Lingui; ഛാഡിന്റെ സിനിമ

പുരുഷകേന്ദ്രീകൃതമായ ലോകത്തോട് മരിയയും ആമിനയും കലഹിക്കുന്നുണ്ട്. ഗർഭഛിദ്രം നടത്താൻ ആദ്യം വിസമ്മതിക്കുന്ന ഡോക്ടറോട് മരിയ ദേഷ്യപ്പെടുന്നുണ്ട്. പള്ളിയിൽ പോക്ക് നിർത്തുന്ന ആമിന, ഇമാം വീട്ടിൽ വന്ന് പറഞ്ഞിട്ടും പള്ളിയിലേക്ക് തിരികെ പോകുന്നില്ല. ആമിനയും മറിയയും മാത്രമല്ല, ആമിനയുടെ സഹോദരിയും അവരുടെ മകളും സിനിമയിൽ പ്രത്യക്ഷപ്പെടുന്ന മറ്റു സ്ത്രീകളും ഈ വ്യവസ്ഥയുടെ ഇരകളായി മാറുന്നുണ്ട്.

രുപതിയാറാമത് കേരള അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ ലോക സിനിമാ വിഭാഗത്തിലാണ് LINGUI, THE SACRED BONDS എന്ന മുഹമ്മദ് സലാ ഹറൂൺ ചിത്രം സ്‌ക്രീൻ ചെയ്തത്. മദ്ധ്യ ആഫ്രിക്കൻ രാജ്യമായ ഛാഡ് ആണ് മുഹമ്മദ് സലാ ഹറൂണിന്റെ ജന്മ രാജ്യം. എണ്പതുകളിൽ നടന്ന ചാഡ് ആഭ്യന്തര കലാപത്തെ തുടർന്ന് ഫ്രാൻസിലേക്ക് കുടിയേറിയ മുഹമ്മദ് സലാ ഹറൂൺ ആ രാജ്യത്തിന്റെ ആദ്യത്തെ ഫീച്ചർ ഫിലിം സംവിധായകൻ കൂടിയാണ്.

കൗമാര പ്രായത്തിൽ തന്നെ ഗർഭം ധരിച്ച ആമിന കുടുംബവും, കാമുകനും ഉപേക്ഷിച്ചു പോയിട്ടും തന്റെ മകളെ ഒറ്റയ്ക്ക് വളർത്തി, പോരാടി ജീവിക്കുന്നതിനിടയിൽ, തന്റെ മകളും പതിനഞ്ച് വയസിൽ തന്നെ ഗർഭം ധരിച്ചതായി അവർ മനസിലാക്കുന്നു. ഗർഭഛിദ്രനിരോധനം പ്രാബല്യത്തിലുള്ള, കടുത്ത മതവിശ്വാസമുള്ള ഒരു രാജ്യത്ത് നിന്നും തന്റെ മകളുടെ ഭാവിക്ക് വേണ്ടി ആമിനയ്ക്ക് പലതും ചെയ്യേണ്ടി വരുന്നു.

കൗമാരകാലത്ത് തന്നെ ഏറ്റവും കൂടുതൽ പെണ്കുട്ടികൾ ഗർഭം ധരിക്കുന്ന രാജ്യം കൂടിയാണ് ഗർഭഛിദ്രം പാപമായി കാണുന്ന ഛാഡ്. ലോകത്തിൽ ഏറ്റവും അധികം ശിശു മരണ നിരക്കും മാതൃമരണ നിരക്കും ഉള്ള രാജ്യങ്ങളിലും ചാഡ് മുന്നിൽ തന്നെയാണ്. ആഫ്രിക്കയിൽ സ്ത്രീകളിൽ ചേലാകർമ്മം നടത്തുന്നതിന്റെ തോത് ഉയർന്ന് വരുന്ന മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് ഛാഡ്. BMC പബ്ലിക്ക് ഹെൽത്ത് റീസേർച്ച് ആർട്ടിക്കിൾ നടത്തിയ പഠനത്തിൽ 2014-15 കാലഘട്ടത്തിൽ ഛാഡിലെ 50%ത്തിൽ അധികം സ്ത്രീകളും 13%ത്തോളം പെണ്കുട്ടികളും ചേലാകർമ്മത്തിന് വിധേയമായിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ അപര്യാപ്തതയും, ദാരിദ്ര്യവും പെൺകുട്ടികളെ തനിക്ക് സംഭവിച്ച കാര്യങ്ങൾ തന്റെ മകളുടെ ജീവിതത്തിൽ സംഭവിക്കാൻ പാടില്ല എന്ന് ആഗ്രഹത്തിൽ ആമിനയ്ക്ക് കാര്യങ്ങൾ എളുപ്പമാകുന്നില്ല. പണവും സമൂഹവും ആമിനയ്ക്ക് മുന്നിൽ വെല്ലുവിളി തീർക്കുന്നു. അവർ മതത്തെ തിരസ്‌കരിക്കുന്നു. അന്ന് വരെ ജീവിച്ച അമിനയെ ഉപേക്ഷിക്കുന്നു.

തന്നെ കൗമാരപ്രായത്തിൽ തന്നെ പ്രസവിച്ച അമ്മ "ദുർബലയായ സ്ത്രീ'യാണ് എന്ന സമൂഹത്തിന്റെ വിധിയിൽ വിശ്വസിച്ച മരിയ, അമ്മയെ വിശ്വസിക്കാതെ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. പതിയെ മരിയ അമ്മയിൽ വിശ്വസിച്ചു തുടങ്ങുന്നു. അവർക്കൊപ്പം ഏതാനും സ്ത്രീകളും അവരുടെ യാത്രയിൽ ഒത്ത് ചേരുന്നു.

LINGUI-ലെ ഒരു രംഗം

പുരുഷകേന്ദ്രീകൃതമായ ലോകത്തോട് മരിയയും ആമിനയും കലഹിക്കുന്നുണ്ട്. ഗർഭഛിദ്രം നടത്താൻ ആദ്യം വിസമ്മതിക്കുന്ന ഡോക്ടറോട് മരിയ ദേഷ്യപ്പെടുന്നുണ്ട്. പള്ളിയിൽ പോക്ക് നിർത്തുന്ന ആമിന, ഇമാം വീട്ടിൽ വന്ന് പറഞ്ഞിട്ടും പള്ളിയിലേക്ക് തിരികെ പോകുന്നില്ല. ആമിനയും മറിയയും മാത്രമല്ല, ആമിനയുടെ സഹോദരിയും അവരുടെ മകളും സിനിമയിൽ പ്രത്യക്ഷപ്പെടുന്ന മറ്റു സ്ത്രീകളും ഈ വ്യവസ്ഥയുടെ ഇരകളായി മാറുന്നുണ്ട്.

സിനിമ എന്ന കലയ്ക്ക് അപരിചിതമായ ഒരു ഭൂപ്രദേശത്തെയും അവിടത്തെ ജീവിതത്തെയും ആവിഷ്‌കരിക്കുന്നതിനാൽ LINGUI കൂടുതൽ ചർച്ചകളും പഠനങ്ങളും അർഹിക്കുന്നുണ്ട്. ഇത്തരം സിനിമകൾ ഇനിയും ഈ രാജ്യങ്ങളിൽ നിന്നും ഉണ്ടാവാൻ LINGUI ഒരു കാരണമായി തീരട്ടെ.

Comments