സ്വർണക്കള്ളക്കടത്ത്
എന്തുകൊണ്ട് ആ ചോദ്യം
ആരും ചോദിക്കുന്നില്ല?
സ്വർണക്കള്ളക്കടത്ത് എന്തുകൊണ്ട് ആ ചോദ്യം ആരും ചോദിക്കുന്നില്ല?
കള്ളക്കടത്തു വഴി ഇന്ത്യയിലെത്തുന്ന സ്വര്‍ണ്ണത്തിന്റെ സിംഹഭാഗവും വരുന്ന മുംബെ-ഗുജറാത്ത് മേഖലയില്‍ ഒരിക്കലും ദൃശ്യമാവാത്ത ദേശരക്ഷയുടെ ഉത്ക്കണ്ഠകള്‍ താരതമ്യേന കുറഞ്ഞ അളവില്‍ കളളക്കടത്തു നടക്കുന്ന കേരളം വഴിയാവുമ്പോള്‍ എന്തുകൊണ്ടാണ് ഉച്ചസ്ഥായിയില്‍ എത്തുന്നത് എന്ന ചോദ്യം ആരും ഉന്നയിക്കുന്നില്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവാദവും ദുരൂഹതകളും അന്തമില്ലാതെ തുടരുന്നതിനിടെ വേറിട്ട ഒരു വിശകലനം
9 Aug 2020, 11:01 AM
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വര്‍ത്തമാനകാലത്തെ സുപ്രധാന ചേരുവകളാണ് ദേശരക്ഷയും, ദേശക്കൂറും. പ്രത്യക്ഷത്തിലുള്ള കൊളോണിയല്‍ ആധിപത്യത്തിനുശേഷം 1947ല്‍ പിറിവിയെടുത്ത ഇന്ത്യന്‍ ദേശരാഷ്ട്രത്തിന്റെ രാഷ്ട്രീയവും, സാമ്പത്തികവും, സാംസ്‌ക്കാരികവുമായ ഭാവുകത്വപരിണാമത്തിലെ നിരവധി അടരുകളിലാണ് ദേശരക്ഷയും, ദേശക്കൂറും അവയുടെ അക്ഷാംശവും, രേഖാംശവും രേഖപ്പെടുത്തുന്നത്. അവ ഒന്നൊന്നായി ഇഴപിരിച്ച് പരിശോധിക്കുവാനുള്ള സാവകാശം ഇപ്പോഴില്ല. മുഖ്യധാര മാധ്യമങ്ങള്‍ അതില്‍ വഹിക്കുന്ന പങ്കിനെപ്പറ്റി വളരെ അടിയന്തരസ്വഭാവത്തോടെ നടത്തുന്ന ചില നിരീക്ഷണങ്ങളാണ് ഈ കുറിപ്പിന്റെ ഉള്ളടക്കം.
സ്വര്‍ണ്ണക്കടത്തും, അമ്പലംകെട്ടലും
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണ കള്ളക്കടത്ത് ദേശസുരക്ഷക്ക് സംഭവിച്ച വലിയ വിപത്താണെന്ന മുഖ്യധാര മാധ്യമങ്ങളിലെ വിലയിരുത്തലുകളാണ് ദേശക്കൂറും, ദേശരക്ഷയും രാഷ്ട്രീയവ്യവഹാരങ്ങളുടെ പ്രധാനചേരുവകളായി പരിണമിച്ചതിനെപ്പറ്റിയുള്ള പരിശോധനയുടെ അടിയന്തിരപ്രേരണ. കടത്തുമായി ബന്ധപ്പെട്ട ദേശരക്ഷയുടെ സ്വര്‍ണ്ണഭാഷണങ്ങള്‍ ഉച്ചസ്ഥായിയിലെത്തുമ്പോഴാണ് ഏകദേശം 500 കാല്ലം പഴക്കമുളള ഒരു മുസ്‌ലിംപള്ളി ബലാല്‍ക്കാരമായി പൊളിച്ചുനീക്കി കൈവശപ്പെടുത്തിയ ഭൂമിയില്‍ അമ്പലം കെട്ടുന്നതിന്റെ ആഘോഷതിമിര്‍പ്പില്‍ ചില മാധ്യമപ്രവര്‍ത്തകരും, മാധ്യമസ്ഥാപനങ്ങളും പങ്കെടുത്തതിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്. സ്വര്‍ണ്ണക്കടത്തും, അമ്പലംകെട്ടലും തമ്മില്‍ നേര്‍ക്കുനേര്‍ ബന്ധമില്ലെങ്കിലും മുഖ്യധാര മാധ്യമങ്ങളിലും, രാഷ്ട്രീയവ്യവഹാരങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന പത്തരമാറ്റ് ദേശക്കൂറിന്റെ ‘തള്ളലുകളാണ്' രണ്ടു സംഭവങ്ങളുടെയും ആഖ്യാനങ്ങളുടെ ഉള്ളടക്കം. പൊടുന്നനെ ഉണ്ടായതല്ല ഈ വൈഭവം. സംഘടിതവും, ആസൂത്രിതവുമായ നിലയില്‍ നടക്കുന്ന ഒരു പ്രൊപഗാന്‍ഡ സംവിധാനത്തിന്റെ ജന്മസിദ്ധമായ ആവിഷ്‌ക്കാരങ്ങളാണ് ഈ ആഖ്യാനങ്ങള്‍. വാണിജ്യചരിത്രത്തോളം
പഴക്കമുള്ള അതിപുരാതന പ്രവര്‍ത്തിയായ കള്ളക്കടത്ത് പൊടുന്നനെ ദേശരക്ഷക്കു നേരെയുള്ള മുഖ്യഭീഷണിയായി മാറുന്നതും, 500 കൊല്ലം മുമ്പു നടന്നുവെന്നു ചിലര്‍ പറയുന്ന ഒരു കൈയ്യേറ്റത്തിനു പകരം വീട്ടുന്ന പ്രതികാരകൈയ്യേറ്റം ദേശക്കൂറിന്റെ ആഘോഷമാകുന്നതും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. അതിന്റെ പശ്ചാത്തലം മനസ്സിലാക്കുവാന്‍ ഈയൊരു പരിണാമത്തിന്റെ ഏടുകളിലെ സുപ്രധാനമായ ചില സംഭവങ്ങളുടെ ഒരു ലഘുവിവരണം അനിവാര്യമാണ്. ദേശരക്ഷയെപ്പറ്റിയുള്ള ഇപ്പോഴത്തെ മാധ്യമ ഉത്ക്കണ്ഠകളെ മനസ്സിലാക്കുവാന്‍ അത് സഹായകകരമാവും.
ഇന്ദിരാഗാന്ധി മെനഞ്ഞ വായ്ത്താരിയുടെ ഉപകരണം
അടിയന്തരാവസ്ഥക്കു ശേഷമുള്ള കാലഘട്ടത്തിലാണ് ഭരണവര്‍ഗരാഷ്ട്രീയത്തിന്റെ മുഖ്യപ്രമേയമായി ദേശരക്ഷ ഉരുത്തിരിയുന്നത്. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആയിരുന്നു അതിന്റെ ഉപജ്ഞാതാവ്. രാജ്യത്തെ അസ്ഥിരപ്പെടുത്താനും, ശിഥിലീകരിക്കാനും കച്ചകെട്ടിയ ശക്തികളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ 1980ല്‍ അധികാരത്തില്‍ തിരിച്ചെത്തിയ ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ വ്യവഹാരങ്ങളിലെ പ്രധാനപ്രമേയമായിരുന്നു.

തന്റെയും കോണ്‍ഗ്രസ്സിന്റെയും സ്വാര്‍ത്ഥതാല്‍പര്യങ്ങളുടെ പരിരക്ഷണാര്‍ത്ഥം ഇന്ദിരാഗാന്ധി മെനഞ്ഞെടുത്ത വായ്ത്താരിയുടെ ഉപകരണം (റെട്ടറിക്കല്‍ ഡിവൈസ്) എന്ന നിലയിലാണ് അവരുടെ രാഷ്ട്രീയഎതിരാളികളും, വിശകലനവിദഗ്ധരും ദേശരക്ഷയുടെ വര്‍ത്തമാനങ്ങളെ അതിന്റെ തുടക്കത്തില്‍ വിലയിരുത്തിയത്. ഭരണപരമായ വീഴ്ചകളിലും, പരാജയങ്ങളിലും നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്നതിനുള്ള ഉപാധിയായും വിഷയം വിലയിരുത്തപ്പെട്ടു. എന്നാല്‍ ക്രമേണ മുഖ്യധാര രാഷ്ട്രീയത്തിന്റെയും മാധ്യമങ്ങളുടെ ഉള്ളടക്കത്തിന്റെയും പ്രധാന ചേരുവയായി ദേശരക്ഷ പരിണമിക്കുന്ന പ്രക്രിയ ശക്തമായി. ആസ്സാമിലും, പഞ്ചാബിലുമുണ്ടായ
പ്രക്ഷോഭങ്ങള്‍, ചെറുസംസ്ഥാനങ്ങള്‍ക്കും മറ്റുമായുള്ള വിവിധതരം സമരങ്ങള്‍, ജാതി മര്‍ദ്ദനം, മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള സംഘടിത കലാപങ്ങള്‍, ഇടതുപക്ഷ വിപ്ലവകാരികളുടെ നേതൃത്വത്തിലുള്ള സായുധ മുന്നേറ്റങ്ങള്‍, ഇന്ദിര-രാജീവ് ഗാന്ധി എന്നിവരുടെ കൊലപാതകങ്ങള്‍, ഭീകരപ്രവര്‍ത്തനം തുടങ്ങിയ നിരവധി സംഭവങ്ങള്‍ രാഷ്ട്രീയതലത്തില്‍ അതിനുള്ള ഭൗതിക പശ്ചാത്തലം ഒരുക്കി. ദേശരക്ഷയെക്കുറിച്ചുള്ള ഉത്ക്കണ്ഠകള്‍ നിറഞ്ഞ ആഖ്യാനങ്ങള്‍ക്ക് അതുവരെ ഇല്ലാതിരുന്ന അടിയന്തിരസ്വഭാവം ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൈവന്നു.
ആക്രമണോത്സുകമായ രാഷ്ട്രീയ ഹൈന്ദവവികത
തൂണിലും, തുരുമ്പിലും ദേശക്കൂറും, ദേശരക്ഷയും നിറഞ്ഞുനില്‍ക്കുന്ന മുഖ്യധാരയിലെ രാഷ്ട്രീയവ്യവഹാരത്തിന്റെ ആവിര്‍ഭാവത്തിനു സമാന്തരമായി സംഭവിച്ച മറ്റൊരു പ്രധാന പ്രക്രിയ സാമ്പത്തികമായ അസമത്വത്തിലുണ്ടായ അതിഭീമമായ വളര്‍ച്ചയാണ്. ലോകത്തിലെ ഏറ്റവുമധികം സാമ്പത്തികഅസമത്വം നിറഞ്ഞ ദേശങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ ഇന്ത്യ. ‘ബ്രിട്ടീഷ് രാജ് ടു ബില്യണര്‍ രാജ്' എന്നു സാമ്പത്തിക ശാസ്ത്രജഞനായ തോമസ് പിക്കറ്റി വിശേഷിപ്പിക്കുന്ന ഈയൊരു പ്രക്രിയയുടെ തീവ്രത 1980കള്‍ക്കുശേഷം അതിദ്രുതം വളര്‍ന്നു. ക്ഷേമരാഷ്ട്രനയങ്ങളെ 1980കളോടെ കൈയൊഴിഞ്ഞ ആഗോളമുതലാളിത്തം നവഉദാരവാദം എന്നു ഇപ്പോള്‍ തിരിച്ചറിയുന്ന ഇരപിടിയന്‍ മുതലാളിത്തക്രമത്തിലേക്കു ചുവടുമാറ്റം നടത്തിയതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ സംഭവിച്ച ഈ പരിവര്‍ത്തനങ്ങള്‍.

ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളും ദാരിദ്യത്തിന്റെയും, ഇല്ലായ്മയുടെയും കെടുതികളില്‍ അധപതിക്കുന്ന ഇരപിടിയന്‍ മുതലാളിത്തസംവിധാനം സമ്പത്തും വരുമാനവും ഒരു ധ്രുവത്തില്‍ മാത്രമായി കേന്ദ്രീകരിക്കുന്ന പ്രക്രിയയാണ്. അതോടൊപ്പം തന്നെ അതിന്റെ ഭാഗമായുള്ള ക്രയവിക്രയങ്ങളുടെ ഗുണമനുഭവിക്കുന്ന മധ്യവര്‍ഗത്തിന്റെ പുതിയൊരു ശ്രേണിയുടെ വളര്‍ച്ചയും ഈ കാലഘട്ടത്തില്‍ സാധ്യമാണ്. ആഗോളമുതലാളിത്തത്തിന്റെ തലത്തിലുണ്ടായ തൊഴില്‍വിഭജനത്തിന്റെ പുനസംഘാടനവും, പുനക്രമീകരണവും - ഉല്‍പ്പാദനത്തിന്റെ വികേന്ദ്രീകരണം, പുറംകരാര്‍ ജോലി - സൃഷ്ടിച്ച ചില അവസരങ്ങള്‍ സമൃദ്ധിയുടെ പുതിയ വിഹായസ്സുകളെപ്പറ്റിയുള്ള പ്രതീക്ഷകള്‍ ഈ പുതിയ മധ്യവര്‍ഗത്തിനു നല്‍കി. അണക്കെട്ടുകളും, വന്‍കിടവ്യവസായശാലകളും സ്വതന്ത്ര ഇന്ത്യയിലെ ‘പുതിയ
ക്ഷേത്രങ്ങളാണെന്ന' നെഹ്രുവിന്റെ വാഗ്‌ധോരണി 1950കളില്‍ മധ്യവര്‍ഗത്തില്‍ സൃഷ്ടിച്ച പ്രതീക്ഷകളെ ഓര്‍മിപ്പിക്കുന്ന തരത്തിലായിരുന്നു നവലിബറല്‍ മഹിമകളെ പ്രകീര്‍ത്തിക്കുന്ന സങ്കീര്‍ത്തനങ്ങള്‍ 90കള്‍ക്കുശേഷമുള്ള കാലയളവില്‍ പഴയതും, പുതിയതുമായ മധ്യവര്‍ഗങ്ങളെ സ്വാധീനിച്ചത്. ഉല്‍പ്പാദന-സേവനമേഖലയിലെ (മാനുഫാക്ചറിംഗ്-സേവന മേഖലകള്‍) തൊഴില്‍വിപണിയില്‍ ആഗോളതലത്തില്‍ ബോധപൂര്‍വം നടപ്പിലാക്കിയ പുനസംഘാടനം സാമ്പത്തികമണ്ഠലത്തിലെ ചില സവിശേഷ മേഖലകളില്‍ സൃഷ്ടിച്ച നിക്ഷേപ-തൊഴില്‍ അവസരങ്ങള്‍ പുതിയകാലം പിറന്നുവെന്ന പ്രതീക്ഷകളെ വാനോളം ഉയര്‍ത്തി. ദേശതാല്‍പര്യങ്ങളുടെ ആണിക്കല്ലുകളായി അതുവരെ ഉയര്‍ത്തിപ്പിടിച്ചിരുന്ന സ്വാശ്രയത്വം, സ്വയം പര്യാപ്തത, തദ്ദേശീയ വികസനം തുടങ്ങിയ സങ്കല്‍പ്പനങ്ങള്‍ അതോടെ ഒരോന്നായി ഭരണവര്‍ഗത്തിന്റെ പ്രതിനിധികള്‍ ഉപേക്ഷിച്ചു. തങ്ങളുടെ ഭരണനീതീകരണത്തിന്റെ ആശയങ്ങള്‍ കൈയ്യൊഴിയുന്നതോടെ നീതീകരണത്തിനുള്ള പുതിയ മാനങ്ങള്‍ ഭരണവര്‍ഗങ്ങളെ സംബന്ധിച്ചിടത്തോളം അനിവാര്യമായിരുന്നു. വികസനത്തിന്റെ പഴയ സങ്കല്‍പ്പനങ്ങളായ സ്വാശ്രയത്വവും, സ്വയം പര്യാപ്തതയുമൊക്കെ ഉപേക്ഷിച്ചതിനു സമാന്തരമായി സൈനികവല്‍കൃതമായ ദേശക്കൂറിന്റെയും, ദേശരക്ഷയുടെയും ആഖ്യാനങ്ങളുടെ ഭാഷ ഭരണനീതീകരണത്തിന്റെ ഭാഗമായി പൊതുമണ്ഠലത്തില്‍ വ്യാപകമാവുന്നതിന്റെ സാമ്പത്തിക പശ്ചാത്തലം ഇതായിരുന്നു. ‘രാജ്യത്തിന്റെ അതിര്‍ത്തിരേഖ നിങ്ങളുടെ വീട്ടുപടിക്കല്‍ എത്തുമോ' എന്ന കോണ്‍ഗ്രസ്സിന്റെ 1984-ലെ പൊതുതെരഞ്ഞടുപ്പിന്റെ പരസ്യവാചകം രാഷ്ട്രീയ-സാമ്പത്തിക മണ്ഡലത്തില്‍ സംഭവിച്ച ഈ മാറ്റത്തിന്റെ ഒരു നല്ല ദൃഷ്ടാന്തമാണ്. ആഗോളമൂലധനത്തിന്റെയും, വിപണിയുടെയും ആവശ്യങ്ങള്‍ക്കനുസൃതമായ തരത്തില്‍ ഉല്‍പ്പാദന-വിതരണ സംവിധാനം ഒരുക്കുകയാണ് തങ്ങളുടെ ദൗത്യമെന്ന നിഗമനത്തില്‍ ഭരണവര്‍ഗം സമന്വയത്തിലെത്തി. ഇതോടെ ദാരിദ്ര്യത്തിന്റെയും, ഇല്ലായ്മയുടെയും വന്‍കരകളില്‍ രൂപംകൊണ്ട സമൃദ്ധിയുടെ ഒറ്റപ്പെട്ട തുരുത്തുകള്‍ വികസനത്തിന്റെ ഉത്തമാതൃകകളായി ആഘോഷിക്കപ്പെട്ടുവെങ്കിലും അസഹനീയമായ അസമത്വം സൃഷ്ടിക്കുന്ന സാമൂഹിക സംഘര്‍ഷങ്ങളെ കണ്ടില്ലെന്നു നടിക്കാനാവില്ലായിരുന്നു.
പുരാതനമായ ജാതിമര്‍ദ്ദനം, പുരുഷമേധാവിത്തം പോലുള്ള അസമത്വങ്ങളോടൊപ്പം ഇരപിടിയന്‍ മുതലാളിത്തം അസഹനീയമാക്കിയ സാമ്പത്തിക ചൂഷണത്തിനും എതിരായ ചെറുത്തുനില്‍പ്പുകളെ
പ്രതിരോധിക്കുന്നതിനുള്ള കവചിതവലയമായി ദേശരക്ഷയുടെ ആഖ്യാനങ്ങള്‍ ഇതോടെ നിരന്തരം ആനയിക്കപ്പെട്ടു. ദീര്‍ഘകാലം നിഷ്‌ക്രിയമായി കഴിയുന്ന രോഗാണുക്കള്‍ അനുകൂലസാഹചര്യത്തില്‍ അവയുടെ സംഹാരശേഷി പ്രകടിപ്പിക്കുന്നതുപോലെ ആക്രമണോത്സുകമായ രാഷ്ട്രീയ ഹൈന്ദവവികതക്ക് പുതിയൊരു നീതീകരണം ലഭിക്കുന്നതിനുള്ള ലക്ഷണയുക്തമായ സാഹചര്യം ഇതോടെ രൂപപ്പെട്ടു.
‘മിലേ സുര്‍ മേര തുമാര'
സ്വകാര്യ ടെലിവിഷന്‍ സ്ഥാപനങ്ങളുടെ കടന്നുവരവോടെ പുതിയ രൂപഭാവങ്ങള്‍ കൈവരിച്ച മാധ്യമീകൃതമായ സാംസ്‌കാരിക വ്യവസായത്തിന്റെ മണ്ഠലം അതിനുള്ള അരങ്ങായി. സൈനികവല്‍കൃതമായ ദേശക്കൂറും, ദേശരക്ഷയും സവര്‍ണ്ണഹൈന്ദവ മഹിമയും രാഷ്ട്രീയ ഹൈന്ദവികതയുടെ ഒറ്റ ഫ്രെയിമില്‍ സന്നിവേശിപ്പിക്കുന്ന ആഖ്യാനങ്ങള്‍ ജനപ്രിയമായ സാംസ്‌ക്കാരിക വ്യവസായത്തിന്റെ മുഖ്യ ഉല്‍പ്പന്നങ്ങളായി. ‘ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത' എന്ന അഖണ്ഠതയുടെ മന്ത്രസൂക്തം ഭരണകൂട പ്രൊപഗാന്‍ഡയുടെ പ്രധാന ഉള്ളടക്കമായി. സംഗീതം, നൃത്തം, നാടകം, സിനിമ, സ്‌പോര്‍ട്‌സ് തുടങ്ങിയ മേഖലകളെല്ലാം ദേശക്കൂറും, ദേശരക്ഷയും വീണ്ടും, വീണ്ടും ഉറപ്പിക്കുന്നതിനുള്ള വേദികളും, ഉപകരണങ്ങളുമായി. ഭൂമിശാസ്ത്രപരവും, സാംസ്‌ക്കാരികവും, ഭാഷാപരവുമായ വൈജാത്യങ്ങളെല്ലാം അതിജീവിക്കുന്ന ചരിത്രാതീതവും, അഭിന്നവുമായ ഭാരതീയതയുടെ ആദര്‍ശവല്‍ക്കരിച്ച വാര്‍പ്പുമാതൃകള്‍ -- രാഷ്ട്രീയ ഹൈന്ദവികതയുടെ പ്രച്ഛന്നവേഷധാരി -- ഭരണകൂട നീതീകരണത്തിന്റെ ഉത്തമബിംബമായി. ഈ പുതിയ ബിംബനിര്‍മിതിയുടെ ലക്ഷണയുക്തമായ പ്രചാരണത്തിന്റെ ആവിഷ്‌ക്കാരമായിരുന്നു ‘മിലേ സുര്‍ മേര തുമാര' (എന്റെയും, നിങ്ങളുടെയും സ്വരം ഒന്നായി തീരുമ്പോള്‍) എന്ന സംഗീതാവിഷ്‌ക്കാരം. ക്ലാസിക്കല്‍ സംഗീതം, നൃത്തം, സിനിമ, നാടകം, സ്‌പോര്‍ട്‌സ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള പ്രഗല്‍ഭരെ അണിനിരത്തിയ പ്രസ്തുത സംഗീതശില്‍പ്പം ഭരണകൂടവും, സ്വകാര്യ മാധ്യമ വിനോദവ്യവസായവും ഒരേ ലക്ഷ്യത്തിനായി കൈകോര്‍ക്കുന്നതിന്റെ ഉദാഹരണം കൂടിയായിരുന്നു.
ഒഗിള്‍വി ആന്റ് മാതര്‍ എന്ന ബഹുരാഷ്ട്ര പരസ്യ-പബ്ലിക് റിലേഷന്‍സ് സ്ഥാപനത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ പീയൂഷ് പാണേ്ഠയാണ് (പില്‍ക്കാലത്ത് അദ്ദേഹം അതിന്റെ ചെയര്‍മാനായി) അതിന്റെ രചന നിര്‍വഹിച്ചത്. മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി ചുവപ്പുകോട്ടയില്‍ നിന്ന് 1988 ആഗസ്റ്റ് 15ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത ശേഷം ഈ സംഗീതശില്‍പ്പം ദൂരദര്‍ശന്‍ വഴി ദേശവ്യാപകമായി സംപ്രേഷണം ചെയ്യുകയായിരുന്നു. സ്വന്തം ജീവന് ഒരു വിലയുമില്ലാതെ ഉഴലുമ്പോഴും ദേശരക്ഷയുടെ പേരിലുള്ള ഭരണകൂടാഖ്യാനങ്ങളെ ചോദ്യംചെയ്യാതെ സ്വീകരിക്കുന്ന അവസ്ഥയിലേക്കു ഈ ഉപഭൂഖണ്ഠത്തിലെ ഭൂരിഭാഗം ജനങ്ങളും പരുവപ്പെടുന്ന, ഭരണവര്‍ഗ അധീശത്വത്തിനു വിധേയപ്പെടുന്ന രാസപ്രക്രിയയിലെ ഒരു പ്രധാനചേരുവയായി മാധ്യമങ്ങള്‍ ഉരുത്തിരിയുന്നത് സാംസ്‌ക്കാരിക പ്രതിഭാസം മാത്രമല്ല. കൃത്യമായ വാണിജ്യ താല്‍പര്യം കൂടിയാണ് എന്നു ബോധ്യപ്പെടുത്തുന്ന ഉല്‍പ്പന്നമായിരുന്നു ഈ സംഗീതശില്പം. സാംസ്‌ക്കാരിക വ്യവസായത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ചുള്ള പഠനങ്ങളില്‍ വ്യാപൃതരായ തിയഡോര്‍ അഡോര്‍ണയെ പോലുള്ളവര്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഇക്കാര്യം തിരിച്ചറിഞ്ഞിരുന്നു. ‘പൊതുവില്‍ വിശ്രമവേളയിലാണ് രാഷ്ട്രീയവാര്‍ത്തകളും സ്വീകാര്യമാവുന്നതിനാല്‍ വിനോദത്തിന്റെ ചട്ടക്കൂടിനുള്ളിലാണ് അവയുടെ സ്ഥാനം. ഉല്‍പ്പദാനസംവിധാനത്തില്‍ പ്രത്യക്ഷത്തില്‍ പങ്കുള്ള ഒരാള്‍ ഭാഗഭാക്കാവുന്ന വ്യവഹാരമെന്നതിനു പകരം രാഷ്ട്രീയവും കണക്കാക്കപ്പെടുന്നതും സിനിമ, കായിക മത്സരം എന്നിവ
പോലുളള വിനോദമായാണ് ', എന്ന അഡോര്‍ണയുടെ നിരീക്ഷണം മുഖ്യധാരമാധ്യമങ്ങളുടെ ഉള്ളടക്കത്തെ മനസ്സിലാക്കുന്നതിനും, വിലയിരുത്തന്നതിനും ഇപ്പോഴും പ്രസക്തമാണ്. രാഷ്ട്രീയ-സാമ്പത്തിക-സാംസ്‌കാരിക മണ്ഠലങ്ങളിലെ പല അടരുകളിലായി ഏറ്റവും കുറഞ്ഞപക്ഷം കഴിഞ്ഞ നാലു പതിറ്റാണ്ടു കാലമായി പതിഞ്ഞ ദേശരക്ഷയുടെയും, ദേശക്കൂറിന്റെയും മുദ്രണങ്ങളുടെ പട്ടികയില്‍ സ്വര്‍ണ്ണക്കടത്തും, അമ്പലം കെട്ടലും ഇടംപിടിക്കുന്നതില്‍ മുഖ്യധാര മാധ്യമങ്ങള്‍ പങ്കിനെ മനസ്സിലാക്കുവാന്‍ അത്തരമൊരു പരിപ്രേക്ഷ്യം സഹായകരമാവും.
ബോധപൂര്‍വം അവഗണിക്കപ്പെടുന്ന വസ്തുതകള്‍
തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വര്‍ണ്ണക്കടത്തിന്റെ വിവരണങ്ങള്‍ മാസങ്ങളോളമാണ് കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. ഒരോ മാധ്യമസ്ഥാപനങ്ങളും അവയുടെ ഭാവനാനുസരണം നിര്‍മിക്കുന്ന അതിഭാവുകത്വം നിറഞ്ഞ വിവരണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ കേരളത്തിലും, രാജ്യത്തിന്റെ ഇതരഭാഗങ്ങളിലും നടക്കുന്ന ഇപ്രകാരമുള്ള പ്രവര്‍ത്തികളുടെ കാര്യകാരണങ്ങളെ പറ്റി വസ്തുതകളില്‍ ഊന്നിയുള്ള വാര്‍ത്തകള്‍ - ആംഗലേയത്തില്‍ പറയുന്ന ഫാക്ട്-ബേസ്ഡ് ഇന്‍ഫര്‍മേഷന്‍ - ഇപ്പോഴും വിരളമാണ്. കേരളത്തിന്റെ രാഷ്ട്രീയ-സമ്പദ്ഘടനയിലും, സാംസ്‌ക്കാരികജീവിതത്തിലും സ്വര്‍ണ്ണത്തിന്റെ പങ്കിനെപ്പറ്റിയുള്ള പരിശോധനകള്‍ സാധാരണഗതിയില്‍ ദൈനംദിന കുറ്റകൃത്യ വാര്‍ത്തകളുടെ പരിഗണനയില്‍ വരുന്ന വിഷയമല്ല. എന്നാല്‍ ദേശരക്ഷ മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസുവരെ നീളുന്ന സംഭ്രമജനകമായ കുറ്റാന്വേഷണ പരമ്പരയായി വിഷയം മാറിയതോടെ അത്തരമൊരു പരിഗണന വസ്തുതകളില്‍ ഊന്നിയുള്ള വാര്‍ത്തകളുടെ പരിഗണനയില്‍ വരേണ്ടതാണ്. അതുണ്ടാവിന്നില്ലെന്നു മാത്രമല്ല കേസ്സിന്റെ ഇതുവരെയുള്ള അന്വേഷണവുമായി ബന്ധപ്പെട്ട വസ്തുതാപരമായ ചില കാര്യങ്ങള്‍ ബോധപൂര്‍വ്വം അവഗണിക്കുന്ന പ്രവണതയും നമുക്ക് കാണാവുന്നതാണ്. കേസ്സിന്റെ തീവ്രവാദ ബന്ധവും, ദേശരക്ഷയും അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിയെ (എന്‍.ഐ.എ) പോലുള്ള സംവിധാനങ്ങള്‍ അതാതു കാലഘട്ടങ്ങളില്‍ കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്ന കക്ഷികളോടു പുലര്‍ത്തുന്ന പ്രകടമായ രാഷ്ട്രീയവിധേയത്വം മാധ്യമങ്ങളില്‍ ഗൗരവമായ ചര്‍ച്ചയാവാതെ പോവുന്നത് ഒരുദാഹരണം. കേസുമായി ബന്ധപ്പെട്ട കൊച്ചിയിലെ എന്‍.ഐ.എ കോടതി ജൂലൈ 29നു നടത്തിയ നിര്‍ണ്ണായകമായ ഒരു നിരീക്ഷണം മിക്കവാറും മാധ്യമങ്ങള്‍ അവഗണിച്ചത് രണ്ടാമത്തെ ഉദാഹരണം. കള്ളക്കടത്ത് ഭീകരപ്രവര്‍ത്തനത്തിന് പണം സ്വരൂപിക്കുന്നതിനു വേണ്ടിയാണെന്ന നിഗമനം സ്ഥിരീകരിക്കുന്നതിന് ആധികാരികമായ തെളിവുകള്‍ സമര്‍പ്പിക്കാത്തപക്ഷം കുറ്റാരോപിതരായ വ്യക്തികളുടെ പേരിലുള്ള നിയമവിരുദ്ധപ്രവര്‍ത്തനനിരോധന നിയമം അഥവാ യു.എ.പി.എ കേസ് തള്ളുമെന്ന് ജഡ്ജി അഭിപ്രായപ്പെട്ടിരുന്നു. കുറ്റാരോപിതരുടെ ജാമ്യാപക്ഷേയില്‍ വാദം കേള്‍ക്കുമ്പോഴാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചത്. ‘ദ ഹിന്ദു' പത്രത്തില്‍ മാത്രമാണ് കുറച്ചെങ്കിലും പ്രാധാന്യത്തോടെ ആ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. അന്വേഷണം തുടങ്ങി ആഴ്പകള്‍ കഴിഞ്ഞിട്ടും ഭീകരപ്രവര്‍ത്തനത്തിനുള്ള ധനസമാഹരണമാണ് നടന്നതെന്നു തെളിയിക്കുന്ന രേഖകള്‍ ഒന്നും കോടതിയുടെ മുന്നില്‍ എത്തിയിട്ടില്ലെന്ന് ഈ നിരീക്ഷണം വ്യക്തമാക്കുന്നു. ഇന്ത്യയിലെ സ്വര്‍ണ്ണവിപണിയുമായി ബന്ധപ്പെട്ട് രാജ്യാന്തര തലത്തില്‍ നടക്കുന്ന നിയമപരവും, നിയമവിരുദ്ധവുമായ ക്രയവിക്രയങ്ങളെപ്പറ്റി പൊതുമണ്ഡലത്തില്‍ ലഭ്യമായ വിവരങ്ങള്‍ക്കപ്പുറം വിമാനത്താവളം വഴിയുള്ള കടത്തുമായി ബന്ധപ്പെട്ട് രേഖാപരമായ തെളിവുകളും, സവിശേഷമായ വിവരങ്ങളും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതായി സൂചനകളൊന്നുമില്ല. അതു സംബന്ധിച്ച വിലയിരുത്തലുകളൊന്നും ഇതുവരെ ഒരു മാധ്യമങ്ങളും നടത്തിയിട്ടില്ല. ശരാശരി 1,000 ടണ്‍ സ്വര്‍ണ്ണമാണ് ഒരു കൊല്ലം ഇന്ത്യയില്‍ ഇറക്കുമതിയായി എത്തുന്നത്. അതില്‍ 750-800 ടണ്‍ നിയമവിധേയമായും 200-250 ടണ്‍ കള്ളക്കടത്തായും ആണ് വരുന്നത്. ഇറക്കുമതിയുടെ സിംഹഭാഗവും ദുബായ് കേന്ദ്രീകരിച്ചാണ്. കാനഡ ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയായ ഇംപാക്ട് (IMPACT) 2019 നവംബറില്‍ എ ഗോള്‍ഡന്‍ ഹബ് - സ്വര്‍ണ്ണക്കടത്തിന്റെ ആഗോള കേന്ദ്രമായി ഇന്ത്യ എങ്ങനെ മാറി - എന്ന പേരില്‍ 48-പേജുള്ള ഒരു റിപ്പോര്‍ട്ട് ഡെല്‍ഹിയില്‍ വച്ചു പുറത്തിറക്കിയിരുന്നു. അത് ഒന്നു മനസ്സിരുത്തി വായിച്ചാല്‍ ദുബായ് കേന്ദ്രമായി ഇന്ത്യയിലേക്കു നടത്തുന്ന സ്വര്‍ണ്ണക്കടത്തിന്റെ സവിശേഷതകളെപ്പറ്റി പൊതുധാരണ ലഭിക്കും. അതില്‍ പേജു 30ല്‍ ഒരു സമീര്‍ ഭീംജിയെക്കുറിച്ചും, പേജ് 39ല്‍ ഒരു പൃഥിവ്‌രാജ് കോത്താരിയെ പറ്റിയുമുള്ള വിവരണങ്ങള്‍ വായിക്കുന്നപക്ഷം കുറച്ചുകൂടി വിശ്വസനീയമായ നിലയില്‍ അന്വേഷണ പരമ്പരകള്‍ എഴുതാനാവും.
എന്തുകൊണ്ട് ദേശരക്ഷയുടെ രാഷ്ട്രീയം
സ്വര്‍ണ്ണക്കടത്തിനെക്കുറിച്ചുള്ള വസ്തുതപരമായ വാര്‍ത്തകളുടെ അഭാവം മറ്റു പല രൂപത്തിലും പ്രകടമായിരുന്നു. അതില്‍ ഏറ്റവും പ്രധാനം ഇന്ത്യയില്‍ തന്നെ കണ്ടെത്തിയ ഏറ്റവും വലിയ ഒരു സ്വര്‍ണ്ണക്കടത്തിനെക്കുറിച്ചായിരുന്നു. 2019-നവംബര്‍ 6-നു റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ബോംബ ഹൈക്കോടതയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലം അനുസരിച്ച് 2017 ജനുവരിക്കും 2019 മാര്‍ച്ചിനുമിടയില്‍ 4,522 കിലോ (നാലര ടണ്ണും ചില്ലറയും) സ്വര്‍ണ്ണം യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്കു കടത്തിയിരുന്നു. ഗുജറാത്ത് വഴി കടത്തിയ സ്വര്‍ണ്ണം മുംബെയിലായിരുന്നു എത്തിച്ചിരുന്നത്. കടത്തിയ പൊന്നിന്റെ വില 1,476 കോടി രൂപ. പെരുമ്പാവൂര്‍ സ്വദേശി നിസാര്‍ അലിയാരാണ് കേസ്സിലെ മുഖ്യപ്രതി. അപ്പോള്‍ ഒന്നും ഇല്ലാത്ത ഭീകരബന്ധവും, ദേശരക്ഷയും തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള കടത്തിന്റെ കാര്യത്തില്‍ വരുന്നതിന്റെ കാരണം സ്വാഭാവികമായും മാധ്യമങ്ങള്‍ക്കു കൗതുകമുളവാക്കേണ്ടതാണ്.
ഗുജറാത്തില്‍ നിന്നുളള സമാനമായ മറ്റൊരു കേസ്സിന്റെ ഇപ്പോഴത്തെ സ്ഥിതി പരിശോധിച്ചാലും തിരുവനന്തപുരം വഴിയുള്ള കടത്തില്‍ മാത്രം തെളിയുന്ന ദേശരക്ഷയുടെ രാഷ്ട്രീയം വ്യക്തമാവും. 2019-ജൂലൈയിലാണ് അഹമ്മദാബാദ് വിമാനത്താവളം കേന്ദ്രമാക്കിയുള്ള വലിയ സ്വര്‍ണ്ണക്കടത്തു സംഘത്തെ കസ്റ്റംസ് കണ്ടെത്തുന്നത്. രുതുംഗ ത്രിവേദി എന്ന വ്യക്തിയായിരുന്നു കടത്തിന്റെ സൂത്രധാരന്‍. 2014-മുതല്‍ 2019 വരെയുള്ള കാലയളവില്‍ ഈ സംഘം 1,300 കോടി രൂപ വിലയുള്ള 4,242 കിലോ സ്വര്‍ണ്ണം കടത്തിയെന്നാണ് കേസ്. കടത്തിനുവേണ്ടി സാമ്പത്തിക സഹായം ചെയ്ത മൂന്നു പേരുടെ പേരില്‍ കൊഫേപോസ നിയമപ്രകാരം കേസ്സ് ചുമത്തി ആഗസ്റ്റില്‍ ജയിലില്‍ അടച്ചു. സ്വര്‍ണ്ണകടത്തിന് 204 കോടി രൂപ ധനസഹായം ചെയ്തുവെന്നു കസ്റ്റംസ് കണ്ടെത്തിയവരില്‍ ഒരാളായ പ്രമോദ്ഗിരി ഗോസ്വാമി കസ്റ്റംസിന്റെ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ എത്തി. കോടതി 2020-ജനുവരിയില്‍ കൊഫേപോസ ഉത്തരവ് കോടതി റദ്ദാക്കി. സുപ്രീം കോടതി വിധി ചുണ്ടിക്കാട്ടി മറ്റൊരു സാമ്പത്തിക സഹായിയായ മെഹുള്‍ ബിമാനിക്ക് ദല്‍ഹി ഹൈക്കോടതി ഫെബ്രുവരിയിലും, 52-കോടി നല്‍കിയ ജിതേന്ദ്ര രോക്കാഡ് അഹമ്മദാബാദ് ഹൈക്കോടതിയില്‍ നിന്നും മാര്‍ച്ചിലും അനുകൂലവിധി നേടി പുറത്തു വന്നു. നിസാര്‍ അലിയാര്‍ക്കും കൂട്ടര്‍ക്കുമെതിരെയുള്ള ഡി.ആര്‍.ഐ ഉത്തരവ് മുംബെ ഹൈക്കോടതി അസാധുവാക്കിയെങ്കിലും പ്രസ്തുത വിധി സുപ്രീംകോടതി റദ്ദാക്കയതിനാല്‍ കേസും കൂട്ടവും ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഈ രണ്ടു കേസുകളുമായി ബന്ധപ്പെട്ട വിധികള്‍ പരിശോധിച്ചാല്‍ സ്വര്‍ണ്ണക്കടത്തു പോലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിയമപരമായി നിലനില്‍ക്കുന്ന തെളിവുകള്‍ സഹിതം ശിക്ഷിക്കുന്നതിനുള്ള പ്രയാസങ്ങള്‍ വെളിവാകും.
മാധ്യമീകൃതമായ ദേശരക്ഷയുടെ ആഖ്യാനങ്ങൾ
കള്ളക്കടത്തു വഴി ഇന്ത്യയിലെത്തുന്ന സ്വര്‍ണ്ണത്തിന്റെ സിംഹഭാഗവും വരുന്ന മുംബെ-ഗുജറാത്ത് മേഖലയില്‍ ഒരിക്കലും ദൃശ്യമാവാത്ത ദേശരക്ഷയുടെ ഉത്ക്കണ്ഠകള്‍ താരതമ്യേന കുറഞ്ഞ അളവില്‍ കളളക്കടത്തു നടക്കുന്ന കേരളം വഴിയാവുമ്പോള്‍ എന്തുകൊണ്ടാണ് ഉച്ചസ്ഥായിയില്‍ എത്തുന്നത് എന്ന ചോദ്യം ആരും ഉന്നയിക്കുന്നില്ല. സ്വര്‍ണ്ണക്കടത്തു പോലുളള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഇത്തരം ചില അടിസ്ഥാന വസ്തുതകളുടെ പശ്ചാത്തലത്തില്‍ വേണം മാധ്യമീകൃതമായ ദേശരക്ഷയുടെ ആഖ്യാനങ്ങളെ വിലയിരുത്തേണ്ടത്. ദേശക്കൂറും, ദേശരക്ഷയും തങ്ങളുടെ അധീശത്വം ഉറപ്പിക്കുന്നതിനുള്ള അടയാള വാക്കുകളായി തീവ്രവലതുപക്ഷം ഉപയോഗപ്പെടുത്തുന്നതിന്റെ രാഷ്ട്രീയം രേഖപ്പെടുത്തുന്നതില്‍ മുഖ്യധാരമാധ്യമങ്ങള്‍ പരാജയമാണെന്ന വിലയിരുത്തലുകള്‍ ആഗോളതലത്തില്‍ തന്നെ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. മുഖ്യധാരയിലെ ഒരു വിഭാഗം മാധ്യമങ്ങള്‍ തീവ്രവലതുപക്ഷത്തിന്റെ സന്ദേശവാഹകരാണെങ്കില്‍ മറ്റൊരു വിഭാഗം മയമുള്ള മിതവാദികളായ വലതുപക്ഷമാണെങ്കില്‍ കുഴപ്പമില്ല എന്ന നിലയില്‍ വിഷയങ്ങളെ സമീപിക്കുന്നവരാണ്. അതായത് ഡൊണാള്‍ഡ് ട്രമ്പിനു പകരം ജോ ബിദന്‍. ട്രമ്പിനെതിരായ ബദല്‍ ബിദനാണെന്ന സമീപനം നിലവിലുള്ള സാഹചര്യങ്ങളെ കൂടുതല്‍ രൂക്ഷമാക്കുന്നതിനു മാത്രമാണ് സഹായിക്കുക എന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന പ്രധാനവിഷയം. നിലവിലുള്ള സംവിധാനത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്താത്ത തല്‍സ്ഥിതി സംരക്ഷകരായ നേതാക്കളെ മാത്രം ബദലുകളായി ഉയര്‍ത്തിക്കാണിക്കുന്ന മുഖ്യധാരയിലെ ലിബറല്‍-പുരോഗമന മാധ്യമങ്ങളുടെ സമീപനത്തിന്റെ ഉദാഹരണമായി അമേരിക്കയില്‍ ബെര്‍നി സാന്‍ഡേര്‍സിനും, ബ്രിട്ടനില്‍ ജര്‍മി കോര്‍ബ്യനുമെതിരെ നടത്തിയ പ്രചാരണം ഉദാഹരണമായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ-ഹൈന്ദവികതയുടെ ചുമലിലേറി വാഴുന്ന ഇന്ത്യയിലെ ഫാസിസ്റ്റു വലതുപക്ഷത്തിന്റെ പ്രകടമായ മുസ്‌ലിം വിരുദ്ധതയും, കേരളത്തിന്റെ പൊതുബോധനിര്‍മിതിയില്‍ രൂഢമൂലമായ സ്ത്രീവിരുദ്ധതയും, പരമ്പരാഗതമായ കമ്യൂണിസ്റ്റു വിരോധവും ഒന്നുചേരുന്ന വലതുപക്ഷ രാഷ്ട്രീയത്തിന്റെ സംഗമസ്ഥലമായി ദേശരക്ഷയുടെ നിര്‍മിതികള്‍ ഉരുത്തിരിയുന്നതിന്റെ സൂചനകളാണ് സ്വര്‍ണ്ണക്കടത്തുമായ ബന്ധപ്പെട്ട കഴിഞ്ഞ ഒരു മാസത്തെ മുഖ്യധാരയിലെ മാധ്യമ ആഖ്യാനങ്ങള്‍ നല്‍കുന്നത്. കേരളത്തില്‍ ഉരുത്തിരിയുന്ന ദേശരക്ഷയുടെ ഈ വലതുപക്ഷ രാഷ്ട്രീയത്തെ തുറന്നുകാട്ടുന്നതിനുള്ള ഉള്‍ക്കരുത്തും, ശുഷ്‌ക്കാന്തിയും കേരളത്തിലെ മുഖ്യധാര ഇടതുപക്ഷത്തിന് എന്തുകൊണ്ടു നഷ്ടമായി എന്ന ചോദ്യമാണ് ‘എന്‍.ഐ.എ വരട്ടെ, എല്ലാ ശരിയാവും' എന്ന സമീപനത്തില്‍ നിന്ന് വ്യക്തമാകുന്നത്. ബി.ജെ.പിയും, കോണ്‍ഗ്രസ്സും മാത്രമല്ല കേരളത്തില്‍ സിപി.എമ്മും ദേശരക്ഷയുടെ പേരില്‍ ആണയിടുന്ന സാഹചര്യത്തില്‍ അതിന്റെ ഉത്തരം മറ്റൊരു വിഷയമായതിനാല്‍ അതിലേക്കു കടക്കുന്നില്ല.
എഴുത്തുകാരന്‍, ജേണലിസ്റ്റ്
അബൂബക്കർ സിദ്ദീഖ് മച്ചിങ്ങൽ ഒറ്റത്തറ
7 Oct 2020, 05:39 PM
വ്യത്യസ്തമായ നിരീക്ഷണം.
Truecopy Webzine
Apr 26, 2022
4 Minutes Read
Truecopy Webzine
Mar 27, 2022
4 Minutes Read
യാക്കോബ് തോമസ്
Feb 28, 2022
12 Minutes Read
Truecopy Webzine
Jan 15, 2022
3 Minutes Read
ജോണ്‍ ബ്രിട്ടാസ് / ടി.എം. ഹർഷൻ
Nov 02, 2021
55 Minutes Watch
എം.പി.കെ.അഹമ്മദ് കുട്ടി
4 Feb 2021, 08:22 AM
കെ.പി.സേതുനാഥിൻ്റെ നിരീക്ഷണം വ്യത്യസ്തവും പ്രസക്തവുമാണ്.അതേസമയം എന്തു കൊണ്ട് ഇത്തരമൊരു ചോദ്യം യെർത്താൻ ഇടതു പക്ഷത്തിന് കഴിയാതെ പോകുന്നു എന്ന കാര്യവും വിശകലന വിധേയമാവണം. ദേശ രക്ഷ എന്ന പ്രശ്നമുയർത്തുവാൻ സംഘപരിവാരം ശ്രമിക്കുന്നത് വ്യക്തമായ അജണ്ടയുടെ ഭാഗമാണെന്നറിയാത്തവരില്ല.എന്നാൽ അറിഞ്ഞു കൊണ്ടു തന്നെ ഈ കോറസിൽ അണി ചേരാൻ ഇടതുപക്ഷം ശ്രമിക്കുന്നതെന്തുകൊണ്ട്? യു.എ.പി.എ. പോലുളള കരിനിയമങ്ങൾ വ്യക്തമായ തെളിവുകൾ ഇല്ലാതിരുന്നിട്ടും,സ്വന്തം പാർട്ടിക്കാർക്കെതിരെ ചുമത്താൻ മടിയില്ലാത്ത വിധം ഇടതുപക്ഷം മാറിപ്പോയതെന്തുകൊണ്ടാണ്? സർക്കാറിനെതിരെ പ്രതിഷേധിക്കുന്നതിൻ്റെ പേരിൽ ,അക്രമ പ്രവർത്തനത്തിൻ്റെ പേരിലല്ലാതെ, മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലുവാൻ കയ്യപ്പില്ലാത്തവരായി ഇടതു സക്കാർ മാറിയതെന്തു കൊണ്ട്ട്? സേതുനാഥിൻ്റെ ചോദ്യങ്ങൾക്കൊപ്പം ഇവയും ഉന്നയിക്കപ്പെടുക തന്നെ വേണം.