17 Oct 2022, 06:37 PM
ഈഗോയ്ക്ക് മുറിവേറ്റ ഒരു ഗവര്‍ണറുടെ, വിലാപങ്ങളാണ് കേരളം ഇപ്പോള്‍ പല ഫ്രീക്വന്‍സിയിലും വേവ്‌ലെങ്തിലും കേട്ടുകൊണ്ടിരിക്കുന്നത്. ലേറ്റസ്റ്റായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പി.ആര്‍.ഒ. വഴി ഇംഗ്ലീഷില്‍ ട്വീറ്റ് ചെയ്ത വിലാപത്തെ ഇപ്രകാരം മലയാളത്തിലാക്കാം. 'മുഖ്യമന്ത്രിയ്ക്കും മന്ത്രിസഭാംഗങ്ങള്‍ക്കും ഗവര്‍ണറെ അഡൈ്വസ് ചെയ്യാനുള്ള അവകാശമുണ്ട്. പക്ഷേ ഗവര്‍ണര്‍ പദവിയുടെ അന്തസ്സിനെ താഴ്ത്തിക്കെട്ടുന്ന പ്രസ്താവനകള്‍ മന്ത്രിമാര്‍ നടത്തിയാല്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.'
പേടിപ്പിക്കുകയാണ് പാവം ഗവര്‍ണര്‍. കളിത്തോക്കുപയോഗിച്ച് വെടിവെച്ചാല്‍ മുന്നില്‍ നില്‍ക്കുന്നയാള്‍ വീഴുമെന്ന് ആത്മാര്‍ഥമായും വിശ്വസിക്കുന്ന മൂന്ന് വയസ്സുള്ള കുഞ്ഞുങ്ങളെപ്പോലെ, അദ്ദേഹം വെടിവെക്കുകയാണ്, ടിഷ്യും ടിഷ്യും എന്ന് ഒച്ചയുമുണ്ടാക്കുന്നുണ്ട്.
രാജ്യത്തിന്റെ ഭരണഘടനയനുസരിച്ച് സംസ്ഥാനത്തിന്റെ ഭരണഘടനാത്തലവനാണ് ഗവര്‍ണറെങ്കിലും ഭരണനിര്‍വഹണത്തിനുള്ള അധികാരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ് എന്നും മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് എന്നും ഭരണഘടനയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരുകളും തമ്മില്‍ മുന്‍പും അഭിപ്രായ വ്യത്യാസങ്ങളുണ്ടായപ്പോഴൊക്കെയും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഗവര്‍ണര്‍ക്കു മേലുള്ള അധികാരത്തെ സുപ്രീം കോടതി പലതവണ നിര്‍ചിച്ചിട്ടുമുണ്ട്.
സംഘടനകളില്‍ നിന്ന് അകലം പാലിക്കേണ്ട ഭരണഘടനാ പദവിയിലിരുന്ന് ആര്‍.എസ്.എസ്സുകാരനാണ് താന്‍ എന്ന് എപ്പോഴും അവകാശപ്പെടുകയും ഗവര്‍ണര്‍ പദവിയിലിരിക്കുമ്പോള്‍ ആര്‍.എസ്.എസ്. തലവനെ അങ്ങോട്ട് ചെന്ന് കാണുകയും ചെയ്തയാളാണ് ആരിഫ് മുഹമ്മദ് ഖാന്‍.
നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ താമസിപ്പിച്ച് ഭരണഘടനാവിരുദ്ധമായി തന്റെ അധികാര പദവിയെ ദുര്‍വ്യാഖ്യാനം ചെയ്ത് രസിച്ചു കൊണ്ടിരിക്കുന്ന ആ ഗവര്‍ണറാണ് ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിയുടെ അഭിപ്രായപ്രകടനത്തെ ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് എന്നു പറഞ്ഞ് ചുമ്മാ പേടിപ്പിക്കുന്നത്.
രാജഭരണം സ്വപ്നം കാണുന്നവരാണ് ബി.ജെ.പി.ക്കാര്‍. സിംഹാസനവും പട്ടുടുപ്പുകളും കിരീടവും ആജ്ഞാനുവര്‍ത്തികളായ പരിചാരകരും ആരെവിടെ എന്ന് ചോദിക്കുമ്പോള്‍ തല കുനിച്ച് കടന്നു വരുന്ന മന്ത്രിമാരും കുന്തവുമായി പ്രവേശിക്കുന്ന ഭടന്‍മാരുമൊക്കെയാണ് അവരുടെ ഇമാജിനേഷനിലെ വിഷ്വല്‍സ്. ഡമോക്രസി അവര്‍ക്ക് അത്രയൊന്നും ഇഷ്ടമല്ല. ഫെഡറലിസമെന്ന് കേള്‍ക്കുന്നതവര്‍ക്ക് സഹിക്കില്ല. മോദി സാമ്രാജ്യത്തിലെ നാട്ടുരാജാവിന്റെ പര്യായമാണ് ഗവര്‍ണര്‍ എന്നും താനാണതെന്നുമാണ് അദ്ദേഹം കരുതിയിരിക്കുന്നത്.
ഇര്‍ഫാന്‍ ഹബീബ് എന്ന ചരിത്രകാരന്റെ പ്രജ്ഞയുടെ രാഷ്ട്രീയശേഷിയെ സി.എ.എ നിയമത്തിന് അനുകൂലമായി ചരിത്ര കോണ്‍ഗ്രസ്സില്‍ സംസാരിക്കുന്ന ഗവര്‍ണര്‍ക്ക് മനസ്സിലായിട്ടില്ല. ഇര്‍ഫാന്‍ ഹബീബ് പ്രതിരോധിക്കാന്‍ ശ്രമിച്ച രാഷ്ട്രീയത്തിന്റെ മൂല്യത്തെ കൊലപാതക ശ്രമമായി വ്യാഖ്യാനിക്കാനുള്ള തന്ത്രശേഷിയേ ഗവര്‍ണര്‍ക്കും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിനുമുള്ളൂ. ചരിത്ര കോണ്‍ഗ്രസ്സിലെ സ്റ്റേജില്‍ വെച്ച് അന്ന് മുറിവേറ്റ ഈഗോയാണ്. ആ ഈഗോയുടെ പ്രതികരണങ്ങളാണ് തന്റെ തന്നെ രാഷ്ട്രീയ ചരിത്രത്തെ പാടേ മറന്നു കൊണ്ടുള്ള ആരിഫ് മുഹമ്മദ് ഖാന്‍ എന്ന നേതാവിന്റെ വിലാപങ്ങളായി ഇപ്പോള്‍ പുറത്തു വരുന്നത്.
ഒരു ഗവര്‍ണറുടെ അന്തസ്സിന് നിരക്കുന്ന നടപടികളല്ല കഴിഞ്ഞ കുറച്ച് കാലമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്തു കൊണ്ടിരിക്കുന്നത്. മന്ത്രിസഭയ്‌ക്കെതിരെ പത്ര സമ്മേളനം വിളിക്കുക, സുപ്രധാന ബില്ലുകള്‍ ഒപ്പിടാതെ വെച്ചു താമസിപ്പിക്കുക, ഓര്‍ഡിനന്‍സുകള്‍ ഒപ്പിടാതെ മടക്കുക, നിലവാരമോ കണ്ടന്റോ ഇല്ലാത്ത ആരോപണങ്ങള്‍ തുടര്‍ച്ചയായി ഉന്നയിക്കുക, സര്‍വ്വകലാശാലകളുടെ ഭരണനിര്‍വഹണത്തെത്തന്നെ തടസ്സപ്പെടുത്തും വിധമുള്ള നടപടികള്‍ എടുക്കുക തുടങ്ങിയ ബാലിശമായ പ്രവര്‍ത്തനങ്ങളാണ,് തന്റെ ഇല്ലാത്തതെങ്കിലും ഉണ്ടെന്ന് സ്വയം കരുതുന്ന അധികാരമുപയോഗിച്ച് ഗവര്‍ണര്‍ ചെയ്യുന്നത്..
ഫെഡറല്‍ സംവിധാനത്തെ മാനിക്കുന്നില്ല എന്നതു മാത്രമല്ല ഇതിനു പിന്നിലെ വിശാല രാഷ്ട്രീയം. കേരളമെന്ന സംസ്ഥാനത്തിനു മേലുള്ള രാഷ്ട്രീയ- ഇലക്ട്രല്‍ അധികാരത്തിനു വേണ്ടി കേന്ദ്ര സര്‍ക്കാരും സംഘപരിവാറും നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പലതരം പരീക്ഷണങ്ങളിലെ പുതിയ അധ്യായം കൂടിയാണ് ഗവര്‍ണറുടേത്. കേരളത്തിലെ നൂറ്റി നാല്‍പ്പത് എം.എല്‍.എമാരില്‍ ഒരൊറ്റയാള്‍ പോലും തങ്ങള്‍ക്കില്ല എന്ന ബോധ്യത്തിന്റെ വിലാപം കൂടിയാണത്. അത് ഗവര്‍ണര്‍ക്കറിയില്ലെങ്കിലും കേരളത്തിലെ ജനങ്ങള്‍ക്കറിയാം.
എഡിറ്റര്‍-ഇന്‍-ചീഫ്, ട്രൂകോപ്പി.
സി. ബാലഗോപാൽ
Jan 24, 2023
2 Minutes Read
സി.കെ. മുരളീധരന്‍
Jan 19, 2023
29 Minute Watch
ജോണ്‍ ബ്രിട്ടാസ്
Jan 16, 2023
35 Minutes Watch
പി.ഡി.ടി. ആചാരി
Jan 11, 2023
3 Minutes Read
കെ. കണ്ണന്‍
Jan 08, 2023
15 Minutes Watch
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
5 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
2 Minutes Read