‘വാക്സിൻ പാസ്‌പോർട്ടിംഗ്' : ഇതല്ല ഇടതുസർക്കാർ ചെയ്യേണ്ടത്​

3 ദിവസം കൂടുമ്പോൾ 500 രൂപ കൊടുത്ത് ആർ.ടി.പി.സി.ആർ. എടുക്കണോ അല്ലെങ്കിൽ 1000 രൂപ കൊടുത്ത് പ്രൈവറ്റ് സെക്ടറിൽ നിന്ന് വാക്സീൻ എടുക്കണോ എന്ന ചോദ്യത്തിലേക്ക് നിങ്ങളെ എത്തിക്കുകയാണ് കേരളത്തിലെ പുതിയ പോളിസി. പിന്നീട് ആർ.ടി.പി.സി.യാറിനെ മാറ്റി പുഷ് മുഴുവൻ വാക്സീനിലേക്ക് മാറ്റും. അതിന് ശേഷം വാക്സീൻ സർട്ടിഫിക്കറ്റിന് വേണ്ടിയുള്ള പുഷ് വരും. ഇതാണ് സംഭവിക്കാൻ പോവുന്നത്. ഇതല്ല ഇടതുപക്ഷ സർക്കാർ ചെയ്യേണ്ടത്.

മുഹമ്മദ്​ ജദീർ: പൊതുസ്ഥലങ്ങളും സംവിധാനങ്ങളും ഉപയോഗിക്കാൻ കോവിഡ് വാക്‌സീൻ സർട്ടിഫിക്കറ്റോ നെഗറ്റീവ് സർട്ടിഫിക്കറ്റോ വേണം എന്നാണ് സർക്കാരിന്റെ പുതിയ കോവിഡ് മാർഗരേഖ. ഇത് ‘വാക്സിൻ പാസ്‌പോർട്ടിംഗ്' ആണെന്നാണ് ആരോപണം വരുന്നത്. എന്താണ് വാക്‌സീൻ പാസ്‌പോർട്ട്, അത് പൊതുജനങ്ങളെ എങ്ങനെ ബാധിക്കും.

അനിവർ അരവിന്ദ്​: ഇമ്യൂണിറ്റി പാസ്‌പോർട്ടിംഗ് ശ്രമം ‘ആരോഗ്യ സേതു’ മുതലേ കാണുന്നുണ്ട്. ഇമ്യൂണൈസേഷൻ റെക്കോഡ് സൂക്ഷിക്കണമെന്ന് നമ്മൾ പണ്ട് പറയാറുണ്ട്. പക്ഷേ അത് എല്ലാ സമയത്തും എല്ലാ സ്ഥലത്തും പോകാൻ ആവശ്യമുണ്ടായിരുന്നില്ല. ആഫ്രിക്കയിൽ പോകണമെങ്കിൽ യെലോ ഫീവറിന്റെ ഇഞ്ചക്ഷൻ വേണമെന്ന് പറയുന്ന അത്രയേ ഉള്ളൂ അത്. അത്തരത്തിൽ, ഇമ്യൂണൈസേഷൻ റെക്കോഡുകൾക്ക് പ്രാധാന്യമുണ്ട്. പക്ഷേ അത് നിങ്ങളുടെ അടിസ്ഥാന അവകാശങ്ങളുടെ മുന്നുപാധിയാക്കുക എന്നതാണ് പ്രശ്‌നം. രാജ്യങ്ങളുടെ അതിർത്തിയിൽ വാക്‌സിൻ സർട്ടിഫിക്കറ്റ് ഉണ്ടോ എന്ന് പരിശോധിക്കുന്നത് അവിടുത്തെ പൗരന്മാർക്ക് പുറമെ നിന്ന് ഒരു ഭീഷണി ഉണ്ടാവാതിരിക്കാനാണ്. ഇവിടുത്തെ പ്രശ്‌നം എന്നു പറയുന്നത് വീടിനകത്തു നിന്ന് നിങ്ങൾക്ക് പുറത്തിറങ്ങാൻ വാക്‌സിൻ എടുത്ത തെളിവ്, ആർ.ടി.പി.സി.ആർ. ചെയ്ത സർട്ടിഫിക്കറ്റ് തുടങ്ങിയവ വേണം എന്ന് പറയുന്നതാണ്.

ഇത് കുറച്ച് കാലമായി നടക്കുന്ന വിഷയമാണ്. അന്താരാഷ്ട്ര തലത്തിൽ തന്നെ ബയോമെട്രിക് ഐ.ഡി. കമ്പനികൾ വലിയ ലോബിയിംഗ് നടത്തുന്നുണ്ട്. പ്രത്യേകിച്ച് കോവിഡ് വന്നപ്പോൾ ആദ്യം ഇവർ നോക്കിയത് ഈ കോൺടാക്ട് ട്രേസിംഗ് ടെക്‌നോളജിയെ ഇമ്മ്യൂണിറ്റി പാസ്‌പോർട്ട് ആക്കി മാറ്റാൻ പറ്റുമോ എന്നാണ്. അതായത്, നിങ്ങൾക്ക് ഫ്‌ളൈറ്റിൽ കയറണമെങ്കിൽ ‘ആരോഗ്യ സേതു’ വേണം, നിങ്ങൾക്ക് പാസ്‌പോർട്ട് ഓഫിസിൽ പോകണമെങ്കിൽ ‘ആരോഗ്യസേതു’ വേണം, എന്നിങ്ങനെ ഒരുപാട് സ്ഥലങ്ങളിൽ കയറാൻ ‘ആരോഗ്യസേതു’ വേണമെന്ന്. ഇത് മനുഷ്യാവകാശ ലംഘനമായതുകൊണ്ടാണ് ഞാൻ ഹൈക്കോടതിയിൽ പോയത്. ഇത് ഒരേ സമയം നിങ്ങളുടെ മൊബൈൽഫോണിലേക്കുള്ള കടന്നുകയറ്റവും നിങ്ങളുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റവുമാണ്. അടിസ്ഥാനപരമായി നിങ്ങൾ കൊണ്ടുനടക്കേണ്ട ഒരു തെളിവായി ഇത് മാറുമെന്ന് മാത്രമല്ല, ഇത് ഒരു അക്കൗണ്ടബിലിറ്റിയുമില്ലാത്ത മെക്കാനിസമായിരുന്നു എന്നതുകൂടിയായിരുന്നു പ്രശ്‌നം.

അത്തരത്തിൽ സാങ്കേതികമായി ആളുകളെ എങ്ങനെ പരിമിതപ്പെടുത്താം എന്ന ടെക്‌നോ സൊലൂഷനിസത്തിന് വേണ്ടിയാണ് സർക്കാർ ശ്രമിച്ചത്. ടെക്‌നോ സൊലൂഷൻസ് കാര്യക്ഷമമായി നടന്ന ചരിത്രവുമില്ല. ‘ആരോഗ്യസേതു’ തന്നെ അതിന് ഉദാഹരണമാണ്. അതിപ്പോൾ കോ- വിൻബുക്കിംഗിന്റെ ആപ്പ് ആയി ട്രാൻസ്‌ഫോം ചെയ്തിരിക്കുകയാണ്.

അടുത്ത അവതാരമാണ് കോവിഡ് സർട്ടിഫിക്കറ്റിന്റെ രൂപത്തിൽ അവതരിച്ചിരിക്കുന്നത്. ആഗോളതലത്തിൽ പല രാജ്യങ്ങളും ഈ വാക്സിൻ പാസ്പോർട്ട് എന്ന ഐഡിയയുടെ മുകളിൽ കളിക്കുന്നുണ്ട്. ഇത് ജനങ്ങൾക്കിടയിൽ വിവേചനവും വിഭജനവുമുണ്ടാക്കും എന്ന് ലോകാരോഗ്യ സംഘടന അടക്കം മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നിട്ട് പോലും ഐഡൻറിറ്റിയുമായി ചേർന്ന ഇമ്മ്യൂണിറ്റി പാസ്പോർട്ട് ആണ് ഭാവി എന്ന തരത്തിൽ വലിയൊരു തോട്ട് പ്രോസസ് ഐ.ഡി. ഫോർ ഡവലപ്മെൻറ് പോലുള്ള ഗ്യാംഗ് മുന്നോട്ട് വെക്കുന്നുണ്ട്.

ഇന്ത്യയിൽ ഇത് ഹെൽത്ത് ഐ.ഡിയിലൂടെയാണ് മുന്നോട്ട് കൊണ്ടുപോവുന്നത്. നിങ്ങൾ വാക്സിന് രജിസ്റ്റർ ചെയ്യുമ്പോൾ ഒരു ഹെൽത്ത് ഐ.ഡി. കൂടെ വരുന്നുണ്ടല്ലോ. ഇന്ത്യയിൽ കഴിഞ്ഞ ജൂലൈ- ആഗസ്റ്റ് മുതൽ ഇത് പുഷ് ചെയ്യുന്നുണ്ട്. വാക്സിൻ എക്സ്പേർട്ട് കമ്മിറ്റിയും നന്ദൻ നിലേഖിനിയും ഉൾപ്പടെയുള്ളയുള്ളവരും മുന്നോട്ട് വെക്കുന്ന ഐഡിയ ആണിത്. പ്രത്യേകിച്ച് ഇന്ത്യയിൽ സി.ഐ.എ. പ്രതിഷേധങ്ങൾക്ക് ശേഷം ജനങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനുള്ള വിശ്വാസ്യത കേന്ദ്ര സർക്കാറിന്​ നഷ്​ടമായ സാഹചര്യത്തിൽ അടുത്തതായി വരുന്ന പോപ്പുലേഷൻ സ്കെയിൽ എക്സൈസ് ആണ് വാക്സിനേഷൻ. ഈ അവസരത്തെ ഒരു വിവര ശേഖരണ പരിപാടിയായി ആസൂത്രണം ചെയ്യുക എന്ന രീതി കൂടെയാണ് ഇപ്പോൾ നടക്കുന്നത്.

വാക്സിൻ നൽകുന്നതിനേക്കാൾ പ്രാധാന്യം വാക്സിൻ രജിസ്ട്രേഷന് നൽകുന്നത് അതുകൊണ്ടാണ്. ആ രീതിയിലാണ് ആ സിസ്റ്റം രൂപകൽപ്പന ചെയ്തിട്ടുള്ളത്. അതുകൊണ്ടാണ് ചിലർക്ക് വേറെ ആളുകളുടെ പേരിലുള്ള വാക്സിൻ സർട്ടിഫിക്കറ്റുകൾ കിട്ടുന്നത്. കാരണം വെരിഫിക്കേഷൻ എന്നത് ഡെലിവറി ലെവലിലല്ല, ഐ.ഡി. ലെവലിലാണ്.

നന്ദൻ നിലേഖിനി

മറ്റൊരു ഉദാഹരണം നോക്കുകയാണെങ്കിൽ, നന്ദൻ നിലേഖിനി ഈ പദ്ധതി പ്രപ്പോസ് ചെയ്ത ശേഷം ആഗസ്റ്റ് 15ന് നരേന്ദ്രമോദി നാഷനൽ ഹെൽത്ത് ഐഡി പ്രഖ്യാപിക്കുന്നു. അതിനുശേഷം യു.ഐ.ഡി.ഐയുടെ മുൻ ഡി.ജി. ആയിരുന്ന ആർ.എസ്. ശർമയെ നാഷനൽ ഹെൽത്ത് ഐ.ഡി അതോരിറ്റിയുടെയും കോവിന്റെയും വിദഗ്​ധ കമ്മിറ്റിയുടേയും തലവനായി നിയോഗിക്കുന്നു. ഈ മൂന്ന് സ്ഥാനങ്ങളുടെയും തലപ്പത്തിരുന്ന് അദ്ദേഹം പറയുന്നു, വാക്സിൻ ഡെലിവറി അല്ല എന്റെ ചുമതല, ഈ ഓൺലൈൻ സംവിധാനം ഉണ്ടാക്കുന്നതാണ് എന്റെ ജോലി, വാക്സിൻ ലഭ്യതയെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല എന്ന്.

ഇവർ എന്താണ് യഥാർഥത്തിൽ ചെയ്യുന്നത്? നന്ദൻ നിലേഖനിയുടെ ബാംഗ്ലൂരിലെ ഒരു എൻ.ജി.ഒ. ഡിവോക്ക് എന്ന വാക്സിൻ സർട്ടിഫിക്കേഷൻ സിസ്റ്റം ഉണ്ടാക്കുന്നു. ഈ സിസ്റ്റത്തെ കോവിൻ പോർട്ടലുമായി ലിങ്ക് ചെയ്യുന്നു. ഇത് ആധാറിന്റെയും ഡിജിലോക്കറിന്റെയും മേൽ പുതിയ ഹെൽത്ത് ഐ.ഡി. ക്രിയേറ്റ് ചെയ്യുകയാണ് ചെയ്യുന്നത്.

അതായത്, പൊതുസ്ഥലങ്ങളിലേക്കുള്ള ആക്സസ് ആധാർ ഉപയോഗിച്ചുള്ള ഐ.ഡി. വെരിഫിക്കേഷൻറെ പുറത്താവുക എന്നത് ഒരു വലിയ പദ്ധതിയാണ്. ഇപ്പോൾ അത് പേപ്പറായിരിക്കാം, നാളെ ക്യു.ആർ കോഡ് ആയിരിക്കാം. പിന്നെ ആധാറുമായി ലിങ്ക് ചെയ്ത് നിങ്ങളുടെ ആധാർ സ്റ്റാറ്റസിന്റെ പുറത്തായിരിക്കും ആക്സസ്. ഈ രീതിയിലാണ് അത് പതുക്കെ പതുക്കെ മുന്നോട്ട് കൊണ്ട് പോവുന്നത്. ഇത് ഒരു മനുഷ്യാവകാശ ലംഘനം കൂടിയാണ്.

ഇതിനുള്ള സൂചനകൾ ഇപ്പോഴേ കാണാം. verify.cowin.gov.in എന്ന വെബ്സൈറ്റിൽ ഒരു ക്യു.ആർ. വെരിഫിക്കേഷൻ കാണാം. വാക്സിൻ സർട്ടിഫിക്കേഷൻ വെരിഫിക്കേഷന് ക്യു.ആർ. കോഡിനുള്ള പ്രാധാന്യം കൂടിവരുന്നതായിട്ടാണ് ഇത് കാണിക്കുന്നത്. ക്യൂ.ആർ കോഡിലൂടെ വെരിഫൈ ചെയ്യാവുന്ന സിസ്റ്റമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മിക്കവാറും കുറച്ചുകൂടെ കഴിഞ്ഞാൽ ‘ആരോഗ്യ സേതു’വിനകത്ത് വാക്സിൻ രജിസ്ട്രേഷൻ ഉപയോഗിച്ച് എൻറർ ചെയ്യുകയും എക്സിറ്റ് ആവുകയും ചെയ്യുന്ന രീതി കൊണ്ടുവരും. വാക്സിൻ സർട്ടിഫിക്കേഷൻ ആധാറുമായും നിങ്ങളുടെ മൊബൈൽഫോണുമായും ഡിജിലോക്കറുമായും ഇൻഗ്രേഷൻ പരിപാടി ഇപ്പോൾതന്നെ പ്ലാൻ ചെയ്തിട്ടുണ്ട്.

നിങ്ങളുടെ പൊതുഇടങ്ങളിലെ പ്രവേശനം എന്നത് വാക്സിൻ സ്റ്റാറ്റസ് ഉപയോഗിച്ച് നിർണയിക്കുക എന്നത് വലിയ പ്രശ്നമാണ്. വാക്സിൻ ലഭ്യതയില്ലെന്ന കാര്യം കൂടി കൂട്ടിവായിക്കണം. വാക്സിനും ആർ.ടി.പി.സി.ആറുമാണ് ഇപ്പോൾ പറയുന്നത്. മൂന്നു ദിവസം കൂടുമ്പോൾ 500 രൂപ കൊടുത്ത് ആർ.ടി.പി.സി.ആർ. എടുക്കണോ അല്ലെങ്കിൽ 1000 രൂപ കൊടുത്ത് സ്വകാര്യമേഖലയിൽ നിന്ന് വാക്സിൻ എടുക്കണോ എന്ന ചോദ്യത്തിലേക്ക് നിങ്ങളെ എത്തിക്കുകയാണ് കേരളത്തിലെ പുതിയ പോളിസി. പിന്നീട് ആർ.ടി.പി.സി.യാറിനെ മാറ്റി പുഷ് മുഴുവൻ വാക്സിനിലേക്ക് മാറ്റും. അതിന് ശേഷം വാക്സിൻ സർട്ടിഫിക്കറ്റിന് വേണ്ടിയുള്ള പുഷ് വരും. ഇതാണ് സംഭവിക്കാൻ പോവുന്നത്. ഇതല്ല, ഇടതുപക്ഷ സർക്കാർ ചെയ്യേണ്ടത്. സാർവത്രികമായി വാക്സിൻ കൊടുക്കുമെന്നും അതിന് ബജറ്റ് അലോക്കേഷൻ നടത്തുമെന്നും പറഞ്ഞിട്ട് ശേഷം പ്രൈവറ്റ് വാക്സിനിലേക്ക് ആളെ വിടുന്ന പരിപാടിയാണ് പുതിയ നയം.

ആർ.എസ്. ശർമ

സാർവത്രികത, യൂണിവേഴ്സൽ ആക്സസ്, യൂണിവേഴ്സൽ പി.ഡി.എസ്, യൂണിവേഴ്സൽ ബെനഫിറ്റ് തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള തീരുമാനങ്ങളാണ് ഇടതുപക്ഷ സർക്കാർ പൊതുവേ എടുക്കാറുള്ളത്. അതിൽ നിന്ന് മാറി പോപ്പുലേഷന്റെ ഒരു വിഭാഗത്തെ മാത്രം ഉദ്ദേശിച്ച് അവർക്ക് മാത്രം പ്രിവിലേജ് കൊടുക്കുന്ന തരത്തിൽ‍, ഒരു വിഭാഗത്തെ ഒഴിവാക്കുന്ന തരത്തിൽ പോവുന്നതിനെ തടയേണ്ടതാണ്. അതിലേക്കുള്ള തുടക്കമായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്. അത് ഒരു നയവ്യതിയാനമാണ്.

രണ്ടാഴ്ചയ്ക്ക് മുമ്പെങ്കിലും കോവിഡ് ഒന്നാം ഡോസ് എടുത്തവരോ, 72 മണിക്കൂർ മുമ്പ് നടത്തിയ ടെസ്റ്റിൽ നെഗറ്റീവ് ആയവരോ, ഒരു മാസം മുമ്പ് രോഗം വന്ന് മാറിയവർക്കോ മാത്രമേ കടകളിലും മറ്റും പ്രവേശിക്കാനാവൂ എന്നാണ് പുതിയ മാർഗനിർദേശം. എന്നാൽ മാർഗരേഖയുടെ അടുത്ത ഖണ്ഡികയിൽ മുൻ ഖണ്ഡികയിൽ പരാമർശിച്ചിട്ടുള്ളവരും അല്ലാത്തവരുമായ എല്ലാവർക്കും അത്യാവശ്യ സാഹചര്യങ്ങളിൽ പുറത്തിറങ്ങാമെന്ന് പറയുന്നുണ്ട്. അപ്പൊൾ ഉയരുന്ന മറ്റൊരു വാദം, ഈ കടുത്ത നിർദേശങ്ങൾ സുപ്രീംകോടതിയെ ഉൾപ്പടെ ബോധിപ്പിക്കാൻ വേണ്ടി മാത്രം ഉള്ളതാണെന്നും യഥാർഥത്തിൽ എൻഫോഴ്‌സ് ചെയ്യാനുള്ളതല്ലെന്നുമാണ്. ഈയൊരു വാദത്തെ എങ്ങനെ കാണുന്നു.

പോളിസി തലത്തിൽ കേരളം ചെയ്തത് രാഷ്ട്രീയമായി ഒരു എതിർപ്പിനുള്ള സാധ്യത ഇല്ലാതാക്കി എന്നതാണ്. നാളെ കേരളത്തിന്റെ മോഡൽ കാണിച്ചിട്ട് മറ്റു സംസ്ഥാനങ്ങൾക്കും ഇത് കൊണ്ടുവരാം. പ്രായോഗികമായി നടപ്പാക്കുമോ ഇല്ലയോ എന്നത് മറ്റൊരു വിഷയമാണ്. അങ്ങനെയല്ലല്ലോ മനുഷ്യാവകാശം പ്രവർത്തിക്കേണ്ടത്. നിയമം നിങ്ങളെ തടഞ്ഞിട്ടും സർക്കാർ നൽകുന്ന ഔദാര്യമാണ് നിങ്ങളുടെ സ്വാതന്ത്ര്യം എന്നല്ലല്ലോ വരേണ്ടത്. ഇനി കൂടുതൽ കൂടുതൽ പൊലീസിംഗ് ആണ് അതിന് മുകളിൽ വരാൻ പോവുന്നത്. പൊലീസിന് സത്യത്തിൽ ഇതിലൊന്നിലും ഇടപെടേണ്ട കാര്യമില്ല. പൊലീസിന്റെ അധികാരവുമല്ല ജനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുക എന്നത്. ഇന്നത്തെ രീതിയിൽ ഇതൊരു ക്രമസമാധാന പ്രശ്നവുമല്ല. അനാവശ്യമായി പൊലീസിന് കൂടുതൽ കൂടുതൽ അധികാരം സംഭരിക്കാൻ അവസരം നൽകുന്നു എന്നതാണ് ഈ നയത്തിന്റെ ഒരു ഇംപാക്ട്. നയപരമായി തന്നെ ഏത് സാഹചര്യത്തിലും പൊലീസിന് ആക്ഷൻ എടുക്കുനുള്ള സാഹചര്യം നൽകുന്നു എന്നതാണ് അവസ്ഥ.

Photo: deshabhimani.com

ഐ.ഡി. ലിങ്ക്ഡ് ആയ ഇമ്മ്യൂണിറ്റി സ്റ്റാറ്റസ് എന്ന തലത്തിലേക്ക് കാര്യങ്ങൾ എത്തുന്നതിനെ തടയാൻ കേരളം ശ്രമിക്കേണ്ടതാണ്. കാരണം അത് സ്വാഭാവികമായും ഉണ്ടാക്കുക വലിയ തോതിലുള്ള ഒഴിവാക്കപ്പെടലും വിഭജനവുമാണ്. ആ ഒരു പ്രവണത തടയേണ്ടതാണ്. ജനക്കൂട്ടം തടയാൻ മറ്റുവഴികൾ ഒരുപാടുണ്ട്. അതിന് ആളുകളുടെ ഐ.ഡി.യോ സർട്ടിഫിക്കറ്റോ അറിയേണ്ട കാര്യമില്ല.

ഇൻഡസ്ട്രിയുടെ കാര്യത്തിൽ ദീർഘകാല അടിസ്ഥാനത്തിൽ തന്നെ ചെയ്യേണ്ട കാര്യങ്ങളുണ്ട്. എ.സി. പോലുള്ള കാര്യങ്ങൾ കുറയ്ക്കുകയും സ്ഥലങ്ങളിലെ വെൻറിലേഷൻ വർദ്ധിപ്പിക്കുകയും പോലുള്ള നടപടികൾ. ഇന്നോ നാളെയോ കോവിഡ് ഭീഷണി ഇല്ലാതാവില്ല എന്നതാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ലോകം മുഴുവൻ കോവിഡിനൊപ്പം എങ്ങനെ മുന്നോട്ട് പോവാം എന്നാണ് നോക്കിക്കൊണ്ടിരിക്കുന്നത്.

ഒറ്റയടിക്ക് വാക്സിൻ സർട്ടിഫിക്കറ്റ് പരിശോധിച്ചാൽ കാര്യങ്ങൾ നടക്കും എന്നത് ശരിയല്ല. മാസ്ക്, ഡബിൾമാസ്ക് തുടങ്ങിയ മറ്റു നിയന്ത്രണങ്ങൾ കാര്യക്ഷമമായി നടപ്പാക്കുകയാണ് വേണ്ടത്. പുറത്തിറങ്ങുക, ജീവിക്കുക എന്നത് ജനങ്ങളുടെ ആവശ്യമാണ്. അതിന് സർട്ടിഫിക്കറ്റ് വേണമെന്ന് വരുമ്പോൾ സ്വാഭാവികമായിട്ടും അതിനെ പൈറേറ്റ് ചെയ്യും. 500 രൂപ കൊടുത്ത് എല്ലാ 3 ദിവസവും ടെസ്റ്റ് എടുക്കുന്നത് നടക്കുന്ന കാര്യമല്ല. വാക്സിൻ ഇല്ലാത്തത് കൊണ്ട് വാക്സിൻ സർട്ടിഫിക്കറ്റും ലഭ്യമല്ല. അത്തരം സാഹചര്യങ്ങളിൽ സ്വാഭാവികമായും ഉണ്ടാവുന്ന കാര്യമാണ് പൈറസി. അതാണ് സംഭവിക്കുക.

പൊതുജനാരോഗ്യത്തെ മുൻനിർത്തി ‘വാകാസിൻ പാസ്‌പോർട്ടിംഗ്’ ഏർപ്പെടുത്തുന്നതിൽ ഏതെങ്കിലും പ്രശ്‌നങ്ങളുണ്ടോ?.

പ്രശ്നമുണ്ട്. വാക്സിൻ സർട്ടിഫിക്കേറ്റ് എന്നത് നിങ്ങൾക്ക് അതിർത്തിയിൽ നടപ്പാക്കാം. പക്ഷേ ജനങ്ങളുടെ ദൈനം ദിന ജീവിതത്തിൽ അത് കൊണ്ടുവരുന്നത് തെറ്റാണ്. നിങ്ങളെ മുഴുവൻ സമയവും ഐഡൻറിഫിക്കേഷൻ സിസ്റ്റത്തിലൂടെ കടത്തിവിട്ടല്ല നിങ്ങളുടെ അവകാശങ്ങൾ ലഭ്യമാക്കേണ്ടത്. സവിശേഷമായ സ്ഥലങ്ങളിൽ നടപ്പാക്കേണ്ടി വരും. ഉദാഹരണത്തിന് ഹോസ്പിറ്റൽ റിസ്ക് കൂടുതലുള്ള മെഡിക്കൽ സംവിധാനങ്ങളിൽ, ഫേസ്​മാസ്​ക്​ പോലും ഉപയോഗിക്കാനാവാത്ത ജിം പോലുള്ള സ്ഥലങ്ങളിൽ ഒക്കെ. അതുപോലെയല്ല പൊതുവായ സ്ഥലങ്ങളെക്കുറിച്ചുള്ള തീരുമാനം.

സർക്കാർ നയങ്ങൾ ലാഭമാക്കി മാറ്റുന്നതിൽ മുൻപും കഴിവ് തെളിയിച്ച സ്ഥാപനമാണ് ഓൺലൈൻ പേയ്‌മെന്റ് സംവിധാനമായ പേടിഎം. ഡീമോണിറ്റൈസേഷൻ കൊണ്ട് ഏറ്റവും ലാഭമുണ്ടാക്കിയ ഒരു കമ്പനി പേടിഎം ആയിരിക്കും. ഇപ്പോൾ വാക്‌സിൻ ബുക്ക് ചെയ്യാനുള്ള സംവിധാനവും പേടിഎം മുന്നോട്ട് വെക്കുന്നുണ്ട്. ചില ടെലഗ്രാം ചാനലുകളും ഇതേ സൗകര്യം ഓഫർ ചെയ്യുന്നുണ്ട്. ഫലത്തിൽ കോവിൻ എന്ന ശരിയായ സംവിധാനത്തിലൂടെ മാത്രം ഒരാൾക്ക് വാക്‌സിൻ ബുക്ക് ചെയ്യാനാവില്ല. ഇത്‌പോലെ ഏതെങ്കിലും തേഡ്പാർടി ആപ്പുകളുടെ സഹായം കൂടിയേ തീരു എന്നുവരുന്നു. ഇതിൽ വലിയൊരു പ്രശ്‌നമില്ലേ.

പേടിഎം ആയാലും ടെലഗ്രാം ചാനലുകളായാലും അവരൊക്കെ ഉപയോഗിക്കുന്നത് കോവിൻ പോർട്ടലിന്റെ ഓപ്പൺ എ.പി.ഐ സംവിധാനമാണ്. സർക്കാർ പ്രവർത്തിക്കേണ്ടത് അക്കൗണ്ടബിലിറ്റിയിലാണ്. ഞാൻ സർക്കാരിന് നൽകുന്ന വിവരങ്ങളുടെ ഇടയിൽ മൂന്നാമതൊരാൾ വരികയും ഈ മൂന്നാമന് ഞാൻ നൽകുന്ന വിവരങ്ങൾ പലരീതിയിൽ ഉപയോഗിക്കാൻ അവസരമുണ്ടാവുകയും ചെയ്യുന്നു. ഇതിന്റെ ദുരുപയോഗങ്ങൾ പലതരത്തിലാണ്, നമ്മൾ ആധാർ കെ.വൈ.സിയിൽ കണ്ടതുപോലെ. അത് വിശദമായി പറയേണ്ട മറ്റൊരു വിഷയമാണ്. വാക്സിൻ രജിസ്ട്രേഷൻ എന്ന് പറയുന്നത് നിങ്ങളും സർക്കാരും തമ്മിലുള്ള ഇടപാടാണ്. അതിനിടയിൽ വരുന്ന പാർട്ടിക്ക് നിങ്ങളുടെ വിവരങ്ങൾ ശേഖരിക്കാനും അവരുടെ കയ്യിൽ ആദ്യമേ തന്നെയുള്ള കസ്റ്റമർ ഡാറ്റയുമായി ചേർത്ത് പലരീതിയിൽ ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യും. ഒരാളുടെ വാക്സീനേഷൻ സ്റ്റാറ്റസ്, കുടുംബ വിവരങ്ങൾ തുടങ്ങിയ വിപുലമായ വിവരങ്ങൾ ഇത്തരത്തിൽ ലഭ്യമാവും.

വാക്സീൻ ബുക്കിംഗ് സംവിധാനത്തെക്കുറിച്ച് പേ-ടിഎം ട്വിറ്ററിൽ പ്രസിദ്ധീകരിച്ച പരസ്യം.

മറ്റൊരു വിഷയം ടെക്​നിക്കലി എലീറ്റായ ഒരു വിഭാഗത്തിന് വാക്സിൻ ലഭ്യത കൂടുന്ന ഒരു പരിപാടിയാണ് ഇപ്പോൾ നടക്കുന്നത്. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ഇത് വാക്സിൻ സിസ്റ്റമല്ല, വാക്സിൻ രജിസ്ട്രേഷൻ സിസ്റ്റമാണെന്ന്. വാക്സിനിലേക്കോ വാക്സിന്റെ ആഫ്റ്റർ എഫക്ടിലേക്കോ അല്ലല്ലോ സിസ്റ്റം ശ്രദ്ധക്കുന്നത്, നിങ്ങളുടെ ഐ.ഡി. വിവരങ്ങളും നിങ്ങളുടെ ഫാമിലി വിവരങ്ങളും കൃത്യമായിട്ട് ആധാറിൻറെയും ഡിജിലോക്കറിൻറെയും മുകളിൽ ശേഖരിക്കുക എന്ന രീതിയിലാണ് സിസ്റ്റം ഡിസൈൻ ചെയ്തിട്ടുള്ളത്.


Comments