പരിസ്ഥിതിലോല മേഖല:
വേണ്ടത് പഠനം, സംവാദം,
അഭിപ്രായ രൂപീകരണം
പരിസ്ഥിതിലോല മേഖല: വേണ്ടത് പഠനം, സംവാദം, അഭിപ്രായ രൂപീകരണം
കാലാവസ്ഥാവ്യതിയാനം എന്നത് താരതമ്യേന ചെറിയ വിസ്തൃതിയുള്ള കേരളം എന്ന പ്രദേശം നിയന്ത്രിക്കുന്നതല്ല. അത് ആഗോള തലത്തിലെ മാറ്റങ്ങളുടെ ആകെ തുകയാണ്. കേരളത്തിലെ ഭൂവിനിയോഗത്തിലെ പ്രധാന മാറ്റമായി പറയപ്പെടുന്നത്, നഗരവത്കരണമാണ്. കൃഷി ചെയ്യുന്ന പാടങ്ങള്‍ കുറഞ്ഞുവരുന്നു, പാടങ്ങള്‍ നികത്തുന്നത് വര്‍ധിക്കുന്നു തുടങ്ങിയ പഠനങ്ങള്‍ നടന്നിട്ടുണ്ട്. വ്യാപകമായുണ്ടാകുന്ന വനമേഖലയുടെ ശോഷണം സ്വാഭാവികമായി തന്നെ മണ്ണൊലിപ്പിനും മണ്ണിടിച്ചിലിനും ഹേതുവാകും. സെൻറർ ഫോർ വാട്ടർ റിസോഴ്സസ് ഡവലപ്മെൻറ് ആൻറ് മാനേജ്മെൻറിലെ സയൻറിസ്റ്റ് ഡോ. അരുൺ പി.ആർ. സംസാരിക്കുന്നു
11 Jun 2022, 10:56 AM
കെ. കണ്ണൻ: കോഴിക്കോട് ജില്ലയിലെ ചെക്യാട്, വളയം മലയോര മേഖലയില്‍ പ്രകൃതിദുരന്തത്തിന് സാധ്യതയുണ്ടെന്ന് താങ്കളുടെ നേതൃത്വത്തിലുള്ള, സെൻറർ ഫോർ വാട്ടർ റിസോഴ്സസ് ഡവലപ്മെൻറ് ആൻറ് മാനേജ്മെൻറ് (CWRDM) പഠനസംഘം കണ്ടെത്തിയിട്ടുണ്ടല്ലോ. മേഖലയിലെ മലകളിലുള്ള അസാധാരണമായ വിള്ളലുകൾ, ഉരുൾപൊട്ടലുകളുള്‍പ്പെടെയുള്ള ദുരന്തങ്ങൾക്ക് കാരണമാകുമെന്നാണ് കണ്ടെത്തൽ. ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത്. പ്രകൃതി- കാലാവസ്ഥാ വ്യതിയാനങ്ങൾ കൂടാതെ, മനുഷ്യ ഇടപെടൽ ഇത്തരംഅപകട സാധ്യതകള്‍ക്ക് കാരണമാകുന്നുണ്ടോ? കേരളത്തിലെ മറ്റ് മലയോരമേഖലകളെ പരിശോധിച്ചാല്‍ സമാനമായ അപകടസാധ്യത എത്രത്തോളമായിരിക്കും?
ഡോ. അരുൺ പി.ആർ : പരാമര്‍ശിക്കപ്പെട്ട, കോഴിക്കോട് ജില്ലയിലെ മലയോര മേഖലകള്‍, സ്വാഭാവികമായി തന്നെ കേരളത്തിലെ സമാന മലയോര മേഖലകളുമായി വളരെ സാമ്യം പുലര്‍ത്തുന്നവയാണ്. ഏകദേശം 40 ഡിഗ്രിക്കടുത്ത് ചെരിവുള്ള മേഖലകളിലാണ്, വളയം പഞ്ചായത്ത് അധികൃതരുടെ ആവശ്യം പരിഗണിച്ച് പരിശോധന നടത്തിയത്. അവിടെയുള്ള പാറകള്‍ വളരെയധികം വിള്ളലുകള്‍ നിറഞ്ഞതാണ്. കുത്തനെയുള്ള പല ചെരിവ് മേഖലകളിലും വലിയ പാറക്കല്ലുകള്‍ സ്വതന്ത്രമായി, താഴേക്ക് ഉരുണ്ടു വരുവാന്‍ പാകത്തില്‍ കാണപ്പെടുന്നു. കൂടുതലും റബ്ബര്‍ മരങ്ങള്‍ കൃഷി ചെയ്തതായി കാണുന്നുണ്ട്. ഇവയ്ക്കു തായ് വേരുകള്‍ കുറവായതിനാല്‍ വലിയ ചെരിവുള്ള പ്രദേശങ്ങളില്‍ മണ്ണിനെ പിടിച്ചുനിര്‍ത്താന്‍ ത്രാണി കുറവായിരിക്കും. അതുപോലൊ ഈ പ്രദേശത്ത്മണ്ണിന്റെ കനം തുലോം കുറവുമാണ്. അതികഠിനമായ മഴ ലഭിക്കുന്ന സാഹചര്യങ്ങളില്‍, കട്ടിയായ പാറയുടെ പുറത്തുള്ള കനം കുറഞ്ഞ മണ്ണുപാളികള്‍, ജലപൂരിതമായി, ഭാരം വര്‍ദ്ധിച്ച്, ഗുരുത്വാകര്‍ഷണത്താല്‍ തന്നെ താഴേയ്ക്ക് തെന്നിനീങ്ങാന്‍ സാധ്യത ഏറെയാണ്. വലിയ തായ്വേരുള്ള മരങ്ങളുണ്ടെങ്കില്‍ ഇത് ഒരു പരിധിവരെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചേക്കാം. കൂടുതല്‍ വിള്ളലുകള്‍ കാണപ്പെടുന്ന പാറകളാതിനാല്‍, അടര്‍ന്നുവീഴാനും സാധ്യതയുണ്ട്. വലിയ പാറകള്‍ താഴേക്കുപതിച്ചാല്‍, അതിനുതാഴേക്ക് പതിക്കുന്ന പാതയിലെ സകലതിനെയും നശിപ്പിക്കാന്‍ ശേഷിയുണ്ടാകും. മഴ തുടരുന്ന സാഹചര്യമാണെങ്കില്‍, നാശനഷ്ട സാധ്യത പതിന്മടങ്ങ് വര്‍ധിക്കാനും ഇടയുണ്ട്.
മാനുഷിക ഇടപെടലിനേക്കാള്‍ പ്രകൃത്യാ ഉള്ള ഭൗമഘടനയും ചെരിവുമാണ് ഇവിടെ ദുരന്തസാധ്യതയുണ്ടാക്കുന്നത്. സമാനമായ ചെരിവും ഭൗമഘടനയും ഉള്ള പശ്ചിമഘട്ട പ്രദേശങ്ങളില്‍ ഇതുപോലെ തന്നെ ദുരന്ത സാധ്യതയുണ്ടാവും. വിള്ളലുകളുടെ സാന്ദ്രത, പാറകളിലെ അപചയത്തിന്റെ തോത്എന്നിവ അനുസരിച്ച് ചില ഏറ്റക്കുറച്ചിലുകളുണ്ടാകാം എന്നുമാത്രം.
2018 ലെ മൺസൂണ്‍ കാലത്ത്, ജൂണ്‍- ജൂലൈ- ആഗസ്റ്റ് മാസങ്ങളില്‍ കണ്ണൂർ തൊട്ട് പത്തനംതിട്ട വരെയുള്ള പത്തു ജില്ലകളില്‍, 260 ലേറെ സ്ഥലങ്ങളില്‍, ആയിരത്തോളം ഉരുള്‍പൊട്ടലുണ്ടായതായി പഠനങ്ങളുണ്ട്. വനമേഖലയില്‍ സംഭവിക്കുന്ന ഉരുള്‍ പൊട്ടലുകളുടെ യഥാര്‍ഥ സ്വഭാവവും കാരണവും എന്താണ്? ഇതില്‍ മനുഷ്യ ഇടപെടലുകള്‍ എത്ര പങ്കുവഹിക്കുന്നുണ്ട്.
വളരെ യാഥാര്‍ഥ്യബോധത്തോടെയുള്ള നിരീക്ഷണമാണിത്. ഉരുള്‍പൊട്ടല്‍, അല്ലെങ്കിൽ മണ്ണിടിച്ചില്‍ എന്ന് നാം പറയുന്ന പ്രതിഭാസം, ഭൂദ്രവ്യശോഷണം (Mass Wasting) എന്ന സ്വാഭാവികമായ ഭൗമരൂപീകരണ പ്രക്രിയയുടെ ഭാഗമാണ്. ഭൂമിയുടെ ഇപ്പോള്‍ നാം കാണുന്ന ഉപരിതല സ്വഭാവം കാലങ്ങളായി രൂപപ്പെട്ടുവന്നതാണ്. അത് തീര്‍ച്ചയായും നിരന്തര മാറ്റങ്ങള്‍ക്ക് വിധേയമാണ്, അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. പ്രകൃതിശക്തികള്‍ ഭൂമിയെ ഒരു പരന്ന പ്രതലമാക്കാന്‍ യത്‌നിക്കുന്നു എന്നൊരു സിദ്ധാന്തം ഭൗമശാസ്ത്രത്തിലുണ്ട്. ഏതൊരു ചെരിവുതലത്തിലും ഗുരുത്വാകര്‍ഷണബലത്താല്‍ ഇത് പ്രവര്‍ത്തനനിരതമാണ്. ചെറിയ ഭൗമപദാര്‍ത്ഥങ്ങളായ മണ്‍തരികള്‍ താഴേക്കുപതിക്കുന്നതു മുതല്‍ വലിയ മണ്ണിടിച്ചിലുകള്‍വരെ ഇതിന്റെ ഭാഗമാണ്. ചെറിയ സമയത്തിനുള്ളില്‍ പെയ്യുന്ന അതികഠിനമായ മഴ ഈ പ്രക്രിയക്ക് വലിയ തോതില്‍ ആക്കം കൂട്ടുന്നു എന്നേയുള്ളു. പലപ്പോഴും മഴയുടെ ശക്തി പ്രവചനത്തിനതീതമായാണ് സമീപ കാലങ്ങളില്‍ കണ്ടുവരുന്നത്. മേഘസ്‌ഫോടനം എന്നുപറയുന്നപോലെ മഴമേഘങ്ങള്‍ ഒന്നായി പൊട്ടിയിറങ്ങിയാല്‍ ഭൗമോപരിതലത്തിലെ ബലം കുറഞ്ഞ ഭാഗങ്ങള്‍ ഒലിച്ചുപോകുക തന്നെ ചെയ്യും. അതുപോലെ, അത് താഴ്ന്ന ഭാഗങ്ങള്‍ നികത്തുകയും ചെയ്യും. അത് ചിലപ്പോള്‍ അവിടെ ഒരു പ്രളയം ഉണ്ടാക്കാം. ആത്യന്തികമായി പറഞ്ഞാല്‍ വനമേഖല ഉയര്‍ന്ന ചെരിവുള്ള പ്രദേശമാണെങ്കില്‍, അവിടെ അപചയപ്രകൃതിയിലുള്ള ഭൗമഘടന ആണെങ്കില്‍, എത്രമാത്രം ജൈവകവചം ഉണ്ടെങ്കിലും, അത് അതികഠിനമായ മഴയില്‍ ഇടിഞ്ഞുവീഴും. അത് നല്ല മഴ തുടരുന്ന സമയത്തെങ്കില്‍ കുഴമ്പുരൂപത്തില്‍ ഒഴുകി താഴ്വാരങ്ങളില് നാശമുണ്ടാക്കും. മേല്‍വിവരിച്ചതുപോലെ തന്നെ അതില്‍ മനുഷ്യഇടപെടലുകള്‍ക്കു പ്രസക്തി തീരെയില്ല.
കാലാവസ്ഥാവ്യതിയാനത്തിന് കാരണമാകുന്ന ഘടകങ്ങളില്‍, ഭൂവിനിയോഗത്തിന് സംഭവിച്ച മാറ്റം, പ്രധാനപ്പെട്ട ഒന്നായി പരിഗണിക്കപ്പെടുന്നുണ്ട്. കേരളത്തിന്റെ ഭൂവിനിയോഗത്തില്‍ സംഭവിക്കുന്ന അപകടകരമായ മാറ്റങ്ങള്‍ എന്തൊക്കെയാണ്?
കാലാവസ്ഥാവ്യതിയാനം എന്നത് താരതമ്യേന ചെറിയ വിസ്തൃതിയുള്ള കേരളം എന്ന പ്രദേശം നിയന്ത്രിക്കുന്നതല്ല. അത് ആഗോള തലത്തിലെ മാറ്റങ്ങളുടെ ആകെ തുകയാണ്. കേരളത്തിലെ ഭൂവിനിയോഗത്തിലെ പ്രധാന മാറ്റമായി പറയപ്പെടുന്നത്, നഗരവത്കരണമാണ്. അത് പൂര്‍ണമായും വ്യക്തവുമാണ്. കൃഷി ചെയ്യുന്ന പാടങ്ങള്‍ കുറഞ്ഞുവരുന്നു, പാടങ്ങള്‍
നികത്തുന്നത് വര്‍ധിക്കുന്നു തുടങ്ങിയ പഠനങ്ങള്‍ നടന്നിട്ടുണ്ട്. വ്യാപകമായുണ്ടാകുന്ന വനമേഖലയുടെ ശോഷണം സ്വാഭാവികമായി തന്നെ മണ്ണൊലിപ്പിനും മണ്ണിടിച്ചിലിനും ഹേതുവാകും.
കേരളത്തിലെ ക്വാറികളില്‍ ഏറിയപങ്കും ജലനിര്‍ഗമന പ്രദേശങ്ങളുടെ സംരക്ഷിത ദൂരത്തിന്റെ (buffer distance) 500 മീറ്റര്‍ പരിധിയിലാണ്. ഇത് ഉരുള്‍പൊട്ടലിനെ ബാധിക്കുന്നുണ്ടോ? 2019 ആഗസ്റ്റില്‍ ഉരുള്‍പൊട്ടലുണ്ടായ മലപ്പുറത്തെ കവളപ്പാറയില്‍, അഞ്ച്കിലോമീറ്റര്‍ ചുറ്റളവില്‍ 27 ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഖനന പ്രവര്‍ത്തനം മലഞ്ചെരിവുകളുടെ ഘടനയെ എങ്ങനെയാണ് ബാധിക്കുക?
ഖനനപ്രവര്‍ത്തനങ്ങള്‍ സ്വാഭാവികമായി തന്നെ ചെരിവുകൂടിയ പ്രതലങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കുന്നു. അത് ചെരിവുമൂലമുള്ള തല്‍പ്രദേശത്തെ, ഭൂമിയുടെ അസ്ഥിരതക്ക് കാരണവുമാകുന്നു. കൂടാതെ, സ്‌ഫോടന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കുന്ന പ്രകമ്പനം തദ്ദേശീയമായ, സമീപത്തുള്ള ആപേക്ഷികമായി ദുര്‍ബലമായ ഭൗമഅടരുകളില്‍ ചെറിയ വിള്ളലുണ്ടാക്കുവാനും, അതുവഴി, ബലക്ഷയം ഉണ്ടാകുവാനും കാരണമായേക്കാം. പക്ഷെ ഇത് വളരെ ചെറിയ ഒരു സമീപദൂരത്തേക്കുമാത്രമേ സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ളൂ. തീവണ്ടിപാതകളോട് ചേര്‍ന്നും, ഭാരവണ്ടികള്‍ പോകുന്ന ദേശീയപാതകളോടു ചേര്‍ന്നും ഒക്കെ അനുഭവപ്പെടുന്ന ഒരു കമ്പനം പോലെ തന്നെ ഇതും പരിഗണിക്കാം.
2018 ലെ പ്രളയം, അതിനുശേഷം വന്‍തോതിലുണ്ടായ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയുടെ ഫലമായി കേരളത്തിലെ മേല്‍മണ്ണിന്റെ ഘടനക്ക് സംഭവിച്ചമാറ്റം എന്താണ്? ഇത് ഭാവിയില്‍ എന്ത് ആഘാതമാണുണ്ടാക്കുക?
മണ്ണിടിച്ചിൽ, ഉരുള്‍പൊട്ടല്‍ എന്നിവ സ്വാഭാവികമായി, പ്രാദേശികമായ മഴക്കനുസരിച്ച് കൂടുതല്‍ മണ്ണൊലിപ്പുണ്ടാക്കിയിട്ടുണ്ടാവും. സ്ഥായിയായ ഒരു ഘടനവ്യത്യാസമൊന്നും ഒന്നോ രണ്ടോ കൊല്ലങ്ങളിലെ മഴയുടെ കൂടുതല്‍ കൊണ്ട് ഉണ്ടാവാന്‍ സാധ്യത തീരെ കുറവാണ്. പക്ഷെ ഈ കാലാവസ്ഥ പ്രവണത നീണ്ടുനിന്നാല്‍ മാറ്റങ്ങളുണ്ടാകാം.
കേരളത്തിന്റെ ഭൂപ്രകൃതിയെ പൂര്‍ണമായി സംരക്ഷിക്കുന്ന തരത്തിലുള്ള ശാസ്ത്രീയ ഭൂവിനിയോഗം, നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും മറ്റും കാര്യത്തില്‍ എങ്ങനെ സാധ്യമാക്കാം.
മുന്‍പ് സൂചിപ്പിച്ചതുപോലെ ഭൂപ്രകൃതിയെ പൂര്‍ണമായി സംരക്ഷിച്ചു നിര്‍ത്തുക എന്നത് സാധ്യമേയല്ല. അത് തീര്‍ച്ചയായും നിരന്തര പരിണാമങ്ങള്‍ക്ക് വിധേയമാണ്. പക്ഷെ ചരിവിനും മണ്ണിനും ഇണങ്ങുന്ന കൃഷിരീതികള്‍ പ്രവര്‍ത്തികമാക്കുന്നതിലൂടെയും ഭൂപ്രകൃതിക്കനുസൃതമായ നിര്‍മാണ സങ്കേതങ്ങള്‍ പ്രവര്‍ത്തികമാക്കുന്നതിലൂടെയും മനുഷ്യകുലത്തിന് പ്രകൃതിയോട് ചേര്‍ന്നുപോകാം .
സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയായി നിര്‍ബന്ധമായും നിലനിര്‍ത്തണമെന്ന് സുപ്രീംകോടതി ഈയിടെ നിര്‍ദേശിച്ചിട്ടുണ്ട്. ഈ മേഖലയില്‍ ഒരുതരം വികസന പ്രവര്‍ത്തനങ്ങള്‍ക്കും അനുമതിയില്ല. ഈ നിര്‍ദേശം, കേരളത്തെ എങ്ങനെയാണ് ബാധിക്കുക? ഇടുക്കി, വയനാട് ജില്ലകളില്‍, വനാതിര്‍ത്തിയോട് ചേര്‍ന്ന് ജനവാസമേഖലകളും കൃഷിയുമൊക്കെയുണ്ടല്ലോ. കൂടാതെ, വന്യമൃഗങ്ങളും മനുഷ്യരും തമ്മില്‍ സംഘര്‍ഷം രൂക്ഷമായി വരികയും ആദിവാസികളടക്കമുള്ളവര്‍ വനമേഖല ഉപേക്ഷിച്ച് പോകുന്നതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പാശ്ചാത്തലത്തില്‍ കൂടിയാണ് ഈ ചോദ്യം.
പൂര്‍ണമായും ഭരണ, നയപരമായ തീരുമാനങ്ങള്‍/ ആശയങ്ങള്‍ ഒക്കെ ബന്ധപ്പെട്ടാണ് ഇതിനുള്ള മറുപടി അഥവാ ഉത്തരം ഉണ്ടാവേണ്ടത്. സാമൂഹിക- സാമ്പത്തിക മേഖലയുമായും കാർഷികമേഖലയുമായും ബന്ധപ്പെട്ട സമഗ്ര പഠനവും സംവാദവും അഭിപ്രായ രൂപീകരണവും ഈ നിര്‍ദേശത്തിന്റെ ഭാഗമായി ഉണ്ടാകേണ്ടതാണ്.
ടി.പി. പത്മനാഭൻ
Dec 27, 2022
10 Minutes Read
അഡ്വ. ജോയ്‌സ് ജോര്‍ജ്
Dec 24, 2022
10 Minutes Read
എം. ഗോപകുമാർ
Dec 23, 2022
14 Minutes Read
കെ. കണ്ണന്‍
Dec 21, 2022
5 Minutes Watch
Truecopy Webzine
Aug 01, 2022
5 Minutes Read
കെ.വി. ദിവ്യശ്രീ
May 18, 2022
6 Minutes Watch
ഡോ.എസ്. അഭിലാഷ്
Jul 09, 2021
4 Minutes Read