എല്ലാ മാധ്യമങ്ങളും കൂടി ഒരു ശബ്​ദത്തിൽ സംസാരിച്ചാൽ മതിയോ?

മാധ്യമങ്ങളെ നിശ്ശബ്ദരാക്കുകയും ഒരേ ശബ്ദം മാത്രം സംസാരിക്കുന്നവയാക്കി മാറ്റാൻ ശ്രമിക്കുകയും ചെയ്യുന്നത് വലിയ ജനാധിപത്യവിരുദ്ധതയാണ്. ഇപ്പോൾ കണ്ടുവരുന്ന ഓഡിറ്റിങ്ങിന്റെ അപകടവും അതാണ്. ബഹുസ്വരതയെ ഇല്ലാതാക്കുകയെന്ന വ്യക്തമായ അജണ്ട അതിനടിയിലൂടെ പ്രവർത്തിക്കുന്നു- മലയാള മനോരമ സോഷ്യൽ മീഡിയ എഡിറ്റർ കെ. ടോണി ജോസ്​ സംസാരിക്കുന്നു.തിങ്ക്​ നൽകിയ പത്തുചോദ്യങ്ങൾക്ക്​ 22 മാധ്യമപ്രവർത്തകരാണ്​ നിലപാട്​ വ്യക്തമാക്കിയത്​. ഇതോ​​ടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.

മനില സി.മോഹൻ : മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ക്രൂരമായി വിമർശിക്കപ്പെടുകയാണ്. ആത്മവിമർശനപരമായിത്തന്നെ ഇതിനെ സമീപിക്കണം. എന്തുകൊണ്ട് മാധ്യമങ്ങൾ വിമർശിക്കപ്പെടുന്നു എന്നാണ് തോന്നിയിട്ടുള്ളത്?

കെ.ടോണി ജോസ് : ജനാധിപത്യത്തിൽ ഏതു പൊതുസ്ഥാപനവുമെന്ന പോലെ മാധ്യമങ്ങളും ഓഡിറ്റു ചെയ്യപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യണം. അത് ആരോഗ്യമുള്ള ജനാധിപത്യത്തിന്റെ ലക്ഷണമാണ്. മാധ്യമങ്ങൾക്ക് സ്വയം വിമർശനത്തിനുള്ള അവസരം കൂടി ഇതു തുറന്നു തരുന്നുണ്ട്. പക്ഷേ, മാധ്യമങ്ങളെ നിശ്ശബ്ദരാക്കുകയും ഒരേ ശബ്ദം മാത്രം സംസാരിക്കുന്നവയാക്കി മാറ്റാൻ ശ്രമിക്കുകയും ചെയ്യുന്നത് വലിയ ജനാധിപത്യവിരുദ്ധതയാണ്. ഇപ്പോൾ കണ്ടുവരുന്ന ഓഡിറ്റിങ്ങിന്റെ അപകടവും അതാണ്. ബഹുസ്വരതയെ ഇല്ലാതാക്കുകയെന്ന വ്യക്തമായ അജണ്ട അതിനടിയിലൂടെ പ്രവർത്തിക്കുന്നു. വ്യത്യസ്ത ശബ്ദങ്ങൾ സാധ്യമല്ലെങ്കിൽ പല മാധ്യമങ്ങൾ ആവശ്യമില്ലല്ലോ. ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യത്തെയും ഭരണഘടനാപരമായ അവകാശത്തയും നിഷേധിക്കുക കൂടിയാണിത്.

എം.ജി.രാധാകൃഷ്ണൻസ്റ്റാൻലി ജോണികെ.പി. സേതുനാഥ്കെ.ജെ. ജേക്കബ്അഭിലാഷ് മോഹൻടി.എം. ഹർഷൻവി.പി. റജീനഉണ്ണി ബാലകൃഷ്ണൻരാജീവ് ദേവരാജ്ഇ. സനീഷ്എം. സുചിത്രജോൺ ബ്രിട്ടാസ്വി.ബി. പരമേശ്വരൻവി.എം. ദീപവിധു വിൻസെൻറ്ജോസി ജോസഫ്വെങ്കിടേഷ് രാമകൃഷ്ണൻധന്യ രാജേന്ദ്രൻജോണി ലൂക്കോസ്എം.വി. നികേഷ് കുമാർകെ.പി. റജി

ചോദ്യം: ജേണലിസ്റ്റുകൾക്ക് മറ്റ് തൊഴിൽ മേഖലകളിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പ്രിവിലേജുകൾ - സവിശേഷ അധികാരം ഉണ്ട് എന്ന് കരുതുന്നുണ്ടോ? മറിച്ച് സാമൂഹികവും രാഷ്ട്രീയവുമായ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെന്ന്?

ഒരു വശത്ത്, ഭരണ - അധികാര കേന്ദ്രങ്ങളുമായി മറ്റു തൊഴിൽ മേഖലകളിലുള്ളവർക്ക് സാധ്യമാകാത്തതരം ഒരടുപ്പം ജോലിയുടെ സ്വഭാവം കൊണ്ട് ജേണലിസ്റ്റുകൾക്കു വന്നുഭവിക്കുന്നുണ്ട്. തങ്ങൾ ചോദിക്കാനാഗ്രഹിക്കുന്നത് അധികാരകേന്ദ്രങ്ങളോട് ചോദിക്കുന്നവർ എന്ന നിലയിൽ ജനങ്ങൾ ഉറ്റുനോക്കുന്നതുകൊണ്ടുണ്ടാകുന്ന ഒരു പ്രാധാന്യവും അവർക്കുണ്ട്. പക്ഷേ ഇതു രണ്ടിനെയും ഒരു കിരീടമായി ധരിക്കാതിരിക്കുന്നതാണ് ഉചിതം. ഇതു പ്രിവിലേജല്ല, റെസ്‌പോൺസിബിലിറ്റിയാണെന്ന് തിരിച്ചറിയുന്നവരാണ് പക്വതയുള്ള ജേണലിസ്റ്റുകൾ. സ്വകാര്യസ്ഥാപനങ്ങളായിരിക്കുമ്പോഴും പൊതുജനങ്ങൾക്ക്​കേറ്റർ ചെയ്യുന്ന വലിയൊരു സംവിധാനം എന്ന നിലയിൽ ഏതു പൊതുസ്ഥാപനവുമെന്ന പോലെ സാമൂഹിക പ്രതിബദ്ധത മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും വേണം.

ചോദ്യം: നിഷ്​പക്ഷ മാധ്യമ പ്രവർത്തനം എന്നൊന്നുണ്ടോ? ഉണ്ടെങ്കിൽ / ഇല്ലെങ്കിൽ അത് എങ്ങനെയാണ്?

ഒരു സംഭവം/ഇഷ്യു അവതരിപ്പിക്കുമ്പോൾ അതിന്റെ എല്ലാ stake holders ന്റെ യും ശബ്ദത്തിന് ഇടം കൊടുക്കുക മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണ്. അങ്ങനെയായിരിക്കെ തന്നെ underprivileged ആയവർക്കു വേണ്ടി സംസാരിക്കുമ്പോൾ അവരുടെ പക്ഷത്തുനിൽക്കുകയും വേണം. അങ്ങനെ അഭിപ്രായപ്രകടനങ്ങളുടെ വേദി എന്ന നിലയിൽ നിഷ്പക്ഷമായിരിക്കുകയും പക്ഷം പിടിക്കേണ്ടിടത്ത് ശക്തമായിത്തന്നെ അതു ചെയ്യുകയും ചെയ്യുന്ന ideal situation സാധ്യമാകാനാണ് ശ്രമം വേണ്ടത്.
ഒപ്പം, ഭരണ- അധികാര കേന്ദ്രങ്ങളോട് ആവശ്യമായ സന്ദർഭങ്ങളിലെല്ലാം വിമർശനബുദ്ധ്യാ തന്നെ നിലകൊള്ളുകയും വേണം, നിഷ്പക്ഷ മാധ്യമങ്ങൾ. പ്രതിപക്ഷ ദൗത്യം ജനങ്ങളോടുള്ള കർത്തവ്യമാണ്.

ചോദ്യം: ടെലിവിഷൻ ജേണലിസം മാധ്യമ രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങൾ ഗുണപരമായിരുന്നോ?

ഒരുപാട് ഗുണങ്ങളുണ്ട്. ഉദാഹരണത്തിന്, ഏതാണ്ട് പൂർണമായും പുരുഷമേഖലയായിരുന്ന മാധ്യമരംഗത്തേക്ക് സ്ത്രീകളുടെ വൻ കടന്നുവരവിന് അതു വാതിൽ തുറന്നു. Information dissemination ൽ
കൊണ്ടുവന്നിട്ടുള്ള വേഗം മറ്റൊന്നാണ്. പുതിയ മാധ്യമ സങ്കേതങ്ങളുടെ വരവ് ജേണലിസത്തെ കൂടുതൽ പക്വമാക്കുകയാണ് യഥാർഥത്തിൽ വേണ്ടത്. ടെലിവിഷൻ അതിലേക്കു കോൺട്രിബ്യൂട്ട് ചെയ്തിട്ടുണ്ടെന്ന കാര്യത്തിൽ സംശയം വേണ്ട. അതേസമയം, ആശാസ്യമല്ലാത്ത പല പ്രവണതകളും ഒപ്പം കടന്നുവരും. എങ്കിലും എങ്ങനെ തുലനം ചെയ്താലും ഗുണപരമായ മാറ്റങ്ങളുടെ തട്ട് താഴ്ന്നു നിൽക്കും. Course correction നിലൂടെ ബാക്കിയൊക്കെ കാലാന്തരേണ തിരുത്തപ്പെടുമെന്നു തന്നെ പ്രതീക്ഷിക്കണം. വളരുന്തോറുമാണല്ലോ പാകത കൂടി വരിക.

ചോദ്യം: മതം/ കോർപ്പറേറ്റുകൾ / രാഷ്ട്രീയ പാർട്ടികൾ എന്നിവയുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ ഭൂരിപക്ഷ മാധ്യമ പ്രവർത്തനം എന്ന് വിമർശിച്ചാൽ? എന്താണ് അനുഭവം?

മാധ്യമങ്ങളുടെ ഉടമസ്ഥത സാങ്കേതികമായി ആർക്കായാലും കേരളത്തെ പോലെ രാഷ്ട്രീയ ജാഗ്രതയും തുറന്ന ജനാധിപത്യവുമുള്ള ഒരു സമൂഹത്തിൽ അത്തരം താൽപര്യങ്ങളുടെ നിയന്ത്രണം എളുപ്പത്തിൽ നിർവഹിക്കപ്പെടില്ലെന്നു തന്നെ വേണം കരുതാൻ, അതാണ് അനുഭവം. മലയാളികൾ ഏറ്റവും കൂടുതൽ വായിക്കുന്ന പത്രങ്ങളുടെ പട്ടിക പരിശോധിച്ചാൽ ഇതു വ്യക്തമാകും.

ചോദ്യം: തൊഴിലിടത്തിലെ ലിംഗനീതിയെപ്പറ്റി സ്റ്റോറികൾ ചെയ്യുന്നവരാണ് നമ്മൾ. ജേണലിസം മേഖലയിൽ ലിംഗ നീതി നിലനിൽക്കുന്നുണ്ടോ?

ഉണ്ടെന്നു പറഞ്ഞു കൂടാ. ഒരുപാടു മുന്നോട്ടു പോകേണ്ടതുണ്ട്.

ചോദ്യം: ഈ മേഖലയിൽ ഉയർന്ന തസ്തികകളിൽ ഇരിക്കുന്നവർക്കൊഴികെ വേതന നിരക്കും പരിതാപകരമാണ്. എന്താണ് തോന്നിയിട്ടുള്ളത്?

ഓരോ മാധ്യമങ്ങളുടെയും സ്ഥിതിയനുസരിച്ച് ഇതു മാറി വരും. generalise ചെയ്തു പറയാനാകില്ല. ഉയർന്ന തസ്തികകളിലിരിക്കുന്നവർക്കും മികച്ച വേതനമില്ലാത്ത സാഹചര്യമുള്ള മാധ്യമങ്ങളുണ്ട്. മറിച്ച്, ആ ലാഡറിൽ താഴെയുള്ളവർക്കും മാന്യമായ വേതനം നൽകുന്ന സ്ഥാപനങ്ങളുമുണ്ട്. എങ്കിലും പൊതുവേ underpaid ആണ് മിക്കയിടത്തും ജേണലിസ്റ്റുകൾ. സ്ഥിതി മെച്ചപ്പെടേണ്ടതുണ്ട്.

വ്യവസ്ഥാപിത മാധ്യമങ്ങളിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?

വ്യവസ്ഥാപിത മാധ്യമ ലാൻഡ്‌സ്‌കേപ്പിനെ ഇത്രയേറെ disrupt ചെയ്ത ഒരു സംഗതി വേറെയില്ലെന്നാണു തോന്നുന്നത്. മനുഷ്യചരിത്രത്തിലാദ്യമായി ഇൻഫർമേഷൻ ഓവർലോഡ് നമ്മൾ അനുഭവിക്കുകയാണ്. നമുക്ക് കൺസ്യൂം ചെയ്തു തീർക്കാൻ കഴിയാത്തത്ര കണ്ടന്റ് നിർമിക്കപ്പെടുന്നു. ഇതിലേത്, എങ്ങനെ, എപ്പോൾ ഉപയോഗിക്കണമെന്ന ആശയക്കുഴപ്പം സാധാരണ മനുഷ്യൻ മാത്രമല്ല, വ്യവസ്ഥാപിത മാധ്യമങ്ങളും അനുഭവിക്കുന്നു, പലപ്പോഴും അതിനു മുന്നിൽ പകച്ചുനിൽക്കുന്നു. വ്യാജവാർത്തകളും mis information, dis information, mal information എന്നിവയും മുതൽ Post Truth വരെ ഇതിന്റെ എക്സ്റ്റൻഷനായി വരുന്ന കാര്യങ്ങളാണ്. ഇവിടെ വ്യവസ്ഥാപിത മാധ്യമങ്ങളുടെ ഇതുവരെയുള്ള സമീപനരീതികളിൽ വലിയ പൊളിച്ചെഴുത്ത് ആവശ്യമായി വരുന്നുണ്ട്. ജേണലിസത്തിൽ ഫാക്ട് ചെക്കേഴ്‌സ് എന്നൊരു പുതിയ തൊഴിൽ മേഖല ഇപ്പോൾ മിക്കവാറും ഒരു സ്റ്റാൻഡേഡ് ആയി മാറിയിട്ടുണ്ട്. മലയാളത്തിലേക്കും അതു വന്നുകഴിഞ്ഞു.

ചോദ്യം: ചെയ്യുന്ന ജോലിയ്ക്കപ്പുറമുള്ള വായനകൾക്ക് സമയം കിട്ടാറുണ്ടോ? ഏതാണ് ഏറ്റവും ഒടുവിൽ വായിച്ച പുസ്തക? അതെക്കുറിച്ച് പറയാമോ?

സാമാന്യം നല്ല വായനക്കാരായിരിക്കുകയും വാർത്താ ജോലിയിൽ പ്രവേശിക്കുന്നതോടെ അതു നഷ്ടപ്പെടുത്തുകയും ചെയ്യുന്നവരാണ് വലിയൊരു ശതമാനം ജേണലിസ്റ്റുകളും. ഒറ്റനോട്ടത്തിൽ തന്നെ ഇതു മനസ്സിലാകും. ഉള്ള വായന തന്നെ യൂട്ടിലിറ്റി ലെവലിലുള്ള വായനയിലേക്കു മാറും, അതായത് ജേണലിസത്തിന് ആവശ്യമായ വായന. വായിക്കാനുള്ളതിന്റെ അളവു കൂടുന്നതിനാൽ ഒരു ഘട്ടത്തിൽ ഫിക്ഷൻ വായന ഉപേക്ഷിച്ച ഒരുപാടു ജേണലിസ്റ്റുകളുണ്ട്. എന്തായാലും കോവിഡും ലോക്ഡൗണും അത്തരക്കാർക്ക് വലിയൊരു അവസരം തുറന്നുകൊടുത്തു. പലരും വായനയിലേക്കു തിരിച്ചു വന്നു. വ്യക്തിപരമായും അതാണ് അനുഭവം. തുടക്കമെന്ന നിലയിൽ ലോക്ഡൗണിൽ എം.ടിയുടെ എല്ലാ നോവലുകളും വീണ്ടും വായിച്ചു തീർത്തു. എം.ടി വായന തുടങ്ങാൻ പറ്റിയ സ്റ്റെപ്പിങ് സ്റ്റോണാണ്. ഇപ്പോൾ വിജയൻ റീ റീഡിങ് തുടങ്ങി. ഏറ്റവും വലിയ stress buster എന്ന നിലയിൽക്കൂടി വി.കെ.എൻ എപ്പോഴും മേശപ്പുറത്തുണ്ട്.
ഇപ്പോൾ കയ്യിലുള്ള പുസ്തകം രാജീവ് ധവാന്റെ Publish & Be damned: Censorship and intolerance in India ആണ്. തുടക്കത്തിൽ പറഞ്ഞ നിശ്ശബ്ദമാക്കൽ ശ്രമത്തിന്റെയൊക്കെ പശ്ചാത്തലത്തിൽ നിർബന്ധമായും വായിക്കേണ്ട പുസ്തകമാണ്. കോടതി നടപടികൾ, നിയമങ്ങൾ, കേസുകൾ തുടങ്ങിയ ഉപാധികളിലൂടെ ഭരണകൂടവും പൊതുസമൂഹത്തിൽ അസഹിഷ്ണുത വിതച്ച് അതിലൂടെയും സ്വതന്ത്രശബ്ദങ്ങളെ എങ്ങനെ അടിച്ചമർത്തി എന്നതിന്റെ ഒരു ക്രോണിക്കിൾ ഉണ്ടിതിൽ. 12 വർഷം മുൻപെഴുതിയതാണ്. അവിടെനിന്ന് സ്ഥിതി എത്ര ഗുരുതരമായി മാറിയെന്ന സമകാലിക തിരിച്ചറിവു കൂടി വച്ചു വായിക്കണം.

ചോദ്യം: കോവിഡ് കാലം പല തരം തിരിച്ചറിവുകൾ നൽകുന്നുണ്ട്. പത്രത്തിന്റെ ടെലിവിഷൻ ന്യൂസ് ചാനലുകളുടെ അതിജീവന സാധ്യത എത്രയാണ്?

പരസ്യങ്ങളുടെ കുറവ്, വിതരണത്തിലെ തടസ്സങ്ങൾ തുടങ്ങി പലവിധ കാരണങ്ങളാൽ നിലവിൽ ഒരു gloom ഉണ്ടെന്നു തോന്നിക്കുന്നുവെങ്കിലും പത്രങ്ങൾക്ക് വലിയ സാധ്യതയാണ് കോവിഡാനന്തര ലോകത്തുള്ളതെന്നാണ് വ്യക്തിപരമായ തോന്നൽ. പല കാരണങ്ങളുണ്ട് അങ്ങനെ തോന്നാൻ. ലോക്ഡൗൺ കാലത്തു പത്രവായന കൂടുകയാണു ചെയ്തത് സത്യത്തിൽ. ആളുകളുടെ പക്കൽ സമയം ഇഷ്ടം പോലെയാവുകയും ചെയ്യാൻ വളരെ കുറച്ചു കാര്യങ്ങൾ മാത്രമായി ചുരുങ്ങുകയും ചെയ്തതോടെ, മുൻപ് പത്രം വായിക്കാതിരുന്നവർ പോലും അതു കയ്യിലെടുക്കുകയും ഓടിച്ചു നോക്കിയിരുന്നവർ വിശദമായി വായിക്കുകയും ചെയ്യാനാരംഭിച്ചു. അതുമാത്രമല്ല, ഏറ്റവും പ്രതീക്ഷാജനകമായി തോന്നിയത്, ഒരുപാടു വീടുകളിൽ മാതാപിതാക്കൾ കുട്ടികളോട് പത്രം വായിക്കൂ എന്ന നിഷ്‌കർഷിക്കാനും നിർബന്ധിക്കാനും ആരംഭിച്ചു എന്നതാണ്. അങ്ങനെ പത്രവായന തുടങ്ങിയ ഒരു വലിയ വിഭാഗം കുട്ടികളുണ്ട്; പുതിയ വായനക്കാർ.

ഇപ്പോഴത്തെ മുതിർന്നവരുടെ കാലശേഷം പത്രം നിന്നുപോകുമായിരുന്ന പല വീടുകളിലും അത് ഈ കുട്ടികളിലൂടെ തുടരുമെന്നത് വലിയ മാറ്റമാണ്.
പ്രധാന കാര്യം ഇതല്ല. നേരത്തെ പറഞ്ഞ ഇൻഫർമേഷൻ എക്‌സ്‌പ്ലോഷന്റെ കാലത്ത്, വിവരങ്ങളെ ആരെങ്കിലും ക്യൂറേറ്റ് ചെയ്തു കൊടുക്കേണ്ട സാഹചര്യമുണ്ട്. സാധാരണ ജനങ്ങൾ അതിന് പത്രങ്ങളെ ആശ്രയിക്കും. ഒപ്പം, ഈ വിവരങ്ങളെ അനലൈസ് ചെയ്തു കിട്ടുന്ന മാധ്യമങ്ങളെയും ജനങ്ങൾ വല്ലാതെ ആശ്രയിക്കും. ഈ രണ്ടു മേഖലകളിലും അറിവും വ്യക്തതയും അനലറ്റിക്കൽ ആയ പെർസപ്ഷനും നിഷ്പക്ഷതയുമുള്ള പത്രങ്ങൾക്ക് വൻ ഡിമാൻഡുണ്ടാകും. വിശ്വാസ്യതയാണ് ഇതിൽ ഏറ്റവും paramount ആയിട്ടുള്ള കാര്യം. ന്യൂസ് ചാനലുകൾക്കും ഇതേ കാരണങ്ങൾ കൊണ്ട് ഭാവിയുണ്ട്.
വലിയ സാധ്യതയാണ്; എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും മുന്നോട്ടുള്ള വഴി.

Comments