മോദി പ്രതിഭാസത്തിന്റെ ആവിര്‍ഭാവത്തിന് വഴിതെളിച്ച ഘടകങ്ങള്‍, കോവിഡ് രണ്ടാം തരംഗത്തോടെ, ഒരോന്നായി പിന്നോട്ടടിക്കുകയാണ്. അതിന്റെ വ്യക്തമായ രൂപഭാവങ്ങള്‍ എങ്ങനെയാവുമെന്ന തീര്‍പ്പുകള്‍ക്ക് വരുംദിനങ്ങളിലാവും കൂടുതല്‍ വ്യക്തത കൈവരിക.
7 Jul 2021, 05:28 PM
‘ദേശായിയുടെ കാര്യം ഏകദേശായി'1 എന്ന സുപ്രസിദ്ധമായ തലക്കെട്ടിനെ ഓര്‍മയില്‍ വരുത്തുന്ന പരുവത്തില്‍ ‘മോദി 2.0' എത്തിയെന്നു പറഞ്ഞാല്‍ അതിശയോക്തിയാണെന്ന് ഭക്തര്‍ പരിതപിക്കും. ഒരു കാര്യം ഏതായാലും ഉറപ്പാണ്. കാര്യങ്ങള്‍ പന്തിയല്ലെന്ന തോന്നല്‍ വ്യാപകമായിരിക്കുന്നു. വായുമലിനീകരണത്തെ ഭേദിക്കുന്ന ശവഗന്ധം അന്തരീക്ഷത്തില്‍ നിറഞ്ഞതോടെ വര്‍ഷങ്ങളായി ബോധപൂര്‍വം സൃഷ്ടിച്ചെടുത്ത നുണകളും, വ്യാജസ്തുതികളും മറനീക്കി പുറത്തുവരുന്ന സ്ഥിതിയിലായി. എവിടെയാണ് പിഴച്ചതെന്ന ഉദ്വേഗം സ്ഥിരം സാക്ഷ്യംപറച്ചിലുകാരുടെ വാക്കിലും, നോക്കിലും അവിശ്വാസത്തിന്റെ മുദ്രകള്‍ ചാര്‍ത്തുന്നു. വ്യാജനിര്‍മിതികള്‍ ഒരോന്നായി പുറത്തുവരുന്നത് ഭക്തരുടെ ആവേശം ചോര്‍ത്തിക്കളയുന്നുവെങ്കിലും നേതാവിനായുള്ള കൂട്ടപ്രാര്‍ത്ഥനകള്‍ തുടരുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.

കാപട്യങ്ങളുടെ പുതിയ ചേരുവകള്‍ ഒരുക്കുന്നതിന്റെ തിരക്കിലായ പ്രൊപഗാന്‍ഡ സംവിധാനം വര്‍ധിതവീര്യത്തോടെ തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണന്ന കാര്യത്തിലും ഉപേക്ഷ വിചാരിക്കേണ്ടതില്ല. എന്നാലും കോവിഡ് രണ്ടാം വരവിന്റെ പ്രഹരശേഷി നരേന്ദ്ര മോദിയുടെ രണ്ടാമൂഴത്തിന്റെ ബലതന്ത്രങ്ങളെ മറികടക്കുന്ന ശക്തിപ്രവാഹമായി രൂപാന്തരപ്പെടാനുള്ള സാധ്യതകള്‍ ഉരുത്തിരിയുന്നതിന്റെ ലക്ഷണം പ്രകടമാണ്. അതിന്റെ വ്യക്തമായ രൂപഭാവങ്ങള്‍ എങ്ങനെയാവുമെന്ന തീര്‍പ്പുകള്‍ക്ക് വരുംദിനങ്ങളിലാവും കൂടുതല്‍ വ്യക്തത കൈവരിക്കുക.
രാഷ്ട്രീയ ഹൈന്ദവികതയുടെ ജൈത്രയാത്ര
രാഷ്ട്രീയ ഹൈന്ദവികത നേരിടുന്ന ആന്തരികവും, ബാഹ്യവുമായ വൈരുദ്ധ്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ലക്ഷണങ്ങളെ വിലയിരുത്തേണ്ടത്. മഹാമാരിയുടെ ആവിര്‍ഭാവത്തിന് മുമ്പു തന്നെ ബി.ജെ.പിയും സംഘപരിവാരവും പ്രതിനിധാനം ചെയ്യുന്ന ആക്രമണോത്സുകമായ ഹൈന്ദവ രാഷ്ട്രീയം ഒരു ദശാസന്ധിയില്‍ എത്തിയതിന്റെ ലക്ഷണങ്ങള്‍ സുലഭമായിരുന്നു. സാമ്പത്തിക-രാഷ്ട്രീയ മേഖലകളില്‍ അതിന്റെ സൂചന വ്യക്തമായിരുന്നു. ആക്രമണോത്സുക രാഷ്ട്രീയ ഹൈന്ദവികത പ്രതിനിധാനം ചെയ്യുന്ന ദല്ലാളദൗത്യം നേരിടുന്ന ആന്തരിക വൈരുദ്ധ്യങ്ങളെ പുറത്തുകൊണ്ടു വരുന്നതില്‍ മഹാമാരി നിമിത്തമായെന്ന വീക്ഷണമാവും യാഥാര്‍ത്ഥ്യവുമായി കൂടുതല്‍ അടുത്തു നില്‍ക്കുക. ആഗോള മുതലാളിത്തം നേരിടുന്ന ഘടനാപരമായ പ്രതിസന്ധിയും, ഇന്ത്യയിലെ സാമ്പത്തിക മേഖല നേരിടുന്ന സവിശേഷമായ മുരടിപ്പും, ഹൈന്ദവ രാഷ്ട്രീയത്തിന്റെ സ്വാഭാവിക പരിമിതികളും, ദല്ലാള ദൗത്യത്തിനെതിരായ പുതിയ രൂപഭാവങ്ങളിലുള്ള രാഷ്ട്രീയ ചെറുത്തുനില്‍പ്പുകളും മഹാമാരി വ്യാപിക്കുന്നതിന് മുമ്പു തന്നെ മൂര്‍ത്തമായ സ്വഭാവം കൈവരിച്ചിരുന്നു. രാഷ്ട്രീയ- സാമ്പത്തിക മേഖലയിലെ ചില സംഭവങ്ങളെ ഉദാഹരണമായി മുന്‍നിര്‍ത്തിയുള്ള വിചാരങ്ങള്‍ ഈ പ്രക്രിയയെ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുവാന്‍ സഹായിക്കുമെന്നു കരുതുന്നു.

2019-ലെ പൊതുതെരഞ്ഞെടുപ്പു ജയം പ്രദാനം ചെയ്ത ആത്മവിശ്വാസത്തിന്റെ ബലത്തില്‍ ബി.ജെ.പി കാലങ്ങളായി താലോലിക്കുന്ന ചില അജന്‍ഡകള്‍ ഒന്നിനുപുറകെ ഒന്നായി നടപ്പിലാക്കിയെന്നതാണ് മോദി ഭരണത്തിന്റെ രണ്ടാമൂഴത്തെ ഒന്നാംഘട്ടത്തില്‍ നിന്നും വ്യത്യസ്തമാക്കുന്ന സുപ്രധാന ഘടകം. മുത്തലാക്ക് ചൊല്ലി വിവാഹം റദ്ദു ചെയ്യുന്ന സമ്പ്രദായം നിയമവിരുദ്ധമാക്കുന്ന നിയമനിര്‍മാണമായിരുന്നു ഒന്നാമത്തെ നടപടി. സ്ത്രീ ശാക്തീകരണത്തിന്റെ വാചോടപങ്ങള്‍ മേമ്പൊടിയാക്കിയ ഈ നിയമം പാസ്സാക്കി ദിവസങ്ങള്‍ക്കകം കാശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കി. കാശ്മീരിന് പ്രത്യേക പദവി ഉറപ്പാക്കിയിരുന്ന 370-ാം വകുപ്പ് ഭേദഗതി ചെയ്യുക മാത്രമല്ല, ജമ്മു- കാശ്മീര്‍ സംസ്ഥാനത്തെ മൂന്നായി വിഭജിക്കുകയും ചെയ്തു. 2019 ആഗസ്റ്റില്‍ പ്രാബല്യത്തില്‍ വന്ന ഈ തീരുമാനം സൃഷ്ടിച്ച ആശങ്കകള്‍ പൊതുമണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുന്ന വേളയിലാണ് ബാബറി മസ്ജിദ്- അയോധ്യ വിഷയത്തിലെ സുപ്രീം കോടതി വിധി.
മസ്ജിദിനെതിരായ ആക്രമണം തെറ്റാണെങ്കിലും അമ്പലം പണിയുന്നത് ഒഴിച്ചുകൂടാനാവില്ലെന്നായിരുന്നു പരമോന്നത നീതീപീഠത്തിന്റെ വിധി. നവംബറില്‍ പുറത്തുവന്ന കോടതി വിധിയുടെ തൊട്ടുപിന്നാലെ പൗരത്വ നിയമ ഭേദഗതിയും, ദേശീയ പൗരത്വ രജിസ്റ്ററും മോദി സര്‍ക്കാര്‍ മുന്നോട്ടു വച്ചു.
ആക്രമണോത്സുകമായ രാഷ്ട്രീയ ഹൈന്ദവികതയുടെ പേറ്റൻറ് പതിഞ്ഞ ഈ വിഷയങ്ങള്‍ ദേശരാഷ്ട്രത്തിന്റെ പൊതുതാല്‍പ്പര്യമാണെന്നു വരുത്തി തീര്‍ക്കുന്നതില്‍ ബദ്ധശ്രദ്ധാലുവായിരുന്നു പ്രൊപ്പഗാന്‍ഡ സംവിധാനം. 2019 ജൂലൈ-ഡിസംബര്‍ കാലയളവില്‍ ഒന്നിനു പുറകെ ഒന്നായി നടപ്പിലാക്കിയ ഈ തീരുമാനങ്ങള്‍ രാഷ്ട്രീയ ഹൈന്ദവികതയുടെ ജൈത്രയാത്ര ഉച്ചസ്ഥായിയില്‍ എത്തിയെന്ന പ്രതീതി ഉളവാക്കി. എന്നാല്‍ മോദി 2.0-യുടെ പ്രൊപ്പഗാന്‍ഡ സംവിധാനത്തിന്റെ സമ്മതനിര്‍മിതിയുടെ കണക്കുകൂട്ടലുകളെ തെറ്റിക്കുന്ന നിലയിലായിരുന്നു പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം. ദേശവ്യാപകമായി ഭേദഗതിക്കെതിരെ ഉയര്‍ന്ന പ്രതിഷേധവും, പ്രക്ഷോഭവും രാഷ്ട്രീയ ഹൈന്ദവികതയുടെ അധീശത്വത്തിന് പൊതുസമ്മതിയുടെ പരിവേഷം നല്‍കാനുള്ള ശ്രമങ്ങളെ ശക്തമായി പ്രതിരോധിച്ചുവെന്നു മാത്രമല്ല, സംഘപരിവാരത്തിനെതിരായ രാഷ്ട്രീയ ഭാവനകളുടെ പ്രയോഗത്തിന്റെ പുതിയ ആവിഷ്‌ക്കാരങ്ങള്‍ തേടുന്നതിനുള്ള സാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്തു.
സംഭവിക്കാതെ പോയ ഹിന്ദു ധ്രുവീകരണം
ദല്‍ഹിക്കടുത്ത ഷഹീന്‍ബാഗ് അതിന്റെ ഉദാത്ത ചിഹ്നമായിരുന്നു. മുഖ്യധാര രാഷ്ട്രീയ കക്ഷികളുടെ ചട്ടപ്പടി പ്രതിഷേധങ്ങള്‍ക്കു പകരം ബഹുജനങ്ങള്‍ സ്വന്തം നിലയില്‍ പ്രതിഷേധിക്കുന്ന രാഷ്ട്രീയാവിഷ്‌ക്കാരങ്ങള്‍ പ്രൊപ്പഗാന്‍ഡ സംവിധാനത്തെ ആശയക്കുഴപ്പത്തിലാക്കി. ദൈനംദിന ജീവിതം തന്നെ സമരവേദിയാക്കുന്ന ആവിഷ്‌ക്കാരങ്ങളെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ അധികാര സംവിധാനത്തിനും ധാരണയില്ലായിരുന്നു. ദേശവിരുദ്ധത, അര്‍ബന്‍ നക്സല്‍ എന്നെല്ലാമുള്ള പതിവ് മുദ്രകള്‍ വേണ്ടത്ര ഫലപ്രദമല്ലെന്നു തിരിച്ചറിഞ്ഞ രാഷ്ട്രീയ നേതൃത്വം ഒടുവില്‍ തങ്ങള്‍ക്ക് ചിരപരിചിതമായ മാര്‍ഗത്തിലേക്കു തിരിഞ്ഞു. കിഴക്കന്‍ ദല്‍ഹിയില്‍ നടത്തിയ ആസൂത്രിതമായ കലാപം അതിന്റെ നല്ല ദൃഷ്ടാന്തമായിരുന്നു. 2

രാഷ്ട്രീയത്തിന്റെ മണ്ഡലത്തില്‍ അതിവേഗം അരങ്ങേറിയ ഈ സംഭവവികാസങ്ങള്‍ക്കിടയില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് മഹാമാരിയുടെ വിഷയത്തിലേക്കു കടക്കുന്നതിനുമുമ്പ് മറ്റൊരു പ്രധാന കാര്യം സൂചിപ്പിക്കാനുണ്ട്. 2019-ല്‍ അധികാരത്തില്‍ തിരിച്ചെത്തി ആറു മാസത്തിനുള്ളില്‍ സംഘപരിവാരത്തിന്റെ പ്രധാനപ്പെട്ട നാല് അജന്‍ഡകള്‍ മോദി സര്‍ക്കാര്‍ സാക്ഷാത്ക്കരിച്ചുവെങ്കിലും തല്‍ഫലമായി ബി.ജെ.പിക്ക് അനുകൂലമായ ഹിന്ദു ധ്രുവീകരണം രാജ്യത്ത് ഒരിടത്തും പ്രത്യക്ഷമായില്ല.
രാഷ്ട്രീയ ഹൈന്ദവികത കൊടിയടയാളങ്ങായി ഉയര്‍ത്തിപ്പിടിച്ച മുത്തലാക്ക് ബില്‍, കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, അയോധ്യയിലെ ക്ഷേത്ര നിര്‍മാണം, പൗരത്വ നിയമം തുടങ്ങിയവ സാക്ഷാത്ക്കരിച്ചിട്ടും ഹിന്ദു ധ്രുവീകരണം ഉണ്ടായില്ലെന്നു മാത്രമല്ല, അതിനുള്ള സാധ്യതകളും വിരളമാണെന്നായിരുന്നു പൊതുവായ സൂചനകള്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്ക് ദേശവ്യാപകമായി ലഭിച്ച പിന്തുണ അക്കാര്യം വ്യക്തമാക്കുന്നതായിരുന്നു.
2020 നവംബറില്‍ ബീഹാറില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പ് അതിന്റെ സൂചനയായിരുന്നു. രാഷ്ട്രീയ ഹൈന്ദവികതയുടെ ഒരു പരീക്ഷണ ലാബായ ഗംഗാതടത്തിലെ പ്രമുഖ സംസ്ഥാനങ്ങളിലൊന്നായ ബീഹാറില്‍ ബി.ജെ.പിയും സഖ്യ കക്ഷിയും നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ 34 ശതമാനം വോട്ടു വിഹിതം ഹിന്ദു ധ്രുവീകരണത്തിന്റെ ലക്ഷണം തീര്‍ച്ചയായും പ്രകടമാക്കിയില്ല.
കോണ്‍ഗ്രസിനെ പോലെ ദീനം പിടിച്ച ഒരു കക്ഷി 70 സീറ്റുകളില്‍ മത്സരിക്കുകയെന്ന സാഹസത്തിന് പകരം കുറച്ചുകൂടി യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള സമീപനം സ്വീകരിച്ചിരുന്നുവെങ്കില്‍ ബീഹാറിലെ തെരഞ്ഞെടുപ്പു ഫലം മറ്റൊന്നാകുമായിരുന്നു. കാശ്മീരും, അയോധ്യയുമടക്കമുള്ള വിഷയങ്ങളിലെ നടപടികള്‍ വിചാരിച്ച നേട്ടമുണ്ടാക്കിയില്ല. സംഘപരിവാരിന്റെ വിഷലിപ്ത ശേഖരത്തില്‍ ഇനി ബാക്കിയാവുന്നത് ഏക സിവില്‍ കോഡും, ഗോവധ നിരോധനവും, കാശി, മഥുര അമ്പലം കെട്ടലുകളും മാത്രമാണ്. കശ്മീരിനും, അയോധ്യക്കും കഴിയാതെ പോയത് ഏക സിവില്‍ കോഡിനും, ഗോവധത്തിനും, കാശി, മഥുര അമ്പലങ്ങള്‍ക്കും സാധ്യമാവുമോയെന്ന സന്ദേഹം സജീവമാവുന്നതിന്റെ പശ്ചാത്തലത്തിലാണ് കോവിഡ് വ്യാപകമായത്. അതിലേക്കു കടക്കുന്നതിന് മുമ്പ് സാമ്പത്തിക മേഖലയിലെ സംഭവവികാസങ്ങളും പരിശോധന അര്‍ഹിക്കുന്നു.
ലേഖനത്തിന്‍റെ പൂർണ്ണരൂപം വായിക്കാം
മോദി 2.0: അവസാനത്തിന്റെ ആരംഭം?
വെബ്സീന്‍ പാക്കറ്റ് 14
എഴുത്തുകാരന്‍, ജേണലിസ്റ്റ്
പ്രമോദ് രാമൻ
Feb 01, 2023
2 Minutes Read
സല്‍വ ഷെറിന്‍
Feb 01, 2023
5 Minutes Read
പി.ബി. ജിജീഷ്
Jan 30, 2023
2 Minutes Read
റാണാ അയൂബ്
Jan 30, 2023
18 Minutes Watch
കെ. സഹദേവന്‍
Jan 30, 2023
8 minutes read
കെ.ടി. കുഞ്ഞിക്കണ്ണൻ
Jan 25, 2023
6 Minutes Read
എന്‍.ഇ. സുധീര്‍
Jan 24, 2023
11 Minutes Listening