ആദ്യമായാണ് ഒരു വൈറസ് ഇത്ര വിപുലമായ ഒരു ആഗോള ഇടപെടല്‍ നടത്തിയിരിക്കുന്നത്. അതിന്റെ പ്രത്യാഘാതം അതുകൊണ്ടുതന്നെ പ്രവചനാതീതമായിരിക്കും
8 Apr 2020, 12:20 AM
മനുഷ്യസമൂഹ ചരിത്രത്തില്‍ കോവിഡ്-19 പോലുള്ള ഒരു മഹാമാരി ഉണ്ടായിട്ടില്ല. പതിനാലാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങളില്‍ യൂറോപ്യന്‍ ജനസംഖ്യയെ പകുതിയാക്കി കുറച്ച പ്ലേഗും ഒന്നാം ലോക യുദ്ധത്തിന്റെ അവസാന വര്‍ഷങ്ങളിലെ പകര്‍ച്ചവ്യാധികളും രണ്ടാം ലോകയുദ്ധ കാലത്തെ ഇന്ത്യയിലെ പട്ടിണി മരണങ്ങളും വലിയ ദുരന്തങ്ങളായിരുന്നുവെങ്കിലും അവയെല്ലാം പ്രാദേശിക തലത്തിലൊതുങ്ങി.
പ്ലേഗും വസൂരിയും ക്ഷയവും കാലാകാലങ്ങളില്‍ ലോകജനസംഖ്യ പെരുകാതിരിക്കാന്‍ ഇട പെട്ടുകൊണ്ടിരുന്നു. പക്ഷെ അത് ആഗോളതലത്തിലുള്ള ഇടപെടലുകളായിരുന്നില്ല. ആദ്യമായി ഇപ്പോള്‍ കൊറോണ വൈറസാണ് അത്തരമൊരു ആഗോളതല ഇടപെടല്‍ നടത്തിയിരിക്കുന്നത്.
കണക്കുതെറ്റിക്കുന്ന വ്യാപനം
കഴിഞ്ഞ ഡിസംബറില്‍ മദ്ധ്യ ചൈനയിലെ വുഹാനില്‍ ഈ വൈറസിന്റെ സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ അതിന്റെ ഇത്തരത്തിലുള്ള വ്യാപന സാധ്യതയെക്കുറിച്ച് ആരും ചിന്തിച്ചിരുന്നില്ല. പക്ഷെ അമേരിക്കയിലെ പെന്റഗണ്‍ രേഖകളില്‍ നിന്ന് ഇപ്പോള്‍ പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് പറയുന്നത്, 2017ല്‍ തന്നെ ഇത്തരമൊരു വൈറസ് ബാധയെയും മഹാമാരിയെയും കുറിച്ച് വ്യക്തമായി തന്നെ പ്രവചിച്ചിരുന്നു എന്നും അവിടത്തെ ആരോഗ്യമേഖലയില്‍ ആ മഹാമാരിയെ നേരിടാനുള്ള സജ്ജീകരണം ഇല്ലെന്ന് ചൂണ്ടിക്കാണിച്ചിരുന്നു എന്നുമാണ്.
ആരുമത് ശ്രദ്ധിച്ചിരുന്നുമില്ലത്രേ. എന്നാല്‍ വുഹാന്‍ വൈറസ് റിപ്പോര്‍ട്ട് വന്ന് ചുരുങ്ങിയ സമയം കൊണ്ടുതന്നെ അതിന്റെ വ്യാപനവേഗത ലോകനിലവാരത്തില്‍ തന്നെ ശാസ്ത്രജ്ഞര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു. ജനുവരി ആയപ്പോഴേക്കും ചൈനയിലെയും അമേരിക്കയിലെയും ശാസ്ത്രജ്ഞര്‍ ഈ വൈറസിന്റെ അപകടകരമായ വ്യാപനസാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ആ കണക്കുകൂട്ടലുകളെയും മറികടന്നുകൊണ്ടുള്ള വ്യാപനമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ദിവസങ്ങള്‍ വിട്ട് മണിക്കൂറുകളിലെ വ്യാപനമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. മനുഷ്യസമൂഹത്തെ ഗുരുതരമായി ബാധിച്ച അനവധി രോഗാണുക്കളെ നേരിടുന്നതില്‍ മനുഷ്യര്‍ ഏറെ മുന്നേറിയെങ്കിലും കൊറോണയുടെ കാര്യത്തില്‍ ശാസ്ത്രജ്ഞര്‍ പരാജയപ്പെട്ടുനില്‍ക്കുകയാണ്. ഫലപ്രദമായ ചില കണ്ടെത്തലുകളില്‍ ഗവേഷകര്‍ എത്തിയിട്ടുണ്ടെങ്കിലും അവയെല്ലാം
നിശ്ചിത കാലത്തേക്കുള്ള ഇത്തരം അടച്ചിടല്‍ കൊണ്ട് വൈറസിന്റെ സാമൂഹിക വ്യാപനം തടയാനാകുമെന്നും ആരും കരുതുന്നില്ല. പക്ഷെ, സാമൂഹിക അടച്ചിടല്‍ നീട്ടിക്കൊണ്ടുപോകുന്നത് മറ്റു പലവിധ സാമൂഹ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
ഉപയോഗയോഗ്യമാവാന്‍ സമയമെടുക്കും. വ്യാപനം തടയാന്‍ പറ്റിയ പ്രതിമരുന്ന് ഇല്ലാത്ത സാഹചര്യത്തിലാണ് സമൂഹം മറ്റു മാര്‍ഗങ്ങളിലേക്ക് തിരിയുന്നത്. മനുഷ്യശരീരങ്ങള്‍ തമ്മിലുള്ള സാമീപ്യവും സ്പര്‍ശനവുമാണ് വ്യാപനത്തിന്റെ മാധ്യമം എന്നതുകൊണ്ടാണ് സാമൂഹിക അകലം പാലിക്കുന്നത് നിര്‍ബന്ധമാക്കാനായി സാമൂഹിക അടച്ചിടലിലേക്കും മറ്റും ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ നീങ്ങിയിട്ടുള്ളത്.
നിശ്ചിത കാലത്തേക്കുള്ള ഇത്തരം അടച്ചിടല്‍ കൊണ്ട് വൈറസിന്റെ സാമൂഹിക വ്യാപനം തടയാനാകുമെന്നും ആരും കരുതുന്നില്ല. പക്ഷെ, സാമൂഹിക അടച്ചിടല്‍ നീട്ടിക്കൊണ്ടുപോകുന്നത് മറ്റു പല വിധ സാമൂഹ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. പരിഹാരം എളുപ്പമല്ലെന്ന് ചുരുക്കം.
വരാനിരിക്കുന്ന സങ്കീര്‍ണതകള്‍
മനുഷ്യര്‍ പ്രകൃതിക്കുമേല്‍ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളോടുള്ള പ്രകൃതിയുടെ പ്രതികരണമായിട്ടാണ് കൊറോണ പോലുള്ള സംഭവങ്ങളെ കാണേണ്ടതെന്നു വാദിക്കുന്നവരുണ്ട്. പ്രകൃതിയെ ദൈവത്തിന്റെ സ്ഥാനത്തു കാണുന്ന വീക്ഷണമാണ് അത്തരം ചിന്തകള്‍ക്ക് പിന്നിലുള്ളത്.

ആദിമധ്യാന്തങ്ങളില്ലാത്ത നിലക്കാത്ത പ്രവാഹമായി പ്രകൃതിയെ നോക്കി കാണുന്നതായിരിക്കും
യാഥാര്‍ത്ഥ്യത്തോട് കൂടുതല്‍ അടുത്തുനില്‍ക്കുന്ന ധാരണ. ക്രമവും ക്രമരാഹിത്യവും ഈ പ്രകൃതിചലനങ്ങളുടെ അടിസ്ഥാന പ്രവണതകളുമാണ്.
ക്രമം തെറ്റിയുള്ള ഒരു വരവായി ഈ കൊറോണയുടെ പ്രത്യക്ഷപ്പെടലിനെയും കാണാവുന്നതാണ്.
ആദ്യജൈവകണങ്ങള്‍ രൂപംകൊണ്ടുവന്ന ഭൂമിയുടെ സമുദ്രാന്തരീക്ഷത്തില്‍ നടന്നുകൊണ്ടിരുന്ന രാസപ്രവര്‍ത്തനങ്ങളിലൂടെ ഡി.എന്‍.എ, ആര്‍.എന്‍.എ പോലുള്ള രാസസംയുക്തങ്ങള്‍ ഉരുത്തിരിഞ്ഞ കൂട്ടത്തിലാണ് വൈറസുകള്‍ ഉരുത്തിരിഞ്ഞതെന്ന അവ്യക്ത ധാരണ മാത്രമേ, അവയുടെ ഉത്ഭവത്തെ സംബന്ധിച്ച് ശാസ്ത്രലോകത്തുള്ളൂ.
ഈ പ്രക്രിയക്കിടയില്‍ മൊത്തത്തില്‍ മനുഷ്യസമൂഹത്തിന്റെയും ഒപ്പം ഓരോ വ്യക്തിയുടെയും ചിന്താരീതികളില്‍ വലിയൊരു പൊളിച്ചെഴുത്ത് തന്നെ സംഭവിക്കും.
ആര്‍.എന്‍.എ.യും ഡി.എന്‍.എ.യും ചേര്‍ന്നുള്ളവയും ആര്‍.എന്‍.എ. മാത്രമുള്ളവയുമായ വൈറസുകളുണ്ട്. ആ ജനിതകഘടനയില്‍ ചിലപ്പോഴൊക്കെ ഉല്‍പരിണാമാപരമായ മാറ്റങ്ങളുണ്ടാകുന്നുമുണ്ട്.
അജൈവ വസ്തുക്കളില്‍ നിന്ന് വ്യത്യസ്തമായി ജൈവവസ്തുക്കള്‍ക്ക് സ്വയം വിഭജിക്കാന്‍ കഴിയുന്നു. ജീവകോശകേന്ദ്രത്തിലെ ഡി.എന്‍.എ.യും ആര്‍.എന്‍.എ.യുമാണ് ഈ വിഭജനത്തിന് ചുക്കാന്‍ പിടിക്കുന്നത്. സ്വയം വിഭജിക്കാന്‍ കഴിയുന്ന രാസസംയുക്തങ്ങളാണിവ. അഥവാ ഇവ മാത്രമാണ് സ്വയം വിഭജിക്കാന്‍ കഴിയുന്ന രാസസംയുക്തങ്ങള്‍. ഈ വിഭജനം ഇരട്ടിക്കലാണ്.
അതുകൊണ്ടാണ് അത് ജൈവികമാകുന്നത്. ഒരു കോശാന്തരീക്ഷത്തില്‍ വെച്ചേ ഈ ഇരട്ടിക്കല്‍ സാധ്യമാകൂ. ഇരട്ടിക്കലിന് ആവശ്യമായ ഘടകങ്ങള്‍ ശേഖരിക്കുന്നതിനു ഇങ്ങിനെയൊരു കോശാന്തരീക്ഷം വേണം. വൈറസുകള്‍ക്ക് ഇങ്ങനെയൊരു കോശാന്തരീക്ഷമില്ല.
മറ്റു ജീവികളുടെ കോശങ്ങളില്‍ പ്രവേശിച്ചുമാത്രമേ അവയ്ക്ക് വിഭജിക്കാനാവൂ. കൊറോണ വൈറസും ചെയ്യുന്നത് അതുതന്നെയാണ്. വുഹാനിലെ വനമേഖലകളിലെ വവ്വാലുകളെയാണ് അവ താവളമായി കണ്ടത്. അതൊരു സൗഹൃദ ബന്ധമായിരുന്നു. വൈറസുകള്‍ വവ്വാലുകള്‍ക്ക് ഒരു രോഗവും നല്‍കിയില്ല, ഒരു ഉപദ്രവവും ഉണ്ടാക്കിയില്ല. വവ്വാലുകളില്‍ നിന്ന് മറ്റു ചില വന്യമൃഗങ്ങളിലേക്ക് കൂടി ഈ വൈറസുകള്‍ പകരാറുണ്ട്.
ജീവനുള്ള മൃഗങ്ങളെ തല്‍സമയം കൊന്ന് മാംസം വില്‍ക്കുന്ന വിപണി (wet market)കളില്‍ ഇത്തരം മൃഗങ്ങള്‍ എത്തിപ്പെടാറുണ്ട്. വുഹാനിലെ ഇത്തരം ഒരു വിപണിയിലൂടെയാണ് കൊറോണ വൈറസ് മനുഷ്യരിലേക്ക് പകര്‍ന്നതെന്നാണ് കണക്കാക്കപ്പെടുന്നത്.
ഈ വൈറസിന്റെയും അവാന്തരവിഭാഗത്തില്‍ പെട്ടവയുടെയും ജനിതകഘടന ശാസ്ത്രലോകത്തിനു അറിയാവുന്നതുകൊണ്ട് അമേരിക്കയും ചൈനയും തമ്മിലുള്ള സൈനിക മത്സരത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ജൈവായുധമാണ് ഈ വൈറസെന്ന വാദം ആരംഭത്തില്‍ തന്നെ തിരസ്‌കരിക്കപ്പെട്ടു. അമേരിക്കയും ചൈനയും അത്തരം അപകടകരമായ ഗവേഷണങ്ങള്‍ നടത്തുന്നില്ലെന്നല്ല. ഈ വൈറസ് നേരത്തെ തന്നെ പ്രകൃതിയില്‍ ഉള്ളതായതുകൊണ്ട് അതിന് ഇത്തരം ഗവേഷണങ്ങളുമായി ബന്ധമില്ലെന്നാണ് ഉദ്ദേശിച്ചത്.
കൊറോണ വൈറസിന്റെ ജനിതകഘടന കണ്ടെത്തി ചൈനീസ് ശാസ്ത്രജ്ഞന്മാര്‍ അത് ശാസ്ത്രലോകത്തിനു പകര്‍ന്നു കൊടുക്കയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ വൈറസിനെതിരായ വാക്‌സിന് വേണ്ടിയുള്ള ഗവേഷണങ്ങള്‍ ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്നത്.
2018 കാലത്ത് പ്രത്യക്ഷപ്പെട്ട നിപയുടെ മരണനിരക്ക് 10 ശതമാനമായിരുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ കൊറോണയുടെ മരണനിരക്ക് 2-3 ശതമാനമാണെന്നത് ആശങ്കപ്പെടുത്തുന്നതല്ലെന്ന് തോന്നാം. പക്ഷെ, ഇപ്പോഴത്തെ നിരക്കില്‍ രോഗവ്യാപനം തുടരുകയാണെങ്കില്‍ രോഗബാധിതരുടെ എണ്ണം അതിവേഗം കോടികളിലേക്ക് എത്താം.
അപ്പോള്‍ ഈ 2-3 ശതമാനം മരണനിരക്ക് തന്നെ അതീവ ഗുരുതരാവസ്ഥയായി മാറുകയും ചെയ്യാം. ഇതുവരെ ആര്‍ക്കും ചിന്തിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലാത്ത വിധം സങ്കീര്‍ണമായ സാമൂഹിക സാഹചര്യങ്ങളാണ് ലോകനിലവാരത്തില്‍ തന്നെ സൃഷ്ടിക്കപ്പെടാന്‍ പോകുന്നതെന്ന് കാണാം.
പൊളിച്ചെഴുതും ഈ വൈറസ്
സാധാരണയായി രോഗാണുബാധ ആരംഭിച്ച്, വന്‍തോതില്‍ വ്യാപിച്ച്, പടിപടിയായി കുറഞ്ഞുവന്ന് അപ്രത്യക്ഷമാകുന്ന ചാക്രിക രീതിയാണ് കണ്ടുവരാറ്. കോവിഡിന്റെ കാര്യത്തില്‍ ഈ ചാക്രിക പ്രക്രിയ ഏഴെട്ടു മാസത്തിലധികം എടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇനിയും മൂന്നുനാല് മാസത്തേക്ക് ഇത് തുടര്‍ന്നേക്കാം എന്നര്‍ത്ഥം. ഇതെഴുതുന്ന ദിവസങ്ങളില്‍ ലോകതലത്തിലെ വര്‍ദ്ധിച്ചു വരുന്ന വ്യാപനതോത് കാണുമ്പോള്‍ ഈ കാലയളവിനുള്ളില്‍ സ്ഥിതിഗതി എത്ര ഗുരുതരാവസ്ഥയിലെത്തുമെന്നു പറയാനാവില്ല.
നൂറ്റാണ്ടുകളിലൂടെ മനുഷ്യസമൂഹം വളര്‍ത്തിക്കൊണ്ടുവന്ന ചിന്താപദ്ധതികള്‍ക്കും ആശയ സംഹിതകള്‍ക്കും സങ്കല്‍പങ്ങള്‍ക്കുമെല്ലാം അനുസ്യൂതമായ തുടര്‍ച്ച ഉണ്ടായിരുന്നു.
കൊറോണ തകര്‍ത്തുകൊണ്ടിരിക്കുന്നത് ആ തുടര്‍ച്ചയെ ആണ്.
എങ്കിലും ഒരു കാര്യം ഉറപ്പിച്ചു പറയാം, ഈ പ്രക്രിയക്കിടയില്‍ മൊത്തത്തില്‍ മനുഷ്യസമൂഹത്തിന്റെയും ഒപ്പം ഓരോ വ്യക്തിയുടെയും ചിന്താരീതികളില്‍ വലിയൊരു പൊളിച്ചെഴുത്ത് തന്നെ സംഭവിക്കും.
സംസ്‌കാരം, ഭാഷ, മതം, ജാതി, വര്‍ഗം, സമ്പത്ത് എന്നിവയുടെയെല്ലാം പേരില്‍ മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്ന വിഭജനങ്ങളുടെയും വിവേചനങ്ങളുടെയും ശത്രുതയുടെയുമെല്ലാം നിരര്‍ത്ഥകത കൊറോണ എല്ലാവരെയും ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ പോവുകയാണ്.
രോഗവ്യാപന തോതും മരണനിരക്കും ഇപ്പോഴത്തെ തോതില്‍ തന്നെ (അത് കൂടുതല്‍ വര്‍ദ്ധിക്കാനാണ് സാദ്ധ്യത) തുടര്‍ന്നാല്‍ അധികം നീണ്ടുപോവാതെ തന്നെ ഇങ്ങനെയൊരു ബോധ്യപ്പെടലിന് നമ്മള്‍ സാക്ഷികളാകും. ലളിതമായ ഒരു സാമൂഹിക പ്രക്രിയയായി അത് സംഭവിക്കുമെന്നല്ല ഉദ്ദേശിക്കുന്നത്. പല വിഭാഗങ്ങളിലേക്കും ഈ തിരിച്ചറിവ് കടന്നുചെല്ലുന്നത് പല സന്ദര്‍ഭങ്ങളിലും പല രീതികളിലുമായിരിക്കും.

പാവപ്പെട്ടവെന്റയും പണക്കാരെന്റയും തകര്‍ച്ച
കൊറോണ വ്യാപനം സൃഷ്ടിക്കുന്ന ഏറ്റവും ഗുരുതരമായ തകര്‍ച്ച സംഭവിച്ചുകൊണ്ടിരിക്കുന്നത് സാമ്പത്തിക മേഖലയിലാണ്. ലോകവ്യാപകമായി തന്നെ ഉല്‍പാദനപ്രവര്‍ത്തനം നൂറിലധികം രാജ്യങ്ങളില്‍ പൂര്‍ണമായോ ഭാഗികമായോ സ്തംഭിച്ചിട്ട് ആഴ്ചകള്‍ പിന്നിട്ടു.
വരാനിരിക്കുന്ന ആഴ്ചകളില്‍ ഈ സ്തംഭനം കൂടുതല്‍ വ്യാപിക്കും. മനുഷ്യസമൂഹം നാളിതുവരെ നേരിട്ടിട്ടില്ലാത്ത ഇത്തരമൊരു സാമ്പത്തിക തകര്‍ച്ചയുടെ പ്രത്യാഘാതം ആഗോളതല പണവിനിമയ സംവിധാനങ്ങള്‍ക്കും സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കും കണക്കുകൂട്ടാനാവുന്നതിലും എത്രയോ അപ്പുറത്തായിരിക്കും.
സാമ്പത്തികമായി ഏറ്റവും താഴെക്കിടയിലുള്ളവരും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുമായിരിക്കും ഏറെ ദുരിതമനുഭവിക്കാന്‍ പോകുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. അധ്വാനിക്കുന്ന ജനവിഭാഗങ്ങളില്‍ ഭൂരിപക്ഷവും അസംഘടിതമേഖലയിലായതുകൊണ്ട് അവര്‍ തൊഴിലില്ലാത്തവരും കൂലിയില്ലാത്തവരുമായി മാറുകയാണ്.
പണിയില്ലാത്തപ്പോഴും ഈ തൊഴിലാളികള്‍ക്ക് കൂലിയും ഭക്ഷണവും ഉറപ്പുവരുത്തണമെന്ന് തൊഴിലുടമകള്‍ക്ക് സര്‍ക്കാരുകളുടെ നിര്‍ദ്ദേശമുണ്ടെങ്കിലും പൂര്‍ണമായും നടപ്പിലാക്കപ്പെടണമെന്നില്ല. അതുകൊണ്ട് പല രാജ്യങ്ങളിലും സര്‍ക്കാരുകള്‍ തൊഴിലാളികള്‍ക്ക് കൂലിയും ഭക്ഷണവും ഉറപ്പു വരുത്താന്‍ നേരിട്ട് ഇടപെടുന്നുമുണ്ട്.
അതോടൊപ്പം തൊഴിലുടമകളും മറ്റു സമ്പന്നവിഭാഗങ്ങളും നേരിടാന്‍ പോകുന്ന തകര്‍ച്ചയുടെ രൂക്ഷതയും കുറച്ചുകാണേണ്ടതില്ല. ഉല്‍പാദന മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സ്തംഭനം ലോകസമ്പദ് വ്യവസ്ഥയുടെ ഭാവി പുനരുജ്ജീവന സാധ്യതയെ ഗുരുതരമായി ബാധിക്കുകയും ചെയ്യും.
വില്ലന്‍ വൈറസിന്റെ സാമൂഹിക പ്രത്യാഘാതം
സമൂഹ്യബന്ധങ്ങളുടെ എല്ലാ മേഖലകളിലും ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതം ഇന്നത്തെ സാഹചര്യത്തില്‍ നിന്നുകൊണ്ട് സങ്കല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് സാഹസമായിരിക്കും. നൂറ്റാണ്ടുകളിലൂടെ മനുഷ്യസമൂഹം വളര്‍ത്തിക്കൊണ്ടുവന്ന ചിന്താപദ്ധതികള്‍ക്കും ആശയ സംഹിതകള്‍ക്കും സങ്കല്‍പങ്ങള്‍ക്കുമെല്ലാം അനുസ്യൂതമായ ഒരു തുടര്‍ച്ച ഉണ്ടായിരുന്നു.
കൊറോണ തകര്‍ത്തുകൊണ്ടിരിക്കുന്നത് ആ തുടര്‍ച്ചയെ ആണ്. അടച്ചുപൂട്ടലും അകലം പാലിക്കലും സാമൂഹികജീവിതത്തെയാണ് തകര്‍ക്കുന്നത്. മനുഷ്യസമൂഹത്തിന്റെ അതിജീവനത്തിന് ഈ അടച്ചുപൂട്ടല്‍ അത്യന്താപേക്ഷിതമാണുതാനും. അപ്പോള്‍ അതുമായി പൊരുത്തപ്പെടുകയേ മാര്‍ഗമുള്ളൂ.
താല്‍ക്കാലിക പിന്‍വാങ്ങലിനു ശേഷം ഈ വൈറസ് വീണ്ടും വരാനുള്ള സാധ്യതയും ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്. സാമൂഹിക അടച്ചുപൂട്ടല്‍ സൃഷ്ടിക്കുന്ന സാമൂഹിക അസ്വാസ്ഥ്യങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയിട്ടുമുണ്ട്.
ഇന്ത്യയെപ്പോലെ പുരുഷമേധാവിത്തം കൊടികുത്തിവാഴുന്ന ഒരു സമൂഹത്തില്‍ തൊഴിലില്ലാത്ത പുരുഷന്മാര്‍ വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതമായാല്‍ ഉണ്ടാകാവുന്ന അവസ്ഥ ഊഹിക്കാവുന്നതേ ഉള്ളൂ. സ്ത്രീ അവകാശ കമീഷനുകള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന വര്‍ദ്ധിച്ച പരാതികള്‍ ഈ അവസ്ഥയെ ആണ് പ്രതിഫലിപ്പിക്കുന്നത്.
അടച്ചുപൂട്ടലും അകലം പാലിക്കലും സാമൂഹികജീവിതത്തെയാണ് തകര്‍ക്കുന്നത്. മനുഷ്യസമൂഹത്തിന്റെ അതിജീവനത്തിന് ഈ അടച്ചുപൂട്ടല്‍ അത്യന്താപേക്ഷിതമാണുതാനും
ഗാര്‍ഹിക സ്ത്രീപീഡനം വന്‍തോതില്‍ വര്‍ദ്ധിച്ചുവരുന്നതായി കാണാം. ഇത് നിലവിലുള്ളതാണെങ്കിലും തോതിലുള്ള വലിയ വര്‍ദ്ധനവാണ് പുതിയ പ്രശ്‌നം സൃഷ്ടിക്കുന്നത്. സാമൂഹികസംഘര്‍ഷങ്ങള്‍ക്ക് കാരണമാവുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടത്രേ.
വൈറസിന്റെ അദൃശ്യ സാന്നിദ്ധ്യം സാമൂഹികബന്ധങ്ങള്‍ക്കും വ്യക്തിബന്ധങ്ങള്‍ക്കും പുതിയ രൂപഭാവങ്ങള്‍, പുതിയ മാനങ്ങള്‍ നല്‍കുന്നത് സ്വാഭാവികം മാത്രം. ഓരോരുത്തരും നേരിടുന്ന സവിശേഷ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് നാളിതുവരെ പരിചയമില്ലാത്ത സാമൂഹ്യസാഹചര്യങ്ങള്‍ ഉരുത്തിരിഞ്ഞു വരികയും ചെയ്യും.
പ്രവചനാതീതമായ സാമൂഹ്യാനുഭവങ്ങള്‍ക്ക് അത്തരം സാഹചര്യങ്ങള്‍ വഴിവെക്കും. വില്ലനായ വൈറസ് പുതിയ സാമൂഹികാനുഭവങ്ങള്‍ക്ക് നിമിത്തമായേക്കാം.
ഡോ. ജയകൃഷ്ണന്‍ എ.വി.
Feb 13, 2021
4 Minutes Read
ഡോ: ബി. ഇക്ബാല്‍
Jan 27, 2021
4 minutes read
അനിവര്‍ അരവിന്ദ് / ജിന്‍സി ബാലകൃഷ്ണന്‍
Jan 26, 2021
38 Minutes Listening
ഡോ. ജയകൃഷ്ണന്‍ എ.വി.
Jan 13, 2021
5 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Jan 12, 2021
10 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
എസ്. അനിലാൽ
Dec 11, 2020
12 Minutes Read