ഇന്ത്യൻ സിനിമയുടെ ഡാൻസിംഗ് ദേവൻ

ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലുമെല്ലാം ഇന്ന് കാണുന്ന രൂപത്തിലുള്ള ഈ സിനിമാറ്റിക് ഡാൻസ് എന്നുണ്ടായതാണ്? ഈ ഡാൻസായിരുന്നോ നസീറും ജയനും ചെയ്തത്? ഇതായിരുന്നോ രവീന്ദ്രന്റെ ഡാൻസ്? രാജ് കപൂറും ദേവാനന്ദും, പോട്ടെ അമിതാബ് ബച്ചൻ പോലും ചെയ്തത് ഈ ഡാൻസാണോ? എം.ജി.ആറിന്റെയും ജെമിനി ഗണേശന്റെയും എൻ.ടി.രാമറാവുവിന്റെയും രാജ്കുമാറിന്റെയും ചുവടുകൾ ഇങ്ങനെയായിരുന്നോ? കാലത്തിനനുസരിച്ച് നൃത്തം മാറിയിട്ടുണ്ട് എന്ന് നാമുത്തരം കണ്ടെത്തിയേക്കും. സത്യമതല്ല. കാലം പുതിയ ചുവടുകൾ സൃഷ്ടിക്കുന്നില്ല. കാലം ചില മനുഷ്യരെയാണ് സൃഷ്ടിക്കുന്നത്. ബാക്കിയെല്ലാം അവരുണ്ടാക്കുന്നതാണ്. മറ്റൊരു ദേശത്തേയും സിനിമകളിൽ കാണാൻ കഴിയാത്ത ഒരു ഡാൻസ് കൾച്ചറുണ്ട് ഇന്നിന്ത്യൻ സിനിമയ്ക്ക്. ആ കൾച്ചറിൽ പ്രഭുദേവയുടെ കൈയ്യൊപ്പുണ്ട്

'ஏப்ரல் மேயிலே
பசுமையே இல்லே
காஞ்சு போச்சுடா
இந்த ஊரும் பிடிக்கலே
உலகம் பிடிக்கலே
போரு போருடா !!'

രണ്ടുണങ്ങിയ ഒരേപ്രിൽ - മെയ് മാസത്തെക്കുറിച്ചുള്ള ദു:ഖഭരിതമായ ഈ വരികളെഴുതിയത് വാലിയാണ്. പദ്മശ്രീ ടി.എസ്. രംഗരാജൻ എന്ന തമിഴരുടെ പ്രിയപ്പെട്ട കവി, വാലി. പതിനായിരത്തിലേറെ തമിഴ് സിനിമാപ്പാട്ടുകൾ എഴുതിയിട്ടുണ്ട് അയാൾ. ഒന്നു മൂളി നോക്കിയാലറിയാം എന്ത് ഭംഗിയാണ് ഈ വരികൾക്കെന്ന്, എത്രമേൽ ക്രാന്തദർശിയാണ് വാലി എന്ന പാട്ടെഴുത്തുകാരനെന്ന്.
ഏപ്രിൽ മേയിലേ / പസുമൈ ഇല്ലയാ / കാഞ്ചു പോച്ചുഡാ / ഇന്ത ഊരും പുടിക്കലേ / ഉലകം പുടിക്കലേ / ബോറു ബോറുഡാ ഇവിടെങ്ങും ഒരിത്തിരി പച്ചപ്പ് പോലുമില്ല, എല്ലാം വറ്റിപ്പോയിരിക്കുന്നു. ഈ നഗരത്തോട് ഇപ്പോഴെനിക്കിഷ്ടം തോന്നുന്നില്ല, എനിക്കീ ലോകം തന്നെ ഇഷ്ടമാവുന്നില്ല. എത്രമേൽ വിരസമാണ് ഈ ഏപ്രിൽ - മെയ് മാസങ്ങൾ എന്ന്. 1991 ലാണ് ഇളയരാജയുടെ സംഗീതത്തിൽ 'ഇദയം' എന്ന തമിഴ് പടത്തിൽ ഈ പാട്ടു വരുന്നത്. ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം നാമിപ്പോൾ ആ ഏപ്രിൽ - മെയ് മാസത്തിലാണ്.

"ഏപ്രിൽ ഈസ് ദി ക്രുവലസ്റ്റ് മന്ത്' എന്ന വരിയിൽ "ദി വേസ്റ്റ് ലാന്റ്' എന്ന കവിത ടി.എസ്.എലിയട്ട് ആരംഭിക്കുന്നത് ഒരു നൂറ്റാണ്ട് മുമ്പാണ്. ആ ഏപ്രിലും ഇതാണ്, രണ്ടേകാൽ ലക്ഷം മനുഷ്യരെ കൊന്നു തള്ളിയ മറ്റേത് ഏപ്രിലുണ്ട് ചരിത്രത്തിൽ. മരണത്തെക്കുറിച്ചോ ലോക്ക്ഡൗൺ പകലുകളുടെ വിരസതയെക്കുറിച്ചോ പറയാൻ തുടങ്ങിയതല്ല, അങ്ങനേയങ്ങ് വഴി തെറ്റിപ്പോയതാണ്. പറഞ്ഞ് തുടങ്ങിയത് ഏപ്രിലിനെക്കുറിച്ചാണ്, ഇദയത്തെക്കുറിച്ചാണ്.
മുരളിയും ഹീരയുമായിരുന്നു ഇദയത്തിലെ നായകനും നായികയും. വാലിയുടെ പാട്ട് മൂളി ചെന്നൈ പട്ടണത്തിലൂടെ ആടിയൊഴുകിയത് പക്ഷേ ഇവർ രണ്ടുപേരുമായിരുന്നില്ല. അതൊരു പതിനെട്ടുകാരൻ പയ്യനായിരുന്നു, തമിഴ് പടങ്ങളിലെ ചിയർ ബോയ് - ഐറ്റം ഡാൻസുകാരൻ, അവന്റെ പേര് ശങ്കുപാണി. അവൻ ചില്ലറക്കാരനായിരുന്നില്ല. പതിനൊന്നാമത്തെ വയസ്സിൽ സ്റ്റേജിൽ ലൈവ് ഡാൻസ് പെർഫോമൻസ് നടത്തി റെക്കോർഡിട്ട കുട്ടിയാണവൻ. 'വെട്രി വിഴ' എന്ന തമിഴ് പടത്തിൽ കമൽ ഹാസന് കൊറിയോഗ്രാഫ് ചെയ്യുമ്പോൾ അവന് പ്രായം 16. കൗമാരം കടക്കുമ്പഴേക്കും അവൻ തമിഴകത്തിന്റെ ആട്ടപ്രഭുവായിക്കഴിഞ്ഞിരുന്നു. തീയേറ്ററിലെ കസേരയോട് ഒട്ടിപ്പിടിക്കാൻ നോക്കിയവരെപ്പോലും അവിടെ നിന്നിളക്കാൻ ശേഷിയുണ്ടായിരുന്ന ഇന്ത്യൻ സിനിമയുടെ ഡാൻസിംഗ് ദേവൻ. അങ്ങനെ ശങ്കുപാണി കോളിവുഡിന് പ്രഭുദേവയായി.

ലോകത്തെ ഡാൻസിന്റെ ചരിത്രം ഏറ്റവും കടപ്പെട്ടിരിക്കുന്ന പേരുകളിലൊന്ന് ഫ്രഞ്ച് നർത്തകനായ ജീൻ ജോർജ്ജ് നോവറിന്റേതാണ്. അയാൾ ജനിക്കുന്നത് ഏപ്രിലിലാണ്. ഏപ്രിൽ 29 ന്, ആ ദിവസം ലോകത്തിന് ഇന്റർനാഷണൽ ഡാൻസ് ഡേയാണ്. പ്രഭുദേവ ജനിച്ചതും ഏപ്രിലിലാണ്, 1973 ഏപ്രിൽ 3 ന്. ഡാൻസ് അതിന്റെ ദിവസമാഘോഷിക്കുന്ന മാസത്തിലേ അയാൾക്ക് പിറക്കാനൊക്കൂ, അയാൾ അടിമുടി ഡാൻസാണ്.
തമിഴിലെ മുൻനിര കൊറിയോഗ്രാഫർമാരിലൊരാളായ മുഗൂർ സുന്ദർ ആയിരുന്നു പ്രഭുദേവയുടെ അപ്പ. മണിരത്‌നത്തിന്റെ തിരുടാ തിരുടായിലൂടെ നൃത്ത സംവിധാനത്തിന് അയാൾ ദേശീയ അവാർഡ് നേടിയിട്ടുണ്ട്. അപ്പയെ പ്രഭുദേവയ്ക്ക് പേടിയായിരുന്നു. താൻ ഒരമ്മക്കുട്ടിയായിരുന്നുവെന്ന് പ്രഭുദേവ എപ്പഴും പറയും. അമ്മയുടെ പേര് മഹാദേവമ്മ എന്നായിരുന്നു. ഒരു പരീക്ഷാത്തോൽവിയോടെയാണ് അപ്പയോടുള്ള ഭയം അവസാനിക്കുന്നത്. അത് പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പഴാണ്.
നന്നായി പഠിച്ചിട്ടില്ല, തോറ്റു. അപ്പ തല്ലുമെന്ന് ഉറപ്പാണ്. അന്നു മുഴുവൻ പേടിച്ച് ആ തല്ലും കാത്തിരുന്നു. ബാക്കി പ്രഭുദേവ പറയും, അതു കേൾക്കാനാണ് രസം. ''പതിനൊന്നാം ക്ലാസ് പരീക്ഷയാണ്. ഇനിയെങ്ങനെ സ്‌കൂളിൽ പോകും - എല്ലാവരുടേയും മുഖത്തു നോക്കും എന്നൊന്നുമായിരുന്നില്ല ഞാനന്ന് ചിന്തിച്ചത്, അപ്പ എന്നെ എന്തൊക്കെ ചെയ്യും എന്ന് മാത്രമായിരുന്നു. ഒടുവിൽ അപ്പ വന്നു. എന്റെ ചുമലിൽ കൈവെച്ചു, ഞാൻ അടിമുടി വിറയ്ക്കുന്നുണ്ടായിരുന്നു. അപ്പ ശാന്തനായിപ്പറഞ്ഞു, 'സങ്കടപ്പെടേണ്ട. പഠിക്കാൻ ഇഷ്ടമില്ലാത്തത് പഠിക്കുമ്പോഴാണ് നാം തോൽക്കുന്നത്. നിനക്കിഷ്ടമുള്ളതാണ് പഠിക്കേണ്ടത്. അത് സയൻസോ ചരിത്രമോ നൃത്തമോ സാഹിത്യമോ പെയിന്റിംഗോ എന്തുമാവാം. അത് പഠിപ്പിക്കുന്ന സ്‌കൂളിലാണ് പോകേണ്ടത്. ഇഷ്ടമുള്ള കാര്യങ്ങൾ മാത്രം ചെയ്യൂ' എന്ന്. അന്നുമുതൽ എന്റെ സ്‌കൂൾ അപ്പയായിരുന്നു, അപ്പയുടെ നൃത്തമായിരുന്നു. അതുകൊണ്ട് മാത്രം ഞാൻ ഇവിടെയുണ്ട്.''
രാവിലെ കൃത്യം 6.30 ന് ഡാൻസ് ക്ലാസിൽ പോയിരുന്ന കുട്ടിക്കാലമായിരുന്നു പ്രഭുദേവയുടേത്. ധർമ്മരാജും ഉഡുപ്പി ലക്ഷ്മിനാരായണനുമായിരുന്നു ഗുരുക്കന്മാർ. അവരുടെ കണ്ണ് തെറ്റുമ്പോഴെല്ലാം ഭാരതനാട്യം ചുവടുകൾക്കിടയിൽ നിന്ന് പ്രഭുദേവ മൈക്കിൾ ജാക്‌സൺ ചുവടുകളിലേക്ക് വഴുതി. ''ദൂരെ എവിടെയോ നിന്ന് മൈക്കിൾ ജാക്‌സൺ എന്നെപ്പിടിച്ച് വലിക്കുകയായിരുന്നു. എന്റെ ചുവട് മാറുന്നത് അവർ കണ്ടുപിടിക്കുകയും എന്നോട് ദേഷ്യപ്പെടുകയും ചെയ്യുമായിരുന്നു. പക്ഷേ MJ എന്ന വലിയ വിഗ്രഹത്തിനപ്പുറത്ത് മറ്റൊന്നും എനിക്കുണ്ടായിരുന്നില്ല. ഭരതനാട്യം എന്നെ വല്ലാതെ ബോറടിപ്പിച്ചു. അതെല്ലാം ഇന്നോർക്കുമ്പോൾ സങ്കടമുണ്ട്. എനിക്കറിയാവുന്ന നൃത്തം ധർമ്മരാജ് സാറും ലക്ഷ്മിനാരായണൻ സാറും തന്നത് മാത്രമാണ്. MJഒരു പ്രലോഭനമായിരുന്നു. ഗുരുക്കന്മാർ എന്നെ ഉണ്ടാക്കിയെടുക്കാൻ കഠിന പ്രയത്‌നം ചെയ്യുമ്പോഴും ഞാൻ MJ ആവാനാണ് ശ്രമിച്ചത്. എനിക്ക് ഞാനാവണ്ടായിരുന്നു.''

പിന്നെ തമിഴ് സിനിമ കണ്ടത് അയാൾ MJ ആവുന്നതാണ്. ജെന്റിൽമാനും കാതലനുമെല്ലാം തീയേറ്ററിൽ തീപ്പൊരി വിതറി. ചിക്കു ബുക്ക് ചിക്കു ബുക്ക് റെയിലേയും, മുക്കാല മുക്കാബുലായും, പേട്ടെറാപ്പും, മഞ്ഞക്കാട്ടു മൈനയും, വെണ്ണിലവേയും ഊർവശീ ഊർവശീയുമൊക്കെ അയാളെ ഒരേ സമയം താരവും ജനകീയനുമാക്കി. ഡാൻസുകൊണ്ട് മാത്രം അയാളുണ്ടാക്കിയ ഓളം ലോക സിനിമാക്കൊട്ടകകളുടെ ചരിത്രത്തിൽ ആരുമുണ്ടാക്കിയിട്ടില്ല. അയാൾ ശസ്ത്രക്രിയ നടത്തി ഊരിമാറ്റിയ എല്ലുകളെക്കുറിച്ചുള്ള ചർച്ചകൾ പലയിടത്തും കൊഴുത്തു. എല്ലൂരിയിടത്ത് റബ്ബർ ഫിറ്റ് ചെയ്തു എന്നു വരെ കഥകളുണ്ടായി. എന്തൊക്കെയാണ് ഇവൻ കാട്ടിക്കൂട്ടുന്നത്, ശരീരം നോക്കാതെ ഇങ്ങനെ എത്രകാലമെന്ന് വെച്ചാണ് എന്നൊക്കെ മനുഷ്യർ പരസ്പരം പറഞ്ഞു. കഥകൾ സത്യമായി, അങ്ങനെ അധികകാലമുണ്ടായില്ല. കൈയ്യടികൾക്കും ആർപ്പു വിളികൾക്കുമൊപ്പം ഓരോ നൃത്തത്തിന്റെയും അവസാനം പ്രഭുദേവയെ കാത്തിരുന്നത് കുത്തിത്തുളച്ചു കയറുന്ന കഴുത്ത് വേദനയാണ്. പതിയെ പ്രഭുദേവ കളം മാറ്റിച്ചവിട്ടി തുടങ്ങി.

കൊമേഡിയനായി, കാമുകനായി, സംവിധായനായി, പ്രഭുദേവ പിന്നീട് പലതുമായി. ഇന്ത്യൻ സിനിമയ്ക്ക് ഇന്നയാൾ അപാരശേഷിയുള്ള ഒരു ബഹുമുഖ പ്രതിഭയാണ്. പക്ഷേ എനിക്കയാൾ ഡാൻസിംഗ് ദേവനാണ്. അയാൾ ജനിച്ചതിന് ശേഷമാണ് എന്റെ നാട്ടിൻ പുറത്ത് സ്റ്റേജ് ഡാൻസുകൾ ജനിച്ചത്. ബ്രേക്ക് ഡാൻസ് കളിക്കുന്ന ചെക്കന്മാരെക്കാണാൻ ഉത്സവപ്പറമ്പുകളിൽ പോയിരുന്ന കൂട്ടുകാരികളുണ്ട് എനിക്ക്. എത്രയെത്ര നാടകട്രൂപ്പുകളെയാണ് അയാൾ തകർത്തു കളഞ്ഞത്. മെലഡികളിൽ വിരാജിച്ചിരുന്ന സംഗീത സാമ്രാട്ടുകളെ അയാൾ ആർക്കും വേണ്ടാത്തവരാക്കിക്കളഞ്ഞു. വൈറ്റ് & വൈറ്റിട്ട് ഗാനമേളകളിൽ പാടാനെത്തിയിരുന്ന ഗ്രാമീണ യേശുദാസുമാരെ രണ്ടാം തരക്കാരാക്കി. കഥാപ്രസംഗക്കാരെ വീട്ടിലിരുത്തി. അടിപൊളി എന്ന വാക്കിനെ ജനകീയവൽക്കരിച്ചത് പ്രഭുദേവയാണ്. ഇങ്ങനെയൊരു സംസ്‌കാര നിർമ്മിതി സാധ്യമാക്കാൻ സാക്ഷാൽ മൈക്കിൾ ജാക്‌സണുവരെ കഴിഞ്ഞിട്ടുണ്ടാവില്ല.
ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലുമെല്ലാം ഇന്ന് കാണുന്ന രൂപത്തിലുള്ള ഈ സിനിമാറ്റിക് ഡാൻസ് എന്നുണ്ടായതാണ്? ഈ ഡാൻസായിരുന്നോ നസീറും ജയനും ചെയ്തത്? ഇതായിരുന്നോ രവീന്ദ്രന്റെ ഡാൻസ്? രാജ് കപൂറും ദേവാനന്ദും, പോട്ടെ അമിതാബ് ബച്ചൻ പോലും ചെയ്തത് ഈ ഡാൻസാണോ? എം.ജി.ആറിന്റെയും ജെമിനി ഗണേശന്റെയും എൻ.ടി.രാമറാവുവിന്റെയും രാജ്കുമാറിന്റെയും ചുവടുകൾ ഇങ്ങനെയായിരുന്നോ? കാലത്തിനനുസരിച്ച് നൃത്തം മാറിയിട്ടുണ്ട് എന്ന് നാമുത്തരം കണ്ടെത്തിയേക്കും. സത്യമതല്ല. കാലം പുതിയ ചുവടുകൾ സൃഷ്ടിക്കുന്നില്ല. കാലം ചില മനുഷ്യരെയാണ് സൃഷ്ടിക്കുന്നത്. ബാക്കിയെല്ലാം അവരുണ്ടാക്കുന്നതാണ്. മറ്റൊരു ദേശത്തേയും സിനിമകളിൽ കാണാൻ കഴിയാത്ത ഒരു ഡാൻസ് കൾച്ചറുണ്ട് ഇന്നിന്ത്യൻ സിനിമയ്ക്ക്. ആ കൾച്ചറിൽ പ്രഭുദേവയുടെ കൈയ്യൊപ്പുണ്ട്. ഡാൻസർ പ്രഭുദേവയായി ഒരിടക്കാലത്ത് വന്നു പോയേ ഉള്ളൂ അയാൾ. പക്ഷേ ആ പോക്ക് അയാൾക്ക് മുമ്പെന്നും ശേഷമെന്നും സിനിമയെ കൃത്യമായി വിഭജിച്ചു കൊണ്ടായിരുന്നു. സത്യമിതൊക്കെയാണ്, പക്ഷേ ചരിത്രം പ്രഭുദേവയെ ഇങ്ങനെയൊക്കെ അടയാളപ്പെടുത്തുമോ?

Comments