21 Mar 2022, 06:49 PM
ഈ വരുന്ന അധ്യയന വര്‍ഷത്തോടെ ആറ് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ അവരുടെ സ്‌കൂള്‍ സിലബസിന്റെ ഭാഗമായി ഭഗവത് ഗീത പഠിക്കണമെന്ന തീരുമാനവുമായി ഗുജറാത്ത് സര്‍ക്കാര്‍ രംഗത്തുവന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്.
ഗുജറാത്തിന് തൊട്ടുപിന്നാലെ, ഭഗവത്ഗീതയെ സിലബസില്‍ നിര്‍ബന്ധമാക്കാന്‍ ഞങ്ങളുമുണ്ട് എന്നറിയിച്ചുകൊണ്ട് കര്‍ണാടകയും രംഗത്ത് വന്നു. ഏത് കര്‍ണാടക, ഇന്ത്യയിലെ മറ്റെല്ലായിടങ്ങളിലുമുള്ള പോലെ, കാലങ്ങളായി, തങ്ങളുടെ വിശ്വാസ പ്രകാരം തല മറച്ചുകൊണ്ട് പഠിക്കാന്‍ വന്നിരുന്ന മുസ്‌ലിം പെണ്‍കുട്ടികളെ അയിത്തം കല്‍പിച്ച് സ്‌കൂള്‍ മതിലുകള്‍ക്ക് പുറത്തുനിര്‍ത്തിയ അതേ കര്‍ണാടക.
തീരുമാനമറിയിച്ച കര്‍ണാടകയിലെ വിദ്യാഭാസ വകുപ്പ് മന്ത്രി ബി.സി. നാഗേഷിനെ നമുക്കറിയാം. ഇന്ത്യന്‍ ഭരണഘടനയുടെ അനുഛേദം 21 എ പ്രകാരം ആറ് മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നത് ഭരണകൂടത്തിന്റെ മൗലിക ചുമതലയായിരിക്കെ, തലയില്‍ തട്ടമിട്ടതിന്റെ പേരില്‍ മുസ്‌ലിം പെണ്‍കുട്ടികളെ സ്‌കൂള്‍ വരാന്തകളില്‍ നിന്ന് ആട്ടിയോടിക്കുന്നതിന് കൂട്ടുനിന്ന അതേ വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്. സമീപകാലത്ത് അദ്ദേഹം ദേശീയ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു.
മതപരമായ ചിഹ്നങ്ങള്‍ സ്‌കൂളുകളില്‍ അനുവദിക്കില്ല എന്ന് നിലപാടെടുത്ത കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷിനും മുഖ്യമന്ത്രി ബസവരാജ ബൊമ്മയ്ക്കും യാതൊരു പ്രയാസവുമില്ലാതെ അവരുടെ കയ്യിലുള്ള അധികാരത്തിന്റെ ബലത്തില്‍ ഭഗവത് ഗീതയെ എല്ലാവരും പഠിക്കേണ്ട ഗ്രന്ഥമാക്കി മാറ്റാന്‍ സാധിക്കുന്നു. ഭഗവത് ഗീതക്കല്ലാതെ മറ്റെന്തിനാണ് കുട്ടികള്‍ക്ക് സാന്മാര്‍ഗിക മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കാന്‍ കഴിയുക എന്നാണ് ബസവരാജ് ബൊമ്മെ ചോദിച്ചത്.
ഹിന്ദുത്വ ഭരണകൂടങ്ങള്‍ക്ക് യാതൊരു ലജ്ജയുമില്ലാതെ ഈ ഇരട്ടനീതി നടപ്പാക്കാന്‍ കഴിയുന്ന തരത്തിലേക്ക് ഈ രാജ്യത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. വിശ്വാസപരമായി തങ്ങളുടെ സമുദായം കാലങ്ങളായി തുടര്‍ന്നുവരുന്ന, മറ്റാര്‍ക്കും ഒരു ഉപദ്രവവും ഉണ്ടാക്കാത്ത, തലയിലെ ഒരു കഷ്ണം തുണി, മാറ്റിവെച്ച് മാത്രം, ക്ലാസ്മുറിയിലേക്ക് കടന്നുവരേണ്ടി വരുന്ന ഒരു മുസ്‌ലിം പെണ്‍കുട്ടി, ക്ലാസിലിരുന്ന് ഭഗവത് ഗീത പഠിക്കേണ്ടി വരുമ്പോള്‍ അവളുടെ ഉള്ളില്‍ ഉയര്‍ന്നേക്കാവുന്ന അപരവത്കരണത്തിന്റെ രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് ഇന്ത്യന്‍ ജനാധിപത്യം എന്ത് മറുപടി പറയും.
ശിരോവസ്ത്രം ധരിച്ചുകൊണ്ട് ലോകത്തിന്റെ വിവിധയിടങ്ങളിലെ മുസ്‌ലിം സ്ത്രീകള്‍ വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും രാഷ്ട്രീയ രംഗത്തുമെല്ലാം സജീവമാണ് എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെയാണ് ഒരു കഷ്ണം തുണിയുടെ പേരില്‍, മതേരതര ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ മുസ്‌ലിം പെണ്‍കുട്ടികളെ ക്ലാസ്മുറികള്‍ക്ക് പുറത്തുനിര്‍ത്തിയത്. അതേ ക്ലാസ്മുറികള്‍ക്കകത്തേക്ക് തന്നെയാണ് സാധാരണയെന്ന പോലെ ഭൂരിപക്ഷത്തിന്റെ വിശ്വാസ പ്രമാണങ്ങളും ചിന്താധാരകളും ഇതിഹാസ കഥകളും കടന്നുവരുന്നത്.
ഗുജറാത്തിലെയും കര്‍ണാടകയിലെയും പ്രതിപക്ഷമായ കോണ്‍ഗ്രസും, ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയുടെ ഈ തീരുമാനത്തിന് സര്‍വ പിന്തുണയുമായി രംഗത്തുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ഭഗവത് ഗീത കുട്ടികള്‍ പഠിക്കുന്നത് നല്ലതാണെന്നായിരുന്നു ഇരു പാര്‍ട്ടികളുടെയും നിലപാട്. ഇവിടെ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തിരിച്ചറിയേണ്ട ഒരു കാര്യം ഭഗവത് ഗീത സിലബസിന്റെ ഭാഗമാക്കുന്നത് എതിര്‍ക്കപ്പെടുന്നതിന്റെ കാരണം ഭഗവത് ഗീത മോശമായതുകൊണ്ടല്ല, മറിച്ച് ആ തീരുമാനത്തിന്റെ രാഷ്ട്രീയ മാനങ്ങള്‍ കൊണ്ടാണ് എന്നതാണ്.
തീര്‍ച്ചയായും മതഗ്രന്ഥങ്ങളില്‍ വിവിധങ്ങളായ മൂല്യങ്ങളുണ്ടാകാം, അവ വിവിധ സംസ്‌കാരങ്ങളുമായും വിവിധ ചരിത്രങ്ങളുമായുമൊക്കെ ബന്ധപ്പെട്ട് കിടക്കുന്നുണ്ടുമുണ്ടാകാം. ഇവിടുത്തെ പ്രശ്‌നം അതല്ല, ഭൂരിപക്ഷത്തിന്റെ വിശ്വാസ താത്പര്യങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയും ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങള്‍ ചവിട്ടിമെതിക്കപ്പെടുകയുമാണ് എന്നതാണ്. അതിന്റെ തീവ്രത മനസ്സിലാകണമെങ്കില്‍, കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മധ്യപ്രദേശില്‍ നടന്ന ഒരു സംഭവം ഓര്‍ക്കുന്നത് നല്ലതാണ്.
2021 ഡിസംബര്‍ 7ന് മധ്യപ്രദേശിലെ വിദിഷയിലുള്ള സെന്റ് ജോസഫ് സ്‌കൂളില്‍ പ്ലസ് ടു പരീക്ഷ നടക്കുന്നതിനിടെ ഒരു കൂട്ടം ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആയുധങ്ങളും കല്ലുകളുമായി വന്ന് കൂട്ടമായ ആക്രമണം നടത്തിയിരുന്നു. സ്‌കൂള്‍ കെട്ടിടത്തിന്റെ ചില്ലുഭാഗങ്ങള്‍ മുഴുവന്‍ അവര്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയും ചെയ്തിരുന്നു. സ്‌കൂളില്‍ കുട്ടികളെ ബൈബിള്‍ പഠിപ്പിക്കുന്നുവെന്നതായിരുന്നു അക്രമകാരികളായ ഹിന്ദുത്വ പ്രവര്‍ത്തകരുടെ മുഖ്യ ആരോപണം. ഇതൊരു ഒറ്റപ്പെട്ട സംഭവമേയല്ല. ബൈബിള്‍ പ്രചരിപ്പിക്കുന്നു, ക്രിസ്തുമതത്തിലേക്ക് മറ്റുള്ളവരെ ആകര്‍ഷിക്കുന്നു എന്നെല്ലാം ആരോപിച്ച് സ്വതന്ത്ര ഇന്ത്യയില്‍ സംഘരിവാര്‍ ക്രൈസ്തവ വിശ്വാസികള്‍ക്കും മിഷണറി പ്രവര്‍ത്തകര്‍ക്കുമെല്ലാം നേരെ നടത്തിയ കലാപങ്ങളും അക്രമങ്ങളും എണ്ണമറ്റതാണ്.
ഇന്ത്യാസ് അലയന്‍സ് ഡിഫന്റിംഗ് ഫ്രീഡം എന്ന സംഘടനയുടെ കണക്കനുസരിച്ച് 2020ല്‍ മാത്രം രാജ്യവ്യാപകമായി 225 ക്രിസ്ത്യന്‍ പള്ളികളാണ് തകര്‍ക്കപ്പെട്ടത്. 2020 സെപ്തംബറില്‍ ചത്തീസ്ഗഡിലെ മൂന്ന് ഗ്രാമങ്ങളില്‍ ക്രിസ്ത്യാനികളെ ആക്രമിച്ചത് നാലായിരത്തോളം വരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരാണ്. 2014 ല്‍ ബി.ജെ.പി അധികാരത്തിലെത്തിയതോടെ രാജ്യത്ത് ക്രിസ്ത്യാനികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചതായാണ് കണക്കുകള്‍ പറയുന്നത്. ഇത്തരം ആക്രമണങ്ങള്‍ക്കെല്ലാം കാരണമായി സംഘപരിവാര്‍ പ്രധാനമായും പ്രചരിപ്പിച്ചത് രാജ്യത്തെ പിന്നോക്ക മേഖലകളില്‍ ക്രിസ്ത്യാനികള്‍ ബൈബിള്‍ പ്രചരിപ്പിക്കുന്നു, മതപരിവര്‍ത്തനം നടത്തുന്നു എന്നെല്ലാമായിരുന്നു.
ഇത്തരം സാഹചര്യങ്ങളെല്ലാം നിലനില്‍ക്കവെ, ഹിന്ദുത്വ ഭരണകൂടം അവരുടെ വിശ്വാസ താത്പര്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഗ്രന്ഥങ്ങളെ മറ്റുള്ളവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ അതിനെ നിഷ്‌കളങ്കമായി സ്വീകരിക്കാതിരിക്കുക എന്നത് രാഷ്ട്രീയ വിവേകത്തിന്റെ ഭാഗമാണ്. ബൈബിള്‍ പഠിപ്പിക്കുന്നുവെന്നാരോപിച്ച് സ്‌കൂള്‍ തകര്‍ക്കുന്നവര്‍ തന്നെ, അധികാരമുപയോഗിച്ച് ഭഗവത് ഗീത സ്‌കൂളിലേക്ക് കൊണ്ടുവരുന്നു എന്നതിന്റെ രാഷ്ട്രീയത്തെ ചോദ്യം ചെയ്യാന്‍ സാധിക്കാത്തവര്‍ എങ്ങിനെയാണ് പ്രതിപക്ഷമാകുന്നത്.
ബി.ജെ.പി വിദ്യാഭ്യാസത്തെ കാവിവത്കരിക്കുന്നു എന്ന ആരോപണത്തിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മറുപടിയായി ചോദിച്ചത് വിദ്യാഭ്യാസം കാവിവത്കരിച്ചാല്‍ എന്താണ് കുഴപ്പമെന്നായിരുന്നു. രാജ്യത്തെ ഉന്നതമായ ഒരു ഭരണഘടനാ പദവിയില്‍ ഇരിക്കുന്നയാളില്‍ നിന്നുള്ള മറുപടിയുടെ ധ്വനി അക്രമോത്സുക ഹിന്ദുത്വത്തിന്റെ തീട്ടൂരമാണ്. ഇത്തരം അനീതികള്‍ക്കെതിരെ നീതിന്യായ വ്യവസ്ഥയെ സമീപിക്കുകയെന്ന ആശ്രയപോംവഴിയും ഇന്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്നില്ല എന്നാണ് ഹിജാബ് വിഷയത്തിലെ കര്‍ണാടക ഹൈക്കോടതി വിധി വ്യക്തമാക്കുന്നത്.
ഭരണഘടനയോടോ നിയമഗ്രന്ഥങ്ങളോടോ നീതി പുലര്‍ത്താത്ത, ഭൂരിപക്ഷ താത്പര്യങ്ങളെ മാത്രം ഉള്‍ചേര്‍ത്തുപിടിച്ച എത്രയെത്ര കോടതിവിധികള്‍ക്കാണ് സമീപകാലത്ത് രാജ്യം സാക്ഷിയായത്.
വൈവിധ്യമാര്‍ന്ന വിശ്വാസങ്ങളും ഐതിഹ്യങ്ങളും ഭാഷകളും സംസ്‌കാര ധാരകളുമൊക്കെ നിലനില്‍ക്കുന്ന ഈ രാജ്യത്തെ തങ്ങളുടെ വിഭാവനകള്‍ക്കനുസരിച്ചുള്ള, ഒരൊറ്റയിന്ത്യയാക്കി മാറ്റാനുള്ള രാഷ്ട്രീയ പദ്ധതികളുടെ വിവിധ ഘട്ടങ്ങളാണിത്. ബഹുസ്വര ജനാധിപത്യ ഇന്ത്യക്കായുള്ള ചെറുത്തുനില്‍പുകള്‍ ഇപ്പോള്‍ ഉയര്‍ന്നില്ലെങ്കില്‍ പിന്നീടൊരിക്കലും തിരിച്ചുപിടിക്കാനാവാത്ത വിധത്തില്‍ ഇന്ത്യന്‍ സാമൂഹികത മാറിമറിഞ്ഞേക്കാം. തട്ടമിട്ട മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് പ്രവേശനമില്ലാത്തതും, ഭഗവത് ഗീത പാഠപുസ്തകവുമായ ക്ലാസ്മുറികള്‍ ഹിന്ദുരാജ്യനിര്‍മിതിയുടെ പടവുകളാണെന്ന തിരിച്ചറിവ് തന്നെയാണ് ഇവിടെ പ്രധാനം.
പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, ട്രൂകോപ്പി തിങ്ക്
ഷഫീഖ് താമരശ്ശേരി
Jun 29, 2022
60 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 26, 2022
52 Minutes Watch
ദില്‍ഷ ഡി.
Jun 21, 2022
5 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 19, 2022
10 Minutes Watch
അലി ഹൈദര്‍
Jun 17, 2022
9 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 16, 2022
15 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 15, 2022
37 Minutes Watch
മനില സി.മോഹൻ
Jun 13, 2022
60 Minutes Watch