ചാമരം: ലൈംഗികതയിൽനിന്ന് പ്രണയം സൃഷ്ടിച്ച ശരീരങ്ങൾ

ഇന്ദുവിന്റെയത്ര പ്രണയത്തിന്റെ ഉന്മാദം ഇത്രമാത്രം നിറഞ്ഞ ഒരു നായികാശരീരം മലയാളസിനിമയിലില്ലെന്നു പറയാം. ഈ ശരീരത്തെ ഇന്ദു സൃഷ്ടിച്ചെടുത്തത് പാരമ്പര്യത്തിന്റെ ഗാർഹികതയെയും അടുക്കളപ്പണികളെയും നിഷേധിച്ചതിലൂടെയാണെന്നു വ്യക്തം. എൺപതുകളിലെ മുഖ്യധാരാ മലയാള സിനിമകളെക്കുറിച്ചുള്ള പഠന പരമ്പരയിൽ, ​ഭരതൻ സംവിധാനം ചെയ്​ത ‘ചാമരം’ എന്ന സിനിമയുടെ പുതിയ കാല കാഴ്​ച.

1930-കളിലും സ്‌കൂൾ വിദ്യാഭ്യാസമുള്ള യുവതികളെ കത്തോലിക്കാ പുരുഷന്മാർ വിവാഹം കഴിക്കാൻ മടിച്ചിരുന്നുവെന്ന അക്കാമ്മ ചെറിയാന്റെ ഓർമകൾ അല്പം അത്ഭുതത്തോടെയാവും ഇന്ന് വായിക്കാൻ കഴിയുക. അത്രമാത്രം പുരുഷാധിപത്യം അന്നത്തെ കേരളത്തിൽ നിലനിന്നുവെന്നു വിശ്വസിക്കാൻ നമ്മുടെ നിഷ്‌കളങ്കമായ ചരിത്രബോധം സമ്മതിക്കുന്നില്ലെന്നാണ് വസ്തുത. എന്നാലിത്തരം കാര്യങ്ങൾ സാധാരണമായിരുന്നുവെന്ന് സമാനമായ സംഭവങ്ങൾ പറയുന്നുണ്ട്. 1910 -20 കാലത്ത് തിരുവിതാംകൂറിലെ സ്‌കൂൾ ഇൻസ്‌പെക്ടറായിരുന്ന കെ. ചിന്നമ്മ ഒരു നായർ യുവതിയെ അധ്യാപികയായി നിയമിക്കാൻ തീരുമാനിച്ചപ്പോളുണ്ടായ സംഭവം അവരുടെ ജീവചരിത്രകാരൻ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ വിവരം അവരുടെ വീട്ടിൽ പറയാനെത്തിയ ചിന്നമ്മയോട് യുവതിയുടെ അമ്മ പറഞ്ഞത്, "അവൾ തറവാട്ടിലെ ഉലക്കകൊണ്ട് ജീവിച്ചോളും' എന്നായിരുന്നു. ശമ്പളവും പദവിയും കിട്ടുന്ന ജോലിയേക്കാൾ വലുതാണ് ആഭിജാത്യവും തറവാടിത്തവുമെന്നു കരുതിയിരുന്ന കേരള ജാതിസമൂഹം പില്ക്കാലത്തും ഇത്തരം ചിന്തകൾ ശക്തമായി ഉള്ളിൽക്കൊണ്ടുനടന്നിരുന്നുവെന്ന് കാണാം.

അക്കാമ്മ ചെറിയാൻ

1980 ൽ പുറത്തിറങ്ങിയ ഭരതന്റെ ചാമരം എന്ന സിനിമ കോളേജധ്യാപികയായി ജോലികിട്ടുന്ന ഇന്ദുവെന്ന നായർ യുവതിയുടെ കഥയിലും ഈ തറവാടിത്തം കാണാം. അവൾ ജോലിക്കായി പോകുന്നസമയത്ത് അവളുടെ മുറച്ചെറുക്കന്റെ അമ്മ പറയുന്നത്, ഇന്ദുവിന്റെ അമ്മയുണ്ടായിരുന്നെങ്കിൽ അവളെ ജോലിക്കുവിടുകയില്ലായിരുന്നുവെന്നാണ്. തൊഴിലിലൂടെ കിട്ടുന്ന സാമ്പത്തികവളർച്ചയെക്കാൾ തങ്ങളുടെ തറവാടിത്തം പ്രധാനമായി കരുതുന്ന ജാതിബോധം പുരുഷന്മാർക്കും ഇത്തരം വിലക്കുകൾ കല്പിച്ചിരുന്നതായി കാണാം.

ചില തൊഴിലുകൾ തങ്ങളുടെ ആഭിജാത്യത്തിനു ചേരുന്നതല്ലെന്ന ബോധമായിട്ടാണ് അത് പ്രവർത്തിച്ചിരുന്നത്. ഇത്തരം തറവാടിത്തങ്ങളെ കടപുഴക്കിയെറിഞ്ഞ പ്രക്രിയയാണ് ഗൾഫ് പ്രവാസമെന്ന് ഈ പരമ്പരയുടെ മുൻപഠനങ്ങളിൽ വിശദീകരിച്ചിരുന്നു. പണമാണ് സാമൂഹികപദവിയുടെ അടിസ്ഥാനമെന്നും പണം കിട്ടുന്ന ജോലികൾ നേടുന്നതാണ് ജീവിതം സുരക്ഷിതമാക്കാൻ നല്ലതെന്നും കേരള സമൂഹം തിരിച്ചറിയുന്ന പരിവർത്തനങ്ങൾ ആഴത്തൽ രൂപപ്പെടുന്ന എൺപതുകളിൽ തറവാടിത്തങ്ങളെ ആഴത്തിൽ പ്രശ്‌നവല്കരിക്കുകയാണ് മലയാളത്തിലെ ജനപ്രിയ സിനിമ ചെയ്യുന്ന ചരിത്രധർമം. കേരള നവോത്ഥാനമെന്ന ആദർശവല്കരിച്ച സാമൂഹിക ബോധത്തെക്കൂടി ഉലയ്ക്കുന്ന കാഴ്ചകളായിട്ടാണ് ഇവ പ്രത്യക്ഷപ്പെടുന്നത്. ചാമരം എന്ന സിനിമയെ അതിന്റെ ഒരടയാളമായി കാണാം.

ചാമരം സിനിമയിൽ നിന്നുള്ള രംഗം

നഗരം തുറക്കുന്ന സാധ്യതകൾ

ചെറുതുരുത്തിയിലെ ധാരാളം ഭൂമിയും സമ്പത്തുമുള്ള നായർതറവാട്ടിലെ ഏകമകളായ ഇന്ദു തന്റെ മുറച്ചെറുക്കനായ ബാലനുമായി പ്രണയത്തിലാണ്. ഇന്ദു കോളേജ് അധ്യാപികയായി ജോലിക്കു കേറുന്നതോടെ ബാലനെ മരുമകനായി കാണാൻ ഇന്ദുവിന്റെ പിതാവിനു വൈമുഖ്യം നേരിടുന്നു. അതിൽ നിരാശനായ ബാലൻ മറ്റൊരു യുവതിയെ വിവാഹം ചെയ്യുന്നു. ഇക്കാര്യമറിഞ്ഞ ഇന്ദു മാനസികമായി തകരുകയും തന്നോടു പ്രണയാഭ്യർഥന നടത്തിയ, താൻ പഠിപ്പിക്കുന്ന വിനോദ് എന്ന വിദ്യാർഥിയുടെ പ്രണയം സ്വീകരിക്കുകയും ചെയ്യുന്നു. അവരുടെ വിവാഹശേഷം കോളേജിലുണ്ടാകുന്ന വിദ്യാർഥി ഗ്രൂപ്പുകൾ തമമിലുള്ള സംഘർഷത്തിൽ വിനോദ് കൊല്ലപ്പെടുന്നിടത്ത് സിനിമ അവസാനിക്കുന്നു. പ്രത്യക്ഷത്തിൽ നവോത്ഥാനത്തിലൂടെ മലയാളിക്കു ലഭിച്ച പ്രണയം, കുടുംബം മുതലായവയെ സംബന്ധിച്ച എല്ലാ സങ്കല്പങ്ങളെയും പൊളിച്ചെഴുതുന്ന സിനിമ നായികയെ കേന്ദ്രസ്ഥാനത്തു നിർത്തിക്കൊണ്ട് പുതിയൊരു ദൃശ്യഭാഷകൂടി രൂപപ്പെടുത്തുകയായിരുന്നു.

സിനിമയുടെ ടൈറ്റിലുകൾ എഴുതിക്കാണിക്കുമ്പോൾ ആദ്യം വരുന്നത് നടിയായ സെറീന വഹാബിന്റെ പേരാണ്. നടന്മാരുടെ പേരുകൾ പിന്നീടാണ് പ്രത്യക്ഷപ്പെടുന്നത്. എൺപതുകളിലെ സിനിമകളിൽ അപൂർവ്വമായെങ്കിലും നടിമാരുടെ പേരുകൾ ആദ്യംകാണുന്നുണ്ടെന്നത് മലയാള സിനിമാചരിത്രത്തിലെ പ്രധാനപ്പെട്ട പ്രവണതയായി കാണേണ്ടതുണ്ട്.

സിനിമയുടെ ടൈറ്റിലുകൾ എഴുതിക്കാണിക്കുമ്പോൾ ആദ്യം വരുന്നത് നടിയായ സെറീന വഹാബിന്റെ പേരാണ്. നടന്മാരുടെ പേരുകൾ പിന്നീടാണ് പ്രത്യക്ഷപ്പെടുന്നത്.

അധ്യാപികയായി ജോലിക്കുചേരാൻ തയാറെടുത്തുനില്ക്കുന്ന ഇന്ദുവിലാണ് സിനിമ ആരംഭിക്കുന്നത്. തന്നോടൊപ്പം കോളേജിലേക്കു വരുന്ന കാമുകനായ ബാലനെ അവൾ കാത്തിരിക്കുന്നു. ആ കാത്തിരിപ്പിന്റെ നിമഷങ്ങളാണ് "നാഥാ നീ വരും കാലൊച്ച കേൾക്കാൻ' എന്ന പാട്ടിലൂടെ ആവിഷ്‌കരിക്കുന്നത്. വീട്ടിലാണ് സിനിമ തുടങ്ങുന്നതെങ്കിലും വീട്ടിൽനിന്ന് പട്ടണത്തിലെ കോളേജിലേക്കു പോയ ഇന്ദുവിന്റെ പട്ടണജീവിതത്തിലാണ് ഇതിവൃത്തം ഏറെയും കറങ്ങുന്നത്.

ഗ്രാമം, നഗരം എന്ന ദ്വന്ദ്വത്തിലാണ് ഈ രണ്ടുജീവിതവും പറയുന്നത്. ഗ്രാമമെന്നു പറയുന്നത് ഉദാത്തമായ ജീവിതരീതിയാണെന്നും നഗരത്തിലെ ജീവിതം പരിഷ്‌കാരികളുടേതാണെന്നുമുള്ള ബോധം ഇതിന്റെ അന്തർധാരയായി നിലകൊള്ളുന്നു. ബാലന്റെ അമ്മ പറയുന്ന തലമുടിയിൽ തേയ്ക്കുന്ന എണ്ണയുടെയും ഭക്ഷണത്തിന്റെയും സൂചനകളിൽ ഇത് വായിക്കാം. നഗരത്തിൽ കിട്ടുന്ന എണ്ണ തലയിൽ തേയ്ക്കരുതെന്നും താൻ തയാറാക്കി നല്കുന്ന എണ്ണ മാത്രമേ തേയ്ക്കാവുയെന്നും അവർ പറയുന്നു. പിന്നീട് അവധിക്കു വരുമ്പോൾ ഇന്ദു മെലിഞ്ഞുപോയെന്നും തനിക്കവിടെ ഭക്ഷണമൊന്നും കൃത്യമായി കിട്ടുന്നില്ലേയെന്നും അവർ ചോദിക്കുന്നിടത്തും ഗ്രാമത്തിലെ വീട്ടിലെ പരിചരണം നഗരത്തിലെ തിരക്കിൽ ലഭ്യമെല്ലെന്നു സൂചിപ്പിക്കുന്നു.

ചാമരത്തിൽ രതീഷും സെറീന വഹാബും

എന്നാൽ ഇന്ദു അത്തരം കാര്യങ്ങൾക്കൊന്നും ശ്രദ്ധകൊടുക്കിന്നില്ലെന്നു കാണാം. വീട്ടിൽ ജീവിച്ചതിനെക്കാൾ ഇല്ലാസവതിയായിട്ടാണ് അവൾ നഗരത്തിലും കോളേജിലും ജീവിക്കുന്നതെന്നു ദൃശ്യങ്ങൾ സമൃദ്ധമായി സംസാരിക്കുന്നുണ്ട്. പാടവും കൃഷിയും പരസ്പരം ബന്ധപ്പെട്ടു നില്ക്കുന്ന, ആചാരങ്ങൾ കൃത്യമായി പ്രവർത്തിക്കുന്ന ഗ്രാമത്തിലെ ജീവിതത്തിൽനിന്ന് അതൊന്നുമില്ലാത്ത തിരക്കേറെയുള്ള, നഗരത്തിലെ ജീവിതത്തിലേക്കെത്തുമ്പോൾ പൊരുത്തക്കേടുകൾ അനുഭവിക്കുന്ന ആഖ്യാനങ്ങൾ മലയാളസാഹിത്യത്തിൽ സുലഭമാണ്. അങ്ങനെ ഗ്രാമത്തിലെ ജീവിതം നന്മകളാൽ സമൃദ്ധമാണെന്നും നഗരം തിന്മയുടെ ഇടമാണെന്നും സ്ഥാപിക്കുന്നു. ഈ ദ്വന്ദ്വത്തെ സിനിമ അടിവേരോടെ പിഴുതെറിയുന്നതാണ് പ്രത്യക്ഷമായിത്തന്നെ കാണാൻ കഴിയുന്നത്. ഗ്രാമത്തിനെക്കാൾ കൂടുതൽ ഊർജ്ജസ്വലമായി ജീവിക്കാനവുക നഗരമാണെന്ന നിരവധി സൂചനകൾ സിനിമ കാണിച്ചുതരുന്നുണ്ട്. നഗരമെന്ന പൊതുവിടവും അതിലെ വാണിജ്യസ്ഥാപനങ്ങളും ഹോസ്റ്റലും കോളേജും മനുഷ്യർക്കു പാർക്കാനും ജീവിതത്തെ നിർവചിക്കാനും കഴിയുന്ന അനന്തമായ സാധ്യതകൾ തുറന്നിടുന്നു. എന്നാൽ ഗ്രാമത്തിലങ്ങനെയുള്ള സ്ഥാപനങ്ങളില്ലെന്ന് ബാലന്റെ ജീവിതം പറയുന്നു. അയാൾക്കാകെയുള്ളത് കൃഷിയെന്ന ലോകം മാത്രമാണ്. ഇന്ദു കോളേജിലേക്കു പോകുന്ന അന്ന് നഗരത്തിലെ പരിഷ്‌കാരങ്ങളിൽപെട്ട് തന്നെ മറന്നുപോകല്ലെന്ന് ബാലൻ പറയുന്നിടുത്ത് ഇതു വ്യക്തം.

പ്രതാപ് പോത്തവും സെറീന വഹാബും.

കേരളീയ ഗ്രാമമെന്ന പവിത്രമായ ഇടം പതുക്കെ മാഞ്ഞുപോകുന്നതിന്റെ അടയാളമാണ് അക്കാലത്തെ സിനിമകളുടെ സാംസ്‌കാരിക പശ്ചാത്തലമെന്ന് കാണാം. സിനിമയുടെ അവസാനഭാഗത്ത് ഇന്ദുവും വിനോദും കാറിൽ യാത്രചെയ്യുന്ന ദൃശ്യങ്ങളിൽ പാടത്തിന്റെ നടുവിലൂടെയൊക്കെ റോഡുകൾ കാണാം. നെൽകൃഷി കേന്ദ്രീകൃതമായ ഗ്രാമജീവിതത്തിലെ പരിവർത്തനങ്ങളെയാണ് ഈ റോഡുകൾ സൂചിപ്പിക്കുന്നത്. അതേസമയം, ഇന്ദുവിന്റെയും ബാലന്റെയും വീട്ടിലേക്കുചെല്ലാൻ റോഡില്ല, പാട വരമ്പത്തുകൂടിവേണം അവിടേക്കുചെല്ലാൻ. പാടവരമ്പത്തുകൂടി പ്രയാസപ്പെട്ടുള്ള നടത്തത്തെ ഗൃഹാതുരത്വമാർന്ന ചരിത്രമാക്കുന്നത് ഗൾഫ് പണത്തിന്റെ വരവിലൂടെ കേരളത്തിലെ വീടുകളിലെത്തിയ സൗകര്യങ്ങളാണ്‌.

അടുക്കള വർജ്ജിച്ച വായനക്കാരി

വിമൺസ് കോളേജിൽ ഉന്നത വിദ്യാഭ്യാസം നേടിയവളായ ഇന്ദുവിന്റെ ദൃശ്യവല്കരണത്തിലെ ചില കാര്യങ്ങളും ശ്രദ്ധേയമാണ്. ബാലനെ കാത്തിരിക്കുന്ന ഇന്ദുവിനെ കാണിക്കുമ്പോൾ അദ്ദേഹത്തിന്റെ മുറി അലസമായി കാമറ കാണിച്ചുതരുന്നുണ്ട്. മേശപ്പുറത്ത് അടുക്കിവച്ചിരിക്കുന്ന കുറച്ചുപുസ്തകങ്ങളാണ് ഇതിലെ പ്രധാനപ്പെട്ട കാര്യം. പുസ്തകങ്ങൾ നന്നായി വായിക്കുന്ന ആളാണ് ഇന്ദുവെന്ന് സൂചിപ്പിക്കുന്ന ഈ ദൃശ്യം പാട്ടവസാനിക്കുമ്പോൾ അദ്ദേഹത്തിന്റെ അലസമായ വായനയിലാണ് നില്ക്കുന്നത്. അപ്പോൾ പ്രത്യക്ഷപ്പെടുന്ന ബാലനോട് ഇന്ദു പറയുന്നുണ്ട്, പഴയപുസ്തകമാണെന്നും ചുമ്മാ മറിച്ചു നോക്കിയതാണെന്നും. ഈ വാചകത്തിൽ പഠനകാലത്ത് നന്നായി വായിച്ചിരുന്ന ഒരാൾക്ക് പിന്നീട് ഗ്രാമത്തിലേക്കു പോന്നപ്പോൾ പുതിയ പുസ്തകങ്ങൾ വായിക്കാൻ കിട്ടാത്തതിന്റെ ദുഃഖമാണ് സൂചിതമാകുന്നത്.

എപ്പോഴും വായിച്ചകൊണ്ടിരിക്കുന്ന ആളാണ് നായികയെന്ന സൂചന സിനിമയിൽ നിരന്തരം ആവർത്തിക്കുന്നുണ്ട്. ഹോസ്റ്റൽമുറിയിലും ജോലിക്കിടയിലും അദ്ദേഹം പുസ്തകങ്ങളുടെയൊപ്പം ഇരിക്കുന്നതുകാണാം. ഒഴിവുവേളകളിൽ സമയം കളയാൻ പുസ്തകം വായിക്കയല്ല, മറിച്ച് വായനയിലൂടെ തന്റെ കർതൃത്വം രൂപപ്പെടുത്തിയ ആളാണ് ഇന്ദുവെന്ന് ഇത് വ്യക്തമാക്കുന്നു. സ്ത്രീകൾക്ക് അവരുടെ സ്‌ത്രൈണതയ്ക്കു പറ്റിയ വിധത്തിൽ സാഹിത്യം പോലുള്ള ലളിതമായ മേഖലകളാവും പൊതുവിൽ സമൂഹം കല്പിച്ചു നല്കാറുള്ളതെങ്കിൽ ഇന്ദു പഠിപ്പിച്ചത് വാണിജ്യസംബന്ധിയായ വിഷയമായിരുന്നുവെന്നതും ശ്രദ്ധിക്കണം.

സെറീന വഹാബ്.

ഇന്ദുവിന്റെ വായനയുടെ രണ്ടു ദൃശ്യങ്ങൾ പ്രധാനമാണ്. വിനോദ് തന്റെ സ്‌നേഹം പറയാൻ ഫാദറിനെ കൂട്ടി വന്നപ്പോഴും പിന്നീട് തനിച്ചു കാണാൻ വന്നപ്പോഴും ഇന്ദു ഹോസ്റ്റലിലെ പൂന്തോട്ടത്തിലിരുന്ന് വായിക്കുകയായിരുന്നു. വായനയിൽ ആഴത്തിലാണ്ടിരിക്കുന്ന വ്യക്തിയായിട്ടാണ് അദ്ദേഹം കാണപ്പെടുന്നത്. അതിഥികളായെത്തിവരെ അത്ര ഇഷ്ടപ്പെടാത്തഭാവം ആ സമയം ഇന്ദുവിലുണ്ടാകുന്നുണ്ട്. തന്റെ പ്രണയം തകർന്നപ്പോൾ വിനോദിന്റെ വീട്ടിലെത്തുന്നതാണ് അടുത്ത സന്ദർഭം. തകർന്നഭാവത്തിൽ ചെന്ന ഇന്ദുവിന് വിനോദ് ആദ്യംനീട്ടുന്നത് ടീപ്പോയിലിരുന്ന പുസ്തകമാണ്. പിന്നീടവന്റെ സ്വകാര്യ പുസ്തകശേഖരം അവൻ കാണിച്ചുകൊടുക്കുന്നു, ചില പുസ്തകങ്ങൾ എടുത്തുനീട്ടുന്നു. ഇന്ദുവിന്റെ വായനാതാത്പര്യം നന്നായി മനസ്സിലാക്കിയ വ്യക്തിയാണ് വിനോദെന്ന് ഈ സംഭവം അടയാളപ്പെടുത്തുന്നു.

കോളേജധ്യാപനത്തിന് ആവശ്യമായ അക്കാദമിക് ബോധം പേറിയ ആളായിരുന്നു ഇന്ദുവെന്ന് വ്യക്തം. അങ്ങനെയൊരാൾ തന്റെ കരിയറിലാണ് ശ്രദ്ധിക്കുക. സ്‌ത്രൈണതയുടെ പാരമ്പര്യം അയാൾക്ക് നിഷിദ്ധമായിരിക്കും.

ജോലിയിലും വായനയിലും ശ്രദ്ധിച്ചിരുന്ന ഇന്ദു അടുക്കള എന്ന സ്‌ത്രൈണസ്ഥലത്തെ പാടേ ഒഴിവാക്കുന്നതാണ് എറെ ശ്രദ്ധിക്കേണ്ടത്. വീട്ടിലുള്ളപ്പോഴും ഹോസ്റ്റലിലായിരിക്കുമ്പോഴും അദ്ദേഹം അടുക്കളയുടെ അയൽപക്കത്തുപോലും പോകുന്നില്ലെന്നു മാത്രമല്ല ഭക്ഷണകാര്യത്തിൽ ഒട്ടും ഉത്കണ്ഠകാണിക്കുന്നുമില്ല. വീട്ടിൽ അമ്മയില്ലാത്ത അവസ്ഥയായിട്ടും അടുക്കളഭരണം വേലക്കാരനെ ഏല്പിച്ചദ്ദേഹം വായനയിലും പ്രണയത്തിലും മുഴുകി ജീവിക്കുന്നു. എൺപതുകളിലെ നഗരം പ്രധാനമാകുന്ന സിനിമകളിൽ സ്ത്രീകൾ അടുക്കള വർജ്ജിച്ചുകൊണ്ട് തങ്ങളുടെ കരിയറിലൂന്നി ജീവിക്കുന്നത് സവിശേഷമായ സ്ത്രീപക്ഷരാഷ്ട്രീയമാണെന്ന് ഇതിനുമുമ്പുള്ള വിശകലനങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. ഇവിടെ ഗ്രാമത്തിലെ തറവാടായിട്ടും ഗാർഹികത സ്ത്രീയെ ബാധിക്കാത്തത് കാണുന്നു. അതിനു കാരണം ഇന്ദുവിന്റെ വിദ്യാഭ്യാസവും പിന്നീട് ലഭ്യമാകുന്ന ഉദ്യോഗവുമാണ്.

തറവാടിനെ റദ്ദാക്കിയ ഹോസ്റ്റലുകൾ

വുമൺസ് കോളേജിലാണ് ഇന്ദു പഠിച്ചതെന്ന സൂചന അവളുടെ ജീവിതം രൂപപ്പെടുത്തിയത് നഗരകേന്ദ്രീകൃതമായ കാമ്പസ്- ഹോസ്റ്റൽ ജീവിതമാണെന്നു വ്യക്തമാക്കുന്നു. ആ ജീവിതത്തിന്റെ തുടർച്ചയിലാണ് അദ്ദേഹം വീട്ടിലുള്ളപ്പോഴും അടുക്കളയെ ഒഴിവാക്കി ജീവിക്കുന്നതെന്നു വ്യക്തം. കേരളത്തിലെ കാമ്പസുകളുടെ മൂല്യസങ്കല്പമായി നിലകൊള്ളുന്നത് കൊളോണിയൽ സംസ്‌കാരമാണെന്നു കാണാം. ഇന്ദു അടുക്കളയിൽ കയറുന്ന രണ്ടു സന്ദർഭങ്ങളിലൊന്ന്, അവധിക്കു വന്നപ്പോൾ രാമൻനായരോട് വെള്ളം ചൂടാക്കാൻ പറയുന്നതനായി അടുക്കളയിൽ പോകുന്നതാണ്. മറ്റൊന്ന് ബാലന്റെ വീട്ടിലെത്തിയപ്പോൾ അമ്മയോടു സംസാരിക്കുന്നതാണ്. ആഭിജാത്യവും പാരമ്പര്യവും പ്രകടമായ തറവാട്ടിലുള്ളപ്പോഴും അവളെ ഭരിക്കുന്നത് കലാലയവിദ്യാഭ്യാസത്തിന്റെ മൂല്യങ്ങളാണ്.

ഇക്കാര്യം തിരിച്ചറിഞ്ഞതിനാലാവും നവോത്ഥാന കാലത്ത് ഒരുപറ്റം ബുദ്ധീജിവികൾ ആംഗലേയ വിദ്യാഭ്യാസം മാത്രം കുട്ടികൾക്കു കിട്ടിയാൽ വിദ്യാർഥികൾ പ്രത്യേകിച്ചും സ്ത്രീകൾ വഴിതെറ്റുമെന്നും നമ്മുടെ പാരമ്പര്യം കൂടി അവരെ പഠിപ്പിക്കണമെന്നു പറഞ്ഞത്. അറുപതുകളിലും എഴുപതുകളിലും സ്ത്രീകളുടെ ഉദ്യോഗക്കാര്യം പ്രധാനമായി വരുന്ന സിനിമകൾ ഉണ്ടായെങ്കിലും അവയെല്ലാം സ്ത്രീകൾ ഉദ്യോഗം വഹിക്കുന്നത് അവരുടെ പ്രണയത്തിനും ഗാർഹിക ജീവിതത്തിനും തടസ്സമായിരിക്കുമെന്ന തത്വമാണ് പറയുന്നത്. സ്ത്രീകൾക്കു ചേരുക പരമ്പരാഗത കുടംബത്തിനു ഇണങ്ങുന്ന സ്‌ത്രൈണതയും വീട്ടുകാര്യങ്ങളുമാണെന്നു പറഞ്ഞ ആ സിനിമകളുടെ ചരിത്രം കൂടിയാണ് ചാമരം പോലുള്ള സിനിമകൾ കുഴിച്ചുമൂടുന്നത്.

ചാമരം സിനിമയിലെ ഒരു ഹോസ്റ്റൽ റൂം രംഗം

ഇവിടെയാണ് വീടെന്ന ഇടത്തിനു ബദലായി ഹോസ്റ്റലെന്ന സ്ഥാപനം കടന്നുവരുന്നത്. മിഷനറിമാർ സ്‌കൂളും കോളേജും സ്ഥാപിച്ചപ്പോൾ അതിനൊപ്പം കൊണ്ടുവന്നതാണ് ഹോസ്റ്റലുകളും അനാഥാലയങ്ങളും. ആധുനിക കേരളത്തെ സാധ്യമാക്കിയതിൽ ഇവയ്ക്കുള്ള പങ്ക് പ്രധാനമാണ്. ജാതിപരമായ വിവേചനങ്ങൾ പലരൂപത്തിൽ പ്രകടമാക്കിയവയാണ് ഹോസ്റ്റലുകളെങ്കിലും വീടെന്ന സ്ഥലത്തിനപ്പുറമായി യുവാക്കൾക്കും വിദ്യാർഥികൾക്കും ജാതിനിരപേക്ഷമായി കൂടിക്കഴിയാനും സാമൂഹികത സാധ്യമാക്കാനും വഴിയൊരുക്കിയവയാണ് ഹോസ്റ്റലുകൾ. മിഷനറിമാരുടെ ഹോസ്റ്റലുകളുടെ മാതൃകയിൽ ഹിന്ദു സ്ത്രീകൾക്കായി ഹോസ്റ്റലുകൾ പണിത് സ്ത്രീകളുടെ ഉന്നമനത്തിനു ശ്രമിച്ച കെ. ചിന്നമ്മയുടെ ശ്രമങ്ങൾ ഇവിടെ സ്മരണീയമാണ്. വീടെന്ന പുരുഷാധികാരകേന്ദ്രത്തിനു പുറത്ത് സാമൂഹികതവളർത്താൻ സ്ത്രീകൾക്കായി ഹോസ്റ്റലുകൾ വേണമെന്ന അവരുടെ നിർബന്ധബുദ്ധിയെ മനസിലാക്കാൻ അന്നത്തെ സമുദായ താത്പര്യങ്ങൾക്കു കഴിഞ്ഞില്ലെന്നും പിന്നീട് നാടുനീളെ നടന്ന് പണം സമാഹരിച്ചാണ് ചിന്നമ്മ മഹിളാമന്ദിരം ഉണ്ടാക്കിയതെന്നും കാണാം. കീഴാള വിദ്യാർഥികളായ പലരുടെയും വിദ്യാഭ്യാസത്തിനും മറ്റും തടസ്സമായിരുന്നത് ഹോസ്റ്റലുകളുടെ ലഭ്യതയില്ലായ്മയായിരുന്നുവെന്ന് അവരുടെ അനുഭവങ്ങളിലൂടെ വായിക്കാം.
ഹോസ്റ്റലിൽനിന്നു പഠിച്ചുനേടിയ സ്വാതന്ത്ര്യബോധത്തിന്റെ അടിത്തറയാണ് ഇന്ദുവിനെ അടുക്കളവിരോധിയായി നിർമിച്ചെടുക്കുന്നതെന്നു വ്യക്തം.

കൊളോണിയൽ അനുഭവങ്ങളുടെ ചൂടും ചൂരും പേറുന്ന കാമ്പസും ഹോസ്റ്റലും കേരളീയാധുനികതയുടെ പുതിയപാഠങ്ങളെ രചിക്കുന്നതിന്റെ സവിശേഷമായ മുഹൂർത്തമാണ് ഇവിടെ തെളിയുന്നത്. വീടെന്ന ഇടം നിഷേധിക്കപ്പെടുമ്പോഴോ വീട്ടിൽനിന്ന് പുറത്താക്കപ്പെടുമ്പോഴോ ഹോസ്റ്റലെന്ന സ്ഥലം അഭയമാകുന്നു. വ്യക്തമായ ചിട്ടകളും അച്ചടക്കനിയമങ്ങളുമുള്ളവയാണ് ഹോസ്റ്റലുകളെങ്കിലും പലതരത്തിലുള്ള വ്യക്തികളുടെ സാമൂഹികത സാധ്യമാക്കുന്നതിനാൽ വ്യക്തികൾക്ക് ജീവിക്കാൻ വീടു വേണമെന്നില്ലെന്നും ഹോസ്റ്റലുകൾപോലുള്ള ഇടങ്ങൾ മതിയെന്നുമുള്ള ചിന്തകൾ രൂപപ്പെടുന്നു. പാരമ്പര്യത്തിന്റെ മഹത്തായ ബിംബമായ വീടിന് അപരമായി പുതിയ ഇടങ്ങൾ രൂപപ്പെടുന്നതാണ് ഇവിടെ കാണുന്നത്.

ഇന്ദു വീട്ടിൽ കഴിഞ്ഞതുതന്നെ ഹോസ്റ്റലിൽ കഴിഞ്ഞതുപോലെയാണുതാനും. ഒടുവിൽ വീടിനെ നിഷേധിച്ച് ഹോസ്റ്റലിലഭയം പ്രാപിക്കുന്ന ഇന്ദു തന്റെ പ്രണയവും വിവാഹവും സ്വയം നിശ്ചയിക്കുന്നു. ഇന്ദുവിന്റെ കൂട്ടുകാരി വത്സലയും തന്റെ പ്രണയവും വിവാഹവും സ്വയം നിശ്ചയിക്കുകയായിരുന്നു. ജാതിയും മതവും നോക്കാതെയണ് താൻ ഒരാളെ ഇഷ്ടപ്പെട്ടതെന്ന് വത്സല പറയുന്നിടത്ത് ഹോസ്റ്റലുകളും കാമ്പസുകളും മതേതര ബോധത്തെ എത്രമാത്രം ശക്തിപ്പെടുത്തിയെന്നു വ്യക്തമാകുന്നു. ഹോസ്റ്റലെന്ന ഇടം എൺപതുകളിലെ നായികമാരുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ കർതൃത്വത്തെ സാധ്യമാക്കുന്ന ഇടമായി മാറുന്നു. പരമ്പരാഗത സ്‌ത്രൈണതയെ പലരൂപത്തിൽ ഉരിഞ്ഞുകളയുന്ന പുതിയ ഇത്തരം ഇടങ്ങൾ നഗരങ്ങളിലാണ് കൂടുതലായി കാണുന്നത്. നഗരങ്ങൾ അതുകൊണ്ടുകൂടിയാണ് ഗ്രാമങ്ങളാലും വീടുകളാലും സംശയിക്കപ്പെടുന്നതായി സിനിമകളിൽ ആഖ്യാനിക്കപ്പെടുന്നത്. അങ്ങനെ ലേഡീസ് ഹോസ്റ്റലെന്നത് പെൺലൈംഗികതയുടെ ഇടമായി ആൺഭാവനകളിലും സോഫ്റ്റ്പോൺ സിനിമകളിലും ഇടംപിടിക്കുന്നു.

മഹിളാമന്ദിരം. / Photo : foursquare.com

ഉന്മാദ ശരീരത്തിന്റെ ചലനങ്ങൾ

ഉന്നത വിദ്യാഭ്യാസം നേടിയ ഇന്ദുവിന്റെ ശരീരഭാഷ പാരമ്പര്യത്തിനു പുറത്ത് സഞ്ചരിക്കുന്നതിന്റെ കാഴ്ചകളാണ് സിനിമ ഉടനീളം പറയുന്നത്. നാഥാ നീവരും എന്ന ആദ്യത്തെ പാട്ടിൽതന്നെ അദ്ദേഹത്തിന്റെ ശരീരത്തിന്റെ വിന്യാസം കൃത്യമായി അടയാളപ്പെടുത്തിയത് കാണാം. പുറത്തേക്കുതൂവാൻ വെമ്പുന്ന ഒരുന്മാദം പേറുന്ന ചലനങ്ങളായാണ് ഇന്ദുവിന്റെ ശരീരത്തെ നിർവചിക്കുന്നത്. കാമുകന്റെ കാലൊച്ച കേൾക്കുവാൻ കാതോർത്തിരുന്നുവെന്ന വരികളുടെ ഭാഷ്യം അദ്ദേഹം തന്റെ ശരീരം കൊണ്ട് കാണിക്കുന്നുണ്ട്. ബാലനോടുള്ള പ്രണയത്താൽ നനഞ്ഞുകുതിർന്ന തന്റെ ശരീരത്തെ സാരികൊണ്ട് അണിയിച്ചൊരുക്കി അദ്ദേഹം പാടത്തും പറമ്പിലും പാറിനടക്കുന്നു.

സാധാരണ സ്ത്രീയുടെ ശരീരഭാഷ അടക്കവുമൊതുക്കവും വികാരങ്ങളുടെ നിയന്ത്രണവും ശാലീനതയും നാണവും പ്രകടിപ്പിക്കുകയാണ്. ഇവിടെ ഇന്ദുവാകട്ടെ നടക്കുകയല്ല മറിച്ച് ചാടിച്ചാടിപ്പോവുകയാണ്. കൈകൾ ഇരുവശത്തേക്കും സ്വാതന്ത്ര്യത്തോടെ വീശിയാണവൾ നടക്കുന്നത്. കട്ടിലിൽ അവൾ കിടക്കുന്നത് ഒരുവശത്തേക്കു ചിരിഞ്ഞല്ല, മറിച്ച് മലർന്നാണ്. അവളുടെ ശരീരഭാഷയുടെ വ്യക്തമായ അടയാളമാണ് ഇന്ദുവിന്റെ ചിരി. വാപൊത്താതെ മുഖമുയർത്തിയാണ് ഇന്ദു ചിരിക്കുന്നത്. സ്ത്രീകളുടെ വികാരപ്രകടനങ്ങൾ പലരൂപത്തിൽ വിലക്കായ കേരള സമൂഹത്തിൽ പൊട്ടിച്ചിരിക്കൊക്കെ കടുത്ത നിയന്ത്രണങ്ങളുണ്ടെന്നുകാണാം. ചിരി വരുമ്പൊൾ വാപൊത്തിയാണത് മിക്കപ്പോഴും സ്ത്രീകൾ നിർവഹിക്കുന്നത്. അത്തരം നിയന്ത്രണങ്ങൾ ലംഘിച്ച് ഇന്ദുവിന്റെ ശരീരം ചിരിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നു.

ചാമരത്തിൽ നിന്ന്.

കൂട്ടുകാരിയായ വത്സലയോടവൾ പ്രണയ- നാട്ടു വിശേഷങ്ങൾ പറയുന്നത് വല്ലാത്തൊരാഹ്ലാദത്തോടെയാണ്. സ്‌നേഹാദിവികാരങ്ങൾ മടിയില്ലാതെ തന്റെ ശരീരംകൊണ്ട് അനുഭവിച്ചാണ് ഇന്ദു പ്രകടിപ്പിക്കുന്നത്. തുറസ്സായസ്ഥലത്തുവച്ചുപോലും ബാലനെ അദ്ദേഹം കെട്ടിപ്പുണരുന്നു. സിനിമയുടെ തുടക്കത്തിൽ ബാലനും ഇന്ദുവും മുറിയിലിരുന്ന് പങ്കാളികളെപ്പോലെ പ്രണയസല്ലാപം നടത്തുമ്പോഴാണ് പുറത്തുനിന്ന് അച്ഛന്റെ ശബ്ദം കേൾക്കുന്നത്. സാധാരണ സിനിമകളിൽ പങ്കാളികൾ പ്രണയസല്ലാപം നടത്തുമ്പോൾ മറ്റുള്ളവരുടെ ശബ്ദംകേട്ടാൽ ഞെട്ടി അകന്നുമാറുക പതിവാണ്. ഇവിടെ ഇന്ദു നിന്നിടത്തു നിന്ന് അനങ്ങുന്നതുപോലുമില്ല. ബാലനെന്നു കേട്ടാൽ അവളുടെ മുഖത്ത് വികാരങ്ങൾ പൂത്തുലയുന്നത് കാണാം. ബാലന്റെ വീട്ടിൽവച്ച് അമ്മയുടെ സാന്നിധ്യംപോലും മറന്ന് അവളവനെ കെട്ടിപ്പുണരുന്നുണരുന്നു. പ്രണയത്തിന്റെ ഉന്മാദം ഇത്രമാത്രം നിറഞ്ഞ ഒരു നായികാശരീരം മലയാളസിനിമയിലില്ലെന്നു പറയാം. ഈ ശരീരത്തെ ഇന്ദു സൃഷ്ടിച്ചെടുത്തത് പാരമ്പര്യത്തിന്റെ ഗാർഹികതയെയും അടുക്കളപ്പണികളെയും നിഷേധിച്ചതിലൂടെയാണെന്നു വ്യക്തം.

ലൈംഗികതയിൽനിന്ന് പ്രണയം കൊയ്തവർ

‘മാംസനിബദ്ധമല്ല രാഗം’ എന്നതായിരുന്നു മരുമക്കത്തായ ലൈംഗികതയെ റദ്ദാക്കി ആധുനികതയിലേക്കു കടന്ന മലയാളിയുടെ പ്രണയ, ലൈംഗികതയുടെ അടിസ്ഥാനതത്വം. യഥേഷ്ടം ലൈംഗികത ആകാമായിരുന്ന ഫ്യൂഡൽകാല സാമൂഹികതയെ കോളോണിയൽ സംസ്‌കാരം പാപമാക്കി വർജ്ജിച്ചതോടെ കാമത്തിന്റെ ഇടമായ ശരീരം എന്നത് വെറുക്കപ്പേടേണ്ടതാവുകയും മനസ്സ് എന്ന ഘടകം ശരീരത്തിനു മീതെ വരികയും ചെയ്യുന്നു. അങ്ങനെ മാനസികമായി പ്രണയിച്ച ശേഷം വിവാഹത്തിലൂടെ രതിയാകാമെന്ന ബോധം സൃഷ്ടിക്കപ്പെടുന്നു. അവിടെയാണ് മാംസത്തെ അപ്രധാനമാക്കുന്ന പ്രണയ ഭാവനകൾ രൂപമെടുക്കുന്നത്.

"കാനനച്ഛായയിലാടുമേയ്ക്കാൻ കൂടെ വരട്ടെ' എന്ന് ചന്ദ്രിക രമണനോടു ചോദിച്ചപ്പോൾ പാടില്ല എന്നു രമണൻ വിലക്കിയത് മാംസത്തിന്റെ തൃഷ്ണകളെ ഭയന്നാണ്. ആധുനികതയുടെ പുരുഷാധിപത്യപരമായ അണുകുടുംബത്തെ നിലനിർത്തുന്ന സ്ഥാപനമായി മാറുകയായിരുന്നു ഈ മാംസവിരുദ്ധ പ്രണയം. അതിലൂടെ സ്ത്രീകളുടെ ശരീരത്തെ അടിച്ചമർത്തുന്ന പലതരം സാമൂഹിക മർദ്ദനതന്ത്രങ്ങൾ രൂപംകൊണ്ടു. ഒരാളെ മാത്രമേ പ്രണയിക്കാവുവെന്നും അയാളെ വിവാഹം കഴിക്കാൻ പറ്റുന്നില്ലെങ്കിൽ ജീവിതം തന്നെ അവസാനിപ്പിക്കണമെന്നുമുള്ള പ്രണയഭാവനകൾ ഇതിലൂടെ ശക്തമായി. സാഹിത്യത്തിലും സിനിമയിലും ഇങ്ങനെ പ്രണയിച്ച ആളെ വിവാഹം കഴിക്കാൻ പറ്റാത്ത സ്ത്രീകൾ ആത്മഹത്യചെയ്യുന്ന കഥകൾ ധാരാളമായി. നവോത്ഥാന സംസ്‌കാരം പ്രചരിപ്പിച്ച ഇത്തരം ഭാവനകളെ എറിഞ്ഞുടയ്ക്കുകയാണ് ചാമരം ചെയ്യുന്നത്.

ചാമരം സിനിമയിലെ ഒരു രംഗം.

ബാലനെ പ്രണയിച്ച് വിവാഹത്തിനായി കാത്തിരുന്ന ഇന്ദുവിന് ബാലനെ നഷ്ടപ്പെടുമ്പോൾ ആത്മഹത്യയായിരുന്നില്ല അവളുടെ മുമ്പിൽ. ഒരിക്കൽ തന്നോട് പ്രണയം ചോദിച്ച താൻ പഠിപ്പിക്കുന്ന വിനോദ് എന്ന വിദ്യാർഥിയുടെ മുന്നിലേക്ക് ഇന്ദു ചെല്ലുന്നു. വിനോദിന് ഞെട്ടൽ നല്കിക്കൊണ്ട് ഇന്ദു വിനോദിന്റെ വീട്ടിൽ കയറുന്നു. കരഞ്ഞ കണ്ണുകളുമായി ചെന്ന ഇന്ദുവിന് വിനോദ് ചായ നല്കുന്നു. അവളത് കുടിക്കുന്നു. അവൻ നീട്ടിയ പുസ്തകങ്ങൾ ഒന്നും പറയാതെ ഇന്ദു മറിച്ചുനോക്കുന്നു. വിനോദ് തന്റെ ടേപ്പ് റെക്കോർഡറിൽ പാട്ടുവയ്ക്കുന്നു. അതിന്റെ താളം ആസ്വദിച്ച് വിനോദിന്റെ കട്ടിലിലിരുന്ന് അവന്റെ കരചലനങ്ങളിലൂടെ രതിയിലേക്ക് പ്രവേശിക്കുന്നു. എല്ലാം കഴിഞ്ഞപ്പോൾ ഇന്ദുവിന് കുറ്റബോധവും താൻ ചെയ്തത് ശരിയായില്ല എന്ന തോന്നലും ഉണ്ടായപ്പോൾ കരയുന്നു. വിനോദ് ആശ്വസിപ്പിക്കുന്നു. കുറച്ചുകഴിഞ്ഞ് അവൾ തന്റെ പഴയതാളം വീണ്ടെടുക്കുന്നു. അവൾ ചെയ്തതൊന്നും പാപമല്ലെന്ന ബോധത്തിൽ വിനോദിനെ പ്രണയിക്കുന്നു. വിവാഹം എന്ന സങ്കല്പത്തിലേക്ക് അവരെത്തുന്നു.

മാനസികമായ അടുപ്പത്തിന്റെ പരകോടിയിലാണ് രതിയുണ്ടാകേണ്ടതെന്ന കേരളീയ നവോത്ഥാനബോധ്യത്തെ അവരട്ടിമറിക്കുന്നു. ഒരടുപ്പവും ഇല്ലാതിരുന്ന, താൻ വിദ്യാർഥിയായക്കണ്ട ആളിനോട്​, തന്റെ പ്രണയത്തകർച്ചയുടെ കഠിനമായ ദുഃഖത്തിനിടയിലും രതി ചെയ്യുന്ന ഇന്ദു രതിയും പ്രണയവും തമ്മിൽ ബന്ധമില്ലെന്നും മനസ്സ് എന്ന ഘടകത്തിനപ്പുറം ശരീരമാണ് പ്രധാനമെന്നും പ്രഖ്യാപിക്കുന്നു. ലൈംഗികത വിവാഹമെന്ന സ്ഥാപനത്തിലൂടെ പൂർത്തീകരണം നേടുന്നതാണെന്ന കുടുംബ പ്രത്യയശാസ്ത്രത്തെ ഉടച്ച് ലൈംഗികത സ്വതന്ത്രമായ സ്ഥാപനമാണെന്ന് അവർ അടയാളപ്പെടുത്തുന്നു.

പല തരം പൊതുബോധങ്ങളെ ഇന്ദു ഇവിടെ മറികടക്കുന്നുണ്ട്. ലൈംഗികതയ്ക്ക് പ്രണയമോ കുടുംബമോ വേണ്ടെന്ന ബോധത്തെയാണ് ആദ്യം തിരസ്‌കരിക്കുന്നതെങ്കിൽ സമൂഹത്തെ നേർവഴിക്കു നയിക്കുന്ന ആദർശ വ്യക്തികളാണ് അധ്യാപകരെന്ന (പ്രത്യേകിച്ച് അധ്യാപിക) ബോധത്തെയും നിരാകരിക്കുന്നു. ഗുരുശിഷ്യ ബന്ധം എന്നൊക്കെ ആദർശവല്കരിച്ചിരിക്കുന്ന അധ്യാപനം എന്ന പ്രക്രിയ, അധ്യാപകരെ അലൈംഗിക കർതൃത്വമായിട്ടാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. അറിവിന്റെ നിറകുടമായ അധ്യാപകർ വിദ്യാർഥികളുടെ മേലെ നില്ക്കുന്ന സവിശേഷമായ അധികാരമാണെന്നും ശിഷ്യരെ അവരുടെ ചെറിയ തെറ്റുകൾക്കുപോലും ശിക്ഷിപ്പിച്ച് നേരായ വഴിക്ക് നയിക്കേണ്ടുന്നവരാണെന്നും വ്യവഹരിക്കുന്നു. സ്‌കൂളുകളിലും കോളേജുകളിലും കുട്ടികളുടെ പ്രധാന വഴിതെറ്റലായി ചിത്രീകരിക്കപ്പെടുന്നത് ലൈംഗികതയും പ്രണയവുമാണെന്നു കാണാം.

അലൈംഗികരായി കുട്ടികളെ പഠിപ്പിച്ചെടുക്കേണ്ടതിന്റെ ഉത്തരവാദിത്വത്തിന്റെ ഭാരമാണ് ഓരോ അധ്യാപക ജീവിതത്തിൽനിന്നും സമൂഹം പ്രതീക്ഷിക്കുന്നത്. കടുത്ത സദാചാരനിഷ്ഠയിലൂന്നിയ, ആദർശവത്കരിച്ച അധ്യാപക ബിംബത്തിന്റെ സർഗാത്മകമായ എറിഞ്ഞുടയ്ക്കലാണ് ചാമരത്തിൽ കാണുന്നത്. അധ്യാപകരും കുട്ടികളും മനുഷ്യരാണെന്നും അവർക്ക് ശരീരമുണ്ടെന്നും ആ ശരീരം സദാചാരദണ്ഡനീതിക്കു കീഴടങ്ങില്ലെന്നും ഇവിടെ വ്യക്തമാക്കുന്നു. സിനിമയുടെ അവസാനം കടുത്ത ദുരന്തച്ചായം ചേർത്ത്, വിനോദിന്റെ കൊലപാതകത്തിലൂടെ ഇന്ദുവിനെ വീണ്ടുമൊരു പരീക്ഷണത്തിലേക്ക് നീക്കീനിർത്തുന്നതാണ് കാണുന്നത്.

ബാലനുമായുള്ള പ്രണയം തകർന്നപ്പോൾ തകരാതിരുന്ന അവൾ വിനോദിലൂടെ അതിനു പരിഹാരം കണ്ടെത്തുന്നു. എന്നാൽ വിനോദിന്റെ മരണത്തിലൂടെ അതിന്റെ തുടർച്ചയിലേക്കുള്ള സാധ്യതയിലാണ് സിനിമ നിർത്തുന്നതെന്നു പറയാം. ഇന്ദുവിന് ഒറ്റയ്ക്ക് തുടരേണ്ടതുണ്ടെന്ന സൂചനയാണത്, ജോലിയും ഹോസ്റ്റലും മറ്റുത്തരവാദിത്വങ്ങളും ഇന്ദുവിന്റെ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോവുകതന്നെ ചെയ്യും.

പ്രണയം തകർന്നാൽ ജീവിതം തകർന്നുവെന്നു കരുതി മരണത്തെ വരിക്കുന്ന സ്ത്രീകളുടെ കാലംകഴിഞ്ഞുവെന്ന പ്രഖ്യാപനമാണ് ചാമരത്തിന്റെ ചരിത്രപ്രസക്തി.

Comments