കോവിഡും ‘രംഗബോധമില്ലാത്ത കോമാളികളും'

മരണവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളില്ലാതെ തങ്ങൾക്ക് വേണ്ടപ്പെട്ടവർ ലോകത്തോട് വിടപറയുന്നത് അടുപ്പമുള്ളവരുടെ വേദനക്ക് ആക്കം കൂട്ടും, അവരുടെ വൈകാരിക ആഘാതം വർദ്ധിപ്പിക്കും. ഇതുണ്ടാക്കാവുന്ന ആശങ്ക ചിലപ്പോൾ ദീർഘകാലം നീണ്ടുനിൽക്കുന്ന ശാരീരിക- മാനസിക പ്രത്യാഘാതങ്ങൾക്ക് കാരണമാകും. അതിനാൽ, കോവിഡു മൂലം മരിച്ചവർക്ക് ഉചിതമായ വിടവാങ്ങലും മരണാനന്തര ശുശ്രൂഷകളും നൽകണം. അവരുടെ വീട്ടുകാരോടും ബന്ധുക്കളോടും അവഗണന അരുത്, അവരെ ഒറ്റപ്പെടുത്തി 'പൊരിവയിലത്ത്' നിർത്തരുത്- കോവിഡ് ബാധിച്ച് മരിച്ചവരുടെ മുഖം കാണാൻ ബന്ധുക്കൾക്ക് അനുവാദം നൽകിയ സർക്കാർ മാർഗനിർദേശത്തിന്റെ വെളിച്ചത്തിൽ, മൃതദേഹം ചടങ്ങുകളനുസരിച്ച് സംസ്‌കരിക്കാനുള്ള മാർഗങ്ങൾ വിശദീകരിക്കുകയാണ് ലേഖകൻ

കുറച്ച് മാസങ്ങളായി മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും പിടിച്ചുകുലുക്കുകയാണ് കോവിഡ്. രോഗം നിർണയിക്കപ്പെട്ടശേഷം വേണ്ടപ്പെട്ടവരിൽനിന്ന് ദിവസങ്ങളോളം അകന്ന്, ഐസൊലേഷൻ മുറികളിൽ, മനുഷ്യരുടെ മുഖം പോലും കാണാനാകാതെ, ബന്ധുജനങ്ങളോട് ഒരു വാക്കുപോലും പറയാനാകാതെ, അവരോട് കണ്ണുകൊണ്ടുപോലും ഒന്നു വിടപറയാതെയാണ് അവർ യാത്രയാകുന്നത്. ഭൗതികശരീരം പോലും അടുത്തുള്ളവരുടെ വിരൽസ്പർശമോ, ചുംബനം പോയിട്ട് ഒരു തലോടൽ പോലുമോ ഏറ്റുവാങ്ങാനാകാതെയാണ് സംസ്‌കരിക്കപ്പെടുന്നത്.

‘ഐസൊലേഷൻ വാർഡിലൂടെയാണ് ജീവിതത്തിന്റെയും മരണത്തിന്റെയും ഭൂമദ്ധ്യരേഖ മരുഭൂമികളും ഹിമ ധ്രുവങ്ങളും കടന്നുപോകുന്നത്. അവരുടെ (മനസ്സിന്റെ) താപനിലയുടെ ചാപല്യങ്ങൾ ഒരു ഡോക്ടർക്കും മനസ്സിലാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല' (സച്ചിദാനന്ദനോട് കടപ്പാട്) എന്നും ചിലപ്പോൾ തോന്നിയേക്കാം. മരണത്തിൽ പോലും ഭാഗ്യമില്ലാത്തവർക്കുമാത്രമല്ല, അവരുടെ പ്രിയപ്പെട്ടവർക്കും പാൻഡെമിക് ആഘാതകരമായ അനുഭവമാണ്.

എല്ലാത്തിനുമുപരി, കോവിഡ് ജീവൻ മാത്രമല്ല, പ്രിയപ്പെട്ടവരോട് വിട പറയാനുള്ള കുടുംബങ്ങളുടെ അവസാന അവസരം കൂടി കവർന്നെടുക്കുന്നു. അതിനാൽ, മരണമുണ്ടാക്കുന്ന ആഘാതം ഇരട്ടിക്കുന്നു. മരിച്ചവരിൽനിന്ന് വൈറസ് പകർച്ച അത്ര സാധ്യമല്ലെങ്കിലും ജീവിച്ചിരിക്കുന്നവർ അടുത്ത് കൂടുമ്പോൾ വൈറസ് വ്യാപനം ഉണ്ടാകാനിടയുണ്ട്. എങ്കിലും, മരിച്ചുകഴിഞ്ഞാൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ഒരു തരത്തിൽ അടുത്ത ബന്ധുക്കൾക്ക് പ്രിയപ്പെട്ടവരെ എല്ലാതരത്തിലും നഷ്ടപ്പെടുത്തുന്നുണ്ട്, അവർക്ക്​ അന്ത്യാഞ്ജലി അർപ്പിക്കാനോ അവസാന ചടങ്ങ് നടത്താനോ കഴിയുന്നില്ല.

മാത്രമല്ല, മൃതശരീരങ്ങളിൽ നിന്ന് വൈറസ് പിടിപെടുകയും പിന്നീട് അത് പടരുകയും ചെയ്യുമെന്ന അമിത ഭയം വ്യാപക ഉൽക്കണ്ഠക്കും കാരണമായിട്ടുണ്ട് പുതിയ SARS-CoV-2 പാൻഡെമിക്കിന്റെ പശ്ചാത്തലത്തിൽ, മരണത്തെക്കുറിച്ച്- മരിക്കുന്ന പ്രക്രിയയുടെ ‘മനഃശാസ്ത്രപരവും നരവംശശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവും വൈദ്യശാസ്ത്രപരവുമായ' വീക്ഷണത്തെക്കുറിച്ച് ആഴത്തിലുള്ള ചിന്ത ആവശ്യമാണ്. പ്രത്യേകിച്ച് Public Health of dying എന്നൊരു ശാസ്ത്രശാഖയും വളർന്നുവരുന്നുണ്ട്. കോവിഡ്- 19 ഈ പ്രതീകാത്മകതകളും സൂചകങ്ങളും അർത്ഥങ്ങളും പുനഃക്രമീകരിക്കാൻ ശ്രമിക്കുമ്പോൾ തന്നെ ഈ പ്രക്രിയകളുടെ അഭാവം ആളുകളുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നും അറിയേണ്ടതുണ്ട്. അതിനുള്ള ചില ചിന്തകൾക്കാണ് ഈ ലേഖനം ശ്രമിക്കുന്നത്.

മരണം ഒരു പൊതു- സംഘടിത ചടങ്ങായിരുന്നു

ജനനം പോലെ ജീവിതത്തിൽ അന്തർലീനമായിരുന്നിട്ടും മരണവും മരിക്കുന്ന പ്രക്രിയയും അത്യന്തം ഉൽകണ്ഠ, ഭയം, വേദന എന്നിവ ഉണ്ടാക്കുന്ന മാനുഷിക പ്രതിഭാസങ്ങളാണ്. മരണത്തോടുള്ള ആളുകളുടെ പ്രതികരണങ്ങൾ അവരുടെ വ്യക്തിപരമായ വിശ്വാസങ്ങൾ, സാമൂഹിക- ദാർശനികങ്ങൾ, അവരുടെ സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ടതായിരിക്കും. കോവിഡ് വ്യാപനത്തോടെ, മരണത്തെ കുറിച്ചുള്ള വിചാരങ്ങൾ തീവ്രമായി എന്നു പറയാം. അത്, മരിക്കുന്നവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മാനസിക ക്ലേശം വർധിപ്പിക്കുകയാണ് ചെയ്യുന്നത്.

മനുഷ്യർ, മരണം അഭിമുഖീകരിക്കുന്ന പ്രക്രിയ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായി ഒരാൾ മുഴുകിയിരിക്കുന്ന ഇഴകളുമായി ചേർന്നുകിടക്കുന്നതാണ്. മധ്യകാലഘട്ടത്തിൽ പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതി വരെ, മരണം എന്ന പ്രക്രിയ ആളുകളുടെ ദൈനംദിന ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു. ജീവിച്ചിരിക്കുന്നവരും മരിക്കുന്നവരും തമ്മിൽ, നേരിട്ടു കാണപ്പെടുന്ന ബന്ധം കുടുംബങ്ങളിൽ നിലനിന്നിരുന്നു. ആശുപത്രികൾ ഇല്ലാതിരുന്ന അന്നൊക്കെ കുടുംബാംഗങ്ങൾക്കിടയിൽ തന്നെ കൺവെട്ടത്ത്, പൊതുവിടത്ത് പരസ്യമായിട്ടാണ് ഒരാൾ മരിച്ചിരുന്നത്.

പൊതുവായി മരിക്കുന്നരീതി (Public death) പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനംവരെ തുടർന്നു. മരണം ഒരു പൊതു- സംഘടിത ചടങ്ങായിരുന്ന ഈ കാലങ്ങളിൽ, മരണത്തിനുമുമ്പുള്ള നിമിഷം മരിക്കുന്നവർക്കും പരിചിതമായിരുന്നു. കൂടാതെ, അവരുടെ മുറിയിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യം അനിവാര്യവുമായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടോടുകൂടിയാണ്, അഥവാ ആശുപത്രികളുടെ വരവോടെയാണ് മരിച്ചവരെ അതിജീവിച്ചവരിൽ നിന്ന് വേർപെടുത്താൻ തുടങ്ങിയത്, നിലവിളിയിലൂടെ വേദനയും വികാരങ്ങളും പ്രകടമാക്കാൻ തുടങ്ങിയത് എന്നാണ് ചരിത്രം വെളിപ്പെടുത്തുന്നത്.

അതിനാൽ, മരണത്തെ കുറിച്ചുള്ള മതസങ്കൽപങ്ങൾക്കനുസരിച്ച് ഈ ആചാരങ്ങൾ /ചടങ്ങുകൾ പ്രാദേശികമായി കാലക്രമേണ പുനർനിർമിക്കപ്പെട്ടു. ഇവ ഓരോ കാലഘട്ടങ്ങളിലെ ആളുകളുടെ വിശ്വാസങ്ങളെയും അവരുടെ മാനസികാരോഗ്യത്തെയും പ്രതിഫലിപ്പിക്കുന്നുണ്ട്. വാസ്തവത്തിൽ, ശാസ്ത്രത്തോടൊപ്പമുള്ള മനുഷ്യരുടെ ചികിത്സാമുന്നേറ്റങ്ങളും സാങ്കേതിക മുന്നേറ്റവും ആയുസ് നീട്ടലിനെയും അകാലവും പെട്ടെന്നുള്ള മരണത്തെയും അഭിമുഖീകരിക്കുക എന്ന സ്വാഭാവികത ഇല്ലാതാക്കി. വിധി മറികടന്ന് മരണം അതിജീവിക്കുന്ന അവസ്ഥയായി മാറി.

ചിലപ്പോൾ കൃത്രിമ ഉപകരണങ്ങൾ കൊണ്ടും അവയവങ്ങൾ തന്നെ മാറ്റിവെച്ചും മരണം നീട്ടിവെക്കാനും തിരിച്ചെടുക്കാനും മനുഷ്യർ കഴിവുനേടി. ഇത് മനുഷ്യരെ മരണത്തെ കൂടുതൽ ഭയപ്പെടുന്നവരാക്കുകയും ആ യാഥാർഥ്യം ഉൾക്കൊള്ളാൻ വിഷമിക്കുന്നവരായും മാറ്റിയിരിക്കാം. അങ്ങനെ, വൈദ്യശാസ്ത്ര പരിജ്ഞാനത്തിൽ ശാസ്ത്ര-സാങ്കേതിക മുന്നേറ്റത്തോടെ മനുഷ്യ സമൂഹം ആരോഗ്യ സംരക്ഷണത്തിന്റെ ഒരു ഉപഭോക്താവായി. എന്നിരുന്നാലും, മരണവും മരണഭയവും ഇപ്പോഴും ജീവിതത്തിൽ അന്തർലീനമായി ഒളിഞ്ഞിരിക്കുന്നു.

ഇപ്പോഴുള്ള അറിവുവെച്ച് ചരിത്രാതീതകാലത്ത്, നിയാണ്ടർതാൽ മനുഷ്യർതൊട്ട് ശവസംസ്‌കാര ചടങ്ങുകൾ നടത്തിയിരുന്നതായി തെളിവ് ലഭിച്ചിട്ടുണ്ട്. അവർ മരണത്തെ മനുഷ്യജീവിതത്തിന്റെ അന്തിമമായി (End) വിശ്വസിച്ചിരുന്നില്ല, മറിച്ച് ഭൂമിയിലെ ജീവനുള്ള ലോകത്തിൽ നിന്ന് മറ്റൊരു ആത്മീയരാജ്യത്തിലേക്കുള്ള പരിവർത്തനമായിട്ടാണ് അവ നിർവഹിച്ചിരുന്നത്.

സംസ്‌കാര ചടങ്ങുകൾ ലോകത്തെല്ലാ ഇടങ്ങളിലും ഉണ്ട്, ഓരോ ഇടങ്ങളിലും മത വിശ്വാസം, സംസ്‌കാരം എന്നിവയനുസരിച്ച് വ്യത്യസ്തവുമാണ്. ക്രിസ്തു മതാചാര പ്രകാരം മനുഷ്യൻ മണ്ണാകുന്നതും അതിനാൽ മണ്ണിലേക്കുതന്നെ മടങ്ങേണ്ടതുമാണ്. ഇതുപ്രകാരം സംസ്‌കാരം മണ്ണിൽ കുഴിച്ചുമുടലാണ്. ഇസ്‌ലാമും മണ്ണിൽ തന്നെ ഖബറടക്കുന്നു. ഹിന്ദുമതപ്രകാരം ശരീരം ദഹിപ്പിക്കപ്പെടുകയും പിന്നെ ചാരമെടുത്ത് നദികളിലോ/ സമുദ്രത്തിലോ ഒഴുക്കുകയും ചെയ്യുന്നു.

മരണ ശേഷം ആത്മാവ് സ്വർഗത്തിലെത്തുമെന്ന് വിശ്വാസമുള്ളവർ ശരീരങ്ങൾ ഉയരമുള്ള കുന്നുകളുടെ മുകളിൽ എത്തിക്കുകയും, മറ്റ് ചിലർ വേഗം ഉയരങ്ങളിൽ എത്താൻ പക്ഷികൾക്ക് ഭക്ഷണമായി നൽകുകയും കടലിൽ ഉപേക്ഷിക്കുകയും ചെയ്യുന്ന രീതി പണ്ട് ഉണ്ടായിരുന്നു. ലോകത്തിലെ അത്ഭുതങ്ങളുടെ നിർമ്മിതികളായ പിരമിഡുകളും താജ്മഹലും ശവകുടീരങ്ങൾക്കുമുകളിൽ പണിതുയർത്തിയതാണ്. അതിനാൽ, ചരിത്രാതീതകാലം മുതലുള്ള ശവസംസ്‌കാര ചടങ്ങുകളെക്കുറിച്ചുള്ള പുരാവസ്തുരേഖകൾ അനുസരിച്ച് മരണത്തെ ആചാരപരമായി പരിചരിക്കുന്ന രീതി, വ്യക്തിയെന്ന നിലക്കും സാമൂഹ്യ ജീവിതത്തിലും മനുഷ്യന്റെ മനഃസാക്ഷിയുമായി പൊരുത്തപ്പെടുന്ന അനുഷ്ഠാനങ്ങളുടെയും ശീലങ്ങളുടെയും ഭാഗമായിരുന്നു.

ഒറ്റപ്പെട്ട കോവിഡ് മരണങ്ങൾ

മരണസന്ദർഭത്തിലെ വൈകാരിക ആഘാതങ്ങൾക്കുള്ള ഒരു ചികിത്സാ ഉപകരണമായിട്ടാണ് (Curative tool) ആചാരങ്ങൾ ഉയർന്നുവന്നത്. വേർപാടിന്റെ നിമിഷങ്ങളുടെ അപരിചിതത്വം മനസിലാക്കുന്നതിനും വിശദീകരിക്കുന്നതിനുമുള്ള ഒരു കൈ താങ്ങ് /സഹായം, മാത്രമല്ല ശേഷം ജീവിക്കുന്നവരെയും അത് പിന്താങ്ങുന്നുണ്ട്. മരിക്കുന്ന പ്രക്രിയയുമായി പൊരുത്തപ്പെടാനും ഇവ സഹായമായിട്ടുണ്ട് എന്നാണ് നരവംശ ശാസ്ത്രഞ്ജർ അഭിപ്രായപ്പെടുന്നത്.

കോവിഡ് സമയത്ത്, ഈ ആചാരങ്ങൾ നിർവഹിക്കാനുള്ള സാധ്യതകൾ പെട്ടെന്ന് ഇല്ലാതാകുമ്പോൾ മരണത്തിന്റെ വേദനാജനകമായ ഭാവങ്ങൾ ശക്തിപ്പെടുകയും കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ജീവിതപങ്കാളികൾ എന്നിവരിൽ കൂടുതൽ നഷ്ടബോധം ഉണ്ടാക്കുകയും ഇതിന്റെ ഫലമായി സമൂഹത്തിലാകെ വൈകാരിക ആഘാതം വർദ്ധിക്കുകയും ചെയ്യുന്നു. 21ാം നൂറ്റാണ്ടിൽ, കോവിഡിന്റെ ഇരകളായ പലരും കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ സാന്നിധ്യമില്ലാതെ ആശുപത്രികളിൽ ഐസോലേഷൻ വാർഡുകളിൽ ഒറ്റപ്പെടലിൽ മരിക്കുന്നു.

മരിച്ചവരെ വൃത്തിയായി കുളിപ്പിച്ച് അവരുടെ ഏറ്റവും ശ്രേഷ്ഠവും പ്രിയപ്പെട്ടതുമായ വസ്ത്രങ്ങൾ അണിയിച്ച് അടക്കം ചെയ്യാൻ കഴിയില്ല. പകരം, ഒരു മുൻപരിചയവുമില്ലാത്ത ആരോ അണിയിക്കുന്ന ആശുപത്രി ഗൗണുകൾ ധരിച്ച്, പ്ലാസ്റ്റിക് ബാഗുകളിൽ പൊതിയപ്പെട്ട് അന്ത്യയാത്രയാക്കപ്പെടുന്നു.

എലിസബത്ത് കോബ്ലർ-റോസ് മുന്നോട്ടുവെക്കുന്ന മനഃശാസ്ത്ര സിദ്ധാന്തമനുസരിച്ച്, ഒരു വ്യക്തിക്ക് മരണത്തിന്റെ അത്യാസന്നത നേരിടേണ്ടിവരുമ്പോൾ, അവർക്ക് അഞ്ച് ഘട്ടങ്ങൾ അനുഭവപ്പെടാം: രോഗനിർണയം നിരസിക്കൽ, കോപം അല്ലെങ്കിൽ കലാപം, പാരസ്പര്യം അല്ലെങ്കിൽ ഒത്തുതീർപ്പുകൾ, കഠിന വിഷാദം / ജീവൻ നഷ്ടപ്പെടുന്നതിലുള്ള വിലാപ പ്രക്രിയ, ഒടുവിൽ ഒരാളുടെ പരിമിതി അംഗീകരിക്കൽ എന്നിവയാണിവ.

എന്നിരുന്നാലും, മരണത്തിന്റെ ആഘാതം കുറക്കാനായിരിക്കാം, പൂർവികർ ആരോഗ്യകരമായ വിലാപ പ്രക്രിയ വികസിപ്പിച്ചിട്ടുണ്ടാകുക. അതിനനുസരിച്ച് അനുഷ്ഠാനങ്ങളും ആചാരങ്ങളും ഉണ്ടാക്കുകയും ചെയ്തു. എല്ലാ സമൂഹങ്ങളിലും, അതിനാൽ തന്നെ ആരെങ്കിലും മരിച്ചാൽ, കുടുംബവും അതിനോട് ബന്ധപ്പെട്ട സാമൂഹിക വൃത്തവും അവരുടെ സമൂഹം പങ്കിടുന്ന ചില മൂല്യങ്ങൾ അടിസ്ഥാനമാക്കി ഘടനാപരമായ രീതിയിൽ (Structured) ചടങ്ങുകൾ നടത്തി മരണത്തിൽ പ്രതികരിക്കുന്നു. അതിനാൽതന്നെ ‘മരണ ചടങ്ങുകളില്ലാതെ ഒരു മരണവും ലോകത്ത് ഒരിടത്തും സംഭവിക്കുന്നുമില്ല'.

ഇത്തരം ആചാരങ്ങൾ മനുഷ്യരിലെ ദൃഢബന്ധങ്ങൾ /ബോണ്ടുകൾ പ്രകടിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും വികാരങ്ങൾ പങ്കുവയ്ക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും ചില പെരുമാറ്റ മൂല്യങ്ങൾ ഉണ്ടാക്കുന്നതിനും സാമൂഹിക ഐക്യം ഉറപ്പാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ഒഴിച്ചുകൂടാനാവാത്ത മാർഗങ്ങളായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ, കുടുംബാംഗങ്ങളുടെ വിരഹത്തിന്റെ സങ്കടം ലഘൂകരിക്കുന്ന അനുഭവം ലഭിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും സഹായിക്കേണ്ടത് അത്യാവശ്യമാണ്. അവരുടെ സാന്നിധ്യവും ഇതിൽ വേണം.

കോവിഡിന്റെ ഉയർന്ന പകർച്ചനിരക്ക് കാരണം, ഈ ആവശ്യങ്ങൾ മനുഷ്യരിൽ നിന്നും സമൂഹങ്ങളിൽ നിന്നും മോഷ്ടിക്കപ്പെടുന്നു. നരവംശ ശാസ്ത്ര ഗവേഷണ വിവരങ്ങൾ അനുസരിച്ച് ഈ ആചാരങ്ങളൊക്കെ പ്രവൃത്തികൾക്കപ്പുറം വിശ്വാസങ്ങൾക്കനുസരിച്ച് ചില ചിഹ്നങ്ങൾ (Sympols) നിറഞ്ഞതുമാണ്. ഈ ചിഹ്നങ്ങൾക്ക് ചിലപ്പോൾ നിരവധി അർത്ഥങ്ങളുണ്ടാകാം. കൂടാതെ നമുക്ക് വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയാത്തവയെ വെളിപ്പെടുത്താനും /വിവരിക്കാനും ഇവയിലൂടെ കഴിയും.

അങ്ങനെ, ഈ ആചാരങ്ങളിലൂടെ അവർ വേദനയോടെ ആരംഭിക്കുകയും വിലാപത്തിന്റെ പ്രാരംഭ ഘട്ടവുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു. മരണ ദിവസത്തിൽ സംഭവിക്കുന്നതുപോലെ, ശവസംസ്‌കാരം, അനുശോചനം, പൊതുവിലാപം (പ്രമുഖർക്ക്), ഇവയെ തുടർന്ന് പ്രത്യേക നിറമുള്ള വസ്ത്രധാരണം, ആഹാരരീതികൾ, വ്രതങ്ങൾ/നൊയമ്പുകൾ, കുളി, അന്നദാനം, പിന്നീട് മരിച്ചവരുടെ സെമിത്തേരി അല്ലെങ്കിൽ സ്മാരകങ്ങളിലേക്കുള്ള സന്ദർശനം തുടങ്ങിയവയായി ഇത് തുടരും. അതിനാൽ, ശവസംസ്‌കാര ചടങ്ങുകൾ, മരിച്ചയാളുടെ ജീവിതത്തിന്റെ മൂല്യം സമൂഹത്തിൽ അംഗീകരിച്ചുകൊണ്ട് ഒരു അംഗത്തെ കുടുംബാംഗങ്ങൾക്ക് നഷ്ടപ്പെട്ടതായി അടയാളപ്പെടുത്തുന്ന പ്രക്രിയ കൂടിയാണ് എന്നു സ്ഥിരീകരിക്കുന്നു.

ഈ ആചാരങ്ങൾ അയാൾ ജീവിച്ചിരിക്കുമ്പോൾ സമൂഹത്തിനു നൽകിയ സംഭവനകളുടെ മൂല്യം അംഗീകരിച്ച്, അയാളുടെ വീട്ടുകാരുടെ ആഘാതങ്ങൾ കുറച്ച്, ആ വിയോഗം അംഗീകരിക്കാൻ അവസരം നൽകുന്നു. ഒരു സമൂഹം അവർ ഇഴുകിചേർന്നിരിക്കുന്ന മൂല്യങ്ങൾക്കും സാംസ്‌കാരിക അനുഭവങ്ങൾക്കും അനുസൃതമായിട്ടായിരിക്കും ഈവിലാപ ചടങ്ങുകൾ നടത്തുക. ഇതൊക്കെ ജീവിതത്തിന്റെയും മരണത്തിന്റെയും സഹവർത്തിത്വത്തിന്റെ മാതൃക ഉൾക്കൊള്ളാൻ ബന്ധുക്കളെ പ്രാപ്തരാക്കുന്നുമുണ്ട് താനും.

ഇവ, അവശേഷിക്കുന്നവർക്ക് ജീവിതത്തിന്റെ ചില കടമകൾ ഏൽപ്പിച്ച്, അവരുടെ ജീവിതത്തിന്റെ കൂടി അർത്ഥം പുനർനിർവചിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ, മരണമെന്ന അനുഭവം യാഥാർഥ്യ ബോധത്തോടെ കണ്ട് സന്ദർഭോചിതമാക്കുന്നതിനും, അതിനനുസരിച്ച് അവരുടെ ഉചിതമായ
‘റോൾ' മാറ്റങ്ങൾക്കും ജീവിത പരിവർത്തനത്തിനും (transition) തയ്യാറാകാനുള്ള അവസരങ്ങൾ നൽകുന്നുമുണ്ട്. വേർപാടിന്റെ ആഘാതം അവരെ മരവിപ്പിക്കുകയും നിരാശരാക്കുകയും ചെയ്യുന്ന ഒരു സമയത്തുള്ള ഈ പ്രതികരണങ്ങൾ അവരും /കുടുംബവും എപ്പോഴും പിന്തുണ കിട്ടുന്ന ഒരു സംസ്‌കാരത്തിൽ പെട്ടവരാണെന്ന തോന്നലിന് ശക്തി പകരുകയും ചെയ്യുന്നു.

ശവസംസ്‌കാര ചടങ്ങ് ഒരു ചികിത്സ തന്നെയാണ്

ഈ ആചാരാനുഷ്ഠാനങ്ങളുടെ അഭാവത്തിൽ തങ്ങൾക്ക് വേണ്ടപ്പെട്ടവർ ലോകത്തോട് വിടപറയുന്നത് അടുപ്പമുള്ളവരുടെ വേദനക്ക് ആക്കം കൂട്ടാൻ കാരണമാകും, അവരുടെ വൈകാരിക ആഘാതം വർദ്ധിപ്പിക്കും. ഇതുണ്ടാക്കുന്ന ആശങ്ക പെട്ടെന്നുണ്ടാകുന്നതും ചിലപ്പോൾ ദീർഘകാലം നീണ്ടുനിൽക്കുന്നതുമായ ശാരീരിക - മാനസിക പ്രത്യാഘാതങ്ങൾക്ക് കാരണമാകും, (ഫൈബ്രോമിയൽജിയ, പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോർഡർ എന്നിവ).

ദുരന്തങ്ങളുടെയും പാൻഡെമിക്കുകളുടെയും ഇരകളിൽ തുടർന്ന് ശാരീരികവും (Organic) മാനസികവും ആയ വിഷമങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. അതിനാൽ കോവിഡ് മരണം എന്നത്​, ജീവിതത്തിൽ നിന്ന് ഇതൊക്കെ അടർത്തി മാറ്റുന്ന നിർഭാഗ്യവും വിചിത്രവുമായ കാര്യമായി മാറുകയാണ്. ആശുപത്രികളിൽ രോഗികൾ നിറഞ്ഞു കവിയുകയും, മോർച്ചറികൾ മൃതശരീരങ്ങൾ കൊണ്ട് നിറയുകയും ചെയ്യുന്നു. പരിശോധിക്കാൻ രോഗികൾ പോലെ മരിച്ചവർ ആശുപത്രികളിൽ നിന്ന് പുറത്തേക്ക് പോകാൻ ‘ക്യൂ' കിടക്കുന്നു, വേദന കൊണ്ടും ഗൃഹാതുരത കൊണ്ടും പൊതിഞ്ഞവരുടെ മൃതശരീരങ്ങൾ വേണ്ടപ്പെട്ടവരുടെ വിലാപങ്ങളുടെ, ചുംബനങ്ങളുടെ, തലോടലുകളില്ലാതെ ശ്മശാനങ്ങളിൽ സംസ്‌കരിക്കപ്പെടുന്നു. ഇത് സമൂഹത്തിൽ ഒരു വൈകാരികാഘാതം സൃഷ്ടിക്കുന്നു.

ഒരു വ്യക്തി മരിക്കുമ്പോൾ; ‘അയാളെ സ്‌നേഹിച്ച’ എല്ലാ സുഹൃത്തുക്കളും ബന്ധുക്കളും ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കുകയും ദുഃഖിതരായ കുടുംബത്തോടൊപ്പം നിൽക്കുകയും ചെയ്യുന്നു. നേരെമറിച്ച്, ഒരു വ്യക്തി ജീവിച്ചിരിക്കുമ്പോൾ, ഏതെങ്കിലും ആഘോഷം അല്ലെങ്കിൽ സംഭവങ്ങൾ ഉണ്ടാകുമ്പോൾ ‘അയാൾ സ്‌നേഹിക്കുന്നവരിൽ ' ക്ഷണിക്കുന്ന സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ പങ്കെടുക്കൂ. അങ്ങനെ ഒരാൾ ജീവനോടെയിരിക്കുമ്പോഴും അതിനുശേഷവും സാമൂഹിക മനഃസാക്ഷിയുടെ പെരുമാറ്റങ്ങളിൽ വ്യത്യാസമുണ്ട്.

മറ്റൊരു കാഴ്ചപ്പാടിൽ ബ്രോംബർഗി (Bromberg) ന്റെ അഭിപ്രായത്തിൽ, ശവസംസ്‌കാര ചടങ്ങുകൾക്ക് ചികിത്സാപരമായ ഒരു പ്രവർത്തനം (curative Function) ഉണ്ട്. ഇത് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അവരുടെ പ്രിയപ്പെട്ടവരുടെ നഷ്ടം അംഗീകരിക്കാൻ സഹായിക്കുന്നു. ജീവിതമെന്ന ഇടത്തിൽ (Space) തന്നെ അതിനോട്​ സംയോജിപ്പിച്ച ഒരു പ്രക്രിയയായി മരണത്തെ പ്രതിഫലിപ്പിച്ചു കാണാനുള്ള അവസരം സൃഷ്ടിക്കുകയും ചെയ്യുന്നു; ഇതിലൂടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അവർ കടന്നുപോയ ഏറ്റവും ദുഃഖകരമായ പ്രക്രിയ മനസിലാക്കുന്നതിനും സ്വാംശീകരിക്കുന്നതിനും അതിനനുസരിച്ച് ഭാവി ‘അഡ്ജസ്റ്റ്' ചെയ്യാനും എളുപ്പം കഴിയുന്നു.

ഈ വീക്ഷണകോണിൽ പരിശോധിച്ചാൽ അവരവരുടെ ആചാരങ്ങൾക്കും / വിശ്വാസങ്ങൾക്കും അനുസൃതമായി ശവസംസ്‌കാര ചടങ്ങ് നടത്താനുള്ള സാധ്യത ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ മാനസികാരോഗ്യത്തിനും വൈകാരിക ആഘാതങ്ങൾക്കും ഒരു സംരക്ഷണ ഘടകമാണെന്ന് അനുമാനിക്കാം. മനഃശാസ്ത്രത്തിലെയും ന്യൂറോ സയൻസസിലേയും പഠനങ്ങൾ തെളിയിക്കുന്നത്, മരണവീടുകളിൽ പരേതനുമായി അടുപ്പമുള്ളവർ ഒത്തുകൂടി വികാരങ്ങൾ നിറഞ്ഞുതുളുമ്പുന്ന ഓർമ പങ്കിടുകയും പുനർനിർമ്മിക്കുകയും ചെയ്യുമ്പോൾ, മരിച്ചവരുമായി ബന്ധമുള്ളവർക്ക്​ ആഘാതം മറികടക്കുന്നതിനും മാനസിക ക്ലേശങ്ങളും വൈകാരിക ആഘാതങ്ങളും ഒഴിവാക്കുന്നതിനും സാധിക്കുന്നു എന്നാണ്.

അതിനാൽ വിഷമതകളുടെ മറികടക്കലുകൾക്ക് ഇത് ഒരു അനിവാര്യതയുമാണ്. ഇത്തരം പകർച്ചവ്യാധികളുടെ സമയത്ത് വിഷാദം, ആത്മഹത്യാചിന്ത, ഉൽക്കണ്ഠ, ഉറക്കമില്ലായ്മ, ഭയം, വേദന, കോപം, സമ്മർദ്ദം, ദുഃഖം, ഏകാന്തത തുടങ്ങിയവ വർധിക്കുന്നതായി പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട് . ഇത്തരം സാഹചര്യങ്ങൾ പിരിമുറുക്കം വർദ്ധിപ്പിക്കുക മാത്രമല്ല, മുമ്പ് ചെറിയ മാനസികരോഗമുള്ള രോഗികളിൽ ഇതിന്റെ തോത്​ കൂട്ടുകയും ചെയ്യും. ലോകത്തെല്ലായിടങ്ങളിലും ഇപ്പോൾ കുട്ടികളിലടക്കം ആത്മഹത്യ കൂടുന്നതായി റിപ്പോർട്ടുണ്ട്.

കോവിഡ് മനുഷ്യരുടെ ജീവിതത്തിൽനിന്ന് മരണാനന്തര സംസ്‌കരണവും, അനുബന്ധ ആചാരങ്ങളും തട്ടിപ്പറിച്ചു കളഞ്ഞിരിക്കയാണ്. ഇവയിലൊക്കെ മരിച്ചവരുടെ അഭിലാഷം പരിഗണിക്കേണ്ടതുണ്ട്. സുരക്ഷക്കനുസരിച്ച് പാരമ്പര്യമായി നടത്തുന്ന ചടങ്ങുകൾക്ക് ചില ഭേദഗതികളും, മാറ്റങ്ങളും വരുത്തേണ്ടി വരും. അതിനാൽ മോഡിഫൈ ചെയ്ത സംസ്‌കാരങ്ങളും ചടങ്ങുകളും നടത്തുക എന്നതാണ് അഭികാമ്യം. ഇപ്പോഴുള്ള കണക്കുകൾ വിശകലനം ചെയ്താൽ, രോഗികളാകുന്നവരിൽ ആയിരത്തിൽ അഞ്ചു പേർ മരിക്കാനും രോഗാണുബാധയുണ്ടാകുന്നവരിൽ ആയിരത്തിൽ ഒരാൾ മരിക്കാനും സാധ്യതയുണ്ട്.

ലോകത്തിലാകെ ഇതുവരെ (ഒക്ടോബർ 25) രോഗം നിർണയിക്കപ്പെട്ട നാലേകാൽ കോടിയിലധികം രോഗികളിൽ പതിനൊന്നാര ലക്ഷത്തിലധികം പേരും ഇന്ത്യയിൽ 80 ലക്ഷം രോഗികളിൽ 1.17 ലക്ഷം പരും മരിച്ചു. ഇതിനുപുറമെ കണക്കുകളിൽ പെടാത്ത ആയിരങ്ങളും ഉണ്ടായിരിക്കും. ഈ അവസ്ഥ കുറച്ചുനാൾ കൂടി കുറഞ്ഞും കൂടിയും ഉണ്ടാകാനാണ് സാധ്യത. അകാലത്ത് എത്തുന്ന മരണത്തെ ‘രംഗബോധില്ലാത്ത കോമാളി'യായി എം.ടിയും മൃത്യുവിന് ഒരിക്കലും ജീവിതത്തിന്റെ കൊടിപ്പടം താഴത്താനാവില്ലെന്ന് വൈലോപ്പള്ളിയും വിശേഷിപ്പിച്ചിട്ടുണ്ട്. എന്തായാലും മരണം നമ്മുടെ ആരുടെയും അടുത്തുതന്നെ ഒളിച്ചിരിപ്പുണ്ടെന്നും നമുക്കത് ഏതുനിമിഷവും അഭിമുഖീകരിക്കേണ്ടി വരുമെന്നുമുള്ള ഒരു ഭയം ( Thanato phobia) നമ്മുടെ ഉള്ളിലൊക്കെ ഇപ്പോഴുണ്ട്. ഈ അമിത ഭയമുണ്ടാക്കിയ ഉത്ക്കണ്ഠ കോവിഡ് മൂലം മരിക്കുന്നവരോടുള്ള അവഗണനയും അപമാനവുമായിട്ടാണ് സാക്ഷരത കൂടിയവരിലും അടയാളപ്പെടുത്തുന്നത്.

സംസ്‌കാര ചടങ്ങ് അർഹിക്കുന്ന ബഹുമാനത്തോടെ വേണം

കോവിഡു ബാധിച്ച രോഗികളുടെ ചികിത്സയുടെ തുടർച്ചയായി തന്നെയായാണ് അതുമൂലം മരിക്കുന്നവരുടെ പരിചരണവും കാണേണ്ടത്. അതിനാൽ ജീവിച്ചിരിക്കുമ്പോൾ കിട്ടിയിരുന്ന പരിഗണനകളും മരണത്തിലും മരണാനന്തരവും തുടർന്നും ലഭ്യമാകണം. ഇത് ജീവിച്ചിരിക്കുമ്പോഴും മരണശേഷവും ഒരു വ്യക്തിക്ക് ലഭിക്കേണ്ട മനുഷ്യാവകാശങ്ങളുടെ (Human rights ) പ്രശ്‌നവും കൂടിയാണ്. കോവിഡുമൂലം മരിക്കുന്നവരുടെ ശരീരങ്ങൾ അതിന് നിയോഗിക്കപ്പെട്ടവർ തന്നെ കടത്തിണ്ണകളിൽ ഉപേക്ഷിക്കുകയും, വണ്ടികളിൽ നിന്നിറക്കി വലിച്ചിഴച്ച് കുഴികളിലേക്ക് വലിച്ചെറിയുന്നതുമായ ചിത്രങ്ങൾ കോവിഡിന്റെ ആദ്യകാലങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ സംഭവിക്കുന്നത് മാധ്യമങ്ങളിൽ കണ്ടിട്ടുണ്ട്.

ഇതുപോലുള്ള സംഭവങ്ങൾക്കെതിരെ നൽകപ്പെട്ട പൊതുതാൽപര്യ ഹരജി പരിഗണിച്ച് 2020 ജൂലൈ അവസാനത്തെ ആഴ്ച ബാംഗ്ലൂർ ഹൈക്കോടതിയുടെ സ്‌പെഷൽ ഡിവിഷൻ ബെഞ്ച് കോവിഡുമൂലം മരിക്കുന്നവരുടെ സംസ്‌കാരചടങ്ങ് അർഹിക്കുന്ന ബഹുമാനത്തോടെ, വിശ്വസിക്കുന്ന മതാചാര പ്രകാരം നടത്തണമെന്ന് കർണാടക സർക്കാരിന് നിർദേശം നൽകിയിരുന്നു. സെപ്തംബർ പകുതിയിൽ സുപ്രീംകോടതി സ്വയം കേസെടുത്ത് ഇപ്പോഴുള്ള മാർഗനിർദേശങ്ങളിൽ തിരുത്തൽ വരുത്തണമെന്ന് ആവശ്യപ്പെടുകയും, ശരിയായ രീതികളിൽ ഇത് നടത്തണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.

മൃതദേഹം സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഇടക്കാല മാർഗ്ഗനിർദ്ദേശത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ, ഓരോ രാജ്യത്തും ഇതിന് മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുമ്പോൾ ‘മരിച്ചവരുടെ അന്തസ്സും അവരുടെ സാംസ്‌കാരവും മതപാരമ്പര്യങ്ങളും കുടുംബങ്ങളെയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും വേണം' എന്ന് ലോകാരോഗ്യസംഘടന ഊന്നി പറയുന്നുമുണ്ട്. ഇതനുസരിച്ച് സെപ്തംബർ 17ന് പുതിയ മാർഗരേഖ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഭാഗം രണ്ട്: വൈദ്യശാസ്ത്ര വശങ്ങൾ

കോവിഡ് മൂലം മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റെടുക്കാൻ ബന്ധുക്കൾ വിസമ്മതിക്കുന്നതായും, ബന്ധുക്കൾ ഏറ്റെടുത്താൽ തന്നെ വീട്ടിലെത്തിച്ച് പൊതു/സമുദായ ശ്മശാനങ്ങളിൽ സംസ്‌കരിക്കാൻ നാട്ടുകാർ എതിർപ്പ് പ്രകടിപ്പിക്കുന്നതായും വാർത്തകളുണ്ട്. കൂടാതെ കോവിഡ് രോഗികളെയും കോവിഡ് മൂലം മരിക്കുന്നവരെയും കുറ്റവാളികളായി കാണുന്ന പ്രവണതയും അവരുടെ കുടുംബാംഗങ്ങളെ ഒറ്റപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടാകുന്നു. മരണം ആരുടേതായാലും വേദനാജനകമാണ്. അവർക്കുവേണ്ട മരണാനന്തര പരിചരണവും വിടവാങ്ങലും നൽകുന്നത് ജീവിച്ചിരിക്കുന്നവരുടെയും കൂടി കടമയാണ്. ഇതിന്റെ വൈദ്യശാസ്ത്രീയതകളെ (Medical Science ) ക്കുറിച്ച് പരിശോധിക്കാം.

മൃതശരീരങ്ങളിൽ നിന്ന് കോവിഡ് പകരാൻ സാധ്യത വളരെ കുറവാണ്. റിസ്‌ക് മാട്രിക്‌സ് തീവ്രത നോക്കിയാൽ SARS കൊറോണ വൈറസ് 2 മോഡെറേറ്റ് അപകടകാരിയായ ബയോസേഫ്ടി ലെവൽ രണ്ടിൽ (ബിഎസ്എൽ 2 ) പെട്ട അത്ര മാരകമല്ലാത്ത വൈറസ് ആണ്. നിപ വൈറസ് ബി.സ്.എൽ 4 ആണ്. ശ്വാസ കോശ വൈറസ് ആയതിനാൽ ഇത് പ്രധാനമായും ബാധിക്കുന്നത് ശ്വാസകോശ വ്യൂഹത്തെയും പകരുന്നത് ശ്വാസകോശ സ്രവകണങ്ങൾ, ഉമിനീർ എന്നിവ വഴി രോഗികളിൽ നിന്ന് നേരിട്ട് ഡ്രോപ്‌ലെറ്റുകളായും അത് പുരണ്ട മറ്റ് വസ്തുക്കൾ വഴി നേരിട്ടല്ലാതെയുമാണ്.

രോഗപകർച്ചയുള്ള ഘട്ടങ്ങളിലാണ് രോഗി മരിച്ചതെങ്കിൽ അയാളുടെ ശ്വാസകോശങ്ങളിലെ കലകളിലും രോഗാണുക്കൾ ഉണ്ടായിരിക്കും. മരിച്ച ഒരാൾ ശ്വാസോച്ഛ്വാസം കഴിക്കാത്തതിനാൽ പുറമേക്ക് രോഗവ്യാപന സാധ്യത കുറവാണ്. ആകെ രോഗപ്പകർച്ചക്കുള്ള സാധ്യത മൃതദേഹത്തിലോ, വസ്തുക്കളിലോ ഉള്ള സ്രവങ്ങൾ പുരളുക എന്നത് മാത്രമാണ്. അതിനാൽ എബോള രോഗം പോലെ മരിച്ചവരിൽ നിന്ന് പകർച്ചാഭീഷണിയില്ല (അവിടെ എത്തുന്ന മറ്റുള്ളവരിൽ നിന്ന് അന്യരിലേക്ക് രോഗം പകരാനുള്ള സാധ്യത കുറക്കാനാണ് മരണാനന്തര ചടങ്ങുകളിൽ ആളുകൾ കൂടുന്നത് പ്രധാനമായും നിയ​ന്ത്രിച്ചിട്ടുള്ളത്​ എന്നു മനസ്സിലാക്കണം).

ആശുപത്രികളിൽവെച്ച് കോവിഡ് രോഗികൾ മരിച്ചാൽ, മരിച്ചവരുടെയും വീട്ടുകാരുടെയും അവകാശങ്ങൾ സംരക്ഷിക്കാനും മൃതദേഹം കൈകാര്യം ചെയ്യുന്നവരുടെ ആരോഗ്യം സംരക്ഷിക്കാനുമാണ് പ്രാധാന്യം കൊടുക്കേണ്ടത്. മരിച്ചയാളുടെ ബന്ധുക്കൾക്ക് മൃതദേഹം കാണണമെങ്കിൽ അത് അനുവദിക്കാം. മൃതശരീരങ്ങൾ അണുനശീകരണം നടത്തി, പകരാനുള്ള പഴുതടച്ചു ‘പായ്ക്ക്' ചെയ്തുവേണം ആശുപത്രി അധികൃതർ ബന്ധുക്കൾക്ക് കൈ മാറേണ്ടത്. മൃതശരീരം കൈകാര്യം ചെയ്യാൻ പ്രത്യേക ആരോഗ്യ പ്രവർത്തകർ /ടീം ഉണ്ടായിരിക്കണം.

ഇത് ചെയ്യുന്ന ആശുപത്രി ജീവനക്കാർ പ്രോട്ടോകോൾ പ്രകാരം സുരക്ഷ നടപടി സ്വീകരിക്കണം. പി.പി.ഇ കിറ്റ്, ഫെയിസ് ഷീൽഡ്, പാദം മൂടുന്ന ഷൂ എന്നിവ ധരിച്ചിരിക്കണം. മൃതശരീരം അണുനാശിനി ഉപയോഗിച്ച് കഴുകുകയും തുടച്ചു വൃത്തിയാക്കുകയും വേണം. ശരീരത്തിൽ ഘടിപ്പിച്ച ടൂബുകൾ (കത്തീറ്റർ, റയിൽസ് ട്യൂബ് എന്നിവ) മാറ്റുകയും, ഐ.വി ഫളൂയിഡ്, കുത്തിവെപ്പുകൾ ഇവ നൽകിയ ‘പങ്ക്ചർ മുറിവുകൾ' കോട്ടൺ കൊണ്ട് അടച്ച് പ്ലാസ്റ്റർ കൊണ്ട് സീൽ ചെയ്യുകയും വേണം. സ്രവങ്ങൾ വരാൻ സാധ്യതയുള്ള ശരീരത്തിലെ ദ്വാരങ്ങളിൽ മുഴുവനും ( വായ, മൂക്ക്, ചെവി, മലദ്വാരം, മൂത്രനാളം, യോനി എന്നിവ) പഞ്ഞിവെച്ചു അടച്ച് സീൽ ചെയ്യണം. ആശുപത്രികളിൽനിന്ന് നേരെ സംസ്‌കരണത്തിന് ശ്മശാനത്തിലേക്കാണ് കൊണ്ടുപോകുന്നതെങ്കിൽ ഇതിനുശേഷം ശരീരം നന്നായി തുണിയിൽ പൊതിഞ്ഞാൽ മതി. മറ്റു സുരക്ഷ പാക്കിങ് വേണമെന്നില്ല.

മൃതശരീരങ്ങൾ വാഹനത്തിൽ വീട്ടിലേക്കോ, ആരാധനാസ്ഥലങ്ങളിലേക്കോ, പൊതുസ്ഥലങ്ങളിലോ, കൊണ്ടുപോകുകയാണെങ്കിൽ ശരീരം ലീക് പ്രൂഫ് ആയി ‘പാക്ക്' ചെയ്യണം. ഇതിന്​ പ്ലാസ്റ്റിക് ഷീറ്റുകളോ സിപ്പ് ലോക്ക് സൗകര്യമുള്ള പ്രത്യേക ബോഡി ബാഗുകളോ ഉപയോഗിക്കാം. ഇവ എളുപ്പം കീറിപ്പോകാത്തതും ആവശ്യത്തിന് കട്ടിയുള്ളതും ബയോ ഡീഗ്രേഡബിൽ അല്ലാത്തതുമാകണം. നേരിയതാണെങ്കിൽ രണ്ടു ലെയർ / ബാഗുകൾ ഉപയോഗിക്കേണ്ടിവരും.

ഇതിനുപുറത്ത് 1% സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലായനി ഒന്നു കൂടി തളിക്കാം. (ശേഷം മോർച്ചറി ഷീറ്റ് കൊണ്ടോ വീട്ടുകാർ നൽകുന്ന തുണിയിൽ പൊതിഞ്ഞോ ആണ് ശരീരം ബന്ധുക്കൾക്ക് കൈമാറുന്നത്) . ഇങ്ങനെ പാക്ക് ചെയ്യപ്പെട്ട മൃതശരീരങ്ങളിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാൻ സാധ്യത ഇല്ല. അതിനാൽ മറ്റു മൃതശരീരങ്ങളിൽ നിന്ന്, പ്രത്യേകിച്ച് ഒരു വ്യത്യാസവും അധിക റിസ്‌കും ഇവിടെ ഉണ്ടാകുന്നില്ല.

ഇങ്ങനെ പാക്ക് ചെയ്യപ്പെട്ട കോവിഡു രോഗികളുടെ മൃതശരീരം കൊണ്ടുപോകാൻ സാധാരണ ആംബുലൻസുകൾ ഉപയോഗിക്കാം. ഇതിനായി മറ്റ് പ്രത്യേക വാഹനങ്ങൾ/ട്രോളികൾ/സ്‌ട്രെച്ചറുകൾ ആവശ്യമില്ല. ആംബുലൻസിൽ കൂടെ പോകുന്നവർക്കും, ഡ്രൈവർക്കും സാധാരണ സർജിക്കൽ മാസ്‌ക്ക്, ഗ്ലൗസ് തുടങ്ങിയ സംരക്ഷണങ്ങൾ മാത്രം മതി. ഉപയോഗശേഷം സ്‌ട്രെച്ചറുകൾ/വാഹനം ഇവ 1% സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലായനി കൊണ്ട് അണുവിമുക്തി വരുത്തി സാധാരണ പോലെ വീണ്ടും ഉപയോഗിക്കാം.

വീടുകളിൽ വെച്ച് രോഗി മരിക്കുകയാണെങ്കിൽ ബന്ധുക്കൾക്ക് മത വിശ്വാസങ്ങൾക്കും, രീതികൾക്കും അനുസരിച്ചു ചടങ്ങ് നടത്താം. ഇതിനായി പ്രാദേശികമായി ആരോഗ്യ പ്രവർത്തകർക്കും മത പുരോഹിതർക്കും പ്രത്യേക പരിശീലനം നൽകണം. മൃതദേഹം പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും /വീട്ടുകാരും/ പുരോഹിതരും പി.പി.ഇ കിറ്റ് അടക്കം ആവശ്യമുള്ള വ്യക്തിസുരക്ഷ നടപടികൾ എടുത്തിരിക്കണം.

ആശുപത്രികളിൽ നടത്തിയതുപോലെ ഇവിടെയും മുൻകരുതലെടുത്ത് ഇവർക്ക് ശരീരം കഴുകി വൃത്തിയാക്കുകയും നഖം വെട്ടിമാറ്റുകയും മുടി, രോമങ്ങൾ എന്നിവ വൃത്തിയാക്കുകയും ഷേവു ‌ചെയ്യുകയും ചെയ്യാം. ഇങ്ങനെ ചെയ്യുമ്പോൾ ശരീരം തിരിച്ചും മറിച്ചും കിടത്തേണ്ടതിനാൽ മരിച്ചയാളിന്റെ മൂക്കും വായയും മൂടി തുണികൊണ്ടുള്ള മാസ്‌ക് കെട്ടേണ്ടതാണ്.

ശരീരം വൃത്തിയാക്കിയശേഷം കട്ടിയുള്ള തുണിയോ, പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടോ പൊതിഞ്ഞുവെക്കണം. വീട്ടുകാർക്ക് സ്വീകാര്യമാണെങ്കിൽ/ലഭ്യമാണെങ്കിൽ ബോഡി ബാഗും ഇതിന്​ ഉപയോഗിക്കാം. അതിനു പുറമെ സാധാരണ പോലെ തുണിക്കച്ച കൊണ്ട് പുതപ്പിക്കുകയും ചെയ്യാം.

മരണ വീടുകളിലും / സംസ്‌കരിക്കുന്ന സ്ഥലങ്ങളിലും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. വീട്ടിലോ / പൊതുസ്ഥങ്ങളിലോ അന്ത്യോപചാരം നടത്താം. ഒരുസ്ഥലത്ത് ഒരുമിച്ച് കൂടുന്ന ആളുകളുടെ എണ്ണം, ഇവർ തമ്മിലുള്ള കുറഞ്ഞ ശാരീരിക അകലം ( ഒരു മീറ്ററിൽ താഴെ), കൂടിയിരിക്കുന്ന സമയ ദൈർഘ്യം എന്നിവയാണ് ഇവരിലെ കോവിഡ് വ്യാപനത്തിന്റെ നിർണായക ഘടകങ്ങൾ. അതുപോലെ തുറസ്സായ വായു‌സഞ്ചാരമുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് വായു‌സഞ്ചാരം കുറഞ്ഞ അടച്ചിട്ട മുറികളിൽ കണങ്ങൾ (droplets) കൂടുതൽ നേരം തങ്ങിനിൽക്കുന്നതിനാൽ കോവിഡുവ്യാപനസാധ്യത കൂടുതലാണ്.

അതിനാൽ പറ്റുമെങ്കിൽ സംസ്‌കാര ചടങ്ങ് തുറസ്സായ സ്ഥലത്ത് നടത്തുന്നതും പുറമേയുള്ളവർ/ ദൂരെയുള്ളവർ വെർച്വലായി കാണുന്നതുമാണ് അഭികാമ്യം. അന്ത്യോപചാരം മിനിമം ആളുകളെ മാത്രം പങ്കെടുക്കുവാൻ അനുവദിച്ചും ശാരീരിക അകലം പാലിച്ചും നടത്തേണ്ടതാണ്.

ശരീരം വാഹനത്തിൽ നിന്ന് പുറത്തിറക്കിയ ശേഷം ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കും ഉപചാരമർപ്പിക്കാൻ ബോഡിബാഗൊ/ പെട്ടിയോ പുറത്തിറക്കി വെക്കാം. അപ്പോൾ ശരീരം കൈകാര്യം ചെയ്യുന്നവർ മാസ്‌കും ഗ്ലൗസും ഉപയോഗിക്കണം. ബോഡി ബാഗിന്റെ മുഖത്തിന്റെ സിപ്പ് തുറന്നോ, പെട്ടിയുടെ മൂടി തുറന്നോ മറ്റുള്ളവർക്ക് ശരീരം കാണാം. അന്ത്യകർമം നടത്തുമ്പോൾ ആളുകൾ മൃതദേഹം സ്പർശിക്കുകയോ ചുംബിക്കുകയോ അരുത്.

സന്ദർശകർ വീട്ടുകാരെയോ മറ്റുള്ളവരെയോ ഹസ്തദാനവും ആലിംഗനവും ചെയ്യാതെ തല കുനിച്ചോ, കൈ വീശിയോ, കൈ കൂപ്പിയോ അഭിവാദ്യം ചെയ്യാം. മരിച്ചവരുടെ വീട്ടുകാർക്കൊപ്പം ഒന്നിച്ചിരിക്കാനും അവരെ കെട്ടിപ്പിടിക്കാനും, പരസ്പരം ആശ്വസിപ്പിക്കാനും അനുവദിക്കുമ്പോൾ തന്നെ പുറമേയുള്ളവർ /മറ്റുള്ളവർ വേണ്ടത്ര ശാരീരിക അകലം പാലിക്കേണ്ടതുമുണ്ട്.

മൃതദേഹത്തിൽ സ്പർശിക്കാതെ മതപരമായ ഏത് ചടങ്ങും നടത്താം. റീത്ത് സമർപ്പിക്കുക, പൂക്കൾ വിതറുക , മന്ത്രങ്ങൾ ഉരുവിടുക, ജലം/ തീർത്ഥം തളിക്കുക ഇവ അനുവദീനയമാണ്. പ്രാർഥനകളും / സംഗീത അർപ്പണങ്ങളും നടത്തുമ്പോൾ ഉമിനീർ കണങ്ങൾ ഉണ്ടാകുമെന്നതിനാൽ അതിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറക്കണം. ഗ്രന്ഥങ്ങൾ /പുസ്തകങ്ങൾ, പൂജ വസ്തുക്കൾ, തളികകൾ, പൂക്കൾ, കുരിശുരൂപം എന്നിവ കൂടുതൽ ആളുകൾ കൈമാറി ഉപയോഗിക്കരുത്.

മരണവീട്ടിൽ സന്ദർശകർക്ക് ഭക്ഷണം വിളമ്പുന്നത് അഭികാമ്യമല്ല. ഭക്ഷണം വിതരണം നടത്തുകയാണെങ്കിൽ അത് പ്രവേശന കവാടത്തിൽ തന്നെ നൽകണം. പാത്രങ്ങൾ ഒഴിവാക്കി പാക്കറ്റുകളിൽ നൽകണം. മരണവീടുകളിൽ മദ്യം തീർത്തും ഒഴിവാക്കണം. ശരീരം കൈകാര്യം ചെയ്തവർ ചടങ്ങുകൾക്കുശേഷം ഗ്ലൗസുകൾ ഊരി മാറ്റി സോപ്പുപയോഗിച്ച് കൈകൾ നല്ലവണ്ണം കഴുകണം.

മരണാനന്തര ചടങ്ങുകൾക്ക് എത്ര ആളുകൾ പങ്കെടുക്കാമെന്നതുസംബന്ധിച്ച് സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണം. ഈ അവസരങ്ങളിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കളും, ഏറ്റവും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്നതാണ് നല്ലത്. മരണവീട്ടിലോ / ശ്മശാനത്തിലോ എത്തുന്നവർ മിനിമം ശാരീരിക അകലം (ഒരു മീറ്റർ എങ്കിലും) പാലിക്കുകയും, മാസ്‌കുകൾ ഉപയോഗിക്കുകയും വേണം.

മൃതദേഹത്തെ ശ്മശാനത്തിലേക്ക് അനുഗമിക്കുമ്പോൾ മരണവീട്ടുകാരും ബന്ധുക്കളും ഒരു വാഹനത്തിൽ യാത്ര ചെയ്യണം, മറ്റുള്ളവർ ഇവരുടെ വാഹനത്തിൽ കയറരുത്. പനിയോ, ചുമയോ മറ്റ് അസുഖമോ ഉള്ളവർ ഇത്തരം ചടങ്ങുകളിൽ നിന്ന് വിട്ടു നിൽക്കണം. ആളുകൾ നടന്നുപോകുമ്പോഴും, കൂടി നിൽക്കുമ്പോഴും ശാരീരിക അകലം പാലിക്കണം.

മരിച്ചവരുടെ ആഗ്രഹങ്ങൾക്കനുസരിച്ച്, മതാചാര പ്രകാരം അടുത്ത ബന്ധുക്കളുമായി ആലോചിച്ച് ശരീരം ദഹിപ്പിക്കുകയോ കുഴിയിൽ അടക്കുകയോ ചെയ്യാം. അടക്കം ചെയ്യുന്ന കുഴികൾക്ക് സാധാരണ ആഴം മതി (ഒന്നര തൊട്ട് മൂന്നൂ മീറ്റർ വരെ ആഴം, ജലനിരപ്പിൽ നിന്ന് രണ്ടു മീറ്റർ ഉയരം). വീട്ടുപറമ്പുകളിലോ പൊതു /സമുദായ ശ്മശാനത്തിലോ സംസ്‌കരിക്കാം. മൃതദേഹം ദഹിപ്പിക്കുന്ന പുകയിലൂടെയോ അടക്കം ചെയ്ത മണ്ണിലൂടെയോ രോഗാണു പടരില്ല. പ്ലാസ്റ്റിക്ക് ബാഗുകളിലായിരുന്നാലും മൃതദേഹം ശരീരത്തിൽ തന്നെയുള്ള ബാക്ടീരിയകളുടെ പ്രവർത്തനം മൂലം ഓട്ടോലൈസിസ് (Autolysis) എന്ന പ്രക്രിയയിലൂടെ സാധാരണ പോലെ അഴുകും.

ദഹിക്കപ്പെട്ട ചാരം / എല്ലുകഷണങ്ങൾ എന്നിവ വെറും കൈ കൊണ്ട് എടുത്ത് മതപരമായ ചടങ്ങുകൾ നടത്താം. മൃതദേഹം സംസ്‌കരിക്കാൻ നേരിട്ട് ഇടപെടുന്നവർ മാസ്‌കും കൈ ഉറകളും ധരിച്ചിരിക്കണം. ചടങ്ങ് കഴിഞ്ഞയുടൻ അവ ഊരിമാറ്റി വേണ്ട വിധം അണുനാശിനികൾ ഉപയോഗിച്ച് അവിടെ ഡിസ്‌പോസ് ചെയ്യണം.

മരിച്ചവർ ഉപയോഗിച്ച മുറികളും ഫർണീച്ചറും പരിസരവും മറ്റ് വസ്തുക്കളും പ്രതലങ്ങളും ആദ്യം സോപ്പുലായനി കൊണ്ട് കഴുകിയശേഷം 0.1% വീര്യമുള്ള ബ്ലീച്ചിങ് ലായനി കൊണ്ടോ 70% വീര്യമുള്ള ആൽക്കഹോൾ ലായനി കൊണ്ടോ തുടക്കാം. അരമണിക്കൂർ കോണ്ടാക്ട് സമയത്തിനുശഷം വെള്ളം കൊണ്ട് കഴുകി തനിയെ ഉണങ്ങാൻ അനുവദിക്കണം. മരിച്ചയാൾ ഉപയോഗിച്ച വസ്ത്രങ്ങൾ, കിടക്കവിരികൾ ഇവ കത്തിച്ച് കളയേണ്ട ആവശ്യമില്ല.

കോവിഡു മൂലം മരിച്ച ആൾ ഉപയോഗിച്ച വസ്ത്രങ്ങൾ, കിടക്കവിരി, ചെരിപ്പ്, കണ്ണട, വാച്ച്, ഫോൺ മറ്റ് വസ്തുക്കൾ എന്നിവ ഗ്ലൗസുകൾ ധരിച്ച് കൈകാര്യം ചെയ്യണം. ഇവ അവ നിർമിക്കപ്പെട്ട വസ്തുക്കൾക്കനുസരിച്ച് ഉചിതമായി അണുനാശം വരുത്തി ( സോപ്പ് ലായനി, ഡിറ്റർജെന്റുകൾ, ബ്ലീച്ച് ലായനി എന്നിവ ഉപയോഗിക്കാം) ഉപയോഗിക്കുകയോ / ഓർമക്ക് സൂക്ഷിച്ചുവെക്കുകയോ ചെയ്യാം.

കൂടുതൽ ആളുകൾ കൂടുന്ന മറ്റ് മരണാനന്തര ചടങ്ങുകൾ നീട്ടിവെച്ച്​ പിന്നീട് പാൻഡെമിക്ക് അടങ്ങിയശേഷം നിയന്ത്രണങ്ങൾ കുറക്കുമ്പോൾ നടത്താം. ഇങ്ങനെ കോവിഡു മൂലം മരിച്ചവർക്ക് ഉചിതമായ വിടവാങ്ങലും മരണാനന്തര ശുശ്രൂഷകളും നടത്താം. അവരുടെ വീട്ടുകാരോടും ബന്ധുക്കളോടും അവഗണന അരുത്, അവരെ ഒരിക്കലും ഒറ്റപ്പെടുത്തി ‘പൊരിവയിലത്ത്' നിർത്തരുത്. കോവിഡ് ലോകമാകെ ബാധിച്ച പകർച്ച വ്യാധിയാണ്. അതിനുവേണ്ടത് മുൻകരുതലും തക്കതായ പ്രവർത്തനങ്ങളുമാണ്. സമൂഹത്തിന്റെ അതിജീവനത്തിന്, മരണം വിതക്കുന്ന രോഗത്തോടൊപ്പം നമ്മൾ ‘രംഗബോധമില്ലാത്ത കോമാളികളായി' മാറിപ്പോകാത്തിരിക്കാനും ശ്രമം വേണ്ടതുണ്ട്.

(കോഴിക്കോട് മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രഫസറും യുനെസ്‌കോ ബയോ എത്തിക്‌സ് ചെയർ ഹെഡുമാണ് ലേഖകൻ)

Comments