സി.ബി.എസ്.ഇ. പരീക്ഷ
എന്തിനാണ്
ഒബ്‌ജക്റ്റീവ് ടൈപ്പാക്കുന്നത്?
സി.ബി.എസ്.ഇ. പരീക്ഷ എന്തിനാണ് ഒബ്‌ജക്റ്റീവ് ടൈപ്പാക്കുന്നത്?
കോവിഡാനന്തര വിദ്യാഭ്യാസം കേവലം ക്ലാസ് മുറിയില്‍ നിന്ന് വീട്ടിലേക്കുള്ള പാഠഭാഗങ്ങളുടെ വിനിമയം മാത്രമല്ല, മറിച്ചു സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് മാറുന്ന പരിസ്ഥിതിയെ, മനസ്സിലാക്കി അതിലെ വെല്ലുവിളികളെ ഏറ്റെടുത്തു സര്‍ഗാത്മകമായ ശേഷികള്‍ ആര്‍ജ്ജിച്ചു ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കാം എന്ന് സ്വയം മനസ്സിലാക്കലാണ്. പരീക്ഷകളും പരീക്ഷണങ്ങളുമില്ലാത്ത ഒരന്തരീക്ഷം നമ്മുടെ കുഞ്ഞുങ്ങള്‍ക്കുണ്ടാവട്ടെ. സി.ബി.എസ്.ഇ. പരീക്ഷ, മത്സര പരീക്ഷകളെപ്പോലെ ഒബ്‌ജെക്റ്റീവ് ടൈപ്പാകുമ്പോള്‍ വിദ്യാർഥികളെ അത് എങ്ങനെ ബാധിക്കും എന്ന അന്വേഷണം
8 Dec 2021, 12:33 PM
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ടേം വണ്‍ പരീക്ഷകള്‍ ഒബ്ജക്റ്റീവ് ടൈപ്പാക്കാന്‍ സി.ബി.എസ്.ഇ തീരുമാനിച്ചിരിക്കുകയാണ്. മുമ്പത്തേതില്‍നിന്ന് ഭിന്നമായി ഈ അക്കാദമിക വര്‍ഷം മുതല്‍ ബോര്‍ഡ് പരീക്ഷകള്‍ രണ്ടു തവണയായി നടത്തുമെന്നും ടേം വണ്‍ ബോര്‍ഡ് പരീക്ഷ അസസ്‌മെന്റ് പൂര്‍ണമായും ഒബ്ജക്റ്റീവ് ടൈപ്പില്‍ ആയിരിക്കുമെന്നുമാണ് തീരുമാനം. 90 മിനിറ്റായിരിക്കും പരീക്ഷാസമയം. ടേം 2 പരീക്ഷ 2022 മാര്‍ച്ച്- ഏപ്രില്‍ മാസത്തിലായിരിക്കും നടത്തുക. ഇത് സബ്ജക്റ്റീവ്- ഒബ്ജക്റ്റീവ് ടൈപ്പ് ആയിരിക്കും- സി.ബി.എസ്.ഇ സര്‍ക്കുലറില്‍ പറയുന്നു.
പുതിയ ഒബ്ജക്റ്റീവ് ഫോര്‍മാറ്റില്‍, വായനക്കുള്ള സമയം അഞ്ചുമിനിറ്റ് കൂട്ടിയിട്ടുണ്ട്. ചോദ്യങ്ങള്‍ വായിച്ചുനോക്കാനും ശരിയായ ഉത്തരം തെരഞ്ഞെടുക്കാനും ഇത് വിദ്യാര്‍ഥികളെ സഹായിക്കുമെന്ന് സി.ബി.എസ്.ഇ പറയുന്നു. സബ്ജക്റ്റീവ് രീതിയേക്കാള്‍ കൂടുതല്‍ സ്‌കോര്‍ ചെയ്യാനും കുട്ടികളുടെ സമ്മര്‍ദവും പേടിയും കുറയ്ക്കാനും ഒബ്ജക്റ്റീവ് രീതി സഹായിക്കുമെന്നാണ് ഒരു വാദം. എന്നാല്‍, ഇത് കുട്ടികളിലെ ക്രിയാത്മ ചിന്താശേഷി ഇല്ലാതാക്കുമെന്നും വൈജ്ഞാനികമായ ഗ്രാഹ്യശേഷി ദുര്‍ബലമാക്കുമെന്നുമുള്ള മറുവാദവുമുണ്ട്.
പരീക്ഷാ പരിഷ്‌കാരങ്ങള്‍ എങ്ങനെയാണ് കുട്ടികളെ ബാധിക്കുക എന്നത് ഗൗരവത്തോടെ ആലോചിക്കേണ്ട വിഷയമാണ്. ഭൂരിഭാഗം കുട്ടികളും അതുവരെ ശീലിച്ച എഴുത്തു പരീക്ഷയില്‍ നിന്ന് അവരെ ശരിയോ തെറ്റോ എന്ന് വിവക്ഷിച്ചെടുക്കാനുള്ള സങ്കീര്‍ണമായ അവസ്ഥയിലേക്ക് നയിക്കുന്ന മാറ്റത്തിന്റെ ഒന്നാം ഘട്ടം കഴിഞ്ഞിരിക്കുകയാണ്. ഭൂരിഭാഗവും ഗ്രഹിക്കാന്‍ കഴിയാത്തതും സിലബസില്‍ ഒതുങ്ങാത്തതുമായിരുന്നെന്നാണ് വസ്തുത. നേടുന്ന അറിവിനെ വീണ്ടും വീണ്ടും പരീക്ഷിച്ച് തോല്‍പിച്ചു സായൂജ്യമടയുന്ന ഈ പരീക്ഷകളുടെ ആവശ്യവും അടിസ്ഥാനവുമെന്ത്?
ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. മനുഷ്യബുദ്ധിയെ നിര്‍മിത ബുദ്ധി കീഴടക്കിക്കൊണ്ടിരിക്കുന്നു. വിവരങ്ങളൊക്കെ ഒരു വിരല്‍ത്തുമ്പില്‍ ഒതുങ്ങി നില്‍ക്കുന്നു. ലോകം പുതിയ വിദ്യാഭ്യാസ രീതികളിലേക്കു അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. എന്നിട്ടും ഇപ്പോഴും പ്രൈമറി തലം മുതല്‍ ഉന്നത വിദ്യാഭ്യാസ തലം വരെ വിദ്യാഭ്യാസ പ്രക്രിയ എന്നത് പരീക്ഷ എന്ന ഒറ്റ അജണ്ടയില്‍ തടഞ്ഞു നില്‍ക്കുന്നു.
അതും ഒന്നും രണ്ടും വര്‍ഷം പഠിപ്പിക്കുന്നത് മുഴുവന്‍ ഓർമിച്ചുവച്ച് ഒന്നോ രണ്ടോ മണിക്കൂറുകൊണ്ട് കടലാസില്‍ എഴുതുന്ന എന്നോ ഉപേക്ഷിക്കേണ്ട ഒന്ന്. അഡ്മിഷന്‍ മുതല്‍ പഠന പ്രക്രിയയില്‍ തുടങ്ങി തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പോലും കേവലം അറിവ്, ജ്ഞാനം എന്നിവ അളക്കാന്‍ എഴുത്തിനെയും ഓർമശക്തിയെയും അടിസ്ഥാനപ്പെടുത്തുന്നു. അതിനുശേഷം വീണ്ടും ഒന്നോ രണ്ടോ വര്‍ഷം. പഴയതൊക്കെ മറന്നു വീണ്ടും കുറെ പഠിക്കുന്നു. വീണ്ടും പരീക്ഷ. ഓർമയുള്ളവർ ബുദ്ധിമാന്മാർ. വിജയി. കേമന്‍.
വിദ്യാഭ്യാസമെന്നത് കേവലം അറിവ് നിര്‍മിക്കുന്ന ശാസ്ത്രമെന്ന രീതിയില്‍ മാറുമ്പോള്‍ അതിന്റെ സാമൂഹ്യവും സാംസ്‌കാരികവും പാരിസ്ഥിതികവുമായ തലം അന്യമാകുന്ന കാഴ്ച ലോകത്തെങ്ങും കാണുന്നു. അതിന്റെ ഫലം അഥവാ പ്രത്യാഘാതം സ്വര്‍ത്ഥതയായും, ഗര്‍വായും അഴിമതിയായും, ഞാനെന്ന ഒരേയൊരു ചിന്തയായും പരിണമിച്ചു ചുറ്റിനെയും സംശയത്തോടെ വീക്ഷിക്കുന്ന ഒന്നിലേക്കു എത്തിക്കുമ്പോഴും നാം എന്തുകൊണ്ട് നമ്മുടെ വിദ്യാഭ്യാസ പ്രക്രിയകളെ ജ്ഞാനവും ചിന്തയും പ്രശ്‌ന പരിഹാരവുമെന്ന ത്രിമാന പ്രക്രിയയില്‍ വികസിപ്പിക്കാതെ പഠനം, പരീക്ഷ, ബുദ്ധിമാന്‍- മണ്ടന്‍ എന്നിങ്ങനെ നിര്‍വചിക്കുന്നു.

സ്വയം തിരിച്ചറിയുകയും ചുറ്റുപാടിനെ വിജയിക്കുകയും ചെയ്യുമ്പോഴാണ് അറിവ് തിരിച്ചറിവാകുന്നത്. ചുറ്റുപാടുകളിലേക്കു ഇറങ്ങി ചെല്ലുമ്പോഴാണ് നൈതികത മനസ്സുകളിലുള്‍ച്ചേര്‍ന്നു നില്‍ക്കുക. നീതിബോധമാണ് അന്യനെ പരിഗണിക്കുക, ചുറ്റുപാടിനെ കരുതലോടെ കൈകാര്യം ചെയ്യുക എന്നതിലേക്ക് നമ്മെ എത്തിക്കുന്നത്. ഇതില്ലെങ്കില്‍ നാം ആരാണ്. കേവലം യന്ത്രങ്ങള്‍ മാത്രം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫാക്ടറികളും അധ്യാപകന്‍ തൊഴിലാളിയും വിദ്യാര്‍ഥികള്‍ ചരക്കുകളും. അവരുടെ സങ്കല്പങ്ങള്‍, സ്വപ്നങ്ങള്‍, സര്‍ഗാത്മകത വികസിക്കേണ്ടതുണ്ട്. അതിന് നിര്‍ഭയമായി, സ്വസ്ഥമായി, അന്വേഷിച്ചു കണ്ടെത്തേണ്ടതുണ്ട്. അതു സാധിക്കണമെങ്കില്‍ നമ്മുടെ വിദ്യാര്‍ഥികളെ ഓര്‍മ ശക്തിയില്‍ എഴുത്തില്‍ വരയില്‍ പരീക്ഷിക്കരുത്. അത് യന്ത്രങ്ങള്‍ ചെയ്യട്ടെ. അതിനപ്പുറം ഈ ലോകത്തെ, ലോകത്തിനു വേണ്ടതൊക്കെ സൃഷ്ടിച്ചെടുക്കേണ്ടതിനെക്കുറിച്ചു അവര്‍ അന്വേഷിക്കട്ടെ, അതിനുതകുന്നതായിരിക്കണം കലാലയങ്ങള്‍.
അനുഭവങ്ങളാണ് വിദ്യാഭ്യാസം. കൃത്രിമമായ ചിന്താധാരകളെക്കൊണ്ട് നിര്‍ബന്ധിച്ചു ഏല്‍പ്പിക്കുന്നതല്ല വിദ്യാഭ്യാസം. കൃത്രിമമായ അറിവിന്റെ നിര്‍മ്മാണവും വിനിമയവും മനുഷ്യനെ സ്വാര്‍ത്ഥനും ഭീരുവും അസ്വസ്ഥനുമാക്കുവാന്‍ മാത്രമേ പ്രേരിപ്പിക്കൂ. അവർക്ക് തങ്ങളെക്കുറിച്ചുമാത്രമേ അപ്പോള്‍ ചിന്തിക്കാനാവൂ, തന്റെ സമ്പത്തിനെക്കുറിച്ചും. സമ്പത്ത് കൊണ്ടു മാത്രം ആത്യന്തികമായി ജീവിതത്തിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്ന് എത്രയോ സംഭവങ്ങള്‍ അല്ലെങ്കില്‍ എത്രയോ ദൃഷ്ടാന്തങ്ങള്‍ നമുക്ക് മുന്നിലുണ്ട്. എന്നാല്‍ ഇത്തരം പ്രതിസന്ധികളിലും നേരിട്ടല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴി എങ്കിലും അറിവ് വാങ്ങാം എന്ന സങ്കുചിത ചിന്ത മാത്രമാണ് ഇപ്പോഴും മേന്മകളായി നാം ഈ പ്രതിസന്ധി കാലത്തെ വിദ്യാഭ്യാസപ്രക്രിയകളെ ക്കുറിച്ച് ചിന്തിക്കുന്നത് എന്നത് ഏറെ ദുഃഖകരമാണ്.
ഒരു കോവിഡ് അനന്തര വിദ്യാഭ്യാസ ചിന്തയില്‍ ഒരു പക്ഷെ ഏറ്റവും പ്രധാനം നമ്മുടെ കുട്ടികളെ സാമൂഹികവും ധാര്‍മികവും മാനസികമായി വളര്‍ത്തിയെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുക എന്നതാണ്. അങ്ങിനെ കുട്ടികളെ വളര്‍ത്തിയെടുക്കുമ്പോള്‍ മാത്രമേ നമുക്ക് അവരെ നല്ല സാമൂഹ്യ ജീവികളും രാജ്യസ്‌നേഹികളും സ്വസ്ഥവും സന്തോഷ പ്രദവുമായ കുടുംബജീവിതം നയിക്കുന്നവരുമായി രൂപാന്തരപ്പെടുത്താന്‍ കഴിയൂ. ഇത്തരം ചിന്ത രക്ഷിതാക്കളിലും അധ്യാപകരിലും വിദ്യാഭ്യാസ പ്രവര്‍ത്തകരിലും ഉണ്ടാവേണ്ടതുണ്ട്.
പഴകി ദ്രവിച്ച ആശയങ്ങള്‍ അര്‍ത്ഥമറിയാതെ ഉരുവിടുവിക്കുന്ന, തന്റെ കൊച്ചുകുട്ടിയുടെ ആംഗലേയഭാഷ പാടവം മറ്റുള്ളവരെ കാണിച്ച് നിര്‍വൃതി അടയുന്ന, ഇഷ്ടമില്ലാത്തത് പഠിച്ചു സ്വാര്‍ത്ഥതയും അഴിമതിക്കാരും, ഭീരുവുമായി മാറുന്ന ജീര്‍ണിച്ച വിദ്യാഭ്യാസചിന്തകള്‍ നാം ഇപ്പോഴെങ്കിലും മാറ്റേണ്ടതുണ്ട്. വെല്ലുവിളികളെയും അനിശ്ചിതത്വങ്ങളെയും നേരിടാനുള്ള ഊര്‍ജം അവര്‍ക്ക് ലഭിക്കേണ്ടതുണ്ട്. സര്‍ഗ്ഗ ശേഷികള്‍ ചെറുപ്പത്തിലെ പ്രോത്സാഹിപ്പിക്കപ്പെടണം. ഓരോന്നും അനുഭവിച്ചും കണ്ടും കേട്ടും സ്വയം മനസ്സിലാക്കി മുന്നേറുവാന്‍ കുട്ടികള്‍ക്ക് കഴിയണം. അവരുടെ സഹജമായ പ്രേരണകളെ കടിഞ്ഞാണിട്ട് അതിരാവിലെ അവരെ പട്ടാളക്കാരനെപ്പോലെ പറഞ്ഞയച്ചു അവസാനം സ്വാര്‍ത്ഥനും ഭീരുവുമാക്കി മാറ്റുന്ന രീതി അവസാനിപ്പിക്കണം. വൈവിധ്യമായ പ്രകൃതി, ചുറ്റുപാടുമുള്ള ബന്ധു ജനങ്ങള്‍, അച്ഛന്‍, അമ്മ, സഹോദരങ്ങള്‍, മരങ്ങള്‍, പൂമ്പാറ്റ, മറ്റു പ്രകൃതിയിലെ ജീവീയ അജീവീയ ഘടകങ്ങള്‍ അവയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട്, അന്തര്‍ലീനമായ കഴിവുകള്‍ വികസിപ്പിക്കാന്‍ ഉതകുന്ന രീതിയില്‍, വിദ്യാഭ്യാസത്തെ രൂപാന്തരപ്പെടുത്തേണ്ടതില്ലേ എന്ന ചിന്ത എന്തുകൊണ്ടോ ഇപ്പോഴും നമുക്ക് പരിഗണനാര്‍ഹമാവാത്തതെന്തുകൊണ്ടാണ്?
ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം വളര്‍ത്തി ആത്മസംയമനവും സ്വഭാവ സംസ്‌കരണവും സാമൂഹ്യബോധവും കൈവരുത്തി, ജീവിതത്തിന്റെ എല്ലാ തുറകളിലും ഉള്ള ബാധ്യതകള്‍ നിറവേറ്റാനുള്ള പ്രേരണയും പരിശീലനവും നമ്മുടെ കുട്ടികള്‍ക്ക് നല്‍കുമ്പോള്‍ മാത്രമേ വിദ്യാഭ്യാസം അതിന്റെ പ്രായോഗിക ലക്ഷ്യ പ്രാപ്തി കൈവരിക്കുകയുള്ളൂ.
കേവലം പരീക്ഷ കേന്ദ്രീകൃത രീതിയില്‍ നിന്നും നമ്മുടെ യുവ തലമുറയെ മോചിപ്പിച്ച് അവരുടെ തനതു നൈപുണികളെ ശാസ്ത്ര സാങ്കേതിക വാ ണിജ്യ മേഖലകളില്‍ പുതിയ ആശയ രൂപീകരണത്തിനും ഒപ്പം സംരംഭകത്വ വികസനത്തിനും ഉപയുക്തമാക്കാന്‍ കഴിയണം.
കോവിഡാനന്തര വിദ്യാഭ്യാസം കേവലം ക്ലാസ് മുറിയില്‍ നിന്ന് വീട്ടിലേക്കുള്ള പാഠഭാഗങ്ങളുടെ വിനിമയം മാത്രമല്ല, മറിച്ചു സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് മാറുന്ന പരിസ്ഥിതിയെ, മനസ്സിലാക്കി അതിലെ വെല്ലുവിളികളെ ഏറ്റെടുത്തു സര്‍ഗാത്മകമായ ശേഷികള്‍ ആര്‍ജ്ജിച്ചു ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കാം എന്ന് സ്വയം മനസ്സിലാക്കലാണ്.
പരീക്ഷകളും പരീക്ഷണങ്ങളുമില്ലാത്ത ഒരന്തരീക്ഷം നമ്മുടെ കുഞ്ഞുങ്ങള്‍ക്കുണ്ടാവട്ടെ. അവരെ ഓര്‍മ ശക്തിയെന്ന ഒരേയൊരു അളവുകോലില്‍ കേമനെന്നും പാഴെന്നും തരം തിരിക്കുന്ന പഴകി ദ്രവിച്ച ആശയങ്ങള്‍ നമുക്ക് മറക്കാം. ഈ ലോകത്തിന്റെ അതിരുകളോളം അവരുടെ ചിന്തകള്‍, സ്വപ്നങ്ങള്‍ വളരട്ടെ.
സംസ്ഥാന വിവരാവകാശ റിസോഴ്‌സ് പേഴ്‌സണും ഐ. എം. ജി അക്രഡിറ്റഡ്മാനേജ്മെൻറ് പൊതുഭരണ റിസോഴ്‌സ് പേഴ്‌സണുമാണ് ലേഖകന്‍
കെ.വി. മനോജ്
May 07, 2022
8 Minutes Read
Think
Apr 30, 2022
4 Minutes Read
Think
Apr 28, 2022
2 Minutes Read
സ്മിത പന്ന്യൻ
Apr 27, 2022
2 Minutes Read
മനില സി.മോഹൻ
Apr 17, 2022
5 Minutes Watch
ഐശ്വര്യ കെ.
Apr 07, 2022
3 Minutes Read