‘താലിബാൻ 2.0' : കാപട്യങ്ങളുടെ അവതാരം

കാബൂൾ വിമാനത്താവളം തീർത്താൽ തീരാത്ത കണ്ണീരിന്റെയും ആശങ്കയുടെയും ഭയപ്പാടിന്റെയും താവളം കൂടിയായി മാറിയിരിക്കുന്നു. ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാൻ കഴിയുന്ന ഒരു ശബ്ദവും ഇപ്പോൾ കേൾക്കുന്നില്ല. ചൈനയും റഷ്യയും എല്ലാം തന്ത്രപൂർവം കാര്യങ്ങൾ നിരീക്ഷിക്കുകയാണ്. ഐക്യരാഷ്ട്ര സംഘടന ഒരു സമാധാന പരിപാലന സേനയെ അയച്ചു കാര്യങ്ങൾ സുഗമമാക്കണമെന്നു ആരും ഗൗരവമായി പരിഗണിച്ചില്ല, നിർദ്ദേശിച്ചില്ല. ഇനി പ്രമേയങ്ങൾ പാസ്സാക്കിയതുകൊണ്ടു കാര്യമില്ല. മഹാമാരിക്കാലത്തെ മറ്റൊരു ദുരന്തമായി മാറുകയാണ് അഫ്ഘാനിസ്ഥാൻ.

തരാഷ്ട്രവാദം അപകടകരമാംവിധം ശക്തി പ്രാപിച്ച ഒരു കാലഘട്ടത്തിലെ ഇസ്‌ലാമിക മതമൗലിക/തീവ്രവാദ രാഷ്ട്രീയത്തിന്റെ വലിയൊരു ദൃഷ്ടാന്തമാണ് താലിബാൻ. കാബൂൾ രണ്ടു പതിറ്റാണ്ടു കാലത്തെ ഇടവേളക്കുശേഷം താലിബാന് കീഴ്പ്പെടുമ്പോൾ തകർന്നു വീഴുന്നത് വലിയ കാപട്യങ്ങളുടെ എടുപ്പുകളാണ്.

ഒരു ഭാഗത്ത് ഭീകരവാദത്തിനെതിരെ അമേരിക്ക ഉൾപ്പടെയുള്ള പാശ്ചാത്യ ശക്തികൾ ആരംഭിച്ച ‘കുരിശുയുദ്ധം' അവസാനിക്കുന്നത് ‘വിശുദ്ധ യുദ്ധ' വാദികളുടെ വിജയത്തിലാണ്! അമേരിക്കയും സഖ്യരാജ്യങ്ങളും അഫ്ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നത് പ്രഖ്യാപിക്കുമ്പോൾ തന്നെ അത് വലിയൊരു പരാജയകഥയുടെ തുടക്കമാണെന്നു പലരും തിരിച്ചറിഞ്ഞിരുന്നു.

വിയറ്റ്‌നാം യുദ്ധം സമ്മാനിച്ച അനുഭവങ്ങൾ പല രാജ്യാന്തര പാഠങ്ങളും നൽകിയെങ്കിലും അത് സോവിയറ്റ് യൂണിയനും കൂടി അനുഭവിക്കണമെന്ന ശാഠ്യം അമേരിക്കയ്ക്ക് ഉണ്ടായിരുന്നു.

കാർട്ടർ ഭരണകൂടത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബ്രെസെൻസ്‌കി ഒരു ഫ്രഞ്ച് പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖം ഇത് വ്യക്തമാക്കുന്നുണ്ട്. 1979 ഡിസംബറിൽ അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് സേനയുടെ ഇടപെടലിന് മാസങ്ങൾക്കുമുമ്പുതന്നെ കാബൂളിലെ സോഷ്യലിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രവർത്തിക്കുന്ന മുജാഹിദ് ശക്തികൾക്ക് പിന്തുണ കൊടുക്കാൻ കാർട്ടർ ഉത്തരവിട്ടിരുന്നു എന്ന സന്ദേശമാണ് അദ്ദേഹം നൽകിയത്. ഇത് സോവിയറ്റ് യൂണിയന്റെ ഇടപെടലിലും അതിലൂടെ അതിന്റെ തന്നെ പതനത്തിലും കലാശിക്കുമെന്നു സൂചന നൽകിയത്രെ.

അഫ്ഘാൻ പ്രസിഡന്റിന്റെ വസതി കയ്യടക്കിയ താലിബാൻ സംഘം. / Screengrab from Aljazeera Video

സെപ്റ്റംബർ 11-ന്റെ ഭീകരാക്രമണത്തിനുശേഷം ഈ അഭിമുഖം വളരെയേറെ വാർത്താ പ്രാധാന്യം നേടിയപ്പോൾ കാർട്ടറുടെ ‘അഫ്ഘാൻ കെണി' വാദത്തിന് ബദൽ വാദങ്ങൾ ഒരുക്കാൻ ഒട്ടുവളരെപ്പേർ ശ്രമിച്ചു. സി.ഐ.എ മേധാവിയായിരുന്ന റോബർട്ട് ഗേറ്റ്‌സ് ഇത് നേരത്തെ തന്നെ ഓർമക്കുറിപ്പുകളിൽ രേഖപ്പെടുത്തിയത് ബ്രെസെൻസ്‌കി ശരി വെക്കുകയായിരുന്നു (Robert M. Gates, From the Shadows: The Ultimate Insider's Story of Five Presidents and How They Won the Cold War (New York: Simon & Schuster, 1996).

ബ്രെസെൻസ്‌കിയുടെ അഭിമുഖത്തിലെ ചില ഭാഗങ്ങൾ ഇങ്ങനെ:
That secret operation was an excellent idea. It had the effect of drawing the Russians into the Afghan trap and you want me to regret it? The day that the Soviets officially crossed the border, I wrote to President Carter, essentially: 'We now have the opportunity of giving to the USSR its Vietnam war.' Indeed, for almost 10 years, Moscow had to carry on a war that was unsustainable for the regime, a conflict that bought about the demoralization and finally the breakup of the Soviet empire (The Brzezinski Interview with Le Nouvel Observateur 1998).

ബ്രെസെൻസ്‌കി അഭിമുഖം നൽകുമ്പോൾ താലിബാൻ അധികാരത്തിലേറിയിട്ട് രണ്ടു വർഷമായിട്ടില്ല. ഇസ്‌ലാമിക മതമൗലിക വാദത്തെ പിന്തുണച്ചതിൽ ഖേദിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ:
What is more important in world history? The Taliban or the collapse of the Soviet empire? Some agitated Moslems or the liberation of Central Europe and the end of the cold war?

അമേരിക്കൻ മുൻ പ്രസിഡൻറ് ജിമ്മി കാർട്ടർ

ഈ മറുചോദ്യത്തിൽ എല്ലാം അടങ്ങിയിട്ടുണ്ടെന്നു പലരും അന്നുതന്നെ അഭിപ്രായപ്പെട്ടിരുന്നു. ഇസ്‌ലാമിക തീവ്രവാദ ശക്തികൾക്ക് അമേരിക്ക കാലാകാലങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും നൽകിയ പിന്തുണയാണ് ഒടുവിൽ സെപ്റ്റംബർ-11 ഭീകരാക്രമണത്തിൽ കലാശിച്ചതെന്ന് അതിനെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമീഷൻ വിലയിരുത്തി. തങ്ങളുടെ തന്ത്ര- പ്രധാന പങ്കാളിയായ സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ നിർലോഭം നൽകിയ സഹായം അൽ-ഖൊയ്ദ ഉൾപ്പടെയുള്ള ഭീകര വാദികൾക്ക് ഊർജം നൽകിയതായി കമീഷൻ ചൂണ്ടിക്കാട്ടി.

സെപ്റ്റംബർ-11 ആക്രമണത്തിൽ പങ്കാളികളായിരുന്ന 19 ൽ 15 പേരും സൗദി പൗരന്മാരും രണ്ടുപേർ യു.എ.ഇ പൗരന്മാരും ഓരോ ആൾ വീതം ലെബനീസ്, ഈജിപ്ഷ്യൻ പൗരന്മാരുമായിരുന്നു. എന്നാൽ അൽ-ഖൊയ്ദയുടെ തന്ത്രപ്രധാനമായ താവളം അഫ്ഘാനിസ്ഥാൻ ആണെന്ന വിലയിരുത്തലിലാണ് 'ഭീകരതയ്ക്കെതിരെയുള്ള യുദ്ധം' കാബൂളിൽ ആരംഭിക്കുന്നത്.
വിരോധാഭാസമെന്നു പറയട്ടെ, ആ യുദ്ധത്തിന്റെ പരിസമാപ്തിയിൽ തങ്ങൾ ആരെയാണോ 2001-ൽ അധികാരത്തിൽ നിന്നിറക്കിയത് അവരെ തന്നെ കാബൂളിൽ അധികാരം കൈയ്യാളാൻ സൗകര്യമൊരുക്കി പിൻവാങ്ങുന്ന കാഴ്ചയാണ് ലോകം കണ്ടത്. മാത്രമല്ല ‘ദൗത്യം' ഒരു വലിയ ‘വിജയ'മാണെന്നുകൂടി പ്രഖ്യാപിക്കാൻ അമേരിക്കൻ ഭരണകൂടം മറന്നില്ല. ഒസാമ ബിൻ ലാദനെ വധിച്ചത് ചൂണ്ടിക്കാട്ടിയാണ് ഈ ‘വിജയം' ഉറപ്പിച്ചിരിക്കുന്നത്. എന്നാൽ ലാദനെ വധിച്ചിട്ടു പത്തുവർഷമായി! അതും അഫ്ഘാനിസ്ഥാനിൽ വെച്ചല്ല. അമേരിക്കയുടെ തന്നെ സൈനിക പങ്കാളിയായിരുന്ന പാകിസ്ഥാന്റെ ഭൂമിയിൽ വെച്ചാണ് ആ വധം നടന്നത്. പത്തുവർഷം കഴിഞ്ഞാണ് ‘വിജയം' അവകാശപ്പെട്ടിരിക്കുന്നതെന്നത് വലിയൊരു തമാശയായി തോന്നാം.

അഫ്ഘാനിസ്ഥാൻ അമേരിക്കയുടെ രണ്ടാം വിയറ്റ്‌നാം എന്ന് പലരും വിശേഷിപ്പിച്ചത് അതിശയോക്തിയല്ല. 1979-ൽ തുടങ്ങിയ ഒളിഞ്ഞും തെളിഞ്ഞുമുള്ള ഇടപെടലുകൾക്കു ചെലവായത് ചെറിയ തുകയൊന്നുമല്ല. പലരും 20-വർഷത്തെ കണക്കുകളാണ് പറയുന്നത്. എന്നാൽ 40-വർഷത്തെ കണക്കുകളാണ് അമേരിക്കൻ ജനതയ്ക്ക് അറിയേണ്ടത്. ഇതിന്റെയെല്ലാം ആത്യന്തിക ഫലമോ? മേഖലയ്ക്കും ലോകത്തിനു തന്നെയും ഭീഷണിയാകുന്ന മതതീവ്രശക്തികളെ കാബൂളിൽ കുടിയിരുത്തിക്കൊണ്ടുള്ള "കൈകഴുകൽ '.
ഇതിന്റെ പ്രത്യാഘാതം ഒരു രാജ്യത്തോ, ഒരു മേഖലയിലോ ഒതുങ്ങുന്നതല്ല. പാകിസ്താനിലെയും മധ്യേഷ്യയിലെയും ജിഹാദി പ്രസ്ഥാനങ്ങൾക്ക് ഇത് ഇന്ധനം പകരും. പാക്കിസ്ഥാൻ തന്നെ ഇത് തന്ത്രപരമായി ഉപയോഗിക്കും. ഇന്ത്യക്കെതിരെയുള്ള ‘നല്ലൊരു' ആയുധമാണ് അഫ്ഘാനിസ്ഥാൻ. രാജ്യത്തിനുള്ളിലെ താലിബാൻ (തെഹ്രിക് ഇ താലിബാൻ), പാക്കിസ്ഥാന് ഇപ്പോൾ ഭീഷണിയാണെങ്കിലും അയൽപക്കത്തെ താലിബാൻ ശത്രുവിനെതിരെയുള്ള വലിയ ‘സാധ്യത'യാണ്. പാക്കിസ്ഥാൻ ഭരണകൂടത്തിലെ സൈനിക-രഹസ്യാന്വേഷണ കൂട്ടുകെട്ടുകൾ ഇത് നല്ലവണ്ണം മനസ്സിലാക്കിയിട്ടുണ്ട്.

താലിബാൻ കാബൂൾ നഗരത്തിൽ

കാശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ പുതിയ തന്ത്രങ്ങൾ മെനയാൻ ഇത് സഹായിക്കുമെന്ന് അവർ സ്വാഭാവികമായും വിശ്വസിക്കുന്നു. അസ്വസ്ഥമായ കശ്മീരിലെ എരിതീയിലേയ്ക്ക് എണ്ണയൊഴിക്കാൻ ആരെല്ലാം എത്തുമെന്ന് മാത്രമേ നോക്കിയിരിക്കേണ്ടതുള്ളൂ. ഇന്ത്യ ഇപ്പോൾ ഇത് മനസ്സിലാക്കികൊണ്ടാണ് തന്ത്രങ്ങൾ മെനയുന്നത്.

കൂട്ടത്തിൽ, ഇന്ത്യൻ ഭരണകൂടത്തിന് പുതിയൊരു പ്രശനം കൂടി "വീണു കിട്ടി' എന്ന് കരുതുന്നവരും ഉണ്ട് - ജനശ്രദ്ധ സുരക്ഷാപ്രശ്ങ്ങളിലേക്കു തിരിച്ചു വിടാൻ ഇതിൽപരം എന്ത് വേണം?
താലിബാന്റെ രണ്ടാം വരവ് ‘‘സാമ്രാജ്യത്വത്തിനെതിരെയുള്ള വിജയ''മായി ആഘോഷിക്കുന്നവരും നമ്മുടെയിടയിലുണ്ട്. വാസ്തവത്തിൽ, അവർ അത്യന്തം അപകടം പിടിച്ച മതതീവ്രവാദത്തെയാണ് ആശ്ലേഷിക്കുന്നത്, താലോലിക്കുന്നത്.

ഇതര മത- വംശീയ വിദ്വേഷവും, പകയും, സ്ത്രീ വിരുദ്ധമായ നടപടികളും മനുഷ്യാവകാശ ലംഘനങ്ങളും കൊണ്ട് കലുഷിതമായ ഒന്നാം താലിബാൻ സർക്കാർ (1996-2001-) ലോകമനസ്സക്ഷിക്കു മുമ്പിൽ കുറെയേറെ ചോദ്യങ്ങൾ ബാക്കി വെച്ചാണ് പുറത്താകുന്നത്.
‘താലിബാൻ 2.0' പുതിയ അവതാരമാണെന്നും കാലഘട്ടം ആവശ്യപ്പെടുന്ന കൊടുക്കൽ-വാങ്ങലുകൾക്കു തങ്ങൾ തയ്യാറാണെന്നും വക്താക്കൾ അവകാശപ്പെടുന്നെങ്കിലും അതെല്ലാം താൽക്കാലികമായി പുതിയ ഭരണസംവിധാനത്തിന്റെ രാജ്യാന്തര സമ്മതി നേടാനുള്ള തന്ത്രങ്ങളാണെന്നു വിലയിരുത്തപ്പെടുന്നു. കാബൂളിൽ എത്തുന്നതുവരെ അക്രമവും കൊലയും എല്ലാം അഴിച്ചുവിട്ടവർ ഭരണ സിരാകേന്ദ്രത്തിൽ പ്രവേശിക്കുമ്പോൾ ‘സമാധാന'പ്രിയരും ‘ക്ഷമ'യോടെ ‘അധികാരകൈമാറ്റ'ത്തിന് കാത്തിരിക്കുന്നവരുമാകുന്നത്തിലെ വൈരുധ്യം നോക്കുക.

താലിബാന്റെ ക്രൂരതകളിൽ ഭയന്നു ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട ലക്ഷക്കണക്കിന് മനുഷ്യർ ഇന്ന് രാജ്യത്തിനുള്ളിലും പുറത്തുമായുണ്ട്. കാബൂൾ ഇപ്പോൾ പലായനം കാത്തുകിടക്കുന്ന ഒരു വലിയ ജനസഞ്ചയത്തിനു സാക്ഷ്യം വഹിക്കുന്നു. കാബൂൾ വിമാനത്താവളം തീർത്താൽ തീരാത്ത കണ്ണീരിന്റെയും ആശങ്കയുടെയും ഭയപ്പാടിന്റെയും താവളം കൂടിയായി മാറിയിരിക്കുന്നു. ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാൻ കഴിയുന്ന ഒരു ശബ്ദവും ഇപ്പോൾ കേൾക്കുന്നില്ല.

ചൈനയും റഷ്യയും എല്ലാം തന്ത്രപൂർവം കാര്യങ്ങൾ നിരീക്ഷിക്കുകയാണ്. ഐക്യരാഷ്ട്ര സംഘടന ഒരു സമാധാന പരിപാലന സേനയെ അയച്ചു കാര്യങ്ങൾ സുഗമമാക്കണമെന്നു ആരും ഗൗരവമായി പരിഗണിച്ചില്ല, നിർദ്ദേശിച്ചില്ല. ഇനി പ്രമേയങ്ങൾ പാസ്സാക്കിയതുകൊണ്ടു കാര്യമില്ല. മഹാമാരിക്കാലത്തെ മറ്റൊരു ദുരന്തമായി മാറുകയാണ് അഫ്ഘാനിസ്ഥാൻ.


Comments