കെ റെയിൽ:
ഡി.പി.ആറിന്റെ പശ്ചാത്തലത്തില്‍
വിവരാവകാശ നിയമം പുനര്വായിക്കേണ്ടതല്ലേ?
കെ റെയിൽ: ഡി.പി.ആറിന്റെ പശ്ചാത്തലത്തില്‍ വിവരാവകാശ നിയമം പുനര്വായിക്കേണ്ടതല്ലേ?
ആയിരക്കണക്കിന് മനുഷ്യരുടെ ജീവനെയും സ്വത്തിനെയും ബാധിക്കുന്നതാണ് കെ റെയിൽ ഡി പി ആര്‍ എങ്കില്‍ അത് നിരസിക്കപ്പെടാവുന്ന വകുപ്പില്‍ വരുമെന്ന് പറയുന്നതുതന്നെ അടിസ്ഥാന രഹിതമാണ്. മാത്രമല്ല സദുദ്ദേശ്യപരമായി നല്‍കാവുന്ന രീതിയില്‍ വിവരാവകാശ നിയമത്തില്‍ തന്നെ വകുപ്പുകളുമുണ്ട്. ഡി.പി.ആർ പുറത്തുവിട്ട സാഹചര്യത്തിൽ അത് ഇതുവരെ തടഞ്ഞുവെക്കാൻ പറഞ്ഞ ന്യായങ്ങൾ വാസ്തവവിരുദ്ധമായി മാറിയിരിക്കുന്നു.
19 Jan 2022, 10:36 AM
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡി.പി.ആര്‍ (ഡീറ്റൈല്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് | Dowload K rail DPR here) പദ്ധതി നടപ്പാക്കുന്നതുവരെ പുറത്തുവിടാന്‍ പാടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി മുന്‍ വിവരാവകാശ കമ്മീഷണറുടെ വാദം വിവരാവകാശ നിയമത്തിനുതന്നെ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മുഖ്യമന്ത്രി പങ്കെടുത്ത മീറ്റിംഗില്‍ ഒരു കമീഷണര്‍ തന്നെ വിവരാവകാശ നിയമവും അതിന്റെ അന്തസ്സത്തയും മനസ്സിലാക്കാതെ നിലപാടെടുക്കുമ്പോള്‍ എന്താണ് വിവരാവകാശ നിയമം എന്നും എന്തുകൊണ്ട് കൊടുത്തുകൂടാ എന്നും ഗൗരവമായ ചര്‍ച്ചയ്ക്ക് വിധേയമക്കേണ്ടതുണ്ട്. വിവരാവകാശ നിയമത്തില്‍ കൊടുത്തുകൂടാത്ത വിവരങ്ങളെക്കുറിച്ചും ഏതൊരു വിവരവും പൊതുതാത്പര്യം മുന്നില്‍ വരുമ്പോള്‍ അതിന് മുന്‍തൂക്കം നല്‍കണമെന്നും വിവക്ഷിക്കപ്പെടുന്നു. ജീവനും സ്വത്തിനും ഭീഷണിയാണെങ്കില്‍ നാല്പത്തി എട്ടു മണിക്കൂറിനുള്ളില്‍ അതു നല്‍കണമെന്നും കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. 2005 ല്‍ നിലവില്‍ വന്ന ഈ നിയമം ഇപ്പോഴും കൃത്യമായി മനസ്സിലാക്കിയിട്ടില്ലെന്നു സാരം.
2005 സെപ്റ്റംബര്‍ 24 നാണ് ഇന്ത്യയില്‍ വിവരാവകാശ നിയമം ( Right to Information Act, 2005) നടപ്പിലാക്കിയത്. 1932 ലെ ഔദ്യോഗിക രഹസ്യ നിയമം നിര്‍ത്തലാക്കി, സുപ്രീം കോടതിയുടെ "വെളിപ്പെടുത്തലാണ് ചട്ടം രഹസ്യ സൂക്ഷിപ്പല്ല' എന്ന വിധിയുടെയും അരുണ റോയ്, അണ്ണാ ഹസാരെ തുടങ്ങിയ ഒട്ടേറെ സാമൂഹ്യ പ്രവര്‍ത്തകരുടെ പ്രക്ഷോഭങ്ങളുടെയും ശ്രമങ്ങളുടെയും പരിസമാപ്തിയായാണ് ഇന്ത്യയില്‍ വിവരാവകാശനിയമം നിലവില്‍ വരുന്നത്. അതിന് മുന്‍പേ തന്നെ അറുപതില്പരം രാജ്യങ്ങളില്‍ ഈ നിയമം നടപ്പിലാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും അഴിമതികുറഞ്ഞ നാടായ സ്വീഡനിലാണ് ആദ്യമായി ഈ നിയമം പ്രാബല്യത്തില്‍ വന്നത്.
ഭരണഘടനാ പ്രകാരമോ ലോകസഭയുടെയോ നിയമസഭകളുടെയോ നിയമം വഴിയോ സര്‍ക്കാര്‍ വിജ്ഞാപനം വഴിയോ നിലവില്‍ വന്നതോ, രൂപീകരിക്കപ്പെട്ടതോ ആയ എല്ലാ അധികാരികളും, സ്ഥാപനങ്ങളും സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും തരത്തില്‍ സഹായധനം ലഭിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനകളും, ഈ നിയമത്തിന്റെ പരിധിയില്‍ വരും. ഇന്നും എന്തൊക്കെ ബലഹീനതകള്‍ ഈ നിയമം നടപ്പിലാക്കുമ്പോള്‍ ഉണ്ടെങ്കിലും ഒട്ടേറെ അഴിമതികളും കള്ളത്തരങ്ങളും ഔദ്യോഗിക ദുര്‍വ്യയങ്ങളും പുറത്തുകൊണ്ടുവരാന്‍ കഴിയുന്നത് വിവരാവകാശ നിയമം കൊണ്ടുതന്നെയാണ്. വിവരാവകാശ നിയത്തിലെ എട്ടാം വകുപ്പിലാണ് കൊടുക്കുവാന്‍ കഴിയാത്ത വിവരങ്ങളെക്കുറിച്ചു സൂചിപ്പിക്കുന്നത്. അതില്‍ പോലും പൊതു സ്വീകാര്യതയും താല്‍പര്യവും ഉണ്ടെങ്കില്‍ വിവരങ്ങള്‍ നല്‍കണമെന്ന് തന്നെയാണ് പറയുന്നത്.
ആയിരക്കണക്കിന് മനുഷ്യരുടെ ജീവനെയും സ്വത്തിനെയും ബാധിക്കുന്നതാണ് കെ റെയിൽ ഡി പി ആര്‍ എങ്കില്‍ അത് നിരസിക്കപ്പെടാവുന്ന വകുപ്പില്‍ വരുമെന്ന് പറയുന്നതുതന്നെ അടിസ്ഥാന രഹിതമാണ്. മാത്രമല്ല സദുദ്ദേശ്യപരമായി നല്‍കാവുന്ന രീതിയില്‍ വിവരാവകാശ നിയമത്തില്‍ തന്നെ വകുപ്പുകളുമുണ്ട്.
ജനാധിപത്യത്തിന്റെ പൂര്‍ണത കൈവരിക്കുക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോഴാണ്. ലോകത്തിലെ ഏത് പ്രത്യയശാസ്ത്രങ്ങള്‍ എടുത്തു ചര്‍ച്ച ചെയ്താലും സമൂഹത്തിന്റെ, രാഷ്ട്രത്തിന്റെ, വികസനം സാധ്യമാവുക, ആത്മാഭിമാനമുള്ള ഒരു സമൂഹം നിലനില്‍ക്കുമ്പോഴാണ്. നിങ്ങള്‍ ഒരു ഉദ്യോഗസ്ഥന്‍ ആയാലും ഭരണാധികാരി ആയാലും സാധാരണ തൊഴിലാളി ആയാലും അവരവർക്കു ലഭിക്കേണ്ട, കിട്ടേണ്ട അധികാരങ്ങളും അംഗീകാരങ്ങളും അവകാശങ്ങളും സംരക്ഷിച്ചു കിട്ടുമ്പോഴാണ് ജനാധിപത്യം പുലരുന്നത്. Rights are the major indicator for the Progressiveness and Human development എന്നാണ് യു.എൻ, അവകാശ സംരക്ഷണത്തെക്കുറിച്ചു പറഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് സ്വാതന്ത്ര്യത്തിന് തലേദിവസം ചെങ്കോട്ടയിലേക്ക് പതാക ഉയര്‍ത്താന്‍ വിസമ്മതിച്ചുകൊണ്ട് ഗാന്ധി പറഞ്ഞത്, യഥാര്‍ത്ഥ സ്വാതന്ത്ര്യം നിലനില്‍ക്കുന്നത് ഒരു രാഷ്ട്രത്തിന്റെ ജനത, പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനത, എന്നാണോ സ്വതന്ത്രമാകുന്നത് അഥവാ എന്നാണോ എല്ലാ അടിച്ചമര്‍ത്തലില്‍ നിന്നും അസ്വസ്ഥതകളില്‍ നിന്നും മോചിതരാവുന്നത് അന്നു മാത്രമേ ഒരു രാഷ്ട്രത്തിന് സ്വതന്ത്രമാകാന്‍ കഴിയുകയുള്ളൂ എന്ന്.
ഭരണഘടനയനുസരിച്ച് പൗരന് നല്‍കിയിട്ടുള്ള മൗലികാവകാശങ്ങളില്‍ (അനുച്‌ഛേദം 19-1-a) അഭിപ്രായ സ്വാതന്ത്ര്യവും ഉള്‍പ്പെടുന്നു. ഈ സ്വാതന്ത്ര്യം കാര്യക്ഷമമായി വിനിയോഗിക്കണമെങ്കില്‍ പൗരന് കൃത്യമായ വിവരങ്ങള്‍ ലഭ്യമാകേണ്ടതുണ്ട്. അതായത്, അറിയാനുള്ള അവകാശമുണ്ടെങ്കില്‍ മാത്രമേ അഭിപ്രായവും രൂപീകരിക്കാന്‍ കഴിയുകയുള്ളൂ. ഈ അടിസ്ഥാന തത്വമാണ് വിവരാവകാശ നിയമത്തിലൂടെ സാധ്യമാകുന്നത്.
സ്വന്തം അവകാശങ്ങളെ അംഗീകരിച്ചു കിട്ടാത്ത ഒരു നാട്ടില്‍ അഭിമാന ബോധമുള്ള ഒരു ജനത എങ്ങനെ ഉണ്ടാവും എന്നത് പ്രസക്തമായ ഒരു ചോദ്യം ആണ്. അതിന്റെ അനന്തരഫലം അത്യന്തം ശോചനീയമായതും ഭീകരവും ആയിരിക്കും. ഇത് ഭീകരവാദത്തിലേക്കും അരാജകത്വത്തിലേക്കും ഒരു രാഷ്ട്രത്തെ നയിക്കും. സകല മേഖലകളെയും അത് ബാധിക്കും. ഇത് ബുദ്ധിപരമായ അടിമത്തത്തിലേക്ക് ഒരു സമൂഹത്തെ നയിക്കും. ഇത് വളരെ ഭീകരമായ അവസ്ഥ ആയിരിക്കും സൃഷ്ടിക്കുക.
ഒരു ജനതയ്ക്ക് തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ല എന്ന തോന്നല്‍ ഉണ്ടാവുമ്പോള്‍ തികഞ്ഞ നിരാശയും അപകര്‍ഷതാബോധവും സൃഷ്ടിക്കും എന്നുറപ്പ്. ഇത്തരം അവഗണനകള്‍ അവരെ ഒറ്റപ്പെടലിലേക്ക്, രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കും. അതുകൊണ്ടുതന്നെ ഒരു ജനാധിപത്യ രാഷ്ട്രത്തിന് മനുഷ്യാവകാശ സംരക്ഷണം നിലനിര്‍ത്തിയേ മുന്നോട്ടു പോകാന്‍ കഴിയൂ. മറിച്ചു അവര്‍ക്കു ലഭിക്കേണ്ട നീതിയും അവകാശങ്ങളും നിഷേധിക്കപ്പെടുമ്പോള്‍ അത് അവരിലുണ്ടാക്കുന്ന മാനസിക സംഘര്‍ഷാവസ്ഥ വളരെ വലുതായിരിക്കും. അതുകൊണ്ടു തന്നെ ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ അവകാശ സംരക്ഷണം നിലനിര്‍ത്താന്‍ ഭരണഘടന കൃത്യമായി മൗലിക അവകാശങ്ങളും ചുമതലകളും വ്യക്തമാക്കിയിട്ടുണ്ട്.
സ്വതന്ത്ര ഭാരതത്തിലെ വിപ്ലവാത്മക നിയമം എന്നാണ് വിവരാവകാശ നിയമത്തെ ഭരണഘടന വിവക്ഷിക്കുന്നത്. പൊതു അധികാര സ്ഥാപനങ്ങളില്‍ നിന്ന് അറിയാനും പരിശോധിക്കാനും ശേഖരിക്കാനും ഇന്ത്യയിലെ ഏതൊരു പൗരനും നിയമത്തിന്റെയോ മറ്റു അധികാര പിന്തുണയുടെയോ ആവശ്യമില്ലാതെ സാധിക്കുന്നു, ഈ നിയമത്തിലൂടെ. സങ്കീര്‍ണമായ കോടതി നടപടികളില്ലാതെ, സമയബന്ധിതമായി (മുപ്പതു ദിവസത്തിനകം) രാഷ്ട്രപതിയുടെ ഓഫീസില്‍ നിന്നുമുതല്‍ വില്ലേജ് ഓഫീസില്‍ നിന്നുവരെ ഒരു പൗരനെന്ന രീതിയില്‍ വിവരങ്ങള്‍ അറിയാന്‍ കഴിയും എന്നത് ഈ നിയമത്തിന്റെ മാത്രം പ്രത്യേകതയാണ്. 10 രൂപ കോർട്ടുഫീസ് സ്റ്റാമ്പ് പതിപ്പിച്ചു ലഭിക്കേണ്ട ഏതുവിവരവും, ഏത് കടലാസും ലഭിക്കുവാന്‍ ഈ നിയമത്തിലൂടെ കഴിയുന്നു. അത് ലഭ്യമാക്കിയില്ലെങ്കില്‍ നിഷേധിക്കുന്ന, മറുപടി നല്‍കാത്ത ഏതുദ്യോഗസ്ഥനായാലും 30 ദിവസത്തിനുശേഷം വൈകുന്ന ഓരോ ദിവസത്തിനും 200 രൂപ വച്ചു പരമാവധി 25,000 പിഴ കൊടുക്കേണ്ടി വരും എന്നതുകൊണ്ട് ഈ നിയമം അനുസരിച്ച് കൃത്യമായി നടപടികളെടുക്കാൻ എല്ലാവരും നിർബന്ധിതരാവുന്നു.
കേരളത്തില്‍ വിവരാവകാശനിയമം പ്രാവര്‍ത്തികമാക്കിയ 2005 സെപ്റ്റംബര്‍ 24 മുതല്‍ പരിശോധിച്ചാല്‍ പിഴ ശിക്ഷ ലഭിച്ച ഉദ്യോഗസ്ഥര്‍ വളരെ കുറവാണ്. അതിന്റെ മുഖ്യകാരണം വിവരാവകാശ നിയമത്തിലെ വകുപ്പുകള്‍ പൗരന് നല്‍കുന്ന സുരക്ഷ തന്നെയാണ്. 30 ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കില്‍ നേരിട്ട് വിവരാവകാശ കമ്മീഷന് പരാതി നല്കാം, വിവരാവകാശ കമീഷന്‍ വിധി പുറപ്പെടുവിക്കും, അതിനെ ചോദ്യം ചെയ്യാന്‍ സാധാരണ കോടതികള്‍ക്ക് അധികാരമില്ല. ഹൈകോടതിയില്‍ റിട്ട് കൊടുക്കുക മാത്രമേ വഴിയുള്ളൂ. ഇപ്പോഴും പൊതു ജനം ഈ നിയമത്തെ പൂര്‍ണമായി അറിയുന്നില്ലെന്നതും ഉപയോഗിക്കുന്നില്ലെന്നതുമാണ് ഏറെ ദുഃഖകരം. കേരളത്തില്‍ കേരള പഞ്ചായത്ത് രാജ് നിയമത്തില്‍ ‘അറിയാനുള്ള അവകാശം' 1999ലെ ഭേദഗതിയിലൂടെ കൂട്ടിച്ചേര്‍ത്തിരുന്നു. അതുവഴി, ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ജനങ്ങള്‍ക്ക് ലഭ്യമായി.
അഴിമതി, സ്വജനപക്ഷപാതം, വൈകിപ്പിക്കല്‍ എന്നിവയില്‍ നിന്ന് സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളെ മുക്തമാക്കാന്‍ കഴിയുന്ന ഈ നിയമം കൂടുതല്‍ ആളുകള്‍ ഉപയോഗിച്ച് സുതാര്യത, നീതി, സമയ ബന്ധിത സേവന വിതരണം എന്നിവ ഉറപ്പാക്കാന്‍ കഴിയുമ്പോള്‍ നമ്മുടെ പൊതുമേഖലാ വകുപ്പുകള്‍ സദ്ഭരണ സ്ഥാപനങ്ങളായി മാറും. വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ പല ഭാഗങ്ങളില്‍ നിന്നും നടന്നു വരുന്നു. ഏതൊരു ചെറിയ ഭേദഗതിയും ഈ നിയമത്തെയും അതിന്റെ പ്രസക്തി തന്നെയും ഇല്ലാതാക്കിക്കളയും. ധാരാളം വിവരാവകാശ പ്രവര്‍ത്തകര്‍ ഈ നിയമത്തിന്റെ പേരില്‍ രക്തസാക്ഷികളായിട്ടുണ്ട്.
ഇനിയുമേറെ ജനങ്ങള്‍ വിവരാവകാശ നിയമത്തെ കുറിച്ചു അറിയേണ്ടതുണ്ട്, ഉപയോഗിക്കേണ്ടതുണ്ട്, കൂടുതല്‍ കൂടുതല്‍ ജനങ്ങള്‍ അത് കാര്യക്ഷമമായി ഉപയോഗിക്കുകയും ഭരണം സുതാര്യമാക്കുകയും ചെയ്യേണ്ടതുണ്ട്. അതിന് വിവരാവകാശ നിയമം ഇനിയും കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ട്. വിവരാവകാശ കമ്മീഷന്‍ അംഗങ്ങളെ നിയമിക്കുമ്പോള്‍ സര്‍ക്കാരുകള്‍ വളരെ ജാഗ്രത പുലര്‍ത്തേണ്ടതാണ്. നിയമത്തില്‍ പറയുന്നതുപോലെ ഉന്നതമായ, പൊതുജീവിതത്തില്‍ കറപുരളാത്ത, ഭരണ പ്രതിപക്ഷത്തിന് സുസമ്മതരായ വ്യക്തികളെയാണ് ഈ സ്ഥാനത്തു കൊണ്ടുവരേണ്ടത്. എന്നാല്‍ രാഷ്ട്രീയ അതിപ്രസരം കൊണ്ട് പലപ്പോഴും ഇതിനു കഴിയുന്നില്ലെന്നതാണ് സമീപകാല നിയമനങ്ങള്‍ വ്യക്തമാക്കുന്നത്.
ഇനിയുള്ള കാലം അറിയാനും നിര്‍ഭയരായി മുന്നോട്ടു പോവാനുമുള്ളതാണ്. തുല്യത, നീതി എന്നിവ ജാതി, മത, വര്‍ഗ വര്‍ണമന്യേ ലഭിക്കേണ്ടതുണ്ട്. അതിന് ഇനിയും ഈ നിയമം യാതൊരു മാറ്റവുമില്ലാതെ നിലനില്‍ക്കേണ്ടതുണ്ട്. അതില്‍ വെള്ളം ചേര്‍ക്കാനും തെറ്റിദ്ധരിപ്പിക്കാനും പാടില്ല. വെളിപ്പെടുത്തലാണ് നിയമം രഹസ്യമാക്കി വയ്ക്കലല്ല എന്ന ഔദ്യോഗിക രഹസ്യ നിയമം റദ്ധാക്കി കൊണ്ട് സുപ്രീം കോടതി വിധി നമ്മുടെ മുമ്പില്‍ ഉണ്ടെന്നതും ഓര്‍ക്കണം.
സംസ്ഥാന വിവരാവകാശ റിസോഴ്‌സ് പേഴ്‌സണും ഐ. എം. ജി അക്രഡിറ്റഡ്മാനേജ്മെൻറ് പൊതുഭരണ റിസോഴ്‌സ് പേഴ്‌സണുമാണ് ലേഖകന്‍
ടി.എം. ഹര്‍ഷന്‍
May 06, 2022
39 Minutes Watch
അശോക് മിത്ര
Apr 06, 2022
9 Minutes Read
ഷഫീഖ് താമരശ്ശേരി
Mar 27, 2022
10 Minutes Watch
കെ.കണ്ണന്‍
Mar 23, 2022
5 Minutes Watch
കെ.ജെ. ജേക്കബ്
Mar 21, 2022
6 Minutes Read
അലി ഹൈദര്‍
Feb 28, 2022
7 Minutes Watch
അലി ഹൈദര്‍
Feb 20, 2022
15 Minutes Watch
ഡോ: ടി.എം. തോമസ് ഐസക്ക്
Feb 19, 2022
20 Minutes Read