എനിക്കെതിരായ ആക്രമണത്തിന്​ സ്​റ്റേറ്റിന്റെ പിന്തുണയുണ്ട്​, പൊലീസ്​ നൽകുന്ന ആത്മവിശ്വാസവുമുണ്ട്​- ബിന്ദു അമ്മിണി

‘‘നിരന്തരം ഞാൻ സ്‌റ്റേറ്റിനാൽ വിവേചനം നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്. അതിന്റെ ഭാഗമായ പൊലീസും എന്നെ ഡിസ്‌ക്രിമിനേറ്റ് ചെയ്യുന്നു. എന്നെ ആക്രമിക്കുന്ന പ്രതികളെ സംരക്ഷിച്ചു കൊണ്ടിരിക്കുന്നു. അവർക്കുവേണ്ടി കഥകൾ മെനയുന്നു. ഞാൻ എങ്ങനെയാണ് കേരളത്തിൽ സുരക്ഷിതയാവുന്നത്. കേരളം വിടുകയാണെന്ന എന്റെ തീരുമാനം പുനഃപരിശോധിക്കത്തക്ക എന്തെങ്കിലും ഡെവലപ്‌മെൻറ്​ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായോ?''

""സംഘപരിവാർ ഗ്രൂപ്പുകൾ എന്നെ തുടർച്ചയായി ടാർഗെറ്റ് ചെയ്യുന്നതിന് പിന്നിൽ എന്റെ ദലിത് ഐഡന്റിറ്റിയാണ്. എന്നെ അക്രമിക്കുന്നവർക്ക് സംഘപരിവാർ ഗ്രൂപ്പുകളിൽ നിന്ന് സാമ്പത്തിക സഹായവും, സ്വീകരണവും, അംഗീകാരവും ലഭിക്കും. അവരെ സംബന്ധിച്ച്​ പണമുണ്ടാക്കാനും സ്വീകാര്യത നേടാനും എന്നെ ആക്രമിച്ചാൽ മതിയെന്ന സാഹചര്യമുണ്ട്. ഈ വയലൻസിന് സ്റ്റേറ്റിന്റെ പിന്തുണയും ലഭിക്കുന്നുണ്ടെന്നത് ദൗർഭാഗ്യകരമാണ്. പൊലീസ് നൽകുന്ന ആത്മവിശ്വാസമാണ് തുടർച്ചയായ ആക്രമണങ്ങൾ നടത്താൻ ആളുകൾക്ക് പ്രോത്സാഹനം നൽകുന്നത്.''- ശബരിമല പ്രവേശനത്തിനു ശേഷം സംഘപരിവാർ ഗ്രൂപ്പുകളുടെ നിരന്തര അക്രമണത്തിന് വിധേയയായിക്കൊണ്ടിരിക്കുന്ന ബിന്ദു അമ്മിണി പറയുന്നു.

2021 സെപ്തംബർ 19ന് ബിന്ദു അമ്മിണിയോട് മോശമായി പെരുമാറിയ കണ്ണൂർ കോഴിക്കോട് റൂട്ടിലെ ബസ്​ ഡ്രൈവർ പ്രഗീതിനെ കൊയിലാണ്ടി ഹിന്ദു സേവാ കേന്ദ്രം അനുമോദിച്ചിരുന്നു. 2019 നവംബറിലാണ് കൊച്ചി പൊലീസ് കമ്മീഷനേഴ്‌സ് ഓഫിസിന് മുന്നിൽ വെച്ച് ചില്ലി സ്​​പ്രേ ഉപയോഗിച്ച് സംസ്ഥാന ഹിന്ദു ഹെൽപ്‌ലൈൻ കോർഡിനേറ്റർ ശ്രീനാഥ് ബിന്ദു അമ്മിണിയെ ആക്രമിച്ചത്. കോഴിക്കോട് ബീച്ചിൽ വെച്ച് അക്രമിക്കപ്പെടുന്നതിന് ഒരു മാസം മുമ്പ് കൊയിലാണ്ടി പൊയിൽകാവ് വെച്ച് ബിന്ദു അമ്മിണിയെ ഓട്ടോ ഇടിക്കുകയും നിർത്താതെ പോവുകയും ചെയ്തിരുന്നു.

ബിന്ദു അമ്മിണിയോട് മോശമായി പെരുമാറിയ ബസ്സ് ജീവനക്കാരെ അനുമോദിക്കുന്ന കൊയിലാണ്ടി ഹിന്ദു മഹാസഭ അംഗങ്ങൾ / Photo: Hinduseva kendram, Fb

2018 സെപ്തംബറിലാണ് എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന ഉത്തരവ് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് (4:1 അനുപാതത്തിൽ) പുറപ്പെടുവിച്ചത്. ഇതിനു പിന്നാലെ കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ അരക്ഷിതമാക്കും വിധം ഹിന്ദുത്വ ഗ്രൂപ്പുകൾ വിശ്വാസികളുടെ ആശങ്കകളെ ദുരുപയോഗിക്കുകയായിരുന്നു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ 2019 ജനുവരി രണ്ടിനാണ് ബിന്ദു അമ്മിണി ശബരിമലയിൽ പ്രവേശിച്ചത്. സുപ്രീം കോടതി വിധിക്കു പിന്നാലെ സംസ്ഥാനത്തുടനീളം അരങ്ങേറിയ ആക്രമണസംഭവങ്ങൾ തുടർന്നങ്ങോട്ട് പ്രധാനമായും ഇവരെ കേന്ദ്രീകരിച്ചായിരുന്നു. തന്റെ ഫോൺ നമ്പറും ഫോട്ടോകളും സംഘപരിവാർ ഗ്രൂപ്പുകൾ വഴി വിതരണം ചെയ്ത് ആക്രമിക്കാൻ ആഹ്വാനമുണ്ടായെന്നും, തത്ഫലമായാണ് തനിക്ക് തുടർച്ചയായി ആക്രമണങ്ങൾ നേരിടേണ്ടി വരുന്നതെന്നും ബിന്ദു നേരത്തെ പറഞ്ഞിരുന്നു.

ബിന്ദു അമ്മിണിയുടെ ജീവന് ഭീഷണിയുണ്ടെന്ന് തിരിച്ചറിഞ്ഞ് അവർക്ക് സുരക്ഷ ഒരുക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ തനിക്കെതിരെയുള്ള ആക്രമണങ്ങൾ വിശ്വാസത്തിന്റെ പേരിലല്ലെന്ന് മന്ത്രി അടക്കമുള്ള സർക്കാർ പ്രതിനിധികൾ പറഞ്ഞുവെക്കുന്നത് അക്രമികളെ സഹായിക്കാനെ ഉപകരിക്കുകയുള്ളുവെന്ന് ഇവർ പറയുന്നു.

""കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചിൽ വെച്ച് ഞാൻ നേരിട്ട ആക്രമണവുമായി ബന്ധപ്പെട്ട് സാമൂഹ്യനീതി വകുപ്പ് മന്ത്രി ബിന്ദു ടീച്ചറുടെ പോസ്റ്റ് ഞാൻ കണ്ടിരുന്നു. ഇങ്ങനെയൊരു സംഭവമുണ്ടായതിൽ അവർ പ്രതിഷേധിക്കുന്നുണ്ട്, അത് നടക്കാൻ പാടില്ലാത്തതാണെന്ന് പറയുന്നുണ്ട്. പക്ഷെ ഇതിന് വിശ്വാസവുമായി ഒരു ബന്ധവുമില്ലെന്നവർ തുടർന്ന് പറയുന്നു. അവരെങ്ങനെയാണ് അത് പറഞ്ഞു വെക്കുന്നത്? പൊലീസിനുപോലും ഇതെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഇത് വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമല്ലെന്ന് മിനിസ്റ്റർ പറഞ്ഞു വെക്കുന്നതെന്തിനാണ്?''

""അക്രമിയെ എനിക്ക് നേരിട്ടറിയില്ല. പാർക്കിങ്ങ് വിഷയമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പൊലീസ് ഭാഷ്യം. എനിക്ക് വണ്ടിയില്ല, ഡ്രൈവിങ്ങ് അറിയില്ല. ആർ.എസ്.എസിന്റെ സജീവപ്രവർത്തകനായ ഒരാൾ വിശ്വാസവും, ശബരിമലയുമായും ബന്ധപ്പെട്ടല്ലാതെ മറ്റെന്തു കാര്യത്തിനാണ് എന്നെ ആക്രമിക്കുന്നത്. ഒരു ചാനൽ ചർക്കിടയിലല്ല മന്ത്രി ഇങ്ങനെ പറയുന്നത്, മറിച്ച് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്. വിശ്വാസവുമായി ഈ അക്രമണത്തിന് ബന്ധമില്ലെന്ന് മുൻകൂട്ടി പറഞ്ഞു വെക്കുകയാണ്. ഞാൻ നിരന്തരം സ്‌റ്റേറ്റിനാൽ വിവേചനം നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്. അതിന്റെ ഭാഗമായി പൊലീസും എന്നെ ഡിസ്‌ക്രിമിനേറ്റ് ചെയ്യുന്നു, എന്നെ ആക്രമിക്കുന്ന പ്രതികളെ സംരക്ഷിച്ചു കൊണ്ടിരിക്കുന്നു. അവർക്കുവേണ്ടി കഥകൾ മെനയുന്നു. ഞാൻ എങ്ങനെയാണ് കേരളത്തിൽ സുരക്ഷിതയാവുന്നത്. കേരളം വിടുകയാണെന്ന എന്റെ തീരുമാനം പുനഃപരിശോധിക്കത്തക്ക എന്തെങ്കിലും ഡെവലപ്‌മെൻറ്​ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായോ?''

സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു ഫേസ്ബുക്കിൽ നടത്തിയ പ്രതികരണം

ബിന്ദു അമ്മിണിയ്ക്കു നേരെ നടുറോഡിൽ കയ്യേറ്റം നടത്തിയതരം ക്രിമിനലിസത്തെ കേരളത്തിൽ വളരാൻ അനുവദിക്കാനാവില്ല.
വിശ്വാസമോ അഭിപ്രായവ്യത്യാസമോ ഒന്നുമല്ല അക്രമത്തിനു പിന്നിൽ; പരപീഡാ വ്യഗ്രതയും ഇഷ്ടമില്ലാത്തതിനെ അവസാനിപ്പിക്കുമെന്ന ഫാസിസ്റ്റ് മനസ്സുമാണ്.

അസഹിഷ്ണുതയുടെ തീയെരിയിച്ച് ഇത്തരം ക്രിമിനൽ മനസ്സുകാർക്ക് പൊതുറോഡിൽ സമ്മാന്യത നൽകിയവർക്കും ഈ അക്രമത്തിൽ നേരിട്ട് ഉത്തരവാദിത്തമുണ്ട്.

ഒരു സ്ത്രീയോട് ഇങ്ങനെ ചെയ്തുകളയാം എന്നു തോന്നിയവനോട് ഒരു ദാക്ഷിണ്യവും സർക്കാർ കാട്ടില്ല, ശക്തമായ നടപടിയുണ്ടാവും.

Comments