603 കര്‍ഷകരാണ്
കൊല്ലപ്പെട്ടത്,
സമരം വിട്ടുവീഴ്ചയില്ലാതെ തുടരും
603 കര്‍ഷകരാണ് കൊല്ലപ്പെട്ടത്, സമരം വിട്ടുവീഴ്ചയില്ലാതെ തുടരും
ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകസമരത്തിനുനേരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഓടിച്ചുകയറ്റിയെതിനെ തുടര്‍ന്ന് നാല് കര്‍ഷകര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ യു.പി. ഭവനുമുന്നില്‍ പ്രതിഷേധിച്ചവരെ പോലീസ് ക്രൂരമായാണ് മര്‍ദിച്ചത്. കിസാന്‍ സഭ, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെയായിരുന്നു പോലീസിന്റെ അതിക്രമം. കിസാന്‍ സഭാ നേതാവ് പി.കൃഷ്ണപ്രസാദിനെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ പോലീസ് വലിച്ചിഴച്ചു കൊണ്ടുപോയി വാഹനത്തില്‍ കയറ്റുകയായിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, കര്‍ഷക സമരത്തില്‍ തുടക്കം മുതല്‍ നേതൃപരമായ പങ്കുവഹിക്കുന്ന സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവും ട്രേഡ് യൂണിയന്‍ നേതാവുമായ എ.ആര്‍. സിന്ധു ട്രൂകോപ്പി തിങ്കിന് നല്‍കിയ അഭിമുഖം.
5 Oct 2021, 04:13 PM
കെ.വി. ദിവ്യശ്രീ: കര്‍ഷകസമരവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ യു.പി. ഭവനുമുന്നില്‍ നടന്ന പ്രതിഷേധത്തിനിടെയാണല്ലോ പി.കൃഷ്ണപ്രസാദ് അറസ്റ്റ് ചെയ്യപ്പെട്ടത്. വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ക്കുനേരെ എന്ത് പ്രകോപനത്തിന്റെ പേരിലാണ് പോലീസിന്റെ അതിക്രമമുണ്ടായത്? വലിച്ചിഴച്ച് കൊണ്ടുപോകുന്ന തരത്തിലുള്ള നടപടിയിലേക്ക് പോലീസ് നീങ്ങാന്‍ കാരണമെന്താണ്?
എ.ആര്‍. സിന്ധു: കഴിഞ്ഞ കുറേ കാലങ്ങളായി ഇങ്ങനെ തന്നെയാണ് പൊലീസ് നടപടികള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഭവങ്ങളില്‍ പ്രതീകാത്മകമായ പ്രതിഷേധങ്ങള്‍ ഡല്‍ഹിയില്‍ നടക്കാറുണ്ട്. ലഖിംപൂര്‍ ഖേരിയിലെ സംഭവത്തെ തുടര്‍ന്നും സമാനമായ പ്രതിഷേധമാണ് യു.പി. ഭവനു മുന്നില്‍ നടന്നത്. സാധാരണഗതിയില്‍ പ്രതീകാത്മകമായി തന്നെയാണ് ഡല്‍ഹിയില്‍ പ്രക്ഷോഭങ്ങള്‍ നടക്കാറ്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അതുപോലും അനുവദിക്കില്ലെന്ന സ്ഥിതിയാണ്. ഒരു തരത്തിലുള്ള പ്രതിഷേധവും ഡല്‍ഹിയില്‍ അനുവദിക്കേണ്ടന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഭാഗത്തുനിന്ന് തന്നെയുള്ള നിര്‍ദേശമാണ്. ട്രേഡ് യൂണിയനുകളുടേതായാലും മറ്റ് ബഹുജന സംഘടനകളുടേതായാലും സമാധാനപരമായ പ്രതിഷേധങ്ങള്‍, പ്രത്യേകിച്ച് ബി.ജെ.പി. സര്‍ക്കാരിന്റെ നയങ്ങളെ എതിര്‍ക്കുന്ന പ്രതിഷേധങ്ങള്‍ ജന്തര്‍ മന്തര്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ അനുവദിക്കേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായാണ് ഡല്‍ഹിയിലെ പൊലീസ് പ്രതിഷേധക്കാരെ ക്രൂരമായി നേരിടുന്നത്. അറസ്റ്റ് രേഖപ്പെടുത്താതെയാണ് ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ സ്റ്റേഷനിലിട്ടത്. അവര്‍ക്ക് വെള്ളമോ ഭക്ഷണമോ നല്‍കിയിരുന്നില്ല. എന്നാല്‍ വിട്ടയക്കാനും പോലീസ് തയ്യാറായില്ല. പിന്നീട് പ്രതിഷേധിച്ചതിന് ശേഷമാണ് പി. കൃഷ്ണപ്രസാദ് ഉള്‍പ്പെടെയുള്ളവരെ വിട്ടയച്ചത്.
ലഖിംപൂര്‍ ഖേരിയിലെ സംഭവം മനഃപൂര്‍വമുള്ള കൊലപാതകമാണെന്ന് തന്നെയാണോ കര്‍ഷകര്‍ കരുതുന്നത്? കേന്ദ്രമന്ത്രിയുടെ മകനുള്‍പ്പെടെയുള്ളവരാണ് വാഹനം ഇടിച്ചുകയറ്റിയത്. അങ്ങനെയെങ്കില്‍ ഇതില്‍ ഭരണകൂട ഗൂഢാലോചനയുണ്ടെന്ന് കരുതേണ്ടി വരുമോ?
ലഖിംപൂരില്‍ സംഭവിച്ചത് ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം നടന്ന കൊലപാതകമാണ്. ബി.ജെ.പി. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് സമരം നടത്തിയിരുന്ന കര്‍കരുടെ നേരെ അതിക്രമിച്ചുകയറി കൊലപ്പെടുത്തിയത്. സര്‍ക്കാര്‍ നടത്തിയ കൊലപാതകമായതുകൊണ്ടുതന്നെ അതിനെതിരെ നടക്കുന്ന ഒരു പ്രതിഷേധവും അനുവദിക്കരുതെന്ന, ഒരു പ്രതിഷേധശബ്ദം പോലും രേഖപ്പെടുത്തപ്പെടരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ബന്ധം തന്നെയാണ് ഡല്‍ഹിയിലെ പൊലീസ് നടപടിക്ക് കാരണം. നേരത്തെ ജനാധിപത്യപരമായി പെരുമാറിയിരുന്ന പൊലീസുകാരടക്കം ബി.ജെ.പി.യുടെയും കേന്ദ്ര സര്‍ക്കാരിന്റെയും സമ്മര്‍ദം കാരണം മറ്റു മാര്‍ഗമില്ലെന്ന് പറയുകയാണ്.
കൃത്യമായും ആര്‍.എസ്.എസിന്റെയും ബി.ജെ.പി.യുടെയും അജണ്ട തന്നെയാണ് കര്‍ഷകരുടെ പ്രതിഷേധത്തിനുനേരെയുള്ള പൊലീസ് നടപടി. ഹരിയാനയില്‍ ഭരണഘടന അനുസരിച്ച് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രി ജനങ്ങളെ ശാരീരികമായി ആക്രമിക്കാന്‍ സ്വന്തം പാര്‍ട്ടിക്കാരെ ആഹ്വാനം ചെയ്യുകയാണ്. അങ്ങനെയുള്ളവര്‍ക്ക് അധികാരത്തില്‍ തുടരാന്‍ എന്ത് അവകാശമാണുള്ളത്. ജനങ്ങളുടെ പിന്തുണ നഷ്ടമായെന്ന തിരിച്ചറിവില്‍, അധികാരത്തില്‍ നിന്ന് പുറത്താകുമെന്ന ഭീതിയില്‍ നിന്നാണ് ആര്‍.എസ്.എസ്.- ബി.ജെ.പി. നേതൃത്വത്തിന്റെ ഇപ്പോഴത്തെ നടപടികള്‍. ഭയപ്പെടുത്തി പ്രതിഷേധങ്ങള്‍ ഇല്ലാതാക്കാനാണ് ശ്രമം. എതിര്‍സ്വരങ്ങളെ ഏതുവിധത്തിലും അടിച്ചമര്‍ത്തി കോര്‍പറേറ്റുകളുടെ പിന്തുണയോടെ അധികാരം കൈയടക്കിവെക്കുകയാണ് സംഘപരിവാർ ലക്ഷ്യം. ബി.ജെ.പി.യുടെയും ആര്‍എസ്.എസിന്റെയും രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി തന്നെയാണ് ഈ അക്രമങ്ങളെ കാണേണ്ടത്. അതേസമയം, അതിനെതിരായ ജനങ്ങളുടെ ചെറുത്തുനില്‍പ്പ് ശക്തമാകുകയാണ്. രാഷ്ട്രീയത്തിനെല്ലാം അതീതമായി ജനങ്ങള്‍ ഒരുമിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

ജനാധിപത്യം എന്ന സംവിധാനത്തെ തന്നെ പൂര്‍ണമായി ഇല്ലാതാക്കാന്‍ ലക്ഷ്യമിടുന്ന തരത്തിലുള്ള നീക്കങ്ങളാണ് ബി.ജെ.പി.യുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുണ്ടാകുന്നത്. ഈ അവസ്ഥയെക്കുറിച്ച് എന്താണ് പറയാനുള്ളത്?
ജനാധിപത്യപരമായ യാതൊരു പ്രതിഷേധവും ഒരു തരത്തിലും അനുവദിക്കില്ലെന്ന നിലപാടാണ് ബി.ജെ.പി.യുടേത്. ആളുകളെ കൂട്ടംചേരാന്‍ പോലും അനുവദിക്കാതെ വീടുകളില്‍ നിന്നടക്കം അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയാണ്. കര്‍ഷക, ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേരെയാണ് തടഞ്ഞുവെച്ചത്. ഡല്‍ഹി കലാപം നടന്നപ്പോള്‍ ഉള്‍പ്പെടെ ഇത്തരം നടപടികള്‍ നമ്മള്‍ കണ്ടതാണ്. ട്രേഡ് യൂണിയനുകള്‍ ഉള്‍പ്പെടെ സമരത്തിന് നേതൃത്വം നല്‍കുന്ന സംഘടനകളുടെയൊക്കെ ഓഫീസുകള്‍ക്ക് മുന്നില്‍ തടസം സൃഷ്ടിക്കുകയും നേതാക്കളെ പുറത്തിറങ്ങാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് പൊലീസ് രീതിയാണ്. എതിര്‍സ്വരങ്ങള്‍ അടിച്ചമര്‍ത്തുക മാത്രമല്ല, പൗരന്‍മാരുടെ സ്വതന്ത്ര പ്രവര്‍ത്തനം പോലും അനുവദിക്കില്ലെന്ന തരത്തില്‍ കൃത്യമായ ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ് നടക്കുന്നത്. കര്‍ഷക സമരത്തിന് നേതൃത്വം കൊടുക്കുന്നതിനായി രൂപീകരിച്ച ‘ഡല്‍ഹി ഫോര്‍ ഫാര്‍മേഴ്‌സ്’ എന്ന കൂട്ടായ്മയുടെ നേതാക്കളെ വീട്ടുതടങ്കലിലാക്കി പ്രതിഷേധങ്ങള്‍ക്ക് തടയിടാനുള്ള ശ്രമമാണ് നടക്കുന്നത്. ഏതാനും മാസങ്ങളായി നടന്ന എല്ലാ പ്രതിഷേധങ്ങളിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ കര്‍ഷക സമരത്തിന് ഉള്‍പ്പെടെ ഡല്‍ഹിയില്‍ ജനപിന്തുണ വലിയ തോതില്‍ വര്‍ധിച്ചുവരികയാണ്. ഇതുകണ്ട് വിറളി പൂണ്ടാണ് അമിത് ഷായും മോദിയും കര്‍ഷകരെ അടിച്ചമര്‍ത്താന്‍ പൊലീസിനെ ഉപയോഗിക്കുന്നത്.
പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ ഇടപെടലിനെ എങ്ങനെയാണ് കാണുന്നത്? തുടക്കത്തില്‍ ഇല്ലാത്ത തരത്തില്‍ രാഷ്ട്രീയകക്ഷികളുടെ ഉള്‍പ്പെടെ വലിയതോതിലുള്ള പിന്തുണ ഇപ്പോള്‍ കര്‍ഷക സമരത്തിന് ലഭിക്കുന്നുണ്ട്. അതിനെ എങ്ങനെയാണ് കാണുന്നത്?
രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ പലപ്പോഴും കര്‍ഷക സമരത്തിന് ലഭിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെ പ്രതികരിക്കുന്നതും പ്രതിഷേധിക്കുന്നതും സ്വാഗതാര്‍ഹമാണ്. ജനങ്ങളുടെ പ്രതിഷേധം മനസ്സിലാക്കി നയം മാറ്റാന്‍ തയ്യാറാകുന്ന രാഷ്ട്രീയ കക്ഷികളെയും ഞങ്ങള്‍ സ്വാഗതം ചെയ്യും. കര്‍ഷക സമരത്തിന് ലഭിക്കുന്ന വലിയ തോതിലുള്ള ജനപിന്തുണ തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള അവരുടെ ശ്രമവുമായിരിക്കാം ഇപ്പോഴത്തെ നടപടികള്‍. ട്രേഡ് യൂണിയനുകള്‍ തുടക്കം മുതല്‍ കര്‍ഷക സമരത്തിനൊപ്പമുണ്ടായിരുന്നു. കര്‍ഷക- തൊഴിലാളി ഐക്യമെന്ന മുദ്രാവാക്യമാണ് തുടക്കം മുതലുണ്ടായിരുന്നത്. മുസഫര്‍നഗര്‍ മഹാപഞ്ചായത്തിലടക്കം ജാതിയ്ക്കും മതത്തിനുമപ്പുറം ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ മുന്നിലേക്ക് കൊണ്ടുവരികയാണ് ചെയ്തത്. കര്‍ഷക ബില്ലുകള്‍ക്ക് കൂടാതെ ലേബര്‍ കോഡുകളും സ്വകാര്യവത്കരണവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മുദ്രാവാക്യങ്ങളായി. ഈയൊരു പശ്ചാത്തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പിന്തുണ കൊടുക്കാതിരിക്കാനാകില്ല. ആ തിരിച്ചറിവ് തന്നെയാകും ഇപ്പോഴത്തെ സജീവതയ്ക്ക് കാരണം. കഴിഞ്ഞവര്‍ഷം ലേബര്‍ കോഡ് പാസാക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ളവര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് നിന്നവരാണ്. അതിനുശേഷം കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രതിഷേധം ശക്തമായപ്പോള്‍ കഴിഞ്ഞ മാസത്തെ ഭാരതബന്ദിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിക്കുകയാണുണ്ടായത്.

കര്‍ഷക നിയമങ്ങള്‍ക്കെതിരായ സമരം മാത്രം എന്നതില്‍ നിന്നു മാറി ജനാധിപത്യ വിരുദ്ധമായ എല്ലാ നടപടികള്‍ക്കും എതിരായ സമരം എന്ന നിലയിലേക്ക് ഈ സമരം പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുകയാണെന്ന് പറയാന്‍ കഴിയുമോ?
തീര്‍ച്ചയായും, അങ്ങനെയൊരു രീതിയിലേക്ക് മാറുകയാണ്. വന്‍തോതിലുള്ള സ്വകാര്യവത്കരണവും തൊഴിലില്ലായ്മയും കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയുമെല്ലാം ജനങ്ങളെ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ നിര്‍ബന്ധിതരാക്കുകയാണ്. രാജ്യം വിറ്റുതുലയ്ക്കുന്നതിനെതിരായ മുദ്രാവാക്യങ്ങളും ഉയര്‍ന്നുവരികയാണ്. ലേബര്‍ കോഡിനെതിരായ ട്രേഡ് യൂണിയനുകളുടെ സമരത്തിന് കര്‍ഷക സംഘടനകള്‍ പിന്തുണ നല്‍കുന്നുണ്ട്. കര്‍ഷകരും തൊഴിലാളികളും ചേര്‍ന്ന പ്രക്ഷോഭങ്ങളാണ് ഇനി ശക്തമാകുക. ജനവിരുദ്ധമായ എല്ലാ നയങ്ങള്‍ക്കുമെതിരെയുമുള്ള ജനങ്ങളുടെ സ്വാഭാവിക പ്രതിഷേധമാണ് പ്രക്ഷോഭങ്ങള്‍ക്കുള്ള വലിയ പിന്തുണയായി മാറുന്നത്. കര്‍ഷകര്‍ക്കെതിരെ ഉള്‍പ്പെടെ കള്ളക്കേസുകള്‍ എടുക്കുന്നതിനെതിരെയും യു.എ.പി.എ. ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ക്കെതിരെയുമെല്ലാമുള്ള ജനങ്ങളുടെ പ്രതിഷേധവും കര്‍ഷക- തൊഴിലാളി സമരങ്ങളില്‍ ഉയര്‍ന്നുകേള്‍ക്കാം. കൃത്യമായും ജനാധിപത്യ അവകാശങ്ങള്‍ക്കായുള്ള പോരാട്ടം എന്ന രീതിയില്‍ തന്നെയാണ് ഇനിയുള്ള പ്രതിഷേധങ്ങള്‍ നടക്കുക. അതുകൊണ്ടുതന്നെയാണ് ‘ബി.ജെ.പി. ഹഠാവോ’ എന്ന രാഷ്ട്രീയ മുദ്രാവാക്യം ഉയര്‍ത്താന്‍ നിര്‍ബന്ധിതരായിരിക്കുന്നത്.
കര്‍ഷകര്‍ ദേശീയപാത ബ്ലോക്ക് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള സമരം തുടരുന്നത് എന്തിനെന്ന രീതിയിലുള്ള വിമര്‍ശനം സുപ്രീം കോടതിയുടെ ഭാഗത്തുനിന്നും കഴിഞ്ഞ ദിവസമുണ്ടായി. ഇപ്പോഴത്തെ പൊലീസ് നടപടികളും ചേര്‍ത്തുകാണുമ്പോള്‍, സമരത്തെ കായികമായി അടിച്ചമര്‍ത്താന്‍ തന്നെയാണോ ബി.ജെ.പി. സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്?
കര്‍ഷകര്‍ എന്തിനാണ് സമരം ചെയ്യുന്നതെന്നത് സുപ്രീം കോടതിക്ക് അറിയാത്ത കാര്യമല്ലല്ലോ. സുപ്രീം കോടതി തികച്ചും പക്ഷപാതപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജനങ്ങള്‍ക്കെല്ലാം അറിയാവുന്നതല്ലേ. അടിത്തറ തന്നെ നഷ്ടമായ ബി.ജെ.പി. രാജ്യത്തെ കോര്‍പറേറ്റുകള്‍ക്ക് അടിയറ വച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ താത്പര്യം എന്നതിനപ്പുറം കോര്‍പറേറ്റ് താത്പര്യമാണ് ഇന്ന് രാജ്യത്ത് അരങ്ങേറുന്നത്. കോര്‍പറേറ്റുകളുടെ താത്പര്യങ്ങള്‍ക്ക് വേണ്ടിയുള്ള എല്ലാ തരത്തിലുമുള്ള ഇടപെടലുകള്‍ ഇന്ന് കോടതികള്‍ ഉള്‍പ്പെടെ എല്ലാ ജനാധിപത്യ സ്ഥാപനങ്ങളിലും നടക്കുന്നുണ്ട്. അത് വളരെ വ്യക്തമാണല്ലോ. ഇതിന്റെയൊക്കെ ഭാഗമായി തന്നെയാണ് കോടതിയില്‍ നിന്ന് വരുന്ന പരാമര്‍ശങ്ങളെയെല്ലാം കാണേണ്ടേത്. കഴിഞ്ഞ ഒരു വര്‍ഷമായി നടക്കുന്ന സമരത്തിനെതിരെ ഇപ്പോള്‍ എന്തുകൊണ്ടാണ് കോടതി പറയുന്നത്. റോഡ് തടസ്സപ്പെട്ടു എന്നു പറഞ്ഞ് ആരെങ്കിലും കോടതിയെ സമീപിച്ചോ. ജനങ്ങളുടെ ജീവനും ജീവിതത്തിനുമുള്ള അവകാശം സംരക്ഷിക്കുകയാണ് കോടതിയുടെ ഉത്തരവാദിത്തം.
ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും നഷ്ടപരിഹാരവും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഇത് പര്യാപ്തമാണെന്ന് കരുതുന്നുണ്ടോ? കര്‍ഷക സമരം തുടങ്ങിയതിനു ശേഷം കഴിഞ്ഞ 10 മാസത്തിനിടെ 600-ലേറെ കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇക്കാര്യത്തില്‍ കൃത്യമായ കണക്കുണ്ടോ? സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും പരിഗണനകള്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ?
കര്‍ഷകമോര്‍ച്ചയുടെ കണക്കുപ്രകാരം 603 കര്‍ഷകരാണ് ഇതുവരെ സമരത്തിന്റെ ഭാഗമായി കൊല്ലപ്പെട്ടത്. ജീവന്‍ നഷ്ടപ്പെട്ട ഒരു കര്‍ഷകന്റെ കുടുംബത്തിനും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു സഹായവും ഉണ്ടായിട്ടില്ല. ഇപ്പോഴത്തെ ഈ പ്രഖ്യാപനത്തിന് സര്‍ക്കാര്‍ നിര്‍ബന്ധിതരായതാണ്. അതിനപ്പുറം എന്തെങ്കിലും നടക്കുമെന്ന് പ്രതീക്ഷിക്കുന്നതില്‍ തന്നെ കാര്യമില്ല. തെരഞ്ഞെടുപ്പിനുശേഷം എന്തെങ്കിലും വാഗ്ദാനം നടപ്പാക്കിയ ചരിത്രം യു.പി. സര്‍ക്കാരിനില്ല. ജനങ്ങളുടെ ശക്തമായ എതിര്‍പ്പ് അതുകൊണ്ട് തന്നെ ഇനി വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്.
പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഭാവി നടപടികള്‍ എന്തൊക്കെയാണ് കിസാന്‍ സഭ ഉള്‍പ്പെടെ തീരുമാനിച്ചിട്ടുള്ളത്? രാജ്യവ്യാപക പ്രക്ഷോഭം ആലോചിക്കുന്നുണ്ടോ?
നവംബര്‍ 26, 27 തീയതികളിൽ കര്‍ഷക സമരത്തിന്റെ ഒന്നാം വാര്‍ഷികം വരികയാണല്ലോ. അതുകൊണ്ട് തീര്‍ച്ചായായും രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ഉണ്ടാകും. അതിനുമുമ്പ് പ്രാദേശികമായ കണ്‍വെന്‍ഷനുകള്‍ വിവിധയിടങ്ങളില്‍ നടക്കും. ഡല്‍ഹി അതിര്‍ത്തിയിലെ സമരത്തിലെ ജനപങ്കാളിത്തം വര്‍ധിപ്പിക്കുകയും വിവിധ സംസ്ഥാനങ്ങളില്‍ അവിടങ്ങളിലെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ഉയര്‍ത്തിക്കൊണ്ട് പ്രക്ഷോഭം ശക്തമാക്കുന്നതിനുള്ള ആലോചനകളാണ് നടക്കുന്നത്. ട്രേഡ് യൂണിയനുകളും കര്‍ഷക സംഘടനകളും ഇതുസംബന്ധിച്ച യോഗങ്ങള്‍ നടത്തിവരികയാണ്. ഒന്നിലധികം ദിവസത്തെ സമരം ഉള്‍പ്പെടെ വരാനുള്ള സാധ്യതയാണുള്ളത്.
രാഷ്ട്രീയാടിത്തറ ഇല്ലാതായിട്ടുകൂടി സര്‍ക്കാരിന് അവരുടെ തീരുമാനങ്ങളില്‍ നിന്ന് പിന്നാക്കം പോകാനാകാത്തത് കോര്‍പറേറ്റുകളുടെ പിടി അത്രത്തോളം മുറുകിയിട്ടുണ്ടെന്നതിനാലാണ്. അതുകൊണ്ടുതന്നെ വരുംനാളുകളില്‍ ജനങ്ങളും ഭരണകൂടവും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടുതല്‍ രൂക്ഷമാകുക തന്നെയാണ് ചെയ്യുക. ഒരു ഇഞ്ചുപോലും പിന്‍മാറാന്‍ തയ്യാറല്ലെന്ന് തന്നെയാണ് സര്‍ക്കാരിന്റെ നയങ്ങള്‍ വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള വിടവ് വലുതായിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ സംഘര്‍ഷഭരിതമായ നാളുകള്‍ തന്നെയാണ് വരാനിരിക്കുന്നത്. ആരോഗ്യ മേഖലയില്‍ ഉള്‍പ്പെടെ സര്‍ക്കാരിന്റെ നയങ്ങള്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതേ നയങ്ങള്‍ തുടര്‍ന്നാല്‍ ജനങ്ങളില്‍ നിന്ന് പൂര്‍ണമായും ബി.ജെ.പി. അകലുമെന്ന് ഉറപ്പാണ്. ജനാധിപത്യ വിശ്വാസികളുടേതായ ഒരു രാഷ്ട്രീയ ബദല്‍ രൂപപ്പെട്ടു വരിക തന്നെ ചെയ്യുമെന്ന പ്രതീഷയാണ് പ്രക്ഷോഭങ്ങളുടെ ഊര്‍ജം. ജനങ്ങളെ ആക്രമക്കാന്‍ തയ്യാറാകുന്ന സര്‍ക്കാരിനെയാണ് നേരിടാനുള്ളത്. അതുകൊണ്ടുതന്നെ കടുത്ത പോരാട്ടത്തിലൂടെ മാത്രമെ ലക്ഷ്യത്തിലെത്താനാകൂ.
എം. ഗോപകുമാർ
Dec 23, 2022
14 Minutes Read
കെ. കണ്ണന്‍
Dec 21, 2022
5 Minutes Watch
രാകേഷ് ടികായത്ത്
Dec 18, 2022
32 Minutes Watch
കെ. സഹദേവന്‍
Sep 15, 2022
8 Minutes Read
പി. കൃഷ്ണപ്രസാദ്
Jan 10, 2022
59 Minutes Watch
Truecopy Webzine
Dec 19, 2021
5 Minutes Read
Truecopy Webzine
Dec 11, 2021
3 minutes read
രാജി
5 Oct 2021, 10:16 PM
ബ്രിട്ടീഷ് ഭരണത്തെക്കാൾ ഭീകരമായ ഒരവസ്ഥയാവും ഈ കോർപ്പറേറ്ററുകളുടെ അധീനതയിൽ രാജ്യത്തെ സാധാരണക്കാരനായ ഓരോ പൗരനും ഉണ്ടാവുക എന്ന തിരിച്ചറിവോടെ നമുക്കൊരുമിച്ച് പോരാടാം.