മാസ്റ്ററി ഇല്ലാത്ത മൈക്കാടുപണിക്കാരാണ് കൂടുതൽ കവികളും, മേസ്തിരിമാർ വിരലിലെണ്ണാവുന്നവർ മാത്രം.

ദലിത് കവി എന്നും ദലിത് കവിയായിരിക്കുന്നു. സ്ത്രീകവി , ആദിവാസികവി എല്ലാം അങ്ങനെ തന്നെ. അല്ലാതെ മേൽജാതി കവികളെപ്പോലെ കവികളായിരിക്കാൻ അവർക്ക് പറ്റുന്നില്ല. നമ്മുടെ കവിതകൾ പ്രാദേശികമായ ഉള്ളടക്കങ്ങളിൽ മാത്രമായി കുടുങ്ങിക്കിടക്കുന്നു. തികച്ചും വൈകാരികവും വൈയക്തികവുമാണത്. അവർ ആവിഷ്‌കരിക്കുന്ന കാര്യങ്ങളെ ലോകത്തിലേക്ക് എത്തിക്കാനാവുന്നില്ല. മിക്കവാറും രേഖീയമായ ആഖ്യാനങ്ങളാണ് ഇന്നത്തെ കവിതകളിലുള്ളത്. മലയാളത്തിൽ എന്തുകൊണ്ട്​ പുതിയ ഒരു കാവ്യഭാവുകത്വത്തെക്കുറിച്ച്​ ചിന്തിക്കാൻ സമയമായി എന്ന്​ വിമർശനാത്മകമായി പരിശോധിക്കുകയാണ്​ എസ്​. ജോസഫ്​.

‘എമേർജിംഗ് പോയട്രി’ എന്നത് യാദൃച്ഛികമായുണ്ടായ ഒരു കവിതാ സങ്കല്പന (Poetic Concept) മാണ്. ഫേസ്​ബുക്കിലെഴുതിയ ‘പുതുകവികൾക്കൊരു മാനിഫെസ്റ്റോ’ എന്ന പരമ്പരയുടെ ഒടുവിലാണ് അത്തരമൊരു ആശയമുണ്ടായത്. നിലവിലുള്ള കവിത പോരാ എന്ന ധാരണയാണ് കവിതയിൽ ഒരു മാറ്റം അനിവാര്യമാക്കുന്നത്.

നിലവിലുള്ള കവിതയുടെ പ്രശ്‌നങ്ങൾ എന്തെന്ന് നോക്കാം:
ഏതാണ്ട് 1990 മുതൽ ഇന്നുവരെയുള്ള പുതുകവിതയിൽ പ്രധാനമായും സ്ത്രീ , ദലിത്, പരിസ്ഥിതി, ആദിവാസി എന്ന മൂന്നുനാലു ധാരകളാണുള്ളത്. (ആദിവാസിധാര ഒടുവിൽ വന്നതുകൊണ്ടാണ് മൂന്നുനാല് എന്നു പറഞ്ഞത്.) അതെല്ലാം സവിശേഷ കാവ്യലോകങ്ങളാണ്. സ്ത്രീ, പരിസ്ഥിതി എഴുത്തിൽ എല്ലാവരും തന്നെയുണ്ട്. മറ്റ് രണ്ട് ധാരകൾ ജാതീയമാണ്, ഗോത്രപരമാണ്.

ജാതിയേയും ഗോത്രത്തെയും പൊട്ടിച്ച് പുറത്തുകടന്ന് മുഖ്യധാരയിലെത്തുക എന്നതാണ് അവയുടെ ലക്ഷ്യം. സ്ത്രീയെഴുത്തിലും ദലിതെഴുത്തിലും ദലിത് സ്ത്രീയെഴുത്ത് എന്നൊരു ഉപവിഭാഗവും ഉണ്ടായിട്ടുണ്ട്. പുരുഷാധിപത്യമൂല്യ വ്യവസ്ഥയെ ചെറുക്കുക എന്ന മാർഗവും സ്ത്രീ പുരുഷ സമത്വം കൈവരിക്കുക എന്ന ലക്ഷ്യവുമാണവയ്ക്കുള്ളത്. ഈ ധാരകളുടെ സ്വാധീനം പലരുടേയും കവിതകളിൽ കാണാം. എന്റെ കവിതകളിൽ മേൽപ്പറഞ്ഞ എല്ലാ ധാരകളും ഉണ്ടായിട്ടുണ്ട്.

പുരുഷാധിപത്യമൂല്യ വ്യവസ്ഥയെ ചെറുക്കുക എന്ന മാർഗവും സ്ത്രീ പുരുഷ സമത്വം കൈവരിക്കുക എന്ന ലക്ഷ്യവുമാണവയ്ക്കുള്ളത്. ഇവയുടെ ലക്ഷ്യം പക്ഷേ മരീചിക പോലെ അകന്നുപോകുന്നു. / Painting: Albert Pinkham Ryder

സൂക്ഷ്​മരാഷ്ട്രീയവുമായി ബന്ധപ്പെട്ട്, മുപ്പതുവർഷമായി മേൽപ്പറഞ്ഞ ധാരകൾ നിലനില്ക്കുന്നു. ഇവയുടെ ലക്ഷ്യം പക്ഷേ മരീചിക പോലെ അകന്നുപോകുന്നു.
ദലിത് കവി എന്നും ദലിത് കവിയായിരിക്കുന്നു. സ്ത്രീകവി , ആദിവാസികവി എല്ലാം അങ്ങനെ തന്നെ. അല്ലാതെ മേൽജാതി കവികളെപ്പോലെ കവികളായിരിക്കാൻ അവർക്ക് പറ്റുന്നില്ല. അവരുടെ ചിറകുകൾ അരിയുന്നുണ്ട്. ഈ വഴികളിലൂടെ പോയാൽ ലക്ഷത്തിലെത്തുകയുമില്ല. മാത്രമല്ല, അന്തർസംഘർഷങ്ങളിലൂടെ അവ ആത്മശൈഥില്യത്തെ നേരിടുന്നുമുണ്ട്.

ഈ പശ്ചാത്തലത്തിലാണ് ഏതാണ് രണ്ട് വർഷമായി തുടരുന്ന കോവിഡ് മഹാവ്യാധി ലോകത്തെ യഥാർത്ഥത്തിൽ ആഗോളഗ്രാമമാക്കിയത്. ജീവിതം വളരെ അനിശ്ചിതമായി. ഇതിനിടയിൽത്തന്നെ തികച്ചും അയുക്തികമായ അഫ്ഗാൻ യുദ്ധം , റഷ്യ- യുക്രെയ്​ൻ യുദ്ധം എന്നിവ വന്നു. ഇത് പ്രാദേശിക സവിശേഷ ജീവിതം മാത്രം അവതരിപ്പിക്കുന്ന നമ്മുടെ നിലവിലുള്ള കവിതയെ ഏറെ അപ്രസക്തമാക്കിയിരിക്കുന്നു. യുദ്ധം നമ്മളെയും ബാധിച്ചിരിക്കുന്നു. നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെയും പെട്രോളിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വിലകളെയും ബാധിച്ചിരിക്കുന്നു.

Photo: Oleg Petrasiuk via Defence of Ukraine, Twitter

സവിശേഷതയുടെ വിമർശം

സവിശേഷത എന്ന സങ്കല്പത്തെ പുനഃപരിശോധിച്ചാൽ അതിൽത്തന്നെ സാമാന്യവും ഉണ്ട് എന്നുമനസിലാക്കാം. പ്രചാരം ലഭിക്കുന്ന ഏതൊരു സവിശേഷതയും സാമാന്യമാകുന്നു. സവിശേഷമായ ദലിത് കവിതയോ ആദിവാസി കവിതയോ സാമാന്യവുമാണ്. കാരണം അതിന് ഒരു പൊതു സ്വഭാവമുണ്ട്. സത്യത്തിൽ, ഏതൊരു പ്രസ്ഥാനത്തിലും ഒന്നോ രണ്ടോ കവികളും ബാക്കി അനുകർത്താക്കളുമാണുള്ളത്.
അങ്ങനെയാണ് അത് സാമാന്യമാകുന്നത്. സവിശേഷമായ കവിതകൾ ചെന്നെത്തുന്നത് പൊതുസമൂഹത്തിലേക്കാണുതാനും.
സാമാന്യവൽക്കരിക്കപ്പെടാതെ ഒരു സവിശേഷതയും പ്രസ്ഥാനമാകുകയും ഇല്ല.

നമ്മുടെ കവിതകൾ പ്രാദേശികമായ ഉള്ളടക്കങ്ങളിൽ മാത്രമായി കുടുങ്ങിക്കിടക്കുന്നു. തികച്ചും വൈകാരികവും വൈയക്തികവുമാണത്. അവർ ആവിഷ്‌കരിക്കുന്ന കാര്യങ്ങളെ ലോകത്തിലേക്ക് എത്തിക്കാനാവുന്നില്ല.
മിക്കവാറും രേഖീയമായ ആഖ്യാനങ്ങളാണ് ഇന്നത്തെ കവിതകളിലുള്ളത്. കവിതയിൽ മാസ്റ്ററി ഇല്ലാത്ത മൈക്കാടുപണിക്കാരാണ് കൂടുതൽ കവികളും. മേസ്തിരിമാരെ വിരലിലെണ്ണാം.

നിക്കനോർ പാർറ, ചെസ് ലോവ് മിലോസ്, മിറോസ്ലോവ് ഹോലുബ് , വിസ്ലാവ സിമ്പോഴ്ഷ്‌ക

ഏതൊരു സവിശേഷ കവിതയേയും പൊതുമനുഷ്യരുടെ കവിതയാക്കി മാറ്റുന്ന ഒരു മാസ്റ്ററിയുണ്ട്. ലോകോത്തര കവികളായ നിക്കനോർ പാർറ, ചെസ് ലോവ് മിലോസ്, മിറോസ്ലോവ് ഹോലുബ് , വിസ്ലാവ സിമ്പോഴ്ഷ്‌ക എന്നീ കവികളെ ശ്രദ്ധിച്ചാൽ നമുക്കത് മനസിലാകും.

മലയാള കവിത മാറിയ പശ്ചാത്തലത്തിൽ മാറാതെ നിലനില്ക്കുകയില്ല. നമ്മുടെ കവിതയെ ലോക നിലവാരത്തിലെത്തിക്കുന്ന ആശയലോകമാണ് ‘എമേർജിംഗ് പോയട്രി’യുടേത്. അതിന് നമ്മൾ കാവ്യ വിഷയങ്ങളിൽ , കവിതയുടെ രൂപങ്ങളിൽ വ്യത്യാസം വരുത്തേണ്ടിയിരിക്കുന്നു. ജാതിവ്യവസ്ഥയെ ഭേദിച്ച് നമ്മൾ മുഖ്യധാരയാവേണ്ടിയിരിക്കുന്നു. അതിനായി ഞാൻ എഴുതിയ ചില കവിതാ മാതൃകകൾ താഴെക്കൊടുക്കുന്നു.

ഇ.പി മീറ്റിംഗ്

‘പതിനഞ്ചുനിലക്കെട്ടിടമാണ്.
എട്ടാം നിലയിലെ ഹാളിലാണ് EP യുടെ മീറ്റിംഗ്
എട്ടാം നിലയിൽ ആരും താമസിക്കുന്നില്ല
ഒരു വലിയ ഹാൾ മാത്രമേ അവിടെയുളളു.
എല്ലാ നിലകളിലുമുള്ള അന്തേവാസികളെ
ക്ഷണിച്ചിട്ടുണ്ട്.
മുകളിലുള്ളവർ ലിഫ്റ്റിറങ്ങി താഴേക്ക് വരുമല്ലോ.
താഴെയുള്ളവർ മുകളിലേക്കും എത്തുമല്ലോ.
ഭക്ഷണമുണ്ട്.
കവിത ചൊല്ലലും
കുട്ടികളുടെ നൃത്തവും
കവിതാ ചർച്ചയുമുണ്ട്.
ഫോട്ടോ സെഷനിൽ
നമ്മൾ ഒരു ഗ്രൂപ്പു ഫോട്ടോയും എടുക്കും.
ആരും വരാതിരിക്കരുത്. '

സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർ മുകളിലേക്കും മുകൾത്തട്ടിലുള്ളവർ താഴേക്കും വരുന്നതിലൂടെ എല്ലാവരേയും ഒരുമിപ്പിക്കാൻ ഇ.പി ശ്രമിക്കുന്നു എന്നതാണ് ഈ കവിത സൂചിപ്പിക്കുന്നത്. മേൽത്തട്ടു മനുഷ്യരുടെ പിന്തുണയോടെ മാത്രമേ അടിസ്ഥാന മനുഷ്യരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരാനാകൂ. കുറേ മേൽത്തട്ടു കവികളെങ്കിലും പിന്തുണയ്ക്കാതിരിക്കില്ല.

മറ്റൊരു കവിത (പേരില്ല)

രു തുള്ളി കണ്ണീർ താഴേക്കുവീണു.
പതിനാലാം നിലയിലാണ് വാർഡ്
അയാൾ താഴേക്കു നോക്കി
കുറെ ദിവസം ഐ.സി.യു വിലായിരുന്നു
ഇപ്പോൾ വാർഡിലാണ്
ആരൊക്കെയോ ആശുപത്രിയിലെത്തിച്ചു.
ഒരാൾ വാഹനാപകടത്തിൽ പെട്ടു.

ഒരാൾ വാഹനാപകടത്തിൽ പെട്ടു.
ആരൊക്കെയോ ആശുപത്രിയിലെത്തിച്ചു.
ഇപ്പോൾ വാർഡിലാണ്
കുറെ ദിവസം ഐ.സി.യു വിലായിരുന്നു
അയാൾ താഴേക്കു നോക്കി
പതിനാലാം നിലയിലാണ് വാർഡ്
ഒരു തുള്ളി കണ്ണീർ താഴേക്കു വീണു

(മുകളിൽ നിന്നു വീഴുന്ന ഒരു തുള്ളിക്കണ്ണീരിനെ ആദ്യം താഴെ നിന്നു കാണുന്നതും പിന്നീട് മുകളിൽ നിന്നു കാണുന്നതുമായ രണ്ടു കാഴ്ചകൾ ഈ കവിതയിലുണ്ട് . സാമ്പ്രദായികമായ ആഖ്യാനങ്ങളിൽ നിന്നുള്ള മാറ്റമാണിത്. )

നിങ്ങൾ മടങ്ങിവരുമോ?
Do you come back?

‘ടാങ്കുകളോട് ആളുകൾ പറഞ്ഞു
People said to the tanks
ഞങ്ങൾ പടിഞ്ഞാറോട്ട് പോകുകയാണ്
We are leaving westward
മഞ്ഞുവീഴ്ചയോട് ആളുകൾ പറഞ്ഞു
People said to the nsowfall
ഞങ്ങൾ അകലങ്ങളിലേക്ക് പോകുകയാണ്
We are going far away
തകർന്നു വീണ കെട്ടിടങ്ങളോട് ആളുകൾ പറഞ്ഞു.
People said to the destroyed buildings
ഞങ്ങൾ അജ്ഞാതങ്ങളിലേക്ക് പോകുകയാണ്
We are going to the unknown
വഴിമരങ്ങളോട് ആളുകൾ പറഞ്ഞു
People said to the trees by the road side
ഞങ്ങൾ ഇല്ലായ്മയിലേക്ക് പോകുകയാണ്.
We are going nowhere
നിങ്ങൾ മടങ്ങി വരുമോ എന്നാരും ചോദിച്ചില്ല.
Nobody asks them if you come back?'

യുദ്ധം മലയാള കവിതയിൽ ഒരു വിഷയമായി കടന്നുവരികയാണ്. അതും രണ്ടു ഭാഷകളുടെ ക്രോസ്​ കട്ടിംഗ് രീതിയോടെ.

മൂന്നു കവിതകൾ കൂടി താഴെ കൊടുക്കുന്നു:

ഒൻപത്

‘മുകളിൽ വെള്ളനിറത്തിൽ ഒമ്പതുപക്ഷികൾ
താഴെ പച്ചയണിഞ്ഞ ഒമ്പതു മരങ്ങൾ
അതിനും താഴെ ചുവന്ന തുണികളടുത്ത ഒമ്പതു സ്ത്രീകൾ

വെള്ള, പച്ച, ചുവപ്പ്
പക്ഷികൾ, മരങ്ങൾ, സ്ത്രീകൾ

മുകളിൽ പച്ചനിറത്തിൽ ഒമ്പതുപക്ഷികൾ
താഴെ ചുവപ്പണിഞ്ഞ ഒമ്പതു മരങ്ങൾ
അതിനും താഴെ വെളളത്തുണികളുടുത്ത ഒമ്പതു സ്ത്രീകൾ

പച്ച ചുവപ്പ് വെള്ള
പക്ഷികൾ, മരങ്ങൾ, സ്ത്രീകൾ

മുകളിൽ ചുവപ്പുനിറത്തിൽ ഒമ്പതുപക്ഷികൾ
താഴെ വെള്ളയണിഞ്ഞ ഒമ്പതു മരങ്ങൾ
അതിനും താഴെ പച്ചത്തുണികളുടുത്ത ഒമ്പതു സ്ത്രീകൾ

ചുവപ്പ് , വെള്ള, പച്ച
പക്ഷികൾ, മരങ്ങൾ, സ്ത്രീകൾ '

അനുപാതം

‘വെളിച്ചത്തിൽ നിന്ന് ഇരുട്ടിലേക്കുള്ള ദൂരവും
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കുള്ള ദൂരവും
തുല്യമാണെങ്കിൽ
വെളിച്ചത്തിന്റെ സ്വയം ദൂരമെത്ര?
ഇരുട്ടിന്റെ സ്വയം ദൂരമെത്ര?
വെളിച്ചമെന്ന പ്രതിഭാസത്തെ
വെളിച്ചവും ഇരുട്ടും തമ്മിലുള്ള ഏതെല്ലാം അനുപാതങ്ങളിലാണ് വെളിച്ചമെന്ന് പറയുക?
ഇരുട്ടെന്ന പ്രതിഭാസത്തെ
ഇരുട്ടും വെളിച്ചവും തമ്മിലുള്ള ഏതെല്ലാം
അനുപാതങ്ങളിലാണ് ഇരുട്ടെന്ന് പറയുക?

പെൺകുട്ടിയാണോ അവളെ മൂടിനില്ക്കുന്ന ഇരുട്ടാണോ വിളക്കുവച്ചത്
ശവക്കല്ലറയുടെ മൂടി അടച്ചു ചുറ്റുപാടും
വ്യാപിച്ചു നിന്നത്
സങ്കടപ്പെടുന്നവരോ അതോ പകൽ വെളിച്ചമോ?'

പ്രണയം , സെക്‌സ്, ഭാഷ, യുദ്ധം

‘പ്രണയം: അധിനിവേശവും കീഴടങ്ങലും
അതിർത്തികൾ മാഞ്ഞു പോകാം.

സെക്‌സ്: അധിനിവേശവും കീഴടങ്ങലും
അതിർത്തികൾ മാഞ്ഞു പോകാം

ഭാഷ: അധിനിവേശവും കീഴടങ്ങലും
അതിർത്തികൾ മാഞ്ഞുപോകാം.

യുദ്ധം: അധിനിവേശവും കീഴടങ്ങലും
അതിർത്തികൾ മാഞ്ഞുപോകാം.'

‘എമേർജിംഗ് പോയട്രി’ക്കെതിരേ വിമർശനം

കവിതകൾ സ്വാഭാവികമായി ഉണ്ടാകേണ്ടതാണ്, ബോധപൂർവ്വം ഉണ്ടാകേണ്ടതല്ല എന്നൊരു അഭിപ്രായമാണ് EP ക്കെതിരേ ആദ്യമായി ഉയർന്നുവന്നത്. ഇ. പിയിൽത്തന്നെ അത്തരം ചിന്താഗതിയുണ്ടായിരുന്നു. എന്നാൽ ബോധാബോധനിർമ്മിതിയാണ് കവിത എന്ന അഭിപ്രായമാണ്​ ഇ.പിയുടെ തുടക്കം മുതലേ ഞങ്ങൾ മുന്നോട്ടുവച്ചത്.
സ്ത്രീപക്ഷത്തു നിന്ന് ധാരാളം ആക്ഷേപങ്ങൾ വന്നു. പ്രത്യയശാസ്ത്രപരമായ വിമർശനവും ഇ.പി യുടെ ഫേസ്​ബുക്ക് മാസികയിലെ കവിതകളുടെ വിമർശനവുമായിരുന്നു അത്.

ഇ . പി ക്ക് രാഷ്ട്രീയമുണ്ട്​. പക്ഷേ അത് നിലവിലുള്ള ഒരു രാഷ്ട്രീയചിന്തയോടും ബന്ധം പുലർത്തുന്നില്ല. ഇ.പി മാഗസിനിൽ വന്ന കവിതകൾ ‘എമേർജിംഗ് പോയട്രി’യാണെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. സച്ചിദാനന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, അമ്മ ദീപ, ശ്രീകുമാർ കരിയാട്, വി.എം. ഗിരിജ , സാഹിറ, സായ്‌റ തുടങ്ങിയവരുടെ കവിതകൾ മാഗസിനിൽ വന്നിരുന്നു. കവിതയിലെ ദിശാവ്യതിയാനം ഏതാണ്ട് 2030 നുള്ളിലേ സാധ്യമാകു എന്നാണ് ഞങ്ങൾ പറഞ്ഞിട്ടുള്ളത്. നിലവിലുള്ള കവിതയും ഇ.പിയും തമ്മിലുള്ള വ്യത്യാസം പെട്ടെന്ന് വ്യക്തമാകില്ല എന്നാണ് സച്ചി മാഷ് പ്രതികരിച്ചിട്ടുള്ളത്.
ഇ.പി ചത്തു, നിർത്തിക്കൂടേ ഇത് എന്നിങ്ങനെയുള്ള ധാരാളം പരാമർശങ്ങൾ ഇ.പി ക്കെതിരേ വന്നു. അതൊക്കെ അവഗണിക്കാനല്ലേ പറ്റൂ.

ഇ.പി, കവിതയിലെ വൈവിധ്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നു. ഗദ്യകവിതകൾ, ഫോക് സോംങ് , കാവ്യനാടകം, സംഭാഷണ രീതിയിലുള്ള കവിതകൾ, നല്ല പദ്യകവിതകൾ, ഗദ്യ പദ്യമിശ്രണം എന്നിവയും അന്യ രാജ്യ പശ്ചാത്തലത്തിലുള്ള അനുഭവങ്ങളുള്ള കവിതകളും യുദ്ധ പഞ്ചാത്തലങ്ങളും ഒക്കെ ഇ.പിക്ക് സ്വീകാര്യമാണ്. പക്ഷേ പുതുമ വേണം. പുതുതായി അനുഭവപ്പെടണം എന്നു മാത്രം.

ഇ.പി യുടെ പ്രവർത്തനങ്ങൾ

നമ്മുടെ കാലഘട്ടം മനുഷ്യരെത്തന്നെ വിർച്വൽ ഇമേജുകളാക്കി മാറ്റിയിട്ടുണ്ട്. നമ്മൾ എവിടെയാണ് എന്ന് നമുക്കുപോലും അറിയാത്ത ഒരു അവസ്ഥ. സ്ഥല രാഹിത്യം ഉണ്ടായി. നമ്മൾ സൈബർ സ്‌പേസിൽ മാത്രം ജീവിക്കാൻ വിധിക്കപ്പെട്ടു. അല്ലെങ്കിൽ വീട്ടുതടങ്കലിൽ. ആയതിനാൽ ഇ.പിയുടെ പ്രവർത്തനങ്ങൾ അധികം മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചിട്ടില്ല. ചില മീറ്റിംഗുകൾ ആലോചിക്കുന്നുണ്ട്. നമ്മുടെ സാഹചര്യങ്ങൾ കുറച്ചു കൂടി സ്വാഭാവികമാകേണ്ടതുണ്ട് എന്നതിനാൽ അതിന് കാലതാമസം വരും. വളരെ പ്രധാനമായ രണ്ട് കാര്യങ്ങൾ ഇവയാണ്.

കവിതകളുടെ പ്രദർശനം: ഫ്രെയിമിനുള്ളിൽ കവിതകൾ ഡിസൈൻ ചെയ്തുള്ള പ്രദർശനമാണ്​ ഉദ്ദേശിക്കുന്നത്. ഇല്ലസ്‌ട്രേഷൻ ഉണ്ടാവില്ല. അതാകുമ്പോൾ കവിത ചിത്രം പോലെ ഒരു വസ്തുവാകും. കവിതാ പുസ്തകങ്ങൾക്കുപോലും ശ്രദ്ധ കിട്ടാത്ത കാലത്ത് ഇത് വളരെ പ്രധാനപ്പെട്ട ഒരു ശ്രമമായി ഞങ്ങൾ കാണുന്നുണ്ട്. ഇതു പോലെ EP മാസികയുടെ ആറ് പതിപ്പുകളിൽ നിന്ന് തിരഞ്ഞെടുത്ത കവിതകളുടെ ഇംഗ്ലീഷ് പതിപ്പ് ഏഴാമത്തെ മാഗസിനായി ഇറക്കുന്നതുമായിരിക്കും. മലയാള കവിതകളെ ലോകത്തിന്റെ വിശാലതയിലേക്കെത്തിക്കാനുള്ള ഒരു ശ്രമമാണിത്. അതിന്റെ തുടക്കം മാത്രം. ധാരാളം ആളുകളുടെ, പ്രത്യേകിച്ച് പുതുതായി എഴുതിത്തെളിയുന്നവരുടെ പിന്തുണ ഇ.പി യ്ക്കുണ്ട്. കാര്യം മനസിലാകാത്ത ശത്രുക്കളുമുണ്ട്. അതൊക്കെ സ്വഭാവികം.

വരുംകാലത്ത് ലോകം ശ്രദ്ധിക്കുന്ന കവിതകളായി നമ്മുടെ കവിതകൾ മാറുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു.


എസ്. ജോസഫ്

കവി. എറണാകുളം മഹാരാജാസ്​ കോളേജിൽ മലയാളം അധ്യാപകനായിരുന്നു. കറുത്ത കല്ല്, മീൻകാരൻ, ഐഡന്റിറ്റി കാർഡ്, ഉപ്പന്റെ കൂവൽ വരയ്ക്കുന്നു, ചന്ദ്രനോടൊപ്പം, വെള്ളം എത്ര ലളിതമാണ് തുടങ്ങിയവ പ്രധാന കൃതികൾ.

Comments