അധികാര കേന്ദ്രങ്ങളിൽ സ്ത്രീ ശബ്ദങ്ങൾ അംഗീകരിക്കപ്പെടണം

സ്വന്തം വീട്ടിൽ അധികാരവും ശബ്ദവുമുണ്ടെങ്കിൽ മാത്രമേ ആ സ്ത്രീ പൊതുഇടങ്ങളിലോ രാഷ്ട്രീയത്തിലോ തൊഴിലിടങ്ങളിലോ എത്തുമ്പോൾ അധികാരത്തിന് പവറും പ്രസക്തിയും അംഗീകാരവും ലഭിക്കുകയുള്ളൂ- സാമൂഹികവൈകാരിക പഠനമേഖലയിൽ പ്രവർത്തിക്കുന്ന Zocio എന്ന സംഘടനയുടെ സ്ഥാപകയും മാനേജിങ് ഡയക്ടറുമായ അപർണ വിശ്വനാഥ് സംസാരിക്കുന്നു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു-വ്യക്തി ജീവിതത്തിലെ സ്ത്രീയുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് തിങ്ക് നൽകിയ അഞ്ചു ചോദ്യങ്ങൾക്ക് വിവിധ മേഖലകളിൽ ഇടപെടുന്ന സ്ത്രീകൾ നിലപാട് വ്യക്തമാക്കുകയാണ്.

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്​ തെരഞ്ഞെടുപ്പ് വരികയാണ്. 2010 ലാണ് തദ്ദേശ സ്ഥാപനങ്ങളിൽ 50% സ്ത്രീ സംവരണം ഏർപ്പെടുത്തിയത്. ഭരണാധികാരത്തിലുള്ള സ്ത്രീ പ്രാതിനിധ്യം പ്രയോഗതലത്തിൽ ഒരു പതിറ്റാണ്ട് പൂർത്തിയാവുമ്പോൾ കേരളീയ സമൂഹത്തിൽ അത് എങ്ങനെയാണ് പ്രതിഫലിച്ചിട്ടുള്ളത്? അധികാരമുള്ള സ്ത്രീ എന്നത് സമൂഹത്തിലെ സ്വാഭാവികതയായി മാറി എന്നു കരുതുന്നുണ്ടോ?

അപർണ വിശ്വനാഥ്‌ :ഇല്ല, അതൊരു സ്വാഭാവികതയായി മാറിയിട്ടില്ല ഇപ്പോഴും. കുറേയിടങ്ങളിൽ അധികാരമുള്ള സ്ത്രീകളെ കാണുന്നുണ്ടെങ്കിലും അതൊരു നോർമലായി മാറാൻ കുറേ കാലമെടുക്കും. അത്തരമൊരു മാറ്റം കാണുകയും അനുഭവിക്കുകയും ചെയ്യണമെങ്കിൽ ആദ്യം മാറേണ്ടത് സ്ത്രീകളോടും സ്ത്രീ സമൂഹത്തിനോടുമുള്ള നമ്മുടെ ജനറലായ കാഴ്ചപ്പാടാണ്​. വീടുകളിലും പൊതുഇടങ്ങളിലും എങ്ങനെയാണൊരു സ്ത്രീയെ കാണുന്നത്, എങ്ങനെയാണൊരു സ്ത്രീയെ ട്രീറ്റു ചെയ്യുന്നത് എന്നത് ആദ്യം മാറണം.

സ്വന്തം വീട്ടിൽ അധികാരവും ശബ്ദവുമുണ്ടെങ്കിൽ മാത്രമേ ആ സ്ത്രീ പൊതുഇടങ്ങളിലോ രാഷ്ട്രീയത്തിലോ തൊഴിലിടങ്ങളിലോ എത്തുമ്പോൾ ആ സ്ത്രീയുടെ അധികാരത്തിന് പവറും പ്രസക്തിയും അംഗീകാരവും ലഭിക്കൂ. അതുകൊണ്ടുതന്നെ, പലയിടങ്ങളിലും അധികാരമുള്ള സ്ത്രീകൾ കുറേനാൾ അധികാരത്തിലിരുന്ന് കാണുന്നതും കുറവാണ്. ഇതിലൊരു കാതലായ മാറ്റം സംഭവിക്കണമെങ്കിൽ ആദ്യം വീടുകളിൽ വലിയ മാറ്റം ഉണ്ടാകണം. എങ്കിലേ, അധികാരമുള്ള സ്ത്രീ ഒരു സമൂഹത്തിന്റെ ഭാഗമാകുകയും അതൊരു നോർമലായി മാറുകയും ചെയ്യൂ.

2. നിയമസഭ - ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഈ പ്രാതിനിധ്യം പത്ത് ശതമാനത്തിലും ചിലപ്പോൾ അഞ്ച് ശതമാനത്തിലും താഴെയേ ഉണ്ടാവാറുള്ളൂ. രാഷ്ട്രീയ സംഘടനകളുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തിൽ സ്ത്രീ പ്രാതിനിധ്യത്തിന്റെ ശതമാനം അഞ്ചിലും താഴെയാണ്. ഇത് സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്നാണ് കരുതുന്നത്? തദ്ദേശഭരണത്തിലെ അധികാര പങ്കാളിത്തം മറ്റ് അധികാര പങ്കാളിത്തങ്ങളിലേക്ക് എന്തുകൊണ്ടാണ് കൺവെർട്ട് ചെയ്യപ്പെടാത്തത്?

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ 50% സ്ത്രീ സംവരണവും അതിനു മുകളിലോട്ട് പോകുമ്പോൾ ഈ ശതമാനം കുറഞ്ഞുകുറഞ്ഞ് പത്തോ അല്ലെങ്കിൽ അഞ്ചോ ആയി മാറുന്നതും നമ്മൾ കാണുന്നു. ഈ സംവരണം പലപ്പോഴും ടോക്കണിസമായി മാറുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. സംവരണത്തിലൂടെ ജയിച്ചുവരുന്ന സ്ത്രീകളുടെ ശബ്ദം ഒരു പരിധിക്കപ്പുറം ആക്​സപ്​റ്റ്​ ചെയ്യാൻ അധികാരത്തിലുള്ളവർക്ക് കഴിയുന്നില്ല. ‘ഡിസെൻട്രലൈസേഷൻ ഓഫ് പവർ’ എല്ലാ തലങ്ങളിലും സംഭവിച്ചേ പറ്റൂ. പിരമിഡിന്റെ ടോപ്പ് ടു ബോട്ടമാണെങ്കിലും ബോട്ടം ടു ടോപ്പ് ആണെങ്കിലും, ഡീസെൻട്രലൈസേഷൻ നടന്നാൽ മാത്രമേ സ്ത്രീ ഇരിക്കുന്ന എല്ലാ മേഖലകളിലും അവരുടെ അധികാരത്തിന് അംഗീകാരം ലഭിക്കൂ, അവരെ ഒരു ലീഡറായി കാണാൻ സമൂഹം പഠിക്കുകയുള്ളൂ.

അവരെ, ഒരു പുരുഷന്റെ അത്ര കഴിവുള്ള ഒരു വ്യക്തിയായി മാനിക്കാൻ പൊതുവിടങ്ങളിലും വീടുകളിലും അന്താരാഷ്ട്ര തലത്തിലും സാധ്യമാവണം. അവർക്ക് പലപ്പോഴും സംവരണം ആവശ്യമാണ്. കാരണം സ്ത്രീ പ്രാതിനിധ്യത്തിന് സംവരണം ആവശ്യമാണ്. എങ്കിലും സംവരണം കൊണ്ട് മാത്രം അവസാനിക്കരുത് സ്ത്രീ പ്രാതിനിധ്യവും സ്ത്രീയുടെ അംഗീകാരങ്ങളും. അതിനപ്പുറം ചിന്തിക്കാനും അവരെ അംഗീകരിക്കാനും എല്ലാ തലത്തിലും ലീഡേഴ്സിനും ഡിസിഷൻ മേക്കേഴ്സിനും കഴിയണം.

3. ഒരു സ്ത്രീയെ സംബന്ധിച്ച്, കുടുംബത്തിനകത്തുള്ള (കുടുംബം എന്ന ആശയം വിശാലാർത്ഥത്തിലാണ്. വളർന്നു വന്നതും ജീവിച്ചു വരുന്നതുമായ വ്യവസ്ഥ എന്ന അർത്ഥത്തിൽ) അധികാരനില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ കുടുംബത്തിനകത്തെ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനം എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്ന അവസ്ഥ കുടുംബത്തിനകത്തുണ്ടോ?

മാറുന്നുണ്ട്, അധികാരമില്ലായെന്നു ഞാൻ പറയുന്നില്ല. കൂടുതൽ സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നത് കാരണം കുറേ മാറ്റം സംഭവിക്കുന്നുണ്ട്. എങ്കിലും വളരെ പുറകിലാണ് നമ്മൾ, സ്ത്രീ ശബ്ദത്തെ അംഗീകരിക്കുന്നതിലും അവർക്ക് മുൻതൂക്കം കൊടുക്കുന്നതിലും. വ്യക്തിപരമായി ഞാൻ വളർന്നു വന്നത് വളരെ ലിബറൽ സാഹചര്യത്തിലായതുകൊണ്ടും എന്റെ അമ്മ ഒത്തിരി അധികാരം അനുഭവിച്ചിട്ടുളള ഒരാളായതുകൊണ്ടും ഞാനും അധികാരം അനുഭവിച്ചുതന്നെയാണ് വളർന്നത്, ഇപ്പോൾ ജീവിക്കുന്നതും.

തീരുമാനമെടുക്കാനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാനും പൂർണമായും സാധിക്കുന്ന ഒരവസ്ഥയിൽ തന്നെയാണ് ജീവിക്കുന്നത്. അത്തരം പിന്തുണയും കാഴ്ചപ്പാടുകളുമുള്ള അന്തരീക്ഷത്തിൽ വളർന്നതുകൊണ്ടും സ്ത്രീ ശബ്ദത്തെ വളരെയധികം മാനിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ചുറ്റുപാടിൽ നിന്ന്​ വന്നതുകൊണ്ടുമായിരിക്കാം ഒരിക്കൽപോലും രണ്ടാമത് ചിന്തിക്കേണ്ടി വന്നിട്ടില്ല. എന്റെ ശബ്ദം അംഗീകരിക്കപ്പെടുമോ അല്ലെങ്കിൽ ഞാൻ പറയുന്നത് മാറ്റത്തിനു വഴിയൊരുക്കില്ലേ എന്നതിനെക്കുറിച്ചൊന്നും ഒരിക്കൽപോലും സംശയിക്കേണ്ടി വന്നിട്ടില്ല. ഇന്നൊരു കമ്പനി നടത്തുന്നുണ്ടെങ്കിലും വളർന്നുവന്ന സാഹചര്യത്തിന്റെ ബാക്കിങ്ങും സപ്പോർട്ടും ഒരു ബലം തന്നെയാണ്. അതുകൊണ്ടുതന്നെ ഞാൻ നേരത്തെ പറഞ്ഞതുപോലെ, വളരുന്ന ചുറ്റുപാടും ആ പ്രായത്തിൽ കിട്ടുന്ന സപ്പോട്ടും പിന്നീടുള്ള സ്റ്റേജസിൽ നമ്മൾ ആരാവുന്നുവെന്നതിൽ വലിയ പങ്കുവഹിക്കുന്ന കാര്യങ്ങളാണ്​.

4. രാഷ്ട്രീയ സംഘടനയിൽ / തൊഴിലിടത്തിൽ ഒരു സ്ത്രീയുടെ അധികാരനില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ സംഘടനക്കകത്ത് / തൊഴിലിടത്തിൽ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനങ്ങൾ എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും പറ്റുന്ന അവസ്ഥ സംഘടനയിൽ/ തൊഴിലിടത്തിൽ ഉണ്ടോ?

ഞാൻ പതിനഞ്ചുവർഷമായി സ്വന്തമായി കമ്പനി നടത്തുന്ന ഒരാളാണ്, പല കമ്പനികൾ. സ്ത്രീയെന്ന നിലയിൽ നടത്തുന്നതുകാരണം എന്നും സ്ത്രീകൾക്കാണ് മുൻതൂക്കം കൊടുത്തിട്ടുള്ളത്​. അവരുടെ പ്രശ്നങ്ങൾ എന്റെ കൂടി പ്രശ്നങ്ങളായതുകാരണം അത് മനസിലാക്കി അതിനനുസരിച്ച്​ പോളിസികളും സിസ്റ്റങ്ങളും പ്രാക്ടീസുകളുമാണ് പതിനഞ്ച് വർഷമായി ഞങ്ങൾ തുടരുന്നത്​. പക്ഷേ, മുമ്പ് ജോലി ചെയ്തിട്ടുള്ള ഓർഗനൈസേഷനിൽ എനിക്ക്​ തുല്യത തോന്നിയെന്നു പറയാൻ ബുദ്ധിമുട്ടായിരിക്കും. അതിൽ നിന്നുണ്ടായ ബുദ്ധിമുട്ടുകളായിരിക്കാം പിന്നീട് ആ ഒരു ലൈൻ വിട്ട് വേറൊരു ലൈനിലേക്ക്​ പോകാൻ പ്രേരിപ്പിച്ചത്​.

സ്ത്രീകൾ അധികാരത്തിലിരിക്കുന്ന സംവിധാനങ്ങളുമായി കൂടുതലായി ഇന്ററാക്ട് ചെയ്യുന്ന ഒരാളാണ് ഞാൻ. അവിടെയൊക്കെ കാണുന്ന ഒരു മാറ്റമുണ്ട്; സ്ത്രീകൾ നയിക്കുമ്പോൾ, പലപ്പോഴും വേറൊരു സ്ത്രീ വളരുന്നത് കാണാൻ മോഹിക്കുകയും താൽപര്യപ്പെടുകയും ചെയ്യുന്ന ഒരു മാനേജ്മെന്റാണ് എപ്പോഴും കണ്ടിട്ടുള്ളത്. അത് വളരെ സ്വീകാര്യമായ ഒരു നിലപാടാണ്. അതുകൊണ്ടാണ് ഞാൻ ഡിസിഷൻ മേക്കിങ് ലെവലിൽ, മാനേജ്മെന്റ് ലെവലിൽ സ്ത്രീ പ്രാതിനിധ്യവും സാന്നിധ്യവും കൂടുതൽ ആവേണ്ടതുണ്ടെന്ന് പറയുന്നത്.

വീടുകളിൽ വളരെയധികം സ്പെയ്സും റസ്​പെക്​റ്റും വോയ്​സും ഉള്ള സ്ത്രീയാണെങ്കിൽ, അവർ അതേപോലെ അത് തൊഴിലിടങ്ങളിലേക്കും ട്രാൻസ്ഫർ ചെയ്യും, അപ്പോൾ തൊഴിലിടങ്ങൾ കുറേക്കൂടി ബലപ്പെടും, കുറച്ചുകൂടി പ്രൊഡക്ടീവാകും. ഫ്രൂട്ട്ഫുൾ ആയിരിക്കും അങ്ങനത്തെ തൊഴിലിടങ്ങൾ. പുതിയ സംഘടനകളുടെ കൂടെ ഞാൻ ജോലി ചെയ്തിട്ടുണ്ട്, യങ് ആയ വിമൻ ലീഡേഴ്സ് വന്നിട്ടുള്ള ഓർഗനൈസേഷനുകൾ. ഇവിടെയൊക്കെ പോളിസികൾ വരെ പൂർണമായി മാറ്റിയിട്ടുണ്ട്. തൊഴിലിടങ്ങൾ സ്​ത്രീ സൗഹൃദമാകണമെങ്കിൽ കാലാകാലങ്ങളായി നമ്മൾ തുടരുന്ന കുറേ കമ്പനി പോളിസികളുണ്ട്, അവിടുന്ന് തൊട്ട് തുടങ്ങണം. അവിടുന്ന് തൊട്ട് തുടങ്ങിയേ പറ്റൂ. മെറ്റേണിറ്റി ലീവ്, മെൻസ്ട്രൽ ലീവ് ഇതൊക്കെ നോർമൽ ആയി മാറിയാലേ സ്ത്രീയ്ക്ക് ആ തലങ്ങളിൽ എത്തുമ്പോൾ എല്ലാ സൗകര്യങ്ങളോടും കൂടി അധികാരം ആഘോഷിക്കാനും അനുഭവിക്കാനും പറ്റൂ. വീടുകളിലെ ഭാരവും കുട്ടികളെ നോക്കുന്ന ഭാരവുമൊക്കെ സ്ത്രീയുടെ തലയിൽ മാത്രമാകുമ്പോൾ ഒരു പരിധിക്കപ്പുറം അവർക്ക് വളരാൻ ബുദ്ധിമുട്ടാണ്.

5. വിദ്യാഭ്യാസം നേടുന്ന, തൊഴിലെടുക്കുന്ന, രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന, ആവിഷ്‌കാരങ്ങൾ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോൾ വളരെ ഉയർന്നതാണ്. പക്ഷേ സജീവമായ സാമൂഹിക ജീവിതമുള്ളപ്പോഴും കുടുംബ ജീവിതത്തിന് പ്രഥമ പരിഗണന കൊടുക്കേണ്ടി വരുന്ന സ്ത്രീകളാണ് ഭൂരിപക്ഷം. പുരുഷനെ സംബന്ധിച്ച് അതൊരു വിഷയമല്ല. സ്ത്രീയുടെ ഏതുതരം പ്രവർത്തന മണ്ഡലത്തേയും നിർവചിക്കാൻ കുടുംബത്തെ പശ്ചാത്തലമാക്കി വെച്ചുകൊണ്ട് മാത്രമേ സാധിക്കുന്നുള്ളൂ എന്നതാണ് യാഥാർഥ്യം. കുടുംബവും സമൂഹവും സ്ത്രീയുടെ എല്ലാത്തരം ആവിഷ്‌കാരങ്ങൾക്കും എത്രത്തോളം അനുകൂലമാണ്? അഥവാ എതിരു നിൽക്കുന്നു എന്നാണ് കരുതുന്നത്?

എതിര് നിൽക്കുന്നുവെന്ന് ഞാൻ കരുതുന്നില്ല. എങ്കിലും സ്ത്രീയുടെ എല്ലാതരം ആവിഷ്‌കാരങ്ങൾക്കും അനുകൂലമാണെന്നും പറയുന്നില്ല. എല്ലാ രീതിയിലും സ്ത്രീ വളരുന്നുണ്ടെങ്കിലും പലപ്പോഴും കുടുംബത്തിന്റെ ഭാരം പോലെ, കാലങ്ങളായി എഴുതാതെ നിർവചിച്ചിട്ടുള്ള കുറേ കാര്യങ്ങളുണ്ട്. ‘സ്ത്രീയാണ് കുടുംബത്തിന്റെ നെടുംതൂൺ’- ഒരു പരിധിവരെ ഇത്തരം ഡയലോഗുകളും ഫോർമാറ്റുകളും സ്ത്രീയുടെ ഇഷ്ടാനിഷ്ടങ്ങളും താൽപര്യങ്ങളും ഇല്ലാതാക്കാൻ മാത്രമേ സഹായിച്ചിട്ടുള്ളൂ. കാരണം എവിടെയോ സ്ത്രീ സ്വന്തം ഇഷ്ടത്തിനും സ്വാതന്ത്ര്യത്തിനും താൽപര്യത്തിനും മോഹങ്ങൾക്കും സ്വപ്നങ്ങൾക്കും പിറകേ പോകുമ്പോൾ കുടുംബം നോക്കുന്നില്ലയെന്ന കുറ്റബോധം സ്ത്രീയിൽ അടിച്ചേൽപ്പിക്കാൻ സമൂഹം വളരെയധികം ശ്രമിക്കുന്നു.

കുടുംബാന്തരീക്ഷവും കുടുംബത്തിലെ ഉത്തരവാദിത്തങ്ങളും തുല്യമായി പങ്കുവെച്ചാൽ മാത്രമേ ഒരു സ്ത്രീയ്ക്ക് വളരാനും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും ഒരു പരിധിക്കപ്പുറം വളരാനും സാധിക്കൂ. പലപ്പോഴും സ്ത്രീകൾ ഒരു പരിധിക്കപ്പുറം വളരാത്തത് ഇത്തരം സപ്പോട്ടിന്റെ കുറവുകാരണമാണ്. സ്ത്രീയ്ക്ക് വളരണമെങ്കിൽ ‘സ്ത്രീയാണ് കുടുംബത്തിന്റെ നെടുംതൂൺ’ എന്ന നിർവചനങ്ങളൊക്കെ മാറ്റിവെക്കണം. ജൻഡർ ഡഫനീഷ്യനുകളും ജൻഡർ ബയാസസും എടുത്തുകളയുകയും തുല്യമായ ഉത്തരവാദിത്തവും ഡിവിഷൻ ഓഫ് ആക്ടിവിറ്റീസും ഉണ്ടാകുകയും ചെയ്​താലേ മാത്രമേ സ്ത്രീയെ എല്ലാതലത്തിലും- അധികാര തലത്തിലാണെങ്കിലും രാഷ്ട്രീയ തലത്തിലാണെങ്കിലും കുടുംബതലത്തിലാണെങ്കിലും- ഒരേപോലെ കാണുകയും അവൾക്ക്​ റസ്​പെക്​റ്റ്​ അനുഭവിക്കാനും കഴിയൂ.


Comments