രാഹുൽ–പ്രിയങ്കാ ഗാന്ധിമാർ കേട്ടിരിക്കാനിടയില്ലാത്ത മൂന്നു കർഷകരെക്കുറിച്ച്​

കവാസി വാഘ, കോർസ ഭീമ, ഉയ്‌കെ മുർളി. രാഹുൽ-പ്രിയങ്കാ ഗാന്ധിമാർക്ക് ഈ മൂന്ന് പേരുകൾ അറിയാമോ? യു.പിയിൽ കൊല്ലപ്പെട്ട കർഷക കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ ഓടിയെത്തുകയും അവിടെ വെച്ചുതന്നെ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് 50ലക്ഷം വീതം ദുരിതാശ്വാസം നൽകാനും തയ്യാറായ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന് ഈ പേരുകൾ അറിയാതെ പോകാൻ തരമില്ല. അദ്ദേഹത്തിന്റെ പോലീസ് സേനയാണ് ഈ മൂന്ന് പേരെയും യാതൊരു പ്രകോപനവുമില്ലാതെ വെടിവെച്ചു കൊന്നത്.

വാസി വാഘ, കോർസ ഭീമ, ഉയ്‌കെ മുർളി. രാഹുൽ-പ്രിയങ്കാ ഗാന്ധിമാർക്ക് ഈ മൂന്ന് പേരുകൾ അറിയാമോ? ഇവർ മൂന്ന് പേരും കർഷകരാണ്. കഴിഞ്ഞ മെയ് 17നാണ് ഛത്തീസ്ഢിലെ സിൽഗേറിൽ വെച്ച് ഈ മൂന്ന് ആദിവാസി കർഷകരും വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലെ കൊല്ലപ്പെട്ട കർഷക കുടുംബങ്ങളെ ആശ്വസിപ്പിക്കാനും കെട്ടിപ്പിടിക്കാനും വ്യഗ്രത കാണിച്ച രാഹുൽ-പ്രിയങ്കമാർ ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ സിൽഗേർ വെടിവെപ്പിൽ കൊല്ലപ്പെട്ട ആദിവാസി കർഷകരെക്കുറിച്ച് കേട്ടിട്ടുപോലുമുണ്ടാകില്ല.

പക്ഷേ, യു.പിയിൽ കൊല്ലപ്പെട്ട കർഷക കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ ഓടിയെത്തുകയും അവിടെ വെച്ചുതന്നെ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് 50ലക്ഷം വീതം ദുരിതാശ്വാസം നൽകാനും തയ്യാറായ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന് ഈ പേരുകൾ അറിയാതെ പോകാൻ തരമില്ല. അദ്ദേഹത്തിന്റെ പോലീസ് സേനയാണ് ഈ മുന്ന് പേരെയും യാതൊരു പ്രകോപനവുമില്ലാതെ വെടിവെച്ചു കൊന്നത്. ആ മൂന്ന് കർഷകരുടെയും കുടുംബങ്ങൾ ഇന്ന് അനാഥമാണ്. ഒരു രാഷ്ട്രീയ നേതാവും അവരുടെ വീടുകൾ തേടിച്ചെന്നില്ല. ഒരു സർക്കാരും അവർക്കുള്ള നഷ്ടപരിഹാരങ്ങളോ ദുരിതാശ്വാസങ്ങളോ പ്രഖ്യാപിച്ചിട്ടില്ല.

ഭൂപേഷ് ഭാഗേൽ

ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ സിൽഗേറിൽ വെടിവെപ്പിനാധാരമായ സംഭവങ്ങൾ ആരംഭിക്കുന്നത് മെയ് മാസം രണ്ടാമത്തെ ആഴ്ചയോടെയാണ്. സിൽഗേർ ഗ്രാമത്തിൽ ഗ്രാമപഞ്ചായത്തിന്റെ അനുമതി കൂടാതെ കർഷക ഭൂമിയിൽ സിആർപിഎഫ് ക്യാമ്പ് ആരംഭിച്ചതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. നിലവിലുള്ള പെസ നിയമമനുസരിച്ച് ആദിവാസി മേഖലകളിൽ ഏത് വിധത്തിലുള്ള ഔദ്യോഗിക ഇടപെടലുകൾക്കും ഗ്രാമപഞ്ചായത്തിന്റെ അനുമതി ആവശ്യമാണെന്ന നിയമം ലംഘിച്ചുകൊണ്ടായിരുന്നു പോലീസ് സേനയുടെ ഈ കയ്യേറ്റം. ഇതിനെ ചോദ്യം ചെയ്യാനെത്തിയ ചെറിയ ജനക്കൂട്ടത്തെ പോലീസ് ലാത്തിവീശി വിരട്ടിയോടിക്കുകയായിരുന്നു.

പിന്നീട് ഏതാണ്ട് 5000-ത്തിലധികം വരുന്ന ആദിവാസി കർഷകർ തങ്ങളുടെ ഭൂമിയിൽ നിന്നും സിആർപിഎഫ് ക്യാമ്പ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധം നടത്തുകയായിരുന്നു. ബിജാപൂർ, സുക്മ ജില്ലകളിൽ സിആർപിഎഫ് ക്യാമ്പുകൾക്കെതിരായി ആദിവാസികളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങൾ സാധാരണഗതിയിൽ നടന്നുവരുന്നതാണ്. ഇത്തരം പോലീസ് ക്യാമ്പുകളിൽ നിന്ന് ആദിവാസികൾക്കെതിരായി നടക്കുന്ന ലൈംഗികാതിക്രമമടക്കമുള്ള ആക്രമണങ്ങളുടെ അനുഭവത്തിൽ നിന്നാണ് അവയ്‌ക്കെതിരായി പ്രതികരിക്കാൻ പ്രദേശവാസികൾ തയ്യാറാകുന്നത്.

മെയ് 17ന് നടന്ന പ്രതിഷേധത്തിന് നേരെ പോലീസ് സേന യാതൊരു പ്രകോപനവും കൂടാതെ വെടിവെപ്പ് നടത്തുകയും കവാസി വാഘയും കോർസ ഭീമയും ഉയ്‌കെ മുർളിയും വെടിയേറ്റ് മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഛത്തീസ്ഗഢ് പോലീസ് സേനയുടെ ഭാഗമായ ഡിസ്ട്രിക് റിസർവ്വ് ഗാർഡുകളാണ് വെടിവെപ്പ് നടത്തിയതെന്ന് ആരോപിക്കപ്പെടുന്നു.

ആദിവാസികൾക്കിടയിൽ നുഴഞ്ഞുകയറിയ മാവോയിസ്റ്റ് പ്രവർത്തകരിലൊരാൾ പോലീസിന് നേരെ വെടിവെച്ചതോടെയാണ് പോലീസിന് വെടിവെപ്പ് നടത്തേണ്ടിവന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ സിൽഗേർ സംഭവത്തെക്കുറിച്ച് സ്വതന്ത്രാന്വേഷണം നടത്തിയ ബേല ഭാട്യ, പ്രൊഫ. ഴാങ് ഡ്രീസ് എന്നിവർ ഇത് തികച്ചും കെട്ടിച്ചമച്ച കഥയാണെന്ന് തങ്ങളുടെ വസ്തുതാന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സി.ആർ.പി.എഫ്. ക്യാമ്പുകളിലേക്കുള്ള റോഡുകൾ ഉപരോധിച്ചുകൊണ്ടുള്ള പ്രതിഷേധമായിരുന്നു ആദിവാസികളുടേത്. ബസ്തർ മേഖലകളിൽ നടക്കുന്ന ഏതൊരു പ്രതിഷേധത്തെയും മാവോയിസ്റ്റ് പ്രവർത്തനത്തിൽ ഉൾപ്പെടുത്തി തല്ലിത്തകർക്കാൻ എളുപ്പമാണെന്നതുകൊണ്ടുതന്നെ പോലീസ് നടപടികളെക്കുറിച്ച് വ്യാപകമായ അന്വേഷണങ്ങൾ ഉണ്ടാകാറില്ലെന്നതാണ് യാഥാർത്ഥ്യം.

ആയിരക്കണക്കിന് ആദിവാസികൾ നാല് ദിവസങ്ങളായി (മെയ് 13-17) സമാധാനപരമായി തുടർന്നുപോന്ന പ്രതിഷേധത്തിന് നേരെ കണ്ണീർവാതകം, ജലപീരങ്കി തുടങ്ങിയവയൊന്നും പ്രയോഗിക്കാതെ നേരിട്ട് വെടിവെപ്പ് നടത്തുകയായിരുന്നു ചെയ്തതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സിൽഗേർ വെടിവെപ്പിൽ ഖേദം പ്രകടിപ്പിക്കാനോ കൊല്ലപ്പെട്ട ആദിവാസികൾക്ക് നഷ്ടപരിഹാരം നൽകാനോ നാളിതുവരെയും ഛത്തീസ്ഗഢ് സർക്കാർ തയ്യാറായിട്ടില്ല.

ഇക്കഴിഞ്ഞ സെപ്തംബർ 27ന് കർഷകർ പ്രഖ്യാപിച്ച ഭാരതബന്ദിന് പിന്തുണപ്രഖ്യാപിച്ചുകൊണ്ട് സുക്മ ജില്ലയിലെ ആയിരക്കണക്കിന് ആദിവാസി കർഷകർ സിൽഗറിലേക്ക് കാൽനടയായി മാർച്ചു ചെയ്യുകയുണ്ടായി. ആദിവാസി കർഷകരുടെ ഭൂമി പ്രശ്‌നം അടക്കം ഉന്നയിച്ചുകൊണ്ട് കർഷക സമരം പുതിയ പുതിയ യുദ്ധമുഖങ്ങൾ തുറക്കുകയാണ്. കൂടുതൽ അടിത്തട്ടിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ സമരത്തിന്റെ അർത്ഥവും വ്യാപ്തിയും മനസ്സിലാക്കാതെ, രാഷ്ട്രീയ ലാഭചേതക്കണക്കുകൾ നോക്കി മാത്രം പ്രതികരിക്കുകയും രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറ്റുകയും ചെയ്യുന്നത് സംഘപരിവാർ രാഷ്ട്രീയത്തെ സഹായിക്കാനല്ലാതെ മറ്റൊന്നിനും ഉതകുകയില്ലെന്ന് കോൺഗ്രസ് നേതൃത്വം എന്നാണ് തിരിച്ചറിയുക?


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments