വായുവിന് മലത്തിന്റെ ഗന്ധം; കരിമ്പനത്തോട്​ നിവാസികളുടെ പോരാട്ടത്തിന്​ ഒരു പതിറ്റാണ്ട്​

ശ്വസിക്കുന്ന വായുവിൽ മനുഷ്യമലത്തിന്റെ ഗന്ധം പേറുന്ന ഒരു ജനതയാണ് കരിമ്പന തോടിനടുത്ത് ഇന്നുള്ളത്. നഗരത്തിന്റെ ഉച്ചിഷ്ടങ്ങൾ ഒഴുകിയെത്തുന്നത് ഒരായുസ്സ് നീളെ വിയർപ്പൊഴുക്കി അവർ സ്വരുക്കൂട്ടി ചേർത്തുവച്ച പുരയിടങ്ങളിലേക്കാണ്. സാധാരണക്കാരിൽ സാധാരണക്കാരാണ് കരിമ്പനതോടിലെ ജനത. അതുകൊണ്ടുതന്നെയവണം അവരുടെ പ്രശ്‌നം ഒരു പതിറ്റാണ്ടിലേറെ പിന്നിട്ടിട്ടും യാതൊരു പരിഹാരവും കാണാതെ നീണ്ടുപോകുന്നത്. മാലിന്യത്തിന്റെ പേരിൽ പൊതുസമൂഹത്തിൽ ഒറ്റപ്പെട്ടുകഴിയേണ്ടി വരുന്ന ഒരു ജനതയുടെ പ്രതിരോധാനുഭവം.

കോഴിക്കോട്​ ജില്ലയിൽ വടകരക്കടുത്തുള്ള കരിമ്പന തോട് മലിനീകരണവും അതിനെതിരായ നാട്ടുകാരുടെ പ്രതിഷേധവും ഒരു പതിറ്റാണ്ട് പിന്നിടുന്നു, ഒരു പരിഹാരവുമില്ലാതെ. മാലിന്യരഹിതമായ അന്തരീക്ഷത്തിൽ ജീവിക്കാനുള്ള ഒരു ജനതയുടെ അവകാശമാണ്​ ഇവിടെ ലംഘിക്കപ്പെടുന്നത്. മഴ ശക്തമായാൽ, പകർച്ചവ്യാധികളടക്കം പടർന്നുപിടിക്കുമെന്ന ആശങ്കയിലാണ്​ നാട്ടുകാർ.

2012 മുതൽ ദുരിതജീവിതം പേറുന്നവരാണ്​ ഇവിടുത്തെ നാട്ടുകാർ. പ്രതികരിച്ച് തൊണ്ട തളർന്നവരെന്ന്​ അവരെ വിളിക്കാം. നഗരസഭയുടെ അശാസ്ത്രീയ പ്രവർത്തനങ്ങളും അനധികൃത അനുമതികളും നിസ്സംഗതയും 1300 ലേറെവരുന്ന ഒരു സമൂഹത്തിന്റെ ജീവിതമാണ്​ വഴിമുട്ടിക്കുന്നത്​.

പണ്ട്​ കരിമ്പനത്തോട്​ ഇങ്ങനെയായിരുന്നു...

ഒരുകാലത്ത് കരിമ്പനതോട് ഇവിടുത്തെ മനുഷ്യരുടെ ​ജീവനോപാധിയായിരുന്നു. അഴിമുഖ പ്രദേശമായതിനാൽ മത്സ്യസമ്പത്ത് ആവോളം. റോഡിനോട് ചേർന്ന മരവ്യവസായവും കയർ ഉൽപാദന യൂണിറ്റും തദ്ദേശീയ തലത്തിൽ കരിമ്പന പ്രദേശത്തെ അടയാളപ്പെടുത്തിയിരുന്നവയാണ്. ഇത്തരത്തിൽ പ്രൗഢമായ വാണിജ്യമേഖലയുടെയും വ്യവസായങ്ങളുടെയും ഈറ്റില്ലമായിരുന്നു അന്ന് കരിമ്പന.
വടകര നഗരത്തിന്റെ കിഴക്കൻ പ്രദേശമായ മേപ്പയിൽ, തച്ചോളി മാണിക്കോത്ത്, നാരായണ നഗരം ഭാഗങ്ങളിൽനിന്ന്​ ഉറവ ഊർന്ന് കൈത്തോടുകളായി ഒഴുകി കളരിയുള്ളതിൽ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ചരിവിലൂടെ കരിമ്പന അങ്ങാടി കടന്ന് കുട്ടിയാമിൽ ചീർപ്പിർപ്പിലെത്തുന്നു. ഇവിടുന്നാണ് മൂരാട് പുഴയിലേക്ക് ചേരുന്നത്. കരിമ്പനയുടെ സഞ്ചാരപാത 1.75 കിലോമീറ്ററിലേറെ വരും. നാടിന്റെ സമ്പന്നമായ ജലസ്രോതസ്സ് ഇന്ന് നീരൊഴുക്കുള്ള പ്രദേശങ്ങളിലെല്ലാം ദുരിതം വിതച്ച്, മാലിന്യവും പേറി പാമ്പ് കണക്കെ ഇഴഞ്ഞ് നീങ്ങുകയാണ്​. കറുത്തനിറത്തിൽ തളംകെട്ടിനിൽക്കുന്ന മാലിന്യമാണ് ഇന്ന് തോട്ടിലൂടെ നിരന്തരം ഒഴുകിവരുന്നത്. മത്സ്യങ്ങൾ ചത്തുപൊന്തുന്നത് പതിവുകാഴ്ചയാണ്.

കരിമ്പനത്തോട്

മാരകവിഷാംശമാണ് തോടുകളിലൂടെ പുരയിടത്തിലേക്ക് ഒഴുകിയെത്തുന്നത്. 64 ലേറെ കൈത്തോടുകളാണ് കരിമ്പനക്കുണ്ടായിരുന്നത്. പലതും ഒഴുകിയിരുന്നത് ജനവാസ മേഖലയിലൂടെ തന്നെയാണ്. റോഡുകൾ നിവരാൻ കൈത്തോടുകൾ പലതും നികത്തിയപ്പോഴും ചതുപ്പു പ്രദേശങ്ങളിലെ നീരൊഴുക്ക് നിലക്കുന്നില്ല. ഇന്ന് തോട്ടിലെ വിഷമാലിന്യം കിണറുകളിൽ ഊഴ്ന്നിറങ്ങി കുടിവെള്ളവും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. സ്വന്തമായി കിണറുണ്ടായിട്ടും കുടിവെള്ളക്ഷാമം നേരിടേണ്ടിവരുന്ന ഒരു ജനത. ഇത്തരത്തിൽ ദയനീയചിത്രമാണ് കരിമ്പന തോട് വരച്ചുവെക്കുന്നത്.

സ്വന്തമായി ഡ്രെയിനേജ് സംവിധാനം ഇല്ലാത്ത നഗരസഭ, കച്ചവട സ്ഥാപനങ്ങൾക്ക് അഴുക്കുചാൽ തോട്ടിലേക്ക് ഒഴുക്കാൻ മൗനാനുവാദം നൽകുന്നതാണ്​ പ്രശ്​നം രൂക്ഷമാക്കുന്നത്​. ഒരു വശത്ത് നഗരം വികസിക്കുമ്പോൾ അവിടുത്തെ മാലിന്യങ്ങളെല്ലാം വന്നുചേരുന്നത് വടകരയുടെ ഹൃദയഭാഗത്ത് കരിമ്പന തോട് നിവാസികൾക്കിടയിലേക്കാണ്. ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങൾ, ഹോട്ടലുകൾ, ബേക്കറികൾ, റസ്റ്റോറന്റുകൾ, ലോഡ്ജുകൾ എന്നിവിടങ്ങളിൽനിന്ന്​ പുറന്തള്ളുന്ന വിസർജ്യം ഏറ്റുവാങ്ങേണ്ട ഗതികേട് കരിമ്പനതോടിനാണ്. മനുഷ്യമലത്തിന്റെ ഗന്ധമാണ് ഒരു നാടുമുഴുവൻ പേറുന്നത്. ശ്വസിക്കുന്ന വായുവിനും കഴിക്കുന്ന ഭക്ഷണത്തിനും വരെ രൂക്ഷ മണവും രുചിയും. നാടുവിട്ട്​ പോകുക എന്ന അവസാന മാർഗ്ഗം മാത്രമാണ് ഇനി ഇവർക്കുമുന്നിലുള്ളത്. ഒട്ടേറെ കുടുംബങ്ങൾ ഇതിനകം വീടുപേക്ഷിച്ച് മാറിയിട്ടുണ്ട്. തുച്ഛമായ വിലയ്ക്ക് സ്ഥലം വിൽക്കേണ്ടി വരികയാണ്. ജീവിതകാലം മുഴുവൻ വിയർപ്പൊഴുക്കി സ്വരൂപിച്ചതെല്ലാം കിട്ടുന്ന വിലയ്ക്ക് വിറ്റ് സ്​ഥലം വിടുകയാണിവർ.

പുറംലോകം ഇവിടുത്തെ മനുഷ്യരെ തോടുനിവാസികളായി മാത്രമാണ്​ കാണുന്നത്​. മാലിന്യത്തിന്റെ പേരിൽ ഒരു ജനത അരികുവൽകരിക്കപ്പെടുന്ന സ്​ഥിതിയാണ്​. അവരുടെ നിരന്തര പ്രക്ഷോഭങ്ങൾ നഗരസഭയുടെ ചുവന്ന നാടകളിൽ കുടുങ്ങിക്കിടക്കുന്നു. പ്രതിഷേധങ്ങൾക്ക് കനം വച്ചപ്പോൾ നഗരസഭ പേരിനൊരു ട്രീറ്റ്‌മെൻറ്​ പ്ലാൻറ്​ ഉണ്ടാക്കിയെന്നല്ലാതെ മറ്റൊന്നും ഇവർക്കായി ചെയ്തിട്ടില്ല. അത് വർഷങ്ങളായി പ്രവർത്തനം നിലച്ച് തോടിന്റെ പ്രഭവസ്ഥാനത്ത് മീസാൻ കല്ല് കണക്കെ നിലകൊള്ളുന്നുണ്ട്.

പഴകിയ പ്രതിഷേധ ചരിത്രം

ഖരമാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ സൗകര്യങ്ങളൊരുക്കിയതിനുള്ള നവകേരളം പുരസ്‌കാരം ഏറ്റുവാങ്ങിയ ഒരു നഗരസഭ കൂടിയാണ് വടകര എന്നോർക്കണം. മാത്രമല്ല, ക്ലീൻ സിറ്റി- ഗ്രീൻ സിറ്റി- സീറോ വേസ്റ്റ് വടകര എന്ന പദ്ധതിക്ക് രൂപം നൽകി മാലിന്യ സംസ്‌കരണത്തിന് പ്രതേ്യക പദ്ധതി തയാറാക്കുകയും സംസ്ഥാനത്തെ ആദ്യ മാലിന്യമുക്ത ശുചിത്വ നഗരസഭയുടെ പദവിയിലേക്ക് ഉയരുകയും ചെയ്ത തദ്ദേശ സ്ഥാപനം കൂടിയാണിത്. മുഖ്യമന്ത്രിയാണ് വടകര നഗരസഭയെ മാലിന്യമുക്ത- ശുചിത്വ നഗരസഭമായി പ്രഖ്യാപിച്ചത്. നഗരസഭാ പ്രദേശത്തെ ജൈവ- അജൈവ പാഴ്‌വസ്തുക്കളെ ഫലപ്രദമായി റീ സൈക്കിൾ ചെയ്ത പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയായിരുന്നു ഇത്. വടകരയെ അടുത്ത അഞ്ചുവർഷം കൊണ്ട് കാർബൺ ന്യൂട്രൽ നഗരസഭായാക്കി മാറ്റാനുള്ള പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്.

2014ൽ മലിനീകരണ പ്രശ്നത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സമര സമിതി നഗരസഭാ ചെയർപേഴ്‌സന് നൽകിയ നിവേദനം

എന്നാൽ, നഗരവികസനത്തിന്റെ എല്ലാ വിഴുപ്പും പേറേണ്ടിവരുന്നത്​ ഈ നാട്ടുകാരാണ്. വടകര നഗരം വികസിക്കുന്നതിനനുസരിച്ച് കരിമ്പനയുടെ മാലിന്യതോതും ഉയരുകയാണ്​. നഗരസഭയ്ക്ക് സ്വന്തമായൊരു അഴുക്കുചാൽ ഇല്ലാത്തതാണ് പ്രശ്‌നങ്ങളുടെ കാതലായ വശം. വടകര പുതിയ ബസ്​ സ്റ്റാൻഡ്, പച്ചക്കറി മാർക്കറ്റ്, മത്സ്യവ്യാപാര കേന്ദ്രം ഇവയ്ക്ക് അനുമതി നൽകുന്നത് മതിയായ അഴുക്കുചാൽ സംവിധാനങ്ങൾ ഇല്ലാതെയാണ്. അന്ന് ലൈസൻസ് നൽകുമ്പോൾ ശാസ്ത്രീയ മാലിന്യനിർമാർജന സംവിധാനം നഗരസഭക്ക്​കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് ഇന്നോളം ഇത്തരമൊരു സംവിധാനമില്ലാതെയാണ് ഇവ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ പുറന്തള്ളപ്പെടുന്ന മലിനജലം വന്നുചേരുന്നത് കരിമ്പന തോടിലാണ്. അതിനു പുറമേയാണ് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെ കക്കൂസ് മാലിന്യം തോട്ടിലേക്ക് ഒഴുക്കിവിടുന്നത്.

പ്രശ്​നം പഠിക്കാൻ നിയോഗിക്കപ്പെട്ട ‘അച്യുതൻ കമ്മിറ്റി റിപ്പോർട്ടി 'ൽ കരിമ്പന ഒരു മലിനീകരണ തോടല്ലെന്നും നിലവിലെ സ്ഥിതി പരിഹരിച്ച് കരിമ്പന തോടിനെ പൂർവസ്ഥിതിയിലാക്കണമെന്നും ഉത്തരവുണ്ടായി. എന്നാൽ റിപ്പോർട്ടിന് പത്തുവർഷത്തെ പഴക്കമുണ്ടെന്നല്ലാതെ ഇന്നും കരിമ്പനതോടിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. അന്നത്തേക്കാളേറെ മാരകമായ വിഷവസ്തുക്കളാണ് തോട് വഴി ഒഴുകി മൂരാട് പുഴയിൽ ചേരുന്നത്. ഓംബുഡ്സ്മാൻ കോടതി റിപ്പോർട്ട് പ്രകാരം സമീപത്തെ കിണറുകളിൽ പോലും വ്യാപകമായി ഇ- കോളി, കോളിഫോം തുടങ്ങിയ ബാക്ടീരികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇവ സൃഷ്ടിക്കുന്ന പകർച്ചവ്യാധിഭീഷണിയും ചെറുതല്ല. മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾക്കായി നിശ്ചിതതുക നഗരസഭാ വർഷാവർഷം നീക്കിവെക്കുന്നുണ്ടെന്നിരിക്കെ കരിമ്പന തോടിനോട് ചേർന്നുള്ള തദ്ദേശീയർക്കുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങൾക്ക് യാതൊരു പരിഹാരവും നഗരസഭയ്ക്ക് മുന്നോട്ടു വെക്കാനില്ല.

തോടിലേക്ക് വരുന്ന അഴുക്കു ചാലിന്റെ സ്ലാബ് നീക്കിയപ്പോൾ

പ്രശ്‌നം ഗുരുതരമായ 2012-13 കാലഘട്ടങ്ങളിലാണ് പ്രതിഷേധങ്ങൾക്കൊടുവിൽ ജനം കോടതിയെ സമീപിച്ചത്. അന്ന് ജനകീയ സമരസമിതി രൂപീകരിക്കുന്നതിനുമുൻപ് ‘നവഭാവന' കൂട്ടായ്മയാണ് പ്രതിഷേധങ്ങൾക്ക് വേരുറപ്പ് നൽകിയത്. ഓംബുഡ്‌സ്മാൻ കോടതി 706/2011 ലെ ഉത്തരവ് ചൂണ്ടിക്കാട്ടി സമരസമിതി കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡിന് നിവേദനം നൽകിയിരുന്നു. അതിൽ മാലിന്യപ്രശ്‌നം ഏതൊക്കെ തരത്തിൽ പ്രദേശത്തെ ബാധിക്കുന്നുണ്ടെന്ന് അക്കമിട്ട് നിരത്തിയിട്ടുണ്ട്:

ഭരണതലത്തിൽ നിന്നുള്ള പദ്ധതി ആസൂത്രണത്തിലെ അപാകതകളാണ് പ്രശ്​നം രൂക്ഷമാകാൻ കാരണമെന്ന്​ സമരസമിതി മലിനീകരണ നിയ​ന്ത്രണ ബോർഡിന്​ അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്​. നഗരത്തിന്റെ മൊത്തം മാലിന്യവും പേറുന്നവരായി മാറാൻ കരിമ്പന തോടിന് സമീപത്ത് താമസിക്കുന്നവരെ ‘വിധിക്കുന്നത്’ സാമൂഹ്യ നീതിക്ക് നിരക്കാത്തതും മൗലികാവകാശങ്ങളുടെ നഗ്‌നമായ ലംഘനവുമാണ്.

മാലിന്യമൊഴുക്കാൻ സ്വാധീനവും

നിവേദനത്തിൽ ചൂണ്ടിക്കാട്ടിയ പ്രധാന വസ്തുതകൾ:കിണറുകൾ ഉപയോഗശൂന്യമാകുന്നതിനാൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്​. നഗരത്തിൽ പ്രവർത്തിക്കുന്ന വൻകിട ഹോട്ടലുകൾ, ലോഡ്ജുകൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ എന്നിവയുടെയെല്ലാം മാലിന്യ നിർഗമന ഓവുകൾ തുറന്നിരിക്കുന്നത് കരിമ്പന തോട്ടിലേക്കാണ്. വൻ സാമ്പത്തികശേഷിയുള്ള സ്ഥാപന ഉടമകൾ പണസ്വാധീനമുപയോഗിച്ച് തങ്ങളുടെ ജോലി എളുപ്പമാക്കുന്നതിന് ഈ മാലിന്യങ്ങൾ കരിമ്പന തോട്ടിലേക്ക് ഒഴുകുകയും അത് പ്രദേശവാസികളുടെ സ്വച്ഛമായ ജീവിതത്തിന് നിരന്തര തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു.
ബസ്റ്റാൻഡ് കംഫർട്ട് സ്റ്റേഷനിലെ 30 മൂത്രപ്പുരകളുടെയും 15 കക്കൂസുകളുടെയും മാലിന്യങ്ങൾ പൈപ്പുകൾ വഴി മഴവെള്ള ചാലിലൂടെ കരിമ്പന തോട്ടിലേക്കാണ് ഒഴുകുന്നത്.
എന്നാൽ മാലിന്യ പൈപ്പുകൾ മഴവെള്ള ചാലിലിടാൻ നഗരസഭ തന്നെ അനുവാദം കൊടുത്തതായി മനസ്സിലാക്കിയിട്ടുണ്ട്. മത്സ്യ, പച്ചക്കറി മാർക്കറ്റുകളുടെ മലിനജലവാഹിനിയായി കരിമ്പന തോട് മാറ്റപ്പെട്ടു.

2012ൽ നാരായണനഗർ മുതൽ കുട്ടിയാമിൽ ചീർപ്പ് വരെ മനുഷ്യച്ചങ്ങല തീർത്താണ്​ പ്രതിഷേധത്തിന്​ തുടക്കമിട്ടത്​. ഈ പ്രതിഷേധ കൂട്ടായ്മയാണ്​ ജനകീയ സമരസമിതിയായി സംഘടിക്കുന്നത്. അന്ന് മനുഷ്യചങ്ങലയിൽ പങ്കെടുത്ത പി.പി. വിജയൻ ഇന്ന് സമരസമിതി കൺവീനറാണ്. കെ.രമേശനാണ്​ ചെയർമാൻ. മുനിസിപ്പൽ ഓഫീസ് മാർച്ച്, ധർണ, സത്യാഗ്രഹം തുടങ്ങി പ്രതിഷേധങ്ങൾ ഒരുപാട് സംഘടിപ്പിക്കപ്പെട്ടു. ദുർഗന്ധം പേറുന്ന തോട്ടിലെ വെള്ളം മുനിസിപ്പൽ ഓഫീസിനുമുന്നിൽ ഒഴിച്ചു.

അന്നത്തെ ചെയർപേഴ്‌സണുമായി ചർച്ച നടത്തിയപ്പോൾ ട്രീറ്റ്‌മെൻറ്​ പ്ലാൻറ്​ സ്ഥാപിക്കുമെന്നും എസ്റ്റിമേറ്റ് തയ്യാറാക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്നും മറുപടിയുണ്ടായി. പലതവണ താലൂക്ക് വികസന സമിതിയിൽ പരാതി നല്കിയതിന്റെ അടിസ്ഥാനത്തിൽ എം.എൽ.എ ഉൾപ്പെടെയുള്ളവർ ഇടപെടുകയും ശാശ്വത പരിഹാരം ഉണ്ടാവുമെന്ന് ഉറപ്പ് നല്കുകയും ചെയ്തതാണ്.

എത്രയും പെട്ടെന്ന് പരിഹാരം കാണുമെന്ന ഉറപ്പിൽ സമരം അവസാനിച്ചു. എന്നാൽ വീണ്ടും പ്രശ്‌നം രൂക്ഷമാകാൻ തുടങ്ങി. ഒടുവിൽ ടൗൺഹാളിൽ നടന്ന വികസന സെമിനാറിൽ കലക്ടറുടെ സാന്നിധ്യത്തിൽ ചേർന്ന ചർച്ചയിൽ പ്ലാൻറ്​ സ്ഥാപിക്കാമെന്ന് സഭ വീണ്ടും ഉറപ്പുനൽകി. അതും പാലിക്കപ്പെടാത്തതിനെ തുടർന്നാണ് സത്യാഗ്രഹവും ധർണയുമായി സമരസമിതി സജീവമായത്. എന്നാൽ പിന്നീട് സ്ഥാപിക്കപ്പെട്ട പ്ലാൻറ്​ പ്രവർത്തനം പൂട്ടി പഴയ അവസ്ഥയിലേക്ക് തന്നെ കൊണ്ടെത്തിച്ചു.

ഇതിനിടെ, കരിമ്പനത്തോടിനെ പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടുവരുന്നതിന് നഗരസഭയുടെ കൂടി സഹകരണത്തോടെ പ്രദേശത്തെ മുഴുവൻ ജനങ്ങളെയും അണിനിരത്തി ഘട്ടങ്ങളായി തോട് നവീകരിക്കുകയും മാലിന്യം ഒരു പരിധിവരെ നീക്കം ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ തുടർന്നും വടകരയിലെ കച്ചവട സ്ഥാപനങ്ങൾ കക്കൂസ് മാലിന്യമുൾപ്പെടെ തോട്ടിലേക്കൊഴുക്കുകയാണ്. അന്ന് ജനങ്ങൾ നേരിട്ട് നടത്തിയ പരിശോധനയിൽ അഞ്ച് സ്ഥാപനങ്ങൾ കക്കൂസ് മാലിന്യം ഉൾപ്പെടെ നേരിട്ട് തോട്ടിലേക്ക് ഒഴുക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ ശക്തമായ നടപടികളുണ്ടായില്ല.

പ്രക്ഷോഭത്തെ തുടർന്ന് ഓംബുഡ്‌സ്മാനിൽ നൽകിയ പെറ്റീഷന്റെ അടിസ്ഥാനത്തിൽ സ്ഥാപിതമായ ട്രീറ്റ്‌മെൻറ്​ പ്ലാൻറ്​ ഒട്ടും പര്യാപ്തമായിരുന്നില്ല. കൂടാതെ പെട്ടെന്ന് തന്നെ പ്ലാന്റിന്റെ പ്രവർത്തനം നിലയ്ക്കു​കയും ചെയ്തു. ഇതേതുടർന്ന്​ നഗരപരിധിയിലെ വാണിജ്യ സ്ഥാപനങ്ങളും കംഫർട്ട് സ്റ്റേഷനും ആശുപത്രികളുമെല്ലാം മാലിന്യം വീണ്ടും ഒഴുക്കിവിടാൻ തുടങ്ങി. ഇതേതുടർന്ന്​, ട്രീറ്റ്‌മെൻറ്​ പ്ലാൻറ്​ അടിയന്തരമായി പ്രവർത്തന സജ്ജമാക്കണമെന്നും മാലിന്യം ഒഴുക്കി വിടുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും തോടിനിരുവശവമുള്ള കരിങ്കൽ ഭിത്തി നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്നും കുട്ടിയാമിൽ ചീർപ്പിന്റെ അടക്കൽ തുറക്കൽ പ്രവർത്തനം നഗരസഭ ഏറ്റെടുക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.

പ്രദേശത്തെ റോഡിനോട് ചേർന്ന് നാല്​ മരമില്ലുകളും അനവധി സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. നൂറിലേറെ പേരുടെ ഉപജീവനമാർഗമാണിത്​. മനുഷ്യവിസർജ്യം നിരന്തരം ഒഴുകിയെത്തുന്ന തോട്ടിലിറങ്ങി ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. മരത്തിന്റെ സീസണിങ്ങിനും മറ്റും ഈ തോടാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ജോലി ചെയ്യേണ്ടിവരുന്ന തൊഴിലാളികൾക്ക് മാറാവ്യാധികളും ത്വക്ക് രോഗങ്ങളും പിടിപെടുന്നു. പരിസരത്തെ താമസക്കാർക്കും കച്ചവടക്കാരിലും ആസ്​ത്​മ, മഞ്ഞപ്പിത്ത രോഗങ്ങൾ വ്യാപകമാണ്​. സമീപ അംഗൻവാടിയിലെ കുട്ടികൾക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നതിനാൽ അംഗൻവാടിക്ക് പലപ്പോഴും അവധി നൽകേണ്ടിവരുന്നു.

കൈവഴിയിലൂടെ കൂടുതൽ പ്രദേശങ്ങളിലേക്ക് മാലിന്യം വ്യാപിക്കുന്നതിനാൽ മത്സ്യസമ്പത്ത് പൂർണമായും ഇല്ലാതായി. മുരാട് പുഴയിൽ ചെന്നുചേരുന്ന നിന്നുള്ള മാലിന്യം പുഴയേയും ബാധിച്ചുകഴിഞ്ഞു. തോട്ടിലെ വെള്ളം CWRDMൽ പരി​ശോധിച്ചപ്പോഴെല്ലാം വൻതോതിൽ ഈ കോളി കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

ഇതിനിടയിൽ 2018ൽ സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സൂചകമായി ബണ്ട് കെട്ടി മാലിന്യപ്രശ്‌നം തടയാൻ ശ്രമിച്ചിരുന്നു. ഇത് സമീപത്തെ കടകളിൽ വെള്ളം കയറുന്നതിന് കാരണമായെന്നല്ലാതെ ശാശ്വത പരിഹാരമുണ്ടായില്ല. സി.കെ നാണു എം.എൽ.എയായിരുന്നപ്പോൾ അനുവദിച്ച ഫണ്ട്​ വിനിയോഗിക്കപ്പെടാതിരിക്കൻ കാരണമെന്തെന്ന് ഇന്നും ആർക്കുമറിയില്ല.

മാലിന്യം ‘കണ്ടെത്താൻ' പതിവായി നഗരസഭാ അധികൃതരും ഉദ്യോഗസ്ഥരും പരിശോധന നടത്താറുണ്ടെങ്കിലും കാര്യമായി ഒന്നും കണ്ടെത്താറില്ല. ഈയിടെ, നാട്ടുകാർ തോട് വൃത്തിയാക്കി മാലിന്യമെല്ലാം എടുത്തുമാറ്റി. ദിവസങ്ങൾക്കകം തോട് വീണ്ടും മലിനമയമായി. ഇതേതുടർന്ന് പരിശോധന നടത്തിയപ്പോഴും ഒന്നും കണ്ടെത്താനായില്ല, അധികൃതർക്ക്. മാലിന്യത്തിന്റെ ഉറവിടം ഇങ്ങനെ അധികൃതർക്കുമുന്നിൽ സദാ ‘അപ്രത്യക്ഷമായി' കിടക്കുകയാണ്.

പ്രശ്‌നം പരിഹരിക്കപ്പെടേണ്ടതെങ്ങനെ?

പ്രശ്​നപരിഹാരത്തിന് രണ്ട് മാർഗങ്ങളാണ് സമിതി മുന്നോട്ടുവയ്ക്കുന്നത്.
ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, വ്യാപാരസ്ഥാപനങ്ങൾ ഇവയെ കോർത്തിണക്കി 6.5 കിലോമീറ്റർ പൈപ്പ് ലൈൻ സ്ഥാപിക്കണം. മലിനജലം പൈപ്പ് വഴി ശേഖരിച്ച് ശുദ്ധീകരണ പ്ലാന്റിലെത്തിക്കാം. തുടർന്നുവരുന്ന വെള്ളം കൃഷിക്കും മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കാം. നിലവിൽ പ്രവർത്തനരഹിതമായ പ്ലാൻറ്​ നിലനിൽക്കുന്ന നാരായണനഗറിൽ തന്നെ പുതിയ പ്ലാന്റിന് സ്ഥലം കണ്ടെത്താം. കരിമ്പന തോട്ടിലേക്ക് രണ്ടരലക്ഷം ലിറ്റർ മലിനജലം എത്തുന്നുണ്ടെന്നാണ് കണക്ക്. പ്ലാന്റിന് 5.2 ലക്ഷം ലിറ്റർ മലിനജലം ശുദ്ധീകരിക്കാൻ കഴിയും.

അരിയാക്കിതോടിലാണ് മറ്റൊരു പദ്ധതി. ഇവിടെ തോട്ടിലെത്തുന്ന വെള്ളം പ്ലാനിൽ നേരിട്ട് എത്തിച്ചു ശുദ്ധീകരിക്കാം. കൂടാതെ 20,000 ലിറ്റർ ശേഷിയുള്ള സെപ്‌റ്റേജ് പ്ലാന്റും സ്ഥാപിക്കാം.നിലവിൽ പ്രശ്‌നപരിഹാരത്തിന് ശാശ്വതമായ മാർഗ്ഗങ്ങൾ പലതവണ സമരസമിതി, നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്തുന്നുണ്ട്. വ്യക്തമായ നിർദ്ദേശങ്ങൾ അവർ നിരന്തരം മുന്നോട്ടുവയ്ക്കുന്നു. പലപ്പോഴും സാമ്പത്തികം ഇല്ലെന്ന പതിവുപല്ലവിയാണ് ഭരണതലത്തിൽ നിന്ന് ലഭിക്കുന്നത്. എന്നാൽ ഇതിന് ഫണ്ട് കണ്ടെത്താനും സമരസമിതി ചില നിർദ്ദേശങ്ങൾ അവതരിപ്പിക്കുന്നുണ്ട്. നഗരത്തിലെ പ്രധാന ഓവുചാലുകൾ ബന്ധിപ്പിച്ച് ഒരു ലൈൻ സ്ഥാപിക്കണമെന്നതു തന്നെയാണ് അതിൽ പ്രധാനം.

ജനകീയ സമരസമിതി കൺവീനർ പിപി വിജയൻ മലിനീകരിക്കപ്പെട്ട കരിമ്പന തോടിനരികെ

‘‘നഗരസഭയ്ക്ക് ഫണ്ടില്ലെങ്കിൽ ഒരു കൂട്ടായ്മ വിളിച്ച് ഫണ്ട് സ്വരൂപിക്കണം. സ്വന്തമായി പ്ലാന്റുള്ള വൻകിട സ്ഥാപനങ്ങൾക്ക് ശുദ്ധീകരിച്ച വെള്ളം തോട്ടിൽ ഒഴുകുന്നതിന് തടസ്സമില്ല. നഗരസഭ സ്ഥാപിക്കുന്ന പ്ലാന്റിലേക്ക് മറ്റുള്ള സ്ഥാപനങ്ങൾ പുറന്തള്ളുന്ന മലിനജലത്തിന്റെ തോതനുസരിച്ച് നിശ്ചിതതുക വാങ്ങിക്കാം. ഇത് പ്ലാന്റിന്റെ നിർമാണത്തിന് കണ്ടെത്തിയ തുകയിലേക്ക് വക മാറ്റാം. ചുരുങ്ങിയ കാലയളവുകൊണ്ടുതന്നെ പ്ലാന്റിനു ചെലവായ തുക നഗരസഭയ്ക്ക് തിരിച്ചുപിടിക്കാം. ഇതൊരു ‘മാൻഡേറ്ററി പ്രൊസീജറാ’യി പുതുതായി വരുന്ന സ്ഥാപനങ്ങൾക്കുമുൻപിൽ അവതരിപ്പിക്കണം. നിലവിലെ സ്ഥാപനങ്ങൾ വ്യവസ്ഥ ലംഘിക്കുകയാണെങ്കിൽ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കണം. എം എൽ എ- എം പി ഫണ്ടിൽ നിന്ന്​ ഒരു തുക ഇതിന്​ ഉപയോഗിക്കാൻ അപേക്ഷിക്കണം. കൂടാതെ, ഇത്തരത്തിലൊരു ഒരു ഏകോപനമുണ്ടാക്കി സ്ഥാപനങ്ങളിലെ മലിനജലം നഗരസഭ പ്ലാന്റിലൂടെ ശുദ്ധീകരിച്ച് കരിമ്പന തോടിലൊഴുക്കുന്നതിന് പ്രദേശവാസികൾക്ക് എതിർപ്പില്ല. ഇങ്ങനെ യുക്തിസഹജമായ ബദൽ മാർഗങ്ങളാണ് നഗരസഭയുടെ ഭാഗത്തുനിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത്’’- സമരസമിതി കൺവീനർ പി. പി. വിജയൻ പറയുന്നു.

പ്ലാന്റ് സ്ഥാപിക്കേണ്ടതിനൊടൊപ്പം, മുൻസിപ്പാലിറ്റി സ്വന്തമായൊരു ഡ്രെയ്‌നേജ് സംവിധാനം കൊണ്ടുവരാൻ അടിയന്തരമായി മുൻകൈയെടുക്കണം. ഇവ രണ്ടും ഫലപ്രദമായി നടപ്പിലാക്കിയാൽ വടകരയിലെ മാലിന്യപ്രശ്‌നങ്ങൾക്ക് ആശ്വാസം കൈവരും. പരിസരത്തെ വീടുകളിൽ ശാസ്ത്രീയമായ രീതിയിൽ തന്നെ സെപ്റ്റിക് ടാങ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ നഗരത്തിലെ കച്ചവട സ്ഥാപനങ്ങൾക്കും ഹോട്ടലുകൾക്കും ലോഡ്ജുകൾക്കുമൊക്കെയാണിവ ഇല്ലാത്തത്. നിലവിൽ കരിമ്പന തോടിന് ഇരുവശവും മുൻസിപ്പാലിറ്റി സംരക്ഷണ മതിൽ കെട്ടിയിട്ടുണ്ട്. കുട്ടിയാമിൽ ചീർപ്പ് വരെ ഇത് ദീർഘിപ്പിക്കണം. 1.25 കിലോമീറ്റർ ചുറ്റളവിലുള്ള വെള്ളമാണ് തോട് വഴി ഒഴുകുന്നത് ഇനിയും അശാസ്ത്രീയ രീതിയിൽ വിഷയം കൈകാര്യം ചെയ്താൽ ഇവിടുത്തെ പൗരസമൂഹത്തിന് അത് വരുത്തിവയ്ക്കുന്ന പ്രത്യാഘാതം ഗുരുതരമായിരിക്കും. കരിമ്പന തോടിന് സമാനമായ പ്രശ്‌നങ്ങൾ തളിപ്പറമ്പ് ടൗൺ മേഖലയിൽ മുമ്പുണ്ടായിരുന്നു. എന്നാൽ അവിടെ ശാസ്ത്രീയമായ രീതിയിൽ തന്നെ ട്രീറ്റ്‌മെൻറ്​ പ്ലാൻറ്​ സ്ഥാപിച്ച് പ്രശ്‌നം പരിഹരിച്ചു. ഇത് പഠിക്കാൻ നഗരസഭയിൽ നിന്ന് ഒരു സംഘം തളിപ്പറമ്പ് സന്ദർശിച്ചിരുന്നു. സമരസമിതി കൺവീനർ പി.പി. വിജയനും സംഘത്തിനൊപ്പമുണ്ടായിരുന്നു. അവിടെ 5000 ലിറ്റർ ആണ് ട്രീറ്റ്‌മെൻറ്​ പ്ലാന്റിന്റെ കപ്പാസിറ്റി. 10 സെൻറ്​ ഭൂമിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.

തളിപ്പറമ്പിലെ വിജയ മോഡൽ മാതൃകയായി എടുത്ത് വടകരയിൽ നാരായണനഗറിനോട് ചേർന്ന് ഭൂമി മുനിസിപ്പാലിറ്റി വാങ്ങുമെന്നറിയുന്നു. എ ന്നാൽ, ഇതിന്​ ഇതുവരെ സ്ഥിരീകരണമില്ല. സ്ഥലം ഉടനെ ഏറ്റെടുക്കും, ഹൗസിങ് കോളനിക്കാരുമായി ബന്ധപ്പെട്ട് സ്ഥലത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്, എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്- ഇത്തരത്തിലാണ് നഗരസഭയുടെ മറുപടി.
40,000 രൂപ മുതൽ ഒന്നര ലക്ഷം വരെയാണ് പ്ലാൻറ്​ സ്ഥാപിക്കാൻ ചെലവ്. വർഷത്തിൽ 7 മാസം പ്രവർത്തന കാലയളവ് മതിയാകും. തോടിനിരുവശവുമുള്ള സ്ഥലങ്ങൾ വ്യക്തികൾ വാങ്ങിക്കഴിഞ്ഞതിനാൽ വലിയ കെട്ടിടങ്ങളാണ് ഭാവിയിൽ വടകരയെ കാത്തിരിക്കുന്നത്. ഇനിയും നടപടികൾക്ക് വൈകിയാൽ മലിനീകരണ തോത് ഉയരുകയും ഒരു ജനവിഭാഗം അതിന്റെ പേരിൽ പൂർണ്ണമായും അരികുവൽക്കരിക്കപ്പെടുകയും ചെയ്യും.

കരിമ്പന തോട് നവീകരണം ലക്ഷ്യമിട്ട്​ രണ്ട് വർഷങ്ങൾക്ക് മുൻപ് നഗരസഭ ഒരു ഫൈബർ തോണി വാങ്ങിച്ചിരുന്നു. എന്നാൽ മഴയും വെയിലും കൊണ്ട് നശിക്കുകയല്ലാതെ മറ്റൊരു പ്രയോജനവുമില്ല. മുൻസിപ്പാലിറ്റിയുടെ തുഗ്ലക് പരിഷ്‌കരണങ്ങളിലൊന്നായ തോണി, ഇന്ന് ദ്രവിച്ചു തുടങ്ങിയിട്ടുണ്ട്.

പ്രദേശവാസികൾ പറയുന്നു, ‘നാട്​ ഉപേക്ഷിച്ച്​ പോകേണ്ട സ്​ഥിതി’

‘പണ്ട് എല്ലാ ആവശ്യങ്ങളും നിറവേറ്റിയിരുന്നത് ഈ തോട്ടിൽ നിന്നാണ്. ഇവിടുന്ന് നീന്താറുണ്ടായിരുന്നു. രാത്രി വൈകിയും മക്കളൊക്കെ മീൻ പിടിച്ചു കൊണ്ടുവരാറുണ്ട്. എന്നാൽ ഇപ്പോൾ മലിനവെള്ളമാണ് ഒഴുകിവരുന്നത്. എല്ലാവരും ഏറെ കഷ്ടപ്പെട്ട് വീട് മാറുകയാണ്. നല്ല വില കിട്ടുമെങ്കിൽ ഞങ്ങളും വിൽക്കാൻ തയ്യാറാണ്. ശ്വാസംമുട്ടലാണ്, മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. മൂന്ന് ഗുളികയാണ് ദിവസം കഴിക്കുന്നത്’- പ്രദേശവാസിയായ പടന്നയിൽ കൗസു പറയുന്നു. ‘അന്ന് എല്ലാത്തിനും വെള്ളമെടുക്കാറ് തോട്ടിൽ നിന്നാണ്. ഇപ്പോൾ അതിന് കഴിയുന്നില്ല. കുഞ്ഞുമക്കൾക്കും ചുമയും ശ്വാസംമുട്ടലുമുണ്ട്​. വീട്ടിൽ വരുന്നവർ മൂക്കുപൊത്തുകയാണ്. ഞങ്ങൾക്കിത് ശീലമായതുകൊണ്ട് ഇപ്പൊ മണക്കാറില്ല. ആകെയുള്ള വീടുപോലും​ ഉപേക്ഷിച്ചു പോകേണ്ട അവസ്​ഥയിലാണ്​ ഞങ്ങൾ’- കൗസു പറയുന്നു.

മറ്റൊരു പ്രദേശവാസിയായ കടവത്തുകണ്ടി ശേഖരൻ പറയുന്നു: ‘ചെറുപ്പകാലത്ത് തോട്ടിൽ നീന്തി കളിച്ചതൊക്കെ ഓർമ്മയുണ്ട്. ഇപ്പോൾ വർഷങ്ങളായി തോട് മലിനമായിട്ട്. എന്റെ വീട് എടുത്തിട്ട് 25 വർഷമായി. അന്ന് വീട്ടിലേക്ക് തോണിയിലാണ് പൂഴിയും മറ്റെല്ലാ സാമഗ്രികളും ഇറക്കിയിരുന്നത്. ഇന്ന് തോണി പോലും വരാതായിട്ട് കുറേയായി. വടകര ടൗണിലെ എല്ലാ വെള്ളവും ഒഴുകി തോട് മഷിപോലെ ആയിട്ടുണ്ട്. ഈ രീതിയിൽ മുന്നോട്ടു പോകാൻ കഴിയാത്തതിനാൽ വീട് വിൽക്കേണ്ടിവരും. '

കടവത്തുകണ്ടി ലിനീഷ്​: ‘പത്ത് പതിനഞ്ച് വർഷമായി തോട് ആകെ മലിനമായിട്ട്. ഒരാൾക്ക് ഇതുവഴി നടന്നുപോകണമെങ്കിൽ മൂക്കുപൊത്തേണ്ട അവസ്ഥയാണ്. ഞങ്ങൾ, ഈ നാട്ടിലെ ചെറുപ്പക്കാരൊക്കെ കൂടി പലതവണ തോട്ടിലേക്ക് മാലിന്യം തള്ളുന്ന സ്ഥലത്ത് മണ്ണിറക്കി തടസ്സമുണ്ടാക്കിയിരുന്നു. ഇപ്പോൾ വീണ്ടും തോട് മലിനമാകാൻ തുടങ്ങിയിട്ടുണ്ട്. എന്തുതന്നെയായാലും തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളാൻ ഞങ്ങൾ അനുവദിക്കില്ല. അടുത്ത് അംഗനവാടി ഉണ്ട്. ഒരാഴ്ച അംഗനവാടിയിൽ പോയാൽ പിന്നീട് മൂന്നുനാലു ദിവസം അസുഖമായി കുഞ്ഞുങ്ങൾ വീട്ടിലിരിക്കും. ചെറിയ കുട്ടികൾക്കടക്കം മാരകരോഗങ്ങൾ വരുമെന്നാണ് അറിയുന്നത്. കക്കൂസ് മാലിന്യമാണ് തോട്ടിലെ വെള്ളത്തിലുള്ളതെന്ന് ലാബിൽ നിന്ന് റിപ്പോർട്ട് വന്നിട്ടുണ്ട്. ഇത് തുടരാനാണ്​ ഭാവമെങ്കിൽ ജീവൻ കൊടുത്തും എതിർക്കും. ഒരിക്കലും ഇതിന് അനുവദിക്കില്ല.’

ശ്വസിക്കുന്ന വായുവിൽ നിരന്തരം മനുഷ്യമലത്തിന്റെ ഗന്ധം പേറുന്ന ഒരു ജനതയാണ് കരിമ്പന തോടിനടുത്ത് ഇന്നുള്ളത്. നഗരത്തിന്റെ ഉച്ചിഷ്ടങ്ങൾ ഒഴുകിയെത്തുന്നത് ഒരായുസ്സ് നീളെ വിയർപ്പൊഴുക്കി അവർ സ്വരുക്കൂട്ടി ചേർത്തുവച്ച പുരയിടങ്ങളിലേക്കാണ്. സാധാരണക്കാരിൽ സാധാരണക്കാരാണ് കരിമ്പനതോടിലെ ജനത. അതുകൊണ്ടുതന്നെയവണം അവരുടെ പ്രശ്‌നം ഒരു പതിറ്റാണ്ടിലേറെ പിന്നിട്ടിട്ടും യാതൊരു പരിഹാരവും കാണാതെ നീണ്ടുപോകുന്നത്. ഈ ജനങ്ങളെ തദ്ദേശീയ ഭരണകൂടം അവഗണിക്കുകയാണ്. മാലിന്യപ്രശ്‌നം രാഷ്ട്രീയമായി ഉപയോഗിക്കാൻ പല മാധ്യമങ്ങളും ശ്രമിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അത് ഇവർ തിരിച്ചറിഞ്ഞിട്ടുമുണ്ട്. മാലിന്യ മുക്തമായ ചുറ്റുപാടിൽ ജീവിക്കാനുള്ള അവകാശത്തിനായാണ്​ ഇവരുടെ സമരം. ആരോഗ്യമുള്ള തലമുറയെയാണ് ഇവരും ആഗ്രഹിക്കുന്നത്. മാലിന്യത്തിന്റെ പേരിൽ പൊതുസമൂഹത്തിൽ ഒറ്റപ്പെട്ടുകഴിയേണ്ടി വരുന്ന ഒരു ജനതയുടെ പ്രതിരോധമാണിത്.

Comments