കാര്‍ഷിക സബ്‌സിഡികളെക്കുറിച്ചും, ജലസേചനം, കയറ്റുമതി-ഇറക്കുമതി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും കാര്യമായ ആലോചനകള്‍ നടത്തുന്ന വിദഗ്ദ്ധര്‍ക്ക് ചെറുകിട കര്‍ഷകര്‍ അനുഭവിക്കുന്ന വിപണിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ ശരിയായ രീതിയില്‍ മനസിലാക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ് വസ്തുത- 2018 ജൂൺ ഒന്നുമുതൽ പത്തുവരെ ഏഴ് സംസ്ഥാനങ്ങളിൽ നടന്ന കർഷകബന്ദിന്റെ പാശ്ചാത്തലത്തിൽ എഴുതിയ ലേഖനം
25 Sep 2020, 04:55 AM
""ഞങ്ങള്‍ സംസാരിക്കാന്‍ പഠിച്ചിരിക്കുന്നു''. 2018 ജൂണ്‍ 1 മുതല്‍ 10വരെ ഇന്ത്യയിലെ ഏഴോളം സംസ്ഥാനങ്ങളില്‍ നടന്ന കര്‍ഷക ബന്ദിനെക്കുറിച്ച് അഭിപ്രായമാരാഞ്ഞപ്പോള്‍ രാഷ്ട്രീയ കിസാന്‍ സമന്വയ് സമിതിയുടെ വിവേകാനന്ദ് മാഥ്‌നേയുടെ പ്രതികരണമായിരുന്നു ഇത്. നെടുങ്കന്‍ റാലികളും, പാര്‍ലമെന്റ്-നിയമസഭ എന്നിവയ്ക്ക് മുന്നിലുള്ള കുത്തിയിരിപ്പുകളും, പട്ടിണി സമരവും, വഴിതടയലും അടക്കമുള്ള നിരവധി സമരമാര്‍ഗ്ഗങ്ങള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയിലെമ്പാടും നടന്നിട്ടും, ദശലക്ഷക്കണക്കിന് കര്‍ഷകര്‍ സമരരംഗത്ത് ഉറച്ചുനിന്നിട്ടും അവയോടൊന്നും ക്രിയാത്മകമായി പ്രതികരിക്കാതെ, ക്രിക്കറ്റ് കളിക്കാരുടെ ഫിറ്റ്‌നസ് ചാലഞ്ച് ഏറ്റെടുത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രധാനമന്ത്രിയോടും, മഹാഭാരത യുദ്ധകാലത്തെ ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന മന്ത്രിമാരോടും ഏതുഭാഷയിലാണ് സംസാരിക്കേണ്ടതെന്ന ആലോചനകള്‍ക്കൊടുവിലാണ് കാര്‍ഷിക ഉത്പന്നങ്ങളുടെ നഗരങ്ങളിലേക്കുള്ള ഒഴുക്കിന് തടയിട്ടുകൊണ്ട് ഗ്രാമീണ കര്‍ഷക ബന്ദിന് ആഹ്വാനം ചെയ്യാന്‍ രാഷ്ട്രീയ കിസാന്‍ മഞ്ച് തീരുമാനിച്ചത്.
പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത് തുടങ്ങിയ ഏഴോളം സംസ്ഥാനങ്ങളിലെ 170ഓളം കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാന്‍ മഞ്ചിന്റെ മുന്‍കൈയ്യില്‍ നടന്ന കര്‍ഷക ബന്ദ്, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ നഗരങ്ങളെയെങ്കിലും കാര്യമായി ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പാല്‍, പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ കൂടാതെ മുട്ട, മാംസം എന്നിവയുടെ വില്പനയും നിര്‍ത്തിവെച്ചുകൊണ്ടായിരുന്നു കര്‍ഷകര്‍ പ്രതികരിച്ചത്. ഗ്രാമീണ ബന്ദ് ആരംഭിച്ച് മൂന്ന് നാള്‍ക്കകം തന്നെ കാര്‍ഷിക ഉത്പന്നങ്ങളുടെ വില വിപണിയില്‍ വാണം പോലെ കുതിച്ചുയരാന്‍ തുടങ്ങി. പാല്‍-പച്ചക്കറികളുടെ അഭാവം വിപണിയില്‍ കാര്യമായി അനുഭവപ്പെടാന്‍ കര്‍ഷക സമരം കാരണമായി. മുമ്പ് പ്രഖ്യാപിച്ചതനുസരിച്ച് പത്ത് ദിവസത്തെ സമരത്തിന് ശേഷം കര്‍ഷകര്‍ സ്വമേധയാ സമരം പിന്‍വലിക്കുകയായിരുന്നു.
വിപണി ബഹിഷ്‌കരിച്ചുകൊണ്ടുള്ള സമരം, തങ്ങളുടെ സമരശേഷി സ്വയം തിരിച്ചറിയാനുള്ള നടപടിയായിട്ടാണ് കര്‍ഷകര്‍ വിലയിരുത്തുന്നത്. കര്‍ഷകര്‍ക്കിടയിലെ ഐക്യത്തിന്റെ ദൃഢത അളക്കാനും ദേശീയതലത്തില്‍ ഉയര്‍ന്നുവരേണ്ട പ്രതിഷേധത്തെ സംഘടിതരൂപത്തിലേക്ക് നയിക്കേണ്ടതിന്റെ ആവശ്യകത സ്വയം കര്‍ഷകരെ ബോദ്ധ്യപ്പെടുത്താനും ഈ ഗ്രാമീണ ബന്ദ് കൊണ്ട് സാധിച്ചുവെന്ന് കര്‍ഷക നേതാക്കള്‍ ഉറപ്പിച്ചുപറയുന്നു. ഒരു സമൂഹത്തിന് ഒന്നാകെ അന്നം നല്‍കാനുള്ള മഹത്തായജ്ഞത്തില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടില്‍ മാത്രം മൂന്ന് ലക്ഷത്തോളം കര്‍ഷകരെയാണ് കര്‍ഷക സമൂഹത്തിന് ബലിയര്‍പ്പിക്കേണ്ടി വന്നത്. കടത്തില്‍ മുങ്ങി ജീവിതം തള്ളി നീക്കുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാതെ, മുഖംതിരിച്ചുനില്‍ക്കുന്ന അധികാരികളോട് ഭാവിയില്‍ ഏത് ഭാഷയിലാണ് കര്‍ഷകര്‍ സംസാരിക്കാന്‍ പോകുന്നതെന്നതിന്റെ സൂചനകൂടിയാണ് പത്ത് ദിവസത്തെ ഗ്രാമീണ കര്‍ഷക ബന്ദ്.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചെറുകിട കര്‍ഷകരുടെ കൊച്ചുകൊച്ചു സംഘടനകള്‍ ചേര്‍ന്നുള്ള വിശാല സഖ്യങ്ങളാണ് ഇപ്പോള്‍ പ്രക്ഷോഭരംഗത്ത് സജീവമായി നില്‍ക്കുന്നതെന്ന് കര്‍ഷക സമരങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസിലാകും. മഹാരാഷ്ട്രയില്‍ നടന്ന ലോംഗ് മാര്‍ച്ചിലും കിസാന്‍ സഭയെക്കൂടാതെ 135ഓളം ചെറുകര്‍ഷക സംഘടനകള്‍ ആവേശകരമായി രീതിയില്‍ തന്നെ പങ്കാളിത്തം വഹിച്ചിരുന്നു. കാര്‍ഷിക കടം എഴുതിത്തള്ളുന്നതുപോലുള്ള വിഷയങ്ങളും രാസവള-കീടനാശിനി സബ്‌സിഡികള്‍ സംബന്ധിച്ച വിഷയങ്ങളും പ്രായോഗികതലത്തില്‍ വന്‍ കര്‍ഷകര്‍ക്ക് ഗുണം ലഭിക്കുന്ന കാര്യമാണ്. കാരണം കാര്‍ഷിക കടങ്ങളില്‍ ഏതാണ്ട് പാതിയോള(42%)വും അനൗദ്യോഗിക സ്ഥാപനങ്ങളില്‍ നിന്നോ, വട്ടിപ്പലിശക്കാരില്‍ നിന്നോ ആണ് ചെറുകിട കര്‍ഷകര്‍ സ്വീകരിക്കാറ്. ബാങ്കുകള്‍ ആവശ്യപ്പെടുന്ന കൊളാറ്ററല്‍ സെക്യൂരിറ്റി നല്‍കാന്‍ സാധിക്കാത്ത വിധത്തില്‍ 82-83% വും 0.4മുതല്‍ 2 ഹെക്ടര്‍ വരെ മാത്രം ഭൂമിയുള്ള ചെറുകിട കര്‍ഷകരാണ് അവരില്‍ പലരും. അതുകൊണ്ടുതന്നെ കാര്‍ഷികാവശ്യത്തിന് പണം ആവശ്യംവരുമ്പോള്‍ ആയാസരഹിതമായി കടം ലഭിക്കുന്ന സ്വകാര്യ ഇടപാടുകാരെ സമീപിക്കുവാന്‍ അവര്‍ നിര്‍ബ്ബന്ധിതരാകുന്നു. സര്‍ക്കാര്‍ എഴുതിത്തള്ളുന്ന കടങ്ങള്‍ പൂര്‍ണ്ണമായും ഔദ്യോഗിക ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ളവയാണ് എന്നതുകൊണ്ടുതന്നെ കടം എഴുതിത്തള്ളുന്നതിന്റെ ഗുണഫലം പകുതിയോളം വരുന്ന കര്‍ഷകര്‍ക്ക് ലഭിക്കാറില്ല. അതുകൂടാതെ, ഔദ്യോഗിക ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കടമെടുത്ത ചെറുകിട കര്‍ഷകരില്‍ വലിയൊരു ഭാഗം മുതലിന്റെ വലിയൊരു ഭാഗം തിരിച്ചടച്ച് കഴിഞ്ഞിട്ടുണ്ടാകും. കടം എഴുതിത്തള്ളല്‍ പ്രഖ്യാപനം വരുമ്പോഴും ചെറിയ തുകമാത്രമേ അവരുടെ കടമായി അവശേഷിക്കുന്നുണ്ടാകൂ. ഈ തുകയാണ് എഴുതിത്തള്ളിയതായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. (ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭരണമേറ്റെടുത്ത ഉടന്‍തന്നെ നടത്തിയ കടം എഴുതിത്തള്ളല്‍ പരിപാടിയില്‍ വെച്ച് ഒരു രൂപയടക്കമുള്ള ചെറുതുകകളുടെ ചെക്ക് നല്‍കിയ വാര്‍ത്തക്ക് പിന്നിലെ വസ്തുത ഇതാണ്). ഫലത്തില്‍ ചെറുകിട കര്‍ഷകര്‍ക്ക് കടം എഴുതിത്തള്ളുന്നതിലൂടെ വലിയ സഹായമൊന്നും ലഭിക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. രാസവള-കീടനാശിനികള്‍ക്ക് മേലുള്ള സബ്‌സിഡികളുടെ കാര്യത്തിലും ഇതേരീതിയില്‍ ഗുണഫലം ലഭ്യമാകുന്നത് വന്‍കിട കര്‍ഷകര്‍ക്കും രാസകമ്പനികള്‍ക്കും ആണ് എന്ന കാര്യം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യാത്ത സംഗതിയാണ്.
എന്തുകൊണ്ടാണ് കര്‍ഷകര്‍ വിപണി ബഹിഷ്‌കരണത്തിലേക്ക് തിരിഞ്ഞത് എന്ന കാര്യത്തെ കുറച്ചുകൂടി സൂക്ഷ്മതയോടെ വിലയിരുത്തിയാല്‍, നമ്മുടെ കാര്‍ഷിക വിദഗ്ദ്ധന്മാര്‍ പൊതുവില്‍ ശ്രദ്ധിക്കാതെ വിട്ട ചില "ചന്തപ്രശ്‌നങ്ങള്‍' ഇതില്‍ അടങ്ങിയിട്ടുള്ളതായി കാണാം. കാര്‍ഷിക സബ്‌സിഡികളെക്കുറിച്ചും, ജലസേചനം, കയറ്റുമതി-ഇറക്കുമതി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും കാര്യമായ ആലോചനകള്‍ നടത്തുന്ന വിദഗ്ദ്ധര്‍ക്ക് ചെറുകിട കര്‍ഷകര്‍ അനുഭവിക്കുന്ന വിപണിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ ശരിയായ രീതിയില്‍ മനസിലാക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ് വസ്തുത.
സ്വാമിനാഥന്‍ കാണാത്ത "ചന്ത' പ്രശ്‌നങ്ങള്‍
കാര്‍ഷിക വിപണികളുടെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ഒരു നിയമം ഇന്ത്യയില്‍ ആരംഭിക്കുന്നത് 1928ലാണ്. റോയല്‍ കമ്മീഷന്‍ ഓണ്‍ അഗ്രികള്‍ച്ചര്‍ 1928, കാര്‍ഷിക വിപണിയിലെ മത്സരങ്ങളെ ശക്തിപ്പെടുത്തുന്നതിനും അതേസമയം ഉപഭോക്താക്കള്‍ക്ക് ന്യായവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുന്നതിനും അളവുകളിലെ കൃത്രിമം നിരുത്സാഹപ്പെടുത്തുന്നതിനും വേണ്ടി ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ഈ നിയമം പ്രധാനമായും മൊത്ത വിപണിയെ (wholesale market) ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം, സ്വകാര്യസംഭരണം, കടത്ത്, കയറ്റുമതി, ഇറക്കുമതി, കടം, വിപണി, പശ്ചാത്തലസൗകര്യ വികസനം എന്നിവയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റ് അവശ്യ സാധന നിയമം (Essential Commodities Act-1955) എന്ന പേരില്‍ ഒരു നിയമം 1955ല്‍ രൂപീകരിക്കുകയുണ്ടായി.

ഈ നിയമമനുസരിച്ച് സ്വകാര്യ സംഭരണത്തിന് പരിധി നിശ്ചയിക്കുകയും കാര്‍ഷികോത്പന്നങ്ങള്‍ വന്‍തോതില്‍ സംഭരിക്കാനുള്ള കുത്തകാവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുകയും ചെയ്തു. കാര്‍ഷിക മേഖല സംസ്ഥാന വിഷയമായതുകൊണ്ടുതന്നെ മൊത്ത വിപണിയെ നിയന്ത്രിക്കുന്നതിനായി അതത് സംസ്ഥാനങ്ങളില്‍ കാര്‍ഷികോല്‍പന്ന വിപണന സമിതി (Agriculture Produce Marketing Committee-APMC) രൂപീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി ആക്ട് 1960ല്‍ പാസാക്കുകയും ചെയ്തു. താലൂക്ക് അടിസ്ഥാനത്തില്‍ കാര്‍ഷികോല്‍പ്പന്ന വിപണന കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്തു. വിപണന മേഖലയില്‍ ഇത്തരത്തിലുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടായിട്ടും കാര്‍ഷിക മേഖലയിലെ ചെറുകിട കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാതിരിക്കുകയും അതേസമയം ഉപഭോക്താക്കള്‍ക്ക് വന്‍വിലകൊടുത്ത് ഉത്പന്നങ്ങള്‍ വാങ്ങേണ്ടി വരികയും ചെയ്യുന്നതിന് പിന്നിലെ വസ്തുതകളെ ശരിയായ രീതിയില്‍ മനസിലാക്കാനോ അവ പരിഹരിക്കാനോ ഉള്ള ശ്രമങ്ങള്‍ കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധന്മാരോ എന്തിന്, വന്‍കിട കര്‍ഷക സംഘടനകള്‍ തന്നെയോ നടത്തിയിട്ടില്ലെന്നതിന്റെ തെളിവുകളാണ് ഇന്ന് നമ്മുടെ മുന്നില്‍ ഉള്ളത്. വിപണി ബഹിഷ്‌കരണത്തിലൂടെ ചെറുകിട കര്‍ഷര്‍ പറയാന്‍ ശ്രമിക്കുന്ന കാര്‍ഷിക പ്രതിസന്ധിയും ഇതുതന്നെയാണ്.
900 ദശലക്ഷം മൊബൈല്‍ ഫോണുകളുള്ള, പ്രധാനമന്ത്രി ഗ്രാമീണ റോഡ് നിര്‍മ്മാണ പദ്ധതി പ്രകാരം കഴിഞ്ഞ ഒരു ദശകക്കാലത്തില്‍ 3,32,835 കിലോമീറ്റര്‍ റോഡ് നിര്‍മ്മിച്ച, ഈ കാലയളവില്‍ മാത്രം ഇതിലേക്കായി ഒരുലക്ഷം കോടി രൂപ ചെലവഴിച്ച ഒരു രാജ്യത്ത്, കാര്‍ഷിക മൊത്ത വിപണിയിലെ വില വ്യതിയാനങ്ങള്‍ (Price Variations) കാര്‍ഷിക വിപണി ഗവേഷകരെ സംബന്ധിച്ചിടത്തോളം പിടികൊടുക്കാത്ത ഒന്നാണ്. ഇന്ത്യയിലെ മൊത്ത വിപണിയിലെ വിലവ്യതിയാനത്തിലെ ശരാശരി 0.81 ആണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഗതാഗത സൗകര്യങ്ങളും വാര്‍ത്താവിനിമയ സൗകര്യങ്ങളും വിപണിവിലയിലെ വ്യതിയാനങ്ങളെ ഫലപ്രദമായി തടഞ്ഞുനിര്‍ത്തും എന്ന സിദ്ധാന്തം പ്രതിക്കൂട്ടിലാകുന്നത് ഇവിടെയാണ്. അമേരിക്കയെപ്പോലുള്ള വികസിത രാജ്യങ്ങളുടെ കാര്യത്തിലായാലും ഫിലിപ്പെന്‍സ് പോലുള്ള ഗതാഗത-വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ കുറഞ്ഞ വികസ്വര രാജ്യങ്ങളുടെ കാര്യത്തിലായാലും ഇന്ത്യയെക്കാളും വളരെ കുറവാണ് കാര്‍ഷികോത്പന്നങ്ങളുടെ വില വ്യതിയാനം എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. നയവിദഗ്ധന്മാര്‍ അവഗണിച്ചുകൊണ്ടിരിക്കുന്ന ഈയൊരു സമസ്യ ചെറുകിട കര്‍ഷകരെ എങ്ങിനെ ബാധിക്കുന്നുവെന്ന് മനസിലാക്കേണ്ടത് കാര്‍ഷികമേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. കടം എഴുതിത്തള്ളല്‍ പോലുള്ള നടപടികള്‍ താല്‍ക്കാലിക പ്രശ്‌നപരിഹാരങ്ങളില്‍ മാത്രം ഊന്നി നില്‍ക്കുന്നതാണെന്നും അതുതന്നെയും കര്‍ഷകരിലെ ഒരു ചെറുന്യൂനപക്ഷത്തിന് മാത്രം ഗുണം ചെയ്യുന്ന ഒന്നാണെന്നും, കടം എഴുതിത്തള്ളല്‍ പദ്ധതികള്‍ നടപ്പിലാക്കിയിട്ടും കര്‍ഷക ആത്മഹത്യകള്‍ കുറയാതിരിക്കുന്നതിന്റെ കാരണമെന്താണ് തിരിച്ചറിയുന്നതിനും നമ്മെ സഹായിക്കും.
കാര്‍ഷിക വിപണികളുടെ പശ്ചാത്തല വികസനത്തില്‍ കാണിക്കുന്ന അലംഭാവം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ചെറുകിട കര്‍ഷകരെയാണ് എന്ന് പല പഠനങ്ങളും കാണുന്നു. സര്‍ക്കാര്‍ ചന്തകള്‍ പലപ്പോഴും ചെറുകിട കര്‍ഷകരെ സംബന്ധിച്ചിടത്തോളം അപ്രാപ്യമായ ഒന്നായി മാറുന്നു. ദൂരക്കൂടുതലും അധികാരികളുടെ കെടുകാര്യസ്ഥതയും ചെറുകര്‍ഷരെ സ്വകാര്യ ഏജന്റുകള്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ നിര്‍ബ്ബന്ധിക്കുകയാണ് എന്ന് കര്‍ഷകര്‍ പരാതി പറയുന്നു. ധാന്യങ്ങളും പച്ചക്കറികളും മറ്റും കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്നതിനായി സര്‍ക്കാര്‍ നിശ്ചയിച്ച വിപണന കമ്മറ്റികളുടെ കെടുകാര്യസ്ഥതയെക്കുറിച്ച് ആസൂത്രണ കമ്മീഷന്റെ തന്നെ പലകാലങ്ങളിലെ റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടിയിരുന്നു. ""വിലവര്‍ദ്ധനവും ഊഹക്കച്ചവടവും നിയന്ത്രിക്കുന്നതിനായി നടപ്പിലാക്കിയ സംവിധാനങ്ങള്‍ പലപ്പോഴും കാര്യക്ഷമതയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ക്ഷാമകാലങ്ങളിലൊന്നും ഈ സംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചതായി കാണാറില്ല. മാത്രമല്ല, താഴെത്തട്ടിലുള്ള ഭരണസംവിധാനങ്ങള്‍ ഇതിനെ വ്യാപകമായി ദുരുപയോഗപ്പെടുത്തുകയും കര്‍ഷക ദ്രോഹത്തിനും അഴിമതിക്കും ഉള്ള ഉപകരണമായി ഈ സ്ഥാപനങ്ങളെ മാറ്റുകയും ചെയ്യുന്ന''തായി പ്ലാനിംഗ് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.
ധാന്യങ്ങള്‍ സംഭരിക്കുന്നതിനായി എഫ്.സി.ഐ, സംസ്ഥാന വേര്‍ഹൗസുകള്‍ എന്നിങ്ങനെ വലിയൊരു ശൃംഖലതന്നെ ഇന്ത്യയില്‍ രൂപപ്പെടുത്തിയിട്ടുണ്ട്. രാജ്യമൊട്ടാകെയായി നെല്ലിന് വേണ്ടി 22,000വും ഗോതമ്പിന് വേണ്ടി 44,000വും സംഭരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എങ്കില്‍ കൂടിയും വിപണി വിലയിലെ വ്യതിയാനം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല എന്നത് ഗൗരവപൂര്‍വ്വം പരിഗണിക്കേണ്ടുന്ന വിഷയമാണ്.
രാജ്യത്തെ സംഭരണ കേന്ദ്രങ്ങളിലേക്ക് തങ്ങളുടെ ഉത്പന്നങ്ങളുമായെത്തുന്ന കര്‍ഷകരുടെ കണക്കുകള്‍ സൂക്ഷ്മമായി പരിശോധിക്കേണ്ടത് ഈ പ്രശ്‌നത്തെ മനസിലാക്കുന്നതിന് അത്യന്താപേക്ഷിതമാണ്. കര്‍ണ്ണാടക സംസ്ഥാന കാര്‍ഷിക വില കമ്മീഷന്‍ (Karnataka State Agriculture Price Commission) നടത്തിയ ഒരു പഠനം ഇക്കാര്യത്തിലേക്ക് വെളിച്ചം വീശുന്നതാണ്. ഒന്നര പതിറ്റാണ്ട് മുമ്പ് നടത്തിയ ഈ പഠനത്തെ അടിസ്ഥാനപ്പെടുത്തി ഈ മേഖലയില്‍ എന്തെങ്കിലും നടപടികളെടുക്കാന്‍ ഒരു സര്‍ക്കാരും നാളിതുവരെ തയ്യാറായിട്ടില്ല എന്ന കാര്യവും കൂട്ടത്തില്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. കര്‍ണ്ണാടകയിലെ നെല്‍കര്‍ഷകരില്‍ കേവലം 29%പേര്‍ മാത്രമാണ് നിയന്ത്രിത വിപണികളിലൂടെ ഉത്പന്നങ്ങള്‍ വിറ്റഴിച്ചത് എന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. ബാക്കിയുള്ള 71%പേര്‍ അവരുടെ നെല്ല് എന്തുചെയ്തു? തീര്‍ച്ചയായും അത് സ്വകാര്യ ഏജന്‍സികളുടെ കൈകള്‍ വഴി വിറ്റഴിക്കപ്പെട്ടു. ഈ 71% പേരും നിയന്ത്രിത വിപണിയിലേക്ക് എത്തിപ്പെടാതിരുന്നതിനുള്ള കാരണവും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വകാര്യ വിപണിയെ ആശ്രയിച്ച 71%ത്തില്‍ 31%ത്തിനും നിയന്ത്രിത വിപണിയില്‍ എത്തിപ്പെടാന്‍ സാധിക്കാത്തത് ദൂരക്കൂടുതല്‍ കാരണമാണെന്നും, സര്‍ക്കാര്‍ സംഭരണ/വിപണന സംവിധാനത്തെ സംബന്ധിച്ച ധാരണയില്ലാത്തവര്‍ 8%വും, ഉത്പന്നങ്ങളുടെ വില ലഭിക്കുന്നതിലുള്ള കാലതാമസം കാരണം സര്‍ക്കാര്‍ സംവിധാനത്തെ ആശ്രയിക്കാത്തവരുടെ എണ്ണം 8%വരുമെന്നും, സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നെല്ല് സംഭരിക്കാനുള്ള സംവിധാനങ്ങളുടെ അഭാവം കാരണം വില്‍ക്കാന്‍ കഴിയാതെ പോയവരുടെ എണ്ണം 5% വരുമെന്നും, മറ്റ് തടസ്സങ്ങള്‍ (3%), പ്രാദേശിക വിപണിയില്‍ നല്ല വില ലഭിക്കുന്നതു കാരണം (18%), ഉല്‍പ്പന്നത്തിലെ അളവിലെ കുറവ് (13%), വട്ടിപ്പലിശക്കാരില്‍ നിന്ന് കടം വാങ്ങിയതിന്റെ പേരില്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് വില്‍ക്കേണ്ടിവന്നവരുടെ സംഖ്യ 9%വും ആണെന്ന് കര്‍ണ്ണാടക പഠനം ചൂണ്ടിക്കാട്ടുന്നു. അതായത്, സര്‍ക്കാര്‍ സംഭരണ/വിപണന കേന്ദ്രങ്ങളുടെ കാര്യക്ഷമതയില്ലായ്മയും, എണ്ണങ്ങളിലെ ഭീമമായ കുറവും വലിയൊരു വിഭാഗം കര്‍ഷകരെയും സ്വകാര്യ ഏജന്റുകളുടെയും വട്ടിപ്പലിശക്കാരുടെയും നീരാളിക്കുരുക്കിലേക്ക് വലിച്ചടുപ്പിക്കുന്നു എന്നതിന്റെ കൃത്യമായ തെളിവുകളാണ് ഈ പഠനം നല്‍കുന്നതെന്ന് കാണാം.
പഞ്ചാബില്‍ നടത്തിയ മറ്റൊരു പഠനം കമ്മീഷന്‍ ഏജന്റുകളുടെ നിറസാന്നിദ്ധ്യം ഇത്തരം സംഭരണ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ശക്തമായി പ്രവര്‍ത്തിക്കുന്നുവെന്ന് വെളിപ്പെടുത്തുന്നുണ്ട്. വന്‍കിട കര്‍ഷകരില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ സംഭരണ കേന്ദ്രങ്ങളെയും സര്‍ക്കാര്‍ ചന്തകളെയും ആശ്രയിക്കുമ്പോള്‍ വന്‍കിട ഏജന്റുകള്‍ക്ക് മാത്രം മുന്‍കൈ സ്വാധീനമുള്ള വിപണികളില്‍ കിട്ടുന്ന വിലയ്ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ചെറുകിട കര്‍ഷകര്‍ നിര്‍ബ്ബന്ധിതരാകുന്നു. കടത്തുകൂലിയിലെ ഭീമമായ വര്‍ദ്ധനവ് ദൂരെസ്ഥലങ്ങളിലുള്ള സര്‍ക്കാര്‍ സംഭരണ കേന്ദ്രങ്ങളിലേക്കും വിപണികളിലേക്കും ഉത്പന്നങ്ങള്‍ എത്തിക്കുന്നതിന് കര്‍ഷകര്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. നാഷണല്‍ സാമ്പിള്‍ സര്‍വ്വേ റിപ്പോര്‍ട്ട് ഇതുസംബന്ധിച്ച കണക്കുകള്‍ നല്‍കുന്നത് നോക്കുക. 2 ഹെക്ടറില്‍ താഴെ കൃഷി ഭൂമിയുള്ള നെല്‍കൃഷി കര്‍ഷകരില്‍ 54%പേരും സ്വകാര്യ ഏജന്റുകള്‍ക്ക് തങ്ങളുടെ ധാന്യങ്ങള്‍ വില്‍ക്കുമ്പോള്‍ 10 ഹെക്ടറിന് മുകളിലുള്ള വന്‍കിട കര്‍ഷകരില്‍ 50%ത്തിന് മുകളില്‍ പേര്‍ കാര്‍ഷിക ഉത്പന്ന വിപണന കേന്ദ്രങ്ങളില്‍ (Agriculture Produce Marketing Centres-APMC) നെല്ല് വില്‍ക്കുന്നു. ഗോതമ്പു കര്‍ഷകരില്‍ ചെറുകിട കര്‍ഷകരില്‍ 41.40% പേര്‍ സ്വകാര്യ ഇടപാടുകാരെ വില്‍പ്പനയ്ക്കായി സമീപിക്കുമ്പോള്‍ വന്‍കിട കര്‍ഷകരില്‍ 40.45%പേര്‍ എ.പി.എം.സികളില്‍ വില്‍പ്പന നടത്തുന്നു. സര്‍ക്കാര്‍ സംഭരണ കേന്ദ്രങ്ങളില്‍ (എഫ്.സി.ഐ, സ്റ്റേറ്റ് വേര്‍ഹൗസുകള്‍ എന്നിവ) എത്തുന്നവരുടെ എണ്ണം തുലോ കുറവാണെന്നും ദേശീയ സാമ്പിള്‍ സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു.
കാര്‍ഷിക ഉത്പന്ന വിപണന കേന്ദ്രങ്ങള്‍ കര്‍ഷകര്‍ക്ക് ന്യായമായ വിലയും പ്രവര്‍ത്തനങ്ങളിലെ സുതാര്യതയും ഉറപ്പുവരുത്തുന്നതിനായി രൂപീകരിക്കപ്പെട്ടവയാണെങ്കിലും ഇത്തരം കേന്ദ്രങ്ങള്‍ നിയന്ത്രിക്കുന്ന അധികാരികള്‍ പ്രാദേശിക ഏജന്റുമായി കൂട്ടുചേര്‍ന്ന് ചെറുകിട കര്‍ഷകരെ സ്വതന്ത്രവ്യാപാരത്തില്‍ നിന്നും അകറ്റിനിര്‍ത്തുന്നതായി കര്‍ഷകര്‍ പരാതിപ്പെടുന്നു. ഒരു എ.പി.എം.സിയുടെ സമീപ പ്രദേശങ്ങളിലെങ്ങും തന്നെ മൊത്തവ്യാപാരത്തിനുള്ള മറ്റ് മത്സരാധിഷ്ഠിത ഏജന്‍സികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതുകൊണ്ടുതന്നെ ചെറുകിട കര്‍ഷകര്‍ ക്രേതാവിന് മാത്രം മേല്‍ക്കൈയ്യുള്ള ഒരു വിപണിയില്‍ കച്ചവടം ചെയ്യാന്‍ നിര്‍ബ്ബന്ധിതരാക്കപ്പെടുകയാണ്. (മൊത്തവിപണിയിലെ ക്രേതാവ് സ്വാഭാവികമായും വന്‍കിട കച്ചവടക്കാര്‍ മാത്രമായിരിക്കും). ഫലത്തില്‍ ചെറുകിട കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ ചന്തയിലെ നിക്ഷിപ്ത താല്‍പര്യക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് വില്‍ക്കേണ്ടിവരുന്നു. മധ്യസ്ഥന്മാരെയും ഏജന്റുകളെയും ഇടപെടല്‍ ഒഴിവാക്കുന്നതിനായി രൂപീകരിക്കപ്പെട്ട സംവിധാനം വിവിധതരം ഏജന്‍സികളെ പ്രതിഷ്ഠിക്കുവാനുള്ള സ്ഥലമായി മാറിയിരിക്കുന്നു. പ്രവര്‍ത്തനത്തിലെ സുതാര്യതയില്ലായ്മ, ബഹുമുഖങ്ങളായ വിപണി ചാര്‍ജ്ജുകള്‍, നേരിട്ട് വിപണനത്തിലേര്‍പ്പെടുന്നതിനുള്ള വിവിധങ്ങളായ വിലക്കുകള്‍ എന്നിവയൊക്കെയും ചെറുകിട കര്‍ഷകരെ ഔദ്യോഗിക വിപണന കേന്ദ്രങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുവാന്‍ പ്രേരിപ്പിക്കുന്നു. കുറഞ്ഞ വിലയ്ക്ക് കര്‍ഷകരില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുകയും ഉപഭോക്താക്കള്‍ക്ക് വളരെക്കൂടിയ വിലയ്ക്ക് വില്‍ക്കുകയും ചെയ്യുന്ന ഇടപാടിന് രാജ്യമൊട്ടാകെ ഔദ്യോഗിക സംവിധാനങ്ങളുടെ ചെലവില്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന അവസ്ഥയാണ് ഇന്ന് കാണാന്‍ കഴിയുന്നത്.
സര്‍ക്കാര്‍ ചന്തകളുടെ നിര്‍മ്മാണത്തില്‍ കഴിഞ്ഞ രണ്ട് ദശകക്കാലത്തിനുള്ളില്‍ സംഭവിച്ച സ്തംഭനം വലിയ പ്രതിസന്ധികളാണ് ഈ മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ചന്ത (മണ്ഡി)കളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് കാണാന്‍ കഴിയുമെങ്കിലും രാജസ്ഥാന്‍, മധ്യപ്രദേശ്. ഛത്തീസ്ഗഢ്, ഒഡീഷ, ഝാര്‍ഘണ്ട് എന്നീ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ചന്തകളുടെ എണ്ണത്തില്‍ വന്‍കുറവ് അനുഭവപ്പെടുന്നുണ്ട്. സര്‍ക്കാര്‍ ചന്തകളിലേക്കുള്ള ദൂരക്കൂടലും അവിടങ്ങളിലെ അധികാര ദുര്‍വ്വിനിയോഗവും സ്വകാര്യ ഏജന്റുകളുമായി ചേര്‍ന്നുള്ള ഒത്തുകളികളും ഒക്കെത്തന്നെ ചെറുകിട കര്‍ഷകരെ ഇത്തരം കേന്ദ്രങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതായി കാണാം. ഇതിന്റെ പരിണതഫലമെന്നത് കുറഞ്ഞവിലയ്ക്ക് സ്വകാര്യ കച്ചവടക്കാര്‍ക്ക് ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കര്‍ഷകര്‍ ബാദ്ധ്യസ്ഥരാകുന്നു എന്നതാണ്.
കാര്‍ഷിക വിപണിയിലെ ഗവണ്‍മെന്റിന്റെ ഇടപെടല്‍ കാര്യമായി നടക്കുന്ന മേഖലകള്‍ ഒന്ന്, മിനിമം സഹായവില (Minimum Support Price-MSP) ഏര്‍പ്പാടാക്കലും മറ്റൊന്ന്, വിളകളുടെ സംഭരണവുമാണ് (Procurement). 23ഓളം വിളകള്‍ക്ക് മിനിമം സഹായ വില പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ കൂടിയും പ്രധാനമായും ഗോതമ്പ്, നെല്ല്, പരുത്തി, കരിമ്പ്, റബ്ബര്‍ എന്നീ വിളകളാണ് മിനിമം സഹായവിലയ്ക്ക് സര്‍ക്കാര്‍ സംഭരിക്കാറുള്ളത്. സര്‍ക്കാര്‍ സംഭരണ സംവിധാനത്തിലൂടെ വിളകള്‍ വില്ക്കുന്ന കര്‍ഷകരുടെ എണ്ണം 6% മാത്രമേ വരൂ എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇന്ത്യയിലെ വലിയൊരു ശതമാനം കര്‍ഷകര്‍ക്കും ഇതുസംബന്ധിച്ച ധാരണയില്ലായ്മ സഹായവില ലഭ്യമാകുന്നതിന് തടസ്സമായി നില്‍ക്കുന്നുണ്ട്. പഞ്ചാബ്, ഹരിയാന, യുപി എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരെ മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുള്ള ഒട്ടുമിക്കവാറും സംസ്ഥാനങ്ങളിലെയും വലിയൊരു വിഭാഗം കര്‍ഷകര്‍ക്കും ഇതുസംബന്ധിച്ച ധാരണയില്ലെന്ന് ദേശീയ സാമ്പ്ള്‍ സര്‍വ്വേ (2012) റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരം വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുന്നത് കര്‍ഷകര്‍ക്ക് ലഭിക്കേണ്ടുന്ന ന്യായമായ അവകാശങ്ങള്‍ ലഭ്യമാകാതിരിക്കുന്നതിന് കാരണമാകുന്നു.
സ്വാമിനാഥന്‍ കമ്മിറ്റി ശുപാര്‍ശകളും യാഥാര്‍ത്ഥ്യവും
കര്‍ഷകരുടെ വരുമാനത്തെ സംബന്ധിച്ച പഠനങ്ങള്‍ നടത്തി ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി നിയോഗിക്കപ്പെട്ട എം.എസ് സ്വാമിനാഥന്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന ആവശ്യങ്ങള്‍ പല കര്‍ഷക സംഘടനകളും ഏതാണ്ട് ഒരു ദശാബ്ദക്കാലമായി ആവശ്യപ്പെടുന്നതാണ്. രണ്ടാം യുപിഎ സര്‍ക്കാരിലെ കൃഷിമന്ത്രി അക്കാലത്ത് പ്രസ്താവിച്ചത്, സ്വാമിനാഥന്‍ കമ്മിറ്റി ശുപാര്‍ശകളില്‍ 17ല്‍ 16ഉം ഗവണ്‍മെന്റ് നടപ്പിലാക്കി എന്നായിരുന്നു. കമ്മീഷന്‍ ശുപാര്‍ശകളില്‍ 90%വും തങ്ങള്‍ നടപ്പിലാക്കിയെന്ന് എന്‍ഡിഎ സര്‍ക്കാരും അവകാശപ്പെടുന്നുണ്ട്. 2018-19ലെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനകാര്യ മന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവിച്ചത് സ്വാമിനാഥന്‍ കമ്മിറ്റി നിര്‍ദ്ദേശമനുസരിച്ച് ഒന്നരമടങ്ങ് വില കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ടെന്നായിരുന്നു. ഇപ്പോള്‍ കാര്‍ഷിക ഉൽപ്പാദന ചെലവിനോടൊപ്പം അമ്പത് ശതമാനം കൂട്ടിച്ചേര്‍ത്ത് കര്‍ഷകര്‍ക്ക് നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. എന്‍.ഡി.എ സര്‍ക്കാര്‍ കര്‍ഷകരുടെ കാര്യത്തില്‍ ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിക്കുന്നുവെന്ന് സ്വാമിനാഥന്‍ സ്വയം തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യുന്നുണ്ട്. സ്വാമിനാഥന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പലതും നടപ്പിലാക്കിയിട്ടും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയും നാളുകള്‍ കഴിയുന്തോറും അവര്‍ പ്രക്ഷോഭരംഗത്ത് ഇറങ്ങാന്‍ നിര്‍ബ്ബന്ധിതരാകുകയും ചെയ്യുന്നുണ്ടെങ്കില്‍ സ്വാമിനാഥന്‍ കമ്മിറ്റി ശുപാര്‍ശകള്‍ ഫലത്തില്‍ കര്‍ഷകര്‍ക്ക് യാതൊരു നേട്ടവും ഉണ്ടാക്കിക്കൊടുക്കുന്നില്ലെന്ന് വേണം അനുമാനിക്കാന്‍.
മിനിമം സഹായ വില എന്നത് വിളകളുടെ ഉത്പാദന വിലയല്ലെന്ന് മറ്റാരെക്കാളും നന്നായറിയുന്നയാളാണ് എം.എസ്. സ്വാമിനാഥന്‍. എന്നിട്ടുപോലും മിനിമം സഹായ വിലയെ ഉത്പാദനച്ചെലവായി കണക്കാക്കി, അതിനോടൊപ്പം അമ്പത് ശതമാനം വര്‍ദ്ധനവ് നിശ്ചയിച്ച് ഉൽപ്പന്നങ്ങള്‍ക്ക് വിലയായി നല്‍കാനുള്ള ശുപാര്‍യാണ് സ്വാമിനാഥന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചത്. സ്വാമിനാഥന്‍ ശുപാര്‍ശയനുസരിച്ച്, സി2 (C2 = മൂലധനച്ചെലവായി കണക്കാപ്പെടുന്ന തുക+ഭൂമിയ്ക്കുള്ള പാട്ടം)വിനോടൊപ്പം 50% കൂടി ചേര്‍ക്കുമ്പോള്‍ നിലവിലുള്ള മിനിമം സഹായ വിലയില്‍ നിന്നും 200 മുതല്‍ 300 രൂപയുടെ അധിക വരുമാനം മാത്രമേ കര്‍ഷകര്‍ക്ക് ലഭിക്കുകയുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. ഇതുതന്നെ സാധ്യമാകുന്നത് കര്‍ഷകരുടെ മൊത്തം ഉത്പന്നവും മിനിമം സഹായവില നല്‍കി സര്‍ക്കാര്‍ വാങ്ങുമ്പോള്‍ മാത്രവും. നിലവിലുള്ള സാഹചര്യത്തില്‍ ഈ രീതിയില്‍ മൊത്തം കാര്‍ഷിക വിളകളും കര്‍ഷകരില്‍ നിന്ന് വാങ്ങുവാനുള്ള ഒരു സംവിധാനവും സര്‍ക്കാരിനില്ലെന്ന് മാത്രമല്ല, അതിന് വേണ്ടി ബജറ്റില്‍ തുക വിലയിരുത്തുകയും ചെയ്തിട്ടില്ല. എം.എസ് സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ ഇനി പൂര്‍ണ്ണമായി നടപ്പിലാക്കിയാല്‍ തന്നെയും കര്‍ഷകരുടെ മാസവരുമാനത്തില്‍ 1000 രൂപയില്‍ കൂടുതലുള്ള വര്‍ദ്ധനവൊന്നും സൃഷ്ടിക്കാന്‍ പോകുന്നില്ല എന്നതും കാര്യങ്ങളെ സൂക്ഷ്മതയോടെ വിലയിരുത്തുന്നവര്‍ക്ക് മനസിലാകും.
2017ല്‍ ഇന്ത്യയിലെ 17 സംസ്ഥാനങ്ങളില്‍ നടത്തിയ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് അനുസരിച്ച് കര്‍ഷകരുടെ കൃഷിയില്‍ നിന്നുള്ള വാര്‍ഷിക വരുമാനം 20000 രൂപയാണ്. അതായത് പ്രതിമാസ വരുമാനം 1666രൂപ. കൊട്ടിഘോഷിക്കപ്പെടുന്ന സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ ഇത് 2666 രൂപയായി വര്‍ദ്ധിക്കും! കാര്‍ഷികേതര വരുമാനം കൂടിച്ചേര്‍ത്താല്‍ ഒരു ശരാശരി ഇന്ത്യന്‍ കര്‍ഷകന്റെ പ്രതിമാസ വരുമാനം 5666രൂപ വരുമെന്ന് കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ദേശീയ വേതന കമ്മീഷന്‍ അഭിപ്രായപ്പെടുന്നത്, ഒരു ശരാശരി കുടുംബത്തിന് തങ്ങളുടെ ജീവിതം മുന്നോട്ടുനീക്കുവാന്‍ കുറഞ്ഞത് പ്രതിമാസം 21,000രൂപയെങ്കിലും വരുമാനമുണ്ടായിരിക്കണമെന്നാണ്. മിനിമം സഹായ വിലയില്‍ അമ്പത് ശതമാനം വര്‍ദ്ധനവ് വരുത്തി കര്‍ഷകരെ സഹായിക്കാനെന്ന പേരില്‍ ശുപാര്‍ശ നല്‍കിയ സ്വാമിനാഥന്‍ റിപ്പോര്‍ട്ട് കര്‍ഷകരുടെ ജീവിതത്തെ ഏതുരീതിയിലാണ് സഹായിക്കാന്‍ പോകുന്നതെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ഏഴാം ശമ്പള കമ്മീഷന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ അടിസ്ഥാന വേതനം നിശ്ചയിച്ചിരിക്കുന്നത് കലോറിയെ അടിസ്ഥാനപ്പെടുത്തിയാണ്. അതനുസരിച്ച് ഏറ്റവും താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥന്റെ അടിസ്ഥാന ശമ്പളം എന്‍ട്രിലെവലില്‍ പ്രതിമാസം 18,000 രൂപയാണ്. അയാളുടെ ഔദ്യോഗിക കാലാവധിക്കിടയില്‍ ഇത് 24,000 രൂപയായി വര്‍ദ്ധിക്കും. അതായത് പ്രതിദിനം 800 രൂപ. ഏറ്റവും ഉയര്‍ന്ന ശ്രേണിയിലുള്ള ഉദ്യോഗസ്ഥനെ സംബന്ധിച്ചിടത്തോളം ഇത് പ്രതിമാസം 2.50 ലക്ഷം രൂപയും, പ്രതിദിനം 8300രൂപയും ആയിരിക്കും. കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ ശുപാര്‍ശ നടത്തിയ സ്വാമിനാഥന്‍ കമ്മറ്റി അംഗങ്ങള്‍ വാങ്ങുന്നത് രണ്ടാമത് സൂചിപ്പിച്ച തുകയായിരിക്കും. അതായത്, ഇന്ത്യന്‍ കര്‍ഷകന്റെ പ്രതിമാസ വരുമാനത്തേക്കാളും ഉയര്‍ന്ന തുക ഉന്നതശ്രേണിയിലുള്ള ഒരു ഉദ്യോഗസ്ഥന്‍ പ്രതിദിനം വാങ്ങുന്നുവെന്നര്‍ത്ഥം. 2400 കലോറിയാണ് ഒരു ശരാശരി വ്യക്തിയുടെ പ്രതിദിന ആവശ്യമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നത്. മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകനെ സംബന്ധിച്ചിടത്തോളം ഇത് 2700 കലോറിവരെ ആകേണ്ടതുണ്ട്. ഇന്ത്യന്‍ കര്‍ഷകനേക്കാള്‍ 44 മടങ്ങ് വേതനം വാങ്ങിക്കുന്ന "സ്വാമിനാഥന്മാര്‍' കര്‍ഷകരുടെ വേതനം നിശ്ചയിച്ചിരിക്കുന്നതിനായി ഉപയോഗിച്ച മാനദ്ണ്ഡങ്ങളെന്തായിരിക്കും?
(2018 ജൂലൈയിൽ എഴുതിയത്- Transition Studies)
Truecopy Webzine
Feb 08, 2021
1 minute read
കെ. സഹദേവന്‍
Feb 01, 2021
7 Minutes Read
ഡോ. സ്മിത പി. കുമാര്‍
Jan 25, 2021
8 Minutes Read
കെ. സഹദേവന്‍
Jan 13, 2021
7 Minutes Read
ഡോ.സ്മിത പി. കുമാര്‍ / നീതു ദാസ്
Jan 12, 2021
35 Minutes Read
പി.ടി. ജോൺ
Jan 11, 2021
9 Minutes Watch
കെ. സഹദേവന്‍
Jan 06, 2021
4 Minutes Read