2024-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്
വരെ വേണമെങ്കിലും സമരം തുടരാന്‍
ഞങ്ങള്‍ സജ്ജരാണെന്ന്
സ്വയം തിരിച്ചറിഞ്ഞു
2024-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ വേണമെങ്കിലും സമരം തുടരാന്‍ ഞങ്ങള്‍ സജ്ജരാണെന്ന് സ്വയം തിരിച്ചറിഞ്ഞു
19 Dec 2021, 04:17 PM
കര്‍ഷക സമരത്തിനുമുന്നില്‍ കേന്ദ്ര സര്‍ക്കാരിന് മുട്ടുകുത്തേണ്ടിവന്ന പശ്ചാത്തലത്തില്‍ സമരത്തിന്റെ കടന്നുപോയ ഒരുവര്‍ഷത്തെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് എ.ഐ.കെ.എമ്മിന്റെ പഞ്ചാബ് സംസ്ഥാന സമിതി അംഗവും സി.പി.ഐ.എം.എല്‍. ലിബറേഷന്‍ ഗ്രൂപ്പിന്റെ സ്ത്രീസംഘടനയായ ഓള്‍ ഇന്ത്യാ പ്രോഗ്രസീവ് വുമണ്‍സ് അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് മെമ്പറുമായ ജസ്ബീര്‍ കൗര്‍ നഥ്. പഞ്ചാബ് മുതല്‍ ഡല്‍ഹി വരെയുള്ള കർഷകരുടെ ദുർഘടവും ചരിത്രപരവുമായ യാത്രയുടെ ദൃക്സാക്ഷി വിവരണം ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 56-ല്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ജസ്ബീർ കൗര്‍ നല്‍കുന്നു.
""എല്ലായിടത്തും ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്താണ്, ജൂണില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക നിയമങ്ങള്‍ സംബന്ധിച്ച ഓര്‍ഡിനന്‍സ് ഇറക്കുന്നത്. കര്‍ഫ്യൂ കാരണം ആളുകള്‍ പുറത്തേക്കിറങ്ങില്ലായിരുന്നു. അതിനുമുന്നെ തന്നെ പഞ്ചാബില്‍ ഞങ്ങളുടെ ഒരു സമരം നടക്കുന്നുണ്ടായിരുന്നു. മൈക്രോ ഫിനാന്‍സ് കമ്പനികള്‍ നല്‍കിയ വായ്പകളുടെ തിരിച്ചടവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലായിരുന്നു അത്. അത്തരം കമ്പനികള്‍ സ്ത്രീകള്‍ക്ക് ചെറിയ വായ്പ നല്‍കും. പത്ത് ദിവസം കൂടുമ്പോഴോ ഒരാഴ്ച കൂടുമ്പോഴോ ആണ് പലിശ അടയ്‌ക്കേണ്ടി വരിക. എന്നാല്‍ ലോക്ക്ഡൗണ്‍ വന്നപ്പോള്‍ തൊഴിലാളികള്‍ക്ക് ജോലിയില്ലാതായി. അത്? ഏറ്റവും കൂടുതല്‍ ബാധിച്ചത് സ്ത്രീകളെയും ചെറുകിട കര്‍ഷകരെയും തൊഴിലാളികളെയും ചെറിയ കടകള്‍ നടത്തുന്നവരെയുമായിരുന്നു. പണമില്ലാത്തതിനാല്‍ പലര്‍ക്കും കമ്പനികള്‍ക്ക് കൊടുക്കേണ്ട പണം അടയ്ക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ കമ്പനികള്‍ ബോണ്ടുകളുമായി അവരുടെയടുത്തെത്തി ശല്യപ്പെടുത്താന്‍ തുടങ്ങി. ഇതിനെതിരെ ഞങ്ങള്‍ സമരം നടത്തുകയായിരുന്നു ആ ദിവസങ്ങളില്‍. അതിനായി ആളുകളെ കൂട്ടാന്‍ ഞങ്ങള്‍ ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് സഞ്ചരിക്കുമായിരുന്നു. ആ ഘട്ടത്തിലാണ് കര്‍ഷക നിയമവുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് വന്നത്.
പഞ്ചാബിലെ ഓരോ ഗ്രാമത്തിലും ഒരു ഗുരുദ്വാരയുണ്ടാകും. അവിടെ മൈക്ക് സംവിധാനമുണ്ടാകും. അതുപയോഗിച്ചാണ് ഞങ്ങള്‍ ഗ്രാമങ്ങളില്‍ പ്രചാരണം നടത്തിയത്. സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമം, നിങ്ങളുടെ ഭൂമി കോര്‍പറേറ്റുകളുടെ കൈയിലെത്തിക്കാനുള്ളതാണെന്നും സര്‍ക്കാര്‍ മണ്ഡികളില്ലെങ്കില്‍ വിളവിന് പണം കിട്ടില്ലെന്നും ആളുകളെ ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിച്ചു. ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ അവര്‍ക്ക് വളരെ വേഗം മനസ്സിലായി. കാരണം ഇത് അവരുടെ ഭക്ഷണത്തിനുവേണ്ടിയുള്ള പോരാട്ടമാണെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു. തങ്ങളുടെ ഭൂമി നഷ്ടപ്പെട്ടാലുള്ള അവസ്ഥയെക്കുറിച്ച് ഓരോരുത്തര്‍ക്കും പേടിയുണ്ടായിരുന്നു. അവര്‍ ഒറ്റക്കെട്ടായി നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കി. അതിനുശേഷം നിയമത്തെ എതിര്‍ക്കണമെന്ന് അവര്‍ തീരുമാനിച്ചു.
കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ഒരുപാട് സംഘടനകള്‍ പഞ്ചാബിലുണ്ട്. ഇത് ലോക വ്യാപാര സംഘടനയുടെ തീരുമാനമാണെന്നും അതിനെതിരെയുള്ള പോരാട്ടം ചെറുതാകില്ലെന്നും 32 ഓളം യൂണിയനുകളും അതിന്റെ നേതാക്കളും തിരിച്ചറിഞ്ഞു. ഏതെങ്കിലും ഒരു സംഘടന വിചാരിച്ചാല്‍ കേന്ദ്രസര്‍ക്കാര്‍ നിയമം പിന്‍വലിക്കാന്‍ പോകുന്നില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ശക്തമായ സമരവുമായി മുന്നേറിയാലേ പരിഹാരം കാണാന്‍ കഴിയുകയുള്ളൂവെന്നും അവര്‍ മനസ്സിലാക്കി. അതിനായുള്ള യോഗങ്ങള്‍ പഞ്ചാബിലെ വ്യത്യസ്ത നഗരങ്ങളില്‍ നടന്നു. യൂണിയനുകള്‍ ചേര്‍ന്ന് കേന്ദ്രസര്‍ക്കാരിന് മുകളില്‍ സമ്മര്‍ദം കൊണ്ടുവരാനുള്ള സമരരീതികളെക്കുറിച്ച് തീരുമാനമെടുത്തു. ഞങ്ങള്‍ റെയില്‍വേ സ്റ്റേഷന്‍ ഉപരോധിക്കല്‍ അടക്കമുള്ള സമരമാര്‍ഗങ്ങളാണ് സ്വീകരിച്ചത്. നിയമം നടപ്പിലാക്കില്ലെന്ന് പഞ്ചാബ് സര്‍ക്കാര്‍ അതിനുശേഷം ഉറപ്പുനല്‍കിയിരുന്നു. പക്ഷേ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തീരുമാനിച്ച കാര്യം നടപ്പിലാക്കില്ലെന്ന് പറയാന്‍ സംസ്ഥാന സര്‍ക്കാരിന് എങ്ങനെ കഴിയുമെന്നാണ് ഞങ്ങള്‍ ചോദിച്ചത്.
ഗ്രാമങ്ങളില്‍ ചെന്ന് സമരത്തിന്റെ കൂടെ ചേരാന്‍ എല്ലാവരോടുമായി അഭ്യര്‍ത്ഥിക്കുന്ന ഘട്ടത്തില്‍ തന്നെ, സ്ത്രീകള്‍ വന്‍തോതില്‍ സമരത്തിനൊപ്പം ചേര്‍ന്നിരുന്നു. അവര്‍ ഗ്രാമങ്ങളില്‍ നിന്ന് ട്രാക്ടര്‍ റാലികളില്‍ എത്തിച്ചേര്‍ന്നു. ഡല്‍ഹിയിലേക്ക് സമരം നീങ്ങണമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ തീരുമാനിക്കുന്നത് കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ്. മൂന്ന് കര്‍ഷക നിയമങ്ങളും കര്‍ഷകര്‍ ഗുണകരമാണെന്ന് വാദിക്കാനാണ് ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. അതിനെത്തുടര്‍ന്ന് ഞങ്ങളുടെ നേതാക്കള്‍ യോഗം ബഹിഷ്‌കരിക്കുകയാണ് ചെയ്തത്. സര്‍ക്കാര്‍ സമരത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാനുള്ള സാധ്യതയില്ലെന്ന് വ്യക്തമായതോടെയാണ് ഡല്‍ഹിയിലേക്ക് പോകാന്‍ തീരുമാനിക്കുന്നത്. പാര്‍ലമെന്റിനുമുന്നിലേക്ക് പോകാന്‍ രണ്ട് ദിവസത്തെ തയ്യാറെടുപ്പുകളുമായാണ് ഞങ്ങള്‍ വന്നത്. എന്നാല്‍ സമരം രണ്ട് ദിവസംകൊണ്ട് തീരില്ലെന്നും നീളുമെന്നും അന്ന് തിരിച്ചറിഞ്ഞിരുന്നു. കുറച്ച് റേഷന്‍ സാധനങ്ങള്‍ ഗ്രാമങ്ങളില്‍ നിന്ന്, ഓരോ വീട്ടില്‍ നിന്നും ശേഖരിച്ച്, രണ്ട്- നാല് മാസത്തേക്കാവശ്യമായ തയ്യാറെടുപ്പ് നടത്തി. തണുപ്പുകാലമായതിനാല്‍ കുറച്ചു ചൂടുകുപ്പായങ്ങളും കൊണ്ടുവന്നു.
പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുമ്പോള്‍ ഹരിയാന ഇടയിലുണ്ട്. ഹരിയാനയിലും ബി.ജെ.പി സര്‍ക്കാരാണ്, അതുമൂലം കുറേയധികം തടസ്സങ്ങളുണ്ടായി. കടത്തിവിടില്ലെന്ന് അവര്‍ പറഞ്ഞു. പഞ്ചാബ്- ഹരിയാന അതിര്‍ത്തിയില്‍ തടയാന്‍ ശ്രമവും നടന്നു. വലിയ കല്ലും മറ്റും വെച്ച് റോഡ് തടസ്സപ്പെടുത്തി. ഹരിയാനയിലുള്ളവര്‍ ഞങ്ങളെ പിന്തുണച്ച്? അവിടെയെത്തി. അവരുടെ വളരെയധികം സഹായം ആ ഘട്ടത്തില്‍ ഞങ്ങള്‍ക്ക് കിട്ടി. പഞ്ചാബിലെ ചെറുപ്പക്കാരും എത്തി. അവര്‍ ഒരുമിച്ച് റോഡിലെ തടസ്സങ്ങളെല്ലാം മാറ്റി. അധികം പേരില്ലെങ്കിലും സ്ത്രീകളും അന്ന് സമരത്തിന്റെ കൂടെയുണ്ടായിരുന്നു. സമരത്തെ തടയാന്‍ ശ്രമങ്ങള്‍ നടന്നെങ്കിലും ഞങ്ങളതിനെ മറികടന്ന് മെല്ലെമെല്ലെ ഡല്‍ഹി വരെയെത്തി. വഴിയില്‍ ലാത്തിച്ചാര്‍ജും, ജലപീരങ്കിയും നേരിടേണ്ടി വന്നു. അപകടത്തില്‍പ്പെട്ട് ഒരു സഹപ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്തു.
തിക്രിയിലെത്തിയശേഷം ഡല്‍ഹി സര്‍ക്കാര്‍ ഞങ്ങളെ തടഞ്ഞുനിര്‍ത്തി. സമരം ഡല്‍ഹിയിലേക്ക് അതിക്രമിച്ച് കടക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അതിനുശേഷം സര്‍ക്കാര്‍ ഞങ്ങളോട് ആവശ്യപ്പെട്ടത് ബുരാരി ഗ്രൗണ്ടിലേക്ക് പോകാനാണ്. ഞങ്ങള്‍ അതിന് തയ്യാറായില്ല, കാരണം അതൊരു തുറന്ന ജയില്‍ പോലെയായിരുന്നു. ഞങ്ങളുടെ കൂടെയുള്ള കുറച്ചുപേര്‍ അവിടെ പോയിരുന്നു. രണ്ടുമാസം അവിടെ നിന്നു, പിന്നീട് അവരും ഇങ്ങോട്ടുതന്നെ വന്നു. അതിര്‍ത്തിയില്‍ നില്‍ക്കാന്‍ തന്നെയായിരുന്നു ഞങ്ങള്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ വളരെ ശക്തമായ ബാരിക്കേഡാണ് തീര്‍ത്തത്. ആദ്യ ദിവസങ്ങളില്‍ ഞങ്ങളുടെ കൈയില്‍ കൂടുതല്‍ സാധനങ്ങളൊന്നും ഉണ്ടായിരുന്നില്ല. സ്റ്റേജ് കെട്ടാന്‍ പോലുമുള്ള പണം ഉണ്ടായിരുന്നില്ല. ഒരു ട്രാക്ടര്‍ നിര്‍ത്തിയിട്ട് അതിന്റെ മേലെ സ്പീക്കര്‍ വെക്കുകയാണ് ചെയ്തത്. പിന്നീട് ഒരു ചെറിയ മേശ കിട്ടി. കുറച്ചുദിവസം അങ്ങനെ പോയി. ഇവിടെയുള്ള കടക്കാരെയൊക്കെ പേടിപ്പിച്ച് നിര്‍ത്തിയിരുന്നു. ആരും മൈക്ക്, ടെന്റ് പോലുള്ള സാധനങ്ങള്‍ തരാന്‍ തയ്യാറായില്ല. അതുകൊണ്ട് ഞങ്ങള്‍ക്ക് ഇതൊക്കെ പഞ്ചാബില്‍ നിന്ന് വരുത്തിക്കേണ്ടിവന്നു. കുറച്ചുസമയത്തിനുള്ളില്‍ ഇവിടേയ്ക്ക് ആവശ്യമായ സാധനങ്ങളെത്തിത്തുടങ്ങി. കൂടുതല്‍ സൗകര്യങ്ങളുണ്ടായി. എത്ര വര്‍ഷം വേണമെങ്കിലും, 2024-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ വേണമെങ്കിലും സമരം തുടരാന്‍ ഞങ്ങള്‍ സജ്ജരാണെന്ന് സ്വയം തിരിച്ചറിഞ്ഞു. ഡല്‍ഹി അതിര്‍ത്തിയില്‍ തന്നെ ഇരിക്കുമെന്നും തീരുമാനമാകാതെ തിരിച്ചുപോകില്ലെന്നും ഞങ്ങള്‍ തീരുമാനിച്ചു.''
മാധ്യമപ്രവര്‍ത്തക നീതുദാസിന് നല്‍കിയ അഭിമുഖത്തില്‍ കര്‍ഷകരുടെയും സ്ത്രീകളുടെയും പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി ഇനി നടത്തേണ്ടുന്ന പോരാട്ടങ്ങളെക്കുറിച്ചും, സത്രീകർഷകർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും, കൃഷിയുടെ കോർപറേറ്റ്വത്കരണത്തെക്കുറിച്ചും ജസ്ബീര്‍ കൗര്‍ സംസാരിക്കുന്നു.
പ്രിയ പോള്‍
May 17, 2022
12 Minutes Read
ഫിലിപോ ഒസെല്ല
Mar 27, 2022
7 Minutes Read
പി. കൃഷ്ണപ്രസാദ്
Jan 10, 2022
59 Minutes Watch
കെ.വി. ദിവ്യശ്രീ
Jan 03, 2022
10 Minutes Read
Truecopy Webzine
Dec 11, 2021
3 minutes read
ഡോ. സ്മിത പി. കുമാര്‍
Dec 11, 2021
12 Minutes Read
ടി.എം. ഹര്‍ഷന്‍
Nov 23, 2021
13 Minutes Watch