഖീയമായ ( Multilinear ) തുറന്ന സമീപനമാണ് തന്റേതെന്ന് മാർക്‌സ് വെളിപ്പെടുത്തിക്കഴിഞ്ഞിരുന്നു.

ഇന്ത്യ, ചൈന, ഇൻഡോനേഷ്യ, റഷ്യ, തെക്കേ അമേരിക്ക തുടങ്ങിയ പാശ്ചാത്യേതര പ്രാങ്ങ്-മുതലാളിത്ത രാജ്യങ്ങളുടെ നരവംശശാസ്ത്രപരവും ചരിത്രപരവുമായ പഠനങ്ങളിലാണ് പിന്നീട് മാർക്‌സ് മുഴുകുന്നത്. ഇന്ന് പ്രചാരത്തിലുള്ളതും ഔദ്യോഗിക മാർക്‌സിസ്റ്റുകളും മാർക്‌സിസ്റ്റു വിരുദ്ധരും ഒരേപോലെ പ്രചരിപ്പിച്ചു പോരുന്നതുമായ കിഴക്കൻ രാജ്യങ്ങളെ കുറിച്ചുള്ള ട്രിബ്യുൺ ലേഖനങ്ങളിലെ നിഗമനങ്ങളെ മുഴുവൻ ഈ പുതിയ പഠനങ്ങളുടെ വെളിച്ചത്തിൽ മാർക്‌സ് തള്ളിക്കളയുകയാണ് ചെയ്യുന്നത്.

മൂലധനം

ഇന്ന് പ്രചാരത്തിലുള്ള കിഴക്കൻ രാജ്യങ്ങളെക്കുറിച്ചുള്ള മാർക്‌സിന്റെ 1853 ലെ നിഗമനങ്ങൾ ഹെഗലിന്റെയും ബ്രിട്ടീഷ് കൊളോണിയൽ ചരിത്രകാരന്മാരുടെയും സ്വാധീനത്തിൽ നിന്ന് രൂപപ്പെട്ടവയാണ്. എന്നാൽ ഏകരേഖീയമായ പാശ്ചാത്യ ചരിത്ര വികാസ മാതൃകയെ കിഴക്കൻ രാജ്യങ്ങളടക്കമുള്ള പ്രാങ് മുതലാളിത്ത രാജ്യങ്ങൾക്കുമേൽ യാന്ത്രികമായി അടിച്ചേൽപ്പിക്കാൻ ശ്രമിച്ച യൂറോ കേന്ദ്രിത മാർക്‌സിസം ആധികാരികമാവുകയും മുപ്പതിനായിരത്തോളം പേജുകൾ വരുന്ന മാർക്‌സിന്റെ നോട്ടുബുക്കുകളിൽ ഉയിർകൊള്ളുന്ന ഇന്ത്യയടക്കമുള്ള പ്രാങ് മുതലാളിത്ത രാജ്യങ്ങളുടെ മാർക്‌സിസം തമസ്‌കരിക്കപ്പെടുകയും ആണുണ്ടായത്.

1920 ൽ മാർക്‌സ്-ഏംഗൽസ് സമാഹൃതകൃതികളുടെ എഡിറ്റർ ആയി ചുമതലയേറ്റ ഡേവിഡ് റിയാസിനോവ്, ബഹുരേഖീയമായ ചരിത്ര സങ്കൽപ്പവും ലോക കീഴാള രാജ്യങ്ങളുടെ മാർക്‌സിസവും അടങ്ങുന്ന മാർക്‌സിന്റെ കയ്യെഴുത്തുകൾ മുഴുവൻ കണ്ടെടുത്തിരുന്നു.

ഡേവിഡ് റിയാസിനോവ്

എന്നാൽ റിയാസിനോവിന് അതിന്റെ പ്രസിദ്ധീകരണം മുഴുവൻ തുടരാൻ കഴിഞ്ഞില്ല. സ്റ്റാലിൻ ഭരണകൂടം റിയാസിനോവിനെ സൈബീരിയയിലേക്ക് നാടുകടത്തുകയും അവിടെ വച്ച് വധിക്കുകയും ചെയ്തു. ഇതിനർത്ഥം തന്റെ ബഹുരേഖീയമായ ചരിത്ര സങ്കൽപ്പവുമായി മാർക്‌സ് തന്നെ സ്റ്റാലിന്റെ റഷ്യയിലേക്ക് വന്നിരുന്നെങ്കിൽ മാർക്‌സിനും റിയാസിനോവിന്റെ അനുഭവം നേരിടേണ്ടി വരുമായിരുന്നു എന്നാണ്.

എന്നാലിന്ന് കറുത്തവരും വെളുത്തവരും സ്ത്രീകളുമെല്ലാമടങ്ങുന്ന ലോകമെമ്പാടുമുള്ള കീഴാള ജനസഞ്ചയം ആഗോള മുതലാളിത്തം സൃഷ്ടിക്കുന്ന സ്ഥൂലവും സൂക്ഷ്മവുമായ അധികാര ബന്ധങ്ങളിൽ നിന്ന് പുറത്തുകടക്കാനുള്ള നാനാമുഖമായ സമരങ്ങളിലാണ്. അവരിലൂടെ പ്രവർത്തിക്കുന്നത് ആഗോളമുതലാളിത്തത്തിന്റെ കാലത്തെ വിമോചനസമരമാണ്, മാർക്‌സിസമാണ്.

Comments