ചതുരത്തിൽ ഒതുങ്ങാത്ത റാണിയുടെ കഥ

തന്ത്രപരമായ എല്ലാ കരുനീക്കങ്ങൾക്കുമൊടുവിൽ കളി അതിന്‌റെ പരിസമാപ്തിയിലേയ്ക്ക് എത്തുന്നു. നന്നായി കളിച്ചയാൾ സ്വഭാവികമായും വിജയിക്കുന്നു. വളവുതിരിവുകൾ നിറഞ്ഞ വഴിയിലൂടെ കഥ പിന്നെയും മുന്നോട്ട് തന്നെ പോകുന്നു. ഒരു പക്ഷേ അടുത്തകളിക്കു വേണ്ടിയുള്ള കരുക്കൾ മനസ്സിൽ അടുക്കി തുടങ്ങിയിട്ടുണ്ടാവും സെലേനയും ബൽത്താസറും. തിരശീലയിൽ സെലേനയും ബൽത്താസറും ഇനിയും നിറഞ്ഞാടട്ടെ, യഥാർഥജീവിതത്തിൽ മറ്റൊരാളുടെ ജീവിതത്തിലേയ്ക്ക് അവരുടെ ഇടപെടലുകൾ നീളുന്നിടത്ത് നിയമം ഇടപെടട്ടെ...

രാജാവ് വീഴുമ്പോളാണ് ചെസ്സ് കളി അവസാനിക്കുന്നത്. ചെസ്സ് ബോർഡിലെ രാജാവ് പക്ഷേ അത്ര ശക്തനൊന്നുമല്ല. തൊട്ടടുത്തെത്തിയാൽ മാത്രം ശത്രുവിനെ വെട്ടിവീഴ്ത്താം, പ്രാണരക്ഷാർഥം അങ്ങോട്ടോ, ഇങ്ങോട്ടോ ഒന്നു മാറി നിൽക്കാം. എന്നാൽ രാജ്ഞിയുടെ കാര്യം അങ്ങനെയല്ല, യഥേഷ്ടം എത്രദൂരം വേണമെങ്കിലും സഞ്ചരിക്കാം, അത്ര ദൂരം തന്നെ തിരിച്ചും വരാം. വഴിയിലെ തടസ്സങ്ങൾ വെട്ടി മാറ്റാം, യുദ്ധം ചെയ്യാം. രാജാവിനെക്കാൾ കഴിവുള്ള റാണിയെ അത്ര ഇഷ്ടപ്പെടാനിട്ടാണോ എന്തോ, നമ്മൾ മലയാളികൾ ആ റാണിയെ മന്ത്രി എന്നു വിളിക്കും.

സെലേന എന്ന സ്ത്രീ, തന്ത്രപരമായി കളിച്ചു വിജയിച്ച ഒരു ചതുരംഗകളിയാണ് ചതുരം എന്ന സിനിമ. തന്‌റെ കളത്തിൽ അവശേഷിച്ച കരുക്കളെ അവർ കൗശലത്തോടെ ഉപയോഗിച്ചു. ആര് എവിടെ നിൽക്കണമെന്നും എന്തു ചെയ്യണമെന്നും അവർ തീരുമാനിച്ചു. ഇനി മറുവശത്തു നിന്ന് നോക്കിയാൽ ബെൽത്താസറും ഭംഗിയായി തന്നെ കളിക്കുന്നുണ്ടെങ്കിലും സെലേനയുടെ തന്ത്രങ്ങൾക്കുമേൽ മറുതന്ത്രങ്ങൾ മെനയാൻ അയാൾക്ക് കഴിയാതെ പോയി. സെലേനയുടെ തന്നെ വാക്കുകൾ കടമെടുത്താൽ "എനിക്ക് നിന്നെക്കാൾ അല്പം കഴിവ് കൂടുതലാണ്...' എന്നതു തന്നെ കാര്യം. ഈ തിരിച്ചറിവ് തന്നെയാണ് സെലേനയെ അടയാളപ്പെടുത്തുന്നതും. തന്‌റെ കഴിവുകളെ കുറിച്ച്, തന്‌റെ സൗന്ദര്യത്തെകുറിച്ച്, തന്‌റെ മുന്നിലുള്ള സാധ്യതകളെ കുറിച്ച് കൃത്യമായ ധാരണകളുള്ള സ്ത്രീ. നീയെന്നെ തോൽപ്പിക്കാറായോടി എന്നു ചോദിച്ച് ഭർത്താവ് ആഞ്ഞടിക്കുമ്പോഴും, ആദ്യമായാണ് ഒരു പെണ്ണ് എന്നെ തോൽപ്പിക്കുന്നത് എന്ന് ബൽത്താസാർ നിഷ്‌കളങ്കസ്വരത്തിൽ പറയുമ്പോഴും, ആണഹന്തയെ ചിരിച്ചു പുച്ഛിച്ച് തള്ളുന്നുണ്ട് സെലേന. സെലേനയാകുന്നതിൽ സ്വാസികയും, ബൽത്താസർ ആകുന്നതിൽ റോഷനും വിജയിച്ചു.

കഥാപാത്രങ്ങളുടെ ശരിതെറ്റുകളൊന്നും തന്‌റെ ബാധ്യതായി സിദ്ധാർഥ് ഭരതൻ എന്ന സംവിധായകൻ ഇവിടെ ഏറ്റെടുക്കുന്നുമില്ല. ഓരോ കഥാപാത്രത്തെയും അവരുടെ എല്ലാ ചാപല്യങ്ങളോടും കൂടിതന്നെ സ്‌ക്രീനിൽ ജീവിക്കാൻ അനുവദിച്ചു. ഇവിടെ ശരിതെറ്റുകളില്ല ഓരോ കഥാപാത്രങ്ങൾക്കും അവരുടെ ശരികൾ മാത്രം, അതിലേയ്ക്കുള്ള വഴികൾ മാത്രം. ചിലപ്പോൾ ഓരോ കഥാപാത്രവും ചതുരംഗക്കളത്തിൽ മറ്റൊരാൾ നീക്കുന്ന കരുക്കൾ മാത്രമാകുന്നു. മറ്റുചിലപ്പോൾ കരുക്കൾ നീക്കുന്ന കളിക്കാരനും. ഇറോട്ടിക്ക് ഡ്രാമ എന്ന ലേബലിലാണ് മാർക്കറ്റ് ചെയ്യപ്പെട്ടതെങ്കിലും, സിനിമയുടെ കഥാവഴികളിൽ സ്വഭാവികമായി സംഭവിക്കാവുന്ന ഒന്ന് എന്നതിനപ്പുറം ഒരു രംഗവും മുഴച്ചു നിൽക്കുന്നില്ല.

മറ്റൊരു പ്രധാനകഥാപാത്രം അലൻസിയാർ അവതരിപ്പിച്ച അറവീട്ടിൽ അച്ചായനാണ്. ഭംഗിയുള്ളതെന്തും പണംകൊടുത്ത് വാങ്ങി വീടിനലങ്കാരമായി കൊണ്ടുവയ്ക്കുമ്പോളും അവ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാതെ പോയ മനുഷ്യൻ. നമ്മൾ കണ്ടു ശീലിച്ച ആണഹന്തയുടെ മൂർത്തീരൂപം. ചതുരംഗക്കളിയിൽ തന്‌റെ റോൾ അലൻസിയർ ഭംഗിയായി കളിച്ചു തീർത്തു. ഒപ്പം മറ്റു കഥാപാത്രങ്ങളും. കാഴ്ചയ്ക്ക് അലോസരമുണ്ടാക്കാതെ കഥയുടെ മൂഡ് മുന്നോട്ട് കൊണ്ടു പോകുവാൻ ഛായാഗ്രാഹകനും സാധിച്ചു... അത് അങ്ങനെയൊക്കെത്തന്നെയെന്ന് കാഴ്ചക്കാർക്ക് ഊഹിച്ചെടുക്കാമെന്നിരിക്കെ പിന്നിലേയ്ക്ക് പോയി പലവട്ടം എടുത്തുകാണിച്ച ചില ഫ്‌ളാഷ് ബാക്കുകളിൽ മാത്രം ഇത്രമാത്രം വ്യക്തമാക്കി കൊടുക്കേണ്ടതുണ്ടായിരുന്നോ എന്നൊരു സംശയം തോന്നി... കഥാകൃത്ത് വിനോയ് തോമസും സിദ്ധാർഥ് ഭരതനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

തന്ത്രപരമായ എല്ലാ കരുനീക്കങ്ങൾക്കുമൊടുവിൽ കളി അതിന്‌റെ പരിസമാപ്തിയിലേയ്ക്ക് എത്തുന്നു. നന്നായി കളിച്ചയാൾ സ്വഭാവികമായും വിജയിക്കുന്നു. കഥയിവിടെ അവസാനിക്കുന്നുമില്ല... വളവുതിരിവുകൾ നിറഞ്ഞ വഴിയിലൂടെ പിന്നെയും മുന്നോട്ട് തന്നെ പോകുന്നു. ഒരു പക്ഷേ അടുത്തകളിക്കു വേണ്ടിയുള്ള കരുക്കൾ മനസ്സിൽ അടുക്കി തുടങ്ങിയിട്ടുണ്ടാവും സെലേനയും ബൽത്താസറും... തിരശീലയിൽ സെലേനയും ബൽത്താസറും ഇനിയും നിറഞ്ഞാടട്ടെ... യഥാർഥജീവിതത്തിൽ മറ്റൊരാളുടെ ജീവിതത്തിലേയ്ക്ക് അവരുടെ ഇടപെടലുകൾ നീളുന്നിടത്ത് നിയമം ഇടപെടട്ടെ...

Comments