പരിഷത്ത് പഠന റിപ്പോർട്ട്: ഡിജിറ്റൽ ക്ലാസ് കേരളത്തിൽ വേണ്ടത്ര ഫലപ്രദമായില്ല

12 ശതമാനം കുട്ടികളുടെ വീട്ടിൽ ടി. വി. ഇല്ല, സ്മാർട്ട് ഫോൺ വഴി തുടർപഠനത്തിൽ ഏർപ്പെടാൻ കഴിയാത്ത 8 ശതമാനം കുട്ടികൾ, ക്ലാസുകൾ മുടക്കം കൂടാതെ കണ്ടവർ 67 ശതമാനം മാത്രം, 39.5 ശതമാനത്തിനും ഇന്റർനെറ്റ്​ വേഗതക്കുറവ്, ​ ഒരു വീട്ടിൽ ഒന്നിലധികം കുട്ടികൾ ഉണ്ടാകുമ്പോൾ ഉപകരണലഭ്യത പ്രശ്​നമാകുന്നു, ഉപകരണം ഉപയോഗിക്കുന്നതിലെ പരിജ്ഞാനക്കുറവ് ഏറെ ബാധിക്കുന്നത് ദരിദ്രരെയും പിന്നാക്ക വിഭാഗങ്ങളെയും, ഡിജിറ്റൽ ക്ലാസുകളോട്​ കുട്ടികൾക്ക്​ താല്പര്യം കുറഞ്ഞുവരുന്നു- ശാസ്​ത്രസാഹിത്യ പരിഷത്ത്​ പഠനത്തിലെ കണ്ടെത്തലുകൾ, ഇ- ലേണിങ്​ ഉള്ളടക്കത്തിന്റെയും പ്രയോഗത്തിന്റെയും സമഗ്ര അഴിച്ചുപണി അനിവാര്യമാക്കുന്നു

കേരളത്തിലെ സ്‌കൂളുകളിൽ 2020 ജൂൺ ഒന്നു മുതൽ വിക്ടേഴ്‌സ് ചാനൽ വഴി നടന്നു വരുന്ന ഡിജിറ്റൽ ക്ലാസുകളുടെ പ്രാപ്യത, പ്രയോജനക്ഷമത, ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ, സാധാരണ ക്ലാസുകൾ പുനരാരംഭിക്കുന്ന സാഹചര്യത്തിലും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സാധ്യത പ്രയോജനപ്പെടുത്തൽ എന്നീ കാര്യങ്ങളെ കുറിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ പഠന റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. വിദ്യാഭ്യാസമന്ത്രി, എസ്.ഇ.ആർ.ടി. ഡയറക്ടർ, ഡി.ജി.ഇ. എന്നിവർക്കും റിപ്പോർട്ട് ഇ- മെയിൽ വഴി നൽകി.

സ്‌കൂൾ പൂട്ടൽ കുട്ടികളിലും അധ്യാപകരിലും രക്ഷിതാക്കളിലും അമിത സമ്മർദം ഉയർത്തുന്നുണ്ടെന്നും വിദ്യാലയാന്തരീക്ഷം നഷ്ടപ്പെടുന്നത് കുട്ടികളുടെ വൈകാരികാവസ്ഥകളെ ബാധിക്കുന്നുണ്ടെന്നുമുള്ള നിരീക്ഷണങ്ങൾ വിദഗ്ധരുടെ ഭാഗത്തുനിന്ന്​ ഉണ്ടായി. ഡിജിറ്റൽ ക്ലാസുകൾ രണ്ടു മാസം പിന്നിട്ട ഘട്ടത്തിൽ ക്ലാസിന്റെ പ്രയോജനക്ഷമത, പ്രാപ്യത, സ്വീകാര്യത, മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ എന്നിവയെ കുറിച്ച് ഗൗരവമായ അന്വേഷണം അനിവാര്യമാണ് എന്ന അഭിപ്രായം ഉയർന്നുവരികയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് പരിഷത്ത് ഡിജിറ്റൽ ക്ലാസുകളെ കുറിച്ച് പഠനം നടത്തിയത്. വിദ്യാഭ്യാസ മേഖലയുടെ പ്രത്യക്ഷ ഗുണഭോക്താക്കളായ കുട്ടികൾ, രക്ഷകർത്താക്കൾ, അധ്യാപകർ എന്നിവരുടെ പ്രതികരണങ്ങളാണ് പഠനത്തിന് ആധാരമായി സ്വീകരിച്ചത്.

കുട്ടികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരിൽ നിന്ന് ഗൂഗിൾ ഫോം വഴിയാണ് വിവരം ശേഖരിച്ചത്. ഒരു ബ്ലോക്ക് പരിധിയിൽ നിന്ന് 12 കുട്ടികൾ, 12 രക്ഷിതാക്കൾ, 12 അധ്യാപകർ എന്നിങ്ങനെയാണ് സാമ്പിൾ തെരഞ്ഞെടുത്തത്. എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻററി വിഭാഗങ്ങളിൽ നിന്ന് 3 വീതം കുട്ടികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരെ തെരഞ്ഞെടുത്തു. കുട്ടികൾ, രക്ഷിതാക്കൾ എന്നീ വിഭാഗങ്ങളിൽ പട്ടികജാതി, പട്ടികവർഗം, ഒ.ബി.സി, മറ്റു പിന്നാക്ക വിഭാഗങ്ങൾ, ബി.പി.എൽ എന്നീ വിഭാഗങ്ങളിലുള്ളവർക്കെല്ലാം മതിയായ പ്രാതിനിധ്യം കിട്ടത്തക്ക വിധത്തിൽ പർപ്പസീവ് റാൻഡം സാംപ്ലിങ് രീതിയാണ് അനുവർത്തിച്ചത്. 14 ജില്ലകളിൽ നിന്നും 1252 കുട്ടികൾ, 1046 അധ്യാപകർ, 1340 രക്ഷിതാക്കൾ എന്നിവരിൽ നിന്ന് വിവരം ശേഖരിച്ചു.

ഗൂഗിൾ ഫോം വഴിയുള്ള വിവരശേഖരണത്തിനു പുറമെ കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്കിടയിൽ ഓൺലൈൻ ഫോക്കസ് ഗ്രൂപ്പ് ചർച്ചയും സംഘടിപ്പിച്ചു. പട്ടികജാതി, പട്ടികവർഗം, ഒ.ബി.സി, മറ്റു പിന്നാക്ക വിഭാഗങ്ങൾ, ബി.പി.എൽ, തീരദേശം, സമതലം, മലയോരം, ഗ്രാമം, നഗരം എന്നിങ്ങനെയുള്ള പ്രാതിനിധ്യം ഫോക്കസ് ഗ്രൂപ്പ് ചർച്ചയിലും സർവ്വേയിലും ഉറപ്പുവരുത്തിയിരുന്നു. പ്രൈമറി, അപ്പർ പ്രൈമറി, സെക്കൻഡറി വിഭാഗങ്ങളിൽ നിന്ന് കുട്ടികളെയും അധ്യാപകരേയും രക്ഷിതാക്കളേയും തെരഞ്ഞെടുക്കുന്നതിനും ശ്രദ്ധിച്ചിട്ടുണ്ട്. അതിനു പുറമെ നിലമ്പൂരിലെ കോളനിയിലും പൊന്നാനിയിലെ തീരദേശത്തും നേരിട്ടുള്ള ഫോക്കസ് ഗ്രൂപ്പ് ചർച്ചയും നടത്തി.

സർവ്വേയിലൂടെ എത്തിച്ചേർന്ന നിഗമനങ്ങളും അതിന്റെ അടിസ്ഥാനത്തിൽ പരിഷത്ത് മുന്നോട്ട് വയ്ക്കുന്ന നിർദേശങ്ങളും:

നിഗമനങ്ങൾ

1. ഉപകരണലഭ്യത

ജൂൺ ഒന്നിനാണ് ഓൺലൈൻ ക്ലാസ്​ ആരംഭിച്ചത്. ഈ ഘട്ടത്തിൽ ടി. വി. ലഭ്യമല്ലാത്ത കുറച്ച് കുട്ടികൾ ഉണ്ടായിരുന്നു. അവരുടെ കണക്ക് സമഗ്ര ശിക്ഷ വഴി സർക്കാർ എടുത്തു. അവരിൽ പലർക്കും ടി. വി. ലഭ്യമാക്കാൻ സർക്കാർ ആഹ്വാനപ്രകാരം സംഘടനകളും വ്യക്തികളും മുന്നോട്ടുവന്നു. എങ്കിലും ഇപ്പോഴും വീട്ടിൽ സ്വന്തമായി ടി. വി. ഇല്ലാത്ത കുറേ കുട്ടികളുണ്ട്. സർവേ പ്രകാരം ഇവർ 12% വരും. ഇതുപോലെ വീട്ടിൽ സ്മാർട്ട് ഫോൺ എത്തിക്കാനും ശ്രമമുണ്ടായി. എങ്കിലും ഇപ്പോഴും വീട്ടിൽ സ്മാർട്ട് ഫോൺ വഴി തുടർപഠനത്തിൽ ഏർപ്പെടാൻ കഴിയാത്ത 8 ശതമാനം കുട്ടികളുണ്ട്.

നേരത്തെ സൗകര്യം ലഭിക്കാത്ത പലരും ഇപ്പോൾ അയൽവീട്, വായനശാല, സാംസ്‌കാരിക നിലയം, പഠനവീട്, മറ്റ് സൗകര്യങ്ങൾ എന്നിവ വഴി ക്ലാസ് കാണുന്നുണ്ട്. എന്നാൽ ഇപ്പോഴും ഒരു സൗകര്യവും ലഭ്യമായിട്ടില്ലാത്ത കുറച്ചുപേരുണ്ട്.

2. പഠന തടസ്സങ്ങൾ

ഓൺലൈൻ ക്ലാസ് കാണാൻ സൗകര്യമുള്ളവർക്ക് പോലും പലവിധ കാരണങ്ങളാൽ എല്ലാ ക്ലാസും മുടക്കമില്ലാതെ കാണാൻ കഴിഞ്ഞിട്ടില്ല. ജൂൺ ഒന്നിന് ആരംഭിച്ച ക്ലാസുകൾ മുടക്കം കൂടാതെ കണ്ടവർ 67 ശതമാനം ആണ്. ബാക്കിയുള്ളവർ ഭാഗികമായേ കണ്ടിട്ടുള്ളൂ. ഓൺലൈൻ ക്ലാസിനെ കേന്ദ്രീകരിച്ചാണ് പഠനം മിക്കവാറും നടക്കുന്നത് എന്നതിനാൽ ഈ വിടവ് പ്രധാനമാണ്.

വ്യക്തിപരമായ കാരണങ്ങൾ മാറ്റിനിർത്തിയാൽ സാങ്കേതികമോ സാമ്പത്തികമോ സാമൂഹ്യമോ ആയ പ്രശ്‌നങ്ങളാണ് ക്ലാസ് കാണുന്നതിന്​തടസം. ഇന്റർനെറ്റിന്റെ വേഗതക്കുറവാണ് ഏറ്റവുമേറെപ്പേരെ (39.5ശതമാനം) ബുദ്ധിമുട്ടിച്ചത്. ഇത് മലയോര പ്രദേശത്തെയും ഗോത്രവർഗ മേഖലകളെയുമാണ് മുഖ്യമായും ബാധിക്കുന്നതെങ്കിലും ഇതരപ്രദേശങ്ങളിലും പലയിടത്തും കണക്റ്റിവിറ്റി പ്രശ്‌നമുണ്ട്.

ഇന്റർനെറ്റിന്റെ അഭാവം (17ശതമാനം), സ്മാർട്ട് ഫോണിന്റെ അഭാവം (14.5 ശതമാനം) എന്നിവയാണ് മറ്റ് പ്രധാന പ്രശ്‌നങ്ങൾ. ഫോൺ മെമ്മറിയുടെ പ്രശ്‌നങ്ങൾ, പകൽ രക്ഷിതാവ് വീട്ടിലില്ലാത്തത്, വീട്ടിൽ മറ്റു ജോലികൾ ചെയ്യേണ്ടി വരുന്നത്, ഉപകരണം ഉപയോഗിക്കുന്നതിലെ പരിജ്ഞാനക്കുറവ് തുടങ്ങിയ മറ്റ് കാരണങ്ങളും ഏറെ ബാധിക്കുന്നത് ദരിദ്രരെയും പിന്നാക്ക വിഭാഗങ്ങളെയുമാണ്. ജനറൽ, ഒ.ഇ.സി, ഒ.ബി.സി, പട്ടികജാതി, പട്ടികവർഗം എന്നീ ക്രമത്തിലാണ് ക്ലാസ് കാണുന്നത് കുറഞ്ഞുവരുന്നത് എന്ന കണക്കുകൾ ഈ നിരീക്ഷണം ശരിവെക്കുന്നു.

സർവേയിൽ പങ്കെടുത്ത 76 ശതമാനം രക്ഷിതാക്കൾക്ക് സ്‌കൂളിൽ പഠിക്കുന്ന ഒന്നിലധികം കുട്ടികളുണ്ട്. പഠനപിന്തുണ ലഭിക്കുന്നതിൽ മൊബൈൽ ഫോണിന്റെ കുറവ് ഇതിൽ ചിലർക്ക് പ്രശ്‌നമാകുന്നുണ്ട്. ഒരു വീട്ടിൽ ഒന്നിലധികം കുട്ടികൾ ഉണ്ടാകുമ്പോൾ ഉപകരണലഭ്യതയിൽ പരിമിതികളുണ്ട്.

3. അക്കാദമിക പ്രശ്‌നങ്ങൾ

സർവേയിൽ പങ്കെടുത്ത വിദ്യാർഥികളിൽ 23 ശതമാനമാണ് ക്ലാസ്​ കണ്ട് മനസ്സിലാക്കുന്നതിൽ ഒരു വിഷയത്തിലും പ്രയാസമില്ലെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ബാക്കി 77 ശതമാനത്തിന് ക്ലാസുകൾ മനസ്സിലാക്കുന്നതിൽ ഒന്നോ അതിലധികമോ വിഷയങ്ങളിൽ പ്രയാസമുണ്ട്. മലയാളം കുറച്ചുപേർക്കേ പ്രയാസകരമാവുന്നുള്ളൂ. സോഷ്യൽ സയൻസ്, ശാസ്ത്രം, ഇംഗ്ലീഷ്, ഗണിതം എന്നിങ്ങനെ പ്രയാസം നേരിടുന്നവരുടെ എണ്ണം കൂടുന്നു. ഇത് പൊതുവെ സാധാരണ ക്ലാസിലും പ്രയാസം അനുഭവപ്പെടുന്ന ക്രമം തന്നെയാണ്.

എന്നാൽ ഇതിന്റെ കാരണം അന്വേഷിക്കുമ്പോൾ കൂടുതൽ പേരും പറയുന്നത് ക്ലാസുകളുടെ വേഗതയും (21 ശതമാനം) നോട്ട് കുറിച്ചെടുക്കാൻ കഴിയായ്കയുമാണ് (22 ശതമാനം). അവതരണവേഗതയും അതു കാരണമുള്ള മനസ്സിലാകായ്കയുമുണ്ട് (10 ശതമാനം). ഇവ പരസ്പരബന്ധിതമാണ് എന്നതിനാൽ വേഗത മൂലമുണ്ടാകുന്ന അവ്യക്തത മുഖ്യപ്രശ്‌നമായി നിലനിൽക്കുന്നു.

നിലവിലുള്ള ഉള്ളടക്കം മുഖാമുഖ ക്ലാസിൽ കൂടുതൽ സമയമെടുത്ത് കൈകാര്യം ചെയ്യാനായി ആസൂത്രണം ചെയ്തതാണ്. എന്നാൽ ഓൺലൈൻ ക്ലാസിൽ ഒരാഴ്ചയിൽ ഒരു വിഷയത്തിന് കിട്ടുന്ന സമയം പരിമിതമാണ്. കുറഞ്ഞ സമയത്തിനുള്ളിൽ ഉള്ളടക്കത്തിൽ കുറവു വരുത്താതെ പഠിപ്പിച്ചു തീർക്കാനുള്ള ശ്രമം മുകളിൽ സൂചിപ്പിച്ച പ്രശ്‌നത്തിന് കാരണമാവുന്നുണ്ട്.

വ്യത്യസ്ത ക്ലാസുകളിൽ വ്യത്യസ്ത വിഷയങ്ങൾക്ക് ഒരേ സമീപനം തന്നെ സ്വീകരിക്കുന്നതിന്റെ പ്രശ്‌നമുണ്ട്. ഒന്ന്, രണ്ട് ക്ലാസുകളിൽ എഴുത്ത് മെച്ചപ്പെടുത്തുന്നതിന് നിലവിലുള്ള ക്ലാസുകൾ വേണ്ടത്ര പര്യാപ്തമാകുന്നില്ല. പൊതുപരീക്ഷയുള്ള ക്ലാസുകളിൽ ഉള്ളടക്കത്തിലൂടെ പൂർണമായും കടന്നുപോകണമെന്ന ആവശ്യമുണ്ട്.

അവതരണരീതി, അധ്യാപകന്റെ ഭാഷ, അധ്യയനമാധ്യമം, ഉദാഹരണങ്ങളുടെ കുറവ്, ചില ക്ലാസുകളിലെ ഓഡിയോ- വീഡിയോ സാമഗ്രികളുടെ കുറവ്, നിത്യജീവിതവുമായി ബന്ധിപ്പിക്കായ്ക എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളും ക്ലാസ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കണം.

ആശയങ്ങൾ ഗ്രഹിക്കുന്നതിന് ബോധനഭാഷ 38 ശതമാനം കുട്ടികൾക്ക് പ്രശ്‌നമുണ്ടാക്കുന്നു. തീരദേശത്ത് അത് 53 ശതമാനം കുട്ടികൾക്ക് പ്രശ്‌നമാകുന്നുണ്ട് എന്ന് അധ്യാപകർ അഭിപ്രായപ്പെടുന്നു. ഡിജിറ്റൽ ക്ലാസുകൾ കൂടുതൽ കുട്ടി സൗഹൃദമാകണം.

ഡിജിറ്റൽ സങ്കേതം മാത്രം ആശ്രയിച്ച് മുന്നോട്ടു പോകുന്നതിനോട് 80 ശതമാനത്തിനടുത്ത് അധ്യാപകർ യോജിക്കുന്നില്ല. എന്നാൽ കോവിഡ് മുക്തമാകുന്ന കാലത്ത് ഡിജിറ്റൽ സങ്കേതങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തണം.

ഡിജിറ്റൽ ക്ലാസുകളോട്​ കുട്ടികൾക്ക്​ താല്പര്യം കുറഞ്ഞുവരുന്നുണ്ട്. ക്ലാസ്​ കൂടുതൽ വൈവിധ്യമുള്ളതാക്കി മാറ്റുകയും കൂടുതൽ സങ്കേതങ്ങൾ പ്രയോജനപ്പെടുത്തി മെച്ചപ്പെടുത്തുകയും ചെയ്യണം.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സംപ്രേഷണ ക്ലാസുകൾ കാര്യമായി പ്രയോജനം ചെയ്യുന്നില്ല. സമഗ്രശിക്ഷ ആരംഭിച്ച ‘വൈറ്റ്‌ബോർഡ്' പദ്ധതി ആശ്വാസകരമാണ് എങ്കിലും ഇനിയും മെച്ചപ്പെടേണ്ടതുണ്ട്.

4. അധ്യാപക പിന്തുണ

കുറഞ്ഞ സമയം കൊണ്ട് ഉള്ളടക്കം മുഴുവനും ‘കവർ' ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾ വഴി കുട്ടികൾക്ക് കാര്യങ്ങൾ മനസ്സിലാക്കുന്നതിൽ പരിമിതിയുണ്ട്. അതിനാൽ സ്വന്തം അധ്യാപകന്റെ വകയായി അന്നന്നത്തെ ഉള്ളടക്കത്തിൽ വ്യക്തത വരുത്തുന്ന ഇടപെടൽ ഉണ്ടാവേണ്ടതുണ്ട്. എന്നാൽ 23 ശതമാനം കുട്ടികൾക്ക് മാത്രമാണ് വ്യക്തത വരുത്താൻ അധ്യാപക സഹായം ലഭിക്കുന്നത്. അല്ലാത്തവർ ക്ലാസ് വീണ്ടും കണ്ടും പാഠപുസ്തകം വായിച്ചും വീട്ടുകാരുടെ സഹായത്തോടെയും ഇന്റർനെറ്റിൽ തിരഞ്ഞുമാണ് വ്യക്തതയുണ്ടാക്കാൻ ശ്രമിക്കുന്നത്. അധ്യാപകരുടെ പിന്തുണാക്ലാസ് എല്ലാവർക്കും കിട്ടാൻ നടപടികളുണ്ടാവണം.

ഓരോ ദിവസത്തെ ക്ലാസിലും തുടർപ്രവർത്തനങ്ങൾ (ഹോംവർക്ക്) നൽകുന്നുണ്ട്. എന്നാൽ ഇവയുടെ അനുയോജ്യത പ്രശ്‌നമാവുന്നുണ്ട്. അത് പരിഹരിക്കാൻ പല അധ്യാപകരും സ്വന്തമായി തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയോ മറ്റു പലരും അയച്ചുതരുന്നത് നൽകുകയോ ചെയ്യുന്നു. അധ്യാപകരുടെ പഠനഗ്രൂപ്പുകൾ വഴി ചർച്ചകളിലൂടെ രൂപപ്പെടുത്തുന്ന വർക്ക്ഷീറ്റുകളും ഇതരപ്രവർത്തനങ്ങളും നൽകുമ്പോൾ അത് പലതരത്തിലും ഗുണകരമാകുന്നുണ്ട്.

തുടർപ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിൽ പല കുട്ടികൾക്കും വേറെയും പ്രയാസങ്ങളുണ്ട്. 32 ശതമാനത്തിനും പ്രശ്‌നം ഇന്റർനെറ്റ് കണക്ഷൻ തന്നെയാണ്. ക്ലാസിൽ അവതരിപ്പിക്കപ്പെട്ട ആശയങ്ങളിലുള്ള അവ്യക്തതയും റഫറൻസ് പുസ്തകങ്ങളുടെ അഭാവവുമൊക്കെയാണ് മറ്റു പ്രശ്‌നങ്ങൾ.

പ്രവർത്തനങ്ങൾ പരിശോധിച്ച് അഭിപ്രായം പറയാൻ അധ്യാപകരില്ല എന്ന കാര്യവും (14ശതമാനം) ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അധ്യാപകരുടെ ഒഴിവുകൾ നികത്താത്തത് പ്രശ്‌നമാണ്.

ഫീഡ്ബാക്ക് നൽകുന്നതിലുള്ള പ്രശ്‌നങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. 79 ശതമാനത്തിന് മാത്രമാണ് അധ്യാപകരിൽ നിന്നും ഫീഡ്ബാക്ക് കിട്ടുന്നത്. മറ്റുള്ളവർ രക്ഷിതാക്കളെ ആശ്രയിക്കുകയോ കൂട്ടുകാരുടെ സഹായം തേടുകയോ ചെയ്യുന്നു. പഠനോത്പന്നങ്ങൾ അയച്ചുകൊടുത്താലും ചിലരിൽ നിന്ന് ഫീഡ്ബാക്ക് കിട്ടുന്നില്ല.

ഹൈസ്‌കൂൾ ക്ലാസുകളെ സംബന്ധിച്ച ഒരധ്യാപകനു തന്നെ നൂറുകണക്കിന് കുട്ടികൾക്ക് ഫീഡ്ബാക്ക് നൽകേണ്ടുന്ന സ്ഥിതിയുമുണ്ട്. 32 ശതമാനം അധ്യാപകർക്ക് ഭാഗികമായേ ഫീഡ്ബാക്ക് നൽകാനാവുന്നുള്ളൂ.

ക്ലാസുകൾ കാണുക, പിന്തുണാക്ലാസ് നൽകുക, ഹോംവർക്ക് നൽകുക, അവ നോക്കുക, ഫീഡ്ബാക്ക് നൽകുക എന്നിങ്ങനെ ഭാരിച്ച ഉത്തരവാദിത്തമാണ് അധ്യാപകർക്ക് ഉള്ളത്. ഇതും മറ്റു കാര്യങ്ങളും കാരണം അധ്യാപകരും വലിയ സമ്മർദമാണ് അനുഭവിക്കുന്നത്.

6. രക്ഷാകർത്തൃ പിന്തുണ

79 ശതമാനം രക്ഷിതാക്കളാണ് തങ്ങളുടെ കുട്ടികളുടെ പഠനകാര്യങ്ങളിൽ പിന്തുണയ്ക്കുന്നത്. ഹയർസെക്കണ്ടറിയിലേക്ക് പോകുംതോറും സഹായിക്കുന്ന വരുടെ ശതമാനം കുറഞ്ഞു വരുന്നു.

രക്ഷിതാക്കളിൽ കുറച്ചുപേർ മാത്രമേ ഓൺലൈൻ ക്ലാസ് കാണുന്നുള്ളൂ. കുട്ടികളുടെ പ്രയാസം കാരണം പല ഹോംവർക്കും ചില രക്ഷിതാക്കൾ ചെയ്ത് കൊടുക്കുന്നു. പ്രൈമറി ക്ലാസുകളിലാണ് ഇത് കൂടുതൽ. ഓൺലൈൻ ക്ലാസ് സംബന്ധിച്ച് അവർക്ക് ഒരു പരിശീലനവും കിട്ടിയിട്ടില്ല.

മൊബൈൽ സാങ്കേതിക കാര്യങ്ങളിൽ രക്ഷിതാക്കൾക്ക് പരിചയക്കുറവുണ്ട്.

സാമ്പത്തികമായി പിറകിൽ നിൽക്കുന്ന പല രക്ഷിതാക്കൾക്കും (35ശതമാനം) ഇന്റർനെറ്റ് ചാർജ് വഹിക്കാൻ ബുദ്ധിമുട്ടുണ്ട്.

നിലവിലുള്ള സാഹചര്യവും കുട്ടികളുടെ പഠനം സംബന്ധിച്ച അനിശ്ചിതത്വവും സഹായിക്കുന്നതിലുള്ള പരിമിതികളും രക്ഷിതാക്കൾക്കും സമ്മർദം ഉണ്ടാക്കുന്നുണ്ട്.

7. പഠനകേന്ദ്രങ്ങൾ

സ്വന്തമായി സൗകര്യമില്ലാത്തവർ പൊതുകേന്ദ്രങ്ങളിൽ പഠനം നടത്തുന്നുണ്ട്. ഇവയിൽ കൂടുതലും കോളനികളിലാണ്. സമഗ്രശിക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മിക്കതും നിലവിൽ വന്നിട്ടുള്ളത്. വായനശാലകളും മറ്റും (വളരെ കുറവാണെങ്കിലും) ഇത്തരത്തിൽ പ്രവർത്തിക്കുന്നുണ്ട്. കോളനികളിലുള്ള പഠന കേന്ദ്രങ്ങളിൽ ടി. വി. സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇവിടെ എത്തിച്ചേരുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. സഹായിക്കാൻ ആളില്ലാത്തതിനാലും അധ്യാപകർക്ക് എത്തിച്ചേരാൻ പ്രയാസമുള്ളതിനാലും സമഗ്രശിക്ഷ ഏർപ്പാടാക്കിയ മെന്റർമാരുടെ സേവനം മെച്ചപ്പെടുത്തണം.

7. സ്‌കൂൾതല പിന്തുണ

സ്‌കൂൾ തുറക്കാത്തതിനാൽ കൂട്ടുകാർ, അധ്യാപകർ എന്നിവരുടെ സാമീപ്യവും അവരുമായുള്ള നേരിട്ടുള്ള ആശയവിനിമയവും നഷ്ടപ്പെട്ടതായി ഭൂരിപക്ഷം കുട്ടികളും കരുതുന്നു. സാമൂഹ്യ അകലവും ശുചിത്വസംവിധാനങ്ങളും ഏർപ്പെടുത്തിക്കൊണ്ട് ഉയർന്ന ക്ലാസുകൾ തുടങ്ങണം. എന്നാൽ ചെറിയ കുട്ടികളുടെ കാര്യത്തിൽ നിയന്ത്രണങ്ങൾ പാലിക്കാനാവുമോയെന്ന സംശയം ഉണ്ട്.

അധ്യാപകരിൽ നിന്ന് കിട്ടുന്ന പിന്തുണ വ്യത്യസ്തതോതിലായതിനു കാരണം സ്‌കൂൾ തലത്തിലെ ഏകോപനക്കുറവാണ്. മേലുദ്യോഗസ്ഥരുടെ അന്വേഷണം ശക്തമല്ല.

സ്‌കൂളിൽ നടക്കേണ്ട കൂട്ടായ ആസൂത്രണത്തിന് കോവിഡ് സാഹചര്യം തടസ്സമായിട്ടുണ്ട്. എങ്കിലും ഓൺലൈൻ രീതിയിലുള്ള പ്രവർത്തനാസൂത്രണം മിക്കയിടത്തും നടക്കുന്നുണ്ട്. ഇതിലും വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ട്.

പ്രധാനാധ്യാപകരുടെ മോണിറ്ററിങ്ങ് ഫലപ്രദമായ ഇടങ്ങളിൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

സ്‌കൂളുകളുടെ നേതൃത്വത്തിൽ രക്ഷാകർത്തൃ ബോധവൽക്കരണം മതിയായ തോതിൽ നടന്നിട്ടില്ല. ഇതിലും ഏകോപിത പദ്ധതിയുടെ അഭാവം ഉണ്ട്.

പി. ടി. എ യുടെ നേതൃത്വത്തിൽ ടി.വി. എത്തിക്കുന്ന പ്രവർത്തനം വ്യാപകമായി നടന്നിട്ടുണ്ട്. എന്നാൽ ഗൃഹസന്ദർശനം പോലുള്ള തുടർപരിപാടികൾ കാര്യമായി ഉണ്ടായിട്ടില്ല.

8. മേൽഘടകങ്ങളുടെ ഇടപെടലുകൾ

കുട്ടികളെ പഠനവഴിയിൽ ഉറപ്പിച്ചുനിർത്താൻ എന്ന പേരിൽ തുടങ്ങിയ ക്ലാസ് നീണ്ടുപോകുന്ന സാഹചര്യമുണ്ടായി.

തുടക്കത്തിൽ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി നൽകിയ വിശദ മാർഗരേഖ 91 ശതമാനം അധ്യാപകരും വായിച്ചിട്ടുണ്ട്. ഇതിൽ സ്‌കൂൾ തൊട്ട് സംസ്ഥാനതലം വരെയുള്ള അധ്യാപകരും ഉദ്യോഗസ്ഥരും സ്ഥാപനങ്ങളും ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങൾ പറഞ്ഞിട്ടുണ്ട്. അധ്യാപകർ ഒരുവിധം അവ ഏറ്റെടുത്തു നിർവഹിക്കുന്നുണ്ട്. എന്നാൽ പല മേലുദ്യോഗസ്ഥരും നയരേഖ പ്രകാരം പ്രവർത്തിക്കുന്നതിൽ നിഷ്‌കർഷ പുലർത്തുന്നില്ല. ഏകോപനത്തിന്റെ കുറവ് പലതട്ടുകളിലും ഉണ്ടായിട്ടുണ്ട്.

സാഹചര്യം മനസ്സിലാക്കി ചില ജില്ലകളിലെ ഡയറ്റുകളും വിദ്യാഭ്യാസ മേലധികാരികളും നന്നായി പ്രവർത്തിച്ചു.

സംസ്ഥാന തലത്തിൽ എസ്.സി.ഇ.ആർ.ടി, എസ്.ഐ.ഇ.ടി, കൈറ്റ്, സമഗ്രശിക്ഷ കേരളം എന്നിവ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തേണ്ടതുണ്ട്.

8. മറ്റു വിഷയങ്ങൾ

കുട്ടികൾ പൊതുവേ രണ്ടു മണിക്കൂറിലേറെ ക്ലാസ്സുകൾക്കും തുടർ പ്രവർത്തനങ്ങൾക്കുമായി വിനിയോഗിക്കുന്നുണ്ട്. പല കുട്ടികൾക്കും പ്രവർത്തനാധിക്യം, ക്ലാസിന്റെ വേഗത, ഉള്ളടക്കക്കൂടുതൽ, ക്ലേശകരമായ പ്രവർത്തനങ്ങൾ എന്നിവ സമ്മർദത്തിന് കാരണമാവുന്നുണ്ട്. സമ്മർദം ഉണ്ടാക്കുന്ന ഇത്തരം കാര്യങ്ങൾ പരിഹരിക്കാനോ കൗൺസിലർ സൗകര്യം വേണ്ടത്ര ലഭ്യമാക്കാനോ കഴിഞ്ഞിട്ടില്ല.

സർക്കാർ നിർദേശമില്ലാതെ തന്നെ പലേടത്തും പരീക്ഷ നടക്കുന്നുണ്ട്.

സ്‌കൂൾ എപ്പോൾ തുറക്കുമെന്നതും പൊതുപരീക്ഷകളുള്ള ക്ലാസിൽ അത് എപ്പോൾ, എങ്ങനെ നടക്കുമെന്നതും കുട്ടികളെയും രക്ഷിതാക്കളെയും ആശങ്കപ്പെടുത്തുന്നുണ്ട്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വാർഷിക പരീക്ഷയ്ക്ക് ഉള്ളടക്കം എത്രമാത്രം ഉണ്ടാവുമെന്ന് നേരത്തെ പറയേണ്ടതുണ്ട്.

പ്രാക്റ്റിക്കൽ ആവശ്യമുള്ള വിഷയങ്ങളിൽ അവയുടെ ആസൂത്രണം നടക്കേണ്ടതുണ്ട്.

നിർദേശങ്ങൾ

1. ഉപകരണലഭ്യത

ആദ്യഘട്ടത്തിൽ ടി.വി, മൊബൈൽ എന്നിവ ഇല്ലാതിരുന്ന പലർക്കും അവ ലഭ്യമാക്കാൻ ഏറെ ശ്രമം നടന്നിട്ടുണ്ട് എന്നത് ശ്ലാഘനീയമാണ്. എങ്കിലും ഇപ്പോഴും വീട്ടിൽ സ്വന്തമായി ഉപകരണങ്ങൾ ഇല്ലാത്തവരും പിന്നീട് ഉപകരണങ്ങൾ കേടുവന്നവരുമായ കുറച്ച് കുട്ടികൾ ഉണ്ട്. പുതിയ ഒരു സർവേ നടത്തി ഇവരെ കണ്ടെത്തി സഹായം എത്തിക്കണം. ഇക്കാര്യം അധ്യാപകർ വഴി നിരന്തരം മോണിറ്റർ ചെയ്യേണ്ടതുണ്ട്. ഇവർ അങ്ങേയറ്റം ദരിദ്രരോ പിന്നാക്കവിഭാഗക്കാരോ ആയിരിക്കുമെന്നതിനാൽ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം.

2. സാങ്കേതിക തടസ്സങ്ങൾ

ഇന്റർനെറ്റിന്റെ വേഗതക്കുറവ് വലിയ പ്രശ്‌നമായി തീരുന്നുണ്ട്. ഇത് പരിഹരിക്കാൻ സർക്കാർ മുൻകൈ എടുക്കണം.

ക്ലാസ്​ സമയക്രമം കുറേക്കൂടി മുമ്പ് കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ലഭ്യമാക്കണം. കൂടാതെ ക്ലാസിന്റെ സ്‌ക്രിപ്റ്റ് അധ്യാപകർക്ക് രണ്ടുദിവസം മുമ്പേ എത്തിക്കുന്നത് നല്ലതാണ്. സ്വയം സജ്ജമാകലിന് ഇത് സഹായകമാകും.

3. അക്കാദമിക പ്രശ്‌നങ്ങൾ

ക്ലാസുകളുടെ ആസൂത്രണത്തിൽ പുനരാലോചന ആവശ്യമാണ്. കുട്ടികളെ പഠനവഴിയിൽ നിലനിർത്താൻ ആരംഭിച്ച ക്ലാസ് പലപ്പോഴും പാഠങ്ങൾ തീർക്കുന്നതിലേക്ക് പോകുന്നുണ്ട്. മുഖാമുഖപഠനത്തിന് പകരമാവാൻ ഒരിക്കലും ഓൺലൈൻ അനുഭവങ്ങൾക്ക് സാധ്യമല്ല. പല കാരണങ്ങളാൽ പിറകിൽ നിൽക്കുന്ന കുട്ടികൾക്ക് ഇത് ഏറെ ദോഷകരമാവും. അതിനാൽ കുട്ടികളിൽ പഠനതാത്പര്യം നിലനിർത്താനും അടിസ്ഥാനപരമായ ചില ആശയങ്ങളും കഴിവുകളും മാത്രം എത്തിക്കാനും ഈ ഘട്ടത്തിൽ ലക്ഷ്യം വെച്ചാൽ മതി.

ലഭ്യമായ സമയത്തിനുള്ളിൽ ഏതൊക്കെ കാര്യങ്ങൾ പരിഗണിക്കാമെന്ന ധാരണ മുൻകൂട്ടി ഉണ്ടാക്കണം. അവ നേടാനുള്ള സ്വാഭാവികവും അനൗപചാരികവും യാന്ത്രികമല്ലാത്തതുമായ പഠനതന്ത്രങ്ങൾ രൂപപ്പെടുത്തണം. സ്‌കൂൾ തുറക്കുന്ന ഘട്ടത്തിൽ തുടക്കം മുതലുള്ള ഉള്ളടക്കത്തിലൂടെ കടന്നുപോകണം. മുഖാമുഖ പഠനത്തിലൂടെ പഠനവിടവുകൾ പൂർണമായും പരിഹരിക്കണം. ഇത് ഒരു വർഷം കൊണ്ട് പൂർത്തിയാകുന്നില്ലെങ്കിൽ തുടർവർഷങ്ങളിലും ശ്രമം തുടരണം.

പൊതുപരീക്ഷകൾ വരുന്ന പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിൽ ഉള്ളടക്ക പൂർത്തീകരണം ലക്ഷ്യമാക്കണം. കുട്ടികളെ സ്‌കൂളിൽ വരുത്തിച്ചും നോട്ടുകൾ തയ്യാറാക്കി നൽകിയും തുടർച്ചയായ വിലയിരുത്തൽ ശക്തമാക്കിയും ഇത് സാധ്യമാക്കുന്നതിനുള്ള സമീപനം സ്വീകരിക്കണം. പ്രാക്റ്റിക്കൽ ക്ലാസുകൾ നൽകാനും ശ്രമമുണ്ടാവണം.

എൽ.പി. ക്ലാസുകളിൽ രക്ഷിതാക്കളെ കൂടി ഉപയോഗപ്പെടുത്തി വായന, എഴുത്ത്, കണക്കുകൂട്ടൽ പോലുള്ള അടിസ്ഥാന മേഖലകളിൽ സമ്പുഷ്ടമായ പഠനാനുഭവങ്ങൾ ഒരുക്കുന്നതിനുള്ള പ്രായോഗികപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം.

ഡിജിറ്റൽ ക്ലാസുകളിൽ ചിലത് പാഠ്യപദ്ധതി സമീപനത്തിന് വിരുദ്ധമാണെന്ന നിരീക്ഷണം ഗൗരവപൂർവം പരിഗണിച്ച് തിരുത്തലുകൾ വരുത്തണം. ഇപ്പോൾ ചൂണ്ടിക്കാണിക്കപ്പെടുന്ന പോരായ്മകൾ പരിഹരിക്കണം. ക്ലാസുകൾ ശിശു സൗഹൃദമാക്കാനുള്ള എല്ലാ സാധ്യതകളും ഉചിതമായി ഉൾച്ചേർക്കണം.

ഓൺലൈൻ ക്ലാസുകൾ വികേന്ദ്രീകൃതമായി തയ്യാറാക്കുന്നതിനുള്ള സാധ്യത പരിഗണിക്കണം. എസ്.സി.ഇ.ആർ.ടി.യുടെ പൊതുനിയന്ത്രണത്തിനു കീഴിൽ പതിനാല് ഡയറ്റുകൾക്ക് വിവിധ ക്ലാസുകളിലെ വ്യത്യസ്ത വിഷയങ്ങളുടെ ചുമതല വിഭജിച്ച് നൽകാം.

ഡയറ്റിനു കീഴിൽ നിർദിഷ്ട വിഷയങ്ങൾക്ക് അധ്യാപക ഗ്രൂപ്പുകൾ രൂപീകരിക്കാം. ഓൺലൈൻ വഴി മറ്റു ജില്ലകളിലെ അധ്യാപകരുടെ സേവനവും ഇക്കാര്യത്തിൽ പ്രയോജനപ്പെടുത്താം. ഇങ്ങനെ തയ്യാറാക്കുന്ന സ്‌ക്രിപ്റ്റുകൾ വിദഗ്ധ സഹായത്തോടെ മെച്ചപ്പെടുത്തി ഷൂട്ട് ചെയ്യണം.

ഷൂട്ടിങ്ങിൽ കൈറ്റ്, എസ്.ഐ.ഇ.ടി, സമഗ്രശിക്ഷ എന്നീ സ്ഥാപനങ്ങളുടെ സാങ്കേതിക പിന്തുണയും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തണം. എഡിറ്റിങ്ങ് ഡയറ്റിന്റെ നേതൃത്വത്തിൽ തന്നെ നടത്താം.

ഇങ്ങനെ കിട്ടുന്ന അന്തിമ ഉൽപ്പന്നം വീണ്ടും വിദഗ്ധ ടീമുകളുടെ പരിശോധനയ്ക്കു ശേഷമാണ് സംപ്രേക്ഷണത്തിന് നൽകേണ്ടത്. പ്രാദേശിക വൈദഗ്ധ്യം വളർത്താനും ഇപ്പോഴുള്ള കാലതാമസം ഒഴിവാക്കാനും സംപ്രേഷണം ചെയ്യുന്ന ക്ലാസുകളുടെ എണ്ണത്തിൽ വിഷയങ്ങൾക്കിടയിലുള്ള അന്തരം പരിഹരിക്കാനും വികേന്ദ്രീകൃത സമീപനം സഹായിക്കും.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് യോജിച്ച ക്ലാസുകൾ ബന്ധപ്പെട്ട വിദഗ്ധർ തയ്യാറാക്കി നൽകണം. കൂടാതെ വീടുകളിലെത്തി സഹായം നൽകുന്നതിനുള്ള സംവിധാനം വിപുലീകരിക്കുകയും വേണം.

കുട്ടികൾക്ക് ഉല്ലസിക്കാനും സർഗ്ഗാത്മക പ്രവർത്തനങ്ങൾ നടത്താനും പ്രേരിപ്പിക്കുന്ന ഘടകങ്ങളും ഡിജിറ്റൽ ക്ലാസുകളിൽ കൂടുതലായി ഉൾച്ചേർക്കണം.

പാഠഭാഗങ്ങളിലെ ആശയങ്ങൾ സ്‌പൈറൽ ചെയ്ത് വരത്തക്കവിധത്തിൽ ആവശ്യമായ ഇടവേളകളിൽ അതുവരെ കടന്നുപോയ പഠനവസ്തുതകൾ ഒന്നുകൂടി പ്രയോജനപ്പെടുത്തുവാൻ സഹായകമാകും വിധം ക്ലാസുകൾ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. വിവിധ വിഷയങ്ങൾ തമ്മിലുള്ള ഉദ്ഗ്രഥന സാധ്യതയും പരിഗണിക്കണം.

കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കുക, സർഗാത്മകമായ കഴിവുകൾ പരിപോഷിപ്പിക്കുക, കായികപ്രവർത്തനങ്ങളിൽ ഏർപ്പെടാനാവുക, ആരോഗ്യ സുരക്ഷ ഉറപ്പാക്കുക, മാനസിക സമ്മർദം കുറയ്ക്കുക തുടങ്ങിയ കാര്യങ്ങളും പരിഗണിക്കണം.

4. അധ്യാപക പിന്തുണ

ഓൺലൈൻ ക്ലാസുകൾ കഴിഞ്ഞാൽ അതിന്റെ വിശദീകരണം എന്ന നിലയിൽ ഒരു അനുബന്ധക്ലാസ് അതത് അധ്യാപകർ കുട്ടികൾക്ക് ഗ്രൂപ്പുകളിലൂടെ നൽകണം. സംശയങ്ങൾ തീർക്കാനും സൗകര്യമുണ്ടാവണം. ഇതിനു ശേഷം മാത്രമേ തുടർപ്രവർത്തനം നൽകാവൂ.

സ്വന്തം കുട്ടികൾക്ക് പറ്റിയ രീതിയിലുള്ള തുടർപ്രവർത്തനമേ ടീച്ചർ നൽകാവൂ. ഇതിനായി അധ്യാപക പഠനക്കൂട്ടായ്മയിലെ പങ്കാളിത്തവും എസ്.ആർ.ജിയിലെ ചർച്ചയും ടീച്ചർ പ്രയോജനപ്പെടുത്തണം.

ആവശ്യമുള്ള അധ്യാപകർക്ക് മൊബൈൽ ഉപയോഗിച്ച് വർക്ക്ഷീറ്റുകൾ, ചെറുവീഡിയോ തുടങ്ങിയവ തയ്യാറാക്കുന്നതിനുള്ള പരിശീലനം നൽകണം.

കുട്ടികളുടെ വ്യക്തിപരവും സാമൂഹ്യവുമായ സവിശേഷതകൾ പരിഗണിച്ച് വ്യക്തിഗതശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്ക് അത് നൽകാൻ അധ്യാപകർ ശ്രദ്ധിക്കണം. മറ്റ് സഹായങ്ങൾ ആവശ്യമെങ്കിൽ ബന്ധപ്പെട്ടവരെ അറിയിക്കാനും ടീച്ചർ മുൻകൈ എടുക്കണം.

ചെറിയ കുട്ടികൾക്ക് വായനാസാമഗ്രികൾ, പൊതുപരീക്ഷ എഴുതേണ്ടവർക്ക് അതിനുള്ള വിവിധതരം പ്രത്യേക സഹായങ്ങൾ എന്നിവ ലഭ്യമാക്കാനും അധ്യാപകരുടെ ശ്രദ്ധ ആവശ്യമാണ്.

ഉയർന്ന ക്ലാസുകളിലേക്ക്​ പോകുംതോറും കുട്ടികൾക്ക് സ്വന്തം അധ്യാപകരിൽനിന്നു തന്നെ കൂടുതൽ സഹായം ലഭിക്കുന്നതിനുള്ള സാധ്യതകൾ ആരായേണ്ടതുണ്ട്. കുട്ടികൾ പരസ്പരം നൽകുന്ന പിന്തുണയും ഉയർന്ന ക്ലാസുകളിൽ പ്രയോജനപ്പെടുത്തണം.

കുട്ടികളുടെ ഉൽപ്പന്നങ്ങൾ പരിശോധിച്ച് കഴിവതും വ്യക്തിപരമായിത്തന്നെ ഫീഡ്ബാക്ക് നൽകാൻ ശ്രദ്ധിക്കണം.

ക്ലാസിൽ ഇടയ്ക്കിടെ ഹാജരാകാത്തവർ, തുടർപ്രവർത്തനങ്ങൾ കൃത്യമായി ചെയ്യാത്തവർ, മാനസികപ്രശ്‌നങ്ങൾ പ്രകടിപ്പിക്കുന്നവർ എന്നിവരുടെ കാര്യത്തിൽ രക്ഷിതാക്കളുമായി ബന്ധപ്പെട്ടോ നേരിട്ടുചെന്നോ പ്രശ്‌നപരിഹാരം ഉണ്ടാക്കണം. ആഴ്ചയിലൊരിക്കലെങ്കിലും കോളനികൾ സന്ദർശിക്കണം.

5. രക്ഷാകർതൃ പിന്തുണ

ക്ലാസുകളിലെ വിദ്യാർഥികൾക്കു വേണ്ട തുടർപിന്തുണ നൽകാൻ ആവശ്യമായ വിദ്യാഭ്യാസ പശ്ചാത്തലം ഇല്ലാത്ത രക്ഷിതാക്കളുണ്ട്. പഴയ രീതിയിൽ പഠിച്ച പല രക്ഷിതാക്കളും വീടുകളിൽ നൽകിവരുന്ന പിന്തുണ പുതിയ പഠനരീതിയുടെ സമീപനത്തോട് പൊരുത്തപ്പെടണമെന്നില്ല. പഠനകാര്യങ്ങളിൽ എങ്ങനെയാണ് ഇടപെടേണ്ടത് എന്നതു സംബന്ധിച്ച് രക്ഷിതാക്കളെ ബോധവത്കരിക്കാൻ ഓൺലൈൻ/ മുഖാമുഖ കൂടിച്ചേരൽ നടത്താൻ സ്‌കൂൾതലത്തിൽ പരിപാടികൾ ഉണ്ടാവണം.

ക്ലാസുകൾ സംബന്ധിച്ച് അധ്യാപകർക്ക് എന്നതുപോലെ രക്ഷിതാക്കൾക്കും നേരത്തെ ചില വിവരങ്ങൾ നൽകാനാവണം. ഒരാഴ്ച സംപ്രേഷണം ചെയ്യുന്ന ക്ലാസ്സുകളുടെ സമയം മുൻകൂട്ടി നൽകുന്ന രീതിയും ഉണ്ടാവണം.

മൊബൈൽ സാങ്കേതികവിദ്യയിൽ പ്രയാസമുള്ളവർക്ക് അതിന്​ പരിശീലനം നൽകണം.

മൊബൈൽ ചാർജ് ചെയ്യാൻ സാമ്പത്തിക പ്രയാസം, വീട്ടിൽ ഒന്നിലേറെ കുട്ടികൾക്ക് ഒരു മൊബൈലിനെ മാത്രം ആശ്രയിക്കേണ്ട സ്ഥിതി തുടങ്ങിയവയും കഴിയുന്ന രീതിയിൽ പരിഹരിക്കാൻ കഴിയണം.

6. പഠനകേന്ദ്രങ്ങൾ

ഇവയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടണം. പ്രാദേശികമായോ സമഗ്രശിക്ഷ വഴിയോ അക്കാദമിക സഹായം ലഭ്യമാകണം. കേന്ദ്രങ്ങളുടെ മേൽനോട്ടത്തിന് പിന്തുണാസമിതി രൂപീകരിച്ച് പ്രവർത്തിപ്പിക്കണം. വാർഡ് മെമ്പർ, അധ്യാപകർ, പി.ടി.എ. ഭാരവാഹികൾ തുടങ്ങിയവർ കേന്ദ്രങ്ങൾ സന്ദർശിക്കണം. ഹാജർ ഉറപ്പാക്കാനും പഠനതാത്പര്യം വളർത്താനും ഉതകുന്ന പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കണം.

7. സ്‌കൂൾതല പിന്തുണ

സ്‌കൂൾ തലത്തിൽ കൂട്ടായ ആസൂത്രണം ശക്തിപ്പെടുത്തണം. പ്രഥമാധ്യാപകർ, അധ്യാപകർ, പി. ടി. എ ഭാരവാഹികൾ എന്നിവർ ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തി ഇടപെടലുകൾ ശക്തമാക്കണം.

സംപ്രേഷണ ക്ലാസ് കാണൽ, അനുബന്ധ ക്ലാസ് നൽകൽ, തുടർപ്രവർത്തനങ്ങൾ, തയ്യാറാക്കൽ, ഫീഡ്ബാക്ക് നൽകൽ എന്നിവയിൽ സ്‌കൂൾ തലത്തിൽ ഏകോപനവും മോണിറ്ററിങ്ങും വേണം. അധ്യാപക- വിദ്യാർഥി- രക്ഷാകർത്തൃ ഗ്രൂപ്പുകളിലെ പ്രവർത്തനങ്ങളിൽ എച്ച്. എം / പ്രിൻസിപ്പൽതല മേൽനോട്ടം ഉറപ്പാക്കണം.

പാഠപുസ്തകങ്ങൾ എല്ലാവരുടെ കൈയിലും എത്തിയെന്ന് ഉറപ്പാക്കണം. വായനയ്ക്കുള്ള പുസ്തകങ്ങൾ, റഫറൻസ് സാമഗ്രികൾ എന്നിവ ആവശ്യമുള്ളവർക്ക് അവ എത്തിക്കാനുള്ള പദ്ധതി പി.ടി.എ സഹകരണത്തോടെ നടപ്പിലാക്കണം. കോളനികളിലെ പഠനകേന്ദ്രങ്ങളുടെ സന്ദർശനം, മോണിറ്ററിങ്ങ് എന്നിവയ്ക്ക് മുന്തിയ പരിഗണന നൽകണം.

കുട്ടികളുടെ പ്രാദേശികമായ ചെറുകൂട്ടായ്മയുടെ സാധ്യത പരിശോധിക്കണം. വീടുകൾ, വായനശാലകൾ എന്നിവിടങ്ങളിൽ മുതിർന്നവരുടെ മേൽനോട്ടത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നിശ്ചിത ഇടവേളകളിൽ കൂടിച്ചേരാനുള്ള സാധ്യതയാണ് നോക്കേണ്ടത്. ഇത്തരം കൂട്ടായ്മകൾ കുട്ടികളുടെ മാനസിക സമ്മർദം കുറയ്ക്കാനും കൂട്ടായ പഠനത്തിനും ഉപകരിക്കും.

പത്ത്, പന്ത്രണ്ട് എന്നീ ക്ലാസുകളിൽ ഒന്നാം ഘട്ടത്തിലും ഒമ്പത്, പതിനൊന്ന് ക്ലാസുകളിൽ രണ്ടാം ഘട്ടത്തിലും സ്‌കൂളിൽ മുഖാമുഖക്ലാസ് ആരംഭിക്കാവുന്നതാണ്. പ്രോട്ടോക്കോൾ പാലിച്ചുള്ള ചെറുസംഘങ്ങളാണ് ഒരുസമയം എത്തിച്ചേരേണ്ടത്. ഇത് ആഴ്ചയിൽ പകുതി ദിവസങ്ങളിൽ പകുതി ക്ലാസുകാർ വരുന്ന രീതിയിൽ ആവാം. ശനിയാഴ്ച കൂടി പ്രവൃത്തിദിനമാക്കിയും ദിവസവും ഒരു മണിക്കൂർ കൂടി പ്രവൃത്തി സമയത്തോട് ചേർത്തും കൂടുതൽ സമയം കണ്ടെത്താം.

പഠനവേഗത കുറഞ്ഞ കുട്ടികൾ, മറ്റുതരം പ്രശ്‌നങ്ങൾ അനുഭവിക്കുന്ന കുട്ടികൾ എന്നിവരെ തിരിച്ചറിഞ്ഞ് ഗൃഹസന്ദർശനം നടത്തുന്ന കാര്യം ആസൂത്രണം ചെയ്യണം.


E - learning തിങ്ക്​ ബുക്ക്​


8. മേൽഘടകങ്ങളുടെ ഇടപെടലുകൾ

എ) ഗ്രാമ പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ

കോവിഡ്​ വ്യാപനം തടയുന്നതിൽ ഇടപെടുന്നതിനുള്ള മുൻഗണന കാരണം വിദ്യാഭ്യാസമേഖലയിൽ തദ്ദേശസ്ഥാപനങ്ങളുടെ ശ്രദ്ധ ഏറെ പതിയുന്നില്ല എന്നത് വസ്തുതയാണ്. പ്രോജക്റ്റ് പ്രവർത്തനങ്ങൾ സ്തംഭിച്ച സാഹചര്യത്തിൽ സ്‌കൂൾ മേധാവികളെ വിളിച്ച് ഓൺലൈൻ ക്ലാസിന്റെ മോണിറ്ററിങ്ങ്, സൗകര്യങ്ങൾ ഒരുക്കൽ, വിദ്യാഭ്യാസ വളണ്ടിയർമാരെ കണ്ടെത്തി പ്രവർത്തനസജ്ജമാക്കൽ, അവശ്യഘട്ടങ്ങളിൽ ഗൃഹസന്ദർശനങ്ങൾക്ക് നേതൃത്വം നൽകൽ, പൊതു കേന്ദ്രങ്ങളിൽ നടക്കുന്ന ക്ലാസ് നിരീക്ഷണം ഫലപ്രദമാക്കാൻ ഇടപെടൽ എന്നിവ തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ബി) ബി.ആർ.സി

പഠനകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ ഫലപ്രദമാക്കൽ, വായനാസാമഗ്രികൾ ലഭ്യമാക്കൽ, അധ്യാപക കൂട്ടായ്മകളെ സഹായിക്കൽ, ഭിന്നശേഷിക്കാർക്ക് പിന്തുണ ഉറപ്പാക്കൽ, പി.ഇ.സി. ചേരുന്നുവെന്നുറപ്പാക്കൽ, സമ്മർദം കുറയ്ക്കുന്നതിനുള്ള ക്യാമ്പുകൾ ആസൂത്രണം ചെയ്യൽ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ വിദ്യാഭ്യാസ വകുപ്പിലെ ഇതരഘടകങ്ങളുമായി ചേർന്നുകൊണ്ടും മറ്റു വകുപ്പുകളുടെ പങ്കാളിത്തം ഉറപ്പാക്കിയും പ്രവർത്തനം സജീവമാക്കണം.

സി) ഡി.ഇ.ഒ / എ.ഇ.ഒ

പ്രഥമാധ്യാപകയോഗങ്ങൾ നിശ്ചിത ഇടവേളകളിൽ സംഘടിപ്പിക്കുകയും അധ്യാപകരുടെ പിന്തുണ ഫലപ്രദമാക്കുന്നതിനുള്ള കൃത്യമായ നിർദേശങ്ങൾ നൽകുകയും വേണം. മോണിറ്ററിങ്ങ് ഫോർമാറ്റ് വഴി വിവരങ്ങൾ ശേഖരിക്കുന്നതും മാതൃകാപ്രവർത്തനങ്ങളെ അംഗീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും ഒരുപരിധിവരെ ഗുണം ചെയ്യും.

ഡി) ഡയറ്റ്, ജില്ലാതല മേധാവികൾ

ഡയറ്റിന്റെ നേതൃത്വത്തിൽ വിവരസാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ അധ്യാപക പരിശീലനം നടത്താം. അനുബന്ധ ക്ലാസുകളുടെ ആസൂത്രണം, തുടർപ്രവർത്തനങ്ങൾ തയ്യാറാക്കൽ, രക്ഷാകർതൃ ബോധവത്കരണം തുടങ്ങിയ വിഷയങ്ങളിലും ക്ലാസുകൾ നൽകാം. ഓൺലൈൻ ക്ലാസുകളുടെ നിർമാണത്തിന് ക്ലാസെടുക്കാൻ പറ്റിയ അധ്യാപകക്കൂട്ടങ്ങളെ സജ്ജമാക്കുക, സ്‌ക്രിപ്റ്റ് വികസിപ്പിക്കുക, അക്കാദമിക ഗുണമേന്മ ഉറപ്പാക്കുക, എഡിറ്റിങ്ങ് നടത്തുക എന്നിവയും ഏറ്റെടുക്കാം.

ഇതര ജില്ലാതല മേധാവികൾ അവരവരുടെ അധികാര പരിധിയിൽ മതിയായ ഇടപെടലും മോണിറ്ററിങ്ങും സമയബന്ധിതമായി നടത്തണം. ജില്ലയിൽ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള കൂട്ടായ പ്രവർത്തനമാണ് ഓരോ തലത്തിലും നടക്കേണ്ടത്.

ഇ) എസ്.സി.ഇ.ആർ.ടി

ഓൺലൈൻ ക്ലാസുകളുടെ സമീപനവും രീതിശാസ്ത്രവും അക്കാദമിക ഉള്ളടക്കവും ഉചിതമാക്കുന്നതിൽ നേതൃത്വം നൽകണം. ഡയറ്റുകളുടെ സേവനം ആവശ്യാനുസരണം ഇക്കാര്യത്തിൽ തേടണം.

നടന്നുകൊണ്ടിരിക്കുന്ന ക്ലാസുകളുടെ ഉള്ളടക്കവും പ്രാദേശികപിന്തുണയും കുട്ടികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ നേരിടുന്ന സമ്മർദങ്ങളും ഗവേഷണാത്മകമായി വിലയിരുത്തുന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം.

എഫ്) കൈറ്റ്, എസ്.ഐ.ഇ.ടി, സമഗ്രശിക്ഷ

ക്ലാസുകളുടെ സാങ്കേതിക കാര്യങ്ങളിൽ കുറേക്കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. വന്നിരിക്കുന്ന വിലയിരുത്തലുകൾ കൂടി പരിഗണിച്ച് വേണ്ട മാറ്റങ്ങൾ എസ്.സി.ഇ.ആർ.ടി.യുടെ അക്കാദമിക നിർദേശങ്ങൾക്ക് അനുസൃതമായി നിർവഹിക്കണം.

സമഗ്രശിക്ഷയുടെ ഇടപെടൽ മേഖലകളിലെ പ്രവർത്തനങ്ങൾ കോവിഡ് സാഹചര്യങ്ങൾക്ക് അനുസൃതമായി രൂപഭേദം വരുത്തി നടപ്പിലാക്കണം.

ജി) ഡി.ജി.ഇ

പൊതുവായ ഏകോപനം ഉറപ്പാക്കണം. സ്‌കൂൾ തുറക്കൽ, പൊതുപരീക്ഷ, ക്ലാസ് കയറ്റം തുടങ്ങിയവ സംബന്ധിച്ച അനിശ്ചിതത്വം കഴിയുന്നത്ര പരിഹരിക്കണം.

നിലവിലുള്ള മാർഗരേഖയിൽ മതിയായ മാറ്റങ്ങൾ വരുത്തുകയും അക്കാര്യം ഓരോ അധ്യാപകനിലും ബന്ധപ്പെട്ട മറ്റുള്ളവരിലും എത്തിയെന്ന് ഉറപ്പാക്കുകയും വേണം.

എച്ച്) വിദ്യാഭ്യാസ വകുപ്പ്

എല്ലാ മാസവും ആദ്യത്തെ പ്രവൃത്തിദിനത്തിൽ സംസ്ഥാനതല റിവ്യൂ, ആസൂത്രണയോഗം നടക്കണം. ഇതിൽ വിദ്യാഭ്യാസമന്ത്രി, പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡി.ജി.ഇ, എസ്.സി.ഇ.ആർ.ടി. ഡയറക്റ്റർ, സമഗ്രശിക്ഷ, കൈറ്റ്, എസ്.ഐ.ഇ.ടി എന്നിവയുടെ മേധാവികൾ എന്നിവർ പങ്കെടുക്കണം. തുടർന്ന് ജില്ലാതല ഉദ്യോഗസ്ഥന്മാരുടെ റിവ്യൂ, ആസൂത്രണയോഗം നടക്കണം. അതിനുശേഷം വിദ്യാഭ്യാസജില്ല, ഉപജില്ലാതല യോഗവും സ്‌കൂൾതല എസ്.ആർ.ജി.യും സമയബന്ധിതമായി നടക്കണം.

Comments