വരാനിരിക്കുന്ന
കോവിഡ് വാക്‌സിനെക്കുറിച്ച്
ചില സംശയങ്ങള്‍, ചോദ്യങ്ങള്‍
വരാനിരിക്കുന്ന കോവിഡ് വാക്‌സിനെക്കുറിച്ച് ചില സംശയങ്ങള്‍, ചോദ്യങ്ങള്‍
കോവിഡ് വാക്‌സിന് മൂന്നാംഘട്ട പരീക്ഷണം 90 ശതമാനം ഫലപ്രദമാണെന്ന യു.എസ് ഔഷധനിര്‍മാണ കമ്പനിയായ ഫൈസറുടെ പ്രഖ്യാപനത്തിന്റെ സാഹചര്യത്തില്‍, വാക്‌സിന് ഗവേഷണത്തിന്റെ ശാസ്ത്രവും രാഷ്ട്രീയവും വിശകലനം ചെയ്യപ്പെടുന്നു. ഇപ്പോള്‍ പരീക്ഷണഘട്ടത്തിലുള്ള വാക്സിനുകള്‍ വിപണിയിലെത്തുന്നതിനു മുമ്പും ശേഷവും ശാസ്ത്രസമൂഹവും ബയോ എത്തിക്‌സ് മേഖലയും പരിഗണിക്കേണ്ട അതിപ്രധാനമായ ചില പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് ലേഖകന്‍. വിപണിയില്‍ ആദ്യമായി എത്തുന്ന വാക്സിനുകള്‍ നല്കുന്ന പകുതിയെങ്കിലും ആളുകളില്‍ മാത്രമേ രോഗബാധ കുറയുമെന്ന് പ്രതീക്ഷിക്കാന്‍ വഴിയുള്ളൂ എന്നും രോഗബാധിതരിലെ ന്യുമോണിയ പോലുള്ള ഗുരുതരാവസ്ഥകളോ, മരണങ്ങളോ കുറക്കുമെന്ന് ഉറപ്പിക്കാനുമാവില്ല എന്നും, ലേഖകന്‍ വിശദീകരിക്കുന്നു
7 Oct 2020, 04:00 PM
ഒമ്പത് മാസത്തിനുള്ളില്‍ കോവിഡ് ലോകത്താകെ ഏകദേശം മൂന്നര കോടി പേരെ ബാധിക്കുകയും പത്തു ലക്ഷത്തിലധികം പേരെ മരണത്തിന് കീഴ്‌പ്പെടുത്തുകയും ചെയ്തു. വാക്‌സിന് വന്നാല്‍ മഹാമാരിയെ ഒട്ടാകെ തീ കെടുത്തും പോലെ ഒടുക്കാമെന്ന പ്രത്യാശയിലാണ് ലോകം. രാഷ്ട്രതലവന്മാരും നേതാക്കളും ആരോഗ്യ വിദഗ്ധരും ഈ അഭിപ്രായമാണ് പങ്കുവെക്കുന്നത്.
2021 ജൂലൈയോടെ ഇന്ത്യയിലെ 25 കോടിയോളം പേര്‍ക്ക് കോവിഡ് വാക്‌സിന് നല്‍കുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ. ഹര്ഷവര്ധന് പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനാല്‍, ജനം ഒന്നാകെ മിഴിയില്‍ എണ്ണ ഒഴിച്ച് രക്ഷകയായി വാക്‌സിന്റെ വരവിന് കാത്തിരിക്കയാണ്. മനുഷ്യനെന്ന നിലയില്‍ ഞാനടക്കം ഭൂമിയിലെ ഓരോരുത്തരും പ്രതീക്ഷിക്കുന്നത്തും ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലുള്ള വാക്സിനുകള്‍ മുഴുവനും വിജയം കാണട്ടെ എന്നാണ്.
കാര്യങ്ങള്‍ അങ്ങനെയാകണമെന്നില്ല
എന്നാല്‍ കാര്യങ്ങള്‍ അങ്ങിനെയാകണമെന്നില്ല എന്നാണ് യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ്, ഈ വിഷയത്തില്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സപ്തംബര്‍ വരെ ഏകദേശം 320 ലധികം വാക്സിനുകള്‍ കോവിഡിനെതിരെ 34 ഓളം രാജ്യങ്ങളില്‍ പരീക്ഷണ ഘട്ടത്തിലുണ്ട്. ഇവയില്‍ 30 എണ്ണം ആദ്യ ഘട്ടങ്ങള്‍ കടന്ന് ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലാണ്. ആകെയുള്ളതില്‍ 165 എണ്ണവും അമേരിക്കയിലും 76 എണ്ണം യൂറോപ്യന്‍ രാജ്യങ്ങളുമാണ് വികസിപ്പിച്ചത്.
ഇവയില്‍ 69 എണ്ണം അക്കാദമിക് സ്ഥാപനങ്ങളുടെയും, 10 എണ്ണം ഔഷധ കമ്പനികളുടെയും ബാക്കി മറ്റ് ബിസിനസ്- വ്യവസായ സംരംഭങ്ങളുടെയും നേതൃത്വത്തിലാണ് നടക്കുന്നത്. ഇതില്‍ ഏത് വിജയിക്കും ഏത് പരാജയപ്പെടും എന്നറിയില്ല. മെഡിക്കല്‍ സയന്‍സിന്റെ ചരിത്രത്തില്‍ ഇതുവരെയുള്ള വാക്‌സിന് ട്രയലുകളുടെ ഫലം പരിശോധിച്ചാല്‍ ഫേസ് 2 ഘട്ടം കടന്ന 55% ത്തോളം വാക്സിനുകള്‍ക്ക് മാത്രമേ ഫേസ് 3 ഘട്ടവും വിജയിച്ച് ഉപയോഗത്തിലെത്താന് കഴിഞ്ഞിട്ടുള്ളൂ എന്നാണ് മെറ്റാ അനാലിസിസ് നടത്തിയ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ശാസ്ത്രീയതയ്ക്കും മനുഷ്യ സ്‌നേഹത്തിനും അപ്പുറം കടുത്ത ദേശീയതയുടെ പേരില്‍ പല രാജ്യങ്ങളും വ്യാപാര ലക്ഷ്യങ്ങളോടെ വ്യവസായികളും ബിസിനസ് സംരംഭകരും ഇതില്‍ മത്സരിക്കുന്നുമുണ്ട്. പല സമ്പന്ന രാജ്യങ്ങളും ആവശ്യക്കാര്‍ക്ക് നല്‍കാതെ ഇവ വാങ്ങിക്കൂട്ടി ആവശ്യത്തിലധികം സ്റ്റോക്ക് ചെയ്യാനും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.
ബ്രിട്ടനിലെ ഒക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെയും അസ്ത്ര സെനെക്ക ( oxford- Astra Zeneca) യുടെയും Adeno vector vaccine, അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് അലെര്‍ജി, Moderna വാക്‌സിന്, ബയോ എന്‍ ടെക്, Pfizer എന്നീ സംരംഭകരുടെ m RNA vaccine എന്നീ ട്രയലുകളാണ് മൂന്നാം ഘട്ടത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. റഷ്യയും (Sputnik 5) ചൈനയും (Can Sino Biologicals) അവരുടേതായ വൈറല്‍ വാക്സിനുകള്‍ വികസിപ്പിച്ച് ട്രയലുകള്‍ നടത്തുന്നുണ്ട. ചൈന ഒരു പടി കടന്ന് അവരുടെ സൈനികര്‍ക്ക് വാക്‌സിന് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ തദേശീയമായി വികസിപ്പിച്ച Bharat Bio tech ന്റെ covaxin എന്ന മൃതകോശ വാക്‌സിനും (killed cell vaccine-380 പേരില്‍) Zydus Cadila യുടെ Zycov -D Plasmid DNA എന്ന വാക്‌സിനും (1000 പേരില്‍) phase 2 ട്രയല്‍ നടക്കുന്നുണ്ട്. പൂനയില്‍ സ്വകാര്യ മേഖലയിലുള്ള സീറം ഇന്‍സ്റ്റിറ്യൂട്ട് എന്ന വാക്‌സിന് നിര്‍മാണ കമ്പനി ഇതില്‍ രണ്ടെണ്ണത്തിന്റെ നിര്‍മാണ കരാര്‍ എറ്റെടുത്തിട്ടുഉണ്ട്. ഈ സ്ഥാപനം ഒക്സ്ഫോര്‍ഡ്- അസ്ത്ര ജെനേക യുടെ വാക്‌സിന് അഡ്വാന്‍സായി 10 കോടി ഡോസ് ലക്ഷ്യം വെച്ച് നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു. വാക്‌സിന് പ്രതിരോധം എത്രനാള്‍?
ഇതുസംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ ശാസ്ത്രസമൂഹത്തിലും ബയോ എത്തിക്‌സ് മേഖലയിലും ഉയര്‍ന്നുവന്ന ചില സംശയങ്ങളും ചോദ്യങ്ങളും ആണ് ഇവിടെ പങ്കുവെക്കുന്നത്.
ഈ വാക്‌സിനുകളൊക്കെ പൊതുവെ ലക്ഷ്യം വെക്കുന്നത്, നാല് ആഴ്ചകളിലെ ഇടവേളയില്‍ രണ്ടു ഡോസ് വാക്‌സിന് കുത്തിവെപ്പായി നല്കി ഇവക്ക് ശരീരത്തില്‍ കോവിഡിനെതിരെ എത്രത്തോളം ig G (ഐ.ജി. ജി) ആന്റിബോഡി ഉല്പാദിക്കുന്നുണ്ട് എന്നാണ്. എന്നാല്‍ ഇതുവരെ കോവിഡ് പ്രതിരോധത്തിന് വേണ്ടത് ig G ആന്റിബോഡി തന്നെയാണോ എന്ന് ഇതുവരെ ശാസ്ത്രം തീര്‍ച്ചപ്പെടുത്തിയിട്ടില്ല. ആണെങ്കില്‍ തന്നെ അതിനാവശ്യമായ മിനിമം ‘ടൈറ്റര്‍ ലെവല്‍' എത്രയാണെന്നും നിശ്ചയിക്കപ്പെട്ടിട്ടില്ല.

ഏറ്റവും പുതിയ ഗവേഷണ തെളിവുകള്‍ കാണിക്കുന്നത്, ig G ക്കു പുറമെ T Cell (ടി സെല്‍ ഉണ്ടാക്കുന്ന ) മീഡിയേറ്റെഡ് ഇമ്യൂണിറ്റിയാണ് ഇതിന് വേണ്ടതെന്നാണ്. ഇപ്പോള്‍ പ്രതീക്ഷ നല്കുന്ന ഒരു വാക്‌സിനും T Cell വഴി ഉണ്ടാക്കുന്ന പ്രതിരോധം നേരിട്ട് വാഗ്ദാനം ചെയ്യുന്നില്ല. മാത്രമല്ല, Ig G വ്യക്തിക്ക് നല്കുന്ന സുരക്ഷ ഒരിക്കലും മൂക്ക് അടക്കമുള്ള ശ്വസനവ്യൂഹത്തിന്റെ മുകള്‍ഭാഗത്തെ സ്തരങ്ങളില്‍ (Nasal Mucosa) കിട്ടുന്നില്ല. ഇവിടെയാണ് ആദ്യം വൈറസ് ഇന്ഫെക്ഷന് ബാധിക്കുന്നത്, ഇതിനുവേണ്ടത് Ig A ((ഐ.ജി. എ) ആന്റിബോഡികളാണ്.
അതിനാല്‍, ഇപ്പോള്‍ വികസിപ്പിക്കുന്ന വാക്‌സിന് നല്‍കിയവര്‍ക്ക് പ്രതിരോധം കിട്ടിയാലും അവര്‍ക്ക് ചെറുതായി മൂക്കിലെ സ്തരങ്ങളില്‍ രോഗബാധയുണ്ടാകുവാനും അവരില്‍ നിന്ന് കുറെശ്ശെ മറ്റുള്ളവരിലേക്ക് രോഗം പകരാനുമുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല എന്നാണ് വൈറല്‍ ഇമ്യൂണോളജി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
കോവിഡ് ബാധയെയെ തുടര്‍ന്നുണ്ടാകുന്ന പ്രതിരോധം പോലെ തന്നെ വാക്‌സിന് ഉണ്ടാക്കുന്ന പ്രതിരോധവും എത്രനാള്‍ നീണ്ട് ( മാസങ്ങളോ, വര്‍ഷങ്ങളോ ) നില്‍ക്കുമെന്നും നിശ്ചയിക്കപ്പെട്ടിട്ടില്ല. പുതിയ വാക്‌സിന് ഉണ്ടാക്കുന്ന പ്രതിരോധത്തിന്റെ ദൈര്‍ഘ്യം പ്രകൃത്യാ (Natural Infection) രോഗമുണ്ടാക്കുന്നതിനെക്കാള് കൂടുതല്‍ ആയിരിക്കണം. അത് എത്രകാലം ഉണ്ടാകുമെന്ന് ഇപ്പോള്‍ പറയാനുമാവില്ല. ചിലപ്പോള്‍ ഇത് അതിനെക്കാള്‍ കുറവാന്നെങ്കില് വാക്‌സിന് നല്കുന്നതുകൊണ്ട് കാര്യമുണ്ടോ എന്ന സംശയവും നിലവിലുണ്ട്.
വിപണിയില്‍ ആദ്യം ഓടിയെത്തുന്നത് എന്തുതരം വാക്‌സിന്?
ഗവേഷണ തലത്തില്‍ അന്താരാഷ്ട്ര തലത്തില്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ള മാനദണ്ഡം അനുസരിച്ച് പൊതുജനാരോഗ്യത്തിനുവേണ്ടി ഉപയോഗിക്കപ്പെടുന്ന വാക്സിനുകള്‍ക്ക് മിനിമം 60% ലധികം സുരക്ഷ (Efficacy) നല്കാന് പറ്റണം. എന്നാല്‍, ഇപ്പോള്‍ അടിയന്തിര സാഹചര്യമായതിനാല്‍ ഇത് 50% മാക്കി കുറച്ച് ലോകാരോഗ്യ സംഘടനയും FDA യും നിജപ്പെടുത്തിയിട്ടുണ്ട്. ഇതിനര്‍ഥം, പകുതി പേര്‍ക്കുമാത്രം ഫലം ഉറപ്പ് നല്കുന്ന വാക്‌സിനുകളും അംഗീകാരം ലഭിച്ച് വിപണിയിലെത്താന്‍ സാധ്യതയുണ്ട് എന്നാണ്.
അപ്പോള്‍ അങ്ങിനെയുള്ള വാക്സിനുകള്‍ 100% പേര്‍ക്കു നല്കിയാലും പകുതി പേരും സുരക്ഷക്ക് പുറത്തായിരിക്കും. അതിനാല്‍ വാക്‌സിന് വന്നാലും രോഗാണു വ്യാപനം ഇവിടെ ഉണ്ടാകുമെന്ന് അര്ഥമാക്കണം.
രോഗത്തിന് ചികിത്സപോലും ഇല്ലാത്ത ആളുകള്‍ മരിക്കുന്ന ഇപ്പോഴത്തെ സ്ഥിതിയില്‍ കാര്യങ്ങള്‍ ഇങ്ങനെ ആകുമ്പോള്‍ മത്സരയോട്ടത്തില് ആദ്യം എത്തുന്നവരുടെ വാക്സിനുകള്‍, അത്ര ഫലവത്തല്ലെങ്കിലും അംഗീകരിക്കപ്പെട്ട് ലോകമാകെ മാര്‍ക്കറ്റ് ചെയ്യാപ്പെടാനും എല്ലാ രാജ്യങ്ങളിലും വിപണി പിടിച്ചെടുക്കാനും സാധ്യതയുണ്ട്.
തുടര്‍ന്ന് കണ്ടുപിടിക്കപ്പെട്ട്, പരീക്ഷണങ്ങളില്‍ വിജയിക്കുന്ന വാക്സിനുകള്‍ നല്ല ഫല പ്രാപ്തിയുള്ളതാണെങ്കില് കൂടി, വിപണി ലഭിക്കാതിരിക്കാനും സാധ്യതയുണ്ട്. പകുതി വെന്ത ഔഷധ അംഗീകാരത്തിന്റെ ഫലമായി, കൂടുതല്‍ പരീക്ഷണം നടത്താനും വികസിപ്പിക്കാനും ഫണ്ട് കിട്ടാതെ വരുകയും അവഗണിക്കപ്പെടുകയും ചെയ്യാം.
വാക്‌സിന് പരീക്ഷണം, നിര്‍മാണം, വിതരണം, ലഭ്യത എന്നീ വിഷയങ്ങള്‍ പരിശോധിക്കാം.
1. വാക്‌സിന് പരീക്ഷണത്തിലെ പ്രൈമറി എന്‍ഡ് പോയന്റ്
മാര്‍ക്കറ്റ് ചെയ്യുന്നതിന് മുമ്പുള്ള പരീക്ഷണത്തിന്റെ ഫലപ്രാപ്തി അളക്കാന്‍ നിശ്ചയിക്കപ്പെട്ടിട്ട ഘടകം, രണ്ടു ഗ്രൂപ്പിലും പെട്ടവരില്‍ ഉണ്ടാകുന്ന കോവിഡ് അണുബാധ (ഇന്ഫെക്ഷന്) മാത്രമാണ്. ഇവ പനിയോ, ചുമയോ തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് ടെസ്റ്റുകളിലൂടെ സ്ഥിരീകരിച്ചതായിരിക്കണം. അല്ലാതെ രോഗികളിലുള്ള ലക്ഷണങ്ങളുടെ തീവ്രതയോ ആശുപത്രി അഡ്മിഷനോ മറ്റ് ഗുരുതരാവസ്ഥകളോ ഐ.സി.യുവിലെ ചികിത്സാകാലമോ, മരണനിരക്കോ പരിഗണിച്ച് താരതമ്യം ചെയ്യപ്പെടുന്നില്ല.
പ്രത്യേക ചികിത്സ ഇല്ലാതെ ഒരാഴ്ച കൊണ്ട് 80% ലധികം പേരിലും കോവിഡ് തനിയെ മാറും; ഈ സാഹചര്യത്തില്‍ വാക്‌സിന് വിലയിരുത്തപ്പെടേണ്ടത് രോഗബാധമൂലം ഉണ്ടാകാവുന്ന ഗുരുതരാവസ്ഥകളെയോ മരണത്തെയോ എത്ര കുറക്കാനായി എന്നതായിരിക്കണം. അതായത്, വാക്‌സിന് എടുത്തവരില്‍ ചിലപ്പോള്‍ രോഗബാധ കൂറഞ്ഞാലും അവരിലെ ഗുരുതരാവസ്ഥയോ, മരണമോ കുറക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ വലിയ വില നല്കി ഈ വാക്‌സിന് എടുക്കുന്നതില്‍ എന്താണ് നേട്ടം എന്ന ചോദ്യം ഉയരുന്നുണ്ട്.
ചിലപ്പോള്‍, ഇത്തരം വാക്സിനുകള്‍ക്ക് ഇപ്പോഴത്തെ പ്രൈമറി എന്‍ഡ് പോയിന്റ് ആയ ‘ലഘുവായ രോഗബാധ' മാത്രമുള്ള ശേഷിയേ ഉണ്ടാകൂ, ഗുരുതരാവസ്ഥ ഇല്ലാതാക്കാനാകില്ല എന്നും അനുമാനിക്കാം. യഥാര്‍ഥത്തില്‍ ലോകത്തിന് വേണ്ടത് കോവിഡ് മൂലമുള്ള ന്യുമോണിയ തുടങ്ങിയ ഗുരുതരവസ്ഥകളും, മരണങ്ങളും തടയുന്ന വാക്‌സിനുകളാണ്. അതിനാല്‍ ഇപ്പോഴുള്ള വാക്സിനുകള്‍ തുടര്‍ന്ന് ‘സെക്കണ്ടറി എന്‍ഡ് പോയിന്റു' കളാക്കി തുടര്‍വിശകലനം നടത്തണം.
ഇപ്പോള്‍ കോവിഡിനു സമാന രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന, വ്യാപകമായി ഉപയോഗത്തിലുള്ള ‘ഇന്‍ഫ്ളുവന്‍സ' വാക്‌സിനും ഇതുപോലെ രോഗബാധ കുറക്കുമെങ്കിലും മരണം ഒട്ടും കുറക്കാന്‍ സഹായിക്കുന്നില്ല എന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. കോവിഡിന് കാരണമാകുന്ന വൈറസിന്റെ അതേ കൊറോണ ഗ്രൂപ്പില്‍ പെട്ട സാര്‍സ്, മേര്സ് ( SARS, MERS) വൈറസുകള്‍ക്കെതിരായി മുമ്പ് കണ്ടുപിടിക്കപ്പെട്ട വാക്‌സിനുകളുടെ ഫേസ് രണ്ട് ഘട്ട പഠനങ്ങളിലും വാക്‌സിന് കൊണ്ട് ഉല്പ്പാദിക്കപ്പെടുന്ന ആന്റിബോഡികളുടെ ( പ്രതിരോധ വസ്തുക്കളുടെ ) പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നല്കപ്പെട്ട ആളുകളിലെ ശ്വാസകോശരോഗങ്ങള്‍ വഷളാകുന്ന സ്ഥിതിയുണ്ടായതും ചില ശാസ്ത്രജ്ഞന്മാര് (സപ്തംബര്‍ 4 ലക്കം; നേച്ചര്‍ റിവ്യൂസ് ഡ്രഗ് ഡിസ്‌കവറി ) ഇവിടെ ഓര്‍മിപ്പിക്കുന്നുണ്ട്. അതിനാല്‍ ഈ വാക്‌സിനുകളുടെ കാര്യത്തിൽ ഈ പ്രശ്‌നങ്ങൾ ശ്രദ്ധിക്കണമെന്നും അവര്‍ താക്കീത് നല്കുന്നു.
2. റിസ്‌ക് ഗ്രൂപ്പുകള്‍ ഒഴിവാക്കിയുള്ള പരീക്ഷങ്ങള്‍
നിലവിലെ രീതിശാസ്ത്രമനുസരിച്ച് ഒരു ഔഷധമോ, വാക്‌സിനോ പരീക്ഷണം നടത്തേണ്ടത് പ്രസ്തുത രോഗം ഉണ്ടാകാന്‍ സാധ്യതയുള്ള ആളുകളിലോ ഗ്രൂപ്പുകളിലോ പെട്ടവരിലാണ്. പ്രായം പരിഗണിച്ചാല്‍ കോവിഡ് ഗുരുതരമായി ബാധിക്കുന്നത് മുതിര്‍ന്ന പൗരന്മാരിലാണ്. എന്നാല്‍ ഇപ്പോള്‍ വാക്‌സിന് അധികവും പരീക്ഷിക്കപ്പെടുന്നത് 18- 55 പ്രായക്കാരിലാണ്.
അതിനാല്‍ വാക്‌സിന് പരീക്ഷണം വിജയകരമായി വന്നാലും അത് പരീക്ഷിക്കപ്പെടാത്ത മുതിര്‍ന്നവരില്‍ ഫലപ്രദമാകുമെന്ന് ഇപ്പോള്‍ നൂറു ശതമാനം ഉറപ്പിക്കാനാവില്ല. ഏത് വാക്‌സിനായാലും മറ്റ് പ്രായക്കാരെ അപേക്ഷിച്ച് മുതിര്‍ന്നവരില്‍ ഉണ്ടാക്കാവുന്ന പ്രതികരണശേഷി കുറഞ്ഞിരിക്കാനാണ് സാധ്യത. അതിനാല്‍ അതിനനുസരിച്ച് ചിലപ്പോള്‍ അവയുടെ ഡോസ് കൂട്ടി നല്‍കേണ്ടി വരും. അതിന്റെ ഫലമായി ഇവരില്‍ ചില പാര്‍ശ്വഫലങ്ങള്‍ കൂടാനും സാധ്യതയുള്ളതിനാല്‍ അവ ആദ്യമേ പരീക്ഷണഘട്ടത്തില്‍ വിലയിരുത്തേണ്ടതുണ്ട്. വിദഗ്ധര്‍ ഇത് ചൂണ്ടിക്കട്ടിയതിനെ തുടര്‍ന്ന് അപാകത പരിഹരിക്കാന്‍ അമേരിക്കയിലെ പരീക്ഷണ ഗ്രൂപ്പില്‍ Moderna വാക്‌സിന് 55 വയസ് കഴിഞ്ഞവരെയും ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലോകത്തെവിടെയും കോവിഡ് തീവ്രമായി ബാധിക്കുന്നതും മരിക്കുന്നതും പ്രമേഹം, രക്തസമ്മര്‍ദം, കാന്‍സര്‍, വൃക്ക രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍ എന്നിവയുള്ളവരെയാണ്. ഇപ്പോഴുള്ള വാക്‌സിന് ട്രയലുകളില്‍ ഇത്തരത്തില്‍ റിസ്‌ക് കാറ്റഗറികളില്‍ പെട്ട രോഗമുള്ളവരെ മുഴുവന്‍ ഒഴിവാക്കി ആരോഗ്യ മുള്ളവരിലാണ് നടത്തുന്നത്. അതിനാല്‍ വിജയിച്ച വാക്സിനുകളില്‍ ഇത്തരത്തില്‍ പെട്ടവരിലുള്ള വിജയം തെളിയിച്ച് പറയാന്‍ സാധ്യമല്ല.
രോഗം മൂലം മരിക്കുന്നവരില്‍ ഭൂരിഭാഗവും ഇങ്ങനെ അനുബന്ധ രോഗമുള്ളവരാണ്. സുരക്ഷാകാരണങ്ങളാല്‍ ഗര്‍ഭിണികളെ ഇപ്പോള്‍ വാക്‌സിന് പരീക്ഷണങ്ങളില്‍ നിന്ന് എല്ലായിടത്തും ഒഴിവാക്കിയിരിക്കയാണ്. അതിനാല്‍ വിജയിക്കുന്ന വാക്സിനുകള്‍ ഗര്‍ഭിണികള്‍ക്ക്, ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും പൂര്‍ണമായും സുരക്ഷ നല്‍കും എന്നു മുന്‍കൂട്ടി തെളിയിച്ച് പറയാന്‍ പറ്റില്ല. ഇപ്പോഴത്തെ പരീക്ഷണ ഗ്രൂപ്പുകളില്‍ കുട്ടികളെ ഉള്‍പ്പെടുത്തിയിട്ടില്ല. കുട്ടികള്‍ക്ക് പൊതുവേ ഉയര്‍ന്ന പ്രതിരോധ പ്രതികരണങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍, വാക്‌സിന് നല്കുമ്പോള് കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം. അതിനാല്‍ ഡോസുകള്‍ കുറച്ചുനല്‍കേണ്ടി വരും. അത് കണക്കാക്കാന്‍ ഇവരെ പരീക്ഷണത്തില്‍ ഉള്‍പ്പെടുത്താതെ ഇത് കണക്കാക്കാന്‍ പറ്റില്ല.
3. പാര്‍ശ്വ ഫലം നിരീക്ഷിക്കപ്പെടുന്നത്
ഇപ്പോള്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്ന വാക്സിനുകള്‍ മുഴുവനും, നല്കിയവരില് അണുബാധ ( infection) എത്രമാത്രം തടയാന്‍ പറ്റും എന്നാണ് പരിശോധിക്കുന്നത്. ഇവയോടൊപ്പം അവയുടെ പാര്‍ശ്വഫലങ്ങളും (AEFI- Adverse Events Following Immunization) നിരീക്ഷിക്കപ്പെട്ടിരുന്നു. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമനുസരിച്ച് വാക്‌സിന് പരീക്ഷണങ്ങളില്‍ 60 ലധികം AEFI നിരീക്ഷിക്കണമെന്നാണ്.
ഇപ്പോള്‍ കുറച്ചുപേരില്‍ നടത്തിയ രണ്ടാം ഘട്ട പരിശോധനകളില്‍ തന്നെ വാക്‌സിന് നല്കപ്പെട്ട ആളുകളില്‍ പകുതിയിലധികം ( >50%) പേര്‍ക്കും പനി, പേശി വേദന, തലവേദന തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. പൊതുവേ കോവിഡ് പിടിപ്പെട്ട കുട്ടികള്‍ക്കും, ചെറുപ്പക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും യാതൊരു രോഗലക്ഷണവുമുണ്ടാകില്ല, മറ്റുള്ളവരില്‍ തന്നെ ചിലര്‍ക്ക് വെറും പനിയായി തനിയെ ഭേദമായി മാറിപ്പോകും.
അപ്പോള്‍ ഇനി വാക്‌സിന് മൂലമുള്ള പാര്‍ശ്വഫലങ്ങള്‍ രോഗത്തിന്റെ അതേ ലക്ഷണങ്ങള്‍ തന്നെയാണെന്നതും അവയൊക്കെ, രോഗബാധയെക്കാള്‍ കൂടുതലായി അവര്‍ക്ക് വിഷമങ്ങളോ /ലക്ഷണങ്ങളോ ഉണ്ടാക്കാമെന്നതും വാക്‌സിന്റെ നേട്ടവും കോട്ടവും ( Risk and benefit) വിലയിരുത്തുമ്പോള്‍ നൈതികമായി സ്വീകാര്യമാകുമോ എന്ന് ചില ബയോ എത്തിക്‌സ് വിദഗ്ധര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
വാക്‌സിന് നല്കി ഒന്നോ രണ്ടോ വര്‍ഷം തുടര്‍ച്ചയായി (AEFI- Adverse Events Following Immunization) നിരീക്ഷണം നടത്തിയാണ് സാധാരണ വാക്‌സിന് പരീക്ഷണങ്ങളില്‍ പാര്‍ശ്വഫലങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നത്. ഇവിടെ സമയക്കുറവുമൂലം ഇത് ഒരു മാസത്തിലൊതുങ്ങുന്നു. ഇതിന്റെ പ്രത്യാഘാതം നിരീക്ഷിക്കാന്‍ ഓരോ രാജ്യത്തും പ്രത്യേക തുടര്‍സംവിധാനങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.
സപ്തംബര്‍ ആദ്യം ബ്രിട്ടണില്‍ ഒക്സ്ഫോര്‍ഡ്- Astra Zenac ന്റെ വാക്‌സിന് പരീക്ഷണത്തില്‍ പെട്ട രണ്ടാമത്തെ ആളിനും ഗുരുതര പാര്‍ശ്വഫലം കണ്ടപ്പോള്‍ വാക്‌സിന് ട്രയല്‍ തല്ക്കാലം നിര്‍ത്തിവെച്ചിരുന്നു . അവിടത്തെ സര്‍ക്കാര്‍ നിയന്ത്രണ അധികാരികളായ (MHRA) ‘എ.ഡി.ആര് മോണിറ്ററിങ് കമ്മിറ്റി' ഈ കേസ് വിശദമായി റിവ്യൂ ചെയ്ത്, ഇതിന് വാക്‌സിനുമായി നേരിട്ട് ബന്ധമില്ലെന്ന് വിലയിരുത്തി, പരീക്ഷണം വീണ്ടും തുടരാന്‍ അനുമതി നല്‍കുകയും പുനരാരംഭിക്കുകയും ചെയ്തു. സമാനമായി, ഇന്ത്യയിലും നടന്നുവരുന്ന ഇതിന്റെ പരീക്ഷണം തല്ക്കാലം നിര്‍ത്തിവെച്ചശേഷം പുനരാരംഭിച്ചു. എന്നാല്‍ അമേരിക്കയില്‍ ഇതിന്റെ പരീക്ഷണം സപ്തംബര്‍ ആറു തൊട്ട് നിര്‍ത്തിവെച്ചിരിക്കയാണ്.
ബ്രിട്ടനില്‍ ഒരാളിലുണ്ടായ transverse myelitis ( ട്രാന്സ്വേര്സ് മൈലൈ ടിസ്) രോഗം, നല്കിയ വാക്‌സിന്റെ ഫലമല്ലെന്നും അതിനാല്‍ പരീക്ഷണം തുടരാമെന്നുമാണ് വിദഗ്ദരുടെ വിലയിരുത്തല്‍ എന്നുമാണ് Astra zanec തലവന്‍ Pascal Soriot ഔദ്യോഗികമായി അറിയിച്ചത്. എന്നാല്‍ ഇതിന് സുതാര്യത പോരെന്നും, ഇതിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്നും ചിലര്‍ ആവശ്യപ്പെട്ടപ്പോള്‍ അത് പഠനത്തിന്റെ രഹസ്യാത്മകത ഇല്ലാതാക്കുമെന്നാണ് കമ്പനി മറുപടി നല്‍കിയത്.
ഈ പാര്‍ശ്വഫലം സംഭവിച്ചത് വാക്‌സിന് നല്കപ്പെട്ടവരിലോ പ്ലാസിബോ നല്‍കിയവരിലോ ആരിലാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. രോഗിയുടെ വ്യക്തിതല വിവരങ്ങളും പേരും വെളിപ്പെടുത്താതെ രോഗവിവരം നല്‍കുന്നതിലൂടെ, രഹസ്യാത്മകത നഷ്ടപ്പെടുകയില്ലെന്നും അന്വേഷണ കമ്മിറ്റി നിഗമനത്തിലെത്തിയത്തിന്റെ ക്രോഡീകരിച്ച വിവരങ്ങളെങ്കിലും നല്‍കണമെന്നും ആസ്‌ത്രേലിയയിലെ മോണാഷ് യൂണിവേഴ്‌സിറ്റിയിലെ Paul Komsaroff (പോള്‍ കോംസരോഫ് ) ഇതിനെപ്പറ്റി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ പാര്‍ശ്വഫലങ്ങള്‍ വൈറസുകള്‍ മൂലവും ഉണ്ടാകാം.
അതിനാല്‍ വാക്‌സിനുകളുടെയും, പരീക്ഷണങ്ങളുടെയും സുതാര്യതയും, വിശ്വാസവും വര്‍ധിപ്പിക്കാന്‍ ഇത് ആവശ്യവുമാണ്. പ്രത്യേകിച്ച് ലോകത്താകെ വാക്സിനുകളില്‍ വിശ്വാസം കുറഞ്ഞ് ( Vaccine hesitancy) ഒരു വിഭാഗം ആളുകള്‍ വാക്‌സിനുകളോട് വിമുഖത കാണിക്കുന്ന പ്രവണത കൂടിവരുമ്പോള്‍, ഇത് കൂടുതല്‍ ശ്രദ്ധ വേണ്ട കാര്യവുമാണ്. ഇപ്പോള്‍ പതിനായിരം പേര്‍ക്ക് നല്കുമ്പോള് ഒരാള്‍ക്ക് ഗുരുതര പാര്‍ശ്വഫലം ഉണ്ടാകുമെന്നിരിക്കട്ടെ. എങ്കില്‍, ലക്ഷം പേര്‍ക്ക് നല്കുമ്പോള് പത്തും പത്തു ലക്ഷം പേര്‍ക്ക് നല്കുമ്പോള് നൂറും ആകാന്‍ സാധ്യത ഉണ്ടെങ്കില്‍ ഇപ്പോഴേ പരിഹരിക്കപ്പെടേണ്ടതുണ്ട്.
4. ഇടയിലുള്ള ഫലവിശകലനവും പരീക്ഷണം നിര്‍ത്തലും
രണ്ടു പരീക്ഷണങ്ങളില്‍ ( Oxford , Moderna ) വിവിധ രാജ്യങ്ങളില്‍ 30,000 പേരെ വീതം 2:1 എന്ന അനു പാതത്തില്‍ പരീക്ഷണ, കണ്ട്രോള് ഗ്രൂപ്പില്‍ പെടുത്തി റിക്രൂട്ട് ചെയ്തും, ആകെ 44,000 പേരെ 1:1 അനുപാതത്തില്‍ റിക്രൂട്ട് ചെയ്തുമാണ് ( Pfizer ) പരീക്ഷണം നടത്തിവരുന്നത്. യഥാക്രമം തെരഞ്ഞെടുക്കപ്പെട്ട ഇവര്‍ക്ക്, രണ്ടു ഡോസ് വാക്‌സിന് നല്കി നിരന്തരം നിരീക്ഷണം നടത്തി, ഇവരില്‍ 150 -160 പേരില്‍ രോഗം ഉണ്ടാകുന്ന സാഹചര്യത്തില്‍ നിര്‍ത്തി വിവരം വിശകലനം ചെയ്യുമെന്നാണ് പഠനത്തിന്റെ ‘പ്രോട്ടോക്കോള്‍' സൂചിപ്പിക്കുന്നത്.
ഇത് ആകെയുള്ള സാമ്പിളിന്റെ 0.5% മാത്രമാണ്. ഇങ്ങനെ ധൃതിയില്‍ തിരക്കുപ്പിടിച്ച് പഠന ഗ്രൂപ്പില്‍ വളരെ കുറഞ്ഞ ശതമാനം പേരില്‍ രോഗം ഉണ്ടാകുമ്പോള്‍ തന്നെ പകുതിയില്‍ നിര്‍ത്തി വിശകലനം ചെയ്ത് തീരുമാനത്തിലെടുക്കുന്നത് ‘സ്റ്റാറ്റിസ്റ്റിക്കലി' ശരിയാകുമെങ്കിലും ‘സാമാന്യ ബുദ്ധി'ക്ക് യോജിക്കുന്നതല്ലതെന്നും ഇതിന്റെ ‘കണ്‍ക്ലൂഷനുകള്‍' പൂര്‍ണമായും വിശ്വാസ യോഗ്യമാകുമോ എന്നും ചില വിദഗ്ദര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
വെറും പതിനായിരം പേരില്‍ ലഭിക്കുന്ന ഇതിന്റെ ആദ്യ ഫലം ലോകരാജ്യങ്ങളിലെ കോടിക്കണക്കിന് ആളുകളിലേക്ക് ‘extra polate' ചെയ്യുമ്പോഴുള്ള ‘വാലിഡിറ്റി' ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട് എന്നും ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ അസോസിയേറ്റ് എഡിറ്റര്‍ പീറ്റര്‍ ഡോഷിയും സ്‌ക്രിപ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ എറിക് ടൊപ്പലും അഭിപ്രായപ്പെടുന്നു. ഇപ്പോഴുള്ള മാനദണ്ഡപ്രകാരം ചുരുങ്ങിയ ആളുകളിലെ 50% രോഗബാധ തടയുന്ന വിജയമേ ഇതിന് ‘അടിയന്തിര വാക്‌സിന്' നിര്‍മാണത്തിനുള്ള അനുമതിക്ക് ആവശ്യമുള്ളൂ.
പരീക്ഷണ ഗ്രൂപ്പിലുള്ളവര്‍ക്ക് രോഗം ഉണ്ടായി, വിശകലനം ചെയ്ത് റിസല്‍റ്റ് കിട്ടുന്നതിനുള്ള കാലതാമസം ഒഴിവാക്കാന്‍ ബ്രിട്ടണില്‍ ഇപ്പോള്‍ തയ്യാറാകുന്ന വളണ്ടിയര്‍മാരില്‍ വൈറസ് രോഗബാധ ബോധപൂര്‍വം ഉണ്ടാക്കി ടെസ്റ്റ് ചെയ്യാന്‍ ( Challenge test) അനുമതി നല്‍കിയിട്ടുണ്ടുമുണ്ട്.
5. ദീര്‍ഘകാല /പാര്‍ശ്വ ഫലങ്ങള്‍ നിരീക്ഷിക്കാതെയുള്ള നേരത്തെയുള്ള മാര്‍ക്കറ്റിങ്
ഹ്രസ്വകാല നിരീക്ഷണത്തിന്റെ ഫലം നോക്കി ‘ഷോര്‍ട്ട് കട്ട്' വഴികളിലൂടെ ‘ഫാസ്റ്റ് ട്രാക്ക്' അംഗീകാരം നേടി വ്യാപകമായി വാക്‌സിന് ഉപയോഗിക്കപ്പെടുമ്പോള്‍ ഇതിന്റെ പ്രതിരോധം താല്കാലികമാണോ അല്ല, എത്രനാള്‍ നീണ്ടുനില്‍ക്കുമെന്നോ അത് വേണ്ട അളവില്‍തന്നെ തുടരുന്നുണ്ടോ എന്നൊന്നും വിശദമായി പഠിക്കാന്‍ പറ്റില്ല. കുറച്ചുപേരിലേ ഇതിന്റെ ഹ്രസ്വകാല പാര്‍ശ്വഫലങ്ങള്‍ മാത്രമെ ഇപ്പോള്‍ വിലയിരുത്തപ്പെടുന്നുള്ളൂ.
ലോകത്താകെ ജനിതകമായി വ്യാത്യാസം ഉള്ള വിവിധതരം ആളുകളില്‍ ഉപയോഗിക്കുമ്പോള്‍ ഇത് ദീര്‍ഘനാളുകളില്‍ ഉണ്ടാക്കാവുന്ന ഫലങ്ങളും പാര്‍ശ്വഫലങ്ങളും വേണ്ട വിധം വിലയിരുത്തപ്പെടാന്‍ ഇതുമൂലം സാധിക്കില്ല. അപ്പോള്‍ ഇപ്പോഴത്തെ അടിയന്തിര സാഹചര്യത്തില്‍ വേണ്ടത്ര ‘ഫുള്‍ പ്രൂഫ്' തെളിവുകളില്ലാതെ ‘എളുപ്പ വഴികളില്‍' പ്രയോഗത്തില്‍, ആദ്യം കമ്പോളത്തില്‍ വരുന്ന വാക്‌സിന് അത്ര ഗുണകരമല്ലെങ്കിലും ലഭ്യതയുടെ പേരില്‍ വ്യാപകമായി ഉപയോഗിക്കപ്പെടും.
ഇത് പിന്നീടുണ്ടാകാന്‍ സാധ്യതയുള്ള നല്ലൊരു ശതമാനം വാക്‌സിനുകളുടെയും വഴിമുടക്കാന്‍ സാധ്യതയുണ്ട് എന്ന് പീറ്റര്‍ ഡോഷി എന്ന ഗവേഷകന് നേച്ചര്‍ മാഗസിനില്‍ എഴുതിയ ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ പരീക്ഷണഘട്ടത്തിലുള്ള വാക്സിനുകള്‍ പല രാജ്യങ്ങളും അന്തരാഷ്ട്ര ഫണ്ടിങ് ഏജന്‍സികളുടെ സഹായത്തോടെ 'അഡ്വാന്‍സ് മാര്‍ക്കറ്റ് കോണ്ട്രാക്റ്റു (AMC) കളി'ലൂടെ ലക്ഷക്കണക്കിന് ഡോസുകള്‍ വാങ്ങാന്‍ നിര്‍മാണ കമ്പനികളുമായി കരാര്‍ ആയിട്ടുണ്ടാവും.
അടിയന്തിരമായി അംഗീകാരം കിട്ടി അത്ര ഫലപ്രാപ്തി ഇല്ലാത്ത വാക്സിനുകള്‍ വിതരണം ചെയ്യപ്പെടുമ്പോള്‍ മെച്ചപ്പെട്ട ഫലം പ്രതീക്ഷിക്കുന്ന പുതിയ വാക്‌സിനുകളുടെ കണ്ടുപിടുത്തങ്ങളും നിര്‍മാണവും വിതരണവും പിന്തള്ളപ്പെടുന്നത് ഭാവിയില്‍ തിരിച്ചടികളുണ്ടാക്കും. ലോകാരോഗ്യ സംഘടന മുന്‍ഗണന കൊടുക്കുന്ന വാക്‌സിനുകളുടെ ഗവേഷണത്തിന് സാമ്പത്തിക സഹായം നല്കുന്ന വെല്‍കം ട്രസ്റ്റും മിലിന്‍ഡ ഗെയ്റ്റ് ഫൗണ്ടേഷനും യൂറോപ്യന്‍ യൂണിയനും എട്ടോളം രാജ്യങ്ങളും സഹായം നല്കുന്ന സി.ഇ.പി.ഐ ( കോയലേഷന്‍ ഫോര്‍ എപ്പിഡമിക് പ്രീപ്രേഡ് നെസ്സ് ഇന്നൊവേഷന് ) ആദ്യം പ്രഖ്യാപിക്കപ്പെട്ട ഒമ്പത് വാക്സിനുകള്‍ക്കായി അവരുടെ 900 മില്യണ്‍ ഡോളര്‍ നല്‍കിക്കഴിഞ്ഞു എന്ന വാര്‍ത്ത മേല്‍ പറഞ്ഞവയെ സാധൂകരിക്കുന്നു.
ഒരു വാക്‌സിന് വിപണിയില്‍ എത്തിക്കഴിഞ്ഞാല്‍ മറ്റ് വാകസിനുകള്‍ കൂടുതല്‍ ഫലം കിട്ടുന്നതായാലും അതിന്റെ പരീക്ഷണത്തിന് ആളുകള്‍ തയ്യാറാകാന്‍ മടി കാണിക്കുകയും എത്തികഴിഞ്ഞ വാക്‌സിന് എടുക്കാന്‍ താല്പര്യം കാണിക്കുകയും ചെയ്യും. പരീക്ഷണ ഗ്രൂപ്പില്‍ പെട്ടവര്‍ തന്നെ കൊഴിഞ്ഞുപോകുകയും ചെയ്യും. അങ്ങിനെ അതിന്റെ വഴി മുടങ്ങും.
6. പുതുതായി കൂടുതല്‍ ‘കാന്‍ഡിഡേറ്റ്സ് വാക്സിനുകള്‍' എത്തുമ്പോള്‍
വാക്‌സിനുകളുടെ വിപണി മത്സരത്തില്‍ പുതുതായി കൂടുതല്‍ ‘കാന്‍ഡിഡേറ്റ്സ് വാക്സിനുകള്‍' എത്തുമ്പോള്‍ ചിലപ്പോള്‍ രോഗം വ്യാപിക്കുന്ന രാജ്യങ്ങളിലെ /സ്ഥലങ്ങളിലെ ജനങ്ങള്‍ (Vulnerable) കൂടുതല്‍ വാക്‌സിന് പരീക്ഷണങ്ങള്‍ക്ക് വിധേയമാകേണ്ടി വരികയും ഇതിനനുസരിച്ച് കൂടുതല്‍പേരെ ‘പ്ലാസിബോ ഗ്രൂപ്പില്‍' ( Control) പെടുത്തുകയും ചെയ്‌തേക്കാം.
ഇത് ഒഴിവാക്കാനുള്ള നൈതികരീതിയായി ഗവേഷകര്‍ മുന്നോട്ടു വെക്കുന്ന രീതിശാസ്ത്രം, എല്ലാ പരീക്ഷണ വാക്സിനുകള്‍ക്കും കൂടി താരതമ്യത്തിന് ഒറ്റ കണ്ട്രോള് ഗ്രൂപ്പിനെ ( shared control) വെക്കുക എന്നതാണ്. അപ്പോള്‍ ഇതില്‍ പെടുത്തുന്ന ആളുകളുടെ എണ്ണവും, പരീക്ഷണത്തിനുള്ള സമയവും ലാഭിക്കാം. ഇതുവഴി പ്രതിരോധഫലം ഒന്നും ലഭിക്കാതെ പരീക്ഷണത്തിന് വിധേയമായി ‘ഗിനി പിഗ്ഗുകള്‍' ആകുന്നവരുടെ എണ്ണവും കുറയും. പുതുതായി കൂടുതല്‍ ‘വാക്സിനുകള്‍' വിപണികളില്‍ എത്തുമ്പോള്‍ ചിലപ്പോള്‍ മറ്റ് രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ബോധപൂര്‍വം അയവുവരുത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
പക്ഷേ, സാമ്പത്തിക പ്രതിസന്ധികളുടെ കാലത്ത് ഇനി പൈപ്പ് ലൈനിലുള്ള വാക്‌സിന് കാന്‍ഡിഡേറ്റുകള്‍ക്ക് കൂടുതല്‍ ഗവേഷണത്തിനും, പരീക്ഷണത്തിനും ഫണ്ട് ലഭിക്കാന്‍ പ്രയാസമാണ്. അതിന് ചില ഉദാഹരണങ്ങള്‍: വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ David curiel ന്റെ നേതൃത്വത്തില്‍ വികസിപ്പിച്ച inhale ചെയ്യുന്ന ( മൂക്കിലൂടെ വലിക്കുന്ന ) ‘അഡിനോ വൈറസ് വാക്‌സിന്റെ' ഒരു ഡോസ് തന്നെ വേണ്ടത്ര പ്രതിരോധം കിട്ടുന്നതായി കണ്ടിട്ടുണ്ട്. ഇതുവഴി വൈറസ് അണുബാധ തന്നെ തടയാനും പറ്റും, അമേരിക്കയിലെ തന്നെ യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണിലെ Neil king ന്റെ നേതൃത്വത്തില്‍ വികസിപ്പിച്ച നാനോ പാര്‍ട്ടിക്കിളിന്റെ കോവിഡ് വാക്‌സിനും കൂടുതല്‍ ഫണ്ട് ലഭിക്കാത്തതിനാല്‍ പൈപ്പ്ലൈനില്‍ പിന് തള്ളപ്പെട്ടു കിടക്കുകയാണ്.
ആഗോള ഭീഷണി നേരിടാന്‍ പരസ്പരം കച്ചവടബുദ്ധിയോടെ മത്സരിക്കാതെ എല്ലാവരും ആള്-വിഭവ ശേഷികളും കോടികളും മുടക്കി കുറെ പരീക്ഷണം നടത്തുന്നതിനെക്കാള്‍ നല്ലത്, ഫലപ്രദവും വിജയസാധ്യത ഉള്ളവയും മാത്രം കണ്ടെത്തി അന്താരാഷ്ട്ര സഹകരണത്തോടെ ഏകോപനത്തോടെ വാക്‌സിന് വികസിപ്പിക്കുന്നതല്ലേ ഉചിതം എന്ന് ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇങ്ങനെ ആയാല്‍ ഭാവിയില്‍ ആവശ്യമുള്ളവര്‍ക്ക് ഇവയുടെ ലഭ്യതയും ഉറപ്പിക്കാന്‍ പറ്റും.
7. വാക്‌സിന് ലഭിക്കാനുള്ള മുന്‍ഗണനകള്‍
വാക്‌സിന് കണ്ടെത്തുമ്പോള്‍ അവ കണ്ടുപിടിക്കുന്ന/ പേറ്റന്റ് ലഭിക്കുന്ന രാജ്യങ്ങള്‍ ‘ഞാന്‍ ആദ്യം' എന്ന ‘ദേശീയത' പറയാതെ മറ്റ് രാജ്യങ്ങള്‍ക്കും അവ നല്‍കേണ്ടതുണ്ട്. രോഗവ്യാപനം തീവ്രമായ, സാമ്പത്തിക പ്രതിസന്ധിയുള്ള ദരിദ്ര രാജ്യങ്ങള്‍ക്ക് ഇത് വാങ്ങാന്‍ വിഭവശേഷി കുറവായിരിക്കും. അതിനാല്‍ അന്തരാഷ്ട്രതലത്തില്‍ ഇപ്പോഴേ വാക്‌സിനുകളുടെ വില നിശ്ചയിക്കുന്നതിനും വിതരണത്തിനും ധാരണ വേണം. സീറം ഇന്‍സ്റ്റിറ്യൂട്ട് അവര്‍ നിര്‍മ്മിക്കുന്ന വാക്‌സിന് ഇവിടെ 200 രൂപ നിശ്ചയിക്കുകയും നിര്‍മിക്കുന്നതില്‍ 50% ഇന്ത്യയില്‍ തന്നെ നല്‍കുമെന്നും പറഞ്ഞിട്ടുണ്ട്.

ഒരു രാജ്യത്തു തന്നെ പരിമിത എണ്ണം വാക്‌സിന് ലഭ്യമായാല്‍ ആര്‍ക്കാണ് ആദ്യം നല്‍കണ്ടതെന്ന് ആദ്യമേ ധാരണയുണ്ടാക്കി, ഒരു വാക്‌സിന് നയം ഉണ്ടാക്കണം. ഇതില്‍ മുന്‍ഗണന, രോഗസാധ്യതയും, ഗുരുതര അവസ്ഥകളിലേക്ക് പോകുന്ന റിസ്‌ക് സാധ്യതയും പരിഗണിച്ചായിരിക്കണം. വാക്‌സിന് ആദ്യം ലഭിക്കേണ്ടതിന്റെ ക്രമം അവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്, മുതിര്‍ന്ന പൗരന്മാര്ക്ക്, അനുബന്ധ രോഗ മുള്ളവര്‍ക്ക്, ഗര്‍ഭിണികള്‍ക്ക് എന്നിങ്ങനെയാണ്. ഇവരില്‍ തന്നെ ഇപ്പോള്‍ രോഗം വന്നവരെയും രോഗം വന്ന് പ്രതിരോധം ലഭിച്ചവരെയും ഒഴിവാക്കുകയും ചെയ്യാം. ഇതിന് ചിലപ്പോള്‍ വ്യാപകമായി ആന്റിബോഡി ടെസ്റ്റ് നടത്തേണ്ടി വരും.
8. വാക്‌സിനുകളുടെ നിര്‍മാണവും വിതരണവും
ഇപ്പോഴുള്ള വാക്സിനുകള്‍ വഴി ഒരാള്‍ക്ക് രോഗപ്രതിരോധം കിട്ടാന്‍ രണ്ട് ഡോസ് കുത്തിവെപ്പായി നല്‍കേണ്ടതുണ്ട്. ലോകത്ത് ഇപ്പോള്‍ രോഗം വന്ന് ഭേദമായ മൂന്നു കോടി ആളുകള്‍ ഒഴികെ എല്ലാവരും വാക്‌സിന് ആവശ്യക്കാരാണ്. ഇതിന് ഏകദേശം 800 X 2 കോടി ( 1600 കോടി) വാക്‌സിന് വേണ്ടി വരും. ഇവ ചുരുങ്ങിയ ചെലവില്‍ നിര്‍മിച്ചു നല്കുന്ന വാക്‌സിന് നിര്‍മാണ സൗകര്യങ്ങള്‍ പല രാജ്യങ്ങളിലും ലഭ്യമല്ല ( ലോകത്ത് ആവശ്യമുള്ള 60% വാക്‌സിനുകളും നിര്‍മ്മിക്കുന്നത് ഇന്ത്യയില്‍ നിന്നാണ്) പുതിയ RNA വാക്സിനുകള്‍ മൊത്തമായി നിര്‍മിക്കാനുള്ള പ്ലാറ്റ്‌ഫോമുകളും ലൈസന്‍സിങ് യൂണിറ്റുകളും മിക്ക രാജ്യങ്ങളിലും ലഭ്യമാകാനിരിക്കുന്നതേയുള്ളൂ.
വാക്‌സിന് പായ്ക്ക് ചെയ്യാനുള്ള ഗ്ലാസ് വയലുകള്‍, ഇഞ്ചക്ഷന് സൂചികള്‍ എന്നിവക്കുവേണ്ട വസ്തുക്കളുടെ നിര്‍മാണത്തിലും ലഭ്യതയിലും തടസ്സങ്ങളുണ്ട്. പുതിയ RNA വാക്സിനുകള്‍ അവയുടെ ‘പൊട്ടന്‍സി' നഷ്ടപ്പെടാതെ നിലനിര്‍ത്താന്‍ താഴ്ന്ന താപനിലയില്‍ സൂക്ഷിച്ചുവെക്കുന്ന ‘ഡീപ് ഫ്രീസര്‍' അടക്കമുള്ള കോള്‍ഡ് ചെയിന്‍ സംവിധാനങ്ങളും നാടുനീളെ ആവശ്യമായി വരും. പല രാജ്യങ്ങളിലും ആവശ്യമായ സാങ്കേതിക വിദ്യകളുടെ കൈ മാറ്റത്തിനും (Tecnology transfer) അവ സ്ഥാപിക്കാനും കാലതാമസമുണ്ടാകും.
ഭൂമിയില്‍ നിലനില്‍പ്പിനായി മനുഷ്യരാശിയാകെ ‘നൂറു ശതമാനം ശാസ്ത്രീയമായി സാക്ഷ്യപ്പെടുത്താന്‍' പറ്റാത്ത പ്രതിരോധമരുന്നുകള്‍ കണ്ണടച്ച് സ്വീകരിക്കേണ്ടി വരുമ്പോള്‍ അതിന്റെ വരുംവരായ്കളും മുന്‍കൂട്ടി കണ്ട് ഭാവിപ്രവര്ത്തം നടത്താന്‍ ആസൂത്രണം ആവശ്യമാണ്. മൈതാനങ്ങളില്‍ നടക്കുന്ന ഓട്ട മത്സരങ്ങളില്‍ ആദ്യം ‘ഫിനിഷിങ് ലൈനില്‍' എത്തുന്നവരെ വിജയിയായി പ്രഖ്യാപിച്ച് വിക്ടറി സ്റ്റാന്റില്‍ നിര്‍ത്തി മെഡലണിയിക്കുന്നത് ശരിയാണ്; എന്നാല്‍ വാക്‌സിന്റെ കാര്യത്തില്‍ ‘ഫാസ്റ്റ് ട്രാക്ക്' വഴികളിലൂടെ ആദ്യം എത്തുന്നവരെ വിജയിയായി പ്രഖ്യാപിക്കുന്നത് എപ്പോഴും ശരിയാവില്ലെന്നും പകരം, സമയമെടുത്ത് മെല്ലെ എത്തുന്നവര്‍ ചിലപ്പോള്‍ ‘ഫലപ്രദ വാക്‌സിനു'കള്‍ കൈയിലുള്ളവരായിരിക്കാമെന്നും ഇപ്പോഴത്തെ പല വാക്‌സിന് പരീക്ഷണങ്ങളും അറിയേണ്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുന്നതില് പരാജയപ്പെടുകയാണെന്നും ന്യൂയോര്‍ക്ക് ടൈംസില്‍ (സെപ്തംബര്‍ 22) വന്ന ലേഖനം ചൂണ്ടി ക്കാണിക്കുന്നുണ്ട്.
അതിനാല്‍ ഇപ്പോഴുള്ള വിജയാരവങ്ങളില്‍ ഈ ചോദ്യങ്ങള്‍ മുങ്ങിപ്പോകാതെ ജാഗരൂകരാകേണ്ടതുണ്ട്. ഇതൊക്കെ കൊണ്ടുതന്നെ ആദ്യമായി എത്തുന്ന വാക്സിനുകള്‍ നല്കുന്ന പകുതിയെങ്കിലും ആളുകളില്‍ മാത്രമേ രോഗാണുബാധ കുറയുമെന്ന് പ്രതീക്ഷിക്കാന്‍ വഴിയുള്ളൂ. മറിച്ച്, രോഗബാധിതരിലെ ന്യുമോണിയ പോലുള്ള ഗുരുതരാവസ്ഥകളോ, മരണങ്ങളോ കുറക്കാന്‍ സഹായകരമാണെന്ന് ഉറപ്പിക്കാനുമാവില്ല എന്നും നമ്മള് തിരിച്ചറിയേണ്ടതുമുണ്ട്. അതുകൊണ്ട് ഇപ്പോള്‍ കണ്ടെത്തുന്ന വാക്‌സിന് ചിലപ്പോള്‍ ഭൂമിയിലെ കോവിഡ് പ്രശ്‌നത്തിന്റെ പരിഹാരത്തിനായുള്ള അവസാന വാക്ക് ആകണമെന്നില്ല; അതിന് ഇനിയും ആഗോള സഹകരണങ്ങള്‍ അനിവാര്യമാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന് വിഭാഗം പ്രഫസറും യുനെസ്‌കോ ബയോ എത്തിക്‌സ് ചെയര്‍ മേധാവിയുമാണ് ലേഖകന്‍
ഡോ. ജയകൃഷ്ണന് എ.വി.
Feb 13, 2021
4 Minutes Read
ഡോ: ബി. ഇക്ബാല്‍
Jan 27, 2021
4 minutes read
അനിവര്‍ അരവിന്ദ് / ജിന്‍സി ബാലകൃഷ്ണന്
Jan 26, 2021
38 Minutes Listening
ഡോ. ജയകൃഷ്ണന് എ.വി.
Jan 13, 2021
5 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Jan 12, 2021
10 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read