അഭയ കേസ്: ഈ വിധി ആണോ ആത്യന്തികമായ സത്യം? ഇതാ അതിനുത്തരം

അഭയ കേസിൽ വിധി വന്നശേഷം, പ്രാഥമിക വസ്തുതകൾ പോലും തെറ്റായി വ്യാഖ്യാനിച്ച് ‘ഫേസ്ബുക് കോടതി'കളിൽ ഗൂഢാലോചന സിദ്ധാന്തം അരങ്ങുതകർക്കുകയാണ്. കേസിന്റെ സങ്കീർണത നന്നായി അറിയുന്ന സി.ബി.ഐ കോടതി ജഡ്ജി കെ. സനിൽകുമാർ ഇന്ത്യൻ തെളിവ് നിയമം വിശദമായി വ്യാഖ്യാനിച്ചു തന്നെയാണ് തർക്കവിഷയമായ പല തെളിവുകളും തീർപ്പാക്കിയിരിക്കുന്നതെന്ന്, അഭയ കേസ് തുടക്കം മുതൽ റിപ്പോർട്ടുചെയ്യുകയും പല നിർണായക വിവരങ്ങളും പുറത്തുകൊണ്ടുവരികയും ചെയ്ത മാധ്യമപ്രവർത്തകനും ടൈംസ് ഓഫ് ഇന്ത്യ മെട്രോ എഡിറ്ററുമായ ബി. ശ്രീജൻ വ്യക്തമാക്കുന്നു

ഴ പെയ്തുതീർന്നാലും മരം പെയ്തുതീരില്ല എന്ന മട്ടിലാണ് സിസ്റ്റർ അഭയ വധക്കേസ് വിധിയുടെ വിചാരണ സാമൂഹിക മാധ്യമങ്ങളിലും ഗൂഢാലോചന സിദ്ധാന്ത സദസ്സുകളിലും പുരോഗമിക്കുന്നത്. വിധി പറഞ്ഞു കഴിഞ്ഞിട്ട് ദിവസം പത്തായി, വിധിപ്പകർപ്പ് പൊതുമണ്ഡലത്തിൽ ലഭ്യമായിട്ട് എട്ടു ദിവസം കഴിഞ്ഞു. വിധിയിലേക്ക് കോടതി എത്തിയത് എങ്ങനെ എന്ന് വിശദമായി രേഖപ്പെടുത്തിയിട്ടും പ്രാഥമിക വസ്തുതകൾ പോലും തെറ്റായി വ്യാഖ്യാനിച്ച് ദുരൂഹത പരത്താനാണ് പല മണ്ഡലങ്ങളിലെയും വിദഗ്ധർ കൈമെയ് മറന്ന് ശ്രമിക്കുന്നത്.

ഫെയർ ട്രയൽ

കേസിന്റെ സങ്കീർണത നന്നായി അറിയുന്ന സി.ബി.ഐ കോടതി ജഡ്ജി കെ. സനിൽകുമാർ ഇന്ത്യൻ തെളിവ് നിയമം വിശദമായി വ്യാഖ്യാനിച്ചു തന്നെയാണ് തർക്കവിഷയമായ പല തെളിവുകളും തീർപ്പാക്കിയിരിക്കുന്നത്. സാക്ഷിമൊഴികളുടെ വിശ്വാസ്യത നിരവധി സുപ്രീംകോടതി വിധികൾ ഉദ്ധരിച്ചാണ് സാധൂകരിച്ചിരിക്കുന്നത്.

കുറ്റകൃത്യത്തിന്റെ ദൃക്​സാക്ഷിയല്ലാത്ത കോടതിക്ക്, തെളിവുകളും സാക്ഷിമൊഴികളും അവ ഒന്നുകൂടെ വിശദമാക്കി നൽകുന്ന അഭിഭാഷക വാദങ്ങളും അനുസരിച്ചു വിധിയിൽ എത്തുക എന്നല്ലാതെ നിയമ വ്യവസ്ഥയിൽ മറ്റു വഴികളൊന്നും ഇല്ല.

ഈ വിധി ആണോ ആത്യന്തികമായ സത്യം എന്ന് ചോദിച്ചാൽ വിധിച്ച ജഡ്ജി പോലും ഒന്ന് സംശയിച്ചേക്കും. നമ്മുടെ നിയമവ്യവസ്ഥ നൽകുന്ന ഫെയർ ട്രയൽ എന്ന സൗകര്യം മറ്റെല്ലാ കേസിലും എന്ന പോലെ ഈ കേസിലെ പ്രതികൾക്കും ലഭിച്ചിട്ടുണ്ട്; ഒരു പക്ഷെ, മറ്റു കേസുകളിലേക്കാൾ കൂടുതലും.

ഉദാഹരണത്തിന്, സാധാരണ കൊലക്കേസുകൾ പ്രതികൾ ജയിലിൽ കിടന്ന് വിചാരണ നേരിടേണ്ടവയാണ്; വേണ്ടവണ്ണം അഭിഭാഷകരോട് ആശയവിനിമയം നടത്താൻ പോലും ആയില്ലെന്നു വരും. ഇവിടെ 11 വർഷമായി ജാമ്യത്തിൽ പുറത്തായിരുന്നു പ്രതികൾ രണ്ടുപേരും. പണം, സ്വാധീനം, ആൾബലം ഒക്കെ വേണ്ടുവോളവും.

കേരളത്തിലെ ഏറ്റവും മികച്ച ക്രിമിനൽ അഭിഭാഷകനായ ബി. രാമൻ പിള്ളയുടെ നേതൃത്വത്തിൽ അഭിഭാഷകരായ ജോർജ് ഫിലിപ്പ്, ബി. ശിവദാസ്, എ.ആർ. താരാ തമ്പി എന്നിവർ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിനുവേണ്ടി ഹാജരായപ്പോൾ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ജെ. ജോസിന്റെ നേതൃത്വത്തിൽ സാജൻ മൈക്കേൽ, ബിനോ ബാബു, ബിമൽ വി. എസ്. എന്നിവർ സിസ്റ്റർ സെഫിക്കു വേണ്ടി കേസ് വാദിച്ചു.

അഭയ കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി ഫാദർ തോമസ് എം. കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും.

രണ്ടു സംഘങ്ങളുടെയും ഏകോപന ചുമതല ചാക്കോ സൈമൺ എന്ന കോട്ടയം സ്വദേശിയായ, മുംബൈയിലെ പ്രമുഖ നിയമ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവ അഭിഭാഷകനായിരുന്നു.

വിധിയുടെ അവസാന ഭാഗങ്ങളിലേക്ക് വരുമ്പോൾ ഒരു അഭിഭാഷകന് കോടതി ആദരാഞ്ജലി അർപ്പിക്കുന്നത് കാണാം. സിസ്റ്റർ സെഫിക്കുവേണ്ടി മൂന്നു ദിവസം അന്തിമവാദം നടത്തിയ ശേഷം കൊച്ചിയിലേക്ക് മടങ്ങിയ ജെ. ജോസ് രണ്ടു നാൾ കഴിഞ്ഞപ്പോൾ ഹൃദയാഘാതത്താൽ മരിക്കുകയായിരുന്നു. അഭയയുടെ മരണം ആത്മഹത്യ ആണെന്നും മാനസിക രോഗം പാരമ്പര്യമായി ലഭിച്ച ഒരു കുടുംബത്തിലെ പിന്മുറക്കാരി ആയിരുന്നു അഭയ എന്നുമായിരുന്നു ജോസിന്റെ വാദത്തിന്റെ കാതൽ.

കന്യാചർമം പുനർനിർമിക്കുന്ന ശസ്ത്രക്രിയയെക്കുറിച്ച്

‘ഫേസ്ബുക് കോടതി’യിൽ ഫോറൻസിക് വിദഗ്ധൻ ഡോ. കൃഷ്ണൻ ബാലേന്ദ്രനും വ്യാജ ഐ.ഡിയിൽ മറ്റൊരു ഡോക്ടറും ഒക്കെ ചൂണ്ടിക്കാട്ടുന്ന വസ്തുതകളെല്ലാം ഈ പ്രഗത്ഭരായ അഭിഭാഷകർക്ക് വ്യക്തമായി അറിയാമായിരുന്ന കാര്യങ്ങൾ മാത്രം. എന്നിട്ടും അവർ എന്തുകൊണ്ട് ആ വാദങ്ങൾ കോടതിയിൽ ഉന്നയിച്ചില്ല എന്ന ഒറ്റ ചോദ്യത്തിൽ തീരാവുന്ന തർക്കമേ വിധിയെപ്പറ്റി ഉള്ളൂ എന്നതാണ് കോടതി നടപടികളും വിധിയും റിപ്പോർട്ടു ചെയ്ത ആൾ എന്ന നിലയിൽ എനിക്കുതോന്നുന്നത്.

ഒരു പ്രധാന വാദം Hymenoplasty (കന്യാചർമം പുനർനിർമിക്കുന്ന ശസ്ത്രക്രിയ) സിസ്റ്റർ സെഫി ചെയ്തിട്ടില്ല എന്നും ആലപ്പുഴ മെഡിക്കൽ കോളജിലെ രണ്ടു വനിതാ ഡോക്ടർമാർ കെട്ടിച്ചമച്ച പരിശോധനാ റിപ്പോർട്ടും വിസ്താര, എതിർ വിസ്താര വേളയിൽ ബോധിപ്പിച്ച തെറ്റായ വിവരങ്ങളും കൊണ്ടാണ് കോടതി തെറ്റിദ്ധരിപ്പിക്കപ്പെട്ടത് എന്നുമാണ്. ഈ വാദങ്ങളെ പൂർണമായും നിരാകരിക്കുന്ന വസ്തുതകൾ വിധിയിലുണ്ട്.

‘നവംബർ 25, 26 തീയതികളിൽ നടത്തിയ വൈദ്യപരിശോധനക്കുശേഷം മൂന്നാം പ്രതിയെ 2008 ഡിസംബർ രണ്ടിനു കോടതിയിൽ ഹാജരാക്കിയിരുന്നു. മെഡിക്കൽ റിപ്പോർട്ട്, സമ്മതപത്രം എന്നിവയെ പറ്റി പ്രതി ഒരു പരാതിയും പറഞ്ഞിട്ടില്ല. 2009 ജനുവരി ഒന്നിന് ജാമ്യത്തിലിറങ്ങിയ പ്രതി ഇതുവരെ മെഡിക്കൽ പരിശോധനയെ പറ്റിയോ റിപ്പോർട്ടിനെ പറ്റിയോ ഒരു പരാതിയും ബന്ധപ്പെട്ട ഇടങ്ങളിൽ ഉന്നയിച്ചിട്ടേ ഇല്ല. വേണ്ടത്ര വിഭവശേഷിയും സ്വാതന്ത്ര്യവും ഉണ്ടായിട്ടും പരാതി പറഞ്ഞിട്ടില്ല എന്നതിന്റെ അർഥം പ്രതിക്ക് പരാതി ഇല്ലായിരുന്നു എന്ന് തന്നെയാണ്', കോടതി വിധി വ്യക്തമാക്കുന്നു.

‘പരിശോധന കഴിഞ്ഞു, റിപ്പോർട്ട് സമർപ്പിച്ചു 12 വർഷത്തിനുശേഷമാണ് മെഡിക്കൽ റിപ്പോർട്ടിന്റെയും സമ്മതപത്രത്തിന്റെയും ആധികാരികത പ്രതി ഈ കോടതിയിൽ ആദ്യമായി ചോദ്യം ചെയ്യുന്നത്. അതുകൊണ്ടു തന്നെ പ്രതിയുടെ നീക്കം ദുരുപദിഷ്ടമാണെന്നും പ്രതിയുടെ കരങ്ങൾ സംശുദ്ധമല്ലെന്നും കോടതി സംശയിക്കുന്നു', എന്നും വിധിയിൽ പരാമർശിക്കുന്നുണ്ട്.

ഡോക്ടർമാരുടെ വിസ്താരവും മൊഴിയും തെളിയിച്ചത്

ആലപ്പുഴ ഗവ മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബിക കരുണാകരനെ സാക്ഷിയായി കോടതി വിസ്തരിച്ചത് 2019 ഒക്ടോബർ 18നാണ്. അന്ന് ഫോറൻസിക് വിഭാഗം മേധാവി ആയിരുന്ന ഡോ.പി. രമയെ കോടതി ചുമതലപ്പെടുത്തിയ മജിസ്ട്രേറ്റ് വീട്ടിൽ ചെന്ന് വിസ്തരിക്കുന്നത് നവംബർ അഞ്ചിനും. അവരുടെ ഗുരുതരമായ പാർക്കിൻസൺസ് രോഗാവസ്ഥ കണക്കിലെടുത്താണ് കോടതി പ്രത്യേക വിസ്താരം അനുവദിച്ചത്. രണ്ടു വിസ്താരവും ഇൻക്യാമെറ ആയിരുന്നു. ഇരുപക്ഷത്തേയും അഭിഭാഷകർ, കോടതി ജീവനക്കാർ എന്നിവർ മാത്രമാണ് ആ വിസ്താരങ്ങളിൽ പങ്കെടുത്തത്.

‘രണ്ടു ഡോക്ടർമാരെയും നീണ്ടതും സമ്മർദ്ദത്തിലാഴ്ത്തുന്നതുമായ എതിർ വിസ്താരത്തിനാണ് പ്രതിഭാഗം അഭിഭാഷകരായ ബി. രാമൻ പിള്ളയും ജെ. ജോസും വിധേയനാക്കിയത്. എന്നിട്ടും ആ ദ്വന്ദയുദ്ധങ്ങളിൽ ഈ ഡോക്ടർമാർക്കായിരുന്നു വിജയം എന്നത് അവരുടെ തെളിവുകൾ സത്യം ആണെന്നതിന്റെ തെളിവാണ്', വിധിയിൽ പറയുന്നു.

മറ്റൊരു ശ്രദ്ധേയമായ പ്രക്രിയ, ‘ഹൈമെനോപ്ലാസ്റ്റി നടന്നിട്ടുണ്ടാവാം' എന്ന ഡോ. ലളിതാംബികയുടെ മൊഴി വിസ്താരത്തിലൂടെ സ്ഥാപിച്ചെടുക്കുന്ന രീതിയാണ്. ശസ്ത്രക്രിയ നടത്തിയതിനു സമാനമായ മുറിവ് ഉണങ്ങിയ പാടും പുതിയ കോശങ്ങളുടെ സാന്നിദ്ധ്യവും ആണ് പ്രാഥമികമായി അത്തരം ഒരു സാധ്യത സംശയിക്കാൻ കാരണമെന്ന് ഡോക്ടർ പറയുന്നു. അത് പ്രതിഭാഗം നിഷേധിക്കുമ്പോൾ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ മറ്റു ചില വസ്തുതകളിലേക്ക് വിചാരണ കടക്കുകയാണ്.

സിസ്റ്റർ സെഫിയുടെ മെഡിക്കൽ ഹിസ്റ്ററി ദേഹപരിശോധനക്ക് മുൻപ് രേഖപ്പെടുത്തിയ ഫയലാണ് അതിലൊന്ന്. 1992, 2007 വർഷങ്ങളിൽ ഗൈനെക്കോളജിസ്‌റ് Per Vaginal Examination (യോനിക്കുള്ളിലെ പരിശോധന) നടത്തിയിട്ടുണ്ട് എന്ന് ഡോക്ടറോട് വെളിപ്പെടുത്തിയത് സിസ്റ്റർ സെഫി തന്നെയാണ്. ഇതിനു പുറമെ 2004 യിലും ഗൈനക്കോളജി പരിശോധന നടത്തിയിട്ടുണ്ട്.

കൈയുറ ഇട്ട വിരലുകൾ യോനിയിൽ കടത്തിയിട്ടുള്ള പരിശോധനയാണ് ഇതെന്നും കന്യാചർമം പൊട്ടാതെ ഇരുന്നിരുന്നെങ്കിൽ അത്തരം പരിശോധനാവേളയിൽ അത് പൊട്ടുമായിരുന്നുവെന്നും ഗൈനക്കോളജിസ്റ്റായ ഡോക്ടർ വിസ്താര വേളയിൽ വ്യക്തമാക്കുന്നുണ്ട്. അതായത് ലൈംഗിക ബന്ധം ഉണ്ടായിട്ടിരുന്നില്ലെങ്കിൽ പോലും ഈ പരിശോധനയുടെ ഭാഗമായി കന്യാചർമം പൊട്ടിയിരുന്നേനെ. വൈദ്യ പരിശോധനയിൽ കണ്ടെത്തിയതാകട്ടെ കേടുപാടുകൾ ഒന്നുമില്ലാത്ത കന്യാചർമം. 2007 ലെ പരിശോധനക്കും 2008 നവംബറിലെ അറസ്റ്റിനും ഇടയിൽ ശസ്ത്രക്രിയ ചെയ്തു കന്യാചർമം പുനഃസ്ഥാപിച്ചു എന്ന് കോടതി നിഗമനത്തിൽ എത്തുന്നത് അങ്ങനെയാണ്.

ഇൻഫെക്ഷൻ വന്നതിനെ തുടർന്നുണ്ടായ പാടാണ് അവിടെ ഉള്ളത്, ശസ്ത്രക്രിയ മുറിവ് അല്ല എന്ന വാദം ഉന്നയിക്കുന്നുണ്ട് പ്രതിഭാഗം വക്കീൽ. ആ പാടിന്റെ (scar) സ്വഭാവം ഇൻഫെക്ഷൻ വഴി ഉണ്ടാവുന്ന തരത്തിൽ ഉള്ളതല്ല എന്ന ഉത്തരം ആണ് ഡോക്ടർ നൽകുന്നത്. മെഡിക്കൽ ഹിസ്റ്ററി ഫയലിലെ മറ്റൊരു രേഖ, 2007 ൽ ബന്ധുവായ ഒരു പുരുഷനൊപ്പം കിടക്ക പങ്കിട്ടിരുന്നു, പക്ഷെ, പെനെട്രേറ്റിവ് സെക്‌സ് ഉണ്ടായിട്ടില്ല എന്ന സിസ്റ്റർ സെഫിയുടെ പ്രസ്താവനയാണ്. ‘സെക്‌സ് ആൻഡ് മർഡർ' കേസ് എന്ന് പ്രോസിക്യൂഷൻ ആദ്യം മുതൽ വാദിക്കുന്ന ഒരു കേസിൽ കുറ്റകൃത്യത്തിന്റെ കാരണം സ്ഥാപിക്കാനുള്ള ഒരു പരോക്ഷ ഘടകമായി ഇതും പ്രവർത്തിച്ചിട്ടുണ്ടെന്നു കരുതാം.

തീർത്തും അപചരിതയായ പ്രതിക്കെതിരെ വ്യാജരേഖ ചമയ്ക്കാൻ രണ്ടു മെഡിക്കൽ കോളജ് ഡോക്ടർമാർക്ക് പ്രേരണയായത് എന്തായിരിക്കാം ചോദ്യം കോടതി ഉയർത്തുന്നുണ്ട്. സി.ബി.ഐ സമ്മർദം ചെലുത്തി ഉണ്ടാക്കിയ സർട്ടിഫിക്കറ്റ് ആണെന്ന മറുപടി പറഞ്ഞ പ്രതിഭാഗം അഭിഭാഷകൻ അത് വിശദീകരിക്കാൻ ശ്രമിക്കുന്നേയില്ല. ‘കേരള സർക്കാർ ജീവനക്കാരാണ് മെഡിക്കൽ കോളജ് ഡോക്ടർമാർ, അവർ സി.ബി.ഐയുടെ കീഴിൽ അല്ല', അത്തരം വാദങ്ങൾ എല്ലാം തള്ളി കോടതി നിരീക്ഷിക്കുന്നു.

വൈദ്യശാസ്ത്ര വിദഗ്ധരായ രണ്ടു ഡോക്ടർമാരുടെ മൊഴി തെറ്റാണെങ്കിൽ അത് സ്ഥാപിക്കാൻ കുറച്ചുകൂടെ വിദഗ്ധൻ ആയ ഒരു ഡോക്ടറെ സാക്ഷിയായി വിസ്തരിക്കാൻ പ്രതിഭാഗത്തിന് അവസരം ഉണ്ടായിരുന്നു. ഒരു വര ചെറുതാക്കാൻ നീളം കൂടിയ മറ്റൊരു വര വരയ്ക്കുന്ന രീതിയാണ് ഇത്തരം ഘട്ടങ്ങളിൽ പൊതുവെ അഭിഭാഷകർ പിന്തുടരാറ്. എന്തുകൊണ്ടോ, ഇവിടെ അത്തരം ഒരു ശ്രമം അവർ നടത്തിയിട്ടേ ഇല്ല. പോസ്റ്റുമാർട്ടം റിപ്പോർട്ട് ചർച്ച ചെയ്യുന്ന ഭാഗത്തും പുറത്തുനിന്നുള്ള വിദഗ്ധനെ സാക്ഷിയായി വിസ്തരിക്കാൻ അവസരം ഉണ്ടായിരുന്നിട്ടും പ്രതിഭാഗം അത് ചെയ്തിട്ടില്ല. പ്രോസിക്യൂഷൻ ആകട്ടെ പോസ്റ്റുമാർട്ടം ചെയ്ത ഡോ. സി. രാധാകൃഷ്ണനു പുറമെ മറ്റൊരു വിദഗ്ധനായ ഡോ. കന്തസ്വാമിയെ കൂടെ വിസ്തരിക്കുന്നുണ്ട്. രണ്ടു ഡോക്ടർമാരുടെയും മൊഴികളിലൂടെ തങ്ങളുടെ കേസ് വിദഗ്ധമായി വാദിച്ചെടുക്കുകയായിരുന്നു പ്രോസിക്യൂട്ടർ എം. നവാസ്.

ഡോ. രാധാകൃഷ്ണൻ സംശയം പ്രകടിപ്പിക്കുന്ന മുറിവുകളുടെ സ്വഭാവം ആക്രമണം കൊണ്ടുതന്നെ ഉണ്ടായതാണ് എന്ന് ഉറപ്പിക്കുന്നത് കന്തസ്വാമിയാണ്. മരണം സാധാരണ മുങ്ങിമരണം അല്ലെന്നും അതിനുള്ള ലക്ഷണങ്ങളല്ല കണ്ടത് എന്നും പറയുന്നത് ഡോ. രാധാകൃഷ്ണൻ തന്നെയാണ്. തലയിലെ മുറിവുകളും വെള്ളത്തിൽ മുങ്ങിയതും ചേർന്നുണ്ടായ ഒരു അവസ്ഥയിലാണ് മരണം സംഭവിച്ചതെന്ന് തന്റെ മൊഴിയിൽ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ആ വാദങ്ങൾ ആധികാരികമായി ചോദ്യം ചെയ്യാനുള്ള വിദഗ്ധരെ ആരും സാക്ഷിപ്പട്ടികയിൽ പ്രതിഭാഗം പെടുത്തിയിട്ടേ ഇല്ലായിരുന്നു.

അഭയാകേസിലെ ദൃക്‌സാക്ഷി രാജു

രാജുവിന്റെ മൊഴി എത്ര വിശ്വസനീയമാണ്?

നിർണായക സാക്ഷിയായ രാജുവിന്റെ മൊഴി എത്ര വിശ്വസനീയാമണെന്ന ചോദ്യം വീണ്ടും ഉയർന്നു വരുന്നുണ്ട്. മൂന്നാം സാക്ഷിയായ രാജുവിന്റെ മൊഴി ഇരുപതാം സാക്ഷിയായ മുൻ ഡിവൈ.എസ്.പി പി. ടി. ജേക്കബിന്റെയും എട്ടാം സാക്ഷിയായ ആക്രി കച്ചവടക്കാരൻ ഷമീറിന്റെയും മൊഴികൾക്കൊപ്പം നിരത്തി ആധികാരികത തെളിയിച്ച ശേഷമാണ് കോടതി അത് അംഗീകരിക്കുന്നത്. 1992 മാർച്ച് അവസാന ആഴ്ച മൂന്നുതവണ തന്റെ കടയിൽ മിന്നൽരക്ഷാ ചാലകത്തിന്റെ ചെമ്പുതകിട് രാജു വിറ്റിരുന്നു എന്നും അതിൽ സൂര്യന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട് എന്നും ഷമീർ പറയുന്നുണ്ട്. അത് തിരക്കി അന്ന് കടയിൽ വന്ന പോലീസ് സംഘത്തിലെ അംഗമായ ജേക്കബ് അവിടെച്ചെന്ന് ചെമ്പുതകിട് കണ്ടെടുത്ത കാര്യം പറയുന്നുണ്ട്.

രാജുവാണ് അത് വിറ്റതെന്നു മൊഴി നൽകിയ ഷമീറിനെയും സഹോദരനെയും കസ്റ്റഡിയിലെടുത്ത് രാജുവാണ് സിസ്റ്റർ അഭയയെ കൊന്നതെന്ന് മൊഴി നൽകാൻ പീഡിപ്പിക്കുന്നുണ്ട് പൊലീസ്. പിന്നീട് രാജുവിനെ കള്ളക്കേസിൽ കുടുക്കാൻ 20 വാട്ടർ മീറ്ററും 20 കിലോ ചെമ്പും കെ. ടി. മൈക്കിൾ വാങ്ങുന്നത് ഇതേ ആക്രിക്കടയിൽ നിന്നാണെന്നും മൊഴിയിലുണ്ട്. ആ മോഷണ കേസുകളിൽ ഷമീർ സാക്ഷി ആയിരുന്നു എന്നതും തൊണ്ടിമുതൽ തിരിച്ചറിയുന്നത് ഷമീർ ആണെന്നും അന്നത്തെ വിധി പകർപ്പുകൾ ഹാജരാക്കി പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

ചുരുക്കത്തിൽ രാജുവിന്റെ വാദഗതികൾക്കെല്ലാം അധികബലം നൽകുന്ന തെളിവായി ഷമീറിന്റെ മൊഴി. ഹോസ്റ്റലിൽ നിന്ന് മോഷ്ടിച്ച ചെമ്പ് തകിട് ആക്രിക്കടയിൽ നിന്ന് കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ എതിർ വിസ്താരം നടത്താൻ പ്രതിഭാഗം തുനിയാത്തതിലും കോടതി അസ്വാഭാവികത കാണുന്നുണ്ട്.

പ്രതികൾക്ക് സംശയത്തിന്റെ ആനുകൂല്യം വേണോ?

കൂറുമാറിയ സാക്ഷികളായ അച്ചാമ്മ, നിഷാറാണി തുടങ്ങിയവരുടെ മൊഴികളിൽ പോലും തങ്ങൾക്ക് ആവശ്യമായ വസ്തുതകൾ രേഖപ്പെടുത്താനുള്ള സാമർഥ്യം പ്രോസിക്യൂഷൻ കാണിക്കുന്നുണ്ട്. ഉദാഹരണത്തിന് ആത്മഹത്യാവാദം പൊളിക്കാൻ സിസ്റ്റർ അഭയ മരിക്കുന്നതിന്റെ തലേരാത്രി ഉല്ലാസവതി ആയിരുന്നു എന്ന് വാദിക്കുമ്പോൾ പ്രോസിക്യൂഷൻ ആശ്രയിക്കുന്നത് നാഗമ്പടത്ത് ബൈബിൾ കൺവൺഷനിൽ പോയി 8.30 നാണ് തിരിച്ചു വന്നതെന്നും അഭയ പ്രസന്നവതിയായി കാണപ്പെട്ടു എന്നും ഉള്ള അച്ചാമ്മയുടെ മൊഴി ആണ്.

ഫാദർ തോമസ് കോട്ടൂർ മഠത്തിൽ സന്ദർശനം നടത്താറുണ്ടായിരുന്നു എന്ന വസ്തുത തെളിയിക്കാനും അച്ചൻ വരുന്ന ദിവസം നല്ല വിഭവങ്ങൾ പാചകം ചെയ്യാറുണ്ടായിരുന്നു എന്നും കൂറുമാറിയ സാക്ഷി പറയുന്ന മൊഴി വിദഗ്ധമായി ഉപയോഗിക്കുന്നുണ്ട് പ്രോസിക്യൂഷൻ.

സാക്ഷി മൊഴികളിലുണ്ടായ ചെറിയ സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി മൊഴികൾ നിരാകരിക്കാൻ പ്രതിഭാഗം നടത്തുന്ന ശ്രമങ്ങളെ സുപ്രീം കോടതി വിധികളെ കൂട്ടുപിടിച്ച്​ ഫലപ്രദമായി ചെറുക്കാനും സി.ബി.ഐ അഭിഭാഷകന് കഴിഞ്ഞിട്ടുണ്ട്. സാക്ഷി മൊഴികൾ മൊത്തത്തിൽ എടുക്കുമ്പോൾ തെളിവിന്റെ വൃത്തം പൂർത്തിയാക്കുന്നുണ്ടോ എന്നും 27 വർഷം പഴയ കേസിൽ ഫോട്ടോഗ്രാഫിക് മെമ്മറി സാധ്യമല്ലെന്നും കോടതി നിരീക്ഷിക്കുന്നുണ്ട്.

സംശയത്തിന്റെ ആനുകൂല്യം നൽകി പ്രതികളെ വിട്ടയക്കണം എന്ന വാദം ഖണ്ഡിക്കാൻ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെയും ജസ്റ്റിസ് നാഗേശ്വറിന്റെയും രണ്ടു സുപ്രീം കോടതി വിധികൾ, വിധിയിൽ ഉദ്ധരിക്കുന്നുണ്ട്.

1973 ലെ കൃഷ്ണ ഖോബയും മഹാരാഷ്ട്ര സർക്കാരും തമ്മിലുള്ള കേസിൽ ജസ്റ്റിസ് നാഗേശ്വറിന്റെ മൂന്ന് അംഗ ബെഞ്ച് നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്: നിരപരാധിയെ ശിക്ഷിക്കുമ്പോൾ മാത്രമല്ല, ലഭ്യമായ തെളിവുകൾ അന്യായമായി ഹാജരാക്കാതെ യഥാർത്ഥ കുറ്റവാളി രക്ഷപ്പെടുമ്പോഴും നീതി പരാജയപ്പെടുകയാണ്.

Comments