ദളിത് ബൗദ്ധിക നേതൃത്വം
ദളിത് സ്ത്രീവാദ ഇടപെടലുകളോട്
സംവാദത്തിനു തയ്യാറാവുന്നുണ്ടോ?
ദളിത് ബൗദ്ധിക നേതൃത്വം ദളിത് സ്ത്രീവാദ ഇടപെടലുകളോട് സംവാദത്തിനു തയ്യാറാവുന്നുണ്ടോ?
സ്ത്രീകള്‍ പ്രതിനിധീകരിക്കപ്പെടുന്നു എന്നതുപോലെ തന്നെ പ്രധാനമാണ് ഏതു വിഭാഗത്തില്‍ പെടുന്ന സ്ത്രീകള്‍ എന്ന ചോദ്യം, ആര് ആരെ പ്രതിനിധീകരിക്കുന്നു എന്ന ചോദ്യം- അധ്യാപികയും ദളിത് ആക്റ്റിവിസ്റ്റുമായ രേഖാ രാജ് സംസാരിക്കുന്നു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു-വ്യക്തി ജീവിതത്തിലെ സ്ത്രീയുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് തിങ്ക് നല്‍കിയ അഞ്ചു ചോദ്യങ്ങള്‍ക്ക് വിവിധ മേഖലകളില്‍ ഇടപെടുന്ന സ്ത്രീകള്‍ നിലപാട് വ്യക്തമാക്കുകയാണ്.
27 Nov 2020, 10:30 AM
1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് വരികയാണ്. 2010 ലാണ് തദ്ദേശ സ്ഥാപനങ്ങളില്‍ 50% സ്ത്രീ സംവരണം ഏര്‍പ്പെടുത്തിയത്. ഭരണാധികാരത്തിലുള്ള സ്ത്രീ പ്രാതിനിധ്യം പ്രയോഗതലത്തില്‍ ഒരു പതിറ്റാണ്ട് പൂര്‍ത്തിയാവുമ്പോള്‍ കേരളീയ സമൂഹത്തില്‍ അത് എങ്ങനെയാണ് പ്രതിഫലിച്ചിട്ടുള്ളത്? അധികാരമുള്ള സ്ത്രീ എന്നത് സമൂഹത്തിലെ സ്വാഭാവികതയായി മാറി എന്നു കരുതുന്നുണ്ടോ?
രേഖാ രാജ്: ഇതിനുള്ള ഉത്തരം ഒരു വഴുക്കല്‍ സ്വഭാവം ഉള്ളതാണ് എന്ന് ഞാന്‍ കരുതുന്നു .തദ്ദേശ സര്‍ക്കാരുകളില്‍ സ്ത്രീകളുടെ പ്രാതിനിധ്യവും അധികാരവും കൂടി എന്നത് അംഗീകരിക്കേണ്ട വസ്തുതയാണ്. പണ്ട് പഞ്ചായത്തുകള്‍ ഒരു ആണ്‍ കാര്യം എന്നനിലയിലായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് അവിടെ ഉപഭോക്താക്കള്‍ മാത്രമല്ലാതെ തീരുമാനം എടുക്കുന്ന ഘടനകളില്‍ സ്ത്രീകളുടെ സാന്നിധ്യം ഉണ്ട്. പഞ്ചായത്ത് ബ്ലോക്ക് ഓഫീസില്‍ ഒന്നിലധികം സ്ത്രീകള്‍ അവകാശബോധത്തോടെ, അധികാരത്തോടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടുന്നത് ഇപ്പോള്‍ ഒരു നിത്യ കാഴ്ചയാണ്.
തുടക്കത്തിലെ ചില പ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ പലതരത്തിലുള്ള പരിശീലനങ്ങളിലൂടെയും രാഷ്ട്രീയത്തില്‍ നിത്യം ഇടപെട്ടുണ്ടാകുന്ന അനുഭവസമ്പത്തിലൂടെയും ഒരു സംഘം സ്ത്രീകള്‍ നേതൃനിരയിലേയ്ക്ക് ഉയരുകയും അവരില്‍ ചിലരെങ്കിലും പ്രാദേശിക രാഷ്ട്രീയം കടന്ന് സംസ്ഥാന നേതൃത്വത്തിലേക്ക് ഉയരുകയും ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ വികസനകാര്യങ്ങളില്‍ ഇടപെടുന്നതിന്റെ ചില ഒറ്റപ്പെട്ട മാറ്റങ്ങളും കേരളത്തില്‍ സംഭാവിക്കുന്നുണ്ട്. എന്നാല്‍ സ്ത്രീ പങ്കാളിത്തത്തെയും പ്രാതിനിധ്യത്തെയും ഏകമാനമായ രീതിയില്‍ മനസ്സിലാക്കാന്‍ കഴിയുമോ എന്ന് ഞാന്‍ സംശയിക്കുന്നു.
സ്ത്രീകളുടെ തദ്ദേശ സര്‍ക്കാരിലുള്ള പ്രാതിനിധ്യം, അതിലൂടെ ലഭിച്ച പലതരം അധികാര അവകാശങ്ങള്‍ എന്നിവ വേണ്ടത്ര രീതിയില്‍ ഉപയോഗിക്കാനുള്ള രാഷ്ട്രീയ സാഹചര്യം ഇവിടെ നിലനില്‍ക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. പലര്‍ക്കും സ്വന്തമായ അഭിപ്രായം നടപ്പിലാക്കാനുള്ള സാഹചര്യം ഇല്ല എന്ന് കാണാം. പലപ്പോഴും മുന്നണി ബന്ധങ്ങളുടെ സമ വാക്യങ്ങള്‍ക്കും പ്രായോഗിക രാഷ്ട്രീയ നീക്കങ്ങള്‍ക്കും അനുസരിച്ച് മാത്രം ചലിക്കേണ്ട അവസ്ഥയിലാണ് വനിതാ പ്രതിനിധികള്‍. രണ്ടാമതൊരു ചാന്‍സ് ലഭിക്കതിരിക്കുന്നത് മൂലം തങ്ങള്‍ ആര്‍ജ്ജിച്ച കാര്യശേഷി തുടര്‍ന്നുകൊണ്ട് പോകാന്‍ കഴിയാതെ തിരികെ തങ്ങളുടെ തൊഴിലിടങ്ങളിലേക്കോ വീട്ടിലേക്ക് തന്നെയോ തിരികെ പോകേണ്ടുന്ന സ്ഥിതി പല സ്ഥലത്തും കാണുന്നുണ്ട്. അതൊഴിവാക്കി അവരുടെ കാര്യശേഷിയെ അതാതു പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന രീതി പോലും അപൂർവമായേ കാണാറുള്ളൂ.
പലപ്പോഴും പ്രാദേശിക നേതാവിന്റെ കുടുംബാംഗങ്ങളായ സ്ത്രീകള്‍ അവരുടെ വാര്‍ഡ് വനിതാ സംവരണ വാര്‍ഡ് ആയതു കൊണ്ട് മാത്രം മത്സരിക്കേണ്ടിയും വരാറുണ്ട് .അത് പലപ്പോഴും മത്സരിച്ചു ജയിക്കുന്ന സ്ത്രീകളുടെ സ്വതന്ത്ര പ്രവര്‍ത്തനം ഇല്ലാതാക്കുകയും അവരെ മുന്‍നിര്‍ത്തി കുടുംബത്തിലെ നേതാവായ പുരുഷന്‍ കാര്യങ്ങള്‍ തീരുമാനിക്കുകയും ചെയ്യുന്ന സ്ഥിതി സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു . ഇത് വേറൊരു തരത്തില്‍ സ്ത്രീ സംവരണം എന്ന ആശയത്തെ ദുര്‍ബലപ്പെടുത്തുന്നു. ( ഈ തിരഞ്ഞെടുപ്പില്‍ ഈ പാറ്റേണിന്മാറ്റം കാണുന്നുണ്ട്. അത് കൂടുതല്‍ വിശകലനത്തിന് വിധേയമാക്കേണ്ടതാണ്)
മറ്റൊരു രീതി കണ്ടു വരുന്നത് ജാതി സമവാക്യങ്ങള്‍ നോക്കി സ്ഥാനാര്‍ഥികളെ തീരുമാനികുന്നതാണ്. ഇത് രണ്ടു തരം പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ഒന്നാമത്, ഈ രീതിയിലുള്ള തിരഞ്ഞെടുപ്പുകള്‍ അര്‍ഹരായ, പ്രാദേശിക രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുന്ന സ്ത്രീകളെ പുറംതള്ളുന്നു, പകരം അതാതിടത്തെ പ്രബല സമുദായത്തിലെ അഭിമതരായ ( അത് പലപ്പോഴും ജാതീയമായും കുടുംബപരമായും ഫ്യൂഡല്‍ തുടര്‍ച്ചയായും കിട്ടുന്ന പരിവേഷം ആണ് ) സ്ത്രീകള്‍ക്ക് അവസരം കിട്ടുകയും നേതൃശേഷി ഉള്ളവര്‍ മിക്കവാറും എക്കാലവും അധികാരത്തിനു പുറത്താവുകയും ചെയ്യുന്നു.
രണ്ടാമത്, ഈ സമവാക്യങ്ങള്‍ക്കു പുറത്തെ വിലപേശല്‍ ശേഷി ഇല്ലാത്ത സമുദായങ്ങളിലെ- അതായത് ദളിത്- ആദിവാസി, മറ്റു പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് ഇങ്ങനെയുള്ള സ്വാഭാവിക അവസരങ്ങള്‍ ലഭിക്കാതിരിക്കുകയും അവര്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ പോലും വനിതാ മണ്ഡലങ്ങളില്‍ ഇതര സമുദായത്തിലെ സ്ത്രീകള്‍ മത്സരിക്കുന്നതും കാണാം. പട്ടിക ജാതി- വര്‍ഗ്ഗ സംവരണ മണ്ഡലത്തിൽ മാത്രം ഇക്കാര്യത്തില്‍ മാറ്റം കണ്ടേക്കാം. ഇത് വ്യക്തമാക്കുന്നത്, സ്ത്രീകളുടെ പ്രാതിനിധ്യം എന്നത് ലിംഗപരമായ പ്രതീതി തുല്യത ഉണ്ടാക്കാന്‍ കഴിയുന്നുണ്ടെങ്കിലും അത് മറ്റൊരു ഇന്ത്യന്‍ അധികാര വ്യവസ്ഥയായ ജാതി ബന്ധങ്ങളെ കാര്യമായി മാറ്റാന്‍ സഹായിച്ചിട്ടില്ല എന്നാണ്.
സ്ത്രീ പ്രാതിനിധ്യം കൂടുതല്‍ ജനാധിപത്യ സ്വഭാവം ഉള്ളതാകണം, അല്ലെങ്കില്‍ പല സാമൂഹ്യ വിഭാഗങ്ങളിലുള്ള സ്ത്രീക്ക് തുല്യ അവസരം ലഭിക്കാൻ ശ്രമങ്ങള്‍ ഉണ്ടാവണം. കാരണം പലതരത്തിലുള്ള സ്ത്രീകളുടെ ആവശ്യങ്ങളും പരിഗണനാ വിഷയങ്ങളും വ്യത്യസ്തമാണ്. അവയൊക്കെ കോട്ടം തട്ടാതെ ഉയര്‍ത്തപ്പെടാനും നേടിയെടുക്കാനും സാമൂഹ്യനീതി ഉറപ്പു വരുത്താനും ഇത് അത്യന്താപേക്ഷിതമാണ്. സ്ത്രീകള്‍ പ്രതിനിധീകരിക്കപ്പെടുന്നു എന്നതുപോലെ തന്നെ പ്രധാനമാണ് ഏതു വിഭാഗത്തില്‍ പെടുന്ന സ്ത്രീകള്‍ എന്ന ചോദ്യം, ആര് ആരെ പ്രതിനിധീകരിക്കുന്നു എന്ന ചോദ്യം. അന്യാധീനപ്പെട്ട ആദിവാസി ഭൂമിയെ കുറിച്ച് ഒരക്ഷരം മിണ്ടാത്ത ഒരു വനിതാ പ്രതിനിധി ആദിവാസി സ്ത്രീയെ സംബന്ധിച്ച് എന്തിന് ഒരു അഭിമാന വിഷയം ആകണം? ലിംഗപദവി ബന്ധങ്ങളെ കുറിച്ചുള്ള വളരെ ലളിതയുക്തിയിലുള്ള സമീപനങ്ങള്‍ ഇന്ത്യന്‍ സന്ദര്‍ഭത്തില്‍ ഫലപ്രദമാകില്ല . ജാതി -ലിംഗ ബന്ധങ്ങളുടെ സങ്കീർണതകളെ മനസ്സിലാകാതെ സാമൂഹ്യനീതിയ്ക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ മുന്നോട്ടു പോകില്ല.
മറ്റൊരു കാര്യം, കഴിഞ്ഞ ഒരു ദശാബ്ദത്തിലെ സ്ത്രീകളുടെ തദ്ദേശ സര്‍ക്കാരിലുള്ള പകുതി പ്രാതിനിധ്യം കേരളത്തിലെ സ്ത്രീകളുടെ സാമാന്യ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ എന്താണ് എന്ന ആലോചനയാണ്. തീര്‍ച്ചയായും സ്ത്രീകളുടെ പൊതു രംഗത്തുള്ള ദൃശ്യത കൂടിയിട്ടുണ്ട് . കുറച്ചു സ്ത്രീകള്‍ സ്വപ്രയത്‌നം കൊണ്ടും അവസരങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ചും നേതൃനിരയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കേരളം ഒരു സമൂഹം എന്ന നിലയില്‍ ഇന്‍േറണലൈസ് ചെയ്തിട്ടുള്ള സ്ത്രീവിരുദ്ധത, നിത്യജീവിതത്തില്‍ കൂടിയതായാണ് തോന്നുന്നതും.
ശബരിമല പോലുള്ള വിഷയങ്ങളില്‍ ജനപ്രതിനിധികളടക്കം സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന കാഴ്ച നമ്മള്‍ കണ്ടു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം കൂടുന്നു , ജാഗ്രതാ സമിതികള്‍ ഏറെക്കുറെ നിശ്ചലമായി, പ്രാദേശിക വികസന പദ്ധതികളില്‍ സ്ത്രീ പ്രശ്‌നങ്ങള്‍ക്കുള്ള മുന്‍ഗണന സ്വഭാവം ദുര്‍ബലമായി, പലതരം റിവൈവലിസം ശക്തി പ്രാപിക്കുന്നു, പലപ്പോഴും സ്ത്രീകള്‍ വര്‍ഗ്ഗീയ ശക്തികളുടെ മുൻപരിചയായി പ്രവര്‍ത്തിക്കുന്നു ഇതൊക്കെ പല പാര്‍ട്ടികളുടെയും പ്രാദേശിക നേതൃത്വത്തിന്റെ മുന്‍കൈയില്‍ നടക്കുന്നു എന്നതും കൂടുതല്‍ ജാഗ്രതയുള്ള വനിതാ പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാണിക്കുന്നത് .
അതെസമയം, പ്രബല രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറത്ത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലനില്‍പ്പിനായി പൊരുതുന്ന സ്ത്രീ പ്രവര്‍ത്തകരും തങ്ങളുടെ അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്ന ദളിത് -ആദിവാസി - കീഴാള സ്ത്രീകളും ദേശീയ അപരത്വത്തിനും തുല്യ പൗരാവകാശങ്ങള്‍ക്കും വേണ്ടി നിർഭയം ഇടപെടുന്ന മുസ്ലിം സ്ത്രീകളും, മനുഷ്യാവകാശങ്ങള്‍ക്കായി രംഗത്തു വന്നിട്ടുള്ള വിമത സ്ത്രീകളും ഒട്ടനവധി സ്ത്രീ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി സമരം ചെയ്യുന്ന ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളും ആണ് എന്റെ ജനാധിപത്യ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നത്. ഇത്തരം ശബ്ദങ്ങളെ തദ്ദേശീയ സര്‍ക്കാരില്‍ മുഴങ്ങുന്ന കാലമണ് സ്ത്രീ സംവരണം എന്ന സങ്കല്‍പം പരിപൂർണമാകുന്ന കാലം എന്ന് ഞാന്‍ കരുതുന്നു
2. നിയമസഭ - ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഈ പ്രാതിനിധ്യം പത്ത് ശതമാനത്തിലും ചിലപ്പോള്‍ അഞ്ച് ശതമാനത്തിലും താഴെയേ ഉണ്ടാവാറുള്ളൂ. രാഷ്ട്രീയ സംഘടനകളുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തില്‍ സ്ത്രീ പ്രാതിനിധ്യത്തിന്റെ ശതമാനം അഞ്ചിലും താഴെയാണ്. ഇത് സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്നാണ് കരുതുന്നത്? തദ്ദേശഭരണത്തിലെ അധികാര പങ്കാളിത്തം മറ്റ് അധികാര പങ്കാളിത്തങ്ങളിലേക്ക് എന്തുകൊണ്ടാണ് കണ്‍വെര്‍ട്ട് ചെയ്യപ്പെടാത്തത്?
ഇവിടെയാണ് പ്രബല രാഷ്ട്രീയത്തിന്റെ സ്ത്രീ വിഷയങ്ങളിലുള്ള ‘താൽപര്യം' നമ്മള്‍ മനസ്സിലാക്കേണ്ടത് . നിയമം മൂലം ഉറപ്പു വരുത്തിയതുകൊണ്ട് മാത്രമാണ് പ്രാദേശിക തിരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നത്. സ്ത്രീകളെ ശിശുവല്‍ക്കരിക്കുന്ന കാര്യത്തില്‍ ഏതാണ്ടെല്ലാ രാഷ്ട്രീയക്കാരും ഒരു പോലെയാണ്. തൊട്ടടുത്ത പ്രാദേശിക സര്‍ക്കാരിന്റെ ഭാഗമാകുന്നതിനെ ഒരു മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനമായി കാണുന്നില്ല എന്ന് തോന്നിയിട്ടുണ്ട് . കുടുംബത്തിന്റെ രാഷ്ട്രീയ താല്പര്യത്തിന്റെ ഭാഗമായാണ് പലപ്പോഴും സ്ത്രീകള്‍ മത്സരിക്കേണ്ടി വരുന്നത് . (അപൂര്‍വം കേസുകളില്‍ സ്ത്രീകള്‍ സ്വന്തം നിലയ്ക്ക് ആ തീരുമാനം എടുക്കാറുണ്ട്. അതിന്റെ എണ്ണം കൂടുന്നുമുണ്ട് )
എന്നാല്‍, രാഷ്ട്രീയം ജില്ലാതലത്തിലോ അതും കഴിഞ്ഞ്, സംസ്ഥാന തലത്തിലോ ആകുമ്പോള്‍ സ്ത്രീയുടെ രാഷ്ട്രീയ പ്രവര്‍ത്തനം കുടുംബത്തിന്റെ എക്സ്റ്റന്‍ഷന്‍ എന്ന നിലയില്‍ നിന്ന് മാറി ഫുള്‍ ടൈം പൊതു പ്രവര്‍ത്തക എന്ന നിലയില്‍ മാറുകയാണ്. അത് അത്ര സ്വീകാര്യമായ ഒന്നല്ല . ഇപ്പോഴും കുടുംബം നന്നായി നോക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകയെയാണ് നമുക്കാവശ്യം. അല്ലാതെ രാഷ്ട്രീയ പ്രവര്‍ത്തകയെ അല്ല. കുടുംബത്തില്‍ ചെയ്യുന്ന വേഷത്തിന്റെ വിശാലമായ പ്രകടനം ആവണം അവള്‍ പൊതു രംഗത്തും ചെയ്യേണ്ടത്. ഈ അബോധമായ ആഗ്രഹം ആണ് കഴിവ് തെളിയിച്ചിട്ടും ടീച്ചറമ്മ, പെങ്ങളൂട്ടി വിളിയില്‍ കേരളത്തിലെ പ്രഗത്ഭരായ രാഷ്ട്രീയ നേതാക്കളായ സ്ത്രീകളെ നമ്മളെ കുരുക്കിയിടുന്നത് . നമ്മുടെയൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ എത്ര ആണ്‍കോയ്മ നിറഞ്ഞതാണ് എന്നതിന്റെ തെളിവാണ് സ്ത്രീകളുടെ അസംബ്ലി -പാര്‍ലമെന്റ് മത്സര രംഗത്തെ കുറഞ്ഞ പ്രാതിനിധ്യം. രാഷ്ട്രീയ നേതൃത്വത്തിലും സ്ത്രീകള്‍ കുറയുന്നത് ഇതേ കാരണത്താലാണ് .
പ്രാദേശിക തിരഞ്ഞെടുപ്പില്‍ കാണിക്കുന്ന സ്ത്രീകളോടുള്ള താല്പര്യം ഭരണഘടന ഉറപ്പുതരുന്നതുകൊണ്ട് മാത്രമാണ് എന്ന് വ്യക്തമാണ് . അതിനപ്പുറത്തേയ്ക്ക് ലിംഗപദവി നീതിയില്‍ അധിഷ്ഠിതമായ പാര്‍ട്ടി ഘടനകള്‍ ഉണ്ടാവാനുള്ള ശ്രമങ്ങള്‍ക്ക്, അതാത് പാര്‍ട്ടികള്‍ക്ക് അകത്തേയും പുറത്തെയും സ്ത്രീകള്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതാണ് . അതിന് പാര്‍ട്ടികളുടെ ഭരണഘടന മുതല്‍ അവകാശപത്രിക വരെ തിരുത്തലുകളും കൂട്ടി ചേര്‍ക്കലുകളും ആവശ്യമാണ് . വനിതാ സംവരണത്തിന്റെ പ്രസക്തി ആണ് ഇപ്പോഴത്തെ കുറഞ്ഞ സ്ത്രീ പ്രാതിനിധ്യം ആവശ്യപ്പെടുന്നത്. പക്ഷെ അതിനുപയോഗിക്കുന്ന ക്രൈറ്റീരിയ ലിംഗപദവി മാത്രമാകരുത്. ജാതി അധികാര ബന്ധങ്ങളെ മുന്‍നിര്‍ത്തി മറ്റു മര്‍ദ്ദിത വിഭാഗങ്ങളിലുള്ള സ്ത്രീകള്‍ക്ക് സവിശേഷ സീറ്റുകള്‍ ഉറപ്പു വരുത്തിക്കൊണ്ടാവണം വനിത സംവരണം നടപ്പിലാക്കേണ്ടത് .
3. ഒരു സ്ത്രീയെ സംബന്ധിച്ച്, കുടുംബത്തിനകത്തുള്ള (കുടുംബം എന്ന ആശയം വിശാലാര്‍ത്ഥത്തിലാണ്. വളര്‍ന്നു വന്നതും ജീവിച്ചു വരുന്നതുമായ വ്യവസ്ഥ എന്ന അര്‍ത്ഥത്തില്‍) അധികാരനില പൊതുവില്‍ എന്താണ്? വ്യക്ത്യനുഭവത്തില്‍ കുടുംബത്തിനകത്തെ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനം എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്ന അവസ്ഥ കുടുംബത്തിനകത്തുണ്ടോ?
കുടുംബം ഒരു അധികാര വ്യവസ്ഥയാണ്. പക്ഷെ നമ്മുടെ നാട്ടില്‍ കുടുംബം എന്നത് ഒരേ സ്വഭാവം ഉള്ള അധികാരമായല്ല പ്രവര്‍ത്തനക്ഷമമാകുന്നത് . കുടുംബത്തെ വിമോചനമാര്‍ഗമായി കാണുന്ന സ്ത്രീവാദ ധാരയും സജീവമാണ്. ചരിത്രപരമായി കുടുംബം നിഷേധിക്കപ്പെട്ടവര്‍ക്ക് കെട്ടുറപ്പുള്ള കുടുംബം എന്നത് സാമൂഹ്യമായും വ്യക്തിപരമായും ഉള്ള മൊബിലിറ്റിയെ സാധ്യമാക്കുന്നുണ്ട് . അതുകൊണ്ട് തന്നെ കുടുംബത്തെ ജനാധിപത്യവല്‍ക്കരിക്കാനും ഇന്‍ക്ലൂസിവ് ആക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കു വലിയ പ്രസക്തിയുണ്ട് എന്ന് ഞാന്‍ കരുതുന്നു .
ബ്രാഹ്മണിക്കല്‍ പാട്രിയാര്‍ക്കി കുടുംബത്തില്‍ പുരുഷന് കൂടുതല്‍ അധികാരം ഉറപ്പു വരുത്തുന്നു . പലപ്പോഴും പബ്ലിക് -പ്രൈവറ്റ് എന്ന ദ്വന്ദം സ്ത്രീകളുടെ പ്രശ്‌നത്തെ വിലയിരുത്താൻ ഉപയോഗിക്കാറുണ്ട്. എന്നാല്‍ പബ്ലിക് - പ്രൈവറ്റ് എന്നതിനപ്പുറം പലപ്പോഴും വിവിധ വിഭാഗങ്ങളിലെ സ്ത്രീകളുടെ അനുഭവങ്ങള്‍ സംഭവിക്കുന്നുണ്ട് . ഉദാഹരണത്തിന് പബ്ലിക് എന്നത് മേല്‍ജാതിയിലും ദളിത് വിഭാഗത്തിലും പെട്ട സ്ത്രീകള്‍ക്ക് അനുഭവവേദ്യമായിരിക്കുന്നത് രണ്ടു തരത്തിലാണ് എന്നത് പൊതു പ്രവര്‍ത്തകരായ ദളിത് സ്ത്രീകളുടെ അനുഭവം നമുക്ക് പറഞ്ഞു തരുന്നു.
കുടുംബത്തില്‍ സ്ത്രീകള്‍ക്ക് പലപ്പോഴും കുറഞ്ഞ സ്ഥാനവും കുട്ടികളുടെ പരിചരണം പോലുള്ള അധിക ഉത്തരവാദിത്തവും ഉണ്ട്. ഇത് പൊതുകാര്യത്തില്‍ അവരുടെ ഇടപെടലിന്റെ തോത് കുറയ്ക്കുന്നു. വരുമാനമുണ്ടെങ്കിലും സാമ്പത്തിക കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള കുറഞ്ഞ അവസരവും, സ്ത്രീയുടെ സദാചാരത്തെ കുറിച്ചുള്ള അമിത ഉല്‍ക്കണ്ഠകളും അവളുടെ പൊതു ജീവിതത്തെ തടയുന്നു. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് പലതരത്തിലുള്ള വിഭവങ്ങളുടെയും ക്യാപ്പിറ്റലിന്റെയും അഭാവം.
താഴ്ന്ന ജാതിയില്‍ വരുന്ന സ്ത്രീകളെ സംബന്ധിച്ച്, പൊതുപ്രവര്‍ത്തനം എന്നത് ഒട്ടും ആയാസ രഹിതമായ ഒന്നല്ല . പലതരം ഇല്ലായ്മകളോടും പൊരുതി വേണം അവള്‍ക്ക് അത് നടപ്പിലാക്കാന്‍. കുടുംബത്തിലെയും സമൂഹത്തിനെയും ബഹുവിധ അധികാരബന്ധങ്ങളോട് കലഹിച്ചു കൊണ്ട് മാത്രമേ അവള്ക്ക്പൊതു പ്രവര്‍ത്തകയാകാന്‍ പറ്റൂ. ഒരു പൊതുവ്യക്തിത്വമാകാന്‍ ആവശ്യമായ കഴിവുകളും കാര്യശേഷിയും ലക്ഷണവും ജാതീയമായോ കുടുംബപരമായോ തീരുമാനിക്കുന്ന നമ്മുടെ നാട്ടില്‍, ആ സ്റ്റാറ്റസിലേക്ക് പ്രവേശിക്കുക എന്നത് ഹിമാലയന്‍ പ്രയത്‌നമാണ്, കീഴാള സ്ത്രീകളെ സംബന്ധിച്ച്.
പൊതു രംഗത്തു നില്‍ക്കുന്ന എല്ലാ സ്ത്രീകളും പ്രശ്‌നങ്ങളും വേർതിരിവുകളും അനുഭവിക്കുന്നുണ്ട് എങ്കിലും അതിന് ആഴവും മൂര്‍ച്ചയും ഏറുന്നത് കീഴാള സ്ത്രീകളുടെ കാര്യത്തിലാണ് എന്നത് നമ്മള്‍ കാണാതിരുന്നുകൂടാ. അതായത് സ്വീകര്യയായ പൊതു പ്രവര്‍ത്തക ആവാനും പ്രിവിലേജ് വേണം എന്ന് സാരം.
വ്യക്തിപരമായ അനുഭവം കണക്കിലെടുക്കുകയാണെങ്കില്‍, എന്റെ വീട് താരതമ്യേന പുരോഗമന സ്വഭാവം ഉള്ളതായിരുന്നു. മറ്റു പെണ്‍കുട്ടികള്‍ക്ക് ലഭിക്കാതിരുന്ന അവസരങ്ങളും സഞ്ചാര സ്വാതന്ത്ര്യവും എനിക്ക് ലഭിച്ചിട്ടുണ്ട്. വീടിന്റെ അടിസ്ഥാന മൂല്യങ്ങള്‍ വളരെ പാട്രിയാര്‍ക്കല്‍ ആയിരുന്നു എങ്കിലും അതിനിടയിലൂടെ തര്‍ക്കിച്ചും ചര്‍ച്ച ചെയ്തും എനിക്കുള്ള ഇടം നേടിയെടുക്കാന്‍ കഴിഞ്ഞിരുന്നു എന്നതിനെ ഞാന്‍ ചെറുതായി കാണുന്നില്ല.
എന്നാല്‍ എന്റെ വീട്ടില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ അവസരം ആയിരുന്നു എന്ന് ഞാന്‍ പറയുകയുമില്ല. എന്റെ സ്വാതന്ത്ര്യം വീട്ടിലെ എന്റെ പ്രായത്തില്‍ ഉള്ള മറ്റ് സ്ത്രീകള്‍ക്ക് ഉണ്ടായിരുന്നോ എന്നും സംശയം ആണ്. ഇപ്പോള്‍ കാര്യങ്ങള്‍ മാറി വരുന്നുണ്ട് . എന്റെ വീട്ടിലെ പെണ്‍കുട്ടികള്‍ സ്വന്തമായി തീരുമാനം എടുത്ത് നടപ്പില്‍ വരുത്തുന്നത് ആഹ്ലാദമുള്ള ഒരു കാഴ്ചയാണ്.
എന്റെ വീട്ടിലെ പുരോഗമനസ്വഭാവമുള്ള പാട്രിയാര്‍ക്കിയോട് കലഹിക്കാന്‍ ഒരു പുതിയ ഭാഷ ഉണ്ടാക്കലായിരുന്നു എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി. പിന്നീട് ഞാന്‍ ഉണ്ടാക്കിയ കുടുംബത്തിലും സാമ്പത്തിക കാര്യങ്ങളിലും എന്റെ വ്യക്തിപരമായ കാര്യങ്ങളിലും തീരുമാനം എടുക്കാനുള്ള അവകാശം എനിക്കുണ്ടായിരുന്നു എങ്കിലും, അത് പരിപൂര്‍ണമായി തുല്യത ഉള്ള ഒരു സ്ഥലമാണ് എന്ന് ഞാന്‍ അവകാശപ്പെടില്ല . പലതരത്തിലുള്ള അധികാര സ്വഭാവങ്ങള്‍ എന്റെ കുടുംബത്തിനും ഉണ്ട്. ആൺകോയ്മയോട് കലഹിക്കുക എന്നത് ഒരു ദൈനംദിന പ്രക്രിയ ആണ് എന്ന് ഞാന്‍ കരുതുന്നു . ഒരു പാട് സെല്‍ഫ് റിഫ്ലക്റ്റിവിറ്റി ആവശ്യമായ ഒന്ന്. ആ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുത്തിട്ടുണ്ട് എന്ന് മാത്രമേ ഇപ്പോള്‍ പറയാന്‍ കഴിയൂ.
4. രാഷ്ട്രീയ സംഘടനയില്‍ / തൊഴിലിടത്തില്‍ ഒരു സ്ത്രീയുടെ അധികാരനില പൊതുവില്‍ എന്താണ്? വ്യക്ത്യനുഭവത്തില്‍ സംഘടനക്കകത്ത് / തൊഴിലിടത്തില്‍ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനങ്ങള്‍ എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും പറ്റുന്ന അവസ്ഥ സംഘടനയില്‍/ തൊഴിലിടത്തില്‍ ഉണ്ടോ?
ഞാന്‍ പ്രബല രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച് പരിചയം ഉള്ള ആളല്ല. എന്റെ നിരീക്ഷണത്തില്‍ മനസ്സിലായിട്ടുള്ളത്, അവിടങ്ങളില്‍ ചുരുക്കം ചില സ്ത്രീ നേതാക്കള്‍ക്ക് ഒഴിച്ച് പല സ്ത്രീ പ്രവര്‍ത്തകര്‍ക്കും തങ്ങളുടെ നിലപാടുകള്‍ സംസാരിക്കാനും അത് സ്ഥാപിച്ചെടുക്കാനും കഴിയാറില്ല എന്നാണ്. സ്ത്രീകളുടെ വിഷയങ്ങള്‍ ഒരു പ്രധാന ചര്‍ച്ച വിഷയമാവുന്നതും കുറവായിട്ടാണ് തോന്നിയിട്ടുള്ളത്.
ഞാന്‍ പ്രവര്‍ത്തിച്ച പ്രാതിനിധ്യത്തിന്റെയും -വിമത പ്രസ്ഥാനങ്ങളില്‍ ഒഴിച്ച് ഇതര ജനാധിപത്യ, ദളിത് പ്രസ്ഥാനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തത്തിന്റെയും പ്രാതിനിധ്യത്തിന്റെയും സ്വഭാവം വളരെയധികം മാറിയിട്ടുണ്ട്, കഴിഞ്ഞ ഒരു ദശകമായിട്ട് എന്നുകാണാം. നേരത്തെ കേവലം എണ്ണം കൂട്ടാനുള്ള ആളുകള്‍ ആയാണ് സ്ത്രീകള്‍ പരിപാടികള്‍ക്കു വന്നിരുന്നത്, അവിടെ തന്നെ സ്ത്രീകളുടെ ജോലി ചായ കൊടുക്കലും മറ്റു പരിപാടികള്‍ക്കുള്ള പണികളും ആയിരിക്കും .
പലപ്പോഴും പ്രസ്ഥാനത്തിലെ പുരുഷന്‍മാര്‍ക്ക് പിന്തുണ എന്ന നിലയിലാണ് സ്ത്രീകളുടെ പങ്കാളിത്തം നടപ്പിലായിരുന്നത്. പിന്നീട് പ്രാതിനിധ്യത്തിന്റെയും പ്രസ്ഥാനത്തിന്റെ ഇടപെടലും മറ്റുമൊക്കെ ആയി കേവല പ്രാതിനിധ്യം ഉറപ്പു വരുത്തിയിരുന്നു. സ്ത്രീകള്‍ അഭിപ്രായം പറഞ്ഞാലും ഇല്ലെങ്കിലും അവരെ കമ്മറ്റിയിലും മറ്റും ഉള്‍പ്പെടുത്തിയിരുന്നു. സ്ത്രീ വിഷയങ്ങള്‍ അപ്പോഴും കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. ഇത് ഒരു ചെറിയ വിഭാഗം സ്ത്രീകള്‍ ഉയര്‍ന്നു വരാന്‍ കാരണമായി. പിന്നീടുവന്ന ഭൂസമരങ്ങള്‍ ഒരു സ്ത്രീ നിരയെ സൃഷ്ടിച്ചു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ദളിത് സ്ത്രീകള്‍ വ്യക്തികള്‍ എന്ന നിലയില്‍ ഈ പ്രസ്ഥാനങ്ങളില്‍ പങ്കെടുക്കുകയും അവരുടെ അഭിപ്രായം പറയുകയും, നിര്‍ബന്ധമായും സംസാരിക്കുകയും ചെയുന്നതായാണ് ഇപ്പോള്‍ കാണുന്നത് . ഒരു നല്ല സ്ത്രീ നേതൃത്വവും രൂപം കൊള്ളുന്നുണ്ട്. അത് വലിയ പ്രതീക്ഷ തരുന്നു. പലപ്പോഴും, സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് പറയുമ്പോള്‍, എല്ലാ അര്‍ത്ഥത്തിലും തുല്യ നിലയെ കുറിച്ച് ആവശ്യം ഉന്നയിക്കുമ്പോള്‍, അസ്വസ്ഥരാവുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇരയെന്ന നിലയില്‍ ശബ്ദം ഉയര്‍ത്താം, തുല്യനില ആവശ്യപ്പെട്ടു കൂടാ എന്നൊരു അബോധ- നിബന്ധന ഉള്ള പോലെ. ഇപ്പോഴും ദളിത് ബൗദ്ധിക നേതൃത്വം ദളിത് സ്ത്രീവാദ ഇടപെടലുകളോട് അതര്‍ഹിക്കുന്ന രീതിയില്‍ സംവാദത്തിനു തയ്യാറാവുന്നുണ്ടോ എന്നത് പ്രസക്തമായ ചോദ്യമാണ് എന്ന് ഞാന്‍ കരുതുന്നു.
5. വിദ്യാഭ്യാസം നേടുന്ന, തൊഴിലെടുക്കുന്ന, രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന, ആവിഷ്‌കാരങ്ങള്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോള്‍ വളരെ ഉയര്‍ന്നതാണ്. പക്ഷേ സജീവമായ സാമൂഹിക ജീവിതമുള്ളപ്പോഴും കുടുംബ ജീവിതത്തിന് പ്രഥമ പരിഗണന കൊടുക്കേണ്ടി വരുന്ന സ്ത്രീകളാണ് ഭൂരിപക്ഷം. പുരുഷനെ സംബന്ധിച്ച് അതൊരു വിഷയമല്ല. സ്ത്രീയുടെ ഏതുതരം പ്രവര്‍ത്തന മണ്ഡലത്തേയും നിര്‍വചിക്കാന്‍ കുടുംബത്തെ പശ്ചാത്തലമാക്കി വെച്ചുകൊണ്ട് മാത്രമേ സാധിക്കുന്നുള്ളൂ എന്നതാണ് യാഥാര്‍ഥ്യം. കുടുംബവും സമൂഹവും സ്ത്രീയുടെ എല്ലാത്തരം ആവിഷ്‌കാരങ്ങള്‍ക്കും എത്രത്തോളം അനുകൂലമാണ്? അഥവാ എതിരു നില്‍ക്കുന്നു എന്നാണ് കരുതുന്നത്?
ഒരു സ്ത്രീ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളികളും അപമാനങ്ങളും നേരിട്ടത് എന്റെ രാഷ്ട്രീയ ഇടങ്ങളിലാണ്. സ്ത്രീ ആയതുകൊണ്ടും പ്രതീക്ഷിക്കുന്ന അനിയത്തി, അമ്മ, ആരാധിക തുടങ്ങിയ നിലകളില്‍ പ്രകടനം നടത്താന്‍ വിസമ്മതിച്ചിട്ടുള്ളതുകൊണ്ടും ആരെയും മെന്റര്‍ ആക്കാത്തതുകൊണ്ടും ഹെട്രോസെക്ഷ്വല്‍ സ്പേസുകളിലെ അഭിന്ദനങ്ങളും പാരിതോഷികങ്ങളും എന്നെ അല്പം പോലും ആകര്‍ഷിക്കാത്തതു കൊണ്ടും ദളിത് സ്ത്രീകളെ കുറിച്ചുള്ള സ്റ്റീരിയോ ടൈപ്പില്‍ ഒതുങ്ങാത്തതു കൊണ്ടും ഞാന്‍ അനുഭവിച്ചിട്ടുള്ള ആക്രമണങ്ങളും ഒഴിവാക്കലുകളും ചെറുതല്ല. അതിനെ കുറിച്ച് വിശദമായി മറ്റൊരിക്കല്‍ എഴുതാം.

കെ.കെ. സുരേന്ദ്രൻ / കെ. കണ്ണൻ
Jan 18, 2021
20 Minutes Read
ജിയോ ബേബി / മനില സി. മോഹന്‍
Jan 16, 2021
54 Minutes Watch
നിസാമുദ്ദീന്‍ ചേന്ദമംഗലൂര്‍
Jan 02, 2021
15 Minutes Read
മുനവറലി ശിഹാബ് തങ്ങൾ / മനില സി. മോഹന്‍
Dec 31, 2020
41 Minutes Watch
പ്രമോദ് പുഴങ്കര
Dec 20, 2020
23 Minutes Read
ടി.പി.കുഞ്ഞിക്കണ്ണന്‍
Dec 18, 2020
6 minutes read
കെ. എസ്. ഇന്ദുലേഖ
Dec 18, 2020
6 Minutes Read