അതിവ്യാപനശേഷിയുള്ള പുതിയ വകഭേദം;
ഇനിയുമൊരു കോവിഡ് തരംഗം ഉണ്ടാകാം
അതിവ്യാപനശേഷിയുള്ള പുതിയ വകഭേദം; ഇനിയുമൊരു കോവിഡ് തരംഗം ഉണ്ടാകാം
വരും ദിവസങ്ങളില്‍ XBB എങ്ങനെ പെരുമാറുമെന്ന് കൃത്യമായി പറയാനാവില്ല; നിലവില്‍ ഏറ്റവും വ്യാപനശേഷിയുള്ള വേരിയന്റ് ഇതുതന്നെയാകുമെന്ന് ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വേഗത്തില്‍ ഓടാനും ഇമ്യൂണിറ്റിയില്‍ നിന്ന് ഒളിഞ്ഞുനില്‍ക്കാനും ഇതിന് കെല്‍പ്പുണ്ട്. ഒരാളില്‍ നിന്ന് മറ്റൊരാളിലേയ്ക്ക് കടക്കാന്‍ ചെറിയ വൈറല്‍ ലോഡ് മതി എന്നതാണ് കാരണം. ഇതിനെതിരെ വാക്സിന്‍ ഉയര്‍ന്ന തോതില്‍ പ്രവര്‍ത്തിക്കണമെന്നുമില്ല. അടുത്ത ആഴ്ചകളില്‍ പുതിയ ഒരു തരംഗം ഉയര്‍ന്നു വരാനും സാധ്യതയുണ്ട്.
22 Oct 2022, 12:21 PM
കഴിഞ്ഞ പത്തു മാസമായി കോവിഡ് എന്നല്ല, ഒമൈക്രോണ്‍ എന്ന് പറഞ്ഞു ശീലിച്ചവരാണ് നമ്മളെല്ലാം. കാരണമുണ്ട്: 2021 ലെ കോവിഡ് രോഗങ്ങളുടെ തീവ്രത ഇല്ലെന്ന പൊതുധരണയുടെ ശക്തിയാണത്. ഒമൈക്രോണല്ലേ സാരമില്ലെന്ന ചിന്ത നമ്മെ കോവിഡ് പ്രതിരോധത്തില്‍നിന്ന് അകറ്റി. മാസ്‌ക് ഉപയോഗിക്കുന്നവരും സാമൂഹിക അകലം പാലിക്കുന്നവരും കുറഞ്ഞുവരുന്നത് ഈ പശ്ചാത്തലത്തിലാണ്. ഇതിനിടെ അനേകം വേരിയന്റുകള്‍ വന്നുവെങ്കിലും വാക്സിന്‍ പരിരക്ഷ ശക്തമായതിനാല്‍ ആശുപത്രികള്‍ നിറഞ്ഞില്ല.
പൊതുജീവിതം ഏറെക്കുറെ നോര്‍മല്‍ നിലയിലേയ്ക്ക് മാറുകയും ചെയ്തിരിക്കുന്നു. അങ്ങനെയിരിക്കുമ്പോളാണ് പുതിയ വേരിന്റുകള്‍ എത്തുന്നത്. മഹാരാഷ്ട്രയില്‍ XBB എന്ന പുതിയ വേരിയന്റ്റ് അടുത്തിടെ ശക്തിപ്രാപിക്കുന്നതായി കാണുന്നു. ഒക്ടോബര്‍ 10 നു ശേഷം അവിടെ കോവിഡ് കേസുകള്‍ 17.7% കണ്ട് വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാനത്തു 18 രോഗികളില്‍ XBB സ്ഥിരീകരിക്കുകയുണ്ടായി. പുനെ, ഥാനെ, നാഗ്പ്പൂര്‍ എന്നിവിടങ്ങളില്‍ XBB പ്രത്യക്ഷപ്പെട്ടതായി ടെസ്റ്റുകള്‍ വെളിപ്പെടുത്തുന്നു. പുതിയ വേരിയന്റിന്റെ സ്വഭാവമറിയാന്‍ ജിനോം പഠനം ആവശ്യമാണ്. നിലവില്‍ ലഭ്യമായ വിവരമനുസരിച്ചു ഇന്ത്യയില്‍ 88% കോവിഡ് ബാധയും BA.2.75 എന്ന വേരിയന്റ് മൂലമാണ്; XBB ഇതിനകം 7% സാന്നിധ്യം സ്ഥാപിച്ചുകഴിഞ്ഞു. ആഘോഷങ്ങളും ഉത്സവങ്ങളും വരാനിരിക്കുന്ന ഈ സമയം കോവിഡ് വര്‍ധിക്കാനാണ് സാധ്യത. സമാനമായ സാഹചര്യം നേരിടുന്ന തായ്‍ലന്‍ഡ് കോവിഡ് പ്രതിരോധം ശക്തമാക്കി. യൂറോപ്പിലും നിരീക്ഷണങ്ങള്‍ ശക്തമാക്കിക്കഴിഞ്ഞു. സിംഗപ്പൂരില്‍ വര്‍ധിച്ച വ്യാപനമാണിപ്പോള്‍. അതിനുപിന്നില്‍ XBB തന്നെയാണെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ കോവിഡ് കേസുകളില്‍ 54% വും XBB മൂലമാണ്.
മുന്‍പുണ്ടായിരുന്ന മറ്റു രണ്ടു സ്‌ട്രെയിനുകളായ BA.2.75, BJ.1 എന്നിവയില്‍ നിന്ന് ജന്യമാണ് പുതിയ XBB വേരിയന്റ്റ്. മഹാരാഷ്ട്ര മാത്രമല്ല, കേരളമുള്‍പ്പടെ പല പ്രദേശങ്ങളിലേയ്ക്കും വ്യാപനം നടന്നിട്ടുണ്ടെന്ന് കരുതപ്പെടുന്നു. വരും ദിവസങ്ങളില്‍ XBB എങ്ങനെ പെരുമാറുമെന്ന് കൃത്യമായി പറയാനാവില്ല; കൂടുതല്‍ ഡാറ്റ ലഭ്യമാകേണ്ടതുണ്ട്. നിലവില്‍ ഏറ്റവും വ്യാപനശേഷിയുള്ള വേരിയന്റ്റ് ഇതുതന്നെയാകുമെന്ന് ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വേഗത്തില്‍ ഓടാനും ഇമ്യൂണിറ്റിയില്‍ നിന്ന് ഒളിഞ്ഞുനില്‍ക്കാനും ഇതിന് കെല്‍പ്പുണ്ട്. ഒരാളില്‍ നിന്ന് മറ്റൊരാളിലേയ്ക്ക് കടക്കാന്‍ ചെറിയ വൈറല്‍ ലോഡ് മതി എന്നതാണ് കാരണം. രോഗ പ്രതിരോധ ശക്തികള്‍ക്ക് അദൃശ്യമായി, പ്രതിരോധ ഭിത്തി മറികടക്കാനും വൈറസിന് കഴിവുണ്ട്. അപ്പോള്‍, ഒരിക്കല്‍ രോഗം വന്നവര്‍ വീണ്ടും രോഗബാധിതരാകുന്നതില്‍ അത്ഭുതമില്ല. ഇതിനെതിരെ വാക്സിന്‍ ഉയര്‍ന്ന തോതില്‍ പ്രവര്‍ത്തിക്കണമെന്നുമില്ല. പുതിയ ഒരു തരംഗം ഉയര്‍ന്നു വരുന്നത് അടുത്ത ആഴ്ചകളില്‍ നമുക്ക് കാണാം.
ചൈന - മംഗോളിയ പ്രദേശത്തു നിന്ന് കണ്ടെത്തിയ മറ്റൊരു സ്ട്രെയിന്‍ വൈറസ് ഇപ്പോള്‍ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു. BF 7 എന്നാണ് നാമകരണം. ആദ്യമായ് കണ്ടെത്തിയത് ഒക്ടോബര്‍ മാസത്തില്‍ തന്നെ. കണ്ടെത്തപ്പെട്ട ശേഷം ഇതിന്റെ യാത്രാ വേഗത അതിശയകരമാണുതാനും. ബ്രിട്ടന്‍, ജര്‍മ്മനി, ഫ്രാന്‍സ്, അമേരിക്ക, ബെല്‍ജിയം, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. ഏതാനും നാളുകള്‍ക്ക് മുമ്പ് ഗുജറാത്തില്‍ കണ്ടെത്തിയതോടെ ഇന്ത്യയിലും വ്യാപനം ശക്തമാകുമെന്ന ആശങ്കയുണര്‍ത്തുന്ന വേരിയന്റ്റണിത്.
അമേരിക്കയില്‍ BF 5 എന്ന സ്ട്രെയിന്‍ തന്നെയാണ് ഇപ്പോഴും വ്യാപനത്തില്‍ മുമ്പില്‍. ഉദ്ദേശം 83% വരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. എന്നാല്‍ സെപ്റ്റംബര്‍ 24 ആയപ്പോള്‍ BF 7 പ്രാതിനിധ്യം ഒരാഴ്ചയ്ക്കുള്ളില്‍ 1.6% ല്‍ നിന്ന് 2.3% ആയത് വ്യാപനം വര്‍ധിക്കുന്നതിന് സൂചന നല്‍കുന്നു. അമേരിക്കയിലെ ചില പ്രദേശങ്ങളില്‍ 3.9% വരെ രോഗങ്ങള്‍ക്ക് കാരണമാണെന്ന വാര്‍ത്തയുണ്ട്. അമേരിക്കയില്‍ കോവിഡ് ചികില്‍സിക്കാന്‍ ഉപയോഗിക്കുന്ന "എവ്ഷീല്‍ഡ്' എന്ന മോനോക്ലോണല്‍ ഔഷധത്തിന്റെ വീര്യം ദുര്‍ബലപ്പെടുത്തുന്ന മ്യൂറ്റേഷന്‍ BF 7 ല്‍ കാണുകയുമുണ്ടായി. ഇന്ത്യയില്‍ ഇതിന്റെ വ്യാപനം നിരീക്ഷിച്ചു വരികയാണ്. ഉത്സവകാലം കഴിഞ്ഞാല്‍ പുതിയ വ്യാപനം ഉണ്ടാകാനാണ് സാധ്യത.
പുതിയ തരംഗം ഉണ്ടാകുമോ എന്നത് കൃത്യമായി പറയാനാവില്ല. അനേകം ഘടകങ്ങള്‍ ഒത്തുചേരുമ്പോഴാണ് തരംഗമാകാനുള്ള സാധ്യതയുണ്ടാകുന്നത്. പക്ഷേ, ഒരു തരംഗം സൃഷ്ടിക്കുന്നതിനുള്ള ശേഷി BF 7 നുണ്ടെന്ന് തന്നെ കരുതാം. അനുകൂല മ്യൂട്ടേഷന്‍ വഴി അതിവേഗ വ്യാപനത്തിന് കഴിവാര്‍ജ്ജിച്ച സ്ട്രെയിന്‍ ആയതിനാല്‍ ദീപാവലിക്ക് ശേഷം അധിക വ്യാപനം പ്രതീക്ഷിക്കാം. ഏതു പുതിയ സ്ട്രെയിനും ചെയ്യുന്നതുപോലെ തന്നെ ഇതിനും വ്യാപനത്തിന് കുറഞ്ഞ വൈറല്‍ ലോഡ് മതി. അതോടൊപ്പം നമ്മുടെ ഇമ്യൂണിറ്റിയെ മറികടക്കാനും കഴിയും. വാക്സിന്‍ എടുത്തവരും നേരത്തെ കോവിഡ് ബാധിച്ചവരും വീണ്ടും രോഗബാധിതരാകാന്‍ സാധ്യതയുണ്ട്. പുതിയ ഒമൈക്രോണ്‍ വകഭേദങ്ങള്‍ക്ക് വ്യാപനശേഷി വര്‍ധിച്ചുവരുന്നതിനാല്‍ രണ്ടോ അതിലധികമോ ആവര്‍ത്തി രോഗസാധ്യത ഇനി വരുന്ന മാസങ്ങളില്‍ പ്രതീക്ഷിക്കാം.
സ്ട്രെയിന്‍ ഏതായാലും രോഗലക്ഷണങ്ങളില്‍ മാറ്റം കാണുന്നില്ല. എന്നാല്‍ ശരീരവേദനയും ക്ഷീണവും മുന്‍ വകഭേദങ്ങളെക്കാള്‍ XBB യില്‍ കൂടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സിംഗപ്പൂരില്‍ കോവിഡ് മൂലം ആശുപത്രിയില്‍ കിടത്തേണ്ടിവന്നവരില്‍ വന്‍ വര്‍ധനകാണുന്നു. ഇത് രോഗതീവ്രത മൂലമാണോ അതോ രോഗം ബാധിക്കുന്നവരുടെ സംഖ്യ വര്‍ധിക്കുന്നതിന്റെ പ്രതിഫലനമാണോ എന്ന് പറയാറായിയിട്ടില്ല. വൈറസ് ബാധിച്ച വളരെപ്പേര്‍ രോഗബാധിതര്‍ ആകാത്തതിനാല്‍ പ്രതിരോധത്തില്‍ അയവുവരുത്തിയാല്‍ വ്യാപനം വര്‍ധിക്കുമെന്നുറപ്പ്. വൈറസ് ശരീരത്തില്‍ കടന്ന ഭൂരിപക്ഷം പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. എന്നാല്‍ അവര്‍ക്ക് ഫലപ്രദമായി രോഗം പകര്‍ന്നുനല്‍കാനാകും. സമൂഹം സാധാരണയെന്നപോലെ ക്രയവിക്രയങ്ങളിലും ആള്‍ക്കൂട്ടങ്ങളിലും ഇടപെടുമ്പോള്‍ വൈറസ് ബാധയുള്ളവര്‍ മറ്റു മുതിര്‍ന്നവരിലേയ്ക്കും പ്രതിരോധക്ഷമത കുറഞ്ഞവരിലേയ്ക്കും രോഗം കൈമാറും. കോവിഡ് വ്യാപനത്തിന്റെ മറ്റൊരു ദശയിലേയ്ക്ക് നാം കടക്കുന്നതായി കരുതാം. മറ്റ് ആരോഗ്യപ്രശ്‌നമുള്ളവരില്‍ രോഗതീവ്രത വര്‍ധിക്കാനും ആശുപത്രിവാസം ആവശ്യമായി വരാനും ഇത് കാരണമാകും. കോവിഡ് ബാധിതരില്‍ ആയിരത്തിന് പത്തോ പന്ത്രണ്ടോ പേര് മാത്രമേ ആശുപത്രികളില്‍ എത്തുകയുള്ളൂ. എങ്കിലും വ്യാപന വര്‍ദ്ധനവുണ്ടാകുമ്പോള്‍ കിടപ്പുരോഗികളായി വരുന്നവരുടെ എണ്ണവും വര്‍ധിക്കുമെന്നതിനാല്‍ പ്രതിരോധ നടപടികള്‍ ഉണ്ടാകണം. ലഘു രോഗമായി കോവിഡ് ബാധിച്ചവരിലും കോവിഡനന്തര രോഗാവസ്ഥകള്‍ ഉണ്ടാകുന്നതായി തെളിവുണ്ട്. കോവിഡനന്തര സങ്കീര്‍ണതകള്‍ പരിമിതപ്പെടുത്താനും പ്രതിരോധം തീര്‍ച്ചയായും വേണം.

കോവിഡ് പ്രതിരോധനയം പുനരാവിഷ്‌കരിക്കുകയും ശക്തിപ്പെടുത്തുകയും ആവശ്യമായ ഘട്ടത്തിലേയ്ക്കാണ് നാം പോകുന്നത്. വികസിത രാജ്യങ്ങളില്‍ പുതിയ സ്ട്രെയിനുകളെ പരിമിതപ്പെടുത്താന്‍ ബൈവാലന്റ്റ് കോവിഡ്-19 വാക്സിന്‍ ലഭ്യമാണ്. ഇതില്‍ ആദ്യത്തെ കോറോണവൈറസിനെയും പുതിയ ഒമൈക്രോണ്‍ വകഭേദത്തെയും ചെറുക്കുന്ന ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ബൂസ്റ്റര്‍ ആയി ബൈവാലന്റ്റ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ഒമൈക്രോണിനെതിരെ പ്രതിരോധശേഷി മെച്ചപ്പെടും. ഇന്ത്യയില്‍ ബൈവാലന്റ്റ് വാക്സിനുകള്‍ വിതരണം ചെയ്യുന്നില്ല. ആദ്യകാലങ്ങളില്‍ വാക്‌സിനെടുത്തവരുടെ പ്രതിരോധ ശേഷി മെല്ലെ കുറഞ്ഞുവരുന്ന കാലമാണിത്. ലോകമെമ്പാടും അപ്രകാരം തന്നെ. പലരാജ്യങ്ങളും ബൂസ്റ്റര്‍ ശിപാര്‍ശ ചെയ്തുവരുന്നു. ഇന്ത്യയില്‍ ലഭിച്ചിരുന്ന വാക്സിനുകള്‍ ബൂസ്റ്ററായി കൊടുത്തുതുടങ്ങുന്ന കാര്യം വിദഗ്ദ്ധ സമിതി പരിഗണിക്കാന്‍ സമയമായി.
എഴുത്തുകാരൻ, പൊതുജനാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നു. അണ്ണാമലൈ യൂണിവേഴ്സിറ്റിയിലെ റിഹാബിലിറ്റേഷൻ മെഡിസിനിൽ പ്രൊഫസറായിരുന്നു
ഷഫീഖ് താമരശ്ശേരി
Jan 26, 2023
12 Minutes Watch
ഡോ: ബി. ഇക്ബാല്‍
Dec 25, 2022
6 Minutes Read
ഡോ. ജയകൃഷ്ണന്‍ ടി.
Nov 29, 2022
10 Minutes Read
ഡോ. മനോജ് വെള്ളനാട്
Nov 24, 2022
5 Minutes Read
ഡോ. ജയകൃഷ്ണന്‍ ടി.
Nov 02, 2022
5 Minutes Read
മനില സി.മോഹൻ
Oct 27, 2022
20 Minutes Watch