‘കറുത്തവർക്കെതിരെ ബോംബെറിയാൻ ഞാനില്ല'; റിങ്ങിനുപുറത്തെ മുഹമ്മദലി

‘10,000 കിലോമീറ്റർ അകലെയുള്ള കറുത്തവർഗക്കാർക്ക് നേരെ ബോംബെറിയാൻ ഞാനില്ല, അവരെന്നെ ഒരിക്കലും കറുത്തവൻ എന്നു വിളിച്ച് അധിക്ഷേപിച്ചിട്ടില്ല. ദരിദ്രരും നിഷ്‌കളങ്കരുമായ വിയറ്റ്‌നാം ജനതയെ വെടിവെക്കാൻ മനഃസാക്ഷി എന്നെ അനുവദിക്കുന്നില്ല, എന്തിന് ഞാനവരെ കൊല്ലണം?'. മുഹമ്മദലിയുടെ നിലപാടുകൾ വംശീയവിരുദ്ധ നിലപാട് ലോകമനഃസാക്ഷിയെ ആഴത്തിൽ സ്വാധീനിച്ചു, അലി കളിക്കളത്തിനു പുറത്തും ജേതാവായി- 'ബോക്സിങ്ങ് റിങ്ങിലെ ഷഹൻഷ' എന്ന ലേഖനത്തിന്റെ രണ്ടാംഭാഗം

1966 നവംബർ 14ന് അലി അക്കാലത്തെ ഏറ്റവും ആക്രമണോത്സുകനായ ബോക്‌സർ ക്ലീവ് ലാന്റ് വില്യംസുമായി ഏറ്റുമുട്ടിയത് ബോക്‌സിങ്ങ് ലോകത്തിന് വലിയൊരു പാഠപുസ്തകമായി. ലിസ്റ്റൺ പോലും ഭയപ്പെട്ടിരുന്ന ഹാർഡ് ഹിറ്ററായിരുന്നു, വില്യംസ്. രണ്ടാം റൗണ്ടിൽ രണ്ടു തവണ ഇടിയേറ്റുവീണ വില്യംസിന് മൂന്നാം റൗണ്ടിൽ കഷ്ടിച്ച് ഒരു മിനുട്ട് മാത്രമേ പിടിച്ചു നിൽക്കാനായുള്ളൂ.

രണ്ടാം റൗണ്ടിൽ രണ്ടു മിനുട്ട് പതിനഞ്ചു സെക്കന്റ് കഴിഞ്ഞപ്പോൾ മുഖത്ത് കുടുങ്ങിയ ലെഫ്റ്റ് സ്‌ട്രെയിറ്റ് ഹിറ്റിൽ തന്നെ വില്യംസ് തകർന്നു പോയിരുന്നു. മൂന്നാം റൗണ്ട് 25 സെക്കന്റ് കഴിഞ്ഞപ്പോൾ അലിയുടെ മിന്നൽ ലെഫ്റ്റ് ജാബ് ഒരിക്കൽ കൂടി വില്യംസിനെ വീഴ്ത്തി. കഷ്ടിച്ച് എഴുന്നേറ്റുനിന്ന വില്യംസിനെ ഇടികളുടെ പൂരമാണ് എതിരേറ്റത്. നിസ്സഹായനായി നിന്ന വില്യംസിനെ രക്ഷിക്കുവാൻ മത്സരം നിർത്തുകയല്ലാതെ റഫറിക്ക് മാർഗ്ഗമുണ്ടായിരുന്നില്ല.
അലിയുടെ ഏറ്റവും മികച്ച ബോക്‌സിങ് പെർഫോമൻസായിട്ടാണ് ബോക്‌സിങ് വിദഗ്ദർ ഈ മൽസരം വിലയിരുത്തുന്നത്.

റിങ്ങിലൂടെ ഗ്ലൈഡ് ചെയ്തുകൊണ്ടുള്ള അതിമനോഹരമായ നീക്കങ്ങളും നൃത്ത സമാനമായ ചടുല പദചലനങ്ങളും, ശരീരവിന്യാസത്തിന്റെ മികവും തികച്ചും അപ്രതീക്ഷിതമായ ആംഗിളുകളിൽ നിന്ന് പൊടുന്നനെ ഇടിയുതിർക്കാനുള്ള കഴിവും ശിരസ്സിന്റെ ചലനങ്ങൾ വഴി അപാരമായ പ്രതിരോധം തീർക്കുന്ന രീതിയും ഈ പോരാട്ടത്തെ ബോക്‌സിങ്ങ് ചരിത്രത്തിലെ മഹത്തായ പാഠപുസ്തകമാക്കി മാറ്റി.

ക്ലീവ് ലാന്റ് വില്യംസ്

ബോക്‌സിങ്ങ് റിങ്ങിൽ ഒരു പോരാളി എങ്ങിനെ ചലിക്കണമെന്നതിന്റെ ഉദാത്ത പ്രദർശനമായി ബോക്‌സിങ്ങ് ലോകം അലിയുടെ ഈ മത്സരം കൊണ്ടാടുന്നു. കനത്ത ഇടികളുതിർത്ത് എതിരാളിയെ നിഷ്‌കരുണം കശാപ്പു ചെയ്തിരുന്ന വില്യംസ്, അലിയുടെ Ring general manship -ന്റെ ഏറ്റവും മികച്ച പ്രദർശനങ്ങളിലൊന്നിൽ സ്‌കൂൾകുട്ടിയെ പോലെ അമ്പരന്നുപോയി. അലിയുടെ നേരെ ശക്തമായ ഒരു ഇടി പോലും വില്യംസിന് ഉതിർക്കാനായില്ല എന്നത് ബോക്‌സിങ് ചരിത്രത്തിലെ വലിയ അത്ഭുതങ്ങളിലൊന്നായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

വാട്ടീസ് മൈ നെയിം

1967- ഫെബ്രുവരിയിയിൽ അക്കാലത്തെ മറ്റൊരു മികച്ച ബോക്‌സറുമായി അലി കൊമ്പുകോർത്തു. ലിസ്റ്റനു ശേഷം അലി എറ്റുമുട്ടിയ ഏറ്റവും ശക്തനായ എതിരാളി ആയിരുന്നു അയാൾ. അലിയോട് ഏറ്റുമുട്ടിയ എല്ലാ ബോക്‌സർമാരേയും പരാജയപ്പെടുത്തിയിരുന്ന, കഴിഞ്ഞ അഞ്ചു വർഷക്കാലം പരാജയമെന്തെന്നറിയാത കരുത്തനായിരുന്നു ഏർണി ടെറൽ.

ഏർണി ടെറൽ, മുഹമ്മദ് അലി

പതിനഞ്ച് റൗണ്ട് മത്സരത്തിൽ ഇടിയുടെ പെരുമഴയാണ് ടെറലിനെ എതിരേറ്റത്. ഏഴാം റൗണ്ടിലെ 61ാം സെക്കന്റിൽ അലിയുടെ അപ്പർകട്ടിൽ കുടുങ്ങിയതു മുതൽ ടെറലിന്റെ റിങ്ങ് ജീവിതം തുലാസിലായി. തന്റെ പഴയ പേർ, കാഷ്യസ് ക്ലേ, എന്നു വിളിച്ച് പരിഹസിച്ചിരുന്ന ടെറലിനെ മത്സരം നീട്ടിക്കൊണ്ടുപോയി ഇടിവർഷം നടത്തുകയായിരുന്നു അലിയുടെ പദ്ധതി എന്ന് വിമർശിക്കപ്പെട്ടിട്ടുണ്ട്. ഏഴാം റാണ്ടിനുശേഷം ഓരോ ഇടി ഇടിക്കുമ്പോഴും വാട്ടീസ് മൈ നെയിം എന്നു ചോദിച്ചുകൊണ്ട് അലി ടെറലിനെ പരിഹസിച്ചു. Wonderful demonstration of boxing Skills and Barbarious display of Cruelty എന്നാണ് പ്രശസ്ത ബോക്‌സിങ് റിപ്പോർട്ടർ ടെക്‌സ് മൗൾ ആ മത്സരത്തെക്കുറിച്ച് എഴുതിയത്.

സണ്ണി ലിസ്റ്റൺ, പാറ്റേഴ്‌സൺ, ടെറൽ എന്നിവരേക്കാളൊക്കെ മികച്ച ബോക്‌സർ എന്ന് മത്സരശേഷം അലി അത്ഭുതം കൂറിയ പോരാളിയാണ് സോറാ ഫോളി. 1967 മാർച്ച് 12 - ന് ന്യൂ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ നടന്ന മത്സരം കാണികളുടെ എണ്ണത്തെക്കുറിച്ചുള്ള ബോക്‌സിങ്ങ് സംഘാടകരുടെ എല്ലാ കണക്കുകളും തെറ്റിച്ചു കളഞ്ഞു. ബോക്‌സിങ് റിങിൽ ബുദ്ധിയും കരുത്തും സമന്വയിപ്പിച്ച് എതിരാളികളെ മുട്ടു കുത്തിച്ചിരുന്ന സോറാ ഫോളിയെ ബോക്‌സിങ് ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടങ്ങളിലൊന്നിനെ സാക്ഷിയാക്കി - റിക്കാർഡ് തകർത്ത 2,44,471 ഡോളറായിരുന്നു ഗേറ്റ് കളക്ഷൻ- ഏഴാം റൗണ്ടിന്റെ 108ാം സെക്കന്റിൽ അലി റിങ്ങിൽ ഇടിച്ചുവീഴ്ത്തി.

കമിഴ്ന്നുവീണ ഫോളി എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ബാലൻസ് നഷ്ടപ്പെട്ട് വീണ്ടും മലർന്നുവീണു. നാലാം റൗണ്ടിലും ഫോളി ഇടിയേറ്റു വീണിരുന്നുവെങ്കിലും ടെൻ സെക്കന്റ് കൗണ്ടിനു മുമ്പ് കഷ്ടിച്ച് എഴുന്നേറ്റു നിന്നു രക്ഷപ്പെടുകയായിരുന്നു. മത്സര ശേഷം ഫോളി പറഞ്ഞ വാക്കുകൾ അലിയുടെ വിസ്മയകരമായ റിങ്ങ് മാജിക്കിൽ വീണു പോയ ഒരു ആരാധകന് മാത്രം ഉച്ചരിക്കാനാവുന്ന വാക്കുകളാണ്: അലിയാണ് ലോകത്തിലെ എക്കാലത്തേയും മികച്ച ബോക്‌സർ. അയാളെ തോൽപ്പിക്കാൻ ആർക്കുമാവില്ല. ഞാൻ എല്ലാവരോടും മൽസരിച്ചതാണ്. ആരേയും എനിക്ക് തോൽപ്പിക്കാനാവും, അലിയെ ഒഴികെ.

നിർണായക മാറ്റങ്ങളാണ് ‘67 മാർച്ച് മുതൽ അലിയുടെ ജീവിതത്തിൽ പിന്നീട് അരങ്ങേറിയത്. സാമൂഹികവും രാഷ്ടീയവുമായ കാര്യങ്ങളിൽ ഇടപെടുമ്പോഴും കൃത്യമായി നിലപാടും പോരാളിയുടെ മനഃസ്‌ഥൈര്യവും അലി നിലനിറുത്തി എന്ന് ലോകത്തിനോട് വിളിച്ചു പറഞ്ഞ തികച്ചും അസാധാരണ സംഭവങ്ങൾ.

എന്തിന് ഞാനവരെ കൊല്ലണം?

1967 മാർച്ചിലാണ് പ്രസിഡണ്ട് ലിൻഡൺ ജോൺസൺ തെക്കേ വിയറ്റ്‌നാമിൽ അമേരിക്കൻ സൈന്യത്തിന്റെ ബലം കൂട്ടാൻ കൂടുതൽ പേരെ നിയോഗിക്കുവാൻ തീരുമാനിക്കുന്നത്. അലി ആ ഡ്രാഫ്റ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. 10,000 കിലോമീറ്റർ അകലെ കറുത്തവർഗക്കാർക്ക് നേരെ ബോംബെറിയാൻ ഞാനില്ല, അവരെന്നെ ഒരിക്കലും കറുത്തവൻ എന്നു വിളിച്ച് അധിക്ഷേപിച്ചിട്ടില്ല എന്ന അലിയുടെ വാക്കുകൾ ലോകമെമ്പാടും വാർത്തയായി. അമേരിക്കയിലെ വംശീയ വേർതിരിവ് കൂടി ചോദ്യം ചെയ്ത അലിയുടെ നിലപാട് സാർവദേശീയമായി ശ്രദ്ധയാകർഷിച്ചു.

അമേരിക്കൻ പട്ടാളക്കാർ വിയറ്റ്നാം യുദ്ധത്തിനിടെ / Photo: Manhhai

ഭരണകൂടത്തിന് മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. 1967 ജൂൺ 20ന് ഹൂസ്റ്റൺ കോടതി ജഡ്ജി ജോ ഇൻ ഗ്രഹാം, അലിയെ മത്സരങ്ങളിൽ നിന്ന് വിലക്കുകയും അഞ്ചു വർഷത്തെ തടവുശിക്ഷക്ക് വിധിക്കുകയും ചെയ്തു. ലോകത്തെ മുഴുവൻ ഞെട്ടിച്ചു ഈ ശിക്ഷാവിധി. ദരിദ്രരും നിഷ്‌കളങ്കരുമായ വിയറ്റ്‌നാം ജനതയെ വെടിവെക്കാൻ മനഃസാക്ഷി എന്നെ അനുവദിക്കുന്നില്ല, എന്തിന് ഞാനവരെ കൊല്ലണം? അലിയുടെ ചോദ്യം ലോക മനഃസാക്ഷിയെത്തന്നെ പിടിച്ചുലച്ചു.

ജയിൽ ശിക്ഷ കനത്ത പിഴ നൽകി ഒഴിവാക്കാനായെങ്കിലും, പക്ഷേ അലിക്ക് ബോക്‌സിങ് കിരീടം നഷ്ടമായി. നാലു വർഷത്തോളം ബോക്‌സിങ് റിങ്ങിൽ അലിക്ക് കയറാനായില്ല. തനിക്ക് ഒരു ദ്രോഹവും ചെയ്യാത്ത മറ്റൊരു രാജ്യത്തെ ജനങ്ങളെ കൊന്നൊടുക്കാൻ തയാറില്ലെന്ന് ധീരമായി പ്രഖ്യാപിച്ച അലി അമേരിക്കൻ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി. കായിക ലോകത്തിന് കനത്ത ആഘാതവും നഷ്ടവുമായിരുന്നു അലിയുടെ നിരോധനം. തന്റെ കായിക മികവിന്റെ ഉച്ചസ്ഥായിയിൽ നിന്നിരുന്ന ആ സമയത്ത് എത്ര വലിയ നേട്ടങ്ങളും കൊയ്തെടുക്കുവാൻ അലിക്ക് നിഷ്​പ്രയാസം സാധിക്കുമായിരുന്നു.

1960 ഒക്ടോബർ മുതൽ 1967 മാർച്ച് വരെ ആദ്യഘട്ട പ്രൊഫഷനൽ ബോക്‌സിങ് ജീവിതത്തിൽ, പങ്കെടുത്ത 29 മത്സരങ്ങളിൽ ആധികാരിക ജയമായിരുന്നു അലി നേടിയത്. 23 നോക് ഔട്ട് ജയങ്ങളും. സാമ്പത്തികമായി വമ്പിച്ച നഷ്ടങ്ങളുണ്ടാവുമെന്നറിഞ്ഞിട്ടും തന്റെ യുദ്ധവിരുദ്ധ സമീപനത്തിൽനിന്ന് കടുകിട വ്യതിചലിക്കാൻ തയ്യാറാവാത്ത അലിയുടെ ആദർശപരമായ നിലപാട് ലോകത്തെമ്പാടും സമാധാന പ്രേമികളെ ആവേശം കൊള്ളിച്ചു. (ജോ ഫ്രേസിയറുമായി നടന്ന മൽസരത്തിൽ ഒരു മിനുട്ടിന് 54,000 അമേരിക്കൻ ഡോളറായിരുന്നു അലിയുടെ പ്രതിഫലം! ഇപ്പോഴത്തെ ഇന്ത്യൻ നിരക്കിൽ ഒരു മിനുട്ടിന് 41 ലക്ഷത്തോളം!).

വിയറ്റ്‌നാം യുദ്ധത്തിന്റെ ഭീകരതകളിലേക്കും, അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നികൃഷ്ടതകളിലേക്കും വർണ്ണവെറിയുടെ അനീതിയിലേക്കും ലോകശ്രദ്ധ തിരിച്ചു വിടാൻ അലിയുടെ കരുത്തുറ്റ നിലപാടുകൾക്കായി. സാമൂഹികമായും രാഷ്ട്രീയമായും വംശീയ വിദ്വേഷ വിരുദ്ധവുമായ അലിയുടെ നിലപാടുകൾ വ്യാപക അംഗീകാരം നേടുകയും അലി കളിക്കളത്തിനു പുറത്തും ജേതാവായിത്തീരുകയും ചെയ്തു.

67 മാർച്ച് മുതൽ ‘70 ഒക്ടോബർ വരെ നീണ്ട നിരോധനം നിയമപരമായി നീങ്ങുന്നതിനുമുമ്പ് സിറ്റി ഓഫ് അറ്റ്‌ലാന്റ ഒരു പ്രത്യേക വകുപ്പ് ഉപയോഗിച്ച് അലിക്ക് ബോക്‌സിങ് ലൈസൻസ് നൽകി. അങ്ങിനെ 1970 ഒക്ടോബർ 26ന് അലിയുടെ തിരിച്ചുവരവിലെ ആദ്യ മൽസരത്തിന് കളമൊരുങ്ങി. പിന്നീട് അലിയെ വിറപ്പിച്ച ഏർണി ഷെയ് വേഴ്‌സിനേയും കാളക്കൂറ്റനായ റോൺ ലൈലിനേയുമൊക്കെ ഇടിച്ചിട്ട ജെറി ക്വാറിയായിരുന്നു എതിരാളി. അലി വ്യക്തമായ മുൻതൂക്കം നേടിയ മൽസരത്തിൽ മൂന്നാം റൗണ്ടിൽ ജെറിയുടെ മുഖത്തുണ്ടായ വലിയ മുറിവിൽ നിന്ന് രക്തം ഒലിച്ചിറങ്ങിയപ്പോൾ റഫറി മത്സരം നിർത്തുകയായിരുന്നു. അലിയുടെ മുപ്പതാം വിജയം


Comments