truecoppy
MORE
Truecopy Home
Readers
are
Thinkers

Tuesday, 17 May 2022

truecoppy
Truecopy Logo
Readers are Thinkers

Tuesday, 17 May 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Ponmutta Idunna Tharavu

Cultural Studies

ജാതിഗ്രാമത്തിലെ
പൊന്മുട്ടയി(ടാത്ത)ടുന്ന ഗള്‍ഫ്

ജാതിഗ്രാമത്തിലെ പൊന്മുട്ടയി(ടാത്ത)ടുന്ന ഗള്‍ഫ്                     

ആദ്യ കാഴ്ചയില്‍ കേരളീയ ഗ്രാമീണതയുടെ പച്ചയായ ജീവിതം പകര്‍ത്തുന്നതെന്നു തോന്നുന്ന ‘പൊന്മുട്ടയിടുന്ന താറാവ്​’ എന്ന സിനിമ സങ്കീര്‍ണമായ വിധത്തില്‍ കേരളീയ ജാതിയെയും ആധുനികതയെന്ന പ്രശ്‌നത്തെയും അടയാളപ്പെടുത്തുന്നുവെന്നു പറയാം. മലയാളത്തിലെ മുഖ്യധാരാ സിനിമകളെക്കുറിച്ചുള്ള പഠന പരമ്പരയിൽ, ​സത്യൻ അന്തിക്കാട്​ സംവിധാനം ചെയ്​ത​ ‘പൊന്മുട്ടയിടുന്ന താറാവ്​’ എന്ന സിനിമയെക്കുറിച്ച്​.

22 Jan 2022, 12:50 PM

യാക്കോബ് തോമസ്

ആധുനികതയെ നിഷേധിക്കുന്ന കേരളീയതയെ ആഘോഷിക്കുന്ന വലിയൊരു പാരമ്പര്യം മലയാള സിനിമയിലുണ്ട്. നഗര - അധോലോക കഥകള്‍ ധാരാളം പുറത്തിറങ്ങിയ എണ്‍പതുകളില്‍ നിഷ്‌കളങ്കരെന്നു പറയുന്ന മനുഷ്യരുള്‍പ്പെടുന്ന ഗ്രാമകഥകളുടെ ഒരു തുടര്‍ച്ച സത്യന്‍ അന്തിക്കാടിനെപ്പോലുള്ള ചില സംവിധായകര്‍ സൃഷ്ടിക്കുന്നതുകാണാം.   നഗര ഭാവങ്ങളില്‍നിന്ന്​ അകന്നുകഴിയുന്ന, വാഹന ഗതാഗതമോ റോഡോ കാര്യമായി വന്നിട്ടില്ലാത്ത ഒരു ഗ്രാമത്തിലെ തട്ടാനും തൊട്ടടുത്തു താമസിക്കുന്ന പണിക്കരും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ കഥയാണ് പൊന്മുട്ടയിടുന്ന താറാവ് (1988).

ആദ്യ കാഴ്ചയില്‍ കേരളീയ ഗ്രാമീണതയുടെ പച്ചയായ ജീവിതം പകര്‍ത്തുന്നതെന്നു തോന്നുന്ന സിനിമ സങ്കീര്‍ണമായ വിധത്തില്‍ കേരളീയ ജാതിയെയും ആധുനികതയെന്ന പ്രശ്‌നത്തെയും അടയാളപ്പെടുത്തുന്നുവെന്നു പറയാം. തട്ടാനായ ഭാസ്‌കരനും പണിക്കരുടെ മകളായ സ്‌നേഹലതയും തമ്മില്‍ സ്‌നേഹമാണ്. ഈ സ്‌നേഹബന്ധം മനസ്സിലാക്കിയ പണിക്കര്‍ മകളോട് രണ്ടും രണ്ടു ജാതിയാണെന്നും വിവാഹം നടക്കില്ലെന്നും തീര്‍ച്ച പറയുന്നുണ്ട്. അതിനാല്‍ വിവാഹം നടത്താന്‍ സ്‌നേഹലത തനിക്കൊരു പത്തുപവന്റെ മാലയുണ്ടാക്കിത്തരാന്‍ ഭാസ്‌കരനോട്  പറയുന്നു. പണത്തിലും സ്വര്‍ണത്തിലും ആര്‍ത്തിയുള്ള തന്റെ വീട്ടുകാര്‍ അതില്‍ വീഴുമെന്നും അങ്ങനെ പ്രണയസാഫല്യം സാധ്യമാകുമെന്നും അവള്‍ പറയുന്നു. അതനുസരിച്ച് ഭാസ്‌കരന്‍ മാലയുണ്ടാക്കി നല്കുന്നു. എന്നാല്‍ സ്‌നേഹലതയുടെ വിവാഹം പണിക്കര്‍ പവി​ത്രൻ എന്ന ഗള്‍ഫുകാരനുമായി നടത്തുന്നു. സമൂഹത്തില്‍ പദവിയും സമ്പത്തും നേടി നിലനില്ക്കാനാഗ്രഹിക്കുന്ന പണിക്കരുടെ ആര്‍ത്തി ഗള്‍ഫുകാരനിലൂടെ വലിയ പണക്കാരാനാകാം എന്നായിരുന്നു. എന്നാല്‍ പവിത്രന്റെ ജോലി പോവുകയും അയാള്‍ നാട്ടില്‍ നില്കാനാഗ്രഹിക്കുകയും ചെയ്യുന്നതോടെ അതുതകരുന്നു. അപ്പോഴാണ് തന്റെ ഭാര്യയുടെ പത്തുപവന്‍ സ്വര്‍ണം കള്ളത്തരമായിരുന്നുവെന്ന് പവിത്രന്‍ മനസിലാക്കുന്നത്. അതോടെ വലിയ സംഘര്‍ഷം രൂപപ്പെടുന്നതാണ് സിനിമ. ഒടുവില്‍ ഭാസ്‌കരന് ഡാന്‍സ് ടീച്ചറായ പാര്‍വ്വതിയുടെ സ്‌നേഹം കിട്ടുന്നിടത്താണ് കഥയവസാനിക്കുന്നത്.

KSFE

Your browser does not support the video tag.

KSFE

Your browser does not support the video tag.

ജാതിയും കേരളീയ ഗ്രാമങ്ങളും

ഇന്നുകാണുന്ന കേരളീയതയുടെ രൂപപ്പെടല്‍ ഫ്യൂഡലിസത്തെ കൊളോണിയലിസം റദ്ദാക്കുന്നിടത്ത് ആരംഭിക്കുന്നുവെന്നു കാണാം. പ്രാചീനസമൂഹത്തെ ജാതിയിലേക്ക് പരിവര്‍ത്തിപ്പിച്ചത് ബ്രാഹ്‌മണരുടെ കുടിയേറ്റവും അവരുടെ ക്ഷേത്രകേന്ദ്രീകൃത ഗ്രാമനിര്‍മിതിയുമാണെന്ന് കേരളചരിത്രം പറയുന്നുണ്ട്. ക്ഷേത്രത്തെ ഗ്രാമത്തിന്റെ കേന്ദ്രമാക്കി സമൂഹത്തെ പുനഃസംഘടിപ്പിച്ചപ്പോഴാണ് ജാതി കേരളത്തില്‍ രൂപപ്പെടുന്നതും ഗോത്രസമൂഹങ്ങള്‍  കാര്‍ഷികവൃത്തിയുടെ അടിസ്ഥാനത്തില്‍ ജാതികളാക്കി മാറ്റപ്പെടുന്നതും. അങ്ങനെ ഓരോ ജാതിയും കാര്‍ഷിക ഗ്രാമവ്യവസ്ഥിതിയുടെ ഭൂമിശാസ്ത്രത്തിനകത്ത്  നിശ്ചിതവൃത്തത്തില്‍ കഴിയാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. അയിത്തവും തീണ്ടാപ്പാടകലങ്ങളും അതുലംഘിച്ചാലുള്ള ശിക്ഷകളും നിര്‍വചിക്കപ്പെടുന്നു. ഈ സമൂഹത്തില്‍ ഓരോ ജാതിയും ഓരോ ഇടത്ത് കഴിയുന്ന ക്രമം നിശ്ചയിച്ചതിനാല്‍ പൊതുവായി മനുഷ്യര്‍ കൂടിവരുന്ന ഇടങ്ങള്‍ ആവശ്യമില്ലായിരുന്നു. അങ്ങനെ പൊതുവഴികളും പൊതുകൂട്ടങ്ങളും ഒഴിവാക്കപ്പെടുകയും റോഡുകളും മറ്റും ആവശ്യമില്ലാതാവുകയും ചെയ്തു. ഈ സമൂഹത്തെ കൊളോണിയലിസത്തിന്റെ ഇടപെടലുകളാണ്  മാറ്റിത്തീര്‍ത്തതും ജാതിവിരുദ്ധമായ സമൂഹത്തെ സാധ്യമാക്കിയതും. അയിത്തവും തീണ്ടലും മനുഷ്യവിരുദ്ധമാണെന്നും എല്ലാജാതിക്കാരും മനുഷ്യരാണെന്നുമുള്ള ബോധം സൃഷ്ടിച്ചത് ഈ ആധുനികതയായിരുന്നു. ആധുനികതയാണ് എല്ലാവര്‍ക്കും നടക്കാവുന്ന റോഡുകളും ജാത്യേതരമായ പൊതുവിടങ്ങളും സൃഷ്ടിച്ചത്. നവോത്ഥാനമെന്നു വിളിക്കുന്ന ആ പ്രക്രിയ കുഗ്രാമങ്ങളിലേക്ക് പ്രവേശിക്കുന്നതിന്റെ കഥകൂടിയാണ് എണ്‍പതുകളിലെ പൊന്മുട്ടയിടുന്ന താറാവു പോലെയുള്ള സിനിമകളെന്നു പറയാം.

ponmuttayidunna tharavu

ജാതിയില്ലാതെ മനുഷ്യര്‍ ഒന്നിച്ചുകഴിയുകയും വിഭവങ്ങള്‍ പങ്കിടുകയും ചെയ്യുന്ന സമൂഹം കേരളത്തിന്റെ പ്രാചീനസമൂഹത്തിന്റെ അവശിഷ്ടമല്ലെന്നും മറിച്ച് കൊളോണയിലസം സൃഷ്ടിച്ചതാണെന്നുമുള്ളതാണ് വസ്തുത. എന്നാല്‍ ഇവിടെപ്പോലും ജാതി പ്രത്യക്ഷ യാഥാര്‍ഥ്യമായി നിലനില്ക്കുന്നുവെന്നാണ് സൂചിപ്പിക്കപ്പെടുന്നത്. സ്‌നേഹലത ഭാസ്‌കരനെ സ്‌നേഹിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോള്‍ അവന്‍ തട്ടാനാണ്, താന്‍ പണിക്കരാണ് എന്ന പണിക്കരുടെ വാക്കുകള്‍ അത് വ്യക്തമാക്കുന്നുണ്ട്. സജാതീയ വിവാഹക്രമത്തിലൂടെ പുലരുന്ന വ്യവസ്ഥയാണ് ജാതിയെന്ന അംബേദ്കറിന്റെ സങ്കല്പനത്തെ വ്യക്തമാക്കുന്ന വിധത്തില്‍ ജാതി താറാവിലെ ഗ്രാമത്തില്‍ ശക്തമായി നിലകൊള്ളുന്നു. സ്‌നേഹലതയെ വിവാഹം ചെയ്യാനെത്തുന്ന അനാഥനായ പവിത്രന്‍ പണിക്കരാണെന്ന യാഥാര്‍ഥ്യം ആദര്‍ശവല്കരിക്കപ്പെടുന്ന ഗ്രാമത്തിന്റെ ജാതിസ്വഭാവം വ്യക്തമാക്കുന്നുണ്ട്.

ALSO READ

ചുരുളിയിലെ തെറി: കാക്കിക്കുള്ളിലാണ്​ കലാഹൃദയം

ജാതി, താറാവിലെ ഗ്രാമത്തില്‍ പ്രകടമാകുന്നത് വിവാഹത്തിലൂടെ മാത്രമല്ല ഗ്രാമത്തിന്റെ ഉല്പാദനവ്യവസ്ഥയെ ദൃശ്യവല്കരിക്കന്നതിലൂടെയാണ്. സിനിമയുടെ തുടക്കം ഗ്രാമത്തെ വിദൂരദൃശ്യത്തിലൂടെ കാണിക്കുന്നതാണ്. തുടര്‍ന്ന് കാണിക്കുന്നത് തന്റെ വീട്ടിന്റെ പൂമുഖത്ത് ഭാസ്‌കരന്‍ ആഭരണനിര്‍മിതിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതാണ്. വീടിന്റെ പൂമുഖത്തുതന്നെയാണ് അയാളുടെ തൊഴില്‍ശാലയും. ആ പൂമുഖത്ത് കസേരകളോ ഇരിപ്പിടങ്ങളോ ഇല്ല. പൂമുഖത്തിന്റെ അരഭിത്തിയാണ് അവിടെ അതിഥികള്‍ വന്നാലിരിക്കുന്നതിന് ഉപയോഗിക്കുന്നത്. കേരളത്തിലെ വീടുകളുടെ ചരിത്രത്തില്‍ വലിയ തറവാടുകളില്‍പോലും കസേരപോലുള്ള ഗൃഹോപകരണങ്ങള്‍ കുറവാണെന്നും കാരണവരും മറ്റും കസേരകളും മറ്റും ഉപയോഗിക്കുകയും ബാക്കിയുള്ളവര്‍ ചുറ്റും നില്ക്കുകയോ തറയില്‍ ഇരിക്കുകയോ ചെയ്യുന്ന രീതിയാണെന്നു കാണാം. ഭാസ്‌കരന്റെ വീട്ടില്‍ വിവാഹദല്ലാള്‍ വരുമ്പോള്‍ ഇരിക്കുന്നത് അരഭിത്തിയിലാണ്. ഇതപോലെയാണ് പണിക്കരുടെ വീട്ടിലും.

ponmuttayidunna tharavu

അയാളുടെ വീടിന്റെ പൂമുഖത്തും കസേരകളില്ല. അയാളും തറയിലിരുന്നാണ് കാര്യങ്ങള്‍ ചെയ്യുന്നത്. വിവാഹാലോചനവരുന്ന സമയത്ത് പണിക്കര്‍ ഭാസ്‌കരനോട് പറയുന്നുണ്ട്, തന്റെ വീട്ടിലെ ഏതാനും കസേരകളും പാത്രങ്ങളും വായ്പതരണമെന്നും ഇക്കാലത്ത് വീട്ടില്‍ വല്ലതും ഇല്ലെങ്കില്‍ മോശമാണെന്നും. പവിത്രന്‍ പെണ്ണുകാണാനെത്തുമ്പോള്‍  സ്‌നേഹലതയുടെ വീടിന്റെ പൂമുഖത്ത് ഒന്നിലേറെ കസേരകള്‍ കാണാം. കസേരകളില്ലാത്ത സമൂഹം ജാതിസമൂഹത്തിന്റെ ശ്രേണിയെ നിലനിര്‍ത്തുന്ന ഉല്പാദനപരമായി വിഭവപരമായ പരിമിതിയെ കാണിക്കുന്ന സമൂഹമാണ്. വേണ്ടത്ര വിഭങ്ങള്‍ ഉല്പാദിപ്പിക്കാത്തതിനാല്‍ ആവശ്യത്തിന് ഉപകരണങ്ങളുണ്ടാക്കാനും സാങ്കേതികവിദ്യയിലൂടെ സമൂഹത്തെ നവീകരിക്കാനും കഴിയാത്ത സമൂഹമാണ് ഇങ്ങനെ പുലരുന്നത്. മറ്റുള്ളവരില്‍നിന്ന് വായ്പവാങ്ങി തങ്ങളുടെ മോടികാണിക്കാനേ ഈ സമൂഹത്തിന് കഴിയുന്നുള്ളൂ. ഈ പരിമിതിയെ ഇല്ലാതാക്കിയത് ഗള്‍ഫ് പണത്തിന്റെ വരവും ഉപഭോഗപരതയുമാണ്. എല്ലാവീടുകളിലും ആവശ്യത്തിന് ഗാര്‍ഹികോപകരണങ്ങളും മറ്റും സാധ്യമാക്കിയത് പവിത്രന്മാരുടെ ഗള്‍ഫ് യാത്രകളാണ്.

Remote video URL

ഗ്രാമത്തിന്റെ ഭൂമിശാസ്ത്ര ഘടനകൂടി ശ്രദ്ധിക്കണം. അതിലാകെയുള്ള സ്ഥാപനം എന്നു പറയുന്നത് ക്ഷേത്രമാണ്. ചെറിയൊരു കവല അവിടെയുണ്ട്. ഹോട്ടലും ഡാന്‍സ് സ്‌കൂളുമാണ് അവിടെയുള്ള തൊഴില്‍ സ്ഥാപനങ്ങള്‍. വളരെ ചെറിയ രീതിയില്‍ നടന്നുപോകുന്ന അവ പഴഞ്ചന്‍കെട്ടിടത്തിലാണ് സ്ഥാപിക്കപ്പെട്ടിരിക്കന്നത്. കാലിക്കച്ചവടക്കാരനായ പാപ്പി, ജന്മിത്വ സ്വഭാവമുള്ള മാധവന്‍ നായര്‍, ഹാജിയാര്‍, വെളിച്ചപ്പാട് തുടങ്ങിയവരാണ് ഗ്രാമത്തിലെ എല്ലാ കാര്യത്തിലും ഓടിയെത്തുന്ന ചിലര്‍. ഇതില്‍ കാര്യങ്ങളില്‍ തീര്‍പ്പുണ്ടാക്കാന്‍ ഇടപെടുന്നത് മാധവന്‍ നായരും ഹാജിയാരുമാണ്. സ്‌കൂളോ, പൊലീസ് സ്റ്റേഷനോ ഓഫീസുകളോ അവിടെയില്ല. അത്തരം തൊഴിലുകള്‍ ചെയ്യുന്നവരായി ആരുംതന്നെയില്ല. എന്നാല്‍ ലൈംഗികത്തൊഴില്‍ ചെയ്യന്നവര്‍ ഉണ്ട്. ഗ്രാമത്തിന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ജാതിയുടെ ഉല്പന്നങ്ങളായ വെളിച്ചപ്പാടും ജന്മിമാരുമാണ്. പ്രമാണിമാര്‍ കാര്യങ്ങള്‍ നിശ്ചയിക്കുന്ന ഗ്രാമവ്യവസ്ഥ കേരളീയജാതിയടെ സൃഷ്ടിയാണ്. ഈ ഗ്രാമീണതയാണ് ഉദാത്ത ജീവിതരീതിയായും നാഗരികത വന്നപ്പോള്‍ തകര്‍ന്നതായും നാം പറയുന്നത്. ചുരുക്കത്തില്‍ ജാതിയുടെ പ്രത്യക്ഷയുക്തികളെ ഭാവനയാക്കിക്കൊണ്ടാണ് ആ ഗ്രാമം നിര്‍മിച്ചിരിക്കുന്നത്. മലയാളസിനിമയുടെ ഭാവനാസ്ഥലരാശി നിലനില്ക്കുന്നത് ഈ ജാതിഗ്രാമചരിത്രത്തിനകത്താണ്.  

ഗ്രാമത്തിലേക്കു വന്ന ഗള്‍ഫുകാരന് പ്രതിസന്ധിയുണ്ടായി എന്ന ആഖ്യാനം ഗ്രാമം നാഗരികതയെ ആഗ്രഹിക്കുന്നില്ലെന്നതിന്റെ സൂചനയാണ്. രാവിലെ പത്രംപോലും വരാത്ത ആ ഗ്രാമത്തിലെ ആധുനികതയുടെ ചില അടയാളങ്ങളില്‍ ചിലത് വൈദ്യുതിയും മറ്റൊന്ന് ഗള്‍ഫുകാരനെക്കൊണ്ട് തന്റെ മകളെ വിവാഹം ചെയ്യിക്കണമെന്ന് പണിക്കരുടെ ആഗ്രഹവുമാണ്. ഗള്‍ഫില്‍ പോയിട്ടും രക്ഷപ്പെടാനാവാത്ത പവിത്രനും പാരമ്പര്യത്തൊഴിലിനെ ബിസിനസാക്കിയിട്ട് വലിയ പുരോഗതി നേടാനാവാത്ത ഭാസ്‌കരനും ഗ്രാമത്തിന്റെ ആധുനികതയുടെ പ്രശ്‌നങ്ങളാണെന്നു പറയാം. ഹാജിയാരില്‍നിന്ന് കാലിയെ വാങ്ങി കച്ചോടം വളര്‍ത്താന്‍ ശ്രമിക്കുന്ന പാപ്പിയുടെ പശു ഓടിപ്പോയെന്ന കഥയും ആ ഗ്രാമത്തിന്റെ വളര്‍ച്ചയില്ലാത്ത, മുരടിച്ച സാമ്പത്തികസ്വഭാവത്തെ വിശദമാക്കുന്നുണ്ട്.

jayaram
കാലിക്കച്ചവടക്കാരനായ പാപ്പി, ജന്മിത്വസ്വഭാവമുള്ള മാധവന്‍ നായര്‍, ഹാജിയാര്‍, വെളിച്ചപ്പാട് തുടങ്ങിയവരാണ് ഗ്രാമത്തിലെ എല്ലാക്കാര്യത്തിലും ഓടിയെത്തുന്ന ചിലര്‍. ഇതില്‍ കാര്യങ്ങളില്‍ തീര്‍പ്പുണ്ടാക്കാന്‍ ഇടപെടുന്നത് മാധവന്‍ നായരും ഹാജിയാരുമാണ്. 

ജാതിസമൂഹത്തിന്റെ വിഭവപരമായ പരിമിതിയിലാണ് പണിക്കരുടെയും ഭാസ്‌കരന്റെയും വീടുകള്‍ പുലരുന്നതെന്ന് അതിലെ ചിട്ടകള്‍ സൂചിപ്പിക്കുന്നുണ്ട്. അധികം ഗൃഹോപകരണങ്ങളില്ലാത്ത അവസ്ഥ വീടിനകത്തെ പെരുമാറ്റങ്ങളെ ആ നിലയില്‍ രൂപപ്പെടുത്തുന്നതുകാണാം. ഒരാള്‍ കസേരയിലിരിക്കുകയും ബാക്കിയുള്ളവരെല്ലാം നില്ക്കുകയോ തറയിലിരിക്കുകയോ ചെയ്യുന്നതാണ് കേരളീയതയുടെ വീട്ടകദൃശ്യം ഇവിടെ വ്യാപകമായി കാണാം. പണിക്കരുടെ വീട്ടിലാണ് അത് വ്യക്തമായി കാണുന്ന ഒരു ഭാഗമുള്ളത്. പണിക്കരും ഭാര്യയും കിടന്നുറങ്ങുന്നത് ഒരുമുറിയിലാണെങ്കിലും പണിക്കര്‍ കട്ടിലിലും ഭാര്യ അതിനു തൊട്ടടുത്ത് താഴെ തറയിലുമാണ് കിടക്കുന്നത്. ജാതിയുടെ അടിസ്ഥാനഭാവം മേൽകീഴ്​ ശ്രേണീബന്ധമാണ്. ഉയര്‍ന്ന ജാതി അതിലെ ലിംഗബന്ധങ്ങളെ ക്രമീകരിക്കുന്നത് ഈ മേൽകീഴ്​ വ്യവസ്ഥയിലാണ്. അതുകൊണ്ടാണ് പണിക്കര്‍ക്ക് കട്ടിലും ഭാര്യയ്ക്ക് തറയും കിട്ടുന്നത്. മറ്റൊരു കട്ടിലുകൂടി പണിയിക്കാനുള്ള വിഭവപരമായ പരിമിതിയാണ് ഈ വ്യവസ്ഥയെ സാധ്യമാക്കുന്നത്. എന്നാല്‍ സ്‌നേഹലത പവിത്രന്മാരിലേക്കു വരുമ്പോള്‍ അത് മാറുകയും രണ്ടുപേരും ഒന്നിച്ച് കട്ടിലില്‍ കിടന്നുറങ്ങുകയും ചെയ്യുന്നത് കാണിക്കുന്നു. ഗള്‍ഫ് പണം പുതിയ സൌകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിന്റെ മാറ്റമാണിത്. കേരളത്തില്‍ ഗ്രാമമെന്ന ആദര്‍ശഘടനയ്ക്കകത്ത് പുതിയ സൌകര്യങ്ങളും ആര്‍ഭാടവും കൊണ്ടുവരുന്നത് ഗള്‍ഫ് പണമാണെന്ന് എണ്‍പതുകളിലെ സിനിമകള്‍ പറയുന്നു. ഈ മാറ്റമെങ്ങനെയാണ് കേരളീയഗാര്‍ഹികതയെ നവീകരിക്കുന്നതെന്നും ഇവ പറയുന്നു.

റോഡില്ലാത്ത കേരളീയത

കേരള സമൂഹത്തിന്റെ പരമ്പരാഗത ചരിത്രബോധത്തെ രൂക്ഷമായി വിമര്‍ശിച്ച പി കെ. ബാലകൃഷ്ണന്റെ കേരള ചരിത്ര കൃതിയില്‍ ഒരധ്യായം കേരളത്തിലെ റോഡിന്റെ ചരിത്രമാണ്. ആ ചരിത്രത്തിലൂടെ കേരളത്തിലെ ജാതിവ്യവസ്ഥയെങ്ങനെയാണ് റോഡുകളെ നിര്‍മിക്കാഞ്ഞതെന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. പരസ്പരസമ്പര്‍ക്കത്തിന്റെ തോതനുസരിച്ചാണ് ദേശം നാടും രാജ്യവുമാകുന്നതെന്നും ഈ സമ്പര്‍ക്കം കുറയുമ്പോള്‍ ദേശത്തിലെ ജനങ്ങളുടെ സമ്പര്‍ക്ക പ്രക്രിയകള്‍ കുറയുന്നുവെന്നും അങ്ങനെ ജാതികാരണം ജനങ്ങളുടെ ആശയവിനിമയം കുറഞ്ഞ കേരളത്തില്‍ പഴയകാലത്ത്​ വേണ്ടത്ര റോഡുകളോ പാലങ്ങളോ ഇല്ലായിരുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

ഏതാണ്ട് മിക്ക ഭാഗവും വനമായിരുന്ന കേരളത്തില്‍ അവ വെട്ടി റോഡുകളും നഗരങ്ങളുെ സൃഷ്ടിക്കുക ശ്രമകരമായിരുന്നുവെന്നും കൊളോണിയലിസം ശക്തിപ്പെട്ടപ്പോഴാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടായതെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ജാതിവ്യവസ്ഥയുടെ ആചാരബദ്ധമായ ജീവിതരീതിയും അയിത്തവും അധ്വാനം ചിലസമൂഹങ്ങള്‍ക്കുമാത്രം നിജപ്പെടുത്തിയതും കേരളത്തെ അര്‍ധ ട്രൈബല്‍ സമൂഹമായി നിലനിര്‍ത്തി റോഡുകളോ നഗരങ്ങളോ ഇല്ലാത്ത ഗ്രാമങ്ങളാക്കി മാറ്റിയെന്നും കാണാം. കേരളത്തിലെ ഗ്രാമങ്ങളെക്കുറിച്ചുള്ള ആഖ്യാനങ്ങളെ നിരീക്ഷിച്ചാല്‍ ഈ റോഡില്ലായ്മയും അതിന്റെ വ്യവസ്ഥയും കൃത്യമായി കാണാന്‍ കഴിയും. കീഴാളസമൂഹങ്ങളുടെ വളര്‍ച്ചയും നവോത്ഥാന പ്രക്രിയകളും ഏറെ നടത്തുന്ന ഒരു കാര്യം റോഡില്ലാത്ത ഇടങ്ങളിലെല്ലാം റോഡുകള്‍ വെട്ടുകയാണ്. റോഡുകള്‍ വരുന്നതോടെയാണ് യാത്രകള്‍ വികസിക്കുന്നതും പുതിയ ദേശങ്ങളിലേക്ക് ആളുകള്‍ പോകുന്നതും ജനങ്ങളുടെ വിഭവശേഷി വളരുന്നതും. വിദ്യാഭ്യാസവും തൊഴിലും മെച്ചപ്പെടുന്നതില്‍ യാത്രാസംവിധാനങ്ങള്‍ക്കുള്ള പങ്ക് വലുതാണ്.

jayaram
 പവിത്രനാണ് ഗ്രാമത്തിലേക്ക് കാറില്‍ ആകെ വരുന്ന ഒരാള്‍. അയാളുടെ ചലനങ്ങളില്‍ ആ വേഗതകാണാം. നഗരത്തില്‍ ജീവിച്ച ആളിന്റെ വേഗതയാണത്. 

എണ്‍പതുകളുടെ അവസാനം നടക്കുന്ന കഥയായിട്ടും സിനിമയിലെ ഗ്രാമത്തില്‍ വ്യക്തമായ നിലയിലുള്ള റോഡോ പാലമോ ഇല്ലെന്ന് ശ്രദ്ധിക്കണം. മണ്ണിട്ട പറമ്പുകളുമായി ബന്ധപ്പെട്ട് കിടക്കുന്ന റോഡാണ് സിനിമയില്‍ കാണുന്നത്. റോഡ് വ്യക്തമായി കാണുന്ന വിധത്തിലല്ല ഗ്രാമത്തിന്റെ കിടപ്പെന്ന് കാണാം. റോഡും പറമ്പുകളും തമ്മിലുള്ള അതിര്‍ത്തി വ്യക്തമാകുകയോ ടാറിട്ട റോഡിന്റെ സൂചനകള്‍ കാണിക്കുകയോ ചെയ്യുന്നില്ല. റോഡ് അനിവാര്യമായികാണുന്ന ഗ്രാമമല്ല അതെന്ന് വ്യക്തം. ആളുകള്‍ ഒറ്റയടിപ്പാതകളിലൂടെ സഞ്ചരിക്കുന്നവരാണ്. മിക്ക നടത്തവും പറമ്പുകളിലൂടെ കയറിയിറങ്ങിയാണെന്നു കാണാം. കവലയിലെ ഹോട്ടലിനോടു ചേര്‍ന്ന ഭാഗത്തുപോലുെ റോഡ് വ്യക്തമാകുന്നില്ല എന്നത് ശ്രദ്ധിക്കണം. ഗ്രാമം പുഴയോടുചേര്‍ന്നാണ് കിടക്കുന്നത്. അവിടെ പാലമില്ല. വള്ളത്തിലാണ് എല്ലാവരും സഞ്ചരിക്കുന്നത്. വള്ളമിറങ്ങി സഞ്ചരിക്കാന്‍ വ്യക്തമായ പാതയില്ല. റോഡും വാഹനങ്ങളും വ്യക്തമായി കാണുന്നത് തൊട്ടടുത്ത ടൌണിലെ രംഗത്തിലാണ്. അതുവഴി ബസ് ഓടുന്നുണ്ട്. വള്ളവും നടത്തവുമാണ് ഗ്രാമത്തിന്റെ വേഗതയെ നിശ്ചയിക്കുന്നതെന്ന് കാണാം. ഫ്യൂഡല്‍ കാലത്തിന്റെ വേഗതയാണത്. അതിനെ മറികടന്നത് കാറുകളും ബസുകളുമാണ്, പിന്നീട് ട്രെയിനും വിമാനവും.  പവിത്രനാണ് ഗ്രാമത്തിലേക്ക് കാറില്‍ ആകെ വരുന്ന ഒരാള്‍. അയാളുടെ ചലനങ്ങളില്‍ ആ വേഗത കാണാം. നഗരത്തില്‍ ജീവിച്ച ആളിന്റെ വേഗതയാണത്. ബാക്കിയുള്ളവര്‍ക്കെല്ലാം നടത്തത്തിന്റെ വേഗതയാണ്.

ALSO READ

എന്തിനാണ്​ ഇങ്ങനെയൊരു ബി.എഡ് കോഴ്​സ്​? ഒരു വിദ്യാർഥി ചോദിക്കുന്നു

ആ ഗ്രാമത്തിലെ പ്രധാനപ്പെട്ട സ്ഥാപനം കാവാണ്.  നവീകരിക്കാത്ത, പഴമവ്യക്തമായി കാണുന്ന കെട്ടിടമാണത്. അവിടേക്ക് ആളുകള്‍ പോകുന്നതും വരുന്നതും ഒറ്റയടിപ്പാതകളിലൂടെയാണ്. അതിനോട്‌ചേര്‍ന്ന് ഒരു മൈതാനംപോലൊരു ഭാഗം കാണാം. അതുവഴി ആളുകള്‍ നടക്കുന്നു. ചുരുക്കത്തില്‍ ഫ്യൂഡല്‍ കേരളീയ സമൂഹത്തിന്റെ ഭൂമിശാസ്ത്രത്തിനകത്ത് ചെറിയ പരിണാമങ്ങള്‍ സംഭവിച്ച ഒരു പ്രദേശം മാത്രമാണ് ആ ഗ്രാമം എന്നത്.

ജാതിയാല്‍ നിര്‍മിതിമായ ആ ദേശത്തിനകത്ത് ആധുനികത വേണമന്നോ വേഗത കൈവരണമെന്നോ ആളുകള്‍ക്ക് ആഗ്രഹമില്ല. കവലയിലെ ഹോട്ടല്‍ നില്ക്കന്ന കെട്ടിടംതന്നെ ഉദാഹരണം. ഏതു നിമിഷവും ഇടിഞ്ഞുപോയേക്കാവുന്ന അത് പുതുക്കിപ്പണിഞ്ഞ് നല്ലൊരു കെട്ടിടമുണ്ടാക്കണമെന്ന ചിന്ത അതിലുള്ളവര്‍ക്കില്ല. എല്ലാത്തരത്തിലമുള്ള വിഭവപരമായ പരിമിതിക്കകത്ത് ജാതിനിയമങ്ങള്‍ പാലിച്ച് കഴിയുന്ന ഗ്രാമമെന്ന യൂണിറ്റ് എങ്ങനെയാണ് കേരളീയതയുടെ അടയാളമാകുന്നതെന്ന പ്രശ്‌നമാണ് സിനിമ അവതരിപ്പിക്കുന്നത്. മലയാള സിനിമ കേരളീയതയുടെ അടയാളമായി ആദര്‍ശവല്കരിച്ചിരിക്കുന്നത് ഇത്തരത്തില്‍ ജാതിയുടെ യുക്തിയെ സവിശേഷം ഉള്ളടക്കുന്ന ഭൂമിശാസ്ത്ര മാത്രകളെയാണ്. ഈ ഗ്രാമത്തെ ഉലയ്ക്കുന്നത് ആധുനികതയാണെന്നു കാണാം. സിനിമയില്‍ ആ ഉലയ്ക്കല്‍ ഒട്ടും ശക്തമല്ലെന്നും കാണാം. ലോറിവാങ്ങാന്‍ മൂലധനം അന്വേഷിക്കുന്ന പവിത്രന് പത്തുപവന്റെ പ്രതീക്ഷ തകര്‍ന്നപ്പോള്‍ മറ്റെന്തെങ്കിലും പ്രതീക്ഷയായിവരുന്നത് സൂചിപ്പിക്കുന്നില്ല. പകരം കുടുംബത്തെ തിരിച്ചെടുക്കുന്നതാണ് കാണിക്കുന്നത്. അതുപോലെ ഭാസ്‌കരന്റെ സ്വര്‍ണക്കച്ചവടം വളരുന്ന സൂചനയുമില്ല. പകരമുള്ളത് ചെമ്പ് ചേരാത്ത സ്വര്‍ണമായി, ഒരു വീട് തന്റെ വരുമാനംകൊണ്ട് നോക്കുന്ന ഡാന്‍സ് ടീച്ചറായ പാര്‍വ്വതിയെ അയാള്‍ ഭാവനചെയ്യുന്നതാണ്.

സ്ത്രീയെ തനിത്തങ്കമായി ഭാവനചെയ്യുന്നതിലൂടെ പരിഹരിക്കനാവുന്നതല്ല ഭാസ്‌കരന്റെ തൊഴില്‍പരമായ പ്രശ്‌നം.  ആധുനികതയുടെ പ്രതീക്ഷകളെ അവതരിപ്പിക്കാന്‍ കഴിയാതെ പോവുകയും ജാതിയുടെ ഗ്രാമം അങ്ങനെതന്നെ തുടരുകയും ചെയ്യുന്നുവെന്നതാണ് സിനിമയുടെ കാഴ്ച പ്രദാനംചെയ്യുന്നത്. ഇങ്ങനെ സമകാലികതയെ അമൂര്‍ത്തമായ പ്രശ്‌നപരിഹാരങ്ങളില്‍ കുടുക്കിയിട്ട് ആദര്‍ശവല്കരണം നിര്‍വഹിക്കുകയാണ് മലയാള സിനിമയുടെ ആഖ്യാനമെന്നു കാണാം.

ഗള്‍ഫിന്റെ പ്രതിസന്ധിയും മൂലധനത്തിന്റെ അഭാവവും

ആ ഗ്രാമത്തെ നിയന്ത്രിക്കുന്നത് ചെറുപ്പക്കാരല്ലെന്നത് ശ്രദ്ധിക്കണം. നാട്ടില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ ഓടിയെത്തുന്നത് പ്രായമുള്ള കാരണവന്മാരാണ്. അവരാണ് അവിടുത്തെ സമ്പത്തും പ്രതാപവും കൈയടിക്കിയിരിക്കുന്നത്. കേരളീയഗ്രാമത്തിലെ "ജൈവബുദ്ധിജീവികളാ'ണവര്‍. അവരുടെ ജ്ഞാനത്തിലൂടെയാണ് ഗ്രാമത്തിന്റെ ജീവിതം മുന്നോട്ടുപോവുക. ചെറുപ്പക്കാരനായ ഭാസ്‌കരനും പവിത്രനും  അനുഭവിക്കുന്നത് യുവത്വത്തിന്റെ തൊഴില്‍പരമായ പ്രതിസന്ധികളാണ്. നിലവിലെ ജാതിയെമറികടക്കുന്ന ബോധം അവരില്‍ പ്രണയമായി വേരൂന്നുന്നുണ്ടെങ്കിലും അതിനെ നേരിടാനുള്ള കെല്പ് അവരര്‍ക്ക് സാമൂഹികമായി കിട്ടുന്നില്ല. നവോത്ഥാനത്തിന്റെ ആശയപരിസരം ഗ്രാമത്തില്‍ വരൂന്നിയിട്ടില്ലെന്നാണിത് തെളിയിക്കുന്നത്. അതുകൊണ്ടാണ് കാമുകിയെ സ്വന്തമാക്കാന്‍ മാല പണിഞ്ഞുനല്കാന്‍ ഭാസ്‌കരന്‍ നിര്‍ബന്ധിതനാകുന്നത്.  ഏറ്റവും ഇഷ്ടപ്പെടുന്ന ആളിനുപോലും ഒരുപഹാരം നല്കാന്‍ കാപട്യം കാണിക്കേണ്ടിവരുന്നത് അച്ഛന്‍ പണ്ട് സ്വര്‍ണത്തില്‍ കള്ളത്തരം കാണിച്ചുതുകൊകൊണ്ടല്ല മറിച്ച് വിഭവങ്ങളുടെ കുറവുകൊണ്ടാണ്. ആവശ്യത്തിന് സ്വര്‍ണവും മറ്റും വാങ്ങാന്‍ കഴിയാത്ത സാമ്പത്തിക പരധീനതയാണ് ഭാസ്‌കരന്റെ കളവിനു പിന്നിലുള്ളത്. ഇതായിരുന്നു അക്കാലത്തെ സ്വര്‍ണപ്പണിക്കാര്‍ നേരിട്ടിരുന്ന പ്രതിസന്ധിയെന്നു കാണാം.

sathyan anthikkad
സത്യൻ അന്തിക്കാട്

ഭാസ്‌കരന്റെ തൊഴിലിന്റെ കഥയായിട്ടാണ് സിനിമ മുന്നോട്ടുപോകുന്നതെന്നു കണാം. വീട്ടിലെ തൊഴില്‍ശാലയില്‍നിന്ന് ഭസ്‌കരന്‍ ആന്‍ഡ് സണ്‍സ് എന്ന പേരില്‍ കവലയില്‍ കടയിടുന്നതാണ് സിനിമയിലെ പ്രധാന മാറ്റം. അവിടെ കടയിട്ടെങ്കിലും ആവശ്യത്തിന് പണമോ വസ്തുക്കളോ ഭാസ്‌കരന് ഉണ്ടാക്കാന്‍ കഴിയുന്നില്ലെന്നു കാണാം. ഡാന്‍സ് ടീച്ചർക്ക്​ പണയത്തിന് ആവശ്യമായ കാശുപോലും നല്കാന്‍ അയാളുടെകൈയില്‍ പണമുണ്ടായിരുന്നില്ല. കച്ചവടത്തിലോ മറ്റോ എന്തെങ്കിലും പുരോഗതിയുണ്ടാക്കുന്നതായും സൂചനയില്ല. ഗ്രാമത്തിന്റെ ജാതിപരമായ വിഭവങ്ങളുടെ പരിമിതിയാണ് ഇത് സൂചിപ്പിക്കുന്നത്. പാരമ്പര്യമായോ അല്ലാതെയോ തന്റെ വ്യാപാരം വളര്‍ത്തുന്നതിനുള്ള മൂലധനം ഭാസ്‌കരന് ആവശ്യമുണ്ടെന്നാണ് വ്യക്തമാകുന്നത്. ജാതിത്തൊഴിലുകള്‍ ആധുനികതയുമായി സംഘര്‍ഷപ്പെടുന്ന സന്ദര്‍ഭം ഇതാണ്. പവിത്രന്റെ പ്രശ്‌നവും ഇതിനു സമാനമാണ്.

അനാഥനാണെങ്കിലും പണിക്കരായ പവിത്രന്‍ ഗള്‍ഫില്‍പോയി തിരിച്ചുവന്ന് നാട്ടില്‍ ലോറിയുടമയാകുന്നതിനാണ് ശ്രമിക്കുന്നത്. ലോറിവാങ്ങാന്‍ എല്ലാ പദ്ധതിയും പൂര്‍ത്തിയാക്കിയ അയാളുടെയും പ്രശ്‌നം മൂലധനമാണ്. പവിത്രന്റെ ഗള്‍ഫിലെ തൊഴില്‍ ഡ്രൈവിംഗായിരുന്നുവെന്ന് അയാള്‍ പറയുന്നുണ്ട്. അതാത് വലിയ വിദഗ്ധ പരിശീലനം വേണ്ടുന്ന പണിയായിരുന്നില്ല അയാളുടേത്. ഗള്‍ഫ് ഒരു സാധ്യതയായി നില്ക്കുമ്പോഴും അവിടുത്തെ തൊഴില്‍ പ്രശ്‌നങ്ങളും മറ്റും ആശങ്കയായി തുടരുന്നതാണ് പവിത്രന്റെ മടങ്ങിവരവിനു പിന്നില്‍ കാണുന്നത്.

ALSO READ

മമ്മൂട്ടി എന്ന വില്ലന്‍, നായികയുടെ പ്രതികാരം, 'ന്യൂഡല്‍ഹി'യുടെ ചരിത്രപ്രസക്തി

ഗള്‍ഫുകാരനെന്ന പറച്ചിലില്‍ എന്തെല്ലാം പദവികളാണ് പ്രവര്‍ത്തിക്കുന്നതെന്ന് പണിക്കരുടെ പല സമയത്തെ പ്രതികരണങ്ങളിലൂടെ മനസ്സിലാക്കാം. ഗള്‍ഫുകാരനെക്കൊണ്ട് മകളെ വിവാഹം ചെയ്യിക്കണം എന്ന ആഗ്രഹം ചായക്കടയില്‍ പറയുന്നതു മുതല്‍ കല്യാണം കഴിഞ്ഞാല്‍ ദുബായിലേക്ക് മകളെ കൊണ്ടുപോകുമല്ലോ എന്ന ബ്രോക്കറിനോടുള്ള പറച്ചിലില്‍ വരെ അതുകാണാം. ഗള്‍ഫെന്നാല്‍ ദുബായിയാണെന്ന ബോധമായിരുന്നു അന്ന്. ഒരു മായാലോകംപോലെ അതങ്ങനെ നിലകൊള്ളുന്നു. ഗള്‍ഫാണ് ഗള്‍ഫ് എന്നയാള്‍ ആവര്‍ത്തിച്ചു പറയുന്നതിലെ ആനന്ദം ശ്രദ്ധിക്കണം. അയാളുടെ ജാതിപദവിയെയൊക്കെ ഇല്ലാതാക്കുന്ന അതിനെക്കാള്‍ ഉന്നതമായ സാമൂഹികപദവിയായിട്ടാണത് അയാള്‍ കാണുന്നത്. ഗള്‍ഫ് എന്ന പറച്ചിലിലൂടെ അവിടുത്തെ തൊഴില്‍സാഹചര്യവും മറ്റും മറയ്ക്കപ്പെടുന്നു. പവിത്രന്‍ ഡ്രൈവറായിരുന്നുവെന്നത് ലോറി വാങ്ങാനുള്ള ചര്‍ച്ചയ്ക്കിടിയിലാണ് സ്‌നേഹലത അറിയുന്നതില്‍നിന്ന് ഗള്‍ഫ് എങ്ങനെ മായാലോകമായി പ്രവര്‍ത്തിച്ചുവെന്ന് മനസ്സിലാക്കാം. പണിക്കരായ ഒരാള്‍ ഡ്രൈവറായി ജോലിനോക്കുന്നു എന്നതിലെ വര്‍ഗ്ഗപരമായ മാറ്റം പ്രധാനമാണ്. ഗള്‍ഫിലൊക്കെ പ്രത്യേകതരം ജോലികളാകാമെന്ന ബോധമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഗള്‍ഫ് പവിത്രനെ മാറ്റിത്തീര്‍ത്തത് അയാളുടെ പെരുമാറ്റത്തില്‍ക്കാണാം. സാമ്പത്തികശേഷിയും മറ്റും ഉണ്ടെന്നറിയിക്കുന്ന ശരീരഭാഷയാണ് പ്രകടമായി കാണുന്നത്. ഭാസ്‌കരന്റെ ശരീരഭാഷയില്‍നിന്ന് വിരുദ്ധമായ ഒന്നാണത്. തട്ടാന്റെ ശരീരഭാഷ ഭാസ്‌കരനില്‍ കാണുമ്പോള്‍ ആധുനികതയുടെ തൊഴിലിടവും സാമ്പത്തിക ശേഷിയും രൂപപ്പെടുത്തിയ ശരീരമാണ് പവിത്രനില്‍ കാണുന്നത്. അയാള്‍ കാറുവിളിച്ചാണ് എല്ലായിടത്തും പോകുന്നത്. പണിക്കരുടെ കുടുംബത്തെ വെല്ലുവിളിക്കാനും ആചാരങ്ങളുടെ കുതന്ത്രങ്ങളെ ലംഘിക്കാനും അയാള്‍ക്ക്​ കഴിയുന്നുണ്ട്. പുതിയ തൊഴില്‍ സംസ്‌കാരത്തിന് വിത്തുപാകാനും അയാള്‍ക്കു കഴിയുന്നുണ്ട്. പണിക്കരായിട്ടും അതിന്റെ തൊഴില്‍പരമായ സാധ്യതകളല്ല അയാള്‍ ശ്രദ്ധിച്ചതെന്ന് കാണാം.

Remote video URL

ലോറിയുടമയാകുന്നതിലൂടെ പുതിയ കച്ചവട നിര്‍മാണ മേഖലയുടെ ഭാഗമായി വരുമാനം കണ്ടെത്താനാണ് അയാളുടെ ശ്രദ്ധ. അതിന്റെ അടയാളമാണ് ലോറി. ആ ലോറി ഓടുന്നത് കേരളത്തിലല്ലെന്ന് ശ്രദ്ധിക്കണം. കോയമ്പത്തൂര്‍ ബോംബെ റൂട്ടിലാണ് ലോറി ഓടുന്നതെന്നാണ് പവിത്രന്‍ പറയുന്നത്. അതായത് വലിയ തോതിലുള്ള ഒരു ബിസിനസിന്റെ ഭാഗമാകാനും വലിയ തോതില്‍ പണം ഉണ്ടാക്കാനുമുള്ള പദ്ധതികളാണ് അയാളുടെ മുന്നിലുള്ളത്. അതിന് കൂടുതല്‍ മൂലധനം വേണം. അല്ലറചില്ലറ മൂലധനം ആവശ്യമുള്ള പരിപാടികള്‍ ചെയ്ത് കഴിഞ്ഞുപോകാനുള്ള പ്രവണത മാറുന്നതാണ് ഇവിടെ സൂചിപ്പിക്കുന്നത്.

ഗള്‍ഫ് എന്ന തൊഴിലിടം കേരളത്തില്‍ പ്രവര്‍ത്തിച്ചത് തൊഴിലുചെയ്ത് വലിയതോതിലുള്ള ശമ്പളം കിട്ടുന്ന മേഖലയെന്ന മട്ടിലാണ്. തൊഴിലാളികളായോ ഉദ്യോഗസ്ഥരായോ മലയാളികള്‍ പ്രവര്‍ത്തിച്ച് ശമ്പളം പറ്റുന്നു. പവിത്രന്‍ ഇനി തിരിച്ചുപോകുന്നില്ലെന്നു പറയുമ്പോള്‍ പണിക്കരും മറ്റും വല്ലാതെ ഞെട്ടുന്നുണ്ട്. അയാള്‍ കൊണ്ടുവന്ന പെട്ടിയില്‍ ഒന്നുമില്ലെന്ന് പറയുമ്പോള്‍ ഞെട്ടല്‍ രൂക്ഷമാകുന്നു. ഗള്‍ഫ് എന്ന വാക്ക് മലയാളിക്കെന്താണ് എന്നതിന്റെ സൂചനയാണത്. പിന്നീട് സ്‌നേഹലത വീണ്ടും ഗള്‍ഫിലേക്ക് പോകാന്‍ പറ്റില്ലേ എന്നു തിരിക്കുന്നുണ്ട്. ഇവിടെ തൊഴിലോ സംരംഭകത്വമോ ചെയ്ത് ജീവിക്കുന്നതിലെ മാന്യതയില്ലായ്മയാണവളെക്കൊണ്ട് ഇത് ചോദിപ്പിക്കന്നത്. ശമ്പളം വാങ്ങുന്നതിനപ്പുറത്ത് സ്വയം പ്രയത്‌നത്തിലൂടെ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതോ മറ്റോ കേരളത്തില്‍ അധികം അംഗീകരിക്കപ്പെടുന്നില്ലെന്ന പ്രശ്‌നമാണിത്.  അത്തരം കാര്യങ്ങള്‍ക്ക് ഗള്‍ഫിന്റെ മാന്യതയില്ലെന്ന സൂചനയാണിത്. പവിത്രന് ലോറിവാങ്ങാനുള്ള മൂലധനം കണ്ടെത്താന്‍ പാരമ്പര്യസ്വത്തുകൊണ്ട്കഴിയുന്നില്ലെന്നത് ശ്രദ്ധിക്കണം. അവിടെയാണ് സ്വര്‍ണം ഒരു സാധ്യതയായി മാറുന്നത്. എന്നാല്‍ ആ ശ്രമം പരാജയമായപ്പോള്‍ പ്രതീക്ഷയുടെ സൂചനനല്കാന്‍ സിനിമയ്ക്കു കഴിയുന്നുമില്ല. ലോറിവാങ്ങല്‍ ഒഴിവാക്കി വീണ്ടും ഗള്‍ഫിലേക്ക് പോകേണ്ട അവസ്ഥ പവിത്രന് വന്നുചേരും എന്നുപറയാം.

പൊന്മുട്ടിയിടുന്ന താറാവെന്ന ബാലകഥ അത്യാഗ്രഹം ആപത്താണെന്ന പാഠം മാത്രമല്ല ഉല്പാദിപ്പിക്കുന്നതെന്ന്​ അതിന്റെ സാംസ്‌കാരിക പരിസരം ശ്രദ്ധിച്ചാല്‍ കാണാം. പെട്ടെന്നു സമ്പന്നരാകാനുള്ള ഒരു ദരിദ്ര കര്‍ഷക കുടുംബത്തിന്റെ ശ്രമാണവിടെ കാണുന്നത്. പെട്ടെന്നു സമ്പന്നരാകുന്നതിനായി സ്വര്‍ണമുട്ട ഇടുന്ന താറാവിനെ കൊന്നപ്പോള്‍ താറാവ് ചാകുകയും  സ്വര്‍ണമുട്ട കിട്ടുന്ന വഴിയടയുകയും ചെയ്തു. സമ്പന്നരാകണം എന്ന ആഗ്രഹം ദരിദ്രരൊക്കെ പുലര്‍ത്തുന്നത് ശരിയല്ലെന്നും സമൂഹത്തിലെ പാരമ്പര്യമായി സമ്പന്നരായിരിക്കുന്നവരാണ് ശരിയായ സമ്പന്നരെന്നുമാണ് കഥ പറയുന്നത്. ദരിദ്രരും കീഴാളരും ജാതിനിയമം ലംഘിച്ച് സമ്പന്നരാകാന്‍ ആഗ്രഹിക്കരുതെന്ന് സന്ദേശമാണതിന്റെ കാതല്‍. ഈ സന്ദേശം പോലെ തട്ടാനായ ഒരാള്‍ പണിക്കരെ വിവാഹംചെയ്യാനും സമ്പന്നനാകാനും ശ്രമിച്ചാല്‍ ജാതിഗ്രാമം അനുവദിക്കുകയില്ലെന്നാണ് സിനിമ പറയുന്നത്. ആധുനികത പൊറുക്കാത്ത പാപമാണെന്ന് മലയാള സിനിമയിലെ ഗ്രാമങ്ങൾ പറഞ്ഞത് ഇങ്ങനയൊക്കെയാണ്.

  • Tags
  • #CINEMA
  • #Ponmuttayidunna Tharavu
  • #Yacob Thomas
  • #Cultural Studies
  • #Casteism
  • #Postmodernism
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Puzhu Movie Review

Film Review

വി.കെ. ബാബു

കുട്ടപ്പനും കുട്ടനും

May 15, 2022

10 Minutes Read

koodevide

Film Review

യാക്കോബ് തോമസ്

നെഗറ്റീവ്​, ആണത്തം, മമ്മൂട്ടി: ‘കൂടെവിടെ’ വീണ്ടും കാണാം

May 15, 2022

16 Minutes Read

Ratheena Puzhu Director

Interview

ടി.എം. ഹര്‍ഷന്‍

എന്റെ സെറ്റില്‍ ഒരാളും സ്ത്രീകളോട് മോശമായി പെരുമാറില്ല

May 15, 2022

31 Minutes Watch

Appunni Sasi

Film Review

അരുണ്‍ ടി. വിജയന്‍

നമ്മുടെയെല്ലാമുള്ളില്‍ ഇഴഞ്ഞു നടക്കുന്ന പുഴു

May 14, 2022

4 Minutes Read

Mammootty Interview with Harshan

Interview

ടി.എം. ഹര്‍ഷന്‍

Mammootty Interview with Harshan

May 11, 2022

22 Minutes Watch

Kireedam Mohanlal Jeril Joy

Film Studies

ജെറില്‍ ജോയ്

‘കിരീടം’ സിനിമയിലെ സവർണത: ഒരു വിയോജിപ്പ്​

May 06, 2022

7 Minutes Read

Vijay Babu

Crime against women

കെ.വി. ദിവ്യശ്രീ

വിജയ്​ബാബുവിനെതിരായ പരാതി പൊലീസ്​ പിടിച്ചുവച്ചത്​ എന്തിന്​?

May 05, 2022

14 Minutes Read

Janaganamana

Film Review

ഇ.കെ. ദിനേശന്‍

ജന ഗണ മന: രാഷ്​ട്രീയം പറയുന്ന മലയാള സിനിമ

May 05, 2022

8 minutes Read

Next Article

ഫ്രാങ്കോ മുളക്കലിന്റെ കുറ്റവിമോചനം: ഒരു സ്ത്രീയുടെ യാതന എല്ലാ സ്ത്രീകളുടേതുമായി മാറിയതെങ്ങനെ?

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster