ഓർമയുടെ കല എന്നാൽ സ്വപ്​നത്തി​ന്റെയും കലയാണ്​, കരുണാകരന്റെ കവിതകളിൽ

ഉള്ളടക്കമല്ല, ശൈലിയാണ് സാഹിത്യത്തിലെ രാഷ്ട്രീയത്തെ നിർണയിക്കുന്നതെന്ന് ഈ കവിതകൾ അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വാദിക്കുന്നു- കരുണാകരന്റെ കവിതാ സമാഹാരത്തിന്റെ വായന

നുഭവത്തിന്റെ നിമിഷങ്ങളെ വിവരിക്കുകയും ആ വിവരണങ്ങളിൽ നിന്നും പൊരുളുകളെയും പരിഹാരങ്ങളെയും കണിശതയോടെ നിരാകരിക്കുകയും ചെയ്യുന്നവയാണ് കരുണാകരന്റെ കവിതകൾ. പകരം അവ അതേ നിമിഷങ്ങളുടെ വിഭ്രമത്തെ തൊടുന്നു. ഇങ്ങനെയൊക്കെ ശരിക്കും സംഭവിച്ചോ എന്ന ആന്തലിൽ മാത്രമേ ഒരനുഭവത്തിന്റെ കാവ്യസത്ത സത്യസന്ധമായി വെളിപ്പെടുകയുള്ളൂ എന്ന് സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ടു തന്നെ അവ പ്രമേയപ്രേരകമായ അനുഭവങ്ങളുടെ തീക്ഷ്ണതയെയോ വ്യാവഹാരിക സാധ്യതകളെയോ തീർത്തും പരിഗണിക്കുന്നില്ല. ഭാഷയിൽ ആ അനുഭവങ്ങൾ എപ്രകാരം നിർമ്മിക്കപ്പെട്ടിരിക്കുന്നുവെന്നതിൽ മാത്രമാണ് അവയുടെ ഊന്നൽ.

ഏതൊരു മനുഷ്യനും- കവിതയിലാകട്ടെ, ഏതൊരു ജീവിക്കും ഏതൊരു വസ്തുവിനും- വാസ്തവികതയുടെ സാമാന്യനിയമങ്ങളെ ലംഘിക്കുന്ന നിമിഷങ്ങൾ അനായാസം സാധ്യമാണെന്നിരിക്കെ വിശദീകരണങ്ങൾക്ക് വിധേയപ്പെടാത്ത അത്തരം നിമിഷങ്ങൾക്ക് വെളിപാടുകളുടെ പ്രഭാവലയവും അനാവശ്യമാണെന്ന വിചാരമാണ് തന്റെ കവിതകളുടെ ദർശനകേന്ദ്രമായി കരുണാകരൻ സ്വീകരിച്ചിരിക്കുന്നത്. അസാധാരണതകളിൽ നിന്ന്​അദ്ഭുതത്തെ അടർത്തിമാറ്റുന്ന സൗന്ദര്യശാസ്ത്ര പദ്ധതിയാണത്. നിർമമമായ വിവരണകലയാണ് അതിന്റെ പ്രയോഗരീതി. തല കുത്തി നിന്നുകൊണ്ട് വർത്തമാനം പറയുന്ന ബുദ്ധന്റെ ചോര പൊടിയുന്ന പാദങ്ങൾ കാണുമ്പോൾ അങ്ങനെയൊരു പ്രതിമ താൻ കണ്ടിട്ടുണ്ടായിരുന്നില്ല എന്നു മാത്രമാണ് കവി ഓർമിക്കുന്നത്. ബോധോദയം മാത്രമല്ല ബുദ്ധനെ അറിയാനുള്ള മാർഗം എന്ന പോലെ.

കരുണാകരൻ

തത്സമയ വിവരണമല്ലാത്ത ഏതൊരാഖ്യാനത്തിന്റെയും ഇന്ധനം ഓർമയാണ്. അനുഭവത്തെ പുനർനിർമ്മിക്കാൻ മാത്രമല്ല റദ്ദു ചെയ്യാനും ഓർമ്മയുടെ വ്യാകരണത്തിനു കഴിയും. കരുണാകരന്റെ കവിതകളിൽ ഓർമയുടെ കലയെന്നത് സ്വപ്നത്തിന്റെയും കലയാണ്. ഒന്നിനെ മറ്റൊന്നിൽ നിന്നും മാറ്റിനിർത്താനാവാത്ത വിധം ഓർമയെയും സ്വപ്നത്തെയും ഈ കവിതകൾ കുരുക്കിക്കെട്ടിയിരിക്കുന്നു. ഒരു നിമിഷത്തെ ഓർമിക്കുകയെന്നാൽ ആ നിമിഷത്തിന്റെ അനന്തമായ സാധ്യതകളെയും അനന്തമായ അസാധ്യതകളെയും കൂടി ഓർമിക്കുകയെന്നാണെന്ന് അവ പറയുന്നു. അതുകൊണ്ട് യാതൊരു കൂസലുമില്ലാതെ അവ സ്വന്തം ഉറപ്പില്ലായ്മകളെ ആഘോഷിക്കുന്നു. കുഴഞ്ഞുമറിഞ്ഞ നുണകളിലൂടെയല്ലാതെ വാഴ്​വിന്റെ രഹസ്യങ്ങളിലേയ്ക്ക് പ്രവേശനമില്ലെന്ന് ഉദ്‌ഘോഷിക്കുന്നു. "ദൈവം ഇല്ലാത്തപ്പോഴും ദൈവത്തെ ഓർമിക്കുന്നു.'

സാഹിത്യത്തിൽ നായകപദവിയിലുള്ള നിഷേധികളുടെ അനവധിയനവധി വാർപ്പുമാതൃകകൾ നിലവിലുള്ളപ്പോൾ കരുണാകരന്റെ കവിതകളിലെ നിഷേധികൾ നിഷേധിക്കുന്നത് നിഷേധികളുടെ വിരസമായ വാർപ്പുമാതൃകകളെ തന്നെയാണ്. ഈ കവിതകളിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്ന പ്രേതങ്ങളും കാമുകീകാമുകന്മാരും തെരുവുനായകളും പൂച്ചകളും പക്ഷികളും മറക്കപ്പെട്ട എഴുത്തുകാരും അപകടകരമായി ജീവിച്ച് അപകടകരമായി മരിച്ചുപോയവരും കാരണരഹിതമായ ഓർമകളാൽ വലയ്ക്കപ്പെടുന്നവരും സങ്കടപ്പെടുന്നവരും സന്തോഷിക്കുന്നവരും ലോകവ്യവസ്ഥയോടുള്ള തങ്ങളുടെ നിഷേധം പ്രകടമാക്കുന്നത് തങ്ങളുടെ ഭാഷയിൽ നിർമ്മിക്കുന്ന അനുഭവങ്ങളിൽ നാടകീയമായ നിസ്സാരതകൾ നിറച്ചും ഓരോ നിസ്സാരതയിലെയും മഹത്തായ പിടികിട്ടായ്മകളിൽ ആമോദത്തോടെ മുഴുകിയുമാണ്.

ഉള്ളടക്കമല്ല, ശൈലിയാണ് സാഹിത്യത്തിലെ രാഷ്ട്രീയത്തെ നിർണയിക്കുന്നതെന്ന് ഈ കവിതകൾ അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വാദിക്കുന്നു. പ്രത്യക്ഷമായ ഉദ്ദേശ്യലക്ഷ്യങ്ങൾ അവയെ ബാധിക്കുന്നില്ല. നീതിനിഷേധത്തെ സ്ഥാപനവത്കരിക്കപ്പെട്ട ഒരു ക്രൂരതയായി അഭിമുഖീകരിക്കുന്നതിനു പകരം മനുഷ്യന്റെ ആത്മാവിനെ നിർദ്ദയമായി നശിപ്പിക്കുന്ന, മനുഷ്യന്റെ ഭാഷയ്ക്ക് പരിഹരിക്കാൻ കഴിയാത്ത ഒരു സ്വകാര്യവ്യഥയായി അവ അടയാളപ്പെടുത്തുന്നു. ഭാഷയിലെ ആവിഷ്‌കാരങ്ങളിൽ നിസ്സഹായതയും നൃശംസതയും പോലും സൗന്ദര്യമാണ് ആഗ്രഹിക്കുന്നതെന്ന ബോധ്യത്തിന്റെ വെട്ടത്തിൽ, ചരിത്രം നിർമിക്കുന്ന ആൾക്കൂട്ടങ്ങൾക്ക് പകരം ഓർമയിൽ അലഞ്ഞുതിരിയുന്ന ഒറ്റപ്പെട്ട മനുഷ്യരോട് അവ സംസാരിക്കുന്നു. 1992 ഡിസംബർ ആറാം തീയതി ഡൽഹിയിൽ നിന്ന്​വരികയായിരുന്ന തീവണ്ടിയിൽ ശ്വാസം കിട്ടാതെ വിഷമിച്ച വൃദ്ധൻ ആരെങ്കിലും കൂടെ യാത്ര ചെയ്യുന്നുണ്ടോ എന്ന് ചോദിക്കുന്ന നഴ്‌സിനോട് മുഖം മേൽപ്പോട്ടുയർത്തിയും വലത്തെ കൈപ്പടത്തിന്റെ ചൂണ്ടാണിവിരലുയർത്തിയും രണ്ട് ആംഗ്യങ്ങൾ കാണിച്ചു എന്നാണ് ആഖ്യാതാവായ കവി വിവരിക്കുന്നത്. എന്നാൽ അതേ ആഖ്യാതാവിൽ ആ നിമിഷം കവിതയായി രൂപാന്തരപ്പെടുന്നത് ഇരുപത്തിയാറ് വർഷങ്ങൾക്ക് ശേഷം മറ്റൊരു നിമിഷത്തിൽ അന്നത്തെ "കരിഞ്ഞ മണമുള്ള അതേ കാറ്റ്' തന്റെ മുഖത്ത് വന്ന് മുട്ടുമ്പോഴാണ്. അപ്പോളാണ് ആ വൃദ്ധന്റെ ആംഗ്യങ്ങൾക്ക്-'ദൈവം മാത്രമേ ഉള്ളൂ എന്നോ ഒറ്റയ്ക്കാണെന്നോ പറഞ്ഞ രണ്ട് ആംഗ്യങ്ങൾ'- "വഴി തെറ്റിയ രണ്ട് തുമ്പികൾ പോലെ' സഞ്ചരിക്കാനാവുന്നത്.

ഇത്തരമൊരു കാവ്യവഴിയുടെ നൈതികതയെ പറ്റി ചോദ്യങ്ങളുണ്ടാവാം, സമഗ്രാധിപത്യം ഒരു ദൈനംദിന യാഥാർത്ഥ്യമായി നമ്മെ വരിഞ്ഞുമുറുകുന്ന ഇക്കാലത്ത് പ്രത്യേകിച്ചും. വൃദ്ധനെയോ അയാളുടെ ചരിത്രപരമായ പ്രതിസന്ധിയെയോ കവിത മാറ്റിനിർത്തുന്നത് മനുഷ്യത്വവിരുദ്ധമാണെന്ന് വാദിക്കുന്നവരുണ്ടാകാം. എന്നാൽ ചരിത്രപരമായ പ്രതിസന്ധികൾക്ക് ഭാഷയിലല്ല പ്രതിവിധികൾ ആരായേണ്ടതെന്നും അലസമായി ആവർത്തിക്കാവുന്ന മുദ്രാവാക്യങ്ങളിലൂടെയും വടിവൊത്ത പ്രതിനിധാനങ്ങളുടെ പുറംപൂച്ചുകളിലൂടെയും സാധ്യമാക്കുന്ന കവിതയിലെ രാഷ്ട്രീയശരികളും അവയുടെ പൊള്ളയായ നൈതികതയും സമഗ്രാധിപത്യത്തിന്റെ മറ്റൊരു മർദ്ദനോപകരണം മാത്രമാണെന്നും വിശ്വസിക്കുന്ന കവിക്ക് നീതിയുടെ പരമമായ സൗന്ദര്യം സൂത്രപ്പണികൾക്ക് വഴങ്ങുന്നതല്ലെന്ന് പറയാതെ പറയേണ്ടതുണ്ട്.

(ഗ്രീൻ ബുക്​സ്​ പ്രസിദ്ധീകരിക്കുന്ന കരുണാകരന്റെ കവിതാ സമാഹാരമായ "ഏകാന്തതയെക്കുറിച്ച് പറഞ്ഞു കേട്ടിട്ടല്ലേ ഉള്ളൂ’ എന്ന പുസ്തകത്തിനെഴുതിയ അവതാരിക)

Comments