ഇവോണിൽ നിന്ന് ആഷ് ബാർട്ടിയിലേക്ക്​ ഒരു അബോറിജിനൽ സ്മാഷ്

ഇത്തവണ വിംബിൾഡൺ വനിതാ ചാമ്പ്യനായ ആസ്‌ത്രേലിയക്കാരി ആഷ് ബാർട്ടി വിക്ടറി സ്പീച്ചിൽ ഇവോൺ എന്നൊരു കളിക്കാരിയുടെ പേരുച്ഛരിച്ചപ്പോൾ, 17 വർഷമായി ആസ്‌ത്രേലിയയിൽ ജീവിക്കുന്ന ലേഖകൻ ഇവോൺ എന്ന പേര് കേൾക്കുന്നത് ആദ്യമായിട്ടായിരുന്നു. എന്തുകൊണ്ട്? ഈ ചോദ്യത്തിനുത്തരം തേടുമ്പോൾ കിട്ടുന്നത് യഥാർഥ ആസ്‌ത്രേലിയൻ ജനതയുടെയും അവർക്കെതിരായി നടന്ന അതിക്രൂരമായ വംശഹത്യയുടെയും ചരിത്രമാണ്

വോൺ എന്നെക്കുറിച്ച് അഭിമാനിക്കുന്നുണ്ടാവും.'

ഇത് വിക്ടറി സ്പീച്ചിൽ ഇക്കൊല്ലത്തെ വിംബിൾഡൺ വനിതാ ചാമ്പ്യൻ ആഷ് ബാർട്ടി പറഞ്ഞതാണ്. ഇവോൺനെ ഗൂലഗോങ് കാവ്‌ലേ (Evonne Fay Goolagong Cawley) എന്നാണ് ഇവോണിന്റെ ഒഫീഷ്യൽ നെയിം.

കഴിഞ്ഞ 17 വർഷമായി ആസ്ത്രേലിയയിൽ ജീവിക്കുന്ന ഞാൻ ആ പേര് കേൾക്കുന്നത് ആദ്യമായിട്ടാണ്. ഞാനെന്നല്ല പലരും.
എന്തുകൊണ്ടാണ് നാല് പ്രാവശ്യം തുടർച്ചയായി ആസ്ത്രേലിയൻ ഓപ്പൺ ചാമ്പ്യനും, അത്ര തന്നെ അമേരിക്കൻ ഓപ്പൺ ഫൈനലിസ്റ്റുമായ, ഒരു തവണ ഫ്രഞ്ച് ഓപണും, രണ്ടു തവണ വിംബിൾഡണും നേടിയ ഇവോൺ അത്രമേൽ അറിയപ്പെടാതെ പോയത്?

അല്ലെങ്കിൽ തന്നെ അറിയപ്പെടാതെ പോയിട്ടുള്ളവരുടേതാണ് യഥാർത്ഥ ആസ്ത്രേലിയൻ ചരിത്രം. ആസ്ത്രേലിയയുടെ ഇന്നത്തെ ഗ്ലാമറിന്റെയും പത്രാസിന്റെയും ഉപരിതലത്തിനപ്പുറം അവരുടെ രക്തം ഉറഞ്ഞുകിടക്കുന്നു.
ആഘോഷിക്കപ്പെടുന്ന ആസ്ത്രേലിയൻ വിജയഗാഥകൾക്കുനേരെ തിരിച്ചുവെച്ച ചരിത്രത്തിന്റെ ഒരു കണ്ണാടിയുണ്ട്, Rabbit- Proof Fence.
അതൊരു സിനിമയാണ്. (https://www.sbs.com.au/.../rabbit-proof-fence/84673091819).

സൗത്ത് ആഫ്രിക്കൻ ഭരണാധികാരികളായിരുന്ന ഇംഗ്ലീഷ് വംശജർ തങ്ങളുടെ ആസ്ത്രേലിയൻ പതിപ്പുകളോട് (counterparts) പരിതപിച്ചതിങ്ങനെയാണെന്ന് പറയപ്പെടുന്നു; ‘നിങ്ങൾ വംശഹത്യ വളരെ ആസൂത്രിതമായി നടപ്പിലാക്കി. ഞങ്ങൾ മസിൽ പവ്വറിനെ മാത്രം ആശ്രയിച്ചു. അതുകൊണ്ട് ഞങ്ങൾക്ക് ഭരണം വിട്ടുകൊടുക്കേണ്ടി വന്നു. പക്ഷെ നിങ്ങളിപ്പോഴും അധികാരത്തിൽ തുടരുന്നു.’

'Rabbit- Proof Fence' സിനിമയിൽ നിന്ന്

അതെ, 18ാം നൂറ്റാണ്ടിൽ ആസ്ത്രേലിയയിൽ അധിനിവേശം നടത്തിയ ബ്രിട്ടീഷുകാർ തദ്ദേശവാസികളായ അബൊറിജിനൽ ജനതയെ ഇല്ലായ്മ ചെയ്യാൻ നടപ്പിലാക്കിയ മാർഗങ്ങൾ ക്രൂരവും മനുഷ്യത്വരഹിതവുമായിരുന്നു.
നൂറ്റാണ്ടുകൾക്കപ്പുറം അങ്ങനെയൊരു ജനത നിലനിന്നിരുന്നുവെന്നതിന്റെ ജനിതക തെളിവുപോലും അവശേഷിക്കാത്തവണ്ണം ഉന്മൂലനം ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. 1788 ൽ ഏതാണ്ട് 10 ലക്ഷമുണ്ടായിരുന്ന അബൊറിജിനൽസ് 1930 ആയപ്പോൾ 50,000 മായി കുറഞ്ഞു.

ഉന്മൂലനപ്രക്രിയ മൂന്നുവിധത്തിലായിരുന്നു.
സംഘർഷങ്ങളും, സംഘട്ടനങ്ങളും അപരിചിതമായിരുന്ന അബൊറിജിനൽസിന് ഒരു ചെറുത്തുനിൽപ്പ് സാധിക്കുമായിരുന്നില്ല. അതിന് ശ്രമിച്ചവരെയും, കീഴടങ്ങിയവരേയും നിർദ്ദാക്ഷിണ്യം കൊന്നുകളയുക എന്നതുതന്നെയായിരുന്നു ഇംഗ്ലീഷുകാർ ആദ്യം ചെയ്തത്. ഫലഭൂയിഷ്ഠമായ അവരുടെ ഭൂമി പിടിച്ചെടുത്തു. തരിശുനിലങ്ങളിലേക്ക് പലായനം ചെയ്യാൻ അവർ നിർബന്ധതിരായി. യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ കാസിലെ ഹിസ്റ്ററി ഡിപ്പാർട്ട്‌മെന്റ് നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയത് പ്രകാരം, 300 ഓളം കൂട്ടക്കൊലകളാണ് 1788-1930 വരെ അബോർജിനൽസിനെതിരെ നടന്നത്. ഇതെല്ലാം ആ ജനവിഭാഗമില്ലാത്ത ഒരു ആസ്ത്രേലിയയുടെ നിർമിതിക്കുവേണ്ടി സ്റ്റേറ്റ് നേരിട്ട് നടത്തിയതാണ്.
(https://c21ch.newcastle.edu.au/colonialmassacres/introduction.php).

സ്മോൾപോക്‌സ് അടക്കമുള്ള യൂറോപ്യൻ സാംക്രമിക രോഗങ്ങൾ മുമ്പില്ലാതിരുന്നതുകൊണ്ട് പ്രകൃത്യാ ഉണ്ടാകുന്ന പ്രതിരോധശേഷി തദ്ദേശീയ ജനങ്ങൾക്കുണ്ടായിരുന്നില്ല. അത് മനസ്സിലാക്കിയ വിദേശികൾ അത്തരം രോഗങ്ങൾ അവർക്കിടയിൽ വ്യാപകമായി പടരാൻ സാഹചര്യം സൃഷ്ടിച്ചു. അനാഥത്വം മനുഷ്യമനസ്സിനെ മുറിവേൽപ്പിക്കുന്ന അവസ്ഥയാണെന്നും, സ്വാഭാവികമായി സംഭവിക്കുന്നതിനേക്കാൾ ഗുരുതരമായിരിക്കും അത് അടിച്ചേൽപ്പിക്കുമ്പോൾ ഉണ്ടാവുക എന്നും അറിയാമായിരുന്ന ബ്രിട്ടിഷുകാർ ഭരണം സ്ഥാപിച്ചശേഷം ഉന്മൂലനത്തിന്റെ മൂന്നാം ഘട്ടം നടപ്പിലാക്കി. വംശീയമഹിമ തങ്ങൾക്ക് മാത്രമായതുകൊണ്ട് രാജ്യം ഭരിക്കുന്നതും, കുട്ടികളെ വളർത്തുന്നതും തങ്ങളുടെ അവകാശമാണെന്നത് നിയമം മൂലം സ്ഥാപിച്ചെടുത്തു. അതിന് മതപരവും, ദൈവികവുമായ പരിവേഷം കിട്ടാൻ മിഷനറിമാരെ ഉപയോഗിച്ചു.

അബൊറിജിനൽ കുട്ടികളെ അവരുടെ മാതാപിതാക്കളിൽ നിന്ന് പിടിച്ചെടുത്ത് ദൂരെയുള്ള മതസ്ഥാപനങ്ങളിലേക്ക് മാറ്റി. വർഷങ്ങൾക്കുശേഷം കുട്ടികൾ രോഗം വന്ന് മരിച്ചുപോയെന്ന് മാതാപിതാക്കളേയും, അതുതന്നെ തിരിച്ച് കുട്ടികളെയും ബോധ്യപ്പെടുത്തുക വഴി സൃഷ്ടിക്കപ്പെടുന്ന ദിശാബോധവും, അസ്തിത്വവും ഇല്ലാത്ത വരുംതലമുറ താനേ നശിച്ചുകൊള്ളും എന്ന് അതിന്റെ പ്രയോക്താക്കൾ കരുതി. അങ്ങനെ വളർന്നുവന്നവരുടെ പിൻതലമുറക്കാർ ‘സ്റ്റോളൻ ജനറേഷൻ' എന്നറിയപ്പെട്ടു. അതുണ്ടാക്കിയ മാനസികവും, സാമൂഹ്യവുമായ പ്രത്യാഘാതങ്ങളുടെ തടവിലാണ് ഇന്നും ആസ്ത്രേലിയൻ അബൊറിജിനൽ ജനത. ആസ്ത്രേലിയയിൽ കടന്നുകയറി ആധിപത്യം സ്ഥാപിച്ച ഇംഗ്ലീഷുകാർ നായാടി രസിക്കാൻ കാട്ടുമുയലുകളെയും കൊണ്ടുവന്നു. മുയലുകൾ പെരുകി. ആസ്ത്രേലിയൻ ആദിവാസികൾക്കെതിരെ നടത്തിയ പാതകങ്ങൾ മുയലുകൾക്കുനേരെ ഏറ്റില്ല. തങ്ങൾ കീഴടക്കിയ വെസ്റ്റേൺ ആസ്ത്രേലിയയുടെ ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളിലേക്ക് മുയലുകൾ കടക്കാതിരിക്കാൻ തരിശുനിലത്തെ വേർതിരിച്ച് കെട്ടിയ വേലിയാണ് Rabbit- Proof Fence.
1900 കളിൽ ആറുവർഷം കൊണ്ട് കെട്ടിയ ഏതാണ്ട് 1830 കിലോമീറ്റർ നീളം വരുന്ന ലോകത്തിലെ ഏറ്റവും നീണ്ട വേലി, വൈറസിനെ ഉപയോഗിച്ച് മുയലുകളെ നിയന്ത്രണവിധേയമാക്കിയ 1950കൾ വരെ അധിവേശത്തിന്റെ ഭീകരകാഴ്ചകളിലൊന്നായി നിലകൊണ്ടു.

1930 കാലത്ത് പൊലീസ് സന്നാഹത്തോടെ സ്വന്തം അമ്മയിൽനിന്ന് വേർപെടുത്തി ദൂരസ്ഥലത്തേക്ക് മാറ്റി പാർപ്പിക്കപ്പെട്ട മൂന്ന് പെൺകുട്ടികൾ നടത്തിയ ധീരമായ ചെറുത്തുനിൽപ്പിന്റെ യഥാർത്ഥ കഥ ലോകമറിഞ്ഞത് 1996ൽ ഡോറിസ് ഗാരിമാറ എഴുതിയ പുസ്തകത്തിലൂടെയാണ്.

ജീവനോടെയോ, അല്ലാതെയോ പിടിക്കേണ്ടത് അഭിമാനപ്രശ്‌നമായി പിന്തുടർന്ന ഇംഗ്ലീഷ് തോക്കുകളെയും, ഇരപിടിയൻ കണ്ണുകളെയും തോൽപ്പിച്ച് ഒമ്പതാഴ്ചകൊണ്ട് 2400 കിലോമീറ്റർ നടന്നും, ഓടിയും അവരിൽ രണ്ടുപേർ തിരിച്ച് വീട്ടിലെത്തി, വീണ്ടും ഒളിവിൽ പോയി. ഒരാൾ പിടിക്കപ്പെട്ടു.

പണം ഒരു പാട് ചെലവാക്കിയിട്ടും ഫലമില്ലാതായപ്പോൾ തിരച്ചിൽ പൊലീസ് അവസാനിപ്പിച്ചു. അന്ന് രക്ഷപ്പെട്ട സഹോദരിമാരിൽ ഒരാളായ മോളിയുടെ മകളാണ് ഡോറിസ്. വീട്ടിലേക്കുള്ള ദിശ മനസ്സിലാക്കാൻ ആ വേലി കുട്ടികളെ സഹായിച്ചു. സമാനകളില്ലാത്ത ആ പോരാട്ടത്തെ കുറിച്ച് ഡോറിസ് എഴുതിയ പുസ്തകത്തിന്റെ പേര് Follow the Rabbit- Proof Fence എന്നായിരുന്നു. അതിനെ ആസ്പദമാക്കിയാണ് ആസ്ത്രേലിയൻ ഡയറക്ടർ ഫിലിപ്പ് നോയ്‌സിന്റെ സിനിമ ഉണ്ടാകുന്നത്.

പുറംലോകം അറിയാതെ ഇംഗ്ലീഷുകാർ നടത്തിയ അതിക്രൂരമായ വംശഹത്യയുടേയും, പരാജയപ്പെട്ടെങ്കിലും അതിജീവനത്തിനായി ഒരു ജനത നടത്തിയ സാഹസങ്ങളുടെയും ദൃശ്യങ്ങൾ ഒരു പക്ഷെ ലോകം ആദ്യമായി കണ്ടത് ആ സിനിമയിലൂടെയാകും. ആ മുറിവുകളെ ഇപ്പോൾ trans generational / inter generational trauma യായി തിരിച്ചറിയുന്നു.

പരമ്പരാഗതമായ സ്വഭാവവിശേഷങ്ങൾ ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് പകർന്നുകൊടുക്കുന്നത് ജീനുകളിലൂടെയാണ്. എന്നാൽ ഈ ജീനുകളുടെ ആശയപ്രകാശനത്തെയും (expression) മുൻ തലമുറകളിൽ നിന്ന് കൈമാറ്റം ചെയ്യപ്പെട്ടുപോരുന്ന വിശേഷഗുണങ്ങളെയും (trait) സ്വാധീനിക്കാൻ കഴിവുള്ള ജൈവ രാസപദാർത്ഥങ്ങളാണ് എപ്പിജീനോം. സാഹചര്യ സമ്മർദ്ദങ്ങളും, തീവ്രമായ ജീവിതാനുഭവങ്ങളും എപ്പിജിനോം വഴി ജീനുകളിൽ സ്ഥായിയായ മാറ്റങ്ങൾക്ക് കാരണമാകാം. യുദ്ധം, കലാപം, വിവേചനം, അധിനിവേശം എന്നിവ വ്യക്തികളുടെ ജീവിതത്തിനേൽപ്പിക്കുന്ന മുറിവുകൾ (trauma) തലമുറകൾക്കപ്പുറത്തേക്ക് നീളുന്ന ജനിതക പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് അടുത്ത കാലത്ത് നടന്ന പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
വിഷാദരോഗങ്ങൾ, ഉത്കണ്ഠ, ആത്മഹത്യാപ്രവണത, ലഹരിയോടുള്ള ആസക്തി, എല്ലാറ്റിനോടുമുള്ള വിരക്തി എന്നിവ പിൽക്കാലത്ത് ഒരു ജനവിഭാഗത്തിന് നേരിടേണ്ടി വരുന്ന സാമൂഹ്യപ്രശ്‌നങ്ങളായി മാറുന്നു. കാലാകാലങ്ങളായി തങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുകയും, മനുഷ്യസമാനമായ ഒരു ജീവിതം നിഷേധിക്കുകയും ചെയ്ത വ്യവസ്ഥിതിക്കോ, ഭരണകൂടത്തിനോ, വ്യക്തികൾക്കോ എതിരെ ഒന്നും ചെയ്യാനാവില്ലെന്ന തിരിച്ചറിവ്, ഇന്നും രാഷ്ട്രീയമായി സംഘടിക്കാനോ പോരാടുവാനോ ആവാത്ത നിസ്സഹായാവസ്ഥ, ലോകം അധികമൊന്നും ചർച്ച ചെയ്തിട്ടില്ലാത്ത ആസ്ത്രേലിയൻ അബോർജിനൽ ജനതയുടെ സ്ഥിതി പരിതാപകരമായി തന്നെ തുടരുന്നു.

മാരകമായ വംശഹത്യാശ്രമങ്ങൾക്കപ്പുറം ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകാതെ അവർ നിലനിന്നുവെന്നത് ജൈവികമായ അതിജീവനശേഷിയുടെ സാക്ഷ്യപത്രം മാത്രം.

1971 ലെ വിംബിൾഡൺ ചാമ്പ്യൻഷിപ്പിൽ ഇവോൺനെ ഗൂലഗോങ് കാവ്‌ലേ

മനുഷ്യരാണെന്ന അംഗീകാരം അവർക്ക് കിട്ടിയത് ഇരുപതാം നൂറ്റാണ്ടിന്റെ പകുതിക്കുശേഷമാണ്. ഇന്നും ആസ്ത്രേലിയൻ ഭരണഘടന അബൊറിജിനൽ ജനങ്ങളെ അംഗീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വംശീയവിവേചനത്തിന് (Racial discrimination) എതിരായ ഒരു പരിരക്ഷയും അവർക്ക് കിട്ടുന്നുമില്ല.
ഇന്ത്യയിലെ പാവപ്പെട്ടവർക്കായി നിലകൊണ്ടുവെന്നതിന്റെ പേരിൽ തനിക്ക് നൽകപ്പെട്ട 2004 ലെ സിഡ്നി പീസ് പ്രൈസിന്റെ സമ്മാനത്തുക അരുന്ധതി റോയ് അബോർജിനൽ ജനതയുടെ അവകാശ സംരക്ഷണത്തിനായി നടക്കുന്ന പൊളിറ്റിക്കൽ ആക്ടിവിറ്റീസിലേക്ക് സംഭാവന നൽകി. അങ്ങനെയുള്ള ഒറ്റപ്പെട്ട രാഷ്ട്രീയ പിന്തുണ മാത്രമാണ് രാജ്യാന്തരതലത്തിൽ അവർക്ക് കിട്ടുന്നത്.
2008 ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന കെവിൻ റഡ്ഡ് നാളിതുവരെ നേരിടേണ്ടിവന്ന വിവേചനപൂർണമായ നടപടികൾക്ക് അബൊറിജിനൽ ജനങ്ങളോട് പ്രത്യേകിച്ച് ‘സ്റ്റോളൻ ജനറേഷ'നോട് പാർലമെന്റിന്റെ അംഗീകാരത്തോടെ ഒരു ക്ഷമാപണം നടത്തി. അതിന് പ്രതീകാത്മകമായ പ്രസക്തി മാത്രമേ ഉണ്ടായിരുന്നുള്ളൂ. വലതുരാഷ്ട്രീയത്തിന്റെ വക്താക്കളായ പ്രതിപക്ഷത്തിന്റെ എതിർപ്പുകൊണ്ട് തിളക്കം നഷ്ടമായെങ്കിലും ഒരു good will gesture എന്ന നിലയിൽ അബൊറിജിനൽ ജനത അതിനെ സ്വാഗതം ചെയ്തു. അത് അവരുടെ പിന്നീടുള്ള ജീവിതത്തിൽ കാര്യമായ മാറ്റമൊന്നും ഉണ്ടാക്കിയില്ല എന്നതാണ് വസ്തുത.

അബൊറിജിനൽ ആയതുകൊണ്ടുമാത്രം ഒരാൾ ഇന്ന് ആസ്ത്രേലിയയിൽ ജയിലിൽ പോകാനുള്ള സാദ്ധ്യത ഏതാണ്ട് ഇരുപത് മടങ്ങ് കൂടുതലാണ്. അതൊരു കൗമാരപ്രായക്കാരനാണെങ്കിൽ പ്രത്യേകിച്ച് പടിഞ്ഞാറൻ ആസ്ത്രേലിയയിൽ 50 ഇരട്ടിയാണ് ആ സാദ്ധ്യത. പൊലീസ് കസ്റ്റഡിയിൽ പെട്ട് മരിക്കാനുള്ളതാണെങ്കിൽ പത്തിരട്ടി വരും. 2018 -19 കാലത്ത് നടന്ന കസ്റ്റഡി മരണങ്ങളിൽ 20 ശതമാനവും അബൊറിജിനൽ വിഭാഗത്തിലുള്ള ആളുകളാണ്. എന്നാൽ അവർ മൊത്തം ജനസംഖ്യയുടെ മൂന്നു ശതമാനം മാത്രമേ വരുന്നുള്ളൂ. രാഷ്ട്രീയമോ, സാമ്പത്തികമോ, ആരോഗ്യമോ, ഏത് മേഖലയെടുത്താലും അവർ മറ്റു ആസ്ത്രേലിയൻ ജനവിഭാഗങ്ങളെക്കാൾ പിന്നിലാണ്. അവരുടെ പുനരുദ്ധാരണത്തിനായി ആസ്ത്രേലിയൻ ഗവൺമെൻറ്​ നടത്തുന്ന പദ്ധതികളൊന്നും നൂറ്റാണ്ടുകളായി അവരനുഭവിക്കുന്ന മരണത്തിന്റെ, അപമാനത്തിന്റെ, ഒറ്റപ്പെടലിന്റെ, വേട്ടയാടലുകളുടെ മുറിവുകളുണക്കാൻ ഇന്നും പര്യാപതമല്ല എന്നതാണ് സത്യം. അടിസ്ഥാനപരമായ അവകാശങ്ങൾക്കും, നിലനിൽപ്പിനും ഇന്നും പൊരുതിക്കൊണ്ടിരിക്കുന്ന ആ മനുഷ്യരിൽ നിന്നാണ് ആഷ് ബാർട്ടി വരുന്നത്; ഹൈ പ്രൊഫൈൽ സ്‌പോർട്‌സ് ആയ ടെന്നീസിന്റെ എവറസ്റ്റിലേക്ക്, വിംബിൾഡൺ കീഴടക്കി.

40 കൊല്ലം മുമ്പാണ് അവസാനമായി ഒരു ആസ്ത്രേലിയൻ വനിത വിംബിൾഡൺ ചാമ്പ്യനാകുന്നത്; ആഷ് ബാർട്ടി പ്രതിനിധാനം ചെയ്യുന്ന അതേ മനുഷ്യരിൽ നിന്ന്, ക്രിസ് ഇവെർട്ടിനെ തോൽപ്പിച്ച് ഇവോൺനെ ഗൂലഗോങ് കാവ്‌ലേ.
ആ പാതകൾ അതീവ ദുഷ്‌കരങ്ങളായിരുന്നു.

ഞാനടക്കമുള്ള മനുഷ്യർ സഹജീവികളോട് എന്തുകൊണ്ടിങ്ങനെ പെരുമാറുന്നുവെന്ന ചോദ്യത്തിന് മുന്നിൽ, ആഷ് ബാർട്ടി വിജയപീഠത്തിൽ നിൽക്കുമ്പോൾ ഇവോൺ ലോകത്തോട് പറഞ്ഞു, ‘Of course, she made me proud.'


Comments