2021-ൽ ഡോ. ബി. ഇക്ബാൽ വായിച്ച മികച്ച പുസ്തകം - ഫാങ് ഫാങിന്റെ വുഹാൻ ഡയറി

കോവിഡ് കാലാനുഭവങ്ങളിലൂടെ ചൈനീസ്​ സമൂഹം നേരിടുന്ന സമകാലീന രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങൾ ‘വൂഹാൻ ഡയറി’ എന്ന പുസ്​തകത്തിൽ ഫാങ് ഫാങ് പരാമർശിക്കുന്നുണ്ട്. ചൈനയിൽ വ്യക്തിസ്വാതന്ത്ര്യത്തിലും ജനാധിപത്യഅവകാശങ്ങളിലും ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ അവരെ അസ്വസ്ഥയാക്കുന്നുണ്ട്.

കോവിഡ് മഹാമാരി അവസാനമെപ്പോഴെന്ന് നിശ്ചയിക്കാനാവാതെ തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കോവിഡുകാല അനുഭവങ്ങൾ പ്രതിഫലിപ്പിച്ചു കൊണ്ടുള്ള സാഹിത്യകൃതികളും ചലച്ചിത്രങ്ങളും ചിത്രരചനകളും ആവിഷ്‌കരിക്കപ്പെട്ടുതുടങ്ങിയിട്ടുണ്ട്. ലോക്ഡൗണും ക്വാൻറയിനും സൃഷ്ടിക്കുന്ന ഏകാന്തത, ഒറ്റപ്പെടൽ, മാനസിക സംഘർഷം, തൊഴിൽനഷ്ടം, ജീവിതമാർഗങ്ങൾ അടയൽ, അന്തർസംസ്ഥാന തൊഴിലാളികളുടെ ദുരിതം, രോഗികളുടെയും ബന്ധുക്കളുടെയും ആശുപത്രി അനുഭവങ്ങൾ തുടങ്ങിയ കോവിഡ്കാല സവിശേഷ പ്രശ്‌നങ്ങളാണ് പൊതുവേ ചിത്രീകരിക്കപ്പെട്ടുവരുന്നത്. അതേയവസരത്തിൽ, കോവിഡ് പൂർവകാലാനുഭവങ്ങളുടെ തുടർച്ചയായി കോവിഡ് കാലത്തുണ്ടാവുന്ന സ്വീകാര്യവും പ്രതികൂലവുമായ ജീവിതാനുഭവങ്ങൾ സമന്വയിപ്പിച്ചു കൊണ്ടുള്ള രചനകളും പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

കോവിഡ് ഉത്ഭവിച്ച ചൈനയിൽ നിന്നുമാണ് കോവിഡ്കാല അനുഭവങ്ങളെപ്പറ്റിയുള്ള ആദ്യ പുസ്തകവും പുറത്തു വന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് തലസ്ഥാനമായ വുഹാനടക്കമുള്ള ഹൂബെയ് പ്രവിശ്യ 2020 ജനുവരി 23 മുതൽ മാർച്ച് 25 വരെ ചൈനീസ് അധികൃതർ സമ്പൂർണ ലോക്ഡൗണിന് വിധേയമാക്കി. ഹൂബെയ് പ്രവിശ്യയിൽ മൊത്തം 57 ദശലക്ഷവും വൂഹാൻ നഗരത്തിൽ മാത്രം 11 ദശലക്ഷവും മനുഷ്യരാണ് ക്വാറൻറയിന്​ വിധേയരായി വീട്ടിൽത്തന്നെ കഴിയേണ്ടിവന്നത്. ഇക്കാലത്തെ അനുഭവങ്ങൾ ജനുവരി 25 മുതൽ മാർച്ച് 25 വരെ 60 പ്രതിദിനക്കുറിപ്പായി പ്രസിദ്ധ ചൈനീസ് സാഹിത്യകാരി ഫാങ് ഫാങ് (തൂലികാ നാമം, ശരിയായ പേര് വാങ് ഫാങ്: Fang Fang : Wang Fang: 1955) സാമൂഹ്യ ശൃംഖലയായ വീബോയിൽ (Weibo) "ഫാങ് ഫാങ് ഡയറി'എന്ന പേരിൽ എഴുതാൻ തുടങ്ങി. വ്യക്തിപരമായ അനുഭവ വിവരണങ്ങൾക്കു പുറമേ ചൈനീസ് ആരോഗ്യ അധികൃതർക്ക് കോവിഡ് കൈകാര്യം ചെയ്തതിൽ പറ്റിയ വീഴ്ചകളും കമ്യൂണിസ്റ്റ്പാർട്ടി പ്രാദേശിക നേതാക്കളുടെ അതിരുവിട്ട പെരുമാറ്റങ്ങളും ഫാങ് തുറന്നെഴുതി.

വുഹാൻ നഗരം, യെല്ലോ ക്രെയിൻ ടവറിൽനിന്നുള്ള ദൃശ്യം

സാമൂഹ്യശൃംഖലകൾ നിരന്തരം നിരീക്ഷിച്ചു വരുന്ന ചൈനീസ് അധികൃതർ ഇടയ്ക്ക് പലതവണ ഫാങ്ങിന്റെ വീബോ അക്കൗണ്ട് നിർത്തലാക്കിയെങ്കിലും ബഹുജനസമ്മർദത്തെ തുടർന്ന് വീണ്ടും തുറന്നു കൊടുക്കാൻ നിർബന്ധിതരായി. ചൈനീസ് ആരോഗ്യവകുപ്പിനെയും കമ്യൂണിസ്റ്റ് പാർട്ടിയെയും വിമർശിക്കുന്നുണ്ടെങ്കിലും കോവിഡ്‌ നിയന്ത്രണത്തിൽ അധികൃതരും ആരോഗ്യപ്രവർത്തകരും നടത്തിയ ആത്മാർഥമായ ശ്രമങ്ങളെ അംഗീകരിക്കാനും അഭിനന്ദിക്കാനും ഫാങ് ശ്രമിച്ചിട്ടുണ്ട്. എന്നാൽ ചൈനയിലെ ഇന്റർനെറ്റ് സെൻസർഷിപ്പിനെ ഫാങ് രൂക്ഷമായി വിമർശിക്കുന്നുണ്ട്. ചൈനയിലും വിദേശരാജ്യങ്ങളിലുമായി 3.8 ദശലക്ഷം പേരാണ് ഫാങിന്റെ കുറിപ്പുകൾ വായിച്ചു കൊണ്ടിരുന്നത്. 96,000 പേർ പ്രതികരണങ്ങൾ അറിയിച്ചു. മൈക്കൾ ബെറി ഇംഗ്ലീഷിലേക്ക് തർജമ ചെയ്ത ഫാങ്ങിന്റെ വീബോ കുറിപ്പുകൾ ‘വുഹാൻ ഡയറി: ക്വാറൻറയിൻ നഗരത്തിൽ നിന്നുള്ള സന്ദേശങ്ങൾ'(Wuhan Diary: Dispatches from a Quarantined City) എന്ന പേരിൽ ഹാർപ്പർ കോളിൻസ് 2020 ജൂണിൽ പുറത്തിറക്കി. തുടർന്ന് മറ്റ് നിരവധി ലോകഭാഷകളിലും പുസ്തകം പ്രസിദ്ധീകരിക്കപ്പെടുകയും കോവിഡ് കാലത്ത് ഏറ്റവുമധികം വിറ്റഴിയപ്പെടുന്ന പുസ്തകങ്ങളിലൊന്നായി മാറുകയും ചെയ്തു.

ക്വാറൻറയിന്​ വിധേയയായി ഒറ്റപ്പെട്ട് കഴിയേണ്ടി വന്നപ്പോഴുള്ള മാനസികസംഘർഷവും കോവിഡ് ബാധിച്ച് പ്രിയപ്പെട്ടവർ മരണമടയുമ്പോഴുള്ള വേദനയുമെല്ലാം ഹൃദയസ്പർശിയായി ഫാങ് രേഖപ്പെടുത്തുന്നു. 76 ദിവസം നീണ്ടുനിന്ന വൂഹാൻ ലോക്ഡൗണിനെ കോവിഡ് നിയന്ത്രിക്കാൻ അവശ്യമായിരുന്ന കടുത്തനടപടിയെന്ന നിലയിൽ ഫാങ് അംഗീകരിക്കുന്നുണ്ട്. മെയ് മാസത്തോടെ കോവിഡ് വ്യാപനം ഏതാണ്ട് പൂർണമായി പ്രതിരോധിക്കാൻ രാജ്യത്തിന് കഴിഞ്ഞത് ലോക്ഡൗൺ മൂലമാണെന്ന് അവർ അംഗീകരിച്ചിട്ടുണ്ട്. ഡോക്ടർ ലി വെൻ ലിയാങ് ((Li Wenliang: 11986 -2020)), അലി ഫെൻ (Ai Fen) തുടങ്ങി എട്ട് ഡോക്ടർമാർ അപൂർവമായ ഒരു രോഗം പടർന്നു പിടിക്കുന്നതായി കാലേക്കൂട്ടി ചൂണ്ടിക്കാട്ടിയെങ്കിലും കരുതൽ നടപടികൾ സ്വീകരിക്കുന്നതിലുണ്ടായ കാലതാമസം വിശദമായ അന്വേഷണത്തിന് വിധേയമാക്കേണ്ടതാണെന്നും അവർ ചൂണ്ടിക്കാട്ടി. ഇവർ നൽകിയ മുന്നറിയിപ്പുകളെല്ലാം അവഗണിക്കപ്പെടുകയാണുണ്ടായതെന്ന് അവർ വ്യക്തമാക്കുന്നുണ്ട്. ലി വെൻ ലിയാങിനെ നിശബ്ദനാക്കാൻ നടത്തിയ ശ്രങ്ങളെ അപലപിക്കുന്ന ഫാങ്, കോവിഡ് ബാധിച്ച് ലിയാങ് 24-ാമത്തെ വയസ്സിൽ, ഫെബ്രുവരി 6, 2020 ന് മരണമടഞ്ഞ വിവരം അറിഞ്ഞയുടനെ പൊട്ടിക്കരയുന്നു.

ആദ്യഘട്ടത്തിൽ കോവിഡ് വ്യാപനത്തെ അർഹിക്കുന്ന ഗൗരവത്തോടെ അധികൃതർ സമീപിച്ചില്ലെന്ന് ഫാങ് പറയുന്നു. മാസ്‌ക് വിതരണത്തിലും മറ്റും ശ്രദ്ധക്കുറവുണ്ടായി. കോവിഡുമൂലം മരണമടഞ്ഞവരുടെ ശവശരീരം ബന്ധുക്കളുടെ വികാരം കണക്കിലെടുക്കാതെ ധൃതിപിടിച്ച് മറവു ചെയ്യുന്നതിൽ കാട്ടിയ ഹൃദയശൂന്യതയെ അവർ വിമർശിക്കുന്നു. കോവിഡ് ചികിത്സാകേന്ദ്രങ്ങളുടെ പ്രവർത്തനവിജയം പാർട്ടിയുടെ വിജയമായി ചിത്രീകരിച്ച് കമ്യൂണിസ്റ്റ്പാർട്ടി പ്രവർത്തകർ ആഘോഷിക്കാൻ ശ്രമിച്ചതിനെ ഫാങ് പരിഹസിക്കുന്നു. മൃദുവായ ഭാഷയിലാണെങ്കിലും കോവിഡ് കാലാനുഭവങ്ങളിലൂടെ ചൈനീസ്​ സമൂഹം നേരിടുന്ന സമകാലീന രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളും അവർ പരാമർശിക്കുന്നുണ്ട്. ചൈനയിൽ വ്യക്തിസ്വാതന്ത്ര്യത്തിലും ജനാധിപത്യഅവകാശങ്ങളിലും ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ അവരെ അസ്വസ്ഥയാക്കുന്നുണ്ട്.

വുഹാൻ ഡയറി പ്രസിദ്ധീകരിച്ചതിനെ തുടർന്ന് അമേരിക്കൻ സി.ഐ.എ.ക്ക് വേണ്ടി ചൈനീസ് വിരുദ്ധപ്രചരണം നടത്തുന്ന രാജ്യദ്രോഹിയാണെന്ന് ആരോപിക്കപ്പെട്ട് ഫാങ് കടുത്ത വിമർശനങ്ങളെ നേരിടേണ്ടിവന്നു. വധഭീഷണികൾ വരെ അവർക്കെതിരെയുണ്ടായി. എന്നാൽ ഫാങിന്റെ, ചൈനീസ് ഭരണകർത്താക്കൾക്കെതിരായ വിമർശനങ്ങൾക്ക് മൂർച്ച പോര എന്ന് അഭിപ്രായപ്പെട്ട നിരൂപകരുമുണ്ട്. വുഹാൻ റൈറ്റേഴ്‌സ് അസോസിയേഷന്റെ പ്രസിഡണ്ടായ ഫാങ് അധികൃതരുടെ നടപടികളും ജനങ്ങളുടെ അംഗീകാരവും ഒരേസമയത്ത് നേടിയ എഴുത്തുകാരിയാണ്. മാവോ ഭരണകാലത്ത് നടപ്പിലാക്കിയ ഭൂപരിഷ്‌കരണനടപടികളെ വിമർശനപരമായി പരിശോധിച്ചുകൊണ്ട് 2017ൽ അവർ എഴുതിയ സോഫ്റ്റ് ബറിയൽ (Soft Burial) എന്ന നോവൽ നിരോധിക്കപ്പെട്ടിരുന്നു.

ഓഫ് ലൈൻ-ഓൺ ലൈൻ ലോകങ്ങളെ ബന്ധിപ്പിക്കുന്ന കാലഘട്ടത്തെയാണ് വൂഹാൻ ഡയറി ആവിഷ്‌കരിക്കുന്നതെന്ന് ചില നിരൂപകർ ചൂണ്ടിക്കാട്ടുന്നു. ‘ഞങ്ങൾ ചിന്തിക്കുന്നു, ഞങ്ങൾ പഠിക്കുന്നു, ഞങ്ങൾ പ്രവർത്തിക്കുന്നു' (We think-We Learn- We Act) എന്ന ഡിജിറ്റലാനന്തര കാലത്തെ വിമർശനാത്മ പ്രബോധന പരികല്പനയെ (Postdigital Critical Pedagogy) വൂഹാൻ ഡയറി പ്രതിനിധാനം ചെയ്യുന്നു എന്ന് ഡിജിറ്റൽ വിദ്യാഭ്യാസവിചക്ഷണൻ പീറ്റർ ജാൻഡ്രിക്ക് (Petar Jandric) അഭിപ്രായപ്പെടുന്നു.

Comments